ക്ലബ്ബിന്റെ ജനറൽ ബോഡി യോഗമാണ്
ജസ്റ്റിനും അലക്സും അന്ന് പണിക്ക് പോയില്ല.
യോഗത്തിൽ അവർക്കും പലതും പറയാനുണ്ട്…
അവർ കന്യാകുമാരി സ്വദേശികളാണ്.. മണിയേട്ടന്റെ മേസ്തിരിമാരാണ്.
ഞങ്ങളുടെ കൂട്ടുകാരാണ്..
അതിലെല്ലാമുപരി ക്ലബ്ബിന്റെ പ്രധാന പെട്ട മെമ്പർമാരാണ്…
സെക്രട്ടറി സ്വാഗതം പറഞ്ഞു.
ഔപചാരികത അവിടെ കഴിഞ്ഞു.
ഇനി ചർച്ച എന്തെങ്കിലുമൊരു കലാപരിപാടി വെക്കണം. ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ല
അതെ പരിപാടി വെക്കണം.
നിർബന്ധം ആണ്.
കഴിഞ്ഞ രണ്ട് മാസത്തെ വാടക നൗഫലിന്റെ ഉമ്മാടെ മാല പണയം വെച്ചാണ് കൊടുത്തിട്ടുള്ളത്, അത് തിരിച്ചെടുക്കണം. വോളി ബോൾ വാങ്ങണം, ടൂർ പോകണം ആവശ്യങ്ങളുടെ നീണ്ട നിര..
വരാന്തയിൽ നിന്നിരുന്ന മാസപൈസ മൂന്ന് മാസം മുടക്കുള്ളവരെ കൂടി അകത്തു വിളിച്ചു യോഗം അതിന്റെ മാന്യത കാണിച്ചു.
അലക്സ് എണീറ്റു നിന്നു, “എനിക്കൊരു കാര്യം പറയാനുണ്ട്.”
സാധാരണ മിണ്ടാതിരിക്കലാണ് പതിവ്. അങ്ങനെ തീരുമാനിക്കുകയല്ലേ അലക്സേ എന്ന് ചോദിച്ചാൽ തലയാട്ടും അത്ര തന്നെ..
ഇന്ന് എന്തോ കാര്യമായി അവനും പറയാനുണ്ട്.
നിശബ്ദത..
പറയാനുള്ളത് എന്തോ ഗൗരവമുള്ള വിഷയം ആകണം. എല്ലാവരും അലക്സിന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
അലക്സ് പറയാൻ ആരംഭിച്ചു..
“പ്രസിഡന്റെ..
പരിപാടി നടത്തി ബാക്കി പൈസക്ക് ആദ്യം രണ്ടു റിമോട്ട് വാങ്ങണം.”
ആദ്യം ആർക്കും ഒന്നും മനസ്സിലായില്ല
പിന്നെ ആദ്യം പൊട്ടി ചിരിച്ചത് പ്രസിഡന്റ് ഷെമിയാണ്…
അലക്സ് പറയുന്നതിൽ കാര്യമില്ലായ്ക ഇല്ല.
എല്ലാവർക്കും ടീവി റിമോട്ട് വേണം ശിഹാബിന്റെ കയ്യിലാണ് റിമോട്ട് എങ്കിൽ വാർത്ത.
ഷംസുവിന്റെ കയ്യിലാണെങ്കിൽ ബോക്സിങ്.
അഫ്സലിന്റെ കയ്യിലാണെങ്കിൽ സിനിമ.
ഇങ്ങനെ ഓരോരുത്തരും അവർക്കിഷ്ടമുള്ളത് വെക്കുന്നു
ഒരു ടീവിയും ഒരു റിമോട്ടും.
അലക്സിനാണെങ്കിൽ കളി കാണണം. നേരത്തെ വന്ന് അവൻ പഴയ കളി ഏതെങ്കിലും തപ്പിയെടുത്തു കാണുമ്പോഴേക്കും അടുത്ത ആള് വരും, മാറ്റാൻ പറയും. റിമോട്ട് വാങ്ങും, ഈ പാവം കൊടുക്കുകയും ചെയ്യും. അതാണ് ഇപ്പോൾ റിമോട്ട് കൂടുതൽ വാങ്ങേണ്ടതിന്റെ ആവശ്യകത. എല്ലാവർക്കും ഓരോന്ന് കൊടുക്കാലോ…
ക്ലബ്ബിൽ റിമോട്ട് ഉള്ളവൻ രാജാവ് ആണ്.. കളി എങ്ങാനും മാറ്റിയെങ്കിലോ എന്ന് കരുതി മൂത്രം ഒഴിക്കാനോ മറ്റോ പോകുമ്പോൾ റിമോട്ടിന്റെ ബാറ്ററി അഴിച്ചു പോക്കറ്റിൽ ഇട്ടു കൊണ്ട് പോയ സംഭവം വരെയുണ്ട്.
