ട്രെയിനിൽ തിരക്ക് കുറവായിരുന്നു. സൈഡ് സീറ്റിൽ ഞാൻ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. നേരം പുലർന്നു വരുന്നതേ ഉള്ളു ഇന്നലെ രാത്രിയിൽ പെയ്ത മഴയിൽ വഴിയിൽ അവിടെവിടെ വെള്ളം കെട്ടി നിൽക്കുന്നു.
ചുറ്റും ഉള്ള കാഴ്ചകൾ കണ്ടു മടുപ്പ് തോന്നിയപ്പോൾ കൈയിൽ ഉള്ള മൊബൈൽ ഓണാക്കി. വാട്സാപ്പിൽ വിജയേട്ടന്റെ രണ്ടു മെസ്സേജു കൾ.
“എടാ അപ്പു, നീ പുറപ്പെട്ടില്ലേ? നീ വിളിച്ചില്ലല്ലോ “
ഉള്ളിൽ ചിരി വന്നു.
വിജയേട്ടന് എല്ലാറ്റിനും ഒരു വെപ്രാളമാണ്. അതു മറ്റൊന്നും കൊണ്ടല്ല, സ്നേഹം കൊണ്ടാണ്.
സ്വന്തം അനിയനോടുള്ള ഇഷ്ടമാണല്ലോ എന്നോട്. അല്ലെങ്കിലും ഞാൻ വിജയേട്ടന്റെ അനിയൻ തന്നെ അല്ലേ. അതോർത്തപ്പോൾ മനസ്സിൽ എവിടെയോ നന്ദിയുടെ ഉറവ് പൊട്ടി. ഒപ്പം ഒരു പാടു ഓർമ്മകളും. എവിടെയോ കിടന്നു എങ്ങിനെയോ നശിച്ചു പോവേണ്ടിയിരുന്ന ഒരു ജീവിതമായിരുന്നു തന്റേത്.
അതിനു സ്നേഹവും ദയയും നൽകി ഈ നിലയിൽ എത്തിച്ചത് വിജയേട്ടന്റെ അച്ഛനാണ്.
തമിഴ് നാട്ടിലെ ഈറോഡിൽ ആക്രികച്ചവടം നടത്തി റോഡരികിൽ പാർക്കുന്ന ഒരു പാണ്ടികുടുംബം. ദോരെചാമിയും ഭാര്യ മുനിയമ്മയും മകൻ അഞ്ചു വയസ്സുകാരൻ രാമചാമിയും. ഏതോ ഒരുറോഡ്അപകടത്തിൽ അപ്പായും അമ്മയും മരിച്ചപ്പോൾ മോന് ആരുമില്ലാതായി. കുറച്ചുനാൾ ആരൊക്കെയോ ഭക്ഷണം കൊടുത്തു. പതുക്കെ അതും നിന്നു. പിന്നെ ആളുകളോട് യാചിച്ചു വാങ്ങിയായി ജീവിതം. ആ കുട്ടി ഞാനായിരുന്നു. പിന്നെ എപ്പോഴോ ദയ തോന്നിയ ഒരു ഹോട്ടൽ ഉടമ അയാളുടെ ഹോട്ടലിൽ മേശ തുടക്കുന്ന ജോലി നൽകി. അവിടെ ജോലി ചെയ്തു രണ്ടു വർഷങ്ങൾ കഴിഞ്ഞു. ആളുകൾ കഴിക്കുന്ന പ്ലേയിറ്റുകൾ പെറുക്കി വയ്ക്കുക, അടുക്കളയിൽ പറ്റുന്ന സഹായങ്ങൾ ചെയ്യുക തുടങ്ങിയ പണികൾ കൂടി മേശ തുടക്കുന്നതിനോടൊപ്പം കിട്ടിയപ്പോൾ ഏഴു വയസ്സുകാരനായ ഞാൻ ഒരു പാടു കഷ്ടപ്പെട്ടു.
