അതിജീവനം ഒരു കലയാണോ? എനിക്കറിയില്ല! പക്ഷേ, അത് ഒരു സാഹസികതയാണ്; ഒരു സപര്യയാണ്. തോൽക്കില്ല എന്ന നിശ്ചയദാർഢ്യമാണ്. എല്ലാറ്റിനുമുപരി, ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന സാധ്യതയ്ക്കെതിരെയുള്ള നിരന്തരമായ പോരാട്ടമാണ്. അതെ, അതിജീവനം സാധ്യമാക്കിയ, അല്ലെങ്കിൽ അതിനെ സ്വപ്നം കാണുന്ന ഓരോ വ്യക്തിയും ഒരു പോരാളിയാണ്. സിരകളിലോടുന്ന രക്തത്തിന്റെ അവസാന കണവും കടും ചുവപ്പു തന്നെയെന്ന് ഓരോ നിമിഷവും വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന സ്വപ്നാന്വേഷി.
രോഗാവസ്ഥയെ അതിജീവിക്കുക, ദാരിദ്ര്യത്തെ പടവെട്ടി കീഴ്പ്പെടുത്തുക, അടിച്ചമർത്തപ്പെടുന്നിടത്തുനിന്ന്, പീഡിപ്പിക്കപ്പെടുന്നിടത്തുനിന്ന് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു പറക്കുക തുടങ്ങി അതിജീവന ഗാഥകളുടെ ഒരു സാഗരം തന്നെ നമുക്ക് മുന്നിലുണ്ട്. എന്നാൽ നന്നായിജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും ബാല്യത്തിൽ മനസ്സിൽ ചേക്കേറിയ മോഹത്തിനുചിറകു പണിയാനായി ജീവിതമുഴിഞ്ഞുവച്ചു വിജയിക്കുന്നവരെക്കുറിച്ച് നാം അധികം സംസാരിക്കാറില്ല. ജന്മംകൊണ്ട് സമ്മാനമായി കിട്ടിയ പൂക്കളുടെ തല്പം പോര; സ്വയം പടുത്തുയർത്തിയ കൊട്ടാരത്തിലേ താൻ വിശ്രമം കൊള്ളൂ എന്ന് ശഠിക്കുന്ന കഠിനാധ്വാനികൾ. അവർ രചിക്കുന്നത് അതിജീവനത്തിന്റെ കഥ മാത്രമല്ല; ഓരോ നിമിഷവും, തുളുമ്പുന്ന ജീവനാൽ നിറയ്ക്കുന്ന ജീവിതത്തിന്റെ കാവ്യം കൂടിയാണ്.
അത്തരമൊരു ‘സഫല’ജീവിതമാണ് ഞാൻ ഇന്നിവിടെ കോറിയിടുന്നത്.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുസൃതിക്കുടുക്ക ‘ബാലതാരത്തെ ആവശ്യമുണ്ട്’ എന്ന പത്രപരസ്യത്തിൽ കണ്ണുടക്കി അതിനു പിറകെ പോകുന്നത്. ‘ബാലതാരമല്ലേ, അത്ര ബുദ്ധിമുട്ടൊന്നും കാണില്ല. അഥവാ കയറിപ്പറ്റിയാൽ ഗ്ലാമർ അല്ലേ? കിട്ടിയാൽ ഊട്ടി; പൊട്ടിയാൽ ചട്ടി,’ വീട്ടുകാരും കരുതി. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക നിലയുള്ള, നാട്ടിലെ പ്രമാണിമാരുടെ ഗണത്തിൽപ്പെട്ട കുടുംബമായിരുന്നു അവരുടേത്. കൊച്ചിന്റെ സ്വപ്നം ഒരുതരത്തിൽ പറഞ്ഞാൽ അവരുടേതും കൂടിയായി. പിന്നെ ആപ്ലിക്കേഷനയക്കലുകളുടെ ഒരു പെരളിയായിരുന്നു. പത്രത്തിൽ കാണുന്ന ഏതു പരസ്യത്തിനും അപേക്ഷിക്കും. ആഴ്ചകളും മാസങ്ങളും നീണ്ട കാത്തിരിപ്പിനൊടുവിൽ അതുപേക്ഷിക്കും. അടുത്തതിലേക്ക് നീങ്ങും. ആഴ്ചകൾ മാസങ്ങൾക്കും മാസങ്ങൾ വർഷങ്ങൾക്കും വഴിമാറി. ആറാം ക്ലാസുകാരൻ പത്താം ക്ലാസുകാരനായി; പ്രീഡിഗ്രിക്കാരനായി. പക്ഷേ ഇന്ത്യൻ പോസ്റ്റൽ സർവീസിന് വരുമാനം കൂട്ടുന്നതല്ലാതെ പയ്യന്റെ സിനിമ മോഹങ്ങൾക്ക് ഒരു ഫലവും ഉണ്ടായില്ല. വീട്ടുകാർ മടുത്തു പിന്മാറി. ‘വിട്ടുപിടി’…അവർ മകനെ ഉപദേശിച്ചു. എന്നാൽ ആരും പ്രതീക്ഷിക്കാത്ത തരത്തിൽ സിനിമ അതിനോടകം അവന്റെ ജീവന്റെ ഓരോ അണുവിലും കുടിയേറി പാർത്തിരുന്നു!!
