ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങി. ശ്യാമ സീറ്റിലേക്ക് ചാരിയിരുന്നു. ഉച്ച ഒരുമണിയായിരിക്കുന്നു. ഈ സമയമായതു കൊണ്ടായിരിക്കും കമ്പാർട്മെന്റിൽ താൻ മാത്രമേയുള്ളു. ആറുമണിയാകുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തും. സഹപ്രവർത്തക അവിടെ കാത്തുനിൽക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയിൽ അവൾക്കൊപ്പം ഹോസ്റ്റലിൽ. ഒരു ഔദ്യോദിക മീറ്റിംഗിനാണ് ഈ യാത്ര. നാളെ ഉച്ച കഴിഞ്ഞു മടക്കം.
വീട്ടിൽ നിന്ന് ഒരു രാത്രി വിട്ടുനിന്നിട്ട് വർഷങ്ങളായി. താനില്ലെങ്കിൽ അദ്ദേഹത്തിന് ആകെ താളം തെറ്റും. ഇന്ന് മകൾ ബുദ്ധിമുട്ടിയതു തന്നെ. ഒരു പ്രത്യേക സ്വഭാവക്കാരനാണ്. എല്ലാ കാര്യങ്ങളും നല്ല ശ്രദ്ധയോടെ നടത്തുമെങ്കിലും അദ്ദേഹത്തിന്റെ ചിട്ടകൾ ജീവിതത്തെ വിരസമാക്കുന്നു.
ഉച്ചച്ചൂടിന്റെ ആലസ്യത്തിൽ ശ്യാമ ഒന്ന് മയങ്ങി. കണ്ണ് തുറന്നപ്പോൾ ഏതോ സ്റ്റേഷനിൽ നിന്ന് വണ്ടി നീങ്ങുകയാണ്. എതിരെയുള്ള സീറ്റിൽ ഒരാൾ വന്നിട്ടുണ്ട്. ബാഗ് മുകളിൽ വച്ചിട്ട് സീറ്റിലേക്കിരുന്ന ആളിൻറെ മുഖം കണ്ടപ്പോൾ ശ്യാമയുടെ മനസ്സൊന്നു പിടഞ്ഞു. അയാൾ തന്റെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി. പിന്നെ പതുക്കെ വിളിച്ചു.
” ശ്യാമേ”
ഈശ്വരാ, ശരത് തന്നെയാണ്. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച്ച. എങ്കിലും മനസ്സിന്റെ ഒരു കോണിൽ ഇന്നും ഒളിഞ്ഞിരിപ്പുണ്ടല്ലോ ആ ആദ്യ പ്രണയം.
” എന്താ ശ്യാമേ, എന്നെ മറന്നോ.”
ഒന്നും പറയാൻ പറ്റുന്നില്ല.
ശരത്, നിന്നെ ഇവിടെനിന്ന് ഇറക്കി വിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ. മനസ്സ് പിറുപിറുത്തു.
“ശ്യാമേ, നിനക്കെന്നോട് ദേഷ്യമാണെന്നു എനിക്കറിയാം. അന്നത്തെ എന്റെ പിന്മാറ്റം നിന്നെ എത്രമാത്രം നോവിച്ചിട്ടുണ്ടെന്നു ഓർത്തു പിന്നെ ഞാൻ ഒത്തിരി വിഷമിച്ചിട്ടുണ്ട്.”
അതെ, ആറ് വർഷത്തെ പ്രണയം അന്ന് അവസാനിപ്പിക്കാൻ ശരത്തിനു ഒട്ടും പ്രയാസമില്ലായിരുന്നു. പ്രീഡിഗ്രി ക്ലാസ്സിൽ തുടങ്ങിയ പരിചയമാണ് ഒരു പ്രണയത്തിലേക്ക് വഴിമാറിയത്. രണ്ടാം ബെഞ്ചിന്റെ അറ്റത്തു നിന്ന് തന്റെ നേർക്ക് പാളി വരുന്ന നോട്ടങ്ങൾ പതുക്കെ ഹൃദയത്തിലേക്ക് കടന്നു. രണ്ടു വർഷങ്ങൾ പിരിയാൻ വയ്യാത്ത രീതിയിൽ തങ്ങളെ അടുപ്പിച്ചു.
എന്നിട്ടും,
അച്ഛന്റെ സ്ഥലംമാറ്റം കൊണ്ട് ശരത് മറ്റൊരു ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജിലാണ് ചേർന്നത്. ഞാൻ പഠിച്ച കോളേജിൽ തന്നെ ഡിഗ്രിക്കും . മൊബൈൽ ഫോണൊന്നും ഇല്ലായിരുന്ന അക്കാലത്തു സന്ദേശങ്ങൾ കൈമാറാൻ പ്രയാസമായിരുന്നു. വീട്ടിൽ കത്ത് വന്നാൽ എല്ലാവരും കാണുമെന്നുള്ളതു കൊണ്ട് കൂട്ടുകാരുടെ പേരിൽ വല്ലപ്പോഴും അയക്കുന്ന കത്തുകൾ മാത്രമായിരുന്നു ആശ്രയം . വളരെ അപൂർവമായി മാത്രം കൂടിക്കാഴ്ച്ച. എന്നിട്ടും ഞങ്ങൾ പ്രണയിച്ചു.
