ഒരു മനോഹരമായ യാത്ര..
ഒരേ മനസ്സ് ഉള്ള നാലു കൂട്ടുകാർ.
അബ്ബാസും സാദിക്കും ഷെമീറും ഏകദേശം ഒമ്പതു മണിയോടെ അവർ തോബാനിൽ എത്തി. ദൈദിൽ നിന്നും പത്തു കിലോമീറ്റർ മാത്രം അകലെയുള്ള ഫുജൈറയുടെ ഒരു അതിർത്തി ഗ്രാമം… ഇവിടെ നിന്ന് ഞാനും കൂടി ചേർന്നതോടെ കോറം തികഞ്ഞു.
എന്നാ പിന്നെ വിട്ടാലോ..
ആദ്യം സിജി വഴി ഷൗക്കയിലേക്ക്..
ഒരു മനോഹരമായ കാഴ്ചയാണ്.
ഷൗക്ക ഡാമും പരിസരവും സമ്മാനിക്കുക, റാസൽ ഖൈമ എമിറേറ്റ്സിന്റെ ഭാഗമായ ഹാജർ പർവതനിരകളുടെ പശ്ചാത്തലത്തിൽ ആണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്..
മലമുകളിലേക്ക് ട്രക്കിങ് ഉണ്ട്. നല്ല ആരോഗ്യമുള്ളവർ മാത്രം ആ സാഹസത്തിന് മുതിർന്നാൽ മതി, സ്റ്റെപ്പുകൾ കയറി ഒരു വിധമാകും. അങ്ങനെ ഉദ്ദേശിക്കുന്നുവെങ്കിൽ ഒരു കുപ്പി വെള്ളം നിർബന്ധമായും കയ്യിൽ കരുതുക. രാവിലെ ആയിട്ട് പോലും നല്ല തിരക്കായിരുന്നു. തലേ ദിവസം വന്നു സ്റ്റേ ചെയ്തവരും യോഗ കരാട്ടെ അഭ്യാസ പ്രകടനം നടത്തുന്നവരും എല്ലാം കൂടി നല്ല തിരക്ക്. മഴക്കാലം ആയിരുന്നെങ്കിൽ പരന്നു ഒഴുകുന്ന വാദി നല്ലൊരു കാഴ്ച സമ്മാനിച്ചേനെ…
അടുത്ത ലക്ഷ്യം ഹത്തയാണ്. മുൻപ് ഒരുപാട് പ്രാവശ്യം പോയത് പോലെ ഒന്നുമല്ല ഇപ്പോൾ. വണ്ടി പാർക്ക് ചെയ്തു ഷട്ടർ ബസിൽ മുകളിലേക്ക്. പുതുതായി വന്ന പാർക്കും ആ കുഞ്ഞു വെള്ളച്ചാട്ടവും പെഡൽ ബോട്ട് സംവിധാനവും ഒക്കെ കൊണ്ട് ആകർഷണീയം ആക്കിയിട്ടുണ്ട് അവിടം. 1980 കളിൽ ആണ് ഹത്ത ഡാമിന്റെ പണി ആരംഭിക്കുന്നത്. ആദ്യ കാലത്തു വെള്ളം സുലഭമായി ലഭിക്കുന്ന ദുബായിലെ ഒരു കൊച്ചു ഗ്രാമം എന്നതിൽ നിന്ന് ഇന്ന് ദുബായിയുടെ വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഹത്ത മാറിയിരിക്കുന്നു.
അതിനടുത്തു തന്നെ മറ്റൊരു ഡാം കൂടി ഉണ്ട് സുഹൈല ഡാം ഹത്തയെ അപേക്ഷിച്ചു അവിടെ ആരും തന്നെ ഇല്ല എന്ന് പറയാം. മഴ പെയ്യുന്ന സമയത്താണെങ്കിൽ മനോഹരമായ വെള്ളച്ചാട്ടവും കുളിയും ഒക്കെ ആസ്വദിക്കാൻ കഴിയുന്ന ഒരിടം. ഡാമിൽ അത്യാവശ്യം വെള്ളം ഉണ്ട്. പാർഷ്യ ഭിത്തികൾ ഇല്ലാത്തതിനാൽ അപകട സാധ്യത ഏറെയാണ്. ഡാമിൽ ഇറങ്ങുന്നതും അനുവദനീയമല്ല. എനിക്ക് പേർസണൽ ആയി ഹത്ത ഡാമിനെക്കാൾ ഇഷ്ടപ്പെട്ടത് സുഹൈല ഡാം ആയിരുന്നു.
