സന്ധ്യാ സമയത്തിന് ചുവപ്പു നിറം തന്നെയാണോ?
എങ്കിൽ എന്നും ഒരേ ചുവപ്പാണോ? അങ്ങനെയല്ല. ചില ദിവസങ്ങളിൽ നിറം മാറുന്നുണ്ട്. ചുവപ്പിന്റെത് തന്നെയെങ്കിലും അത്രയും ഊഷ്മളമല്ലാത്ത മറ്റു ചില നിറങ്ങൾ. കുട്ടികളുടെ മുഖത്ത് കാണുന്ന വിഷാദം കലർന്ന പുഞ്ചിരി പോലെ. ഇന്നങ്ങനെയാണ്. ആരോടായിരിക്കും പരിഭവം, അതും പുറത്തു കാണിക്കാൻ പറ്റാതെ പുഞ്ചിരിച്ചു നിൽക്കേണ്ടി വരുന്നത്. തന്നെപ്പോലെ. ശ്രീദേവിയെപ്പോലെ.
‘”ദേവിമോളെ’, എന്താ ഇത്ര പ്രാർത്ഥിക്കാൻ. ഈ ജന്മത്തിൽ ഒരു പെണ്ണിന് വേണ്ടതെല്ലാം നൽകി അനുഗ്രഹിച്ചിട്ടില്ലേ ദൈവം. പിന്നെന്താ? ”
പിന്നിൽ രോഹിണിയമ്മയാണ്. ഭർത്താവിന്റെ അമ്മയുടെ ചേച്ചി. വിളക്കിന് മുൻപിൽ നില്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി, അതിന്റെയാണ്.
” അത് ദേവിമോള് നന്ദി പറയ്യാ, ഭഗവതിയോട് എല്ലാത്തിനും “. അത് അമ്പിളി ചേച്ചിയാണ്, വീട്ടിലെ സഹായത്തിനു വരുന്നതാണ്.
“അല്ലെങ്കിലും അത് നല്ലതാ, സന്ധ്യാ നേരത്ത് ടീവി നോക്കി ഇരിക്കാതെ വിളക്ക് വച്ചു പ്രാർത്ഥിക്കണതിന്റെ ഐശ്വര്യം അവൾക്കും വീടിനും ഉണ്ട്. ”
” അതെ അതാണല്ലോ ദേവിമോൾ ഇവിടുത്തെ ഭാഗ്യദേവത ആണെന്ന് അച്ഛൻ പറയണത് “.
കുടുംബത്തിന്റെ ഭാഗ്യദേവതയായ ശ്രീദേവി. ദേവൂട്ടി, ദേവി മോൾ.. എന്തെല്ലാമാണ് ഓമനപ്പേരുകൾ. ദേവി എന്ന ഗൗരവം കലർന്ന ശബ്ദങ്ങളും രണ്ടു വീട്ടിലും ഉണ്ട്.
” ടീവി കാണുന്നില്ലെങ്കിൽ എങ്ങനെയാണോ സീരിയൽ ഡയലോഗുകൾ ഇവർ ഇങ്ങനെ പഠിച്ചു പറയുന്നത്. എങ്ങനെയെങ്കിലും ഏഴു മണിയായി കിട്ടിയാൽ എല്ലാവരും ടീവി യുടെ മുൻപിൽ ഹാജർ. ഈ വീട്ടിൽ ഒരു ക്യാമറ വച്ച് ലൈവ് പോയാൽ മതിയല്ലോ ടീവിയിൽ, വേറെ സീരിയൽ ഒന്നും കാണണ്ട”.
രുക്കു, മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു കൊണ്ടു വന്നു സോഫയിൽ ഇരുന്നു.
“ആ വന്നല്ലോ, തൃസന്ധ്യക്ക് തർക്കുത്തരം പറയാൻ. അതിനെങ്ങനാ വിത്ത് ഗുണം ” വല്യമ്മ ദേഷ്യപ്പെട്ടു.
” ഹൈ, പറഞ്ഞതു മാറിപോയല്ലോ, ഓൾഡ് ലേഡി…, വിത്ത് ഇവിടുത്തെയാ ”
” രുക്കു “, ശ്രീദേവി ഓടി വന്നു അവളുടെ വാ പൊത്തി പിടിക്കാനൊരുങ്ങി.
രുക്കു നിസാരമായി ആ കൈ തട്ടി കളഞ്ഞു. കൈകൂപ്പി പിടിച്ചു പറഞ്ഞു.
“അമ്മേ, ശ്രീദേവി ഭഗവതി…സന്ധ്യാ സമയത്ത് സ്ത്രീകൾ ഇങ്ങനെ ഒച്ച വയ്ക്കരുത്… ആകാശം ഇടിഞ്ഞു വീഴും ”
ശ്രീദേവി അവളുടെ മുഖത്തെ പരിഹാസ ചിരിയിലേക്ക് നോക്കി… പത്തൊൻപതു വർഷങ്ങൾക്കു മുൻപുള്ള രുക്കുവിന്റെ ആ ഓമനത്തമുള്ള വലിയ മുഖവും കുസൃതി ചിരിയും കഴിഞ്ഞ ഏതോ ജന്മത്തിലായിരുന്നോ താൻ കണ്ടത്?
എത്ര പെട്ടെന്നാണ് അവൾക്ക് മുതിർന്ന ഒരു പെണ്ണിന്റെ മുഖവും മനസും ശരീര ഭാഷയും, കൈ വന്നത്. എന്നാൽ കാഴ്ച്ച യിൽ ഒരു സ്കൂൾ കുട്ടിയെപ്പോലെ തോന്നിക്കും. തന്നോട് വഴക്കിടു മെങ്കിലും നിഴൽ പോലെ തന്റെ കൂടെ തന്നെയുള്ളവൾ.
ബാക്കിയെല്ലാവരും അകത്തേക്ക് പോയി.
ശ്രീദേവി വീണ്ടും അരമതിലിൽ ഇരുന്നു പുറത്തേക്ക് നോക്കി, ഇരുട്ട് വ്യാപിച്ചു തുടങ്ങി, എന്നാൽ ആകാശത്തിന് പ്രകാശമുണ്ട്. കറുത്ത ചായം പടർന്നു നിറം മങ്ങിയ വെളുപ്പിൽ ചുവന്ന പൊട്ടുകൾ ഒന്നും തന്നെയില്ല. സന്ധ്യ പൊയ്ക്കഴിഞ്ഞു. തന്റെ ജീവിതത്തിൽ സന്ധ്യ ആരംഭിക്കുകയാണോ അവസാനിക്കുകയാണോ.
” അമ്മയ്‌കീ ഇരുട്ടിൽ അമ്മയുടെ പൂന്തോട്ടം കാണുന്നുണ്ടോ ” രുക്കു പൂമുഖത്തെ എല്ലാ ലൈറ്റുകളും തെളിയിച്ചു.
” ഞാൻ അതല്ല നോക്കിയത് രുക്കു, വെറുതെ ഇവിടെ ഇരുന്നതാ “.
” എന്തിന് വീടിനു കണ്ണു തട്ടാതിരിക്കാൻ ഇവിടെയിരിക്കണമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ടോ? ആരെങ്കിലും. ”
” നല്ല കാര്യായി, അമ്മയ്ക്ക് കണ്ണ് തട്ടാതിരിക്കാൻ മോളെയാ ചാരി വെക്കേണ്ടത്. അമ്മയുടെ നിറമോ ഗുണമോ ഇല്ല, പെണ്ണിന്റെ ഈ എല്ലില്ലാത്ത നാക്ക് എവിടുന്ന് കിട്ടിയതാണോ എന്റെ ദേവി ” രോഹിണിയമ്മ പറഞ്ഞു കൊണ്ടു പുറത്തേക്കു വന്നു.
