ഒരു ട്രെയിനിംഗ് പ്രോഗ്രാമിനിടയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. തോളൊപ്പം മുറിച്ചിട്ട മുടി. തിളങ്ങുന്നതെങ്കിലും വിഷാദച്ഛവികലർന്ന കണ്ണുകൾ. ഒരു നനുത്ത പുഞ്ചിരി ചുണ്ടുകൾക്കിടയിൽ ഒളിച്ചു കളിക്കുന്നുണ്ട്. ഒരു പിങ്കു ചൂരിദാറണിഞ്ഞ് ഹാളിൻ്റെ ഓരത്തുള്ളൊരു കസേരയിലിരുന്ന് അതീവ ശ്രദ്ധയോടെ നോട്ടുകൾ കുറിച്ചെടുക്കുന്ന ഒരു യുവതി. എന്തോ കാര്യത്തിന് രഞ്ചു പുറകിൽ നിന്നു വിളിച്ചപ്പോഴാണ് അവളെൻ്റെ കണ്ണിലുടക്കിയത്.
പത്തു ദിവസം നീണ്ടു നിൽക്കുന്ന ഒരു റെസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമിനെത്തിയതായിരുന്നു ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അൻപത് കെമിസ്ട്രി അദ്ധ്യാപകർ.
മടുപ്പിക്കുന്ന വീട്ടു ജോലികളിൽ നിന്നും ആസിഡ് മണം നിറഞ്ഞ ലാബുകളിൽ നിന്നും പഠിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത ഒരു പറ്റം ടീനേജുപിള്ളേരിൽ നിന്നും താൽക്കാലികമായെങ്കിലും ഒരു മോചനം ഞങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം.
കാത്തു കാത്തിരുന്നു മഴ ലഭിച്ച വേഴാമ്പലുകളേപ്പോലെ ആഹ്ലാദഭരിതമായ മനസ്സുകളുമായാണ് ഞങ്ങൾ വന്നെത്തിയത്. ഭർത്താവിനേയും മക്കളേയും കുറിച്ചുള്ള ചിന്തകളൊക്കെ മനസ്സിൻ്റെ ഒരു കോണിൽ ഒതുക്കി വെച്ച് തലസ്ഥാനത്തെ ഒരു ട്രെയിനിംഗ് സെൻ്ററിൽ പ്രായഭേദമന്യേ ഞങ്ങൾ ഒത്തുകൂടി.
“നിങ്ങൾ മിക്കവരും പരിചയക്കാരല്ലേ? പുതിയ ആളുകളെ നിങ്ങൾ തന്നെ പരിചയപ്പെട്ടാൽ മതിയല്ലോ”
പരിശീലകൻ്റെ നിർദ്ദേശം ഞങ്ങൾ കൈയടിച്ചു പാസാക്കി.
ഇൻ്റർവെല്ലിനു ചായ കുടിക്കാനായി പുറത്തേക്കിറങ്ങി. ഒരു കൈയിൽ ചായക്കപ്പും മറുകൈയിൽ ടിഷ്യുപേപ്പറിൽ പൊതിഞ്ഞ വടയുമായി വരാന്തയുടെ ഒഴിഞ്ഞൊരു കോണിലേക്കു നടക്കുമ്പോൾ ജനലിലൂടെ വെറുതെ അകത്തേക്കൊന്നു പാളിനോക്കി. ആ കുട്ടി അവിടെത്തന്നെയിരിപ്പുണ്ട്.
വാതിൽക്കൽ നിന്ന മഹേഷ് സാറിനോടു പറഞ്ഞു:
“സാറേ… അയാളെ ഒന്നു വിളിക്കൂ ”
പിങ്കു ചൂരിദാറുകാരി തലയുയർത്തി നോക്കി.
“ചായ വേണ്ടേ? പുറത്തേക്കുവാ”
ചായയുമായി അവൾ എൻ്റടുത്തേക്കു വന്നു.
“എന്താ പേര്?”
