ഓഫീസിൽ തൻ്റെ സീറ്റിനെതിരെ ഇരുന്നു തന്നെ ഉറ്റുനോക്കുന്ന സഹപ്രവർത്തകനെ വളരെ വൈകിയാണ് ഉമയുടെ ശ്രദ്ധയിൽപെട്ടത്. അടുത്ത സീറ്റിലിരിക്കുന്ന നീലിമ പറഞ്ഞപ്പോഴാണ് അതു ശരിയാണല്ലോ എന്ന് ഉമക്കും തോന്നിയത്. താൻ ട്രാൻസ്ഫറായി വന്നിട്ട് അധികം ആയിട്ടുമില്ല, വീടിനടുത്തു കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു ഉമ. ഹോസ്റ്റൽ ഭക്ഷണം കഴിച്ചു മടുത്തിരുന്നു. വീട്ടിലാണെങ്കിൽ അമ്മയും. ഭർത്താവും മക്കളും വിദേശത്തും.
‘രണ്ടു ദിവസമായി അമ്മയ്ക്കു പനി തുടങ്ങിയിട്ട്…
ജോലിക്കിടയിലും അമ്മയെ ഓർത്തിരിക്കുകയായിരുന്നു ഉമ.
നീലിമ തട്ടിവിളിച്ചപ്പോഴാണ് ഉമ ചിന്തയിൽ നിന്നുണർന്നത്. ദേ നോക്കിക്കേ മഹേഷ് സാർ നിന്നെ തന്നെ നോക്കിയിരിക്കുന്നു.
ഉമ മുഖമുയർത്തി മഹേഷിനെ നോക്കി.
അയാൾക്കെന്തോ പറയുമാനുള്ളതു പോലെ..
ഉമ കാര്യമാക്കാതെ തൻ്റെ ജോലി തുടർന്നു.
ഉമയെക്കാൾ പ്രായം കുറഞ്ഞ ആളാണ് മഹേഷ്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ഭാര്യ ഏതോ സ്കൂളിലെ അദ്ധ്യാപികയാണത്രേ.
മക്കൾ പഠിക്കുന്നു. ഒരു ദിവസം പരിചയപ്പെട്ടപ്പോൾ പറഞ്ഞിരുന്നു ഉമയോട്..
ലഞ്ച് കഴിച്ച് പാത്രം ഷെൽഫിൽ വയ്ക്കാനായി തിരിഞ്ഞ ഉമയുടെ മന്നിലേക്ക് മഹേഷ് കടന്നുവന്നു.
അയാൾ വളരെ പതുക്കെ ഉമയോടു പറഞ്ഞു.
ഉമാ എനിക്കൊരു കാര്യം പറയാനുണ്ട്. താൻ മാത്രം അറിയാനാണ്, മറ്റാരോടും പറയരുത്.
എന്താ സാർ എന്താ കാര്യം? ഉമ ചോദിച്ചു.
അതു പിന്നെ ഞാൻ ഇയാളെ കണ്ടതു മുതൽ… എനിക്ക് തന്നോട് എന്തോ ഒരിഷ്ടം…
ഞാൻ ഇയാളെ സ്നേഹിക്കുന്നുണ്ട്…..
ഉമയ്ക്ക് എന്തു പറയണമെന്നറിയാതായി, കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെ.
താൻ ഭയങ്കര സുന്ദരിയാണല്ലോ. എങ്ങനെ ഈ പ്രായത്തിലും ഇത്ര സുന്ദരിയായിരിക്കുന്നു. സാരിയിലും ചുരിദാറിലും താൻ സുന്ദരി തന്നെ. എനിക്കു തന്നെ ഒരു പാടിഷ്ടമായി.
ഉമ നിന്നു പതറി. ഇയാൾക്കിതെതിൻ്റെ കേടാ. തനിക്കാണെങ്കിൽ ഇനി നാലു വർഷം കൂടി കഴിഞ്ഞാൽ പെർഷൻ ആവും. ഈ പ്രായത്തിലും പ്രണയിക്കാൻ വരുന്നവരെ എന്താണു ചെയ്യുക ദൈവമേ കുരുക്കാവുമോ?
അവൾ സ്വയം ഉരുകിനിന്നു. നീലിമയുടെ ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്.
അയാൾ അപ്പോഴേക്കും, അവിടെ നിന്നു പോയിരുന്നു.
വൈകിട്ട് ധ്യതിയിൽ കുളിച്ച് വിളക്കുകത്തിച്ചു പ്രാർത്ഥിച്ചു അമ്മയ്ക്കുള്ള കഞ്ഞിയുമായി ഹാളിലേക്കു വന്നപ്പോഴാണ് ഫോൺ ബൽ കേട്ടത്.
