അമ്മയോടൊപ്പം രണ്ടു ദിവസങ്ങൾ, അതും വളരെ വർഷങ്ങൾക്ക് ശേഷം, അമ്മ അവൾക്കായി മാത്രം മാറ്റി വച്ച ആ ദിനങ്ങൾ. ആ സമയത്ത് അവൾക്കു അമ്മയോട് നല്ല സ്നേഹം തോന്നിയിരുന്നു. അമ്മയുടെ സ്ഥാനത്തു നിന്നും ഒരിക്കലും അവൾ ചിന്തിച്ചിരുന്നില്ല.
സ്കൂളിൽ വച്ച് അമ്മയ്ക്ക് തുടങ്ങിയ പ്രണയം ഒരു പക്ഷേ മറക്കാൻ കഴിഞ്ഞു കാണില്ല. പിന്നീട് വീട്ടുകാർ തന്നെക്കാൾ പ്രായമേറിയ ഒരാളെ വിവാഹത്തിന് കണ്ടെത്തുമ്പോൾ തുറന്നു പറയാമായിരുന്നു. പക്ഷെ പറഞ്ഞില്ല, ഭർത്താവിന്റെ തണലിൽ ജീവിതം തുടങ്ങി. അദ്ദേഹം അമ്മയെ പഠിപ്പിച്ചു, ജോലി വാങ്ങി കൊടുത്തു. പിന്നെ സംഭവിച്ചതോ ? കൊടും ചതിയല്ലേ. എല്ലാം സംഭവിച്ചു കഴിഞ്ഞില്ലേ. ഇപ്പോൾ സഹതാപം തോന്നുന്നു അമ്മയോട്.
ഈ ദിവസങ്ങളിൽ അവർ, ഉറക്കം പോലും ഒന്നിച്ചായിരുന്നു. അവളുറങ്ങാതെ അമ്മ ഉറങ്ങിയിരുന്നില്ല. ഉറക്കത്തിൽ അമ്മയുടെ കൈ അവളെ ചുറ്റി പിടിക്കുമ്പോൾ അവൾ ആദ്യമായി മാതൃസ്നേഹം എന്തെന്ന് അറിയുമായിരുന്നു. ഒരു പക്ഷെ മാത്യൂ ഇല്ലാതായാൽ അമ്മയെ പൂർണമായും തനിക്കു കിട്ടുമെന്നോർത്തു അവൾക്കു സന്തോഷം തോന്നി.
അമ്മയും അവളോടൊപ്പമുള്ള ആ സമയങ്ങളിൽ സന്തോഷിക്കുകയായിരുന്നു. സുമതിയെ മാറ്റി നിർത്തി അവൾക്കു മാത്രമായി അമ്മ ആഹാരം പാകം ചെയ്തു നൽകി. ആദ്യമായി അവൾ അമ്മയുടെ മടിയിൽ തല വച്ച് കിടന്നു. അമ്മ അവളുടെ തല മസാജ് ചെയ്തു കൊടുത്തു. അമ്മ ഇപ്പോഴും തന്നെ പഴയ പോലെ സ്നേഹിക്കുന്നുവെന്നറിഞ്ഞു അവൾ സന്തോഷിച്ചു.
വ്യാഴാഴ്ച രാവിലെ തന്നെ അനുപമ എത്തി. അവളോടൊപ്പം പ്രാതൽ കഴിക്കുമ്പോൾ അമ്മയോടിങ്ങനെ പറഞ്ഞു.
“അമ്മേ ശിവക്ഷേത്രത്തിൽ ഒരു പൂജയുണ്ട്. ഞാൻ അനുവിന്റെ കൂടെ പോയി വരാം. “
“ഞാൻ കൂടി വരണോ ദേവി. “
“വേണ്ട ടീച്ചറമ്മ വരും. “
അവൾ അമ്മയുടെ കവിളിൽ മെല്ലെ ഉമ്മ വച്ചു. പെട്ടെന്നുള്ള അവളുടെ ആ പെരുമാറ്റത്തിൽ അമ്മയുടെ കണ്ണ് നിറയുന്നത് അവൾ ശ്രദ്ധിച്ചു.