“നീതു”
വടക്കെവിടെയോ ഒരു സ്ക്കൂളിലാണ് ജോലി ചെയ്യുന്നത്. സർവീസിൽ കയറിയിട്ടു മൂന്നു വർഷം കഴിഞ്ഞു.
“അവിടെ ഹോസ്റ്റലിലാണോ?”
“അല്ല, അച്ഛനുമമ്മയും മകളുമായി ഒരു വാടക വീട്ടിൽ താമസിക്കുന്നു”.
സ്വന്തം സ്ഥലം ചോദിച്ചപ്പോൾ മധ്യകേരളത്തിലുള്ള ഒരു സ്ഥലപ്പേരു പറഞ്ഞു.
ചായ കുടി കഴിഞ്ഞ് എല്ലാവരും അകത്തു കയറി പഴയ സ്ഥാനങ്ങളിലിരുന്നു. ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെപ്പോലെ അതീവ ശ്രദ്ധയോടെ പരിശീലകൻ്റെ വാക്കുകൾ കേട്ടിരിക്കുകയാണ് നീതു.
എന്തോ ഒളിക്കാൻ പാടുപെടുന്ന പോലെ മൂടിക്കെട്ടിയ മനസ്സുമായിരിക്കുന്ന അവളോട് എനിക്കെന്തോ ഒരടുപ്പം തോന്നി. ചിലപ്പോൾ എൻ്റെ മോളുടെ ചെറിയൊരു മുഖഛായ തോന്നിച്ചതു കൊണ്ടാവാം.
ഊണു കഴിക്കാനിറങ്ങിയപ്പോൾ വിളിക്കാതെ തന്നെ നീതു എന്നോടൊപ്പം വന്നു. പരിചയപ്പെടാൻ വന്നവരോടൊക്കെ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടിയൊതുക്കി ഒരു ചെറു പുഞ്ചിരിയോടെ അവൾ നിന്നു.
വൈകുന്നേരം ബാഗുകളുമായി താമസസ്ഥലത്തേക്കു നടന്നപ്പോഴും നിശ്ശബ്ദയായി നീതു ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മറ്റുള്ളവരുടെ കലപില ശബ്ദത്തിനിടയിൽ അവളുടെ മൗനം വേറിട്ടു നിന്നു.
അഞ്ചുപേരായിരുന്നു ഓരോ മുറിയിലും. ഞങ്ങളുടെ മുറിയിൽ മിനിയും രഞ്ചുവും ലിനിയും ഞാനും നീതുവും.
ഒൻപതു മണി കഴിഞ്ഞപ്പോഴേ എല്ലാവരും കിടക്കാനൊരുങ്ങി. നിരത്തിയിട്ട നാലു കട്ടിലുകൾ കണ്ടപ്പോൾ പഴയ ഹോസ്റ്റൽ ജീവിതം ഓർമ്മയിലെത്തി.
“ഗ്യാസ് ഓഫ് ചെയ്തോ, മോട്ടോർ ഓൺ ചെയ്യാൻ മറന്നോ, നാളത്തേക്ക് ദോശമാവു ബാക്കിയുണ്ടോ എന്നൊന്നും ചിന്തിക്കാത്ത ഒരു ദിവസം… ആഹാ… എന്തു സുഖം…”
ലിനിയാണ്.
“ഒരാഴ്ചത്തേക്കുള്ള മാവ് ആട്ടി വെച്ചിട്ടാണ് ഞാൻ വന്നത്. അതു മാത്രമോ, പൊരിക്കാനുള്ള മീൻ വരെ റെഡിയാക്കി വെച്ചിട്ടുണ്ട്
ലിനിയുടെ ആത്മഗതം കേട്ട് ഞാൻ പറഞ്ഞു.
“അമ്മയൊന്നു പോയിത്തന്നാൽ മതി. ഞങ്ങൾ വായ്ക്കു രുചിയായി എന്തെങ്കിലും വാങ്ങിക്കഴിച്ചോളാമെന്നാണ് മക്കൾ പറഞ്ഞത്. അതിനെ പിന്തുണയ്ക്കാൻ അവരുടെ അച്ഛനും. നമ്മൾ ചെയ്യുന്നതിനൊന്നും ഒരു വിലയുമില്ല”
രഞ്ചു സങ്കടപ്പെട്ടു.