അങ്ങനെ ഒരു ദിവസം മേശയിൽ നിന്നു പാത്രങ്ങളുമായി പോവുമ്പോൾ ഭക്ഷണം കഴിക്കാൻ എത്തിയ ഒരു കുട്ടി കുസൃതി കൊണ്ടു നീട്ടി വച്ച കാലിൽ തട്ടി ഞാൻ കമഴ്ന്നു അടിച്ചു വീണു. കൈയിൽ ഉള്ള പാത്രങ്ങൾ മുഴുവനും പൊട്ടി. മുറിഞ്ഞ കൈ വിരലിൽ നിന്നു ഒഴുകുന്ന ചോര വക വെക്കാതെ ആ ഹോട്ടൽ ഉടമ പൊതിരെ തല്ലി. ഇനി രണ്ടു ദിവസത്തേക്ക് ഭക്ഷണം ഒന്നും കൊടുക്കണ്ട എന്നൊരു ഓർഡറും. ശമ്പളം കൊടുക്കാത്തതു കൊണ്ട് അതു നിർത്താൻ പറ്റില്ലല്ലോ.
കഴിക്കാൻ ഇരിക്കുന്ന ആളുകൾ സഹതാപത്തോടെ നോക്കി നിന്നു എന്നല്ലാതെ ആരും ഒന്നും പറഞ്ഞില്ല. പക്ഷേ ഒരാൾ എഴുന്നേറ്റു അടുത്തേക്ക് വന്നു. എന്നെ പിടിച്ചു മാറ്റി. ഇതിൽ നിങ്ങൾക്ക് എന്തു നഷ്ടം വരും എന്നു ദേഷ്യത്തോടെ നിൽക്കുന്ന ഹോട്ടൽ ഉടമയോട് ചോദിച്ചു. ആയിരത്തി അഞ്ഞുറു രൂപയോളം നഷ്ടമുണ്ട്. എന്നയാൾ പറഞ്ഞപ്പോൾ അയ്യായിരം രൂപ അയാൾക്ക് കൊടുത്തു. ഇവനെ ഞാൻ കൊണ്ടു പോവുന്നു എന്നു പറഞ്ഞപ്പോൾ അയാൾ പറ്റില്ല എന്നു പറഞ്ഞു ബഹളം വച്ചു. പക്ഷേ പോലീസിനെ വിളിക്കുമെന്നുള്ള ഭിഷണിയിൽ അയാൾ വായടച്ചു.
ആ ബഹളത്തിനിടയിൽ പേടിച്ചു നിൽക്കുന്ന എന്നെ അദ്ദേഹംചേർത്തു പിടിച്ചു കൊണ്ടു എന്നോട് പറഞ്ഞു. “വരൂ മോനേ നമുക്ക് പോവാം. “
ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഞാൻ അദ്ദേഹത്തോടൊപ്പം നടന്നു. വീട്ടിലെത്തി.
അദ്ദേഹത്തിന്റെ മൂന്നു മക്കളോടൊപ്പം ഞാനും വളർന്നു. കുറെ കാലത്തിനു ശേഷമായിരുന്നു മനസ്സിലായത്. അദ്ദേഹം വലിയ പണക്കാരനൊന്നും ആയിരുന്നില്ല. ഒരു യൂ പി സ്കൂൾ അദ്ധ്യാപകൻ മാത്രം. ഏതോ ഒരു ചിട്ടിക്കു വേണ്ടി അദ്ദേഹംചേർത്തു വച്ച ആ പൈസയാണ് അന്നു എനിക്കു വേണ്ടി ഹോട്ടൽ ഉടമക്കു കൊടുത്തത്.
അവിടുത്തെ മൂന്നു മക്കളോടൊപ്പം ഞാനും വളർന്നത് ഒരു വ്യത്യാസവും ഇല്ലാതെ തന്നെയായിരുന്നു. എന്റെ സ്വന്തം പേരു എന്താണെന്നു പോലും ചോദിക്കാതെ അവർ എന്നെ അപ്പു എന്നു വിളിച്ചു. അവിടുത്തെ അമ്മക്കു എന്റെ സ്വന്തം അമ്മയെക്കാൾ സ്നേഹം ആയിരുന്നു. ഏഴാം വയസ്സിൽ ഒന്നാം ക്ലാസ്സിൽ ചേർന്നു. അപ്പോഴാണ് രാജീവ് ആർ നായർ എന്ന ഈ പേരു സ്വന്തംമായി കിട്ടിയത്.
