വിസിറ്റിംഗ് റൂമിൽ ഇരുന്നുകൊണ്ട് അലക്ഷ്യമായി പുറത്തേക്ക് നോക്കുകയായിരുന്നു ഞാൻ, ആകെ മനുഷ്യനെ കാണാൻ പറ്റുന്നത് ഇവിടെ ഇരുന്നാൽ മാത്രമാണ്…
കുറച്ചു ദിവസമായി ഇതാണല്ലോ തൻ്റെ പതിവ്, ജോലി ഒന്നും ചെയ്യേണ്ട, സ്കൂളിൽ പോകേണ്ട, ക്ലാസ് എടുക്കണ്ട, ചുമ്മാ ഇങ്ങനെ ഇരിക്കുക!
ഭക്ഷണവും ആവശ്യം വേണ്ട സാധനങ്ങളും ഗേറ്റിൽ എത്തും. പോയി എടുക്കുക, കഴിക്കുക, ഉറങ്ങുക…
മനുഷ്യരെ കാണാൻ പറ്റില്ല എന്നത് ഒഴിച്ചാൽ സുഖപരിപാടി. വായിക്കാനും എഴുതാനും ഒക്കെ ഒരുപാട് സമയം. ചിക്കൻപോക്സ് പറ്റിച്ച പണി!
എന്നിരുന്നാലും ചിക്കൻപോക്സ് വന്നതുകൊണ്ടാണ് താൻ ഇത്രയധികം പുസ്തകങ്ങൾ വായിച്ചത്. ഈ ഒരു മാസം എത്ര പെട്ടെന്നാണ് കടന്നു പോയത്. ഏതായാലും ചിക്കൻപോക്സ് വന്നത് നന്നായി. ഇതു വന്നില്ലായിരുന്നുവെങ്കിൽ താനി പുസ്തകങ്ങൾ ഒന്നും തന്നെ വായിക്കില്ലായിരുന്നു. നന്ദി ചിക്കൻപോക്സ്, നന്ദി…
ആരോ ഗേറ്റ് തുറക്കുന്നത് പോലെ തോന്നി. കൈ കണ്ടപ്പോഴേ മനസ്സിലായി, തൻ്റെ ഓപ്പോളാണെന്ന്. താൻ ഓടിച്ചെന്നപ്പോഴേക്കും ഓപ്പോൾ കാറിലേക്ക് കയറി. കാർ ഉള്ളിലേക്ക് എടുത്തു, പോർച്ചിലേക്ക് കാർ ഇട്ടതും താൻ ഓപ്പോളോട് കയർത്തു
അല്ല ഇതിപ്പോ എന്തു പണിയാ കാണിച്ചേ!
ഞങ്ങൾക്ക് ചിക്കൻപോക്സ് ആണെന്ന് അറിഞ്ഞില്ലേ?
അറിയാം അറിഞ്ഞിട്ട് അല്ലേ വന്നത്
അല്ല, ഇങ്ങോട്ട് വരാൻ പാടില്ല…
അതെയോ? ഒപ്പോൾ കളിയാക്കി…
കാറിന്റെ ഡിക്കി തുറന്നു സാധനങ്ങൾ എല്ലാം എടുത്ത് പോർച്ചിൽ വച്ചു.
എന്തൊക്കെ സാധനങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്!
പോർച്ചു മുഴുവൻ സാധനങ്ങൾ കൊണ്ടു നിറഞ്ഞു.
സാധനങ്ങൾ എടുത്തുവച്ച് ഓപ്പോൾ വീടിനകത്തേക്ക് കയറി.
അയ്യോ കയറല്ലേ ഓപ്പോളേ ശരിയാവില്ല…
ഓപ്പോൾക്കും ഈ അസുഖം വരും.
“നീ പോ പെണ്ണേ.. ഞാൻ ഇനി നിങ്ങളുടെ അസുഖം മാറിയിട്ടേ പോകുന്നുള്ളൂ.” എന്നു പറഞ്ഞ് ഓപ്പോൾ അകത്തേക്ക് കയറി, പിന്നാലെ ഞാനും.