“നീതു ഒന്നും മിണ്ടുന്നില്ലല്ലോ.
ടീച്ചറേ… ഈ കുട്ടി മിണ്ടണില്ല ”
“ഒന്നുകിടക്കാമോ? പിന്നെ എല്ലാവരും ഫോണിലെ അലാമൊക്കെ ഓഫ് ചെയ്തിട്ടു കിടന്നോണം. നാലരയ്ക്കും അഞ്ചിനുമൊക്കെ അലാമടിച്ചാൽ എൻ്റെ സ്വഭാവം മാറും”
മിനി തൻ്റെ അമ്മച്ചി സ്റ്റൈലിൽ ഭീഷണി മുഴക്കി.
“ശല്യമായോ നീതു?”
ഞാൻ പതിയെ ചോദിച്ചു
” ഇല്ല”
നീതു പുഞ്ചിരിച്ചു.
മൂന്നുനാലു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി. എല്ലാവർക്കും ചെറുതായി ബോറടിച്ചു തുടങ്ങി.
വൈകുന്നേരം മുറിയിലേക്കു വരുമ്പോഴാണ് ഒരു സിനിമയ്ക്കു പോയാലോ എന്ന് ആരോ പറഞ്ഞത്.
“ഏതു സിനിമ ”
“ഏതോ ഒരു ഹിന്ദിപ്പടം, വെറുതെ സമയം കളയാമല്ലോ ”
മിനി പറഞ്ഞു.
“ഞാനില്ല. എനിക്കീ ഹിന്ദിയൊന്നും ദഹിക്കില്ല”
ഞാനും നീതുവും പോയില്ല.
രാത്രിയിൽ വീട്ടിലേക്കുള്ള ഫോൺ വിളികൾക്കു ശേഷം ഞങ്ങൾ വരാന്തയിലേക്കിറങ്ങി.
നീതുവിനെ ഒറ്റയ്ക്കു കിട്ടിയപ്പോൾ അവളേക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹം എനിയ്ക്ക് അടക്കാനായില്ല.
“നീതു, ഹസ്ബൻ്റെവിടെയാണ്?”
“ഡിവോഴ്സ് കഴിഞ്ഞിട്ട് ആറുമാസമായി ടീച്ചറേ ”
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഒന്നു തുടയ്ക്കാൻ പോലും ശ്രമിക്കാതെ അവൾ തന്റെ നീറുന്ന കഥകൾ വിവരിച്ചു.
ഫസ്റ്റ് ക്ലാസിൽ എം.എസ്.സിയും ബി.എഡും കഴിഞ്ഞ് സെറ്റ് പരീക്ഷയുടെ ഫലം കാത്തിരിക്കുമ്പോഴാണ് അമ്മാവൻ ആ കല്യാണാലോചനയുമായി വന്നത്. പയ്യൻ ഡോക്ടറാണ്. നല്ല കുടുംബം.
ഒരു ജോലി കിട്ടിയിട്ടു മതി കല്യാണം എന്ന നീതുവിൻ്റെ നിർബ്ബന്ധം ആരും കണക്കിലെടുത്തില്ല.
“ജോലി എപ്പോൾ വേണമെങ്കിലും കിട്ടും. എന്നാൽ ഇതുപോലൊരു പയ്യനെ മഷിയിട്ടു നോക്കിയാൽപ്പോലും പിന്നെ കിട്ടില്ല.”
അമ്മാവൻ ക്രുദ്ധനായി പറഞ്ഞപ്പോൾ അമ്മയ്ക്കും എതിർവാക്കില്ലാതായി.
“അച്ഛനില്ലാത്ത കുറവറിയിക്കാതെ നിന്നെ വളർത്തി ഇത്രയും പഠിപ്പിച്ചില്ലേ മോളേ. അമ്മാവൻ പിണങ്ങിയാൽ നമ്മളെ സഹായിക്കാൻ വേറെ ആരാ ഉള്ളത്?”