ഒരു ഒറ്റയാൻ പിറക്കുകയായിരുന്നു അവിടെ.
ഡിഗ്രിക്ക് സ്വേച്ഛപ്രകാരം അവൻ കമ്മ്യൂണിസം ആൻഡ് ജേർണലിസം തെരഞ്ഞെടുത്ത് എറണാകുളത്തേക്ക് ചേക്കേറി. സിനിമയെന്ന വലിയ ലോകം മുണ്ടക്കയം എന്ന ചെറു ഗ്രാമത്തിലേക്ക് ആരുമല്ലാത്ത തന്നെ തേടിയെത്തില്ലെന്ന് വിവേകിയായ ആ യുവാവ് തിരിച്ചറിഞ്ഞതിന്റെ പരിണിതഫലം കൂടിയായിരുന്നു അത്. പലപ്പോഴായി പരാജയപ്പെട്ട ഓഡിഷനുകളിൽ പങ്കെടുത്തതിന്റെ വെളിച്ചത്തിൽ മറ്റൊരു തിരിച്ചറിവും കൂടി ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് ഉണ്ടായി.. അഭിനയമല്ല തന്റെ തട്ടകം.. സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ആവുക..അതെ, ഒരു സംവിധായകന്റെ കുപ്പായമണിയുക തന്നെ!!
പിന്നെ തേടിയ വഴികളെല്ലാം തന്റെ പുതിയ സ്വപ്നത്തിലേക്കുള്ളതായിരുന്നു. ഡിഗ്രി പഠനശേഷം ജന്മഭൂമി പത്രത്തിൽ ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു സുഹൃത്തുവഴി സീരിയലിലേക്ക് ഒരു വാതിൽ തുറക്കുന്നത്. അന്നണിഞ്ഞ സഹ സംവിധായക വേഷം ഏകദേശം നാലു വർഷത്തോളം നീണ്ടുനിന്നു. എങ്കിലും സിനിമ എന്ന സ്വപ്നം കനലടങ്ങാതെ മനസ്സിൽ അങ്ങനെ പൊള്ളിച്ചുകൊണ്ടിരുന്നതിനാൽ പതിയെ സീരിയലിന്റെ കുപ്പായം അഴിച്ചുവെച്ച് നാട്ടിലേക്ക് വണ്ടി കയറി.
ജീവിതമെന്ന പോർക്കളം സജീവമാകുന്നത് അവിടം മുതലാണ്. വ്യവസ്ഥിതി അലിഖിതമായി എഴുതിച്ചേർത്ത കൽപ്പനകളുടെ കൽപ്പലകകളെ തന്റെ സ്വപ്ന സഞ്ചാരത്തിന്റെ കർമ്മവീഥികൾക്കൊണ്ട് അയാൾ വെല്ലുവിളിച്ചു.
ഒരു ജോലി തേടുന്നതിനു പകരം പത്രങ്ങളിൽ നിന്നും മാസികകളിൽ നിന്നും കിട്ടുന്ന പരിമിതവിവരങ്ങൾ കൈമുതലാക്കി ഷൂട്ടിംഗ് ലൊക്കേഷനുകൾ കയറിയിറങ്ങി നടക്കുന്ന മകൻ വീട്ടിലും നാട്ടിലും കല്ലുകടിയായിത്തുടങ്ങി. ലൊക്കേഷനുകളിലെത്തുക, ഷൂട്ടിംഗ് കാണുക, അവിടെനിന്നു പെറുക്കി എടുക്കുന്ന കഥയും തിരക്കഥയും സ്വന്തം മൂശയിലിട്ട് പരുവപ്പെടുത്തിയെടുക്കുക. തന്റെ ഭാവനാസൃഷ്ടിയും തീയറ്ററിൽ വന്ന യഥാർത്ഥ സൃഷ്ടിയും തമ്മിൽ താരതമ്യ പഠനം നടത്തുക.. ഇതായി അയാളുടെ ദിനചര്യ.