റിമോട്ട് പുറത്തു കൊണ്ട് പോകരുത് എന്നേ നിയമത്തിൽ ഉള്ളു ബാറ്ററി കൊണ്ട് പോകാം..
യോഗം വീണ്ടും ഗൗരവത്തിലേക്ക്…
കൊച്ചിൻ കലാഭവൻ, കേരളത്തിലെ പ്രശസ്ത ഗാനമേള ട്രൂപ്പുകൾ, അറേബ്യൻ ഒപ്പന… ഇങ്ങനെ പലവിധം ചർച്ചകളിൽ ഇടം പിടിച്ചു…
നമ്മുടെ നാട്ടിൽ ഒരു കൊച്ചിക്കാരൻ ബഷീർക്ക വന്ന് താമസിക്കുന്നുണ്ട്. ആള് കലാകാരനാണ് മൂപ്പരോട് പറഞ്ഞാൽ കാര്യങ്ങൾ അതിന്റെ വൃത്തിയിൽ നടക്കും… ആ അഭിപ്രായം കയ്യടിയോട് കൂടി സ്വീകരിക്കപ്പെട്ടു. ചെറിയൊരു പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു തല്ക്കാലം യോഗം പിരിച്ചു വിട്ടു. ഇനി പിടിപ്പതു പണിയുണ്ട്..
നേരെ ബശീർക്കാടെ വീട്ടിലേക്ക്. ആവശ്യം കേട്ടപ്പോൾ ദക്ഷിണ വെക്കാൻ പറഞ്ഞു മൂപ്പർ. അഡ്വാൻസ്… വഴിചിലവിനുള്ള പൈസ.. എന്നിങ്ങനെ. ഞങ്ങളുടെ ഓട്ട കീശയിൽ എന്തുണ്ടാകാൻ…
ട്രൂപ്പുകൾ കുറെയുണ്ട്, പക്ഷെ നമുക്കൊരു വെറൈറ്റി പിടിക്കാം.
ഒരു ഒപ്പന പരിപാടി അതാകുമ്പോൾ ആണിനും പെണ്ണിനും എൻജോയ് ചെയ്യാൻ പറ്റും. അങ്ങനെ അത് തീരുമാനമായി.
പ്രോഗ്രാം കമ്മിറ്റി കൺവീനർ റിയാസിന്റെ ഉമ്മയുടെ ഒരു വള മന്ദലാംകുന്ന് സഹകരണ ബാങ്കിൽ പണയം വെക്കേണ്ടി വന്നു എന്ന് മാത്രം..
രണ്ട് ദിവസം കഴിയുമ്പോഴേക്കും ബഷീർക്ക ക്ലബ്ബിൽ എത്തി ഒപ്പന ടീം സെറ്റ് ആയതായി അറിയിച്ചു.
“കൊച്ചിൻ ഇശൽ”
“ഹൌ ന്റെ മോനെ പേരിന് തന്നെ എന്തൊരു മൊഞ്ചാ..”
പിന്നെ തിരക്കായി.ബഹളമായി അഭിപ്രായങ്ങളായി ഓരോരുത്തരും ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുന്നു. എവിടെയും ഒരു ഉല്ലാസം.. സന്തോഷം. ആഹ്ലാദം..
നോട്ടീസ് അടിക്കുന്നു. സ്പോൺസർഷിപ്പ് പിടിക്കുന്നു.
പിരിവ് തുടങ്ങുന്നു.
മണിയേട്ടന് രണ്ട് ദിവസം കോൺട്രാക്ട് പണി നിർത്തി വെക്കേണ്ടി വന്നു. മൂപ്പരുടെ പ്രധാനപെട്ട രണ്ട് മേസ്തിരിമാർ ഞങ്ങളുടെ കൂടെ പിരിവിൽ ആണല്ലോ…
ഒടുവിൽ കാത്തിരുന്ന ആ ദിവസം എല്ലാവരും വെള്ളതുണിയും വൈറ്റ് കോളർ ഷർട്ടും അതൊക്കെ മുൻപ് തീരുമാനിച്ചിട്ടുള്ള കാര്യങ്ങളാണ്.
നീളൻ ബാഡ്ജുകൾ ധരിച്ചു വളണ്ടിയർമാർ ഒരു കാര്യവുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
താൻ ആക്റ്റീവ് ആണ് എന്ന് ഓരോരുത്തരും തെളിയിച്ചു കൊണ്ടിരുന്നു. ആളുകൾ വന്നു തുടങ്ങി സമയം 8 മണി ആയിരിക്കുന്നു. കൊച്ചിൻ ഇശൽ ഇത് വരെ എത്തിയിട്ടില്ല.
