“അമൃതാ, ഒരു ഗുഡ് ന്യൂസ് ഉണ്ട്. രാജലക്ഷ്മി മാം നാലു ദിവസത്തേക്ക് നാളെ ഈ നാട്ടിൽ എത്തുന്നുണ്ട്. അവരുടെ തറവാട്ടു അമ്പലത്തിൽ ഏതോ വിശേഷാൽ പൂജ ഉണ്ടത്രേ. അതിനായിട്ടാണ് വരുന്നതു. നമ്മുടെ ചാനലിലേക്ക് അവരുടെ ഒരു ഇന്റർവ്യൂ നമുക്ക് ഒപ്പിച്ചെടുക്കണം. ഞാൻ അവരുടെ ബ്രദറിനോട് പറഞ്ഞിട്ടുണ്ട്. മൺഡേ താൻ പോവാൻ റെഡി ആയി ഇരുന്നോളൂ. കൂടെ വിമലും നീരജയും ഉണ്ടാവുമല്ലോ.”
മധുവേട്ടൻ ഫോൺ കട്ട് ചെയ്തിട്ടും ഞാൻ മറ്റേതോ ലോകത്തിൽ എത്തിയതു പോലെ അങ്ങനെ നിന്നു.
നാട്ടിൽ നടക്കുന്ന കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി മധുവേട്ടനും കുറച്ചു ഫ്രണ്ട്സും കൂടി തുടങ്ങിയതായിരുന്നു മംഗള ടി വി എന്ന ഒരു കുഞ്ഞു ചാനൽ. അതിൽ വാർത്തകൾ വായിക്കാൻ എത്തിയതായിരുന്നു ഞാൻ. നാട്ടിൽ നല്ല മാർക്ക് വാങ്ങി ജയിച്ച കുട്ടികളെയും അമ്പലത്തിൽ നന്നായി തിരുവാതിര കളിച്ച തിരുവാതിര സംഘത്തിനെയും മാത്രമല്ല വയലിൽ പാട്ടു പാടി ഞാറു നടുന്ന അമ്മാളുഅമ്മയെ കൂടി ഞങ്ങൾ അഭിമുഖം വഴി ടി വി യിൽ എത്തിച്ചിട്ടുണ്ട്. എനിക്കു ഒരു ഹെൽപ് ആയി നീരജയും ക്യാമറാമാൻ ആയി വിമലും എത്തിയപ്പോൾ കുറെ കൂടി നന്നായി പരിപാടികൾ.
ഇതു വരെ ടി വിയിലും മാധ്യമങ്ങളിലും മാത്രം കണ്ട രാജലക്ഷ്മി മാമിനെ നേരിൽ കാണാൻ പോവുന്ന ഒരു ആകാംഷയിൽ ആയിരുന്നു എന്റെ മനസ്സ്.
തിങ്കളാഴ്ച രാവിലെ ഒരു പത്തു മണി കഴിഞ്ഞപ്പോഴാണ് ഞങ്ങൾ മാമിന്റെ തറവാട്ടിൽ എത്തിയത്. പഴയ വീട് അല്പം പുതുക്കി പണിഞ്ഞതു കൊണ്ടാവും പഴമയും പുതുമയും കൂടി ചേർന്നതു പോലെ തോന്നിയത്.
ഇന്റർലോക്ക് ചെയ്ത മുറ്റത്തൂടെ നടന്നു തുളസിത്തറയുടെ അടുത്തു എത്തിയപ്പോഴേക്കും ചെടികൾ നനച്ചു കൊണ്ടിരുന്ന ഒരു സ്ത്രീ ചിരിച്ചു കൊണ്ടു അടുത്തേക്ക് വന്നു.
“രാജി മോളെ കാണാൻ അല്ലേ വരുമെന്ന് പറഞ്ഞിരുന്നു. ഇരിക്കു ഞാൻ പോയി പറയാം”. അവർ ചിരിച്ചു കൊണ്ടു പറഞ്ഞു അകത്തേക്ക് നടന്നു.
ഞാനും നീരജയും ചാരുപടിയിൽ ഇരുന്നു. വിമൽ അവന്റെ ക്യാമറയുമായി മുറ്റത്തു നിന്നതേ ഉള്ളു. കല്യാണം കഴിഞ്ഞു ചെന്നെയിൽ എത്തി കുറച്ചു വർഷങ്ങൾക്കു ശേഷമാണ് മാം ബിസനസ്സ്കാരനായ ഭർത്താവിന്റെ പിന്തുണയോടെ സാമൂഹ്യപ്രവർത്തങ്ങൾക്ക് തുടക്കമിട്ടത് എന്നു കേട്ടിട്ടുണ്ട്.
തെരുവിൽ ഒറ്റപെട്ടു പോയ സ്ത്രികൾക്കും കുട്ടികൾക്കും വേണ്ടി തന്നെയായിരുന്നു അവരുടെപ്രവർത്തിച്ചതും.
ഒരു വിടർന്ന ചിരിയോടെ അവർ ഞങ്ങളുടെ മുന്നിലേക്ക് കടന്നു വന്നു. വിമൽ അവരുടെ ഒന്നു രണ്ടു ഫോട്ടോകൾ എടുത്തു. ഞങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവർ പറഞ്ഞപ്പോൾ ഞങ്ങൾ അറിഞ്ഞത് അവരുടെ സ്വന്തം ജീവിതം തന്നെയായിരുന്നു.
