കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില അറിയില്ല എന്ന പഴചൊല്ലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാതാപിതാക്കൾ. അവർ നൽകിയിരുന്ന സ്നേഹം സുരക്ഷ അതൊക്കെ പെട്ടെന്നൊരു ദിവസം ഇല്ലാതാകുമ്പോൾ ഏതൊരു മനുഷ്യനും കൊതിച്ചുപോകും അവർ അരികിലുണ്ടായിരുന്നെങ്കിലെന്ന്. ആ ശൂന്യത പൂർണമായി നികത്താനാരാലും കഴിയില്ല, എന്നാൽ അച്ഛനമ്മമാർ ചെയ്ത പുണ്യത്തിന്റെ ഫലമായി നമുക്ക് ചിലരെ ലഭിക്കും. അച്ഛന്റെ കരുതൽ നൽകുന്നവർ, അമ്മയുടെ സ്നേഹം വിളമ്പുന്നവർ. അച്ഛന്റെ കൂട്ടുകാരൻ സദാശിവൻ അങ്കിൾ എനിക്ക് അതുപോലെ ഒരാളാണ്.
അച്ഛനെപ്പോലെതന്നെ എന്നെ മോളേയെന്നു വിളിക്കുന്ന, ചേർത്തുനിർത്തുന്ന, അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്കായ് എന്തൊക്കെ ചെയ്യുമായിരുന്നോ അതൊക്കെ ചെയ്തുതരുന്ന ആൾ.
ചെറുപ്പത്തിൽ അച്ഛൻപറഞ്ഞ് ഇടയ്ക്ക് കേട്ടിട്ടുണ്ടെങ്കിലും ആളെ എനിക്ക് അടുത്തറിയില്ലായിരുന്നു. ഒരിക്കൽ അമ്മ പറഞ്ഞു പപ്പയുടെ കൂട്ടുകാരൻ സദാശിവനങ്കിൾ ഇന്നിവിടെ വന്നിരുന്നു. നിന്റെ പപ്പയെ കണ്ടപ്പോഴുള്ള അദ്ദേഹത്തിന്റെ സന്തോഷം കാണാണമായിരുന്നു. അവരുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്, പോകണം എന്നൊക്കെ, എന്നാൽ ഞാൻ അതൊന്നും കാര്യമാക്കിയില്ല.
എന്നാൽ അച്ഛൻ പറഞ്ഞാണ് ഞാൻ കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. വിശാഖപട്ടണത്ത് അവർ ഒന്നിച്ചായിരുന്നു ജോലിചെയ്തിരുന്നത്. പിന്നീട് അച്ഛൻ അവിടെനിന്നു ഖത്തറിലേക്കു പോയി. അതിനുശേഷം അവർ രണ്ടുപേരും കണ്ടിട്ടേയില്ല. അങ്കിൾ പലരോടും അച്ഛനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.
അങ്ങനെ പത്തിരുപത് വർഷങ്ങൾക്കുശേഷം അഡ്രസ്സ് കിട്ടിയപ്പോൾ കാണാൻ വന്നതാണ് അച്ഛനെ. സൗഹൃദത്തിന്റെ തേഞ്ഞുപോയ കണ്ണികളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു വലിയ വരവായിരുന്നു അത്.
മൂന്ന് പെൺമക്കളാണ് അങ്കിളിന്. അച്ഛനുമായുള്ള സൗഹൃദം പുതുക്കിയതിനുശേഷമായിരുന്നു രണ്ടാമത്തെയും, മൂന്നാമത്തെയും മക്കളുടെ വിവാഹം. രണ്ടാമത്തെ മകളുടെ കല്യാണത്തിന് അച്ഛനും അമ്മയും പോയിരുന്നു. അവിടെ അവർക്കു നൽകിയ വരവേൽപ്പ് അമ്മ വാതോരാതെ പറഞ്ഞിരുന്നതും ആദ്യത്തതുപോലെതന്നെ ഞാൻ കാര്യമാക്കിയിരുന്നില്ല.
അങ്കിളിന്റെ മൂന്നാമത്തെ മകളെ കല്യാണം കഴിച്ച പയ്യൻ, സെക്കന്ദരാബാദിലായിരുന്നു ജോലി. അപ്പോളാണ് അങ്കിളിനെയും കുടുംബത്തെയും കൂടുതൽ അടുത്തറിയാനെനിക്കു സാധിച്ചത്.