കാറിൽ വച്ച് അനുപമ കൈമാറിയ കല്യാണവസ്ത്രങ്ങൾ, മുല്ലപ്പൂവ്, സ്വർണാഭരണങ്ങൾ അവൾ മടിയിൽ വച്ചു. വയലറ്റ് നിറത്തിൽ സ്വർണ ത്രെഡ് വർക്ക് ചെയ്ത ഭംഗിയുള്ള പട്ടു സാരി. അതിനടുത്തു അടുക്കായി കെട്ടി വച്ച കുടമുല്ലപ്പൂക്കൾ, ഒരു മുല്ലമൊട്ടുമാലയും നാലുവളകളും ഒരു ജോഡി ജിമിക്കി കമ്മലുകളും.
“സാരി ഇഷ്ടമായോ? പ്രണവിന്റെ സെലക്ഷൻ ആണ്, പക്ഷേ വയലറ്റ് കളർ വേണമെന്ന് പറഞ്ഞത് നിധിനാണ്. “
“നല്ല ഇഷ്ടമായി, ഇത്രേം ഗംഭീരം ഒന്നും വേണ്ടായിരുന്നു, വളരെ സിമ്പിൾ ആയി ഒന്ന് മതിയായിരുന്നു. എൻ്റെ ആദ്യ വിവാഹമൊന്നുമല്ലല്ലോ”
ദേവി സങ്കടപ്പെട്ടു.
“അങ്ങനെയല്ല നിധിൻ പറഞ്ഞത്. നിനക്ക് ഒരു കുറവും വരരുതെന്ന്. പോകുന്ന വഴി നമുക്ക് ഒരു വീട്ടിൽ കയറണം. അവിടെ നമ്മുടെ ബ്യൂട്ടീഷ്യൻ ഉണ്ട്. സിമ്പിൾ ആയി നിന്നെ ഒരുക്കും. നിധിൻ പറഞ്ഞത് പോലെ, ലാളിത്യത്തിലും നീ അപ്സരസ്സായി മാറണം. “
ക്ഷേത്രത്തിൽ അവർ ചെല്ലുമ്പോൾ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. പ്രണവിന്റെ കൂട്ടുകാർ എല്ലാം ഒരുക്കി. പക്ഷേ അവർക്കാർക്കും പയ്യനെ അത്ര പരിചയമില്ല. പ്രണവ് പറഞ്ഞാൽ ചെയ്യാതിരിക്കാൻ കഴിയില്ല. പുകിലുണ്ടാക്കുന്ന ഒരു ഒളിച്ചോട്ട കല്യാണമാണെന്ന് മാത്രം പറഞ്ഞിരുന്നു.
“വിവാഹം തടയാൻ ആരെങ്കിലുമൊക്കെ വരാൻ സാധ്യതയുണ്ട്. നിങ്ങളൊക്കെ ഇവിടെ തന്നെയുണ്ടാകണം. ഞാൻ കാറിൽ കാണും, മുഹൂർത്തം ആകുമ്പോൾ കല്യാണ ചെറുക്കനുമായി ഇറങ്ങി വരാം. അത് വരെ എല്ലാം നിങ്ങൾ നോക്കി കൊള്ളണം. “
പത്തുമണിക്ക് തന്നെ ടീച്ചറമ്മ എത്തി. പിന്നെയും വളരെ വൈകിയാണ് ദേവിയും അനുപമയ്ക്കും എത്തിയത്. വിവാഹത്തിന് എല്ലാവരും വന്ന് ചേർന്നപ്പോൾ പ്രണവും നിധിനും അവിടേയ്ക്കു വന്നു.
കൊട്ടും വാദ്യഘോഷങ്ങളുമില്ലാതെ ദേവിയ്ക്ക് ഒരു വിവാഹം കൂടി. ടീച്ചറമ്മ എടുത്തു നൽകിയ താലിചരട് നിധിൻ ദേവിയുടെ കഴുത്തിൽ, മൂന്നു കെട്ടി.