അമ്മയുടെ കണ്ണീരിനു മുന്നിൽ അവളുടെ എതിർപ്പുകൾ അലിഞ്ഞു പോയി.
കാണാൻ വന്നപ്പോൾ അശ്വിനെ നീതുവിനും ഇഷ്ടമായി.
” നല്ല പയ്യൻ, നല്ല പെരുമാറ്റം അല്ലേ മോളേ”
അമ്മയുടെ സന്തോഷം നീതുവിലേക്കും പടർന്നു.
അശ്വിന് അച്ഛൻ മാത്രമേയുള്ളു. റിട്ടയർ ചെയ്ത ഒരു പോസ്റ്റുമാസ്റ്ററാണദ്ദേഹം. അമ്മ നാലുവർഷം മുമ്പ് കാൻസർ ബാധിച്ചു മരിച്ചു പോയി.
വിവാഹം കഴിഞ്ഞു. ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അശ്വിൻ്റെ രീതികൾ മാറി വരുന്നതായി നീതുവിനു തോന്നി.
സമയത്തു വീട്ടിൽ വരില്ല. പലപ്പോഴും ഹോസ്പിറ്റലിൽ പോകാറില്ല. അത്യാവശ്യകാര്യങ്ങൾക്കു വിളിച്ചാലും ഫോണെടുക്കില്ല. വീട്ടിലുള്ളപ്പോൾ മുറിയടച്ചിരിക്കും. അവളേപ്പോലും അകത്തു കയറ്റില്ല.
കാരണങ്ങളൊന്നുമില്ലാതെ ദേഷ്യപ്പെടാനും സാധനങ്ങൾ വലിച്ചെറിയാനുമൊക്കെ തുടങ്ങിയപ്പോൾ അവൾക്കാകെ ഭയമായി.
ടെസ്റ്റുകൾ എഴുതണമെന്നും ജോലിക്കു പോകണമെന്നുമുള്ള അവളുടെ ആഗ്രഹം അയാൾ നിഷ്കരുണം അവഗണിച്ചു. ഒരു സാഡിസ്റ്റിനെപ്പോലെ പലതരത്തിലും അവളെ വേദനിപ്പിക്കാനും തുടങ്ങി.
ഒരു ദിവസം അശ്വിൻ ഹോസ്പിറ്റലിൽ പോയ സമയത്ത് നീതു അലമാര പരിശോധിച്ചു. കുറെ നീഡിലുകളും ഇൻജക്ഷൻ കുപ്പികളുമായി അവൾ അച്ഛനെ സമീപിച്ചു.
“ഇതൊക്കെ എന്താണച്ഛാ? അശ്വിൻ ഇതൊക്കെ ഉപയോഗിക്കുന്ന കാര്യം അച്ഛനറിയാമായിരുന്നോ?”
ഇനിയൊന്നും ഒളിക്കാനില്ലെന്നു മനസ്സിലായ അച്ഛൻ എല്ലാം വിശദമായി അവളോടു പറഞ്ഞു.
” മെഡിസിനു പഠിക്കുന്ന സമയത്ത് അവൻ തുടങ്ങിയ ചീത്ത ശീലമാണിത്. ഗീതയുടെ ചികിത്സയുമായി ഓടി നടന്നിരുന്ന ഞാൻ എല്ലാമറിഞ്ഞപ്പോഴേക്കു വൈകിപ്പോയി. നിയന്ത്രിക്കാൻ പറ്റാതെയായപ്പോൾ കുറെ ട്രീറ്റ്മെൻ്റു നടത്തി.
മകൻ്റെ കാര്യങ്ങളറിഞ്ഞു സങ്കടപ്പെട്ടാണ് ഗീതയുടെ രോഗം കൂടുതൽ വഷളായതും അവൾ പെട്ടെന്നു മരിച്ചതും.