നാട്ടിൽ കല്യാണം കഴിഞ്ഞതിനുശേഷം സെക്കന്ദരാബാദിൽവച്ച് ഒരു റിസപ്ഷൻ നടത്തിയിരുന്നു. ഞങ്ങൾ (ഞാനും മഹേഷും മകനും) ആ റിസപ്ഷന് പോയിരുന്നു. അച്ഛന്റെ ഒരു സുഹൃത്തിന്റെ മകളുടെ കല്യാണം, അതുമാത്രമായിരുന്നു എന്റെ മനസ്സിൽ. എന്നാൽ അങ്കിളിന്റെ സ്വീകരണവും ഞങ്ങളെ മറ്റുള്ളവർക്ക് പരിചയപെടുത്തിയ രീതിയും കണ്ട് സത്യത്തിൽ ഞെട്ടി. നാട്ടിൽ കല്യാണം കൂടാൻകഴിയാഞ്ഞതുകൊണ്ട് അങ്കിളിന്റെ കുറെ സുഹൃത്തുക്കൾ റിസപ്ഷന് വന്നിരുന്നു. അവർക്കൊക്കെ ഞങ്ങളെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്, “ഇത് എന്റെ ഗുരുവിന്റെ മകളും മരുമകനുമാണ് “.
ആദ്യമാരോടോ അദ്ദേഹമിങ്ങനെ പറഞ്ഞപ്പോൾ ഞാനതത്ര കാര്യമാക്കിയില്ല, പക്ഷേ, അതു തുടർന്നുകൊണ്ടേയിരുന്നു. അപ്പോളത്തെ എൻ്റെയവസ്ഥ ശരിക്കും പറഞ്ഞാൽ എങ്ങനെ എഴുതിയവതരിപ്പിക്കണമെന്ന് എനിക്കറിയില്ല. ഒരുവശം അച്ഛന്റെ പേരിൽ ഞാൻ അറിയപ്പെടുന്നുവെന്ന സന്തോഷം’ മറുവശത്ത് ഇത്രമാത്രംപറയാൻ, അച്ഛൻ എന്തായിരിക്കും അങ്കിളിനുവേണ്ടി ചെയ്തിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംക്ഷ.
അതിനുപുറമേ ആന്റി, മക്കൾ അവരുടെയൊക്കെ സ്നേഹം സത്യത്തിൽ ഭക്ഷണത്തെക്കാളെറെ സ്നേഹം നിറച്ചാണ് അന്നു ഞാൻ അവിടെനിന്നു പോന്നത്. അച്ഛനു തുല്യമൊരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ദിവസംകൂടെ ആയിരുന്നുവത്.
വീടെത്തിയ ഉടനെ ഞാൻ അച്ഛനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
“നിങ്ങൾ ഫ്രണ്ട്സ് അല്ലേ പിന്നെ എന്താ ഗുരുവെന്ന് പറയു’ന്നത്…”
“അറിയില്ല മോളേ” എന്ന അച്ഛന്റെ മറുപടിയെന്നെ വീണ്ടും അദ്‌ഭുതപ്പെടുത്തി. അച്ഛൻ ഓർക്കുന്നുപോലുമില്ലാത്ത ഒരു കാര്യം, അപ്പോളത് അത്ര വലുതാവാൻസാധ്യതയില്ല, എന്നിട്ടും അങ്കിൾ ഇത്രയൊക്കെ അച്ഛനെ ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു. സൗഹൃദം എങ്ങനെയായിരിക്കണമെന്ന മഹത്തായ പാഠം ഞാനന്നു പഠിച്ചു.
തുടർന്ന് ആ സൗഹൃദത്തിന്റെ പല രുചിക്കൂട്ടുകളും ഞാനറിഞ്ഞു. ആയിടയ്ക്കാണ് അച്ഛന് സുഖമില്ലാതായത്. ചികിത്സിക്കാനായി അച്ഛനെ ഞാൻ, സെക്കന്ദരാബാദിലേക്ക് കൊണ്ടുവന്നു.
“കുമാരേട്ടാ അറുപത് കഴിഞ്ഞാൽ പിന്നെ ജീവിതം ഒരു ബോണസാണ് അതുകൊണ്ട് ഒന്നും ഓർക്കാതെ സന്തോഷമായിട്ടിരിക്കുക” ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അന്നങ്കിൾ അച്ഛനെ കാണാൻവന്നത്.