” നിങ്ങടെയാ പലക പല്ല് എവിടെന്നാണോ വന്നത്, അവിടെന്ന് തന്നെയാ രോഗിണി വല്യമ്മേ ” രുക്കു വീണ്ടും തുടങ്ങി.
“ദേ, ദേവി… നീയിങ്ങനെ ചമഞ്ഞൊരുങ്ങി നടന്നാൽ മാത്രം പോരാ, പെൺകുട്ടികളെ മര്യാദക്ക് വളർത്തണം. അല്ലെങ്കിലുണ്ടല്ലോ… എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്”.
ശ്രീദേവി നെറ്റിയിൽ കൈ വച്ചു താഴേക്കു നോക്കിയിരുന്നു.
” ഹൈ, കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞിട്ടു പോകു രോഗിണി, ഡോക്ടറോടും വക്കീലിനോടും എന്തും തുറന്നു പറയാം എന്നല്ലേ” രുക്കു വിട്ടില്ല.
” ദേ കുട്ടീ, മുതിർന്നവരെ പേര് വിളിക്കാൻ നിന്റെ അമ്മ പഠിപ്പിച്ചതാണോ നിന്നെ, അതോ നിന്റെ വക്കീല് പഠിത്തത്തിൽ നിന്ന് കിട്ടിയതോ. എന്റെ പേര് രോഹിണീന്നാ ” വല്യമ്മ ചൂണ്ടിയ വിരലുൾപ്പടെ ദേഹം മുഴുവൻ വിറയ്ക്കുന്നുണ്ട്.
” പക്ഷെ, കൂടുതൽ ചേർച്ച രോഗിണീ എന്നാ… ഫുൾ ടൈം അസുഖമല്ലേ? പിന്നെ അമ്മയല്ല, അച്ഛനാ പഠിപ്പിച്ചത് ഇങ്ങനെ വിളിക്കാൻ. സംശയമുണ്ടെങ്കിൽ ചോദിച്ചു നോക്ക് അച്ഛനോട്… അല്ല, സംശയമല്ല ധൈര്യം കൂടി വേണം ചോദിക്കാൻ., ” രുക്കു ചിരിച്ചു കൊണ്ടു പറഞ്ഞു.
” എനിക്കെന്താ അവനെ പേടിയാണെന്നാണോ, ആരെയും പേടിക്കേണ്ട ആവശ്യം എനിക്കില്ല. അത് നിനക്കും നിന്റെ അമ്മയ്ക്കും മതി. ഞങ്ങളൊക്കെ ഈ കുടുംബത്തിലേയാ “.
” എന്ന് വെച്ചാ, ഞാൻ ഈ വീട്ടിലെ അല്ലാന്നു,..? എന്റെ അച്ഛൻ വേറെ ആരോ ആണെന്ന്, അല്ലെ…..? അങ്ങനെയാണ് വല്യമ്മ ഉദ്ദേശിച്ചത് എന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ? ” രുക്കു ഗൗരവത്തിൽ കൈ കെട്ടി നിന്നു.
” ഇല്ലാ വചനം പറഞ്ഞാലുണ്ടല്ലോ “, രോഹിണി വല്യമ്മ ദേഷ്യപ്പെട്ടു രണ്ടു പേരെയും നോക്കി അകത്തേക്ക് പോയി.
“രുക്കു “, ശ്രീദേവി ചാടി എഴുന്നേറ്റു
“രു and കു “, വേറെ ഏതെങ്കിലും ശബ്ദം അമ്മയ്ക്ക് ഉച്ചത്തിൽ പറയാൻ പറ്റുമോ? രുക്കു അമ്മയുടെ നേരെ തിരിഞ്ഞു.
ശ്രീദേവി വീണ്ടും നിശബ്ദയായി.
രുക്കു അടുത്തേക്ക് വന്നു, ശ്രീദേവിയുടെ തോളിൽ കൈ വച്ചു.
“കമോൺ ശ്രീദേവി, ശബ്ദമൊന്നുയർത്താൻ ശ്രമിക്കു…ട്രൈ… ശ്രമിച്ചാൽ സാധിക്കും ”
മകൾ തന്നെ കളിയാക്കുകയാണെന്ന് മനസിലായപ്പോൾ അവൾ നേരെ അടുക്കളയിലേക്ക് പോയി.
അവിടെ രുക്മിണിയമ്മയും രോഹിണിയമ്മയും കൂടി ചർച്ചയിലാണ്. രോഹിണിയമ്മയുടെ മുഖം ദേഷ്യത്താൽ ചുവന്നിരിക്കുന്നു. തന്നെ കണ്ടപ്പോൾ അവർ ചർച്ച നിർത്തി. ശ്രീദേവി ഒരു കപ്പിലേക് ചായ ഒഴിച്ച് അതുമായി തിരിച്ചു നടക്കാനൊരുങ്ങി.
പെട്ടെന്ന് രുക്‌മിണിയമ്മ വിളിച്ചു.
” മോളെ ദേവി, നീ എന്താ രുക്കുവിന്റെ കാര്യം ശ്രദ്ധിക്കാത്തത്. അവൾ ഒരു പെൺകുട്ടിയല്ലേ എന്തൊക്കെ തോന്നിവാസമാ അവൾ ചെയ്യുന്നതും പറയുന്നതും. അവൾ ചെയ്യുന്നതിനൊക്കെ എല്ലാവരും നിന്നെയെ കുറ്റം പറയു. നിന്റെ വളർത്തു ദോഷം എന്ന്. ”
ശ്രീദേവി അവരുടെ മുഖത്തേക്ക് നോക്കി. ശാന്തമായ കടൽ പോലെ, അല്ല അതിന്റെ മുകൾ ഭാഗം പോലെ. തന്റെ ഭർത്താവിന്റെ മുഖത്ത് കാണാറുള്ള അതേ ഭാവം. ആ മുഖത്തേക്ക് നോക്കുമ്പോൾ ആദ്യമൊന്നും പിടി കിട്ടാറില്ലായിരുന്നു. ഇപ്പോൾ നോക്കാതെ തന്നെ അറിയാം അയാൾ എന്ത് ചിന്തിക്കുമെന്ന്. ഇവിടെയും അങ്ങനെ തന്നെ. ഏതോ ഒരോർമയിൽ മുഖത്തു വന്ന മന്ദഹാസത്തോടെ അവൾ പറഞ്ഞു.
” ഞാൻ നോക്കിക്കോളാം അമ്മേ ”
അവളുടെ മുഖത്തേക് സൂക്ഷിച്ചു നോക്കി അവർ തലയാട്ടി.
അന്നുറങ്ങാൻ നേരം പതിവില്ലാതെ മകൾ നേരത്തെ വന്നു അമ്മയ്ക്കരികിൽ കിടന്നു. സാധാരണ അമ്മ ഉറങ്ങിയതിനു ശേഷം അവൾ വന്നു അടുത്തു കിടക്കാറുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ രുക്കു അടുത്തുണ്ടാകും. പക്ഷെ ഇന്ന്..,
” അമ്മേ ”
” എന്താ രുക്കു ”
” ഞാൻ അമ്മയോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ അന്ന് ”
‘ഹ്മ്മ് ‘, ശ്രീദേവി ഒരു ദീർഘനിശ്വാസമെടുത്തു.