ഒരു മനുഷ്യായുസ്സിൽ ഒരിക്കൽ മാത്രം എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ആ നിമിഷം വീണ്ടും ദേവിയുടെ ജീവിതത്തിൽ ആവർത്തിച്ചിരിക്കുന്നു. അവൾ പ്രാർത്ഥനയോടെ ആ നിമിഷത്തെ ഹൃദയത്തിൽ ഏറ്റു വാങ്ങി. അവളുടെ കണ്ണുകൾ നിറയുന്നത് എല്ലാവരും അനുകമ്പയോടെ നോക്കി നിന്നു. ടീച്ചറമ്മ അവളെ സ്നേഹത്തോടെ ആശ്ലേഷിച്ചു, അവരിരുവരേയും അനുഗ്രഹിച്ചു.
വിവാഹം കഴിഞ്ഞു അവർ പ്രണവിന്റെ സുഹൃത്തിന്റെ വീട്ടിൽ ഒരുക്കിയിരുന്ന വിവാഹസദ്യയിൽ പങ്കെടുത്തു. ഒരു പക്ഷേ പൊലീസോ ഹോട്ടൽ മാനേജ്മെന്റോ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അതിനു മുൻപ് നവ ദമ്പതികൾക്ക് ഒന്നിച്ച് ചിലവിടാൻ കുറച്ചു സമയം വേണം.
പന്ത്രണ്ടരയോടെ പ്രസ് ക്ലബ്ബിൽ എത്തണം. ചില സ്വകാര്യ ചാനലുകാരെ കൂടെ വിളിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ പൊതുധാരാ മാധ്യമങ്ങൾ കൃത്യമായ അജൻഡയോടു കൂടിയാണ് പ്രവർത്തിക്കുന്നത്. ഒരു പക്ഷെ ഇവരിലാരെങ്കിലും അവസാനം നിമിഷം പിന്മാറിയാലും വാർത്ത പുറം ലോകമറിയണം, മാക്സിമം കവറേജ് കിട്ടണം. രാഹുൽ തന്റെ ചില വക്കീൽ സുഹൃത്തുക്കളെ കൂടെ കൂട്ടിയിരുന്നു.
പത്ര സമ്മേളനം കൃത്യ സമയത്തു തന്നെ തുടങ്ങി. ചില ചാനലുകൾ വാർത്ത ലൈവായി നൽകി. ദമ്പതികളെ ക്യാമറ കണ്ണുകളിലൂടെ സമൂഹം കണ്ടു. കൈലാസന്റെ മരണവും നിത്യയുടെ മരണവും വീണ്ടും ചർച്ചാ വിഷയമായി. ഇടയ്ക്കിടെ ചാനലുകളിൽ, അതിഥികളുടെ ബാക്ക്ഗ്രൗണ്ട് സ്ക്രീനിൽ മിസ്റ്റി മെഡോസിന്റെ കൂറ്റൻ കെട്ടിടങ്ങളും പൂളും, തടയണയും ഒക്കെ കാണിച്ചു കൊണ്ടേയിരുന്നു.
ഭൂമിശാസ്ത്രപരമായി വളരെ ലോലമായ മൂന്നാർ പോലെയൊരു പ്രദേശത്തെ ഒരു മലചെരുവിൽ കെട്ടിയൊരുക്കിയ ആ വലിയ സ്വകാര്യ തടയണയെക്കുറിച്ചു ചർച്ചകൾ തുടങ്ങി. ഗാഡ്ഗിൽ കമ്മീഷന്റെ കണ്ടെത്തൽ പ്രകാരം പരിസ്ഥിതിലോലമായ പ്രദേശമാണ്. അങ്ങനെയുള്ള സ്ഥലത്തു തടയണ പണിയാൻ അനുമതി കൊടുത്ത രാഷ്ട്രീയക്കാർ ജനങ്ങൾക്ക് എതിരെയാണ് പ്രവർത്തിക്കുന്നത് എന്നിവർ വാദിച്ചു. തടയണ തകർന്നാൽ മലയടിവാരത്തു താമസിക്കുന്ന മുന്നോറോളം കുടുംബങ്ങളെയും അതിലെ ആയിരത്തി അഞ്ഞൂറോളം ആളുകളുടെയും ജീവൻ അപായപ്പെടുത്തും എന്നവർ സന്ദേഹപ്പെട്ടു.
