പ്രിയമുള്ളവരേ,
നമുക്ക് കുട്ടികളിൽ നിന്ന് തുടങ്ങാം അല്ലേ.. നമ്മൾ വാത്സല്യപൂർവ്വം നമ്മുടെ കുട്ടികൾക്ക് ഒരു കളിതോക്ക് വാങ്ങി കൊടുക്കുന്നു. അവനത് കൊണ്ട് വെടി വെക്കുന്നു നമ്മൾ മരിച്ചു വീഴുന്നതായി അഭിനയിക്കുന്നു.
കുട്ടി പൊട്ടിച്ചിരിക്കുന്നു.
കുട്ടികളുടെ സന്തോഷം നമ്മുടെ സന്തോഷം…
തെറ്റ് പറയാനില്ല…
ഒരു കുട്ടിയുടെ മനസ്സ് ഒരു വൈറ്റ് ക്യാൻവാസ് ആണ്, അവിടെ ഓരോ ചലനങ്ങളും ഓരോ വാക്കും അവിടെ അടയാളപ്പെടുത്തുന്നുണ്ട്.
അത് കൊണ്ടാണല്ലോ മലയാളിയുടെ കുട്ടി മലയാളം തന്നെ പറഞ്ഞു തുടങ്ങുന്നത്.
ഒരു നേർത്ത വര അവിടെ നമ്മൾ വരച്ചു കഴിഞ്ഞു.
ആ വര കാല ക്രമേണ മാഞ്ഞു പോകാം തെളിഞ്ഞു വരാം അത് അവന്റെ ജീവിത സാഹചര്യത്തിന് അനുസരിച്ചു ആയിരിക്കും എന്ന് മാത്രം.
എന്ന് കരുതി കുട്ടികൾക്ക് ആരും കളിതോക്കുകൾ വാങ്ങി കൊടുക്കാതിരുന്നിട്ടില്ല.
ഇനിയും വാങ്ങി കൊടുക്കുകയും വേണം.
നേരത്തെ പറഞ്ഞത് ക്യാൻവാസിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം മാഞ്ഞു പോകാൻ സാധ്യതയുള്ള ഒരു വരയാണ്… ബാക്കിയുള്ള ഒരു ശതമാനത്തെ ഒന്ന് കരുതുക.
ഒരു തുടക്കം എവിടെ നിന്നെങ്കിലും വേണമല്ലോ…
ഇനി കുടുംബാന്തരീക്ഷമാണ്, ഉറപ്പായും ഒരു കുട്ടിയെ ബാധിക്കുന്ന ഏറ്റവും വലിയ കാര്യം തന്നെയാണ് അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക്. സ്നേഹമുള്ള ഒരു കുടുംബാന്തരീക്ഷം ഇല്ലെങ്കിൽ ഒരു കുട്ടി വിഷാദരോഗത്തിനും മറ്റു മാനസികപരമായ സമൂഹത്തിന് ഉചിതമല്ലാത്ത ഗുണകരമല്ലാത്ത പരിവർത്തനങ്ങൾക്കും വിധേയമാകുന്നു.
പറയുന്നത് എല്ലാം കുട്ടികളെ ഏത് രീതിയിൽ വഴിതെറ്റിക്കുന്നു എന്നതിലേക്കുള്ള ഒരു ചെറിയ ചൂണ്ടുപലകയാണ്.
ഒരുപക്ഷേ നിസ്സാരം എന്ന് തോന്നാവുന്ന ചില സംഗതികളാണ് പറഞ്ഞു വരുന്നത്.
ഇനിയുള്ള ശത്രു മൊബൈൽ ആണ്. എന്തിനാണ് കുഞ്ഞുങ്ങൾക്ക് നമ്മൾ മൊബൈൽ കൊടുക്കുന്നത്? ഒരു കൊറോണ കാലഘട്ടത്തിൽ ആണ് ഇത് കൂടുതലായി കുട്ടികൾ ഉപയോഗിക്കാൻ തുടങ്ങിയത്.