വർഷങ്ങൾ കഴിയുമ്പോൾ ക്ലാസ്സിലെ ഒന്നാം സ്ഥാനം ആർക്കും വിട്ടു കൊടുക്കാതെ ആയി. മറ്റു മക്കളിൽ നിന്നു ഒരു വേർതിരിവും ഇല്ലാത്ത സ്നേഹം ലഭിച്ചതു കൊണ്ടാവാം അനാഥൻ ആണെന്നുള്ള തോന്നൽ ഉണ്ടായിട്ടേ ഇല്ല.
എന്റെ ഇഷ്ടപ്രകാരം തന്നെയായിരുന്നു ബികോമും എം കോമും ചെയ്തതും പിന്നെ ബാങ്കിൽ ജോലിക്ക് കയറിയതും. വിജയേട്ടന് അച്ഛന്റെ പാതയിൽ അദ്ധ്യാപനം തന്നെയായിരുന്നു ഇഷ്ടം. തൊട്ടു താഴെ ഉള്ള സുധിയേട്ടനു സോഫ്റ്റ്‌വെയറിൽ ആയിരുന്നു താല്പര്യം. അനിയത്തി ഹോമിയോ ഡോക്ടറും. എല്ലാ മക്കളെയും (ഞാനടക്കം ) നല്ല നിലയിൽ തന്നെയാണ് അച്ഛൻ എത്തിച്ചത്.
അമ്മയുടെ ഒരകന്ന ബന്ധത്തിൽ ഉള്ള ഒരു പെൺകുട്ടിയെ ആണു അവർ എനിക്കായി കണ്ടെത്തിയത്. ഇന്നിപ്പോൾ അച്ഛൻ ജീവിച്ചിരിപ്പില്ല. ആ അമ്മ എന്റേത് കൂടിയാണ്. സ്വന്തം മക്കളുടെ കൂടെ പോയി താമസിക്കുന്നത് പോലെ അമ്മ എന്റെ കൂടെയും വന്നു താമസിക്കാറുണ്ട്. കൂടുംബത്തിൽ നടക്കുന്ന എന്തു കാര്യത്തിനും എന്റെയും അഭിപ്രായം അന്വേഷിക്കാറുണ്ട്. ഇന്നു തന്നെ വിജയേട്ടന്റെ മോൾ കാർത്തികയ്ക്കു ഒരു വിവാഹആലോചന വന്നിട്ടുണ്ട്. പയ്യന്റെ വിട്ടിൽ നിന്നു കുറച്ചു പേർ വരുന്നുണ്ട് അവളെ കാണാൻ. അതിനു വേണ്ടിയാണു വിജയേട്ടൻ എന്നെവിളിച്ചിരിക്കുന്നത്.
“അവര് വരുമ്പോൾ കൊച്ചച്ഛൻമാർ രണ്ടു പേരും ഉണ്ടാവണം എന്നു അവൾ പ്രത്യേകം പറഞ്ഞു ” എന്നു വിജയേട്ടൻ പറഞ്ഞപ്പോൾ തന്നെ ലീവ് എടുത്തു പുറപ്പെട്ടു. മക്കൾക്ക് എക്സാം നടക്കുന്നു. അല്ലെങ്കിൽ സീതയും മക്കളും കൂടെ വരുമായിരുന്നു.
സ്റ്റേഷനിൽ എത്തി ഇറങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും എത്തി വിജയേട്ടന്റെ വിളി.
“ഇതാ ഒരഞ്ചു മിനിറ്റ്. സ്റ്റേഷനിൽ ഇറങ്ങി. ഒരു ഓട്ടോയിൽ അങ്ങു എത്താനുള്ള താമസംമാത്രമേ ഉള്ളു. ”
അതും പറഞ്ഞു ആദ്യം കണ്ട ഓട്ടോയിൽ തന്നെ കയറി.
#എന്റെരചന – മണ്ണിനടിയിൽ മഴ കാത്തു കിടക്കുന്ന വിത്തുകളെ പോലെ ചിലർ


2 Comments
Super🥰🥰
കഥ ഇഷ്ടപ്പെട്ടു ട്ടോ❤️🌹👌