പരിചയമില്ലാത്ത നമ്പർ ആണല്ലോ.
ഹലോ ആരാ……
ഞാൻ മഹേഷാണ്.
മഹിഷോ? ഏതു മഹേഷ് ?
ഇയാളുടെ ഓഫിസിൽ വർക്കു ചെയ്യുന്ന…
എന്താ സാർ ? ഉമ ചോദിച്ചു.
വെറുതെ വിളിച്ചതാ തൻ്റെ ശബ്ദമൊന്നു കേൾക്കാൻ… അയാൾ പറഞ്ഞു.
അമ്മയുടെ പനി കുറഞ്ഞോ?
ഞാൻ ഉച്ചയ്ക്കു പറഞ്ഞതു തമാശയൊന്നും അല്ലട്ടോ. കാര്യമായിത്തന്നെ പറഞ്ഞതാ. എനിക്കിഷ്ടാ ഇയാളെ, ഒരു പാട് ഒരു പാട്..
സാറിനെന്താ വട്ടുണ്ടോ?
എനിക്ക് ഭർത്താവും കുട്ടികളും കുടുംബവുമൊക്കെ ഉണ്ട്. എന്നെ ഇഷ്ടപ്പെട്ടിട്ട് എന്താ കാര്യം?
സാറിങ്ങനെ ചിന്തിക്കുന്നതു പോലും തെറ്റല്ലേ? സാറിനുമില്ലേ കുടുംബവും കുട്ടികളുമൊക്കെ?
ശരിയാണ് ഉമാ ശരിയാണ്. അവരൊന്നും അറിയില്ല. നമുക്കു പ്രണയിക്കാം. താൻ ആരോടും പറയാതിരുന്നാൽ മതി. ഇതൊന്നും ആരും അറിയില്ല . താനായി ആരോടും പറയാതിരുന്നാൽ മതി.
ഫോൺ കട്ടായി.
ആഴ്ചകൾ മാസങ്ങൾക്കു വഴിമാറി. മഹേഷ് പറയുന്നതനുസരിച്ച് ഉമ ഒഴിവുകഴിവുകൾ പറഞ്ഞു കൊണ്ടിരുന്നു
ഒരു ദിവസം അവൾ ചോദിച്ചു….
സാറിനാരാണ് ചോറുവച്ചു തരുന്നത് ? ആരാണു തുണിയലക്കി ഇസ്തിരി ഇട്ടു തരുന്നത്? ആരാണ് സാറിൻ്റെ കുട്ടികളെ പ്രസവിച്ചത് ?
ആരാണ് പൊതി കെട്ടി തരുന്നത്? കാത്തിരിക്കുന്നത്? സാറിൻ്റെ ഭാര്യയല്ലേ……
എന്നെപ്പോലെ ഒരാളെ സ്നേഹിച്ചാൽ അവരെന്തു ചെയ്യും? എന്നെപ്പോലെ ഒരു പെണ്ണാ അതും, എനിക്കവരെയും എൻ്റെ കുടുംബത്തേയും ചതിക്കാനാവില്ല. സാറുംപോയി പണിനോക്ക്… ഒറ്റ വായിൽ ഉമപറഞ്ഞു നിർത്തി.
ഇതൊക്കെ ആരറിയുന്നു ഉമേ…..?
ഭാര്യ ഉള്ളയാൾ മറ്റാരേയും സ്നേഹിക്കാൻ പാടില്ലാന്നുണ്ടോ? പ്രണയവും സ്നേഹവും, ഒന്നും പ്രായത്തിനും മറ്റുളവർക്കും ഒരു തടസമേ അല്ല…
എനിക്കു തന്നെ ഇഷ്ടമാ, താനിനി എന്തു പറഞ്ഞാലും! മഹേഷ് പറഞ്ഞു കൊണ്ടേയിരുന്നു.
ഉമ മറുപടി പറഞ്ഞില്ല. എന്തു പറഞ്ഞിട്ടും കാര്യമില്ലന്നു തോന്നി.
പിന്നെയുള്ള രണ്ടു ദിവസം മഹേഷ് ഓഫീസിൽ വന്നില്ല.
നീലിമ പറഞ്ഞു, ഉമ അറിഞ്ഞോ മഹേഷ് സാറിന് ഒരാക്സിഡൻ്റ് സിറ്റി ഹോസ്പി റ്റലിൽ ആണ്.
കാണാൻ പോകാം വൈകിട്ട്. ഉമ പോരുന്നോ?
അയ്യോ ? കുഴപ്പമുണ്ടോ?
കാലിൽ പൊട്ടലും മുറിവുമൊക്കെയുണ്ടന്നറിഞ്ഞു. വൈകിട്ട് പോകണോ വേണ്ടേ എന്നായിരുന്നു ഉമയുടെ ചിന്ത.

