അന്നൊരു ചൊവ്വാഴ്ചയായിരുന്നു. പതിവു പോലെ മൊന്തയിൽ വെള്ളം നിറച്ച് ഗ്രേസി തൊടിയിലേക്കിറങ്ങി. നല്ല മൂടൽമഞ്ഞുണ്ട്.. വാതത്തിന്റെ അസ്കിതയുള്ളതിനാൽ കാലുകൾ രണ്ടും കോച്ചി വലിക്കുന്നുമുണ്ട്. അവൾ ദീർഘനിശ്വാസമെടുത്ത് ഒന്നു നെടുവീർപ്പിട്ട് പതിവു പോലെ തന്റെ ലക്ഷ്യസ്ഥാനത്തേക്ക് വച്ചുപിടിച്ചു. തൊടിയുടെ തെക്കേ അറ്റത്തു നിൽക്കുന്ന പനിനീർച്ചെടിയുടെ അരികിലെത്തുമ്പോഴേ അവളുടെ കാലുകൾ രണ്ടിനും വിശ്രമം ലഭിക്കൂ.
മനസ്സിൽ ഒരായിരം ദൃശ്യങ്ങൾ മിന്നിമറയുന്നുണ്ട്. കറുപ്പും വെളുപ്പും പിന്നെ ഇടയ്ക്കെപ്പോഴോ ചുവപ്പും.. അവിടമാകെ രക്തവർണം പടർന്നത് പെട്ടെന്നായിരുന്നു… ജോസ്‌മോനെ.. അവളുടെ നിലവിളി കേട്ട് വാകമരത്തിൽ കൂടുകൂട്ടിയിരുന്ന കിളികൾ എങ്ങോട്ടോ പറന്നു പോയി.
”ഗ്രേസിച്ചേച്ചി.. ഞാനെങ്ങും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. “
”കള്ളം.. പച്ചക്കള്ളം. ചെറുപ്പത്തിൽ ഒളിച്ചുകളിക്കുമ്പോൾ നിന്നെ കാണാതായപ്പോൾ ചാച്ചനും അമ്മച്ചിയും അലമുറയിട്ടില്ലേ? പേരമരക്കമ്പൊടിച്ച് അവരെന്നെ തല്ലിയതിനു കയ്യും കണക്കുമില്ല.. വള്ളിനിക്കറിട്ടു നടക്കുന്ന പ്രായത്തിൽ ഞാനല്ലേ നിന്നേയും കൊണ്ട് പുഴക്കരയിൽ ഒളിച്ചു കളിക്കാമെന്നു പറഞ്ഞ് വിളിച്ചോണ്ട് പോയത്? പുഴയിലാണെങ്കിൽ അന്ന് പതിവിലേറെ ഒഴുക്കുമുണ്ട്. അതിൽ മുങാംകുഴിയിട്ടല്ലേ നീ അന്ന് ഒളിച്ചിരുന്നത്? അവസാനം ആരുടെയൊക്കെയോ യോഗം കൊണ്ട് നിന്നെ ജീവനോടെ കരയ്ക്കു കയറ്റുമ്പോൾ എന്റെ മനസ്സൊന്നു പിടച്ചതാണ്.. നിന്റെ ശ്വാസഗതിയും താളവും നേരെയായപ്പോഴാണ് എന്റെ നല്ല ജീവൻ തിരിച്ചു വന്നത്. ചാച്ചനും അമ്മച്ചിയും നിന്റെ മടിയിൽ കിടന്നു മരിച്ചതിനുശേഷം പിന്നെയും പലയാവർത്തി നീയിതു തുടർന്നു. ഓരോ തവണയും നീ മരണത്തിന്റെ ആഴക്കയങ്ങളിൽ നിന്നു പൊങ്ങുമ്പോഴും പറഞ്ഞു .. “ഗ്രേസിച്ചേച്ചി.. ഞാനെങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട് .”
“ഉണ്ടെടാ .. നീ ഇവിടെ തന്നെ ഉണ്ടെന്ന് എനിക്കറിയാം . പോക്കറ്റിൽ നിക്ഷേപിച്ചിരുന്ന ആ തൂവാലയിൽ നിന്റെ രുധിരമണം ഉണ്ടായിരുന്നു . അത് എന്റെ നാസികയിലേക്കു ഞാൻ ആവാഹിച്ചിട്ടുണ്ട് . ഇപ്പോൾ അതെന്റെ സിരകളിലും നാഡീ ഞരമ്പുകളിലും പടർന്നിരിക്കുന്നു . ഗ്രേസി ആന്റിയെ ചോര മണക്കുന്നു എന്ന് നിന്റെ മകൾ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഗന്ധതൈലമല്ലേ ഞാൻ ദേഹത്ത് ആവാഹിച്ചിരിക്കുന്നത് .