ഓപ്പോളിനെ കണ്ട് കുട്ടികൾ പുറത്തേക്ക് ഇറങ്ങിവന്നു.
അവരെ കണ്ടതും പുള്ളിക്കാരി കെട്ടിപ്പിടിച്ചു. ഉമ്മ വെച്ചു. അവർക്കും വലിയ സന്തോഷമായി. ദ്രൗപതി അമ്മാമയെ കണ്ടതിൽ…
ഓപ്പോള്ക്ക് എന്തൊരു ധൈര്യമാണ്! എത്ര ദൂരം വണ്ടിയോടിച്ചാണ് വന്നത്.. അറുപതിനാല് വയസ്സോളമായി, എങ്കിലും 35 കാരിയുടെ സ്വഭാവമാണ്. വീട്ടിൽ കയറിയതും എന്നെ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു.
” എന്റെ എച്ചു, നീ എന്നാ നന്നാവുന്നേ…
ഈ ‘വീടൊക്കെ ഒന്ന് നീറ്റായി സൂക്ഷിച്ചു കൂടെ…
അല്ല ഇനിയും നീ നന്നായി ല്ലെങ്കിൽ നിന്നെ മരുമക്കൾ നന്നാക്കും കേട്ടോ… “
പുള്ളിക്കാരി ഡ്രസ്സ് മാറി നേരെ അടുക്കളയിലേക്ക് നടന്നു. 10 മിനിറ്റു കൊണ്ട് അടുക്കളയും വീടും എല്ലാം ക്ലീൻ ക്ലീൻ.
തന്നോട് റസ്റ്റ് എടുത്തോളാൻ ഉള്ള നിർദ്ദേശവും😊
മുറിയിൽ കട്ടിലിൽ കിടന്ന് താൻ ചിന്തിക്കുകയായിരുന്നു. ജീവിതത്തിൽ ഇത്രയും സങ്കടങ്ങളും പ്രശ്നങ്ങളും ഉള്ള വ്യക്തി വേറെ ഉണ്ടാവില്ല. പേര് പോലെ തന്നെ ജീവിതത്തിലും മഹാഭാരതത്തിലെ കഥാപാത്രമായ ദ്രൗപതിയോട് ഓപ്പോളിന് ഏറെ സാമ്യം ഉണ്ടായിരുന്നു.
ജീവിതത്തിൽ എത്രയെത്ര പ്രതിസന്ധികളിലൂടെയാണ് പാണ്ഡവ മഹാറാണി കടന്നുപോയത്. എണ്ണിയാൽ ഒടുങ്ങാത്ത സങ്കടങ്ങൾ ആയിരുന്നു അവർക്കെന്നും… ആദ്യമായി അവർ സ്നേഹിച്ചത് കർണ്ണനെ ആയിരുന്നു. ശിഖണ്ഡിയുടെ ശക്തമായ എതിർപ്പ് അത് പൂർണ്ണതയിൽ എത്തിച്ചില്ല, പിന്നീട് ഇഷ്ടം തോന്നിയത് സാക്ഷാൽ ദ്വാരകാനാഥനോട്, അതും സാക്ഷാത്കരിക്കപ്പെട്ടില്ല. പിന്നെ പ്രിയം തോന്നിയത് കുന്തിപുത്രൻ അർജുനനോട്, പക്ഷേ അർജുനന്റെ മാത്രം ഭാര്യയാകാനിയിരുന്നില്ലല്ലോ വിധി. അഞ്ചുപേരുടെയും ഭാര്യാപദം അലങ്കരിക്കാൻ ആയിരുന്നില്ലേ…
കുന്തി ദേവിയുടെ ഒരു വാക്കുമൂലം അഞ്ചുപേരുടെയും ഭാര്യയായി. മനസ്സിൽ ഇഷ്ടം. അർജുനനോട് മാത്രമായിരുന്നു. അർജുനന് ദ്രൗപതിയേക്കാൾ പ്രിയം സുഭദ്രയോട് ആയിരുന്നു, ഭീമന് ഏറെ പ്രിയം ദ്രൗപതിയോട് ആയിരുന്നു. കല്യാണസൗഗന്ധികം തേടി പാവം ഭീമൻ പോയതും ദ്രൗപതിയുടെ സ്നേഹത്തിനു വേണ്ടിയായിരുന്നു…