ഏഴു മണിക്ക് തുടങ്ങും എന്ന് പറഞ്ഞ പ്രോഗ്രാം ആണ്.
ആളുകൾ അക്ഷമരാകുന്നു അവിടെന്നും ഇവിടെന്നുമായി ചില കൂവലുകൾ.. അപശബ്ദങ്ങൾ എന്നിങ്ങനെ ചില്ലറ ബഹളങ്ങൾ..
ആളുകളെ ഒന്ന് ഒതുക്കണം മൈക്കിലൂടെ കാര്യമായി പറയുന്ന അനൗൺസ്‌മെന്റുകൾ ഒന്നും ഫലിക്കുന്നില്ല. ഒന്ന് രണ്ട് പ്രോഗ്രാം നമ്മളായി നടത്തേണ്ടിയിരിക്കുന്നു. ഒടുവിൽ ഹബീബ് ആൻഡ് നൗഷാദ് ടീമിന്റെ മാപ്പിള പാട്ടിന്റെ രീതിയിലുള്ള ഫോക്ക് സോങ്ങും ചിനുവിന്റെ ജാക്കി ജാൻ ബ്രേക്ക് ഡാൻസും ഒക്കെയായി അര മണിക്കൂർ കൂടി കഴിഞ്ഞു..
ഒടുവിൽ കിതച്ചു കുതിച്ചു ആ മെറ്റഡോർ വാൻ ആ മൈതാനത്തേക്ക് എത്തി.. ആഹ്ലാദരവം..
അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ആരും വാനിൽ നിന്ന് ഇറങ്ങുന്നില്ല.
എന്താണ് കാര്യം എന്നറിയണമല്ലോ ഞാൻ വാനിന്റെ അടുത്തേക്ക് ചെന്നു.
വാനിന്റെ ഉള്ളിൽ പത്തു വയസ്സോളം പ്രായമുള്ള എട്ടു ഒമ്പതു പെൺകുട്ടികൾ ബഷീർക്ക അവർക്ക് നിർദേശങ്ങൾ കൊടുക്കുകയാണ്..
“പേടിക്കണ്ട നിങ്ങൾ സ്കൂളിൽ കളിക്കുന്നത് പോലെ അങ്ങാണ്ട് കളിച്ചാൽ മതി”
എന്റെ തലയിൽ ഒരു വെള്ളിടി വെട്ടി!
പടച്ചോനെ ബഷീർക്ക ചതിച്ചു! കൊച്ചിൻ ഇശലിനെ കൊണ്ട് വരാമെന്ന് പറഞ്ഞു അയൽവാസിയായ പൈതങ്ങളെ ആണല്ലോ കൊണ്ട് വന്നിരിക്കുന്നത്.
ഞാൻ ഒരു പകപ്പോടെ തിരിഞ്ഞു നോക്കി.
എല്ലാം കണ്ടും കേട്ടും എല്ലാവരും ഉണ്ട്. ഒരെണ്ണത്തിന്റെ മുഖത്ത് ചോരമയം ഇല്ല.
കുട്ടികൾ ആണെങ്കിൽ ഇത്ര വലിയ സ്റ്റേജും ആൾക്കൂട്ടത്തെയും ആ ലൈറ്റിങ് സംവിധാനവും ഒക്കെ കണ്ടപ്പോൾ ആകെ പേടിച്ചിരിക്കുകയാണ്.
ഗംഭീര പരിപാടി ആണെന്ന് പറഞ്ഞു പട്ടാമ്പിയിൽ നിന്നും പാടൂരിൽ നിന്നുമൊക്ക കുടുംബക്കാരും കൂട്ടുകാരും ഒക്കെ എത്തിയിട്ടുണ്ട്. ഇവരുടെ മുൻപിൽ നാണം കെടുമല്ലോ പടച്ചോനെ..
പ്രോഗ്രാം കൺവീനർ ബഷീർക്കാടെ കോളറിൽ പിടിച്ചു എയറിൽ നിർത്തിയിരിക്കുകയാണ്.
കൂടുതൽ അലമ്പാക്കാൻ കഴിയില്ല പ്രോഗ്രാം നമ്മുടേതാണ്.
ആൾക്കാർ ശ്രദ്ധിക്കുന്നു. നിങ്ങൾ പേടിക്കണ്ട പ്രോഗ്രാം കളർ ആകും വീണ്ടും ബഷീർക്കയുടെ ഉറപ്പ്.
“ഇത് കഴിയട്ടെ, നിങ്ങൾക്കുള്ളത് തരാം.”
ബഷീർക്കാടെ മുഖത്ത് ദയനീയത!