അപ്പോഴേക്കും സമയം ഏകദേശം ഒരു മണി ആയി. സുഹൈല ഡാമിന്റെ അടുത്ത് തന്നെ ഒരു പള്ളി ഉണ്ടായിരുന്നു ളുഹർ അവിടെ നിന്നായിരുന്നു. ഇനി നേരെ ഖോർഫുകാനിലേക്ക് പോകുന്ന വഴിയിൽ മുനയ്യ് യിൽ നിന്ന് റാഹില ഹോട്ടലിലെ വളാഞ്ചേരിക്കാരൻ കബീർക്കാടെ നല്ല ചോറും മീൻകറിയും.
വീണ്ടും മുന്നോട്ട്.
അതാ ആ കാണുന്നതല്ലേ ഹാങ്ങിങ് ഗാർഡൻ ആരോ കൈചൂണ്ടി. അതേ ഞങ്ങളുടെ വണ്ടി കൽബയിൽ എത്തിയിരിക്കുന്നു ഷാർജയിൽ ഏറ്റവും പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഹാഗിംഗ് ഗാർഡൻ 2024 മാർച്ചിൽ ആയിരുന്നു ഇതിന്റെ ഉദ്ഘാടനം.
പേര് പോലെ തന്നെ ആ മലനിരകളിൽ മുഴുവനായി ഭംഗിയായി ഗാർഡനിങ് ചെയ്തിരിക്കുന്നു.
മനോഹരമായ ആർട്ടിഫിഷ്യൽ വാട്ടർ ഫാൾസ് ആണ് ഇവിടെത്തെ പ്രധാന ആകർഷണം
വാഹനം താഴെ പാർക്ക് ചെയ്യുന്നതാണ് നല്ലത്. മുകളിലേക്ക് പോയാൽ പാർക്കിലേക്ക് വരണമെങ്കിൽ നീണ്ട സ്റ്റെപ്പുകൾ ഇറങ്ങണം. തിരിച്ചു വാഹനത്തിലേക്കു എത്താൻ അത്രയും തന്നെ കയറുകയും വേണം.
ഒരാൾക്ക് അഞ്ചു ദിർഹം ആണ് പ്രവേശന ഫീസ്.
ഒരു സായാഹ്നം മനോഹരമാക്കാൻ തിരഞ്ഞെടുക്കാവുന്ന നല്ല ഒരു ഇടമാണ് ഹാങ്ങിങ് ഗാർഡൻ.
കൽബയിൽ തന്നെ ഉള്ള മറ്റൊരു ആകർശണമാണ് മാംഗ്രൂവ്സ് സെന്റർ. കണ്ടൽ കാടുകളുടെ മനോഹരിതയും അനേകം ചെറുജീവികളുടെ ആവാസ ലോകവും.
ഒരാൾക്ക് പതിനഞ്ച് ദിർഹം കൊടുത്താൽ അവിടേക്ക് പ്രവേശിക്കാം
ഒരു ഫാമിലി യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഹാങ്ങിങ് ഗാർഡനും മാഗ്രൂവ്സ് സെന്ററും ഒന്നിച്ചു സന്ദർശിക്കുന്നതായിരിക്കും നല്ലത്..
അടുത്ത ലക്ഷ്യം മാധ ആണ്, വിസയും പാസ്സ്പോർട്ടും ഇല്ലാതെ..
യാതൊരു ചെക്കിങ് ഇല്ലാതെ uae യിൽ നിന്നും ഒമാനിലേക് ഒരു എൻട്രി… ഒമാന്റെ ഭാഗമായ uae ലെ ഒരു ചെറിയ സ്ഥലം. സമൃദ്ധമായ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത.
എവിടെ നോക്കിയാലും കൃഷിതോട്ടങ്ങൾ.
വാഴയും ഓറഞ്ചും മാവും എല്ലാമുണ്ട് ഇവിടെ.
പഴയ നമ്മുടെ മുള്ളു വേലിയിൽ ഒക്കെ കണ്ടിരുന്ന കൂത്താടിയും പേരറിയാത്ത മറ്റു ചില പുൽച്ചെടികളും എല്ലാം കൊണ്ട് നിറഞ്ഞ പച്ചപ്പ്, തണുത്ത കാറ്റ്, തെളിഞ്ഞ വെള്ളം. നാട്ടിൽ ഏതോ പറമ്പിൽ നിൽക്കുന്നത് പോലെ തോന്നി.