ഒരിക്കൽപോലും രോഗത്തെക്കുറിച്ച് ചോദിക്കുകയോ സഹതാപം പ്രകടിപ്പിക്കുകയോ ചെയ്യാതെ പഴയ കാലത്തെ കാര്യങ്ങൾ പറഞ്ഞ് അച്ഛനെ ഉന്മേഷവാനാക്കി. അങ്കിളിന് അച്ഛനോടുള്ള കരുതൽ ഒരിക്കലും വാക്കുകൾകൊണ്ട് പറഞ്ഞാൽ തീരില്ല…
ഈശ്വരസഹായംകൊണ്ട് പണത്തിന് ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല എന്നിട്ടും ഇടയ്ക്കിടെ അച്ഛന്റെ തലയണയ്ക്കടിയിൽ വച്ചിട്ടുപോകുന്ന നോട്ടുകൾക്ക് സൗഹൃദത്തിന്റെ മണമുണ്ടായിരുന്നു.
ചികിത്സകൊണ്ട് ഇനി അച്ഛനെ രക്ഷിക്കാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ ഞങ്ങൾ അച്ഛനെയുംകൊണ്ട് നാട്ടിലേക്കു പോയി. അങ്കിളും ആന്റിയും അവിടെ അച്ഛനെ കാണാൻ വന്നു. അച്ഛനിരുന്ന കസേരയുടെ പുറകുവശത്തു നിന്ന് അന്ന് ആന്റി ഒഴുക്കിയ കണ്ണീര്, ഒരുപക്ഷേ ഞങ്ങൾ മക്കൾ പോലും അത്ര കരഞ്ഞിട്ടുണ്ടാവില്ല. ഒരുവാക്ക് ഉരിയാടാതെ ഏകദേശം ഒന്നൊന്നര മണിക്കൂർ ആന്റി ഒരേ നിൽപ്പായിരുന്നു. എന്നാൽ ഇതൊന്നും എന്നെ ബാധിക്കില്ല എന്നമട്ടിൽ അച്ഛനോട് കുശലം പറഞ്ഞുകൊണ്ടിരുന്നു അങ്കിൾ.
അച്ഛൻ ഞങ്ങളെ വിട്ടുപോയതിനുശേഷവും അങ്കിളും കുടുംബവും ഞങ്ങളോടുള്ള ബന്ധം തുടർന്നും പഴയതുപോലെ നിലനിർത്തി. അങ്കിൾ അങ്ങനെ ഇടയ്ക്കിടയ്ക്ക് ഫോൺ വിളിക്കുകയൊന്നുമില്ല, ഞാൻ അങ്ങോട്ട് ഒട്ടും തന്നെയില്ല.
എന്നാൽ ഇവിടെ സിക്കന്തരാബാദ് എത്തിയാൽ ഉടനെ മഹേഷിനെ വിളിക്കും, ഞാനിവിടെ എത്തിയിട്ടുണ്ട് വൈകുന്നേരം വീട്ടിലേക്കു വരാം. സുനന്ദയോട് പറഞ്ഞേക്ക് ഒന്നും ഉണ്ടാക്കണ്ടയെന്ന്, നമുക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാം.
വേണ്ടാ, വീട്ടിൽനിന്നു കഴിക്കാം എന്നു പറയാനുള്ള സാവകാശംപോലും തരാതെ ഫോൺ വയ്ക്കും. എത്രപറഞ്ഞാലും സമ്മതിക്കില്ലെന്നറിയാം. അതുകൊണ്ട് ഞങ്ങളത് അനുസരിക്കും.
ഇടയ്ക്ക് അങ്കിളിന്റെ ഇവിടെയുള്ള ഇളയ മോള് വിളിക്കും, വാതോരാതെ വർത്തമാനം പറയും. എന്റെ മക്കളുടെ പരീക്ഷകൾ കഴിഞ്ഞ് റിസൾട്ടുവരുമ്പോൾ അവരുടെ മുത്തശ്ശനുണ്ടായിരുന്നെങ്കിൽ നൽകുമായിരുന്ന സമ്മാനങ്ങൾ നൽക്കാനങ്കിൾ മറന്നിരുന്നില്ല.