” അമ്മ അച്ഛനോട് പറഞ്ഞൊ”
മറുപടിയില്ല…
” ഇനി പറയുമോ ”
അതിനും മറുപടിയില്ല.
രുക്കു ബെഡിൽ എഴുന്നേറ്റിരുന്നു.
” ദേവീ മാഡം ഒരിക്കലും വാ തുറക്കരുത് ”
രുക്കു റൂമിനു പുറത്തേക്കിറങ്ങി പോയി, സ്വന്തം റൂമിൽ കയറി കിടന്നു. പിണങ്ങിയാൽ മാത്രം അവൾ അവളുടെ റൂമിൽ പോയി കിടക്കും. ശ്രീദേവി പിറകെ പോകാറില്ല. ആരെയും ഒന്നിനും നിർബന്ധിക്കാറില്ല.
ശ്രീദേവി ഉറങ്ങാതെ കിടന്നു. ശ്രീരാഗ് വരും, ഉറങ്ങിയാൽ പറ്റില്ല. അവന് ഭക്ഷണം കൊടുക്കണം. ശ്രീരാഗ് പതിവിലും വൈകി. ശ്രീദേവി വാതിൽ തുറന്നു.
” അമ്മയ്ക്ക് ഉറങ്ങാമായിരുന്നില്ലേ? ”
അവൾ ചിരിച്ചുകൊണ്ടു അവന്റെ കയ്യിലെ ബാഗ് വാങ്ങി.
” അമ്മേ, ഞാൻ കഴിച്ചിട്ടാ വരുന്നേ… കുറച്ചു ഫ്രണ്ട്‌സ് ഉണ്ടായിരുന്നു…
ഞാൻ പറഞ്ഞതല്ലേ. …,
അമ്മ കഴിച്ചോ “?
ശ്രീദേവി ഒന്നും പറഞ്ഞില്ല…
” അമ്മ കഴിച്ചില്ലേ “,..?
ശ്രീദേവി ഒന്നും മിണ്ടിയില്ല. മകന്റെ ക്ഷമ നശിച്ചു. അവൻ ദേഷ്യം വന്നെങ്കിലും ശബ്ദം താഴ്ത്തി തന്നെ പറഞ്ഞു.
എന്തെങ്കിലും ഒന്ന് പറയമ്മേ…?
ഇത് വല്ലാത്ത കഷ്ടമാണ്. പറഞ്ഞാൽ കേൾകുകയുമില്ല, ചോദിച്ചാൽ പറയുകയുമില്ല. ”
അവൻ കയ്യിലിരുന്ന ബാഗ് താഴെ വലിച്ചെറിഞ്ഞു മുകളിലേക്കോടി കയറി പോയി.
പണ്ട് തൊട്ടേ കണ്ടു മടുത്ത കാഴ്ചകളും, കേട്ടു മടുത്ത ചോദ്യങ്ങളും ആവർത്തി ക്കപ്പെടാൻ തുടങ്ങുന്നതോർത്ത്, അത് തന്റെ കുഞ്ഞുങ്ങളിൽ നിന്നു തന്നെയെ ന്നോർത്ത് ശ്രീദേവി അവിടെ തന്നെ നിന്നു. രക്തവർണ്ണത്തിൽ കര തുന്നിയ നേര്യതും ചുറ്റി അതിനേക്കാൾ ചുവന്ന മുഖവുമായി, രാത്രി അവസാനികാറാ യതുമറിയാതെ.
എന്നും അതിരാവിലെ, എല്ലാവരും എഴുന്നേൽക്കുന്നതിനു മുൻപ് ആ പൂന്തോട്ടത്തിൽ തന്റെ പ്രിയപ്പെട്ട ചെടികളോടൊത്തു ചിലവഴിക്കുന്ന ഈ അൽപനേരം മാത്രമാണ് തന്റെ ജീവിതം ഇപ്പോൾ മുൻപോട്ടു കൊണ്ടുപോകു ന്നത് എന്ന് ശ്രീദേവിക് തോന്നി. ആ പൂന്തോട്ടം മുഴുവൻ അവളുടെ അധ്വാനമാണ്. അതിനാൽ തന്നെ ആ പൂക്കളെല്ലാം അവളുടെ സ്വന്തമാണ് എന്ന് അവൾ കരുതുന്നു. തന്റെ വരവ് കാത്തിരിക്കുന്ന തന്റെ പ്രിയപ്പെട്ടവർ.
ആർക്കും എതിർപ്പില്ലാത്ത അവളുടെ ഒരേയൊരിഷ്ടം ഈ പൂന്തോട്ടം മാത്രമാണ്. അല്ലെങ്കിൽ ആരുടെയും എതിർപ്പ് അവൾ വക വയ്ക്കാത്തത് അവളുടെ പൂക്കളുടെ കാര്യത്തിൽ മാത്രമാണ്. കാട് പിടിച്ചു വളരുന്ന ചെടികളെ നിയന്ത്രിക്കാനും മുറ്റം വൃത്തികേടാകാതെ ശ്രദ്ധിക്കാനും ഒരാളെ ഭർത്താവ് നിയോഗിച്ചിട്ടുണ്ടെങ്കിലും അവൾ കൂടെ നിന്നു പരിപാലിക്കും. മറ്റുള്ളവർക്ക് താല്പര്യം ഇല്ലെങ്കിലും ഒഴിവാക്കാൻ സമ്മതിക്കാതെ ചെത്തിയും ചെമ്പരത്തിയും നാലുമണിപ്പൂക്കളും കടലാസ് പൂക്കളും മഴവില്ല് വിരിയിച്ച ആ പൂന്തോട്ടത്തിന് സുഗന്ധം പകരാനായ് മുല്ലപ്പൂക്കളും അവൾ കരുതിയിരുന്നു.
ഒരു ദിവസം അവൾക്കൊപ്പം അവിടെ യെത്തിയ അയാൾ പറഞ്ഞു. “ഒരുപകാരവുമില്ലെങ്കിലും ഇതുകൊണ്ട് മുറ്റത്തിനൊരു ഭംഗിയുണ്ട്.. സുഗന്ധവും ഉണ്ട്, നിന്നെപ്പോലെ തന്നെ, എന്നാലും കുറെ കഴിയുമ്പോൾ മടുക്കും “… അയാൾ ചിരിച്ചു കൊണ്ട് അവളെ തിരിഞ്ഞു നോക്കിയപ്പോൾ അവളും ചിരിച്ചു. അതിനപ്പുറത്തേക്കൊന്നും ചിന്തിക്കാൻ പോലും അവൾക് ആരുടെയും അനുവാദമുണ്ടായിരുന്നില്ല, അവളുടെ പോലും.
” സാധാരണ ഭാര്യമാർ ഇങ്ങനെയെന്തെ ങ്കിലും കേട്ടാൽ അപ്പോൾ തന്നെ പിണങ്ങി വീട്ടിൽ പോയിട്ടുണ്ടാകും, നിനക്ക് എന്നോടൊന്നും ചോദിക്കാനില്ലേ? അയാൾ ചോദിച്ചു. അവളുടെ ഓർമയിൽ അപ്പോൾ ഒരു നീലയുടുപ്പിട്ട കൊച്ചുപെൺകുട്ടി കരഞ്ഞു ചുവന്ന മുഖവുമായി നിൽപുണ്ടായിരുന്നു.