വർഷങ്ങൾ കടന്നു പോയി. ശരത് എഞ്ചിനീയറിംഗ് അവസാന വർഷം. ഞാൻ MSc ക്കും. അതൊരു മഴ ദിവസമായിരുന്നു. വൈകുന്നേരം ഹോസ്റ്റലിൽ വന്നപ്പോൾ നോട്ടീസ് ബോർഡിൽ ശരത്തിന്റെ കത്തുണ്ടായിരുന്നു. മഴക്കുളിരിൽ ജനാലക്കരികിലിരുന്നു സന്തോഷത്തോടെ കത്ത് പൊട്ടിച്ചു. ‘ വായിക്കവേ ആ കുളിരിലും ഞാൻ വിയർത്തു തുടങ്ങി.
“ശ്യാമേ, നമ്മുടെ പ്രേമം വീട്ടിൽ അറിഞ്ഞു. അകെ പ്രശ്നമാണ്. അച്ഛനെക്കുറിച്ചു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ . വളരെ കർക്കശക്കാരനാണ്. അമ്മയൊരു പാവവും. വീടാകെ കത്തിജ്വലിക്കുകയാണ്. ജാതിയുടെ അന്തരം അച്ഛൻ ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞു. ധിക്കരിച്ചാൽ അച്ഛൻ ജീവൻ കളയുമെന്നാണ് പ്രഖ്യാപനം. പറഞ്ഞാൽ അത് പോലെ ചെയ്യുന്ന ആളാണെന്നു പറഞ്ഞു ‘അമ്മ കരച്ചിലും. ഈ എതിർപ്പിനെ അതിജീവിക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. നിനക്കും വീട്ടുകാരെ ഉപേക്ഷിക്കേണ്ടി വരില്ലേ. ശ്യാമേ, നീ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. പക്ഷെ, എല്ലാവരെയും ഉപേക്ഷിച്ചു കൊണ്ട് നമുക്കൊരു സന്തോഷകരമായ ജീവിതം പറ്റുമോ. ഒരുപാട് സങ്കടത്തോടെ ഞാൻ ചോദിക്കുകയാണ്. നമുക്ക് പിരിഞ്ഞാലോ.”
കുറേനേരത്തേക്കു ബോധം മറയുന്നപോലെ തോന്നി. പിന്നെ പതുക്കെ ഞാനും യാഥാർഥ്യങ്ങളിലേക്കു മനസ്സിനെ തുറന്നുവിട്ടു. ശരത് പറഞ്ഞത് ശരിയല്ലേ. പ്രിയപ്പെട്ടവരെ വെറുപ്പിച്ചു കൊണ്ട് സ്വസ്ഥമായൊരു ജീവിതം തങ്ങൾക്കു കിട്ടുമോ.
അവസാനത്തെ കത്ത് പോസ്റ്റ് ചെയ്യുമ്പോൾ മനസ്സ് നിർവികാരമായിരുന്നു.
പിന്നെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിതം ഒഴുകി നീങ്ങി. അപ്പോഴും മനസ്സിന്റെ അഗാധതയിൽ ഒരു മിന്നാമിന്നിയായി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു ആ പ്രണയം. വളരെ അപൂർവമായി മാത്രം മിന്നുന്ന ഒരു മിന്നാമിന്നി.
മൊബൈൽ ഫോണിന്റെ ബെല്ലടിയാണ് ഓർമ്മകളിൽ നിന്നുണർത്തിയത്.
മകളാണ്.
“അമ്മേ, ഞാൻ പൊതിഞ്ഞു തന്ന ചപ്പാത്തി കഴിച്ചോ. ഉച്ചക്ക് ഒന്നും കഴിക്കാതെയല്ലേ ഇറങ്ങിയത്. എനിക്കറിയാം ആ പൊതി ബാഗിൽ തന്നെയായിരിക്കുമെന്ന്. ഞാൻ പാടുപെട്ട് ഉണ്ടാക്കി തന്നതാണ്. കളയല്ലേ.”
“ആരാ ശ്യാമേ.” ശരത് ചോദിച്ചു.
“മകളാണ്. അവൾ തന്നുവിട്ട ചപ്പാത്തി കഴിക്കാൻ ഓർമ്മിപ്പിച്ചതാണ്.”
“ശ്യാമേ, ഒരു കാര്യം ആവശ്യപ്പെട്ടാൽ ദേഷ്യം തോന്നരുത്. ഇനി നമ്മൾ തമ്മിൽ കാണുമോ എന്നറിയില്ല. ആ ചപ്പാത്തി നമുക്കൊന്നിച്ചു കഴിച്ചാലോ. ഒരാഗ്രഹമാണ്. ഇഷ്ടമല്ലെങ്കിൽ വേണ്ട.”
