ഞാനില്ലായിരുന്നെങ്കിൽ പെണ്ണേ.. നിന്റെ കഞ്ഞികുടി മുട്ടിപ്പോയേനെ !
ഒരു ചൂളം വിളിയുടെ അകമ്പടിയോടെ നിന്റെ ഹൃദയത്തിൽ ചേക്കേറിയവനല്ലേ ഈ ഞാൻ. ഞാനില്ലാത്ത ഒരു ദിനത്തെ പറ്റി ചിന്തിക്കുക നിനക്കു ദുഷ്കരം തന്നെ. രാവിലെ ഒരു കപ്പു ചായ മുത്തിക്കുടിച്ചു നിന്റെ ഭർത്താവുമായി നീ ചിലവിടുന്ന മണിക്കൂറുകൾ നിനക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും അദ്ദേഹം ഓഫീസിൽ പോയി കഴിഞ്ഞാൽ ഞാൻ ഇഷ്ടപ്പെടുന്നത് നിന്നോടൊപ്പം ചിലവഴിക്കുന്ന ആ മധുര നിമിഷങ്ങളാണ്. എന്റെ നെഞ്ചകമാകെ നിന്നോടുള്ള സ്നേഹമാണ്. അത് എന്റെയുള്ളിൽ വെന്തു നീറി എന്നും വിസിലടിക്കുന്ന കാഴ്ച നീയെങ്ങനെയാണ് കണ്ടില്ലെന്നു നടിക്കുന്നത് !
ഭാര്യയെ ഏറെ സ്നേഹിക്കുന്നവൻ അവൾക്കായി വാങ്ങി കൊടുക്കുന്ന ഏറ്റവും നല്ല സമ്മാനമാണ് ഞാൻ എന്ന് പരസ്യവാചകം പറയുന്നു. വിവാഹം കഴിഞ്ഞ് ഒന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ നിനക്കായ് നിന്റെ ഭർത്താവ് വാങ്ങിത്തന്ന ആദ്യ സമ്മാനമായിരുന്നു ഞാൻ. കടയിൽ കൂട്ടി കൊണ്ടു പോയി അദ്ദേഹം എന്തോ നിന്റെ കാതിൽ കുശുകുശുക്കുന്നതു ഞാൻ ചെവി രണ്ടും വട്ടംപിടിച്ചു കേൾക്കുന്നുണ്ടായിരുന്നു.
“ഒരുപാട് വലിയതൊന്നും വേണ്ട നമുക്ക്. നമ്മൾ രണ്ടുപേരല്ലേ ഉള്ളൂ. ഒരു ഇടത്തരം പ്രഷർ കുക്കർ നോക്കി എടുത്തോളൂ. “
നീ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു നോക്കുന്നത് ഞാൻ കണ്ടു. വട്ടത്തിൽ തന്നെ ആണെങ്കിലും അടപ്പുമായി ചേരുമ്പോൾ പല വിദ്യകളും കാട്ടുന്ന പ്രഷർ കുക്കറുകൾ എനിക്ക് കോമ്പറ്റിഷനായി നിരന്നു അവിടെ ഇരിപ്പുണ്ടായിരുന്നു. കുക്കറിന്റെ അടപ്പ് ലോക്കിൽ വീഴ്ത്താൻ നല്ല പണി എടുക്കേണ്ടി വരുന്ന പ്രെസ്റ്റീജ് പ്രഷർ കുക്കറിനെക്കാളും നിന്റെ മനം കവർന്നത് ഹോകിൻസ് കുക്കർ ആയിരുന്നല്ലോ. വർഷങ്ങളായി നിന്റെ വീട്ടിൽ മമ്മി ഉപയോഗിച്ച് വരുന്നതും ആ ബ്രാൻഡ് തന്നെയാണ്. പിന്നെ ഒന്നും നോക്കിയില്ല.. നീ എനിക്കു നേരെ കൈ ചൂണ്ടി കാണിച്ചു. അഞ്ഞൂറോ മറ്റോ കൊടുത്ത് അന്നു ഞാൻ നിങ്ങളുടെ അടുക്കളയിലേക്കും ജീവിതത്തിലേയ്ക്കും കടന്നു വന്നു.
ഗുജറാത്തിൽ ആയിരുന്നു വിവാഹത്തിന്റെ ആദ്യനാളുകളിൽ നിങ്ങൾ താമസിച്ചിരുന്നത്. എന്നെ ആദ്യമായി കൊണ്ടുവന്ന വീട് ഇന്നും ഞാൻ കൃത്യമായി ഓർക്കുന്നു. ഗ്രൗണ്ട് ഫ്ലോറിലെ ആ സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റ് ഒരു അലക്കുകാരൻ ലോൺ എടുത്ത് വാങ്ങിയതായിരുന്നു. കാനോജിയ എന്നാണ് ഗുജറാത്തിയിൽ അലക്കുകാരനെ വിളിച്ചിരുന്നത്. വാടകക്കാശ് വാങ്ങാൻ എല്ലാ മാസവും രാവിലെ അയാൾ വീടിന്റെ പിൻഭാഗത്തു വന്നു നിൽക്കുമായിരുന്നു. അലക്കാനുള്ള മുഷിഞ്ഞ തുണികൾ വീടുകളിൽ നിന്ന് ശേഖരിച്ചത് വലിയൊരു ഭാണ്ഡക്കെട്ടിന്റെ രൂപത്തിൽ അയാളുടെ തോളിൽ ഉണ്ടാവും. നീ അന്നേരം ഞാനുമായി അടുക്കളയിൽ പ്രേമസല്ലാപത്തിൽ ഏർപ്പെട്ടിരിക്കുകയാവും.
എന്റെ ചൂളമടിക്കലും കാനോജിയയുടെ കാളിങ് ബെൽ അമർത്തലും ഏകദേശം ഒരേ നേരത്താവും. വാടകക്കാശ് എണ്ണിത്തിട്ടപ്പെടുത്തി വെളുക്കെ ഒരു ചിരിയും ചിരിച്ച് കാനോജിയ യാത്ര പറയും. നീ നിന്റെ അടുക്കളയിലേയ്ക്ക് തിരികെ നടക്കും… നിന്റെ പ്രിയതമനായ ഞാൻ നിനക്കായ് ഒരുക്കിവച്ച ചൂടുള്ള നല്ല മട്ട അരിയുടെ കഞ്ഞി ഊതി ഊതി കുടിക്കാൻ. ഗർഭിണി ആയതിനു ശേഷം നീ എന്നെ കുറേ നാളത്തേക്ക് മാറ്റി വച്ചു. കുക്കറിൽ അരി വേവുന്ന മണം നിനക്ക് അസഹ്യമായി തോന്നി തുടങ്ങിയിരുന്നല്ലോ. പലപ്പോഴും ആ മണം കേൾക്കുമ്പോൾ നിനക്ക് ഓക്കാനിക്കാൻ വരുമായിരുന്നു.
എന്റെ വെയിറ്റ് മാറ്റി അതിനു മുകളിൽ നീ പുട്ടു കുറ്റി സ്ഥാപിക്കുമായിരുന്നു. അകത്തിരുന്നു കടല വേവും നേരം മുകളിലെ പുട്ടു കുറ്റിയിലിരുന്നു പുട്ടും വെന്തിരിക്കും. ഓരോരോ കണ്ടുപിടിത്തങ്ങളേ! ആഴ്ചയിൽ ഒരു ദിവസം സാമ്പാർ എന്നിൽ വയ്ക്കുക എന്ന പ്രാചീനകാല രീതി നിന്റെ അടുക്കളയിൽ നീ ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. പലപ്പോഴും നീ കറികളെ എന്നിൽ നിന്നും പകർത്താൻ മെനക്കെടാതെ എന്നെ അതേ പടി ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കാറുണ്ട്. മടിയെന്നു ഓമനപ്പേരിട്ട് നിങ്ങൾക്കതിനെ വിളിക്കാമെങ്കിലും ഇടയ്ക്ക് എ സി യിൽ ഇരിക്കണമെന്നുള്ള എന്റെ പൂതി നീ സാധിപ്പിച്ചു കൊടുക്കാതിരിക്കുന്നതെങ്ങനെ?