അവളുടെ മറുപടി കേൾക്കാതായപ്പോൾ അയാൾ അകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു. ” പരാതിയും പരിഭവങ്ങളും ഇല്ലാത്ത, ഭർത്താവിനെ ചോദ്യം ചെയ്യാത്ത നീയാണ് ശ്രീദേവി ഉത്തമഭാര്യ. ”
അതെ, പണ്ടു മുതലേ അതങ്ങനെയാണ്. അച്ഛൻ..,
ജന്മം നൽകിയ ആളല്ല..
അതാരാണെന്ന് അറിയില്ല…
വളർത്തിയ ആൾ…
അല്ല, എങ്ങനെ വളർത്തണം എന്ന്, …
അല്ല… അങ്ങനെയല്ല…താൻ എങ്ങനെ വളരണം എന്ന് തീരുമാനിച്ചിരുന്ന ആൾ.
അതാണ് തന്റെ അച്ഛൻ. അയാളാണ് തനിക്ക് അച്ഛൻ.
ദത്തുപുത്രിയായതു കൊണ്ട്, കൂടുതൽ ഒന്നും ആഗ്രഹിക്കേണ്ടെന്ന് കുട്ടിക്കാല ത്തെ പഠിപ്പിച്ചിരുന്നു വളർത്തികൊണ്ടു വന്ന പരിചാരകർ, അല്ല പരിശീലകർ.
അച്ഛനുമമ്മയ്ക്കും ഉള്ള ഒരേയൊരാൺ തരി, തന്റെ ചേട്ടൻ, മാസങ്ങൾക്കു മാത്രം പ്രായവ്യത്യാസം ഉള്ളു എന്നറിയാം എങ്കിലും ചേട്ടൻ എന്ന് വിളിപ്പിച്ചു. അവനോട് കുട്ടിക്കാലത്തു മാത്രം കുറച്ചടുപ്പം ഉണ്ടായിട്ടുണ്ട് എങ്കിലും പിന്നീട് ചേട്ടനും മുഖം തിരിച്ചു.
കുട്ടികൾ ഇല്ലാത്തവരല്ലേ ദത്തെടുക്കുക?
അവർക്ക് ആ കുട്ടിയോട് അതിരു കവിഞ്ഞ സ്നേഹ വാത്സല്യങ്ങൾ ഉണ്ടാകും. മൂന്നാം പിറന്നാളിന് മുൻപായി താൻ ആ തറവാട്ടിൽ എത്തിയ ആദ്യ ദിവസങ്ങളിൽ പോലും അങ്ങനെയൊരു സ്നേഹ പ്രകടനം ആരുടെയും ഭാഗത്തു നിന്നുണ്ടായിട്ടില്ല. അതിന് ചേട്ടൻ അവിടെ ഉണ്ടായിരുന്നല്ലോ.. പിന്നെ താൻ എന്തിനിവിടെ? എന്നുള്ള ചോദ്യത്തിന്.. തന്റെ അമ്മയ്ക്ക് എന്തോ അസുഖം കാരണം മറ്റൊരു പ്രസവം സാധ്യമല്ലെന്നും ഒരു പെൺകുട്ടിക്ക് വേണ്ടിയാണ് ദത്തെടുത്തതെന്നും ഉത്തരം കിട്ടി. അതിൽ താൻ തൃപ്തയായിരുന്നില്ല.
ശ്രീദേവി എന്ന് പേരിട്ടതും, ദേവൂട്ടി എന്ന് വിളിച്ചു തുടങ്ങിയതും അവിടെ നിന്നാണ്. ശ്രീദേവിയുടെ വരവോടെ ആ കുടുംബത്തിന് ശ്രെയസ്കരമായതെ ന്തോ ആ വീട്ടിൽ നടന്നു എന്നും അതിന് പകരമായാണ് തനിക് കിട്ടുന്ന സൗഭാഗ്യ ങ്ങൾ എന്നും അവൾ അറിഞ്ഞിരുന്നു. എങ്കിലും അച്ഛനും അമ്മയും മനസു കൊണ്ട് തന്നെ അംഗീകരിക്കുന്നില്ല എന്നവൾക്കു പതിയെ പതിയെ തോന്നിതുടങ്ങി.
എല്ലാ സൗഭാഗ്യങ്ങളോടും കൂടി ആ വലിയ തറവാട്ടിലെ ഒരേയൊരു പെൺകുട്ടി എന്ന സൽപ്പേരോട് കൂടി അവൾ വളർന്നു. പഠിക്കാനും മറ്റു പ്രവർത്തനങ്ങളിലും ഒന്നാമതെത്താൻ അവൾക് പരിശീലനങ്ങൾ കിട്ടി. അവൾക് സമ്മാനങ്ങൾ കിട്ടി. അവളുടെ മുറിയും ഷോകേസും നിറഞ്ഞു. എങ്കിലും അവളുടെ മനസ്സ് നിറഞ്ഞില്ല. ആഗ്രഹിച്ചത് മറ്റെന്തൊക്കെയോ ആയിരുന്നു എന്ന് തോന്നി. എല്ലാ സദസ്സുകളിലും അമ്മയും അച്ഛനും ചേട്ടനെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു ഞങ്ങളുടെ മൂത്ത മകൻ എന്ന് പരിചയപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. തന്നെ ചൂണ്ടിക്കാണിച്ചു രണ്ടാമത്തെയാൾ എന്നും.
” അമ്മയെപ്പോലെ സുന്ദരിയാണല്ലോ ” എന്ന് ചിലരുടെ അഭിപ്രായത്തിനു അമ്മയുടെ മുഖത്തെ മങ്ങിയ ചിരി കാണുമ്പോൾ തന്റെ സൗന്ദര്യം തന്നെയാണ് തന്നെ ഇവിടെ എത്തിച്ചത് എന്ന് ആരോ പറഞ്ഞത് ഓർക്കാറുണ്ട്.
തന്നെ അമ്മയെപ്പോലെ മുടി നീട്ടി വളർത്താനും, ആഭരണങ്ങളും വസ്ത്രങ്ങളും ധരിപ്പിക്കാനും അമ്മയുടെ പ്രത്യേക നിർദേശം ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നു എങ്കിലും, ആ നിർദേശം അമ്മയല്ല അച്ഛനായിരുന്നു നൽകിയിരുന്നത് എന്നറിഞ്ഞത് പിന്നീടാണ്.
ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു…
വർഷങ്ങൾ കൊണ്ട് ഉയർന്നു വന്നവ. പ്രീഡിഗ്രിയോടെ വിദ്യാഭ്യാസം അവസാനിച്ചു, ഇനി വിവാഹമാണ് എന്ന് പറഞ്ഞ ദിവസം അവൾ ആദ്യത്തെ ചോദ്യം ചോദിച്ചു… അമ്മയോട്…
അതിന് മറുപടി പറയാൻ വന്നത് അച്ഛനാണ്. അമ്മയോട് ഒന്നും ചോദിക്കാൻ പോലും ഉള്ള അർഹത തനിക്കില്ലെന്നു കൂടി അന്ന് മനസിലായി.
അച്ഛൻ അന്ന് തന്നെയും കൂട്ടി ഒരു നീണ്ട യാത്ര പോയി. പരിചയമില്ലാത്ത ഒരു നാട്.