രണ്ടു തരത്തിലുള്ള നിരീക്ഷണങ്ങളാണ് ഈ കാലയളവിൽ അദ്ദേഹം നടത്തിയത്. ഒന്ന്- തന്നിൽ നിന്ന് ഒരിക്കൽ പിറക്കാനിരിക്കുന്ന സിനിമയ്ക്കുവേണ്ടിയുള്ള നിരീക്ഷണങ്ങൾ… ചുറ്റുപാടും കാണുന്ന എന്തിനെയും, കാണുന്ന ഷൂട്ടിങ്ങുകളും അവയുടെ റിസൾറ്റുമടക്കം, ഒരു പാഠപുസ്തകം പോലെ വീണ്ടും വീണ്ടും കീറിമുറിച്ചു പഠിക്കുക.
രണ്ട്-ഒരു സംവിധായകനാകാനുള്ള പ്രതിഭ തനിക്കുണ്ടോ എന്നുള്ള സ്വയം നിരീക്ഷണം. ഈ നിരീക്ഷണത്തിന്റെ ഭാഗമായി അദ്ദേഹം സ്വന്തമായി സ്ക്രിപ്റ്റ് തയ്യാറാക്കി ഏകദേശം അഞ്ചോളം ഡോക്യുമെന്ററികളും ഷോർട്ട് ഫിലിംസും സംവിധാനം ചെയ്തു. മുണ്ടക്കയത്തെക്കുറിച്ചുള്ള ‘എന്റെ ഗ്രാമം’ പരുമലത്തിരുമേനിയെക്കുറിച്ചുള്ള ‘തിരുവഴിയിലൂടെ’ എന്നിവ അതിൽപ്പെടും. സംവിധാനം തനിക്ക് വഴങ്ങും എന്ന് തന്നെയാണ് ഈ ഓരോ ഉദ്യമവും അദ്ദേഹത്തോടുപറഞ്ഞത്.
വർഷങ്ങൾ ഇതളടർത്തിക്കൊണ്ടിരുന്നു. കഥാനായകന് പ്രായം 30 നോടടുത്തു. പക്ഷേ സാമാന്യജനത്തിനു മുൻപിൽ വേലയും കൂലിയും ഇല്ലാതെ ലക്ഷ്യബോധമില്ലാതെ തേരാപ്പാരാ നടക്കുന്ന ഒരു വിഡ്ഢി വേഷം ആയിരുന്നു അദ്ദേഹത്തിന്. (ഉടുതുണിക്ക് മറുതുണിക്കു വകയില്ലെങ്കിലും പെണ്ണിനെയും പിള്ളേരെയും പട്ടിണിക്കിട്ടാലും ഒരു കല്യാണം കഴിച്ചു കൂടുക എന്നുള്ളതാണല്ലോ ഇപ്പോഴും നാട്ടുനടപ്പ്.) എന്നിട്ടും കാല്പനികതകളെയൊക്കെ മാറ്റിവെച്ച് സ്വപ്നത്തെ മാത്രം മുറുകെപ്പിടിച്ച് അയാൾ മുന്നോട്ട് നീങ്ങി. നിരന്തരമായ യാത്രകൾക്കും ലോഡ്ജുകളിലെ താമസത്തിനും മറ്റുമായി വരുമാനം കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയായി മാറി. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. പബ്ലിഷിംഗ് കമ്പനി നടത്തുന്ന അമ്മാവനിൽ നിന്ന് പുസ്തകങ്ങൾ കടമെടുത്ത് ട്രെയിനിലും ബസ്സിലും യാത്രകൾക്കിടയിൽ സഹയാത്രികർക്കുവിറ്റ് അതിനുള്ള പണം അയാൾ കണ്ടെത്തി. അപ്പോഴേക്കും ലൊക്കേഷനുകളിലൊക്കെ അത്യാവശ്യം അറിയപ്പെടുന്ന സാന്നിധ്യമായി അദ്ദേഹം മാറിയിരുന്നു. പതിയെ പതിയെ ചെറിയ ചെറിയ പടങ്ങളിലൊക്കെ സഹസംവിധായകന്റെ കുപ്പായവും കിട്ടിത്തുടങ്ങി. ഒന്നും അത്ര പ്രോമിസിംഗ് ആയിരുന്നില്ല എങ്കിൽ പോലും!
