“ഈ അഡ്രസ്സിൽ കത്തു വല്ലതും വന്നാലൊന്ന് റീഡയറക്റ്റ് ചെയ്യണേ.”
“കത്തുകൾക്ക് വംശനാശമായില്ലേ സാറേ! ഇക്കാലത്ത് ആരു കത്തയക്കാനാണ് ?”
ജോലിസ്ഥലം മാറുമ്പോഴെല്ലാം പുതിയ അഡ്രസ്സിലേക്ക് റീഡയറക്റ്റ് ചെയ്യാനുള്ള അപേക്ഷയുമായി പോസ്റ്റ്മാസ്റ്ററെ സമീപിക്കുമ്പോൾ സ്ഥിരമായി കേൾക്കാറുള്ള വാചകങ്ങൾ. അപ്പോളെല്ലാം മറുപടിപറയാതെ പുഞ്ചിരിപൊഴിക്കുമ്പോൾ മനസ്സു മന്ത്രിച്ചിരുന്നു,
“ഒരുനാൾ വരും.”
അതിന്ന് സത്യമായിരിക്കുന്നു!
“നാട്ടിൽനിന്നൊരു കത്തുണ്ട്.”
ഫോണിലൂടെയുള്ള ശോഭയുടെ വാക്കുകൾ എന്റെ ശബ്ദത്തെ മരവിപ്പിച്ചു. മൗനത്തിൽ മറഞ്ഞിരിക്കുന്ന ചോദ്യങ്ങൾ അവൾ മനസ്സിലാക്കിയിട്ടുണ്ടാവാം.
“തൃശൂരിൽനിന്നാണ്. ഫ്രം അഡ്രസ്സില്ല, വൈകുന്നേരം വന്നിട്ട് നോക്കിക്കോളൂ.”
ഇടർച്ചയില്ലാതെ അവളതു പറയുമ്പോൾ ശോഭയോട് എല്ലാം തുറന്നുപറയാൻ തോന്നിയ നിമിഷത്തെ സ്വയം മനസ്സിൽ സ്തുതിച്ചു.
കത്തിലെ ഉള്ളടക്കം എന്തായിരിക്കുമെന്ന ജിജ്ഞാസ ഫയലുകളിലെ അക്ഷരങ്ങൾക്ക് മങ്ങലേൽപ്പിച്ചു തുടങ്ങിയപ്പോൾ
അടുത്ത മാസം റിട്ടയർ ചെയ്യാനായി കാത്തിരിക്കുന്ന മധ്യവയസ്ക്കൻ കാലത്തിലൂടെ തിരിച്ചുനടന്നു.
“പ്രണയമായിരുന്നോ?”
“അതേ.”
“അവരോട് പറഞ്ഞിരുന്നോ? “
“ഇല്ല.”
“ഒന്നിക്കുമെന്ന് പ്രതീക്ഷയുണ്ടോ?”
“ഒരിക്കലുമില്ല.”
“പിന്നെ ഈ കാത്തിരിപ്പ്..?”
“ഒന്നു കാണണം, അത്രമാത്രം.”
അന്ന് ശോഭയ്ക്കുകൊടുത്ത വാക്കാണ്.
“ഒരിക്കലും നിന്നെ വഞ്ചിക്കില്ല. പക്ഷേ, അവരെ ഒരിക്കൽ നേരിട്ടുകാണുമെന്ന് മനസ്സു പറയുന്നു. അങ്ങനെ കണ്ടുമുട്ടിയാൽ അത് നിന്നിൽനിന്നു മറച്ചുവെക്കാൻ ഞാനാഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് ഈ തുറന്നുപറച്ചിൽ. ഭയമുണ്ടെങ്കിൽ ഈ വിവാഹത്തിൽനിന്ന് നിനക്കു
പിന്മാറാം.’
അന്നുമുതൽ അവളും കാത്തിരിപ്പു തുടങ്ങി, എന്തിനു വേണ്ടിയെന്നറിയാത്ത കാത്തിരിപ്പ്.
ഓരോ തവണ സ്ഥലം മാറ്റമാകുമ്പോഴും അഡ്രസ് മാറ്റേണ്ട കാര്യം അവളായിരുന്നു തന്നെ ഓർമപ്പെടുത്തിയിരുന്നത്. അവളുടെ
കത്ത് വരുമെന്ന തന്റെ പ്രതീക്ഷകൾക്ക് നിറംമങ്ങാതെയിരിക്കാൻ അവളുടെ ശുഭാപ്തിവിശ്വാസം തണലായി.