എല്ലാം നിർത്തിയെന്ന് അവൻ സത്യം ചെയ്തു പറഞ്ഞതിൻ്റെ ആശ്വാസത്തിലാണ് കല്യാണം നടത്തിയത്. ഇപ്പോൾ നീയും കുടുങ്ങിയല്ലോ മോളേ”
ആ അച്ഛൻ നിസ്സഹായനായി വാവിട്ടു കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനേ അവൾക്കായുള്ളു.
ഇതിനിടയിൽ നീതു ഗർഭിണിയായി. അതറിഞ്ഞിട്ടും അശ്വിന് യാതൊരു മാറ്റവുമുണ്ടായില്ല. പലഹാരങ്ങളുമായി കാണാൻ വന്ന അമ്മയോടും അമ്മാവനോടും അയാൾ കയർത്തു സംസാരിച്ചപ്പോഴാണ് അവർ നീതുവിനോടു കാര്യങ്ങളന്വേഷിച്ചത്.
“നീ വേഗം പോയി സാധനങ്ങളെല്ലാമെടുത്തു കൊണ്ടുവാ, നമുക്കു ഇപ്പോൾത്തന്നെ പോകാം”
അമ്മാവൻ നിർബ്ബന്ധിച്ചെങ്കിലും നീതു പോയില്ല. ഒരു കുഞ്ഞാകുമ്പോൾ എല്ലാം മാറി മറിയുമെന്നവൾ വൃഥാ മോഹിച്ചു.
പ്രസവം കഴിഞ്ഞ് മോളുമായി തിരികെയെത്തി, കുറച്ചു ദിവസങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു പോയി. ഹോസ്പിറ്റലിൽ നിന്നു വന്നാൽ അശ്വിൻ മോളെ എടുത്തു കൊണ്ടു നടന്നു കളിപ്പിച്ചു, അച്ഛനോടും അവളോടും സ്നേഹത്തോടെ പെരുമാറി.
പക്ഷേ ആ സന്തോഷത്തിൻ്റെ ദിനങ്ങൾ അധിക കാലം നീണ്ടുനിന്നില്ല. പതുക്കെപ്പതുക്കെ അശ്വിനിൽ വീണ്ടും മാറ്റങ്ങൾ കണ്ടു തുടങ്ങി.
ഒരു ദിവസം ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ അവൾ കണ്ടത് ഒരു ട്രിമ്മറുമായി അടുത്തു നിൽക്കുന്ന അശ്വിനെയാണ്. അവളുടെ നീണ്ട മുടി മുഴുവൻ അയാൾ ഷേവു ചെയ്തു കളഞ്ഞിരിക്കുന്നു.
ഉറക്കെക്കരഞ്ഞു കൊണ്ട് കുഞ്ഞിനെയുമെടുത്ത് മുറിക്കു പുറത്തേക്കോടിയ നീതുവിനെ അവളുടെ വീട്ടിലേക്കു കൊണ്ടു വിട്ടത് അച്ഛനാണ്.
അധികം താമസിയാതെ വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തതും ആ അച്ഛൻ്റെ നിർബ്ബന്ധത്താലാണ്.
മ്യൂച്വൽപെറ്റീഷനിൽ അശ്വിൻ ഒപ്പിട്ടില്ല. അങ്ങനെ കേസ് നീണ്ടുപോയി.
കോച്ചിംഗ് ക്ലാസിൽ ചേരാനും പി.എസ് സി എഴുതാനും പ്രചോദനം തന്നതും അച്ഛൻ തന്നെ. തൻ്റെ പെൻഷനിൽ നിന്നൊരു ഭാഗം എല്ലാമാസവും അവളുടെ അക്കൗണ്ടിലേക്കയയ്ക്കാനും അദ്ദേഹം മറന്നില്ല.
“തോറ്റു പോകരുത് മോളേ. എവിടെയെങ്കിലുമൊക്കെ നീ ജയിക്കുന്നത് എനിക്കു കാണണം”
പശ്ചാത്താപത്താൽ നീറുന്ന ആ മനസ്സ് കണ്ടില്ലെന്നു നടിക്കാൻ അവൾക്കാകുമായിരുന്നില്ല.