കൗരവസഭയിൽ അവഹേളിക്കപ്പെടുന്ന ദ്രൗപതിക്ക് വേണ്ടി എല്ലാവരോടും ഭീമൻ കയർക്കുന്നുണ്ട്. രജസ്വലയായ സ്ത്രീയെ തൊടാൻ പോലും പാടില്ല. ആ സമയത്താണ് ആ പാവത്തെ വലിച്ചിഴച്ച് കൗരവസഭയിൽ എത്തിക്കുന്നത്. എത്രത്തോളം മാനസിക ശാരീരിക പീഡനത്തിനും അവർ വിധേയരായിട്ടുണ്ട്. എന്നിട്ടോ അവിടെവച്ച് പാവത്തിന്റെ വസ്ത്രാക്ഷേപവും നടത്താൻ തുനിയുന്നു. ഒന്നാലോചിക്കൂ ഇത്രയും ആളുകൾക്ക് മുമ്പിൽ നഗ്നമായി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ, അഞ്ചു ഭർത്താക്കൻമാർ ഉണ്ടായിട്ടും. ആരും സഹായിക്കാതെ ഒറ്റയ്ക്ക് ‘ദുശാസനനെ കൊന്ന്’ ചോര കുടിക്കുമെന്ന് ഭീമൻ മാത്രമേ പറഞ്ഞുള്ളൂ. പ്രഹരിക്കാനും മുതിരുന്നുണ്ട്.
പണ്ടുകാലത്ത് രജസ്വലയായ സ്ത്രീ ഒരു പ്രത്യേക മുറിയിൽ ഇരിക്കും അടുക്കളയിൽ കയറില്ല. പുരുഷന്മാരെ കാണില്ല, ആരെയും തൊടില്ല, കട്ടിലിൽ കിടക്കില്ല, അങ്ങിനെ എന്തൊക്കെ… എന്തൊക്കെ… കൗരവസഭയിലെ വസ്ത്രക്ഷേപം എന്റെ വലിയൊരു ഹൃദയവ്യഥ ആയിരുന്നു. ഒരുപാട് പുരുഷന്മാരുടെ മുമ്പിൽ ഒരു സ്ത്രീയുടെ നഗ്നത പ്രദർശിപ്പിക്കാൻ രണ്ടുപേർ ശ്രമിക്കുന്നു. അതിൽനിന്ന് രക്ഷപ്പെടാൻ അവൾ നടത്തുന്ന പരിശ്രമം ശോക ജനകമാണ്. അവിടെയിരിക്കുന്ന എല്ലാ പുരുഷന്മാരുടെയും കണ്ണുകൾ ആ പാവത്തെ കൊത്തിവലിച്ചിരിക്കില്ലേ? പകുതി മരിച്ച ശരീരത്തെ കഴുകന്മാർ കൊത്തിവലിക്കുന്ന പോലെ… ശരീരത്തിൻ്റെ വേദനയും മനസ്സിന്റെ വേദനയും -എത്ര ഭീകരമാണ് ആ അവസ്ഥ…
ഇതുപോലെ ഒരു സഭയിൽ എൻ്റെ ഓപ്പോളും വ്യാഖ്യാനിക്കപ്പെട്ടു… എൻ്റെ ഡിഗ്രി പഠനകാലത്ത് ഞാൻ ഹാജരായ ഒരു നാട്ടുസഭ. ഓർക്കുമ്പോൾ എന്തോ അരിച്ചിറങ്ങുന്ന പോലെ… എൻ്റെ ഓപ്പോൾ മൂത്ത കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന കാലം. സുധാകരൻ ഏട്ടൻ നാട്ടിലുണ്ട്. ഓപ്പോളുമായി എന്തോ പ്രശ്നം. ഞങ്ങളുടെ വീട്ടുകാരെ നാണംകെടുത്താൻ സുധാകരൻ ഏട്ടൻ്റെ വീട്ടുകാർ കണ്ടെത്തിയ ഒരു നൂതനമാർഗ്ഗം – മധ്യസ്ഥത. ആ തറവാട്ടിലെ എല്ലാ കാരണവന്മാരും അണിനിരന്നു. വീട്ടിൽ നിന്നു പോയത് അപ്പൂപ്പനും വലിയേട്ടനും. പിന്നെ കുട്ടിയായ ഞാനും…