നിന്നെ കാണാനില്ലെന്ന് പറഞ്ഞ് ഓടിക്കിതച്ച് നിന്റെ മോൾ ആ ചൊവ്വാഴ്ച ആശുപത്രിയിൽ വന്നപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞു . അരുതാത്തതെന്തെങ്കിലും നിനക്ക് സംഭവിച്ചിരിക്കുമോ എന്ന ആധിയിൽ ഡ്യൂട്ടി അവസാനിപ്പിച്ചു മോൾടെ കൂടെ ഞാൻ പായുകയായിരുന്നു.. എങ്ങോട്ടെന്നില്ലാതെ . രാവിലെ വീട്ടിൽ നിന്നിറങ്ങിയ നീ ജോലിസ്ഥലത്ത് എത്തിയിരുന്നില്ല. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ അടുത്തും നീ എത്തിയിരുന്നില്ല. നേരം സന്ധ്യയോടടുത്തപ്പോൾ നീ വന്നു .. വെള്ള പുതച്ച് ആംബുലൻസ് വണ്ടിയിൽ, ആന്തരികാവയവങ്ങൾ ആർക്കൊക്കെയോ പങ്കുവച്ചു കൊടുത്തിരിക്കുന്നു . നിന്നിലെ ജീവാംശത്തെ സോഫിയുടെ ഉദരത്തിൽ നിക്ഷേപിച്ചു നീ എന്നെന്നേക്കുമായി പോയ് മറഞ്ഞു.
സോഫിയുടെ ഉള്ളിൽ ഒരു കുഞ്ഞുവാവ വളരുന്നു എന്നു കേട്ടപ്പോൾ നിന്റെ കുഞ്ഞുമോളുടെ സന്തോഷം കാണേണ്ട കാഴ്ചയായിരുന്നു . അവളിൽ ഞാൻ എന്നിലെ പത്തു വയസ്സുകാരിയെയാണ് കണ്ടത് . നീ ജനിച്ച ദിവസം എനിക്ക് എന്റെ പിറന്നാളിനേക്കാൾ പ്രിയപ്പെട്ടതായിരുന്നു. നീ പോയതിനു ശേഷം മൂന്നു മാസം കഴിഞ്ഞ് സോഫി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. നിന്നെ അച്ചിൽ വാർത്തു വച്ച പോലെയുള്ള ഒരു കുഞ്ഞു ജോസ്മോൻ . അവനെ ഒരു നോക്കു കാണാൻ പോലും നീ നിന്നില്ലല്ലോ ടാ .. ഇത്ര ക്രൂരത കാട്ടാമോ കർത്താവേ ?എന്നിൽ നിന്ന് പറന്നകന്നു അവൻ ഒരു നക്ഷത്രമായി മിന്നാൻ തുടങ്ങിയിട്ട് ഇന്നേക്ക് ആറു മാസം തികയുന്നു. നിന്നെ തട്ടിത്തെറിപ്പിച്ചു എങ്ങോട്ടോ പോയ് മറഞ്ഞ വാനും ഡ്രൈവറും സമാധാനമായി കഴിയുന്നുണ്ടാവുമോ? നിന്റേതായി ആകെ അവശേഷിച്ചത് ശോണവർണമാർന്ന ആ തൂവാല മാത്രം. പെട്ടെന്നുള്ള മരണം സംഭവിച്ചാൽ ആന്തരികാവയവങ്ങൾ ആവശ്യമുള്ളവർക്ക് വിട്ടുകൊടുക്കണമെന്ന് നീ ജീവിച്ചിരിക്കുമ്പോൾ തന്നെ പറഞ്ഞു വച്ചിരുന്നല്ലോ. വിവാഹമോതിരവും സ്വർണ്ണ മാലയും സോഫിയും മോളും പങ്കിട്ടെടുത്തു. നിന്റെ ഓർമ്മക്കായി ആ ചോരപുരണ്ട തൂവാല വേണമെന്ന് ഞാനാണ് ശാഠ്യം പിടിച്ചത്.