വലിയ ഒരു കൊട്ടാരം പോലെയുള്ള ഒരു വീട്. അവിടുത്തെ ചിലർക്കെല്ലാം അച്ഛനെ അറിയാമെന്നു മനസിലായി. തന്നെ അത്ഭുതത്തോടെ നോക്കുന്ന ചിലരെയും കണ്ടു. അച്ഛൻ എന്നെയും കൂട്ടി ആ വീടിന്റെ പിൻവശത്തേക്ക് നടന്നു. ഓടി നടക്കുന്ന ജോലിക്കാരും, കന്നുകാലികളും അതിന്റെയെല്ലാം തൊഴുത്തും മറ്റും നിറഞ്ഞ ബഹളം നിറഞ്ഞ ആ വലിയ മുറ്റത്തിനപ്പുറം വിണ്ടുകീറിയ പാടം പോലെയൊരു സ്ഥലത്തു മുഷിഞ്ഞ വേഷവും, അഴുക്ക് പുരണ്ട ദേഹവുമായി കുറെ കുട്ടികൾ. ചിലർ എന്തൊക്കെയോ ജോലി ചെയ്യുന്നു. ബാക്കിയുള്ളവർ കളിക്കുന്നു, വഴക്കിടുന്നു.
അച്ഛൻ അൽപ്പസമയം അവരെ നോക്കി നിന്നു, കൂടെ ഞാനും. പെട്ടെന്ന് ഒരു സ്ത്രീ വന്നു, ഉറക്കെ എന്തോ പറഞ്ഞു. അത് കേട്ടപ്പോൾ കുട്ടികൾ എല്ലാവരും ചെയ്തിരുന്ന കാര്യങ്ങൾ അവിടെയിട്ട് ആ വീടിന്റെ പിൻ വശത്തേക്ക് ഓടി. ഞാൻ പതുക്കെ അവരുടെ പിറകെ ചെന്നു. എല്ലാവരും ഒരിടത്തു കൂടി നിൽക്കുന്നുണ്ട്. നേരത്തെ വന്ന സ്ത്രീ അവർക്ക് ഭക്ഷണം കൊടുക്കുന്നു. അതിനിടയിലും ചെറിയ കുഞ്ഞുങ്ങൾ വഴക്കിടുന്നുണ്ട്. ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന മിഠായിപ്പൊതി തുറന്നു ഒരെണ്ണം കയ്യിലെടുത്തു ഒരു കുട്ടിയുടെ നേരെ നീട്ടി. അതുകണ്ട് ആർത്തു വിളിച്ച് അവർ എല്ലാവരും കൂടി ഓടി വന്നു. അച്ഛൻ പെട്ടെന്ന് എന്റെ കയ്യിൽ നിന്നും ആ കവർ വാങ്ങി. അതിലുള്ള മിഠായി മുഴുവനും എടുത്ത് പുറത്തേക്ക് വിതറി. എല്ലാം താഴെ മണ്ണിലേക്ക് വീണു. ഞാൻ അവിശ്വസനീയതയോടെ അച്ഛന്റെ ആ പ്രവൃത്തി നോക്കി നിന്നു. ഭദ്രമായി കവർ ചെയ്ത് മിഠായികളാണ്, എങ്കിലും.
എന്റെ നോട്ടം കണ്ട്, അച്ഛൻ ആ കുട്ടികളുടെ നേർക്ക് നോക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ നോക്കിയപ്പോൾ ആ കുട്ടികൾ എല്ലാം, ചിരിയോടെ ഓടി നടന്നു മിഠായികൾ പെറുക്കിയെടുക്കുകയാണ്.
“അവർക്ക് എന്തെങ്കിലും പരാതികൾ ഉണ്ടോ?” അച്ഛൻ ചോദിച്ചു.
ഞാൻ മിണ്ടിയില്ല.
“അവർ എന്നെ ചോദ്യം ചെയ്യുമെന്ന് തോന്നുന്നുണ്ടോ”?
ചെറിയ കുട്ടികൾ? അവർക്ക് അറിയില്ലല്ലോ
ഈ അവസ്ഥയിൽ? അവരെ ശ്രദ്ധിക്കാൻ ആരുമില്ല.
അവർക്ക് വേണ്ടി ഇവിടെ മറ്റാരെങ്കിലും ചോദിക്കണമല്ലോ?
അങ്ങനെ ആരുമില്ല…?
എന്റെ മനസ്സിൽ വന്ന ഈ ചോദ്യങ്ങൾക്ക് പോലും ഉത്തരം കിട്ടാത്ത ഞാൻ അച്ഛന്റെ ചോദ്യങ്ങൾക്ക് മുൻപിൽ വീണ്ടും ഉത്തരമില്ലാതെ നിന്നു.
” 15 വർഷങ്ങൾക്കു മുൻപ് നീയും ഈ കൂട്ടത്തിൽ ഒരാൾ ആയിരുന്നു. നീ മറന്നു പോയതാണ്. അത് ഓർമ്മിപ്പിക്കാൻ വേണ്ടിയല്ല ഇത്രയും ദൂരം വന്നത്. നിനക്ക് ചോദ്യങ്ങളോ പരാതികളും ഉണ്ടെങ്കിൽ അതെല്ലാം ഇവിടെയാണ് തീർക്കേണ്ടത്. നിന്നോട് മറുപടി പറയേണ്ടവർ ഇവിടെ എവിടെയെങ്കിലും കാണും. അത് അന്വേഷിച്ച് ഇനിമുതൽ നിനക്ക് ഇവിടെ ജീവിക്കാം. ദാനമായി കിട്ടിയ ഈ ജീവിതത്തിൽ പരാതികൾ ഇല്ലെങ്കിൽ മാത്രം നിനക്ക് എന്റെ കൂടെ തിരിച്ച് എന്റെ വീട്ടിലേക് വരാം”.
ഒരു നിമിഷം, പിറന്നു വീണ മണ്ണിൽ മരവിപ്പോടെ ഉറച്ചു പോയ കാലുകൾ വലിച്ചെടുത്തു ഓടിയ ഓട്ടം, കാറിലേക്ക് കയറിയിരുന്നിട്ടും മനസ്സിൽ അവസാനിച്ചിരുന്നില്ല. മനസ്സ് ഓടികൊണ്ടേയിരുന്നു. ദൂരെ എവിടേക്കോ. സൂര്യകാന്തി പാടങ്ങളിലെ മഞ്ഞവെയിലോ, അതിലേക്ക് കണ്ണടച്ചു നോക്കുമ്പോഴുള്ള ഓറഞ്ചു നിറമോ ഒന്നും തിരിച്ചു പോകുമ്പോൾ കണ്ടില്ല, ചുവന്ന മണ്ണിൽ ചിതറി കിടക്കുന്ന വയലറ്റ് കവറിലെ മിഠായികളും, അത് പെറുക്കിയെടുക്കുന്ന ഒരു കൊച്ചു പെൺകുട്ടിയും മാത്രമായിരുന്നു മനസ്സിൽ. ആ പെൺകുട്ടി ആ മതിൽ കെട്ടിനകത്തെ പൂന്തോട്ടത്തിൽ തന്നെ കാത്തു നിൽക്കുന്നത് പോലെ. താൻ ആ പടി കടന്നു പോകുന്നത് നോക്കി അവൾ…നിൽക്കുന്നു
താൻ അകലേക്ക് മറയുന്നത് നോക്കി…
കരഞ്ഞു വീർത്ത കണ്ണുകളും ചുവന്നു തുടുത്ത കവിളുകളുമായി അവൾ…
അവിടെ തന്നെ നില്കുന്നുണ്ട്.