ഏഴുമാസം പൂർണ്ണ ഗർഭിണിയായ എൻ്റെ ഓപ്പോൾ വലിയ വയറും വെച്ച് അവരുടെ മുമ്പിൽ നിന്ന് കരയുന്ന കാഴ്ച എൻ്റെ കണ്ണിൽ ഇപ്പോഴുമുണ്ട്. എല്ലാവരും കൂടി ആ പാവത്തെ കൊത്തിവലിച്ചു. അവരെല്ലാവരും ചെയ്ത തെറ്റുകൾ മറച്ചു വെച്ചപ്പോൾ ഓപ്പോൾ മാത്രം അറിയാതെ വന്ന തെറ്റുകൾക്ക് മാപ്പ് അപേക്ഷിച്ചു, തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു. അതാണ് എൻ്റെ ഓപ്പോൾ ഒരു മെഴുകുതിരിയായി സ്വയം ഉരുകി മറ്റുള്ളവർക്ക് പ്രകാശം നൽകി!
ആരെയും ഓപ്പോൾ വേദനിപ്പിക്കാറില്ല. ഒരിക്കൽപോലും ചേർത്തുനിർത്താത്ത സുധാകരൻ ഏട്ടനെയോ അമ്മായിയമ്മയേയോ നാത്തൂന്മാരെയോ ഏട്ടത്തിമാരെയോ ആരെയും…
അങ്ങനെ ഓപ്പോൾക്ക് ഫെഡറൽ ബാങ്കിൽ ജോലി കിട്ടി. എം. എസ്. സി റാങ്ക് ഹോൾഡർ ആയിരുന്നല്ലോ. മൂന്നു കുട്ടികളായി. മൂത്തവർ രണ്ടുപേർ ആൺകുട്ടികൾ, ഇളയത് ഒരു പെൺകുട്ടി…
ഞാൻ വിവാഹിതയായി ശ്രീഹരിക്കൊപ്പം ദുബായിലേക്കും പോയി.
നാട്ടിൽ നിന്നും അമ്മ വിളിച്ചപ്പോൾ ആണ് അറിഞ്ഞത് ഓപ്പോൾക്ക് ബ്രസറ്റ് ക്യാൻസർ ആണെന്ന്. ശ്രീചിത്തിരയിൽ കീമോയും റേഡിയേഷനും ഇഞ്ചക്ഷനും ഒക്കെ ആയി. ഒരിക്കൽ നാട്ടിൽ വന്നപ്പോൾ ഞാനും പോയി ഓപ്പോളുടെയൊപ്പം ശ്രീചിത്തിരയിലേക്ക്… ഓപ്പോളെ നോക്കുന്ന ഡോക്ടർ പറയുകയാ രോഗിക്ക് അല്ല ടെൻഷൻ, കൂടെ വരുന്ന ആൾക്കാണെന്ന്.. കീമോ കഴിഞ്ഞു വരുമ്പോഴേക്കെ മുഖത്ത് ഒരു സങ്കടമോ ആകുലതയോ ഒന്നും കാണില്ല, നല്ല നിശ്ചയദാർഢ്യം ആയിരിക്കും ആ മുഖത്ത്…
കാലക്രമേണ അതിൽനിന്നും ഓപ്പോൾ കര കയറി. മൂത്തവൻ അമേരിക്കയിൽ സെറ്റിലായി ഒരു വിദേശി പെൺകുട്ടിയെ വിവാഹം കഴിച്ചു.
അതിനുശേഷം മകളുടെ വിവാഹമായിരുന്നു, ശ്രീക്കുട്ടിയുടെ. അവൾ ഇഷ്ടപ്പെട്ട പയ്യനെ ആണ് വിവാഹം കഴിച്ചത്. അപ്പോഴേക്കുംപട്ടാള ജീവിതം അവസാനിപ്പിച്ച് സുധാകരൻ ഏട്ടനും നാട്ടിലെത്തി. ശ്രീക്കുട്ടി ഓപ്പോളിന്റെ ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു.