പുതുമണ്ണ് കിളച്ച് ആ തൂവാല കുഴിച്ചിട്ടിട്ട് ഏകദേശം ആറു മാസമാവുന്നു. എനിക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നു പലരും പറഞ്ഞത് ഈ ചേച്ചി കാര്യമാക്കിയില്ല. അതിന്മേൽ അല്ലേ ഞാൻ ആ പനിനീർ ചെടിയുടെ തൈ നട്ടത്. ചുവന്നപനിനീർ പൂവിന്റെ തൈ. ഒരാഴ്ച മുൻപ് അതിൽ ആദ്യമായി ഒരു മൊട്ടിട്ടപ്പോൾ എന്താണെന്നോ എനിക്കോർമ്മ വന്നത്? അമ്മച്ചിയുടെ വയറ്റിൽ നീ വളരുന്നു എന്ന് ആദ്യമായി ഞാൻ അറിഞ്ഞ ദിവസം.. ചേച്ചിയാവാൻ പോവുന്നതിന്റെ ഗമ ഒന്നു കാണണമായിരുന്നു എന്നാണ് വടക്കേലെ ശാന്ത അന്ന് സ്കൂളിലേയ്ക്ക് നടക്കുമ്പോൾ പറഞ്ഞ് കളിയാക്കിയത്. നീ ഉണ്ടായ ശേഷം നിന്നെ ഊട്ടിയതും താരാട്ടു പാടി ഉറക്കിയതും ഞാനായിരുന്നല്ലോ. എനിക്ക് നീ ആയിരുന്നു ആദ്യത്തെ കണ്മണി . നിന്റെ ഓരോ പിറന്നാളിനും പുത്തനുടുപ്പും കേക്കും ഞാനല്ലേ തിരഞ്ഞെടുത്തിരുന്നത് ? നിന്റെ മേലുള്ള ആ കുത്തകാവകാശം മറ്റാർക്കും വിട്ടുകൊടുക്കാൻ ഈ ചേച്ചിപ്പെണ്ണ് സമ്മതിച്ചിരുന്നില്ല.
ഗ്രേസിയുടെ കാലടികൾക്കു വേഗത കൂടി..കിഴക്കു വാനിൽ അര്‍ക്കനിതാ ഉദിച്ചു പൊങ്ങാനൊരുങ്ങുന്നു. പച്ചിലകൾക്കിടയിൽ ചുവന്ന പൊട്ടു പോലെ ആ ചെടിയിൽ ഒരു ചുവപ്പു രാശി..മൊട്ടിപ്പോൾ പൊട്ടി വിടർന്നിരിക്കുന്നു നയനാഭിരാമിയാം പനിനീർപ്പൂവായി . ഒരു രക്തപുഷ്പമായി .ഗ്രേസിയുടെ ഊഹം തെറ്റിയില്ല. എന്റെ ജോസ്മോൻ.. രണ്ടു കയ്യും നീട്ടി മാടി വിളിക്കുന്നു. “ചേച്ചീ , ഞാനെങ്ങും പോയില്ല . ഇവിടെ തന്നെയുണ്ട് .” നിശ്ചലയായി പനിനീർച്ചെടിയുടെ ചുവട്ടിൽ കിടന്ന ഗ്രേസിയുടെ കയ്യിൽ മൊന്ത അപ്പോഴും ഭദ്രമായിരുന്നു.. അതിലെ വെള്ളമൊക്കെ ഒഴുകിപ്പോയിരുന്നെങ്കിലും. അപ്പോൾ ആ കുഞ്ഞു പനിനീർ പൂവിന്റെ വശ്യസുഗന്ധം കാറ്റിൽ അവളെ മെല്ലെ തഴുകി താരാട്ടു പാടി ഉറക്കുന്നുണ്ടായിരുന്നു . ഒരിക്കലും ഉണരാത്ത നിദ്ര അവളുടെ കണ്ണുകളിൽ മുത്തമിടാൻ വെമ്പുന്നുണ്ടായിരുന്നു.
✍️സ്മിത പൗലോസ്


8 Comments
മനോഹരം ❤️❤️
നന്ദി ഡിയർ 🙏
മനോഹരം.
ബന്ധങ്ങളുടെ തീവ്രത വാക്കുകളിൽ ഇഴുകിച്ചേർന്ന രചന. നഷ്ടപ്പെട്ടുപോയ പ്രിയപ്പെട്ടവർക്കായി നട്ടു നനച്ച ചെടിയിൽ വിടർന്ന പൂവിനൊപ്പം വിരിഞ്ഞത് നല്ലെഴുത്ത് കൂടിയായിരുന്നു.
👌❤
നന്ദി ജോയ്‌സ് 🙏
ഹൃദ്യമായ രചന 👌👌👌
നന്ദി ഡിയർ 🙏❤️
കൊള്ളാം👍
Thanks dear 🙏🌹