പി ജി ചെയ്തു കഴിഞ്ഞപ്പോഴായിരുന്നു വിവാഹം. ചെന്നെയിൽ എത്തിയപ്പോൾ ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. ബിസനസുകാരനായ ഭർത്താവിന് ജോലിക്കു പോവുന്നതിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അഞ്ചു വർഷത്തിന് ശേഷമായിരുന്നു ഒരു കുഞ്ഞു ജനിച്ചത്. മൂന്നാം വയസ്സിൽ ആ കുഞ്ഞു മരിച്ചു. പിന്നെ ആകെ ഒറ്റപെട്ട പോലെ ആയി. എന്നും തിരക്കുള്ള ഭർത്താവിന് കൂടെ ഇരിക്കാൻ എപ്പോഴും സാധിക്കാറില്ല. അങ്ങിനെയാണ് ഒരു കൂട്ടുകാരിയുടെ കൂടെ എല്ലാ ബുധനാഴ്ച്ചകളിലും ഒരു ഓർഫനേജിൽ പോയി തുടങ്ങിയത്. അവിടെ ഉള്ള പാവപെട്ടവർക്കായി എന്തെങ്കിലും ഒക്കെ ചെയ്യണം എന്നു തോന്നിയപ്പോൾ ഭർത്താവിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെ ഒരു ചെറിയ സ്ഥാപനം തുടങ്ങി. അഞ്ചു സ്ത്രീകൾ ആയിരുന്നു ആദ്യം.
ആദ്യമൊക്കെ അവർക്കു ഭക്ഷണമൊക്കെ വിട്ടിൽ നിന്നു തന്നെ ഉണ്ടാക്കിയാണ് കൊണ്ടു പോയി കൊടുത്തത്. പിന്നെ ആളുകളുടെ എണ്ണം കുടിയപ്പോൾ പാചകത്തിനു ആളെ വച്ചു. പിന്നെ അവർക്കു അറിയാവുന്ന കൈതൊഴിൽ ചെയ്യാൻ അവരെ സഹായിക്കാൻ സാധിച്ചു.
കുട്ടികളെ പിന്നെയാണ് താമസിപ്പിക്കാൻ തുടങ്ങിയത്. പലരുടെയും സഹായം കൊണ്ടു കുട്ടികളെ പഠിപ്പിക്കാനും അവർക്കുള്ള കഴിവുകൾ അറിഞ്ഞു പ്രോത്സാഹനം കൊടുക്കാനും കഴിഞ്ഞു. ഇന്നു അതു സ്വാന്തനം എന്ന ഒരു അഗതിമന്ദിരമാണ്.നുറോളം പേർ അവിടെ കഴിയുന്നു. വൃദ്ധരായവരെ സഹായിക്കാൻ ആളുകളുണ്ട്. തീരെ ചെറിയ കുട്ടികളെ നോക്കാൻ ആയമാരെയും നിയമിച്ചിട്ടുണ്ട്.
ഇതൊന്നും എന്റെ കഴിവുകൾ അല്ല. ഈശ്വരൻ എന്നിൽ കരുതിവച്ച നിയോഗം മാത്രം. വിനയത്തോടെ അവർ പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങളുടെ അഭിമുഖവും അവസാനിച്ചു കഴിഞ്ഞിരുന്നു.
അവർ നൽകിയ ചായ കഴിച്ചു ഇറങ്ങിയപ്പോൾ ഞങ്ങളുടെ മൂന്നുപേരുടെയും മനസ്സിൽ രാജലക്ഷ്മി മാംമിനോടുള്ള ആദരവ് ഒന്നുകൂടെ ഇരട്ടിച്ചിരുന്നു.
രണ്ടു ദിവസം കൊണ്ടു തന്നെ പരിപാടി ചാനലിൽ വന്നു. എല്ലാവർക്കും നല്ല അഭിപ്രായം തന്നെയായിരുന്നു. മധുവേട്ടൻ ഈ ഇന്റർവ്യൂ ഇത്രയും നന്നാക്കിയതിനു ഞങ്ങൾക്ക് മൂന്നുപേർക്കും താങ്ക്സ് പറഞ്ഞു. അതിൽ കൂടുതൽ എന്നെ സന്തോഷിപ്പിച്ചു പരിപാടി കണ്ടിട്ടുള്ള രാജലക്ഷ്മിമാമിന്റെ ആ വിളി.
” അമൃത, ഇന്റർവ്യൂ ടി വിയിൽ കണ്ടു ട്ടോ. നന്നായിട്ടുണ്ട്. തന്നോട് ഒരു ഇഷ്ടം തോന്നിട്ടു നമ്പർ ചാനലിൽ വിളിച്ചു വാങ്ങിയതാ. ഞാൻ ഈ ഇരുപതിന് പോവും. അതിനു മുൻപ് ഒന്നു കൂടി വീട്ടിലേക്കു വരൂ, വെറുതെ കുറെ നേരം സംസാരിച്ചിരിക്കലോ.”
“ഞാൻ വരാം മാം.” എന്നു മറുപടി പറയുമ്പോൾ മനസ്സിൽ നിറയെ സന്തോഷമാണോ സ്നേഹമാണോ എന്നു തിരിച്ചറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.
#എന്റെരചന
എന്തായിരുന്നു മനസ്സിൽ


1 Comment
ലളിതവും ഹൃദ്യവുമായ ഭാഷയിൽ ചാലിച്ചെടുത്ത മനോഹരമായ കഥ 🙂 <3