എല്ലാംകൊണ്ടും ശ്രീക്കുട്ടിയുടെ ബന്ധം ഓപ്പോളിന്റെ മനസ്സിനിണങ്ങിയതായിരുന്നു. സ്വഭാവം കൊണ്ടും കുടുംബ മഹിമ കൊണ്ടും ഓപ്പോളിന്റെ ഒപ്പം നിൽക്കുന്നവർ. ഒത്തിരി സ്ത്രീധനം കൊടുത്താണ് അവളെ പറഞ്ഞു വിട്ടത് അവൾ ചെന്നു കയറിയ വീടും അങ്ങനെ തന്നെ ഭൂമിയിലെ സ്വർഗ്ഗം… അവളുടെ ഭർത്താവ്…
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ തപസ്സിരിക്കണം. ഭാര്യ മനസ്സിൽ വിചാരിച്ചാൽ ഭർത്താവ് അത് സാധിച്ചു കൊടുക്കും… എടി എന്നുപോലും അരുൺ വിളിച്ചിട്ടില്ല
സ്വപ്നം പോലെ ഒരു ജീവിതം. ആർക്കും അസൂയ തോന്നും വിധം അങ്ങനെ അഞ്ചു വർഷങ്ങൾ ഒരു സിനിമ കഥപോലെ കടന്നുപോയി. ഇതിനിടയിൽ ശ്രീക്കുട്ടി അമ്മയായി ഒരു പെൺകുട്ടി കൂടി ജനിച്ചതോടെ ഞങ്ങളുടെ കുടുംബവീട്ടിൽ നിന്ന് ഓപ്പോളിന്റെ ഭാഗം കൊടുത്തു. ആ പൈസ ഉപയോഗിച്ച് ടൗണിൽ ശ്രീക്കുട്ടിയുടെ പേരിൽ സ്ഥലം വാങ്ങി വീട് പണി ആരംഭിച്ചു. പൈസ മുഴുവൻ ചിലവാക്കിയത് ഓപ്പോളാണ്. ഇതിനിടയിൽ അരുണിന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞു. ശ്രീക്കുട്ടി സ്ഥിരമായി ഓപ്പോളിന്റെ കൂടെയായി, അരുൺ ബാംഗ്ലൂരും.
ഗൃഹപ്രവേശമായി എല്ലാവരെയും വിളിച്ചു കഴിഞ്ഞു. ഗൃഹപ്രവേശത്തിന് രണ്ട് ദിവസം മുമ്പ് അരുണിനെയും മകളെയും തനിച്ചാക്കി ശ്രീക്കുട്ടി ആത്മഹത്യ ചെയ്തു അതും സ്വന്തം വീട്ടിൽ.. കാരണം, ആർക്കും അറിയില്ല.
അന്വേഷണം, ചോദ്യം ചെയ്യൽ, എല്ലാം നടന്നു പക്ഷേ ഇന്നും അത് അജ്ഞാതം. അവളുടെ ശരീരം ചിതയിൽ എറിഞ്ഞുതീരുന്നതിന് മുമ്പ് സുധാകരൻ ഏട്ടനും അമ്മയും ബഹളമുണ്ടാക്കി എൻ്റെ ഓപ്പോളെയും കൊണ്ട് അവിടെ നിന്നിറങ്ങി. പിന്നെ പുള്ളിക്കാരി ഒരു ആവശ്യത്തിനും അരുണിന്റെ വീട്ടിലേക്ക് പോയിട്ടില്ല. പകുതി ജീവൻ നശിച്ചു. ആ പാവത്തിന്റെ, ശ്രീക്കുട്ടിയുടെ മകളെ നോക്കേണ്ട ഉത്തരവാദിത്വം ഓപ്പോളിന് ആയിരുന്നു. അങ്ങനെയിരിക്കെ ഓപ്പോളിന്റെ ഇളയ മകൻ ഒരു അന്യജാതി പെൺകുട്ടിയെ വിവാഹം ചെയ്തു. അതും ഓപ്പോൾക്കോ ഞങ്ങൾക്ക് ആർക്കുമേ സമ്മതിച്ചു കൊടുക്കാൻ പറ്റാത്ത ഒരു വീട്ടിലെ കുട്ടിയെ. ശരിക്കും ഇടിവെട്ടേറ്റവന്റെ കാലിൽ പാമ്പുകടിച്ച അവസ്ഥ.. പിന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും പീഡനം, ‘ഒരെണ്ണം ഇങ്ങനെ പോയില്ലേ ഇനി ഇവൻ കൂടി ഇങ്ങനെ ചെയ്താൽ…’ അവസാനം മനസ്സിലാമനസ്സോടെ അതും പാവം അംഗീകരിച്ചു. ഓപ്പോൾ എൻ്റെ അച്ഛന്റെ സഹോദരി മാത്രമായിരുന്നില്ല എൻ്റെ അമ്മയും കൂട്ടുകാരിയും പിന്നെ എന്തൊക്കെയോ എന്തൊക്കെയോ ആയിരുന്നു…
പക്ഷേ, എന്നെ ഏറെ ചിന്തിപ്പിച്ചതും വിഷമിപ്പിച്ചതും ഇതാണ്. ഇന്നുവരെ ആരുടെ മുമ്പിലും ഓപ്പോൾ കരയുന്നതോ വിഷമിക്കുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല. മുഖത്തെന്നും പുഞ്ചിരിയാണ്, ആരും കൊതിച്ചു പോകുന്ന ഒരു ചിരി. പണ്ടാരോ പറഞ്ഞത് പോലെ ആഴമുള്ള സമുദ്രത്തിൽ തിരമാലകൾ ഉണ്ടാവാറില്ല…
“എച്ചു എണീക്ക്.. ഭക്ഷണം കഴിക്ക് ഇങ്ങനെ കിടക്കല്ലേ”
ആ കഞ്ഞി മുഴുവനും കോരി തന്നു. മക്കൾക്കും കോരി കൊടുത്തു. അടുക്കളയിലേക്ക് നടന്നു, പുറകിൽ ഞാനും. പുറകിൽ ചെന്ന് ഞാൻ ഓപ്പോളിനെ കെട്ടിപ്പിടിച്ചു.
എടി കുറുമ്പി എന്നു പറഞ്ഞ് ഓപ്പോൾ തിരിഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകിയിരിക്കുന്നു
“എന്തുവാ, എന്റെ ഓപ്പോൾ കരഞ്ഞോ?”
“ഇല്ല. എച്ചു സന്തോഷം കൊണ്ടാ. എത്രകാലമായി ഞാൻ നിനക്ക് ഭക്ഷണം വാരി തന്നിട്ട്”
ഓപ്പോളേ എന്ന് വിളിച്ചുകൊണ്ട് ഞാൻ ഓപ്പോളിനെ ഇറുക്കി കെട്ടിപ്പിടിച്ചു. ഓപ്പോൾ എന്നെയും…
“ഞാനില്ലേ ഓപ്പോൾക്ക്”
“എച്ചു നീ മതി. നീ ആയിരുന്നല്ലോ വിവാഹത്തിനുമുമ്പും എന്റെ കുട്ടി. നീ മതി. ഈ ഓപ്പോൾ ക്ക് വേറെ ആരും വേണ്ട.”
“ഞാനില്ലേ ഞാനില്ലേ എൻെറ ഓപ്പോൾക്ക്”
ജീവിതത്തിൽ എത്രയോ തിരിച്ചടികൾ ഒന്ന്… രണ്ട്… മൂന്ന്… നാല്… ഓരോന്നിൽ നിന്നും അപ്പോൾ ഫിനിക്സ് പക്ഷിയായി പുനർജ്ജനിക്കുന്നു, അടുത്ത തിരിച്ചടികൾക്കായി… സ്വർണ്ണത്തിന് ഉരുക്കുന്തോറും ആണ് ശോഭയേറുന്നത്. അതു പോലെ ഓപ്പോളിന്റെ പുഞ്ചിരിക്കും കൂടുതൽ ശോഭ കൈവരുന്നു…


2 Comments
❤👍
👌👌👌