അന്ന് പതിവുസമയത്ത് വീട്ടിലെത്തിയിട്ടും,
“ഇന്നെന്താ നേരത്തെ”യെന്ന ശോഭയുടെ കുസൃതിച്ചോദ്യത്തെ അവഗണിച്ചുകൊണ്ട് മുറിയിലേക്കു നടക്കുമ്പോൾ കണ്ണുകൾ ആർത്തിയോടെ കത്ത് തിരയുകയായിരുന്നു. ആകാംക്ഷ അടക്കിപിടിക്കുമ്പോഴുള്ള ശ്വാസമുട്ടൽ അനുഭവച്ചറിയേണ്ട ഒന്നുതന്നെയാണ്.
“ഇത്രയ്ക്കങ്ങ് അഭിനയിക്കേണ്ടാ.”
ചിരിച്ചുകൊണ്ടവൾ കത്ത് നീട്ടിയപ്പോൾ എന്റെ കണ്ണുകളിലെ തിളക്കം എന്നിലേക്ക് ജാള്യതപരത്തി.
എന്തായിരിക്കും കത്തിലെ ഉള്ളടക്കം, ഒരു ചെറിയ വിറയലോടെയത് തുറക്കുമ്പോൾ അവൾ മുന്നിൽ തെളിഞ്ഞു. രഞ്ജിനി.
ചാണകപ്പച്ചപ്പാവാടയും മഞ്ഞബ്ലൗസും. ഇറുക്കിമെടഞ്ഞ മുടിയിൽ ഒരു മുഴം പൂവ്. അതേ, കദംബവും, കനകാംബരവും ചേർത്തുകെട്ടിയ മാല. ചിരിക്കുമ്പോൾ അകത്തേക്കു വലിയുന്ന നുണക്കുഴികൾമാത്രം മതിയായിരുന്നു ഒരു കോളേജുകുമാരന്റെ മനസ്സിലവൾക്കു കയറിപ്പറ്റാൻ.
എന്റെ പെണ്ണ്….
മനസ്സെത്ര തവണ മന്ത്രിച്ചുവെന്നറിയില്ല.
അവളുടെ അർദ്ധപുഞ്ചിരിയും കണ്ണിലെ പ്രണയവും എന്നിലെ കാമുകന് വേണ്ടുവോളം ആനന്ദം പകർന്നു. പക്ഷേ, തുറന്നുപറയാൻ കഴിഞ്ഞില്ല. എങ്ങാനുമവൾ നിരസിച്ചാൽ പൊടിമീശക്കാരൻ കൂട്ടുകാരുടെമുമ്പിൽ കോമാളിയാകുമോ എന്ന ഭയം.
ചിന്തകളെ മുറിച്ച് കത്തിലെ വരികളിലൂടെ കണ്ണുകൾ പാഞ്ഞപ്പോൾ അവളുടെ രൂപം മാറിത്തുടങ്ങി. മെലിഞ്ഞൊട്ടിയ ശരീരം, ആരെയോ തിരയുന്ന കണ്ണുകൾ.
ആരോയോ അല്ല, തന്നെയാണ് അവൾ തിരയുന്നത്. അപ്പോൾ ഇത്രയും നാൾ?
ഒന്നു മിഴിചിമ്മിയാൽ താഴേക്കു കുതിക്കാൻകാത്തിരുന്ന കണ്ണീരിലൂടെ പ്രണയത്തിന്റെ മധുരവും, വേദനയും ആദ്യമായറിഞ്ഞു. കത്തിലെ വരികൾ തന്നെ ചുറ്റിവരിയാൻ തുടങ്ങി.
“…….ചിറ്റ മറവിയുടെ മായാലോകത്താണിപ്പോൾ.
നിങ്ങളുടെ പേരും വിലാസവുംമാത്രമേ ആ ഓർമയിലിപ്പോളുള്ളൂ. ഏതു നിമിഷവും എന്തും സംഭവിക്കാം. കഴിയുമെങ്കിൽ ഒന്നിവിടംവരെ വരണം.”
രഞ്ജിനിയുടെ ചേച്ചിയുടെ മകൾ ഗായത്രിയാണ് കത്തെഴുതിയിരിക്കുന്നത്.