ആ രോഗത്തെ ഭയമില്ലാതായിട്ട് പോലും ഓൺലൈൻ ക്ലാസുകളും ഓൺലൈൻ കോഴ്സുകളും നമ്മൾ ഉപേക്ഷിച്ചില്ല എന്നുള്ളതാണ് മറ്റൊരു അബദ്ധം.
ഈ പറയുന്നതിനെല്ലാം ഒരുപാട് പോസിറ്റീവ് വശങ്ങളുണ്ട് പക്ഷേ അതിൻറെ നെഗറ്റീവ് വശങ്ങളെ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്. നമ്മൾ ചർച്ച ചെയ്യുന്നത് പോലും ഒരു നെഗറ്റീവ് ഇമ്പാക്റ്റിനെ കുറിച്ച് ആണല്ലോ..
ഒരു പക്ഷെ നമ്മുടെ ജോലി തടസ്സപ്പെടുത്താതിരിക്കാനോ…
കുട്ടികൾ അല്പസമയം ഒതുങ്ങി ഇരിക്കാനോ വേണ്ടി ചെയ്യുന്ന ഏറ്റവും അബദ്ധജടിലമായ എളുപ്പവഴിയാണ് മൊബൈൽ കൊടുക്കുക എന്നുള്ളത്. പബ്ജിയും ഫ്രീ ഫയറും അതുപോലുള്ള മറ്റു ഗെയിമുകളും വെടിവെക്കാൻ മാത്രമാണ് പറയുന്നത് ആ സമയത്ത് കുഞ്ഞു മുഖങ്ങളിലെ ക്രൗര്യത കാണുക തന്നെ വേണം.
കൊല്ലടാ കൊല്ലടാ എന്ന അട്ടഹാസമാണ്. കൊല്ലുന്നത് വിജയമാണ് എന്ന് ഒരു കുട്ടിയുടെ മനസ്സിൽ ഇരുപ്പുറത്തിക്കാൻ മറ്റൊരു കാരണം വേണ്ടല്ലോ..
ചില രക്ഷിതാക്കൾ മൊബൈലിൽ ഗെയിമുകൾ അൺഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാലും ഈ കുട്ടികൾ ചെയ്യുന്ന ഒരു പരിപാടി, യൂട്യൂബിൽ ഈ ഗെയിമുകൾ ലൈവ് ആയി കളിക്കുന്നത് കാണുക അല്ലെങ്കിൽ ആ കളികളുടെ വീഡിയോസ് കാണുക എന്നതൊക്കെ തന്നെയാണ്. കൊല്ലുന്നത് ഒരു പാപമല്ല അതൊരു വിജയമാണ് എന്ന് ആയിരത്തിൽ ഒരു കുട്ടിയെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവിടെയും നമ്മൾ തോൽക്കുകയാണ്…
മറ്റൊന്ന് കുടുംബങ്ങളിലെ തിരക്കാണ് ആർക്കും ആരോടും സംസാരിക്കാൻ നേരമില്ല. എല്ലാവരും മൊബൈലിൽ മുഖംതാഴ്ത്തിയിരിക്കുകയാണ്.
കുറച്ചു മുൻപ് ഒരു തമാശ കഥ കേട്ടിരുന്നു. വിശക്കുന്നു ചോറ് തരൂ എന്ന് തൊട്ടടുത്തിരുന്ന ഉമ്മാക്ക് ഒരു മകൻ മെസ്സേജ് അയച്ച കഥ.
അതെ, നമ്മളുടെ മുഖം ഈയൊരു ആറിഞ്ച് സ്ക്രീനിൽ പൂഴ്ന്നിരിക്കുന്നു. പരസ്പരം സംസാരിക്കുന്നില്ല, അതിനുള്ള നേരമില്ല.