കാറിൽ നിന്നിറങ്ങി അകത്തേക്ക് നടക്കുമ്പോൾ താൻ ഇറങ്ങിയോ എന്ന് പോലും അച്ഛൻ തിരിഞ്ഞു നോക്കിയില്ല. ഉറക്ക ക്ഷീണത്തിൽ കണ്ണടഞ്ഞു പോയപ്പോൾ, ഡോർ തുറന്നു അകത്തേക്കോടി. തന്റെ മുറിയിൽ, കട്ടിലിൽ, പുതപ്പിനുള്ളിൽ ഒളിച്ചു…
ആ പെൺകുട്ടിയെ മനസ്സിൽ നിന്ന് പറിച്ചെറിയും വരെ…
കണ്ണടച്ച് ഉറങ്ങാൻ സാധിക്കും വരെ…
വിവാഹം, അച്ഛൻ തീരുമാനിച്ച തുപോലെ. അതും ശ്രീദേവിയുടെ ഭാഗ്യം തന്നെ. സുന്ദരനും വിദ്യാസമ്പന്നനുമായ ഭർത്താവ്, സ്നേഹമുള്ള വീട്ടുകാർ, വലിയ തറവാട്.
ഒരു തരത്തിൽ ആ വീട്ടിൽ ശ്രീദേവിയ്ക്ക് പുതിയൊരു ജീവിതം കിട്ടി. ഒരുപാട് ഉത്തരവാദിത്വങ്ങളും ചെറിയ ചില സ്വാതന്ത്ര്യങ്ങളും ഭാര്യ, മരുമകൾ, ഗൃഹനാഥ, അമ്മ തുടങ്ങിയ ഉന്നത സ്ഥാനങ്ങളും. അതിൽ കൂടുതൽ ഒന്നും പിന്നീട് ശ്രീദേവി ആഗ്രഹിച്ചിട്ടില്ല.
തന്റെ ജന്മരഹസ്യങ്ങൾ ആ വീട്ടിൽ എല്ലാവർക്കും അറിയാമെങ്കിലും അതിന്റെ മാറ്റി നിർത്തൽ സ്വന്തം വീട്ടിലെ പോലെ ഇവിടെ അവൾക് അനുഭവപ്പെടാറില്ല.
ഭർത്താവിന്റെ അമ്മയ്ക്ക്, സ്വന്തം മകനെ മദ്യപാനത്തിൽ നിന്നും മറ്റു അസുഖങ്ങളിൽ നിന്നും മുക്തനാക്കി നല്ലൊരു കുടുംബമുണ്ടാകാൻ സഹായിച്ച ആ പെൺകുട്ടിയോട് സ്നേഹം മാത്രമേയുള്ളു, 3 വയസ് വരെ അവൾ അനുഭവിച്ച അനാഥത്വത്തോട് സഹതാപവും. വളരെ അനുസരണ ശീലമുള്ള, വീട്ടുകാര്യങ്ങൾ നോക്കാൻ മിടുക്കിയും അതിസുന്ദരിയുമായ മരുമകൾ ആ വീടിന്റെ ഭാഗ്യം എന്ന് തന്നെ അവർ വിശ്വസിച്ചു. അതുകൊണ്ട് തന്നെയാണ് ഭർത്താവിനും മകനും താല്പര്യം ഇല്ലാതിരുന്നിട്ടും ശ്രീദേവിയെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ അവർ മുൻകൈ എടുത്തത്. ആ തീരുമാനം ശരിയായിരുന്നു എന്ന് പിന്നീട് എല്ലാവർക്കും ബോധ്യമാവുകയും ചെയ്തു. രോഹിണി വല്യമ്മക് രുക്കുവിനോട് ദേഷ്യമുണ്ടെങ്കിലും ദേവിയോട് ഇഷ്ടമാണ്.
അവിടെ ആകെയുള്ളൊരു വിഷമം, ചെറു മകൾ രുക്കു മാത്രമാണ്. അവൾക് വിദേശത്ത് പോയി പഠിക്കണം അവിടെ ജീവിക്കണം എന്നുള്ള ആഗ്രഹം. അതിന് വേണ്ടിയുള്ള വാശി. വീട്ടിൽ ഉള്ളവരോട് മുഴുവൻ വഴക്കുണ്ടാക്കി, സമാധാനം നശിപ്പിക്കുന്നത്. അതെല്ലാം ദേവി ശ്രദ്ധിക്കാത്തത് കൊണ്ടാണെന്നു പറഞ്ഞു എല്ലാവരും ശ്രീദേവിയെ കുറ്റപ്പെടുത്തും. അവളുടെ ആഗ്രഹം നടക്കാൻ വേണ്ടിയുള്ള വാശിയാണതെന്നും അല്ലാതെ മകൾക് ഒരു സ്വഭാവദൂഷ്യവും ഇല്ലെന്നും ശ്രീദേവിക്കറിയാം.
എങ്കിലും മകൾ വിദേശത്തേക് പോകുന്നതിനോട് അവൾക്കും താല്പര്യമില്ല, മകൾ എന്നും തന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിക്കും. ഭർത്താവ് ജോലിക്കാര്യങ്ങളുടെ പേര് പറഞ്ഞു മിക്കവാറും വീട്ടിലുണ്ടാകാറില്ല, ഇപ്പോൾ മകനെയും കൂടെ കൊണ്ടുപോകുന്നുണ്ട്. ശ്രീരാഗ് അച്ഛന്റെ ആ രീതികൾ ശീലിച്ചു വരികയാണ് ഒപ്പം തന്നെ ഒഴിവാക്കാനും തുടങ്ങിയിരിക്കുന്നു. മകൾ മാത്രമാണ് ആകെയൊരാശ്വാസം. തന്റെ ശബ്ദവും മനസ്സുമാണവൾ. എത്ര വലുതായിട്ടും അമ്മയുടെ ഒപ്പം കിടന്നുറങ്ങാനും, അമ്മ ഭക്ഷണം വാരി കൊടുക്കാനും, അമ്മയുടെ നിഴലായി നടക്കാനും ആഗ്രഹിച്ചിരുന്ന കുട്ടി എത്ര പെട്ടെന്നാണ് അവളുടെ ആഗ്രഹങ്ങൾ മാറി മറിഞ്ഞത്.
വിദേശത്തെ പഠനം, പാർട്ട് ടൈം ജോലി, താമസം എല്ലാം കൂടി അഞ്ചു വർഷം വേണമത്രേ. അത് കഴിഞ്ഞു നാട്ടിൽ വന്നിട്ടു അച്ഛനും അമ്മയും തെരഞ്ഞെടുക്കുന്നയാളെ തന്നെ വിവാഹം കഴിക്കാം എന്നൊക്കെയാ ണ് അവൾ പറയുന്നത്.അവൾ തന്നോട് പറഞ്ഞതു പോലെ അവളുടെ അച്ഛനോട് അതൊന്നും പറയാനുള്ള ധൈര്യം തനിക്കില്ല. അത് താൻ പറഞ്ഞു സമ്മതിപ്പിക്കണമെന്നാണ് അവൾ പറയുന്നത്. തനിക്കതിനുള്ള കഴിവില്ല എന്നറിഞ്ഞിട്ടും അവൾ വാശി പിടിക്കുന്നു.