ആ രൂപം കാണാൻ വയ്യ, പോകേണ്ടായെന്നു കരുതിയതായിരുന്നു. പക്ഷേ, ശോഭയ്ക്കായിരുന്നു നിർബന്ധം, “നാളെയൊരുപക്ഷേ കാണണമെന്നു തോന്നിയാൽ…”
മുഴുമിപ്പിക്കാതെ അവൾ വിഴുങ്ങിയ വാക്കുകൾ അസ്‌ത്രംകണക്കേ ശരീരത്തെ തലങ്ങും വിലങ്ങും തുളച്ചു.
മനസ്സൊന്ന് സ്വസ്ഥമാക്കി ശോഭയോടൊപ്പം യാത്രപുറപ്പെട്ടപ്പോൾ യാത്രയിലുടനീളം മൂകതയിൽ മുങ്ങിമരിക്കുന്ന മനുഷ്യരുടെ വേദന എന്തെന്നറിയുകയായിരുന്നു.
ഗായത്രി, അവളുടെ അമ്മയിൽനിന്നുമറിഞ്ഞ വിവരങ്ങൾ പറഞ്ഞപ്പോൾ വിതുമ്പലടക്കാനാകാതെ ഞാൻ പിടഞ്ഞു, ഞാൻ കാത്തിരുന്നത് ഒരു കത്തായിരുന്നു. എന്നാലവൾ ജീവിതം തന്നെ എനിക്കായ് മാറ്റിവച്ചിരിക്കുന്നു.
അവളുടെ പ്രണയം എന്നെ തോൽപ്പിച്ചിരിക്കുന്നു.
“എന്നെങ്കിലും ഒരിക്കൽ കാണണമെന്ന് തോന്നിയാൽ ഈ വിലാസത്തിലേക്കൊരു കുറിപ്പ് എഴുതിയിടണം. ലോകത്ത് എവിടെയെങ്കിലും ഞാനുണ്ടെങ്കിൽ തീർച്ചയായും വന്നിരിക്കും.”
ഉള്ളിലൊളിപ്പിച്ച പ്രണയം അവൾ എന്നെങ്കിലും തുറന്നുപറയുമെന്ന പ്രതീക്ഷയിൽ ഞാൻ ഓട്ടോഗ്രാഫിൽ എഴുതിയിട്ട വരികൾ…
പ്രണയിച്ച പുരുഷൻ വഞ്ചിച്ച് കടന്നുകളഞ്ഞ ഭൂതകാലം പേറിനടക്കുന്ന രഞ്ജിനിയുടെ അമ്മയ്ക്ക് അതു മതിയായിരുന്നു ഒരു ഭദ്രകാളിയായി മാറാൻ.
ഓട്ടോഗ്രാഫ് അടുപ്പിൽ എരിഞ്ഞമരുമ്പോൾ, പൊട്ടിത്തെറിക്കാതെ പുഞ്ചിരിയോടെ അവളതു കണ്ടുനിന്നത് കടലാസിലെഴുതിയ വിലാസം മനസ്സപ്പഴേ പകർത്തിയെഴുതിയതുകൊണ്ടാവാം.
അമ്മയെ ധിക്കരിക്കാൻകഴിയാതെ, സ്വയം മുറിവേൽപ്പിക്കാൻ മൗനമെന്ന ആയുധം തിരഞ്ഞെടുത്ത് ഒരു മുറിക്കുള്ളിൽ വർഷങ്ങളോളം…
മകളുടെ അവസ്ഥകണ്ട് മനംനൊന്ത് പ്രാണൻവെടിഞ്ഞ അമ്മ! അമ്മയില്ലാത്ത ലോകത്തും അമ്മയെ ധിക്കരിക്കാതെ തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന മകൾ. പതിയേ, കാലമവളെ ഒരു രോഗിയാക്കി.
ഓർമ്മകൾക്കൊപ്പം വൃക്കകളും അവളോടു പിണങ്ങി.
മായാതെ നിന്നത് ഒന്നുമാത്രം.
“ചിറ്റേ, ഇതാരാണെന്ന് നോക്കൂ..”
തുറന്ന മിഴികൾക്കുള്ളിലെ നിർജീവമായ കണ്ണുകൾ ഒന്നു തിളങ്ങിയോ ?
അതോ അമരുംമുമ്പേയുള്ള ആളിക്കത്തൽമാത്രമായിരുന്നോ അത്!
നിറഞ്ഞ ചിരിയോടെ കൈയിൽ അമർത്തിപ്പിടിച്ചത് എന്തിനാവാം?
കാത്തിരുന്നിരുന്നുവെന്ന് പറഞ്ഞതാവുമോ ?