UAE യുടെ ഈ ഭാഗം എങ്ങനെ ഒമാൻ ഭരണകൂടത്തിന്റെ കീഴിൽ ആയി എന്ന് പരിശോധിച്ചാൽ…
1930-കളുടെ അവസാനത്തിലോ 1940-കളുടെ തുടക്കത്തിലോ, മുസന്ദം പെനിൻസുല എന്നീ പ്രദേശങ്ങൾ ഭരിച്ചിരുന്നത് റാസൽ ഖൈമയിലെ അൽ ഖാസിമി, ഷാർജയിലെ അൽ ഖാസിമി, ഫുജൈറയിലെ അൽ ഷർഖി, ഒമാനിലെ ബു സെയ്ദ് എന്നിങ്ങനെയുള്ള ഭരണാധികാരികൾ ആയിരുന്നു. ചില ഉടമ്പടികളുടെയും ചർച്ചകളുടെയും ഭാഗമായി ഈ പ്രദേശങ്ങളുടെ ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളും പട്ടണങ്ങളും (മധയിലെ നഹ്‌വ ഉൾപ്പെടെ) ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ ഭരണകുടുംബങ്ങളുമായി ഒത്തുചേർന്നപ്പോൾ, മദനികൾ ഒമാൻ തിരഞ്ഞെടുത്തു.
ഒമാൻ കൂടുതൽ സമ്പന്നമാണെന്നും കൂടുതൽ ശക്തമായ ഒരു ഗവൺമെൻ്റ് ഉണ്ടെന്നും ഗ്രാമത്തിലെ ജലവിതരണം സംരക്ഷിക്കാൻ മികച്ച സംവിധാനം ലഭിക്കുമെന്നും ഉള്ള ഉറച്ച വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അത്. 1969-ൽ അതിർത്തി തീർപ്പാക്കി, ഒമാനുമായി യോജിക്കാനുള്ള മാധ നിവാസികളുടെ തീരുമാനം അവരെ ഒമാൻ സുൽത്താനേറ്റിൻ്റെ എക്‌സ്‌ക്ലേവ് ആക്കി മാറ്റി. (അവലംബം വിക്കിപീഡിയ)
സത്യത്തിൽ അവിടെ നിന്ന് തിരിച്ചു വരാൻ തോന്നുന്നേ ഇല്ല. വാഴയും ഓറഞ്ചും കണ്ടു ശീലിച്ച പുല്ലുകളും ഡാമും തെളിഞ്ഞ വെള്ളവും എല്ലാം അവിടെ പിടിച്ചു നിർത്തുന്നത് പോലെ തോന്നി. ഈ യാത്രയുടെ കൂടുതൽ സമയവും ഞങ്ങൾ ചിലവഴിച്ചത് ഇവിടെയാണ്..
കാണാൻ ആണെങ്കിൽ ഇനിയും ഏറെയുണ്ട്. മാധാ കോട്ടയും ആൽ മരങ്ങളും മ്യൂസിയം ഡാം അങ്ങനെ ഏറെ ഉണ്ട് കാഴ്ചകൾക്കായി..
സമയം അതിക്രമിച്ചിരിക്കുന്നു. ഏതായാലും വൈകുന്നേരത്തെ ചായ ഒമാൻ ടെറിട്ടറിയിൽ നിന്ന് തന്നെ ആയിക്കോട്ടെ. കുറച്ചു നേരമായി മൊബൈൽ ഒക്കെ റോമിങ് ആണ് omantel ആണ് കാണിക്കുന്നത്. ഒമാൻ പോലീസും അവിടെവിടെയായി റോന്ത് ചുറ്റുന്നുണ്ട്. സംഗതി ഒമാൻ ആണെങ്കിലും എല്ലാത്തിനും ആശ്രയം uae ആണ് സാധനങ്ങൾക്ക് ആയാലും എയർപോർട്ട് ആയാലും. അങ്ങനെ ഒരു ഒമാനി ചായയും സമൂസയും കഴിച്ചു വീണ്ടും uae ലേക്ക്…
ഇപ്പോൾ ഖോർഫുക്കാൻ ബീച്ചിൽ ആണ്. അബ്ബാസ് ബോട്ടുകാരുമായി വില പേശലിൽ ആണ്. ചെറിയ ഒരു ബോട്ട് സവാരിയാണ് ലക്ഷ്യം. ഒടുവിൽ നാലുപേർക്ക് അൻപതു ദിർഹംസിൽ കരാറാക്കി.. ഷാർക്ക് ഐലണ്ട് ഒന്ന് റൗണ്ട് ചുറ്റി വരിക. വേണമെങ്കിൽ അവിടെ ഇറങ്ങി കുറച്ചു നേരം ചിലവഴിക്കാം. അത് നമ്മുടെ ഓപ്ഷൻ ആണ്. പിന്നീട് ബോട്ടുകാരുടെ നമ്പറിൽ വിളിച്ചാൽ മതി, അവർ വന്നു പിക്ക് ചെയ്തു കൊള്ളും. കടലിന്റെ അടിത്തട്ട് വരെ വ്യക്തമായി കാണാവുന്ന തെളിഞ്ഞ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത.