ഒടുവിൽ രുക്കു തന്നെ വിദേശത്തു പോയി പഠിക്കുന്ന കാര്യം അച്ഛനോടവതരിപ്പിച്ചു. വിദ്യാഭ്യാസ ത്തിന്റെയും ജോലിയുടെയും കാര്യം എങ്ങനെയൊക്കെയോ അച്ഛനെ പറഞ്ഞു മനസിലാക്കി സമ്മതം വാങ്ങി കഴിഞ്ഞപ്പോഴേക്കും രുഗ്മിണിയമ്മയും രോഹിണിയമ്മയും കൂടെ വിവാഹം കഴിയാതെ പുറത്തേക്ക് വിടാൻ പറ്റില്ലെന്ന് പറഞ്ഞു. ആകെ പ്രശ്നമായി. ശ്രീദേവിയുടെ ഭർത്താവിന്റെ അച്ഛനും അത് ശരിവച്ചു. അതോടെ രുക്കുവിന്റെ അച്ഛന്റെയും മനസ് മാറി.
അവളുടെ അച്ഛനും അച്ഛമ്മയുടെ കൂടെ ചേർന്നപ്പോൾ രുക്കു തികച്ചും ഒറ്റക്കായി. അവൾക് വിവാഹാലോചന തുടങ്ങാനുള്ള ഏർപ്പാടുകൾ ചെയ്തു. അവൾ ഒരാശ്രയത്തിനായി ഒരുപാട് തവണ തന്നെ നോക്കിയെങ്കിലും അവരെയൊന്നും എതിർത്തു പറഞ്ഞു ശീലമില്ലാത്തതു കൊണ്ടും പിന്നെ മകൾ പോകുന്നതിനോട് അവൾക് മാനസികമായി യോജിപ്പില്ലാത്തത് കൊണ്ടും ശ്രീദേവി മൂകയായി തന്നെ നിന്നു. ശ്രീരാഗ് ഒരു അഭിപ്രായവും പറയാതെ മാറി നിന്നത് ശ്രീദേവിയെ ഒരുപാട് വേദനിപ്പിച്ചു. താനും അവളോട് ചെയ്തത് അത് തന്നെ. തന്റെ ജീവനായ മകൾക്ക് വേണ്ടി താൻ ഒന്നും ചെയ്തില്ലെന്ന ചിന്തയിൽ നിൽക്കുന്നവളെ ധൈര്യശാലിയെന്നു താൻ കരുതിയ മകളുടെ കണ്ണുനീർ ഒന്നു കൂടി പൊള്ളിച്ചു.
രുക്കു പിന്നെ അമ്മയുടെ മുറിയിൽ വന്നില്ല. ശ്രീദേവി മകളെയന്വേഷിച്ചു മുറിയിൽ ചെന്നു. അവൾ കിടക്കുകയാണ്.
” രുക്കു മിടുക്കിയല്ലേ… എങ്ങനെയെ ങ്കിലും എല്ലാവരെയും പറഞ്ഞു സമ്മതിപ്പിക്കും എന്ന് കരുതി. അതാ അമ്മയൊന്നും… ”
” അല്ലാതെ അമ്മയ്ക്ക് ഞാൻ പോകുന്നതിൽ എതിർപ്പുണ്ടായിട്ടല്ല, അല്ലെ ”
ശ്രീദേവി മിണ്ടിയില്ല.
” വാശി പിടിക്കാൻ അറിയാഞ്ഞിട്ടല്ല അമ്മേ, ആരെങ്കിലും എന്റെ കൂടെ നിൽക്കുമോ എന്നറിയാൻ…? ”
…
” ഇടയ്ക്കൊക്കെ നമുക്ക് വേണ്ടി മറ്റാരെങ്കിലും സംസാരിക്കണം എന്ന് ആഗ്രഹിക്കില്ലേ എല്ലാവരും ”
“പക്ഷെ എനിക്ക് വേണ്ടി എന്റെ അമ്മ പോലുമില്ല ”
“… രുക്കു… ”
“നിങ്ങളെയൊന്നും പിന്നെയും പിന്നെയും വിഷമിപ്പിക്കാൻ സാധിക്കാത്തത് കൊണ്ടാണ്. നിങ്ങൾ ആരുമെന്തു കൊണ്ട് എന്റെ ഭാഗത്തു നിന്നു ചിന്തിക്കുന്നില്ല. ഞാൻ നിങ്ങളുടെ മകൾ മാത്രമല്ല. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ്. ഒരു വ്യക്തി, എനിക്ക് ആഗ്രഹങ്ങൾ ഉണ്ടാകില്ലേ?. ”
“അത് നിങ്ങൾ വരയ്ക്കുന്ന അതിർ വരമ്പു കൾക്കുള്ളിൽ തന്നെ വേണമെന്നുണ്ടോ? അങ്ങനെയല്ലെങ്കിൽ നിങ്ങളുടെ ആഗ്രഹം എന്റെ മേൽ അടിച്ചേൽപ്പി ക്കുന്നത് ക്രൂരതയല്ലേ?”
“അതിന് ജനിപ്പിച്ച, വളർത്തിയ കണക്ക് പറയുന്നത്… മാന്യതയാണോ…?”
ശ്രീദേവി മറ്റെന്തൊക്കെയോ ഓർത്തു നിന്നു. അതിനിടയിൽ എവിടെ നിന്നോ രുക്കുവിന്റെ ശബ്ദം കേട്ടു.
“എനിക്ക് ജന്മം തന്നപ്പോൾ അമ്മ എന്താണ് ആഗ്രഹിച്ചത്, ?”
ശ്രീദേവി ചിന്തയിൽ നിന്നുണർന്ന് രുക്കുവിനെ നോക്കി.
” ഞാൻ ഈ ജീവിതം മുഴുവൻ അമ്മയുടെ കൂടെ വേണമെന്നാണോ?
“അമ്മയുടെ മരണം വരെ…?”
“അതിന് ശേഷം മാത്രമാണോ ഞാൻ ആഗ്രഹിച്ച ജീവിതം ഞാൻ തുടങ്ങേണ്ടത്?”
“നിങ്ങളുടെയെല്ലാം ആഗ്രഹത്തിന് വിവാഹം കഴിച്ച്, കുട്ടികളായി ഇത്രയും ഉത്തരവാദിത്വങ്ങൾ തലയിലേറ്റിയാണോ ഞാൻ പഠിക്കാൻ, ജോലി ചെയ്യാൻ ആഗ്രഹിച്ച ജീവിതം ജീവിക്കാൻ തുടങ്ങേണ്ടത്. ”
“അമ്മയെപ്പോലെ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചു പെരുമാറി, കാര്യങ്ങൾ ചെയ്തു, വസ്ത്രം ധരിച്ചു, സ്വന്തം ഇഷ്ടങ്ങളെപ്പറ്റി ഓർക്കാതെ…”
“ആരെന്ത് തെറ്റു ചെയ്താലും തിരുത്താൻ ശ്രമിക്കാതെ… ”
“സ്വന്തം മക്കൾക്കു വേണ്ടി പോലും സംസാരിക്കാതെ ഇങ്ങനെ… ”
“ഞാനും അങ്ങനെ ജീവിക്കട്ടെ… അല്ലെ… ശ്രീദേവിയെ പോലെ… ജീവനില്ലാതെ…”
രുക്കു… ലൈറ്റണച്ചു കിടന്നു. ശ്രീദേവി ഒരു ശീല പോലെ ആ ഇരുട്ടിൽ നിന്നു.
താനിപ്പോഴും ആ മതിൽക്കട്ടിനകത്തു തന്നെ നിന്ന് കരയുകയാണെന്ന് ശ്രീദേവിക് തോന്നി.