അന്നത്തെ രാത്രി, ചാനൽ ചർച്ചയ്ക്കുള്ള വിഷയം നിധിന്റെയും ദേവിയുടെയും വിവാഹം വഴി ചാനലുകാർക്കെല്ലാം കിട്ടി. എല്ലായിടത്തും ഫോണുകൾ ശബ്ദിച്ചു തുടങ്ങി. പ്രസ് ക്ലബ്ബിലേക്ക് പോലീസ് വാഹനങ്ങൾ കടന്നു വന്നു. അപ്പോഴും ദേവി മീഡിയയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് നിധിൻ സംസാരിച്ചു, ഒടുവിൽ ടീച്ചറമ്മ തൻ്റെ ആശങ്കകൾ പങ്ക് വച്ചു,
പത്രം സമ്മേളനം അവസാനിക്കുന്നത് വരെ പ്രണവും അനുപമയും പൊതുജന മധ്യത്തിൽ വരാതെ ശ്രദ്ധിച്ചു.
പത്രസമ്മേളനം കഴിഞ്ഞതും ദേവിയുടെ അമ്മ നിർത്താതെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു.
“ദേവി, എന്തൊക്കെയാ ഞാനീ കാണുന്നത്, കേൾക്കുന്നത്. പേടിയ്ക്കണം മോളെ അവരെയൊക്കെ. “
“‘അമ്മ പേടിച്ചോളൂ, ദേവിയ്ക്ക് ആരുടെയും അടിമയായി ജീവിതം തുലയ്ക്കാൻ ആഗ്രഹമില്ല. അമ്മയെ ഓർത്തു സഹതാപം തോന്നുന്നു, ഒന്നും വൈകിയിട്ടില്ല അമ്മേ, ആരും അമ്മയുടെ കയ്യും കാലും കെട്ടിയിട്ടിട്ടില്ല. ഇറങ്ങി പോരരുതോ. “
“മോളെ നീ മാത്രമേ എനിക്കുള്ളൂ. “
“ഒന്നും സംഭവിയ്ക്കില്ല, അമ്മയ്ക്ക് ഞാനുണ്ടാകും അവസാനം വരെ. “
പത്രസമ്മേളനം കഴിഞ്ഞു ഇറങ്ങിയതും പോലീസിന്റെ വക ചോദ്യം ചെയ്യലിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ടീച്ചറമ്മ ആശ്രമത്തിലേക്കു മടങ്ങി. വക്കീലന്മാരുടെ അകമ്പടിയോടെ നിധിനും ദേവിയും പോലീസ് സ്റ്റേഷനിലേയ്ക്ക് പോയി.
സർക്കിൾ ഇൻസ്പെക്ടർ നല്ല ചൂടിലായിരുന്നു.
“നിങ്ങൾ നഗരം വിട്ടു പോകരുത്, എപ്പോൾ വിളിപ്പിച്ചാലും വന്നേക്കണം. “
“അതിനു എന്ത് കുറ്റമാണ് സാർ ഞങ്ങൾ ചെയ്തത്. “
മറുപടി പറയാതെ അയാൾ തിരിഞ്ഞു നടന്നു. സർക്കിൾ ഇൻസ്‌പെക്ടറുടെ ചോദ്യം ചെയ്യൽ കഴിഞ്ഞു അവർ പുറത്തിറങ്ങി. അവരുടെ അടുത്തേയ്ക്ക് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് നടന്നു വന്നു.