ഒരു വിധം സമാധാനിപ്പിച്ചു കുട്ടികളെ ഇറക്കി. പ്രോഗ്രാം തുടങ്ങുന്നു എന്ന അന്നൗൺസ്‌മെന്റ്. അപ്പോഴാണ് അടുത്ത പ്രശ്നം. ഒപ്പനക്ക് പുതുപ്പെണ്ണ് എവിടെ എന്നാണ് ചോദിക്കുന്നത്.
പാവം കുട്ടികൾ ഏതോ കല്യാണപരിപാടിക്ക് ആണ് എന്ന് കരുതിയാണ് ഇയാളുടെ കൂടെ വന്നിരിക്കുന്നത്. തല്ക്കാലം പുതിയാപ്പിള മതി എന്ന് പെട്ടെന്ന് തീരുമാനിച്ചു. കിട്ടിയ ചാൻസിൽ ഞാൻ തന്നെ പുതിയാപ്പിളയായി.. ഒന്ന് രണ്ടു പാട്ട് കഴിഞ്ഞു. അപ്പോഴേക്കും എന്റെ മൊഞ്ചു പോരാഞ്ഞിട്ടോ അലമ്പായ പരിപാടി കൂടുതൽ അലമ്പ് ആക്കണ്ട എന്ന് കരുതിയോ തൊട്ടടുത്ത വീട്ടിൽ വിരുന്നു വന്ന ഒരു പെൺകുട്ടിയെ പുതു പെണ്ണായി ഒരുക്കി സ്റ്റേജിൽ എത്തിച്ചിരുന്നു..
ബഷീർക്കാടെ പൈത മക്കൾ അവർക്കാവുന്ന പോലെയൊക്കെ കളിക്കുന്നുണ്ട്.
പാട്ട് മാറി വരുന്നു എന്നല്ലാതെ ഒപ്പനയുടെ സ്റ്റെപ്പ് മാറുന്നില്ല എന്ന് മാത്രം
ഓരോ പാട്ടിലും പുതു പെണ്ണിനെ വീണ്ടും കൊണ്ടുന്നു കസേരയിൽ ഇരുത്തുകയാണ്.
പാട്ട് കൊല്ലത്തും ഒപ്പന മലപ്പുറത്തും എന്ന സ്ഥിതിയിൽ ആണ് ഇപ്പോഴത്തെ കളി..
കൂക്ക് വിളികൾ ഉയരുന്നുണ്ട്.
ആളുകൾ പകുതിയും പോകാൻ തുടങ്ങുന്നു
ചുരുക്കത്തിൽ പരിപാടി പ്രതീക്ഷിച്ചത് പോലെ തന്നെ കുളമാകുന്നു.
ഇനി ഒരൊറ്റ വഴിയേ ഉള്ളൂ.
നാണക്കേട് ഒഴിവാക്കണം. നാളെ നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റില്ല അതുറപ്പാണ്.
വീട്ടിലും പ്രശ്നം ആണ്. അനിയൻ വേറെ ക്ലബ്ബിൽ ആണ്.
അവന്റെ കളിയാക്കലുകൾ… പെങ്ങൾ, ഉമ്മ.. ഒരാളും വെറുതെ വിടാൻ പോകുന്നില്ല അത്രക്കായിരുന്നു അവരുടെ മുൻപിൽ എന്റെ ഗീർവാണങ്ങൾ..
വേഗം വീട്ടിലേക്ക് ഓടി.
ഒരു ബാഗിൽ കുറച്ചു ഡ്രസ്സുകൾ എടുത്തു. ഉപ്പ വീട്ടിൽ ഉണ്ടായിരുന്നു ഉപ്പയോട് വിവരം പറഞ്ഞു. നൗഷാദ്ക്കാ അത്യവശ്യമായി കോയമ്പത്തൂർ ചെല്ലാൻ പറഞ്ഞു വിളിച്ചിരുന്നു.
ഞാൻ പോയിട്ട് വരാട്ടാ…
ഉപ്പ എന്തോ പറയുന്നുണ്ട്. മുഴുവനായി കേട്ടില്ല. നാളെ ഫോൺ ചെയ്യാം.
തൃശൂരിലേക്കുള്ള അവസാന ബസിൽ ഇരിക്കുമ്പോഴും സ്റ്റേജിൽ പാട്ടും ഒപ്പനയും തകർക്കുകയായിരുന്നു. പ്രിയപെട്ട നാട്ടുകാരെ, ക്ലബ്ബിലെ സഹപ്രവർത്തകരെ, കൂട്ടുകാരെ, കുടുംബക്കാരെ, അപ്പൊ ഇനി രണ്ടു മാസം കഴിഞ്ഞിട്ട് കാണാം ബൈ…
ഫൈസി മന്ദലാംകുന്ന്
00971 552882595
ചിത്രത്തിന് കടപ്പാട് : Pinterest