അതോ യാത്രപറച്ചിലോ?
കഴിഞ്ഞു എന്നു പറഞ്ഞ് ആരോ ആ മിഴികളടക്കുമ്പോളും അതു തിളങ്ങുന്നുണ്ടായിരുന്നു.
വർഷങ്ങൾക്കുശേഷമുള്ള കണ്ടുമുട്ടൽ, മനസ്സെന്ന ഓട്ടോഗ്രാഫിന്റെ താളുകളിൽ ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു.
.
.
.
“അച്ഛാ പോകാം, “
തല തുടച്ചുകൊണ്ട് മകൻ അരികിൽ വന്നപ്പോൾ അനിരുദ്ധൻ പതിയേ എഴുന്നേറ്റു.
“കാക്കക്കൊണ്ടൂ, എല്ലാമൊരു വിശ്വാസമായിരിക്കാം എന്നാലും അതൊരു സമാധാനമാണ്. ആത്മാക്കൾ തൃപ്തരായി എന്ന സമാധാനം.
ശോഭ ആരോടെന്നില്ലാതെ പറയുന്നത് കാതിൽ പതിഞ്ഞു.
അതേ, എല്ലാമൊരു വിശ്വാസമാണ് അതുകൊണ്ടാണല്ലോ ഈ പതിനഞ്ചു വർഷവും ശോഭ മകനെക്കൊണ്ട് രഞ്ജിനിയുടെ ആത്മാവിന് എള്ളും പൂവുംകൊടുത്തപ്പോൾ ഞാനും മൗനസമ്മതം നൽകിയത്.
മരിച്ചവരേക്കാൾ ജീവിച്ചിരിക്കുന്നവരുടെ മോഹങ്ങളല്ലേ സാക്ഷാത്ക്കരിക്കേണ്ടത്.
ജീവിതത്തിന്റെ അസ്തമയത്തിന് ഇനിയധികം ദീർഘമില്ല, അതുവരെയിത് തുടരട്ടെ.
പ്രണയം അനശ്വരമാണ്.
നന്ദ 🌹
#പ്രണയദിനം


20 Comments
ഹൃദയത്തെ തൊട്ട എഴുത്ത്💕
ഹൃദയം തൊടുന്ന രചന….. സുന്ദരമായ അവതരണം……👍🌹
സ്നേഹം മിനി 😍
നന്നായിരിക്കുന്നു, എഴുത്ത് എവിടെയും പോയിട്ടില്ല
😄😄
സ്നേഹം പവിത്ര ❤️😍
ചേച്ചീ… ആ നന്ദ ടച്ച് പ്രകടം ഓരോ വരിയിലും… എന്നുമെന്നപോലെ ഹൃദയത്തെ തൊടുന്ന കഥ 👌🫂🫂
സ്നേഹം സിൽവീ ❤️
നന്നായി ഒത്തിരി ഇഷ്ടമായി💕
നല്ല രചന.
👌🙏
സ്നേഹം ജോയ്‌സി ❤️❤️
സ്നേഹം ഈ വാക്കുകൾക്ക് 😍❤️
സ്നേഹം ഈ വാക്കുകൾക്ക് ❤️😍
ഒന്ന് കാണണം അത്ര മാത്രം…
പ്രണയമാണോ എന്ന് പോലും ഉറപ്പില്ലാതെ
അന്യോന്യം ജീവിതത്തിൽ രണ്ട് തരത്തിൽ കാത്തിരുന്ന രണ്ട് പേർ…
പ്രണയത്തിനു ഹൃദയമുണ്ട്.. വിധിക്ക് അത് ഇല്ലാത്രേ!
ഇഷ്ടം.. പെരുത്ത് ഇഷ്ടം!
പ്രണയ രാജകുമാരി നിന്നോട് ഞാനെന്ത് പറയാൻ
സ്നേഹം സ്നേഹം സ്നേഹം
❤️❤️❤️
❤️❤️
സ്നേഹം സാബീ ❤️
കണ്ണു നനയിച്ച നഷ്ട പ്രണയം❤️
ഇഷ്ടപ്പെട്ടു ട്ടോ👌🌹👍
സ്നേഹം സുമ 😍
നന്നായിട്ടോ എഴുത്തു. ഈ നഷ്ടപ്രണയം വായിച്ചപ്പോൾ കണ്ണു നിറഞ്ഞു. 🌹🌹👍🏻
സ്നേഹം ജലജാ ❤️