അമ്മയോട് അങ്ങനെയൊക്കെ സംസാരിച്ചെങ്കിലും രുക്കുവിന് തന്റെ ജീവിതം മറ്റുള്ളവരുടെ തീരുമാനങ്ങൾ ക്ക് വിട്ടു കൊടുക്കാൻ കഴിയുമായിരു ന്നില്ല. അവൾ അന്നത്തെ രാത്രിയ്ക്ക് ശേഷം തനിക് ആരും സഹായത്തിനെ ത്തില്ല എന്നത് ഉൾക്കൊണ്ട് പിറ്റേന്ന് തന്നെ തനിക് വിവാഹത്തിന് സമ്മതമല്ല എന്നതും വിദേശത്ത് അഡ്മിഷൻ ശരിയായിട്ടുണ്ട് അവിടെ ജോയിൻ ചെയ്യാൻ പോകുന്നു എന്നതും മറ്റുള്ളവരെ അറിയിച്ചു. ഭർത്താവിന്റെ അച്ഛനമ്മമാർ ആണ് കൂടുതൽ എതിർത്തതും ഒച്ചപ്പാട് ഉണ്ടാക്കിയതും. ഒടുവിൽ അവരെ അനുസരിച്ചില്ലെങ്കിൽ അപ്പോൾ തന്നെ ആ വീട്ടിൽ നിന്നിറങ്ങ ണം എന്ന് വരെ അവർ പറഞ്ഞു.
അവിടെ ഭർത്താവിന്റെ മൗനം ശ്രീദേവിയെ ഭയപ്പെടുത്തി. മകന്റെ നിസ്സംഗത അവൾ പ്രതീക്ഷിച്ചതാണ് എങ്കിലും അയാൾ, അവളുടെ അച്ഛൻ എന്തുകൊണ്ടാണ് ഒന്നും പറയാത്തത്. തന്റെ മകൾ…?
” നീ ഇനി ഈ പടി കയറരുത്, ഞങ്ങളാരും മരിച്ചാലും നീ ഇങ്ങോട്ട് വരേണ്ട “. രോഹിണിയമ്മയാണ്.
രുക്കു… തന്റെ അച്ഛനെയുംഅമ്മയെയും ഒന്ന് നോക്കി…പിന്നെ അവൾ തന്റെ ബാഗുമെടുത്തു പുറത്തേക്കിറങ്ങി.
ശ്രീദേവി അത് കാണുവാൻ കഴിയാതെ കണ്ണുകൾ ഇറുക്കിയടച്ചു. മുൻപിൽ വീണ്ടും ആ പെൺകുട്ടിയാണ്, നീലയുടുപ്പിട്ട് കരഞ്ഞു ചുവന്ന മുഖവുമായി…
” തന്നിഷ്ടം കാണിച്ചു പോയാൽ ഇവിടെയാർക്കും നീയുമായി ഇനി ഒരു ബന്ധവുമുണ്ടാവില്ല എന്നോർത്തോളൂ ”
രുക്‌മിണിയമ്മയാണ്
” ഞങ്ങളൊക്കെ മരിച്ചു പോയെന്ന് വിചാരിച്ചാൽ മതി, ഞങ്ങളെ സംബന്ധിച്ചിടത്തോളം നീയും മരിച്ചു “.
കണ്ണുകൾ വലിച്ചു തുറന്നു നോക്കി, കരഞ്ഞു കൊണ്ട് പടിയിറങ്ങുന്നത് തന്റെ ജീവനായ മകളാണ്.
” രുക്മിണീ “…
രുക്കുവും, രുക്മിണിയമ്മയും മാത്രമല്ല പരിചയമില്ലാത്ത ആ ശബ്ദം കേട്ട് മറ്റെല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. അത് ശ്രീദേവിയാണെന്ന്, ആ ശബ്ദമാണെന്ന് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അവൾ ഓടി മകളുടെ അടുത്തെത്തി. രുക്കുവിന്റെ കണ്ണുകൾ തുടച്ചു കൊടുത്തു. അവളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
” രുക്മിണി, ആരും മരിച്ചിട്ടില്ല, ഒരു ബന്ധവും അവസാനിച്ചിട്ടില്ല. ഇത് നിന്റെ വീടാണ്. നിന്നെ ഇവിടെ നിന്ന് ഇറക്കി വിടാൻ ആർക്കും സാധിക്കില്ല. നിന്റെ ഏതാഗ്രഹവും സാധിച്ചു തരാൻ ആരെതിർത്താലും നിനക്ക് അമ്മയുണ്ടാകും, … “ഒന്ന് നിർത്തി അവൾ തിരിഞ്ഞു ഭർത്താവിനെ നോക്കി. അയാൾ പെട്ടെന്ന് ഓടി വന്ന് അവളുടെ ബാഗ് വാങ്ങിച്ചു. ” മോളുടെ കാര്യങ്ങളെല്ലാം ശരിയാക്കിയിട്ട് അച്ഛൻ കൊണ്ടുപോകാം “. എന്ന് പറഞ്ഞു ബാഗുമായി ആർക്കും മുഖം കൊടുക്കാതെ അയാൾ അകത്തേക്ക് നടന്നു.
മറ്റു നാലുപേരും ശ്രീദേവിയുടെയും ഭർത്താവിന്റെയും പെട്ടെന്നുള്ള ഭാവമാറ്റത്തിൽ പകച്ചു നില്കുകയായിരുന്നു. അതിനാൽ തന്നെ ആരും ഒന്നും പറഞ്ഞില്ല. അച്ഛന്റെയും അമ്മയുടെയും സപ്പോർട്ട് കൂടെയുണ്ടെങ്കിൽ രുക്കുവിനെ ഒന്നും പറയാൻ പറ്റില്ല എന്നവർക് അറിയാം.
രുക്കു ശ്രീദേവിയെ കെട്ടിപിടിച്ചു കൊണ്ടു ചോദിച്ചു…
” അപ്പോൾ, മക്കളുടെ കാര്യം വരുമ്പോൾ അമ്മമാർക്ക് ഇല്ലാത്ത ധൈര്യം ഒക്കെ വരുമല്ലേ “..
ശ്രീദേവി മകളെ ചേർത്തുപിടിച്ചു കൊണ്ടു പറഞ്ഞു. ” പണ്ട് ഞാൻ കേൾക്കാൻ ഒരുപാട് ആ ഗ്രഹിച്ച വാക്കുകൾ ആണിത്… മനസ്സിൽ ഉരുവിട്ടിരുന്നത്. ”
രുക്കു അമ്മയെ നോക്കി. ശ്രീദേവിയുടെ മിഴിയിൽ അപ്പോൾ ആ നീലയുടുപ്പുകാരിയുടെ ചുവന്ന മുഖത്തിന് പകരം രുക്കുവിന്റെ ചിരി തെളിഞ്ഞു നിന്നു.
#എന്റെരചന…


5 Comments
Thank u silvy Michael
Thank you
അനാഥത്വം വിലങ്ങിട്ട ദത്തുപുത്രിയുടെ ജീവിതം നോവുണർത്തി. അവസാനം, മകൾക്കു വേണ്ടി ശബ്ദമുയർത്തുന്ന അമ്മ, ശുഭചിന്തകകളുടെ അരുണാഭ വിതറി.
നല്ലെഴുത്ത്.👌
Thank you
സ്ത്രീയുടെ യഥാർത്ഥ ശക്തി വെളിവാക്കിയിട്ടേ കഥ തീർന്നുള്ളൂ. നന്ന്. വളരെ നന്നായി എഴുതി ഗ്രീഷ്മ.. Congrats 👌👏👏