“ദേവീ, നിങ്ങൾ ഇയാളെ ഒളിപ്പിച്ചു വച്ചിരുന്നതാണല്ലേ. “
“സാർ ഒരു ജീവൻ രക്ഷിക്കാൻ അല്പം കള്ളം പറയേണ്ടി വന്നു. നിധിനെതിരെ നിലവിൽ കേസൊന്നുമില്ലല്ലോ. ജീവന് സംരക്ഷണം ലഭിയ്ക്കാൻ ഒരു ഹർജി കൊടുത്തിട്ടുണ്ട്. സ്വന്തം സഹോദരിയുടെയും അമ്മയെയും നഷ്ടപ്പെട്ട് സ്വജീവൻ പോലും അപകടത്തിലായ ഒരു യുവാവിനെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനില്ലേ. എന്നെ പോലൊരു സാമൂഹിക പ്രതിബന്ധതയുള്ള ഒരു വക്കീലിന് ഇങ്ങനെ മാത്രമേ പ്രവർത്തിക്കാൻ പറ്റൂ സർ. “
സഞ്ജീവ് ദേഷ്യത്തോടെ തലയാട്ടി.
കല്യാണം കഴിഞ്ഞു സ്വന്തം വീട്ടിലേയ്ക്കു പോകണമെന്നാണ് ദേവി നേരത്തെ നിശ്ചയിച്ചിരുന്നത്. പോലീസ് സ്റ്റേഷനിൽ നിന്നുമിറങ്ങിയപ്പോഴാണ് പ്ലാനിങ്ങിന് ഒരു മാറ്റം വരുത്തിയത്.
ടീച്ചറമ്മയുടെ കായൽക്കരയിലുള്ള ബോധിഹൗസിൽ പോകാമെന്നു ദേവി പറഞ്ഞെങ്കിലും രാഹുൽ അത് സമ്മതിച്ചില്ല. പ്രണവും അനുപമയും എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ രാഹുൽ കണ്ടെത്തിയ മാർഗം, അവന്റെ ഒരു സുഹൃത്തിന്റെ ഒഴിഞ്ഞ വീട്ടിൽ, അതീവ രഹസ്യമായി അവരെ ആ രാത്രിയിൽ പാർപ്പിക്കുക എന്നാണ്. നഗരത്തിലെ തിരക്കിൽ നിന്നും ഒഴിഞ്ഞ ഒരു പ്രദേശത്തായിരുന്നു ആ വീട്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന നാട്ടു വഴികളിലൂടെ പിന്തുടരാൻ ശ്രമിക്കുന്നവരുടെ കണ്ണുവെട്ടിച്ചു, അതീവസാമർത്ഥ്യത്തോടെയാണ് പ്രണവിന്റെ കാർ ഡ്രൈവർ നവദമ്പതികളെ ആ വീട്ടിലെത്തിച്ചത്.
അതെ സമയം ദേവിയുടെ വിവാഹാഘോഷം പ്രണവിന്റെ വീട്ടിൽ പൊടി പൊടിയ്ക്കുകയായിരുന്നു. പോലീസിനേയും ശത്രുക്കളേയും തെറ്റിദ്ധരിപ്പിക്കാനൊരുക്കിയ ഒരു മെഗാ പാർട്ടി. പാതിരാത്രി വരെ പാർട്ടി തകർത്തു. പാതിരാത്രിയിലും പ്രണവിൻ്റെ വീടിനു ചുറ്റും റോന്ത് ചുറ്റുന്ന ഒരു കറുത്ത സ്കോർപിയോ രാഹുലിന്റെ കണ്ണിൽ പെട്ടിരുന്നു.
ആ സമയം മറ്റൊരു സ്ഥലത്തു ദേവിയും നിധിനും പുതിയ ജീവിതത്തിലേയ്ക്ക് കടക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് വളരെയധികം അടുത്ത രണ്ടുപേർ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരേ പോലെ ഭാഗ്യം ചെയ്തവർ.