നിരസിക്കാൻ മനസ്സനുവദിക്കുന്നില്ലല്ലോ .
ഒരേ പൊതിയിൽ നിന്ന് ചപ്പാത്തി കഴിക്കുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്ന വികാരമെന്തെന്നു ശ്യാമക്ക് അറിയില്ലായിരുന്നു.
“ഒത്തിരി സന്തോഷമായി. ഈ കണ്ടുമുട്ടൽ ഒരിക്കലുംപ്രതീക്ഷിച്ചില്ല, അതും ഈ വാലൻന്റൈൻ ദിനത്തിൽ. ആഗ്രഹിച്ചുവെങ്കിലും. മനസ്സിലിന്നും നീയുണ്ട്. പിന്നെ ജീവിതം, അതങ്ങിനെ യാന്ത്രികമായി പോകുന്നു.”
ശ്യാമയുടെ മിഴികൾ നിറഞ്ഞു.
“ശരത്, ആ വേർപിരിയൽ നല്ലതിന് തന്നെയായിരുന്നുവെന്നാണ് ഞാനിപ്പോൾ കരുതുന്നത്.ഒരു പക്ഷെ, എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് നമ്മൾ ഒന്നിച്ചിരുന്നുവെങ്കിൽ, കാലം പോകവേ വീട്ടുകാരുടെ അകൽച്ച നമ്മുടെ ജീവിതത്തെ തന്നെ ബാധിച്ചേനെ. എല്ലാം നല്ലതിനെന്നു നമുക്ക് വിശ്വസിച്ച് ആശ്വസിക്കാം.”
“ശരിയായിരിക്കാം. വിധി അതായിരിക്കാം ഉദ്ദേശിച്ചത്. ” ശരത്തും ആശ്വസിച്ചു.
വണ്ടി തനിക്കിറങ്ങേണ്ട സ്റ്റേഷൻ അടുത്തുവെന്ന് സങ്കടത്തോടെ ശ്യാമ ഓർത്തു.
“ഞാനിറങ്ങുകയായി. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാവുമെന്ന് തോന്നുന്നില്ല.”
“അതെ ശ്യാമേ, ഇനി നമ്മൾ കണ്ടുമുട്ടുമെന്നു എനിക്കും വിശ്വാസമില്ല. അതുകൊണ്ടു ഒരാഗ്രഹം കൂടി പറഞ്ഞോട്ടെ. ഇഷ്ടമല്ലെങ്കിൽ വേണ്ട.”
“പറഞ്ഞോളൂ ശരത്.”
“ഒരിക്കൽ, ഒരിക്കൽ മാത്രം ഞാൻ ആ കയ്യൊന്നു പിടിച്ചോട്ടെ. മനസ്സിൽ ഒളിഞ്ഞിരിക്കുന്ന പ്രണയിനിയുടെ കൈയുടെ ചൂട് ഒന്നറിയാൻ, മരണം വരെ മനസ്സിൽ സൂക്ഷിക്കാൻ.”
വേണ്ട എന്ന് പറയാൻ അധരങ്ങൾ വെമ്പിയിട്ടും അറിയാതെ വലതു കൈ നീണ്ടു. ഒരു മാടപ്പിറവിനെപ്പോലെ തന്റെ കൈപ്പടം ശരത്തിന്റെ കൈകളിൽ അമർന്നിരിക്കുന്നതു കണ്ടപ്പോൾ ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു.
പിന്നെ,നീങ്ങുന്ന തീവണ്ടിയുടെ ജനാലയിൽകൂടി ഒരു കൈ വീശിവീശി മറയുന്നതു നിറമിഴികളോടെ ശ്യാമ നോക്കിനിന്നു. അപ്പോഴേക്കും ആദ്യ പ്രണയമെന്ന മിന്നാമിന്നി മനസ്സിലെ ചെപ്പിലേക്കു വീണ്ടും തിരിച്ചുകയറിയിരുന്നു.
#എന്റെരചന #കൂട്ടക്ഷരങ്ങൾ#പ്രണയദിനം #നഷ്ടപ്രണയം


6 Comments
നല്ല കഥ
സ്നേഹം…….നന്ദി❤️🙏
അവസാന ആഗ്രഹം മനസ്സിൽ വിങ്ങൽ ഉണർത്തി ഒത്തിരി ഇഷ്ടമായി ശരതിനെ💕💕💕
സ്നേഹം…….നന്ദി❤️🙏
നഷ്ടപ്രണയത്തിൻ്റെ നോവും പുന:സമാഗമത്തിൻ്റെ മാധുര്യവും ഒരുപോലെ മനസ്സിൽ തൊട്ടു.❤️
അഭിനന്ദനങ്ങൾ👌🌹
സ്നേഹം…….നന്ദി❤️🙏