എന്റെ കഥ ഉൾപ്പെട്ടുകൊണ്ടുള്ള പുസ്തകത്തിന്റെ പ്രകാശനംനടന്നത് എറണാകുളത്തുവച്ചായിരുന്നു. അന്ന് ഓഡിറ്റോറിയത്തിൽ ആദ്യമെത്തിയത് അങ്കിളും ആന്റിയുമാണ്. പ്രകാശനം കഴിഞ്ഞയുടനെ രണ്ടു പുസ്തകങ്ങൾ വാങ്ങി, അതിലൊന്ന് എന്റെ അമ്മയുടെ കൈയിൽ ഏൽപ്പിക്കാനും അങ്കിൾ മറന്നില്ല. അന്ന് അവിടെ കൂടിയ എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചേർത്ത് കൊച്ചിൻ ബോൾഗാട്ടിയിലെ Hyathil അങ്കിൾ തന്ന പാർട്ടി ഓർക്കുമ്പോൾ ഇന്നുമെന്റെ കണ്ണുനിറയും. അച്ഛനുണ്ടായിരുന്നെങ്കിൽ ഇതൊക്കെതന്നെയല്ലേ എനിക്കുവേണ്ടി ചെയ്തിട്ടുണ്ടാവുക.
എന്റെ മോന്റെ കല്യാണം തീരുമാനമായപ്പോൾ മോളുടെ അച്ഛനോട് ഫോണിൽ എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചു, പിന്നെ ഹോസൂരിൽ പോയി ഹോട്ടൽറൂം ബുക്ക്‌ചെയ്തു വന്നതും അങ്കിളായിരുന്നു. കല്യാണത്തിന് നിനക്ക് നിന്റേതായ ആവശ്യങ്ങൾ ഉണ്ടാവും. നീ ചിലവാക്കിക്കോ എന്നു പറഞ്ഞ് ഒരു തുക എനിക്കയച്ചുതന്നപ്പോൾ, ഞാൻ എന്റെ അച്ഛനെതന്നെയാണ് ആ മനുഷ്യനിലൂടെ കണ്ടത്. പ്രായത്തിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് ഹോസൂരിലേക്ക് കല്യാണത്തിനും, റിസപ്ഷന് ഹൈദരാബാദും വന്ന് എല്ലാറ്റിനും ഞങ്ങളുടെകൂടെ നിന്ന അങ്കിൾ, ആന്റി നിങ്ങളിലൂടെ ഞാൻ ഒരുപാടു പാഠങ്ങൾ പഠിച്ചു.
രക്തബന്ധങ്ങൾക്കുപോലും വിലകൽപ്പിക്കാത്ത ഇക്കാലത്ത് കൂട്ടുകാരൻ വിട്ടുപിരിഞ്ഞിട്ടും ആ കുടുംബത്തിനോടുള്ള സ്നേഹം അതേപടി നിലനിർത്തി കൊണ്ടുപോവുക ഇന്നത്തെ ലോകത്ത് ഒരു അദ്ഭുതംതന്നെയാണ്.
പണ്ടെപ്പോളോ ഒരു മഴക്കായ് കാത്തുനിന്നിരുന്ന ഒരു വിത്ത് അച്ഛനേകിയ വെള്ളവും വളവുമേറ്റ് വളർന്നൊരു വടവൃക്ഷമായി പടർന്നുപന്തലിച്ച് കുളിർകാറ്റു വീശിയും തണലായും ഒരച്ഛനെപ്പോലെ ഇന്നും ഞങ്ങൾക്കൊപ്പമുണ്ട്. നല്ല മാതാപിതാക്കളിലൂടെ ഈ ഭൂമിയെ കാണാൻകഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ സുകൃതം.
അങ്കിൾ, ആന്റീ, നിറയേ സ്നേഹംമാത്രം സ്നേഹംമാത്രം സ്നേഹം ❤️
നന്ദ
#എന്റെരചന


6 Comments
നിഷ്കളങ്കമായ, തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹം ഭാഗ്യമാണ്. നിധി ആണത് 🥰
സത്യം വിമീ ❤️
പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്നാവും കൂടുതൽ സ്നേഹവും പരിഗണനയും കിട്ടുക. അപ്പോഴാണ്നല്ല മനസ്സുള്ളവരും ചുറ്റുമുണ്ട് എന്നു മനസ്സിലാവുക.
❤️🌹👌
100% കറക്റ്റ് 👍
ന്താ പറയാ….?
ചില മനുഷ്യര് അങ്ങനെയാണ്.
പകരം ഒന്നും പ്രതീക്ഷിക്കാതെ സ്നേഹം പകുത്ത് തരണമെങ്കിൽ അദ്ദേഹം എത്രത്തോളം മഹാനാണ്.
❤️
സത്യം അഞ്ചു, അച്ഛനോടുള്ള സ്നേഹമാണ് ഞങ്ങൾക്ക് അദ്ദേഹം നൽകുന്നത്.