ഇത് വരുത്തിവെക്കുന്നത് വലിയ വിനാശകരമായ ഒരു മാനസിക അവസ്ഥയാണ്…
കുട്ടികൾക്ക് കൊടുക്കുന്ന അമിതമായ സ്ട്രസ്സ് അത് മറ്റൊരു കാരണം ആണ്. സ്കൂൾ, ട്യൂഷൻ, കരാട്ടെ ക്ലാസ്, സംഗീത ക്ലാസ്, നൃത്തം, മറ്റിതര ക്ലാസുകൾ എന്തൊക്കെയുണ്ടോ അതൊക്കെയും. കളിക്കാൻ സമയം കൊടുക്കുന്നില്ല പുറത്തു പോകാൻ നമ്മൾ അനുവദിക്കുന്നില്ല. അവരുടെ മാനസിക ഉല്ലാസും നഷ്ടപ്പെടുന്നു അവർ വിഷാദരാകുന്നതിന് മറ്റൊരു കാരണം വേറെ തേടണോ….
മറ്റൊരു വഴിയിലും ഞാൻ ചിന്തിച്ചു. നാട്ടിലുണ്ടായിരുന്ന ക്ലബ്ബുകളും വായനശാലകളും എല്ലാം ഇപ്പോഴും നടത്തിക്കൊണ്ടു പോകുന്നതും നേതൃസ്ഥാനത്ത് ഇരിക്കുന്നതുംനാൽപതും നല്പത്തഞ്ചും വയസ്സു കഴിഞ്ഞവരാണ്. അതായത് 90ലെ ബാല്യക്കാർ. ഇപ്പോഴത്തെ തലമുറയെ ഒരു ക്ലബ്ബിൻറെ നേതൃത്വം ഏറ്റെടുക്കുന്നതിനോ ഒരു സാംസ്കാരിക പരിപാടി നടത്തുന്നതിനോ കിട്ടുന്നില്ല. അതിനവർക്ക് സമയമില്ല. അതെല്ലാം തന്ത വൈബ് എന്ന പേരിൽ അവർ തള്ളികളഞ്ഞു എന്നുള്ളതാണ് സത്യം. മുഴുവൻ സമയവും ഈ ആറിഞ്ച് സ്ക്രീനുള്ളിൽ അവർ ഒതുങ്ങി പോകുന്നു.
ലഹരിയുടെയും സിനിമയുടെയും സ്വാധീനവും ഏറെ.
ചുരുളിയും പണിയും മാർക്കോയും, ഇത്തരം സിനിമകൾ എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് ചിന്തിച്ചു കഴിഞ്ഞാൽ എത്രത്തോളം ഒരു മനുഷ്യന് ക്രൂരൻ ആകാമെന്ന് ഏതൊക്കെ തരത്തിലുള്ള ചേഷ്ടകൾ കാണിക്കാമെന്ന് അല്ലാതെ വേറെന്ത് സന്ദേശമാണ് ഇത്തരം സിനിമകൾ നൽകുന്നത്.
സിനിമകൾ കണ്ടതുകൊണ്ട് ഒരാൾ അക്രമി ആകണമെന്നോ മോശക്കാരൻ ആകണമെന്നോ ഇല്ല .
പക്ഷേ ഇതിൻറെ കൂടെ മറ്റു ഘടകങ്ങളും സ്വാധീനം ചെലുത്തുമ്പോൾ സ്വാഭാവികമായും അവന്റെ മാനസിക വ്യവഹാരങ്ങളിൽ ചിന്തകൾക്ക് മറ്റൊരു രൂപം കൈവരും എന്നുള്ളത് ഉറപ്പാണ്. ദൃശ്യമാധ്യമത്തെ അനുകരിക്കാനുള്ള പ്രവണത നമ്മിൽ കൂടുതലാണ്..