കൈലാസന്റെ മരണശേഷം ഇങ്ങനെ ഒരാളെ വീണ്ടും തനിക്കു സ്നേഹിക്കാൻ കഴിയുമെന്ന് അവളൊരിക്കലും വിചാരിച്ചിരുന്നില്ല. നിധിന്റെ മടിയിൽ കിടക്കുമ്പോൾ വിധി ഇനിയെങ്കിലും തന്നോട് കരുണ കാണിക്കുമെന്ന് ദേവി ആശിച്ചു.
” നിധിനെ പോലൊരാളെയാണ് എനിക്ക് ജീവിതത്തിൽ വേണ്ടിയിരുന്നത്. ഈ സ്നേഹവും കരുതലുമാണ് എനിക്ക് ആവശ്യം. “
“ഞാൻ ഒരു സത്യം പറയട്ടെ, ആദ്യമായി ഞാൻ നിന്നെ കാണുമ്പോൾ, അതൊക്കെ ഒരു സിനിമ പോലെ എൻ്റെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്. നീ ജീൻസും വെളുത്ത കുർത്തയും ധരിച്ചു ഹോട്ടലിന്റെ ലോബിയിൽ കൈലാസനെ കാത്തിരിക്കുകയായിരുന്നു. അഴിച്ചിട്ട നീണ്ട മുടി, സിന്ദൂര രേഖയിൽ
വരച്ചിരുന്ന സിന്ദൂരതിലകം,, പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്ക് പുരട്ടിയ തുടുത്ത ചുണ്ടുകൾ. ഞാനൊന്നു നോക്കി നിന്നു പോയി, പരിസരബോധം ഉണ്ടായപ്പോഴാണ് ഞാൻ അന്യന്റെ ഭാര്യയുടെ സൗന്ദര്യമാണ് ആസ്വദിക്കുന്നതെന്ന് എനിക്ക് മനസിലായത്. നീ എന്നെ കാണുന്നതിന് മുൻപ് ഞാൻ മാറി കളഞ്ഞു. പിന്നെ റെസ്റ്റോറന്റിൽ വച്ച് നീ ഫ്രൈഡ് ഐസ്ക്രീം വേണമെന്ന് ആവശ്യപ്പെട്ടു, ഞാനാണ് അത് നിന്റെ ടേബിളിൽ കൊടുത്തു വിട്ടത്. പിറ്റേന്ന് രാത്രി ഞാൻ നിന്നെ കണ്ടപ്പോൾ നീ ജലദോഷം കൊണ്ട് കഷ്ടപെടുന്നുണ്ടായിരുന്നു. “
“നീ ഇതൊക്കെ ഓർക്കുന്നുണ്ടോ?”
“എനിക്കെല്ലാം ഓർമ്മയുണ്ട്. പിറ്റേ ദിവസം രാവിലെ കരഞ്ഞു കണ്ണ് കലങ്ങിയ നിന്റെ രൂപം, എന്റെ ഓർമയിൽ നിന്നും മായില്ല. ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ കണ്ണ് കലങ്ങാൻ ഞാൻ സമ്മതിക്കില്ല. “
തങ്ങൾക്കായി ഒരുക്കി നൽകിയ മണിയറ മുറിയിലെ ചെറിയ വെളിച്ചത്തിൽ, അവർ അവരുടെ ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചു. നിധിൻ അവളെ ചേർത്ത് പിടിച്ചു, അവരുടെ ഹൃദയങ്ങൾ പോലെ അവരുടെ ശരീരവും ആത്മാവും ഒന്നായി മാറി.
രാവിലെ കാപ്പിയുടെ സുഗന്ധം മുറിയിൽ പരന്നപ്പോളാണ് ദേവി ഉണർന്നത്. കയ്യിൽ രണ്ടു കപ്പ് കാപ്പിയുമായി നിധിൻ അവളുടെ മുന്നിലെത്തി. മധുരമുള്ള കാപ്പിയോടൊപ്പം മധുരമുള്ള ചുംബനം നൽകി അവൻ ദേവിയെ കിടക്കയിൽ നിന്നും ഉയർത്തി.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -18 - By Nisha Pillai - കൂട്ടക്ഷരങ്ങൾ