ജീവിതത്തിൽ ഒന്നും വെറുതെ സംഭവിക്കുന്നില്ല. നമ്മുടെ കഥാപുരുഷന്റെ ജീവിതത്തിലും കഥ മറ്റൊന്നായിരുന്നില്ല. നീണ്ടു നീണ്ടുപോയ യാത്രകളിൽ ഒത്തിരി കൂട്ടുകാരെ കിട്ടി- നോവലിസ്റ്റ് ബെന്യാമിനെ അടക്കം. അങ്ങനെ എപ്പോഴോ ചെന്നു പെട്ടതാണ് ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിന്റെ ടീമിൽ. വിധി കാത്തുവച്ച നിധിയായിരുന്നു ആ സൗഹൃദം. ആ സൗഹൃദപ്പച്ചയിലെവിടെയോ ആണ് ‘ജോജി’ എന്ന ബെഞ്ച് മാർക്കർ സിനിമയുടെ കഥാതന്തു പിറവികൊള്ളുന്നത്- ദിലീഷ് പോത്തന്റെ മനസ്സിൽ. ജോജിയിലെ ജോജി ഫഹദ് ഫാസിൽ ആണെങ്കിലും ആ ജോജി ഉരുവം കൊള്ളുന്നത് ഞാനിപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന ജീവിതകഥയിലെ നായകൻ
ജോജി ജോൺ
എന്ന ജോജി മുണ്ടക്കയത്തിന്റെജീവിതത്താളുകളിൽ നിന്നാണ്…. ‘അപ്പന്റെ മനസ്സിലെ മകനാകാൻ പറ്റാതെ പരാജയപ്പെട്ടു നിൽക്കുന്ന’ ജോജിയിൽ നിന്ന്. ( ഒന്നു പറഞ്ഞോട്ടെ.. കണ്ണിൽ ചോരവറ്റിയ ജോജിയുടെ ക്യാരക്ടറൈസേഷൻ ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും മനസ്സിൽ വിരിഞ്ഞതാണ് കേട്ടോ).
ഏതായാലും ജോജി ജോണിന്റെ ജീവിതകഥയിലെ ‘ട്വിസ്റ്റ്’ ആയി മാറി ആ സിനിമ. ജോജി സിനിമയിലെ ജയ്സൺ എന്ന കഥാപാത്രം ജോജി ജോണിന് സമ്മാനിച്ചത് ദിലീഷ് പോത്തൻ ആണ്. പത്തിരുപതുവർഷംമുൻപേ ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലെറിഞ്ഞ അഭിനയമോഹം തന്നെ നോക്കി കളിയാക്കുന്നതായി ജോജിക്കുതോന്നി. പക്ഷേ ദിലീഷ് പിന്മാറാൻ തയ്യാറല്ലായിരുന്നു. ജോജിയിലെ അഭിനേതാവ് സംശയത്തിന്റെ തലപൊക്കുമ്പോഴൊക്കെ കട്ടസപ്പോർട്ടുമായി ദിലീഷ് കൂടെനിന്നു. ഭാഗ്യവും ജോജിക്കൊപ്പമായിരുന്നു. ‘നിർത്തിയങ്ങപമാനിക്കുവാന്നേ’ എന്ന ഡയലോഗ് വൈറലായി. ജോജി എയറിലുമായി!
ശേഷം സ്ക്രീനിൽ….