ഇതെന്താ അടിയിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ടോ ഇത്ര തെളിഞ്ഞു കാണാൻ എന്ന് സാദിക്ക് എന്നോട് ചോദിക്കുകയും ചെയ്തു.
ദ്വീപിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ കറുപ്പ് നിറമുള്ള ഷാർക്കിനെ ഈ ഭാഗത്തു സ്ഥിരമായി കാണാറുണ്ട് എന്ന് പറയപ്പെടുന്നു. ഏതായാലും ആ ബോട്ട് യാത്ര നന്നായി ആസ്വദിച്ചു.
മഗ്‌രിബ് നിസ്കാരം കഴിഞ്ഞിരിക്കുന്നു. പൗരാണികതയുടെ അടയാളങ്ങൾ വിളിച്ചു പറയുന്ന ബിദായാ പള്ളിയിലാണ് 15നൂറ്റാണ്ടിൽ ആണ് ഇതിന്റെ നിർമ്മാണം. ഗ്രാമത്തിനെ കടലിനോ കാവൽ ഏർപ്പെടുത്തിയത് പോലെ തോന്നിപ്പിക്കുന്ന രണ്ട് വാച്ച് ടവറുകൾക്ക് ഒപ്പം ആണ് ഇത് സ്ഥിതി ചെയ്യുന്നത് എ.ഡി 1446 ൽ ആണ് ഇതിന്റെ നിർമ്മാണം എന്നാണ് കണക്കാക്കപ്പെടുന്നത്. ഫുജൈറ എമിറേറ്റസിന്റെ കീഴിലുള്ള ഈ മസ്ജിദിനെ ഓട്ടോമാൻ മസ്ജിദ് എന്ന പേരിലും അറിയപെടുന്നുണ്ടെങ്കിലും ഓട്ടോമാൻ സാമ്രാജ്യവുമായി ബന്ധം ഒന്നും ഇല്ല.
മടക്കയാത്രയിൽ ആണ്. അഞ്ച് തുരങ്കങ്ങൾ ഉൾപ്പെടുന്ന ഷാർജ ഖോർഫുക്കാൻ റോഡിലൂടെ ആണ് യാത്ര. ഓരോ തുരങ്കവും കഴിയുമ്പോൾ പിറകിലേക്ക് ഒന്ന് നോക്കണം അപ്പോഴാണ് ആ മലനിരകളുടെ ഉയരവും വലിപ്പവും മനസ്സിലാകുന്നത്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്ക പാതയാണ് ഇത്. അഞ്ചു ടണലുകളിൽ ഏറ്റവും നീളം കൂടിയത് അൽ സിദ്ര ടണലിനാണ്. ഇതിന്റെ നീളം 2.7 കിലോമീറ്റർ ആണ്.
ഇനിയും കാണാൻ ഏറെ കാഴ്ചകൾ ബാക്കിവെച്ചു മസാഫിയും ഫ്രൈഡേ മാർക്കറ്റും കഴിഞ്ഞു തോബാനിൽ എത്തുമ്പോൾ ഒമ്പത് മണി കഴിഞ്ഞിരുന്നു. അതിനിടയിൽ തന്നെ അടുത്ത യാത്രക്കുള്ള ചർച്ചകളും കഴിഞ്ഞു. ഇന്ഷാ അല്ലാഹ്! വീണ്ടും അടുത്ത യാത്രയിൽ കാണാം എന്ന വാഗ്ദാനത്തോടെ ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു. ഇനിയും മടുക്കാത്ത യാത്രകൾക്കുള്ള അവസരങ്ങളെ കാത്തിരിക്കുന്നു.
#യാത്രാവിവരണം
ഫൈസി മന്ദലാംകുന്ന്
00971 552882595


2 Comments
സുന്ദരമായ ഭാഷയിൽ വിജ്ഞാനപ്രദമായ എഴുത്ത്👍🌹
👍