മറ്റൊന്ന് സാമ്പത്തികമായ അന്തരം വളരെയധികം നമ്മുടെ കുട്ടികളുടെ സ്വഭാവ വിശേഷണങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. സ്കൂളിൽ നിന്ന് ടൂർ പോകുന്നു തനിക്ക് പങ്കെടുക്കാൻ പറ്റുന്നില്ല. തന്റെ രക്ഷിതാവിൻറെ കയ്യിൽ പൈസ ഇല്ല. അല്ലെങ്കിൽ കോളേജിൽ വരുന്ന തൻറെ സുഹൃത്തിൻറെ ബുള്ളറ്റിന്റെ പോലത്തെ ഒന്ന് തനിക്ക് വാങ്ങാൻ കഴിയുന്നില്ല.
ഈ ഒരു അന്തരം ഒരു വ്യക്തിയെ മാനസികമായി വളരെയധികം തളർത്തുന്നുണ്ട് .
ഇതിനുള്ള പോംവഴി അവസ്ഥയറിഞ്ഞ് മക്കളെ വളർത്തുക എന്നുള്ളത് മാത്രമാണ്. ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണത, തനിക്ക് ഇതൊന്നും ലഭിച്ചിട്ടില്ല തന്റെ മക്കൾക്കെങ്കിലും ഇതൊക്കെ ലഭിക്കട്ടെ എന്നുള്ള ഒരു ധാരണയിൽ കടം വാങ്ങിയിട്ടും പലിശക്ക് എടുത്തിട്ടും അവർ ആവശ്യപ്പെട്ടത് നിർവഹിച്ചു കൊടുക്കുക എന്നതാണ്.
അതൊരു തെറ്റായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഇല്ലെങ്കിൽ അതിനു നമുക്ക് കഴിവില്ല എന്നും മറ്റൊരു അവസരത്തിൽ ആകാമെന്നും പട്ടിണി കിടക്കുന്ന ഒരു വിഭാഗം ഉണ്ടെന്നും നമ്മുടെ കുട്ടികളെ നമ്മൾ പഠിപ്പിക്കണമായിരുന്നു.
വർദ്ധിച്ചുവരുന്ന മദ്യ വിതരണ കേന്ദ്രങ്ങളും യഥേഷ്ടം ലഭിക്കാവുന്ന മയക്കുമരുന്നുകളും തന്നെയാണ് പ്രധാന വില്ലൻ എന്നുള്ളത് പറയേണ്ടതില്ലല്ലോ.
ഇന്നലെ കുടിച്ച മദ്യത്തിൽ, 15 വർഷം മുമ്പ് പെങ്ങളെ കളിയാക്കിയത് ഓർമ്മ വരികയും അയാളെ കുത്തിക്കൊല്ലുകയും ചെയ്യുന്നു എന്ന് പറയുമ്പോൾ എത്രത്തോളം ഉണ്ട് ആ ലഹരി എന്ന് മനസ്സിലാക്കണം. ബാറുകളും ബീവറേജ് കോർപ്പറേഷനുകളും അധികരിക്കുന്നതിനെക്കുറിച്ച് ഒരാൾ പറഞ്ഞ തമാശ കൂടി പറയട്ടെ, നമ്മുടെ അടുത്ത ലക്ഷ്യം ഓരോ ബസ്റ്റോപ്പിലും ഒരു ബീവറേജും ഒരു ബാറും എന്നതായിരിക്കട്ടെ. മയക്കു വിതരണ സംഘങ്ങളെ കഴിവുറ്റ നമ്മുടെ പോലീസ് പിടിക്കുന്നുണ്ടെങ്കിലും അതിൻറെ മൊത്തവിതരണക്കാരിലേക്ക് ആ അന്വേഷണം നീളുന്നില്ല എന്നത് ആശ്ചര്യജനകമാണ്.