അതെ, ആറാം ക്ലാസുകാരന്റെ ആശയും പ്രയത്നവും കണ്ട് കൂടെക്കൂടിയ പ്രപഞ്ചം 44ആം വയസ്സിൽ അവനെ ആ ‘ബിഗ് ബ്രേക്ക്’ നൽകി ചേർത്തുപിടിച്ചു. അഞ്ചു വർഷത്തിനിപ്പുറം ഇന്നും ജോജി ഓട്ടത്തിലാണ്– ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക്! ഒരു വ്യത്യാസമേയുള്ളൂ; ആദ്യ ഊഴത്തിൽ ഏതൊക്കെ ഗിമിക്കുകൾ പയറ്റിയിട്ടും സിനിമയുടെ ഫ്രെയിമുകളുടെ ഏഴയലത്തുപോലും വരാതിരുന്നയാൾ മമ്മൂട്ടി, മോഹൻലാൽ, ഫഫാ തുടങ്ങിയ താര രാജാക്കന്മാർക്കൊപ്പം ഒരേ ഫ്രെയിമിൽ ഇപ്പോൾ നിറഞ്ഞാടുകയാണ്. ബ്രോഡാഡിയാണ് ജോജിക്കുപിന്നാലെ എത്തിയത്. ‘കാതലി’ലേക്ക് മാത്യുവായി സജസ്റ്റ് ചെയ്തത് സാക്ഷാൽ മമ്മൂട്ടിയും. വൈവിധ്യമാർന്ന വേഷങ്ങളുമായി ഇതിനോടകം 14 സിനിമകളാണ് ജോജിയുടെ നടനചാതുരിയുമായി പുറത്തിറങ്ങിയത്. അണിയറയിലൊരുങ്ങുന്ന ആറോളം സിനിമകൾ വേറെയും.
നീണ്ട 32വർഷം കെടാതെ കാത്ത പ്രതീക്ഷ അഥവാ അതിജീവനം പകർന്ന മധുരസാഫല്യം!!

എങ്കിലും…
ജോജി ഇപ്പോഴും പഴയ ജോജി തന്നെ.
നാട്ടിലെയും വീട്ടിലെയും കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അഭിരമിക്കുന്ന, ഓണാഘോഷങ്ങളിലും പള്ളിപ്പെരുന്നാളുകളിലും പന്തു കളിയിലും ഷട്ടിൽ കോർട്ടിലും എല്ലാം ‘എന്റെ സ്ഥലം ഒഴിച്ചിട്ടിരിക്കണം’ എന്ന് കൂട്ടുകാരോട് വാശി പിടിക്കുന്ന തനി കാഞ്ഞിരപ്പള്ളി/ മുണ്ടക്കയം അച്ചായൻ! അപ്പന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഏതാവശ്യങ്ങൾക്കും ഓടിയെത്തുന്ന, സർവ്വോപരി, ‘ജയിച്ചാലും തോറ്റാലും ജോജി എനിക്ക് ജോജി തന്നെ’ എന്ന് പറയാതെ പറഞ്ഞു കൂടെ നിന്ന ഷാർമിളിനും കുട്ടികൾക്കും ഉത്തമ കുടുംബസ്ഥനായി ജോജി ഇന്ന് സന്തുഷ്ടനാണ്. അതിജീവനത്തിന്റെ ആൾരൂപം എന്ന നിലയിൽ തന്നിലേക്ക് നീളുന്ന കണ്ണുകളെ നോക്കി അയാൾ മന്ത്രിക്കുന്നു…
‘നിനക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ, അത് നേടുന്നതിനുള്ള കഴിവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ, പേടിക്കേണ്ട; വിജയം ഒരുനാൾ നിന്നെ തേടിവരികതന്നെചെയ്യും. ഉറപ്പ്.’
അതെ, അതിജീവനം ഒരു സാഹസികതയാണ്.. ഒരു സപര്യയാണ്.. എല്ലാറ്റിനുമുപരി, ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന സാധ്യതക്കെതിരെയുള്ള പരാജയമറിയാത്ത പോരാട്ടമാണ്. ആത്മവിശ്വാസം തലകുത്തി താഴെ വീഴുന്ന ഓരോ സന്ദർഭത്തിലും എന്റെ അയൽവക്കത്തെ അതിജീവനത്തിന്റെ ഈ ആൾരൂപത്തിലേക്കാണ് ഞാൻ ഒരു പ്രചോദനത്തിനായി ഉറ്റു നോക്കുന്നത്. ആ പ്രതീക്ഷ ഒരിക്കലും തെറ്റാറില്ല താനും.
#അതിജീവിതർ
#എന്റെരചന


5 Comments
❤️❤️. ങ്ങളെ ഈ എഴുത്തു അദ്ദേഹത്തിനു അയച്ചു കൊടുക്കണമല്ലോ.നന്നായി എഴുതി ഭാഷ കിടു. ആരാണ് ഈ മനുഷ്യൻ എന്നകാംഷ ഉണർത്തുന്ന എഴുത്ത്.
നന്നായി എഴുതി. ഒറ്റ ലക്ഷ്യത്തിനായി പരിശ്രമിക്കുന്നവർക്ക് പ്രചോദനമാകുന്ന എഴുത്ത്.
👍👏
Thank you Joyce
Thank you Sabee
❤️❤️