പി.എസ്.സി. റാങ്ക് ലിസ്റ്റിൽ മൂന്നാമതായിരുന്നു നീതു. ആദ്യത്തെ പോസ്റ്റിംഗ് കിട്ടിയപ്പോൾ തങ്ങളോടൊപ്പം വരാൻ അച്ഛനെ നിർബ്ബന്ധിച്ചു.
“വേണ്ട മോളേ. എന്തു വന്നാലും അവനെ കൈവിടില്ലെന്ന് ഞാനവൻ്റെ അമ്മയ്ക്കു വാക്കു കൊടുത്തിരുന്നു. ”
അശ്വിൻ അപ്പോഴേക്കും പൂർണ്ണമായി മയക്കുമരുന്നിനടിമയായിക്കഴിഞ്ഞിരുന്നു. ഹോസ്പിറ്റലിലൊന്നും പോവാറില്ല. ട്രീറ്റ്മെന്റിനും സമ്മതിച്ചില്ല.
അച്ഛൻ ഇടയ്ക്കിടെ വിളിക്കുമ്പോഴാണ് നീതു വിവരങ്ങളൊക്കെ അറിഞ്ഞിരുന്നത്.
മൂന്നുവർഷങ്ങൾക്കു ശേഷം പുതിയ സ്ഥലത്തേക്കു മാറ്റം കിട്ടി പോകാനൊരുങ്ങുമ്പോഴാണ്, അശ്വിൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത അവളെത്തേടിയെത്തിയത്. അച്ഛനെ ആശ്വസിപ്പിക്കാൻ അവളോടിയെത്തി. തിരികെപ്പോരുമ്പോൾ അദ്ദേഹത്തേയും ഒപ്പം കൂട്ടി.
നീതുവിൻ്റെ വിറയാർന്ന കരതലങ്ങൾ എൻ്റെ കൈകളിലൊതുക്കി ഞാൻ പറഞ്ഞു:
“നീതൂ… ഇതെല്ലാം കഴിഞ്ഞ കഥകളാണ്. ഇനി ഇതൊന്നും നിൻ്റെ ജീവിതത്തിൽ കരിനിഴലാകാൻ അനുവദിച്ചു കൂടാ. ഈ പ്രശ്നങ്ങളെല്ലാം അതിജീവിച്ച് നീ നിൻ്റെ ലക്ഷ്യം നേടിയല്ലോ. ഇനി സന്തോഷമായി ജീവിക്കാൻ ശ്രമിക്കൂ ”
അവളെൻ്റെ കൈകളിൽ മുറുകെപ്പിടിച്ചു.
” ഇനി ഞാൻ തളരുകയില്ല ടീച്ചർ. ഇതെൻ്റെ രണ്ടാം ജന്മമാണ്, മറ്റൊരു തരത്തിൽ പറഞ്ഞാൽ ഉയിർത്തെഴുന്നേൽപ്പ്. ”
“ആഹാ…. രണ്ടു പേരും ഇതുവരെ ഉറങ്ങിയില്ലേ?”
സിനിമ കഴിഞ്ഞെത്തിയ മിനിയും രഞ്ചുവും ലിനിയുമാണ്.
” ടീച്ചർ വരാഞ്ഞതു നന്നായി. ആകെ സുഖം ഫുഡ് കഴിച്ചതു മാത്രം “.
ഒരു മൂളിപ്പാട്ടോടെ രഞ്ചു അകത്തേക്കു പോയി. പുറകെ ഞങ്ങളും.
#എൻ്റെരചന#കൂട്ടക്ഷരങ്ങൾ


4 Comments
ഹൃദയസ്പർശിയായ കഥ ……. നല്ല അവതരണം…… ആ അച്ഛനെ നമിക്കുന്നു🙏👍
നന്ദി, സ്നേഹം മിനീ ❤️❤️❤️
നല്ല കഥ. വളരെ touching ആയി തന്നെ എഴുതി.👏
😍
സന്തോഷം സ്നേഹം ജോയ്സ്❤️❤️❤️