രണ്ടാമത്തെ മകൾ ജനിച്ചതിനു ശേഷമാണ് എന്റെ ഉപയോഗം ഏറ്റവും കൂടിയത്. നിന്റെ മൂത്ത മകൾക്ക് കഞ്ഞി ഇഷ്ടമില്ലായിരുന്നെങ്കിൽ ഇളയ മകൾ കഞ്ഞി മാത്രമേ കുടിക്കുമായിരുന്നുള്ളൂ. കുക്കറും വിസിലടിയും ഇതിനോടകം നിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. കഞ്ഞി കുടിക്കുക മാത്രമല്ല, നിന്റെ ഇളയ മകൾ രാത്രിയിൽ മിനക്കെട്ടു മൂത്രമൊഴിക്കുകയും ചെയ്യുമായിരുന്നു. ഉറങ്ങുന്നതിനു മുൻപ് മുള്ളിച്ചു കിടത്തുക എന്ന ശീലം തന്നെ അവളിൽ ഉരുവായത് അവളുടെ ഈ കഞ്ഞികുടി ഭ്രാന്ത് മൂലമാണ്. അതിൽ എനിക്കും ഒട്ടും ചെറുതല്ലാത്ത നല്ലൊരു പങ്കുണ്ട്. 😆
“എന്റെ പ്രഷർ കുക്കറേ.. നിന്നെ സ്വന്തമാക്കിയില്ലായിരുന്നെങ്കിൽ കഞ്ഞി വെയ്ക്കാൻ എനിക്ക് കലത്തിനെ ആശ്രയിക്കേണ്ടി വന്നേനെ. ” നീ ഇടയ്ക്കിടെ സ്നേഹത്തോടെ കഴുകിവച്ച എന്നെ തഴുകി നെടുവീർപ്പിടുന്നത് ഞാൻ കേൾക്കാറുണ്ട്. വിറകടുപ്പിലെ കലത്തിൽ കഞ്ഞി വയ്ക്കുന്ന കാര്യത്തിൽ പണ്ടേ നീ ഒരു വൻ തോൽവിയായിരുന്നു. ഗ്യാസ് ഒക്കെ ഉണ്ടെങ്കിലും കലത്തിൽ ചോറ് വേവുന്നതും നോക്കിയിരുന്നാൽ നിന്റെ പാതി ദിവസം പോയി കിട്ടിയേനെ. കുക്കറിന്റെ വിസിലടി ശബ്ദത്തിന്റെ അകമ്പടിയോടെയുള്ള പാചകം നിനക്ക് ശീലമായിരിക്കുന്നു. എന്റെ സ്നേഹം എന്റെ ദേഹത്തുകൂടെ വഴിഞ്ഞൊഴുകി അടുക്കളയുടെ പാതകമാകെ വൃത്തി കേടാക്കുമെങ്കിലും എന്നെ ഉപേക്ഷിച്ച് മറ്റൊന്നിനെ സ്വന്തമാക്കാൻ നിനക്കു മനസ്സു വരാറില്ല. എന്റെ അടപ്പിനുള്ളിലെ ഗ്യാസ്കറ്റ് ചിലപ്പോ പണി തരാറുണ്ടെങ്കിലും ഉടനെ തന്നെ ഭർത്താവിനെ ശട്ടം കെട്ടിച്ചു നീ അത് മാറ്റിക്കാറുണ്ട്.
ഭാര്യയെ ഏറെ സ്നേഹിക്കുന്നവൻ എങ്ങനെ ആ അഭ്യർത്ഥന മാനിക്കാതിരിക്കും? കഞ്ഞികുടി മുട്ടുന്ന പ്രശ്നമല്ലേ! ഞാനില്ലായിരുന്നെങ്കിൽ കാണാമായിരുന്നു !😂
✍️സ്മിത പൗലോസ്
#എന്തായിരുന്നു ആ മനസ്സിൽ
————————————-
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


18 Comments
കുക്കറിന് ആത്മാഭിമാനവും വികാരങ്ങളും ഉണ്ട് എന്ന ഭാവം, നർമ്മരസം നിറഞ്ഞ ഭാഷയിൽ അവതരിപ്പിച്ചു. <3
Thank you 🙏
സംസാരിക്കുന്ന കുക്കർ.. അടിപൊളി 👌👌
Thank you 🙏🥰
ഹഹ..
മനോഹരമായി എഴുതി സ്മിത 👌
Thank you 🙏🥰
പ്രഷർകുക്കറുമൊത്തുള്ള ജീവിതം നന്നായി അവതരിപ്പിച്ചു👍🌹
Thank you 🥰
വേറിട്ട ചിന്ത
Thank you 🙏🥰
Cooker story😍
🙏😀
സത്യം. എന്നാലുമെൻ്റെ പ്രഷർ കുക്കറേ …….നീയില്ലായിരുന്നെങ്കിൽ
നല്ല രസമായി എഴുതി
അഭിനന്ദനങ്ങൾ👌❤️💐
😀🥰
Super ❤️❤️
Thank You 🙏🥰
സൂപ്പർ !
ഒരു പ്രഷർ കുക്കറിനെ ഇങ്ങനെ എഴുതി പെരുപ്പിക്കുന്ന എഴുത്തിന്റെ ഭംഗി, മികവ്👌
എഴുതിയ ആളുടെ കഴിവ് അംഗീകരിക്കാതെ തരമില്ല.
ഇഷ്ടപ്പെട്ടു dear !❤
Thanks dear 🙏🥰