മറ്റൊന്ന് സോഷ്യൽ മീഡിയകളുടെയും മത്സരബുദ്ധിയോടെയുള്ള മാധ്യമ റിപ്പോർട്ടുകളുടെയും പരിണിതഫലമാണ്. പ്രശസ്തനായ ഒരു മനശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ ഈ വാർത്തകൾ ഒരു മോട്ടിവേഷൻ കൂടിയാണ് എന്നാണ്. സമാനമായ ചിന്താഗതിയിലോ സമാനമായ സാഹചര്യത്തിലൂടെ സമാനമായ വിഷാദത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക് മറ്റൊരാൾ ചെയ്ത കൊലപാതകങ്ങൾ പോലും ഇതൊരു വഴിയാണെന്ന് അല്ലെങ്കിൽ ഇതെല്ലാം അത്ര വലിയ കുറ്റം അല്ലെന്ന് മനസ്സിലാക്കാൻ അവൻറെ ഉപബോധ മനസ്സ് അങ്ങനെ ഒരു അവസ്ഥ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ്.
എഴുതിയാലും പറഞ്ഞാലും തീരാത്ത വിഷയമാണ് ഇതിനെ ഇങ്ങനെ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സത്യത്തിൽ ഒരു കുട്ടിയോ യുവാവോ വഴിതെറ്റാനുള്ള എല്ലാ വഴിയും നമ്മൾ തന്നെ തുറന്നു കൊടുത്തിട്ടുണ്ട് എന്നുള്ളതാണ് സത്യം. നമ്മളെ അടിക്കാനുള്ള വടി നമ്മൾ തന്നെ വെട്ടിക്കൊടുത്തത് പോലെ.
ഇനി എന്താണ് പരിഹാരം എന്നതാണ്? കുട്ടികളിൽ വായനാശീലം വളർത്തുക. സംഘടനാ ബോധവും സംഘടനാ ശീലവും സാംസ്കാരിക പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുക .
അവരുമായി സംസാരിക്കാൻ കൂടുതൽ സമയം ചെലവഴിക്കുക.
പഠന സമ്മർദ്ദം കുറക്കുക, കുടുംബാന്തരീക്ഷം നല്ലതായിരിക്കാൻ ശ്രദ്ധിക്കുക.
പ്രധാനമായും ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക, കുട്ടികളെ അതിന്റെ ഭാഗമാക്കുക. ചെറിയ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കാതിരിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. എന്തിനാണ് നമ്മൾ അവർക്ക് മൊബൈൽ കൊടുക്കുന്നത് എന്താണ് അവർ അതിൽ ചെയ്യുന്നത് എന്ന് കൃത്യമായ ബോധ്യം നമ്മളിൽ ഇല്ലെങ്കിൽ ദൂരഫലത്തിൽ അത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും എന്നുള്ളത് ഉറപ്പാണ്. എത്രയൊക്കെ എഴുതിയാലും പറഞ്ഞാലും അവനവൻ തന്നെയാണ് സ്വയം നന്നാവേണ്ടത്
എല്ലാവർക്കും നന്ദി.
ഫൈസി മന്ദലാംകുന്ന്
00971 552882595
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
നല്ല സന്ദേശമുള്ള പോസ്റ്റ്. ഒരു കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഇന്നത്തെ സ്ഥിതി മാറ്റാൻ പറ്റുകയുള്ളൂ….. നല്ല കാലം വരട്ടെ👍❤️
മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒറ്റക്കെട്ടായി ശ്രമിച്ചാലേ ഇന്നത്തെ ദുരവസ്ഥയിൽ നിന്നു കരകയറാൻ സാധിക്കൂ. 15 വയസ്സിൽ താഴെയുള്ള എത്ര കുട്ടികളാണ് ആത്മഹത്യ ചെയ്യുന്നത്.
മൂല്യങ്ങൾക്കൊന്നും ഇന്ന് ഒരു വിലയുമില്ലാതായിരിക്കുന്നു.
നല്ല കാഴ്ചപ്പാടുകൾ👌🌹