“THOSE WHO LIVE BY THE SEA CAN HARDLY FORM A SINGLE THOUGHT OF WHICH THE SEA WOULD NOT BE PART”
(Hermann Broch)
കേരളമെന്നത് കടലിന്റെ നാടായിട്ടും കടലിന്റേയും കടലോര ജീവിതങ്ങളുടെയും കഥകൾ മലയോര ജീവിത കഥകൾ പോലെ സാഹിത്യത്തിൽ അധികമില്ല.ചെമ്മീൻ എന്ന കൃതി പേരു പോലെയല്ല കടലിന്റെ കഥയെക്കാളേറെ പ്രണയകഥയാണ് പറഞ്ഞത്.എന്നാൽ വളരെ ആഴത്തിൽ കടലിന്റേയും കടലോര ജീവിതത്തിന്റെയും കഥ പറയുന്ന കൃതിയാണ് സോമൻ കടലൂരിന്റെ “പുള്ളിയൻ”. പുള്ളിയൻ എന്നത് ശരീരത്തിൽ പുള്ളിയുള്ള വാലിലെ വിഷമുള്ളു കൊണ്ടു തന്നെ ആക്രമിക്കുന്നവനെ വേദനയുടെ പരക്കോടിയിൽ എത്തിച്ചു ജീവനെടുക്കുന്ന കടലിൽ മദിച്ചു വാഴുന്ന പുള്ളിയൻ തിരച്ചിയെ വേട്ടയാടുന്ന കഥയാണ് (തെരണ്ടി ).
കടലിനെ, മീൻ പിടുത്തത്തെ, മീൻ പിടിത്തക്കാരുടെ ജീവിതത്തെ, അവരുടെ വായ്മൊഴികളെ, മിത്തുകളെ ഒക്കെ കൂട്ടിയിണക്കിയ കൃതിയാണ്. പുള്ളിയനിലെ കടൽ ശാസ്ത്രത്തിന്റെ കണ്ണിലെ കടലല്ല മറിച്ചു ജനനം മുതൽ മരണം വരെ കടൽക്കാറ്റ് ശ്വസിക്കുന്ന കടലിൽ വളരുന്ന മനുഷ്യന്റെ അറിവിന്റെ കടലാണ്. വളരെ ആഴത്തിൽ വളരെക്കാല ഗവേഷണത്തിന്റെ അറിവിന്റെ മുത്തുകൾ അക്ഷരങ്ങളായി തീർക്കുന്ന എഴുത്തു തന്റെ പേരിനെ പോലെ കടലിനെ അറിഞ്ഞ കൃതി.
പുള്ളിയൻ തുടങ്ങുന്നത് “ചിരു കണ്ടൻ” എന്ന ചൂണ്ടകാരന്റെ ഓർമകളിലാണ് അവസാനിക്കുന്നത് അയാളുടെ വർത്തമാന ജീവിതത്തിലും. ചിരു കണ്ടന്റെ ഓർമ്മകളിൽ നിരവധി തലമുറകളുടെ കഥയും ഓർമകളും വന്നു പോകുന്നു, അതു കഥയെ കൂടുതൽ ആസ്വാദ്യമാക്കുന്നു. പല പല വംശമറ്റ മീനുകളും ആമകളും കടൽ ജീവികളും അതിൽ ഒഴുകി ഒലിച്ചു പോകുന്നു. ചിരുകണ്ടൻ കണ്ട കടലിലെ കാഴ്ചകൾക്കൊപ്പം മുത്തിയും അച്ഛനും മറ്റുള്ളവരും അറിഞ്ഞ പറഞ്ഞ കടലറിവുകൾ രചയിതാവ് കൃത്യമായി അടുക്കി വച്ചിരിക്കുന്നു. മുക്കുവ ഭാഷയിലെ വാക്കുകളുടെ അർഥം നമ്പറിട്ടു താഴെ കൊടുത്തത് വായന ലളിതമാക്കി. പുള്ളിയനെ വേട്ടയാടുന്നത് ഒരു വീരപരിവേഷം നൽകുമെന്നു ബാല്യത്തിൽ മനസ്സിലുറച്ച ചിരു കണ്ടന്റെ ഓരോ ചൂണ്ടയും അവനായി ആണ് കടലിലെ ഒട്ടുമിക്ക മീനും കുടുങ്ങിയ വലയ്ക്കും ചൂണ്ടയ്ക്കും പുള്ളിയൻ വഴുതി പോയി, കുടുക്കിയവരെ അവൻ ആഴങ്ങളിൽ തന്നോടൊപ്പം കൊണ്ടുപോയി. പന്ത്രണ്ടു വയസ്സുമുതലുള്ള അയാളുടെ കടൽ യാത്രകൾ അവനു വേണ്ടി ആയിരുന്നു. ചിരുകണ്ടന്റെ ബാല്യം അവന്റ വളർച്ച ജീവിതം കുടുംബം എല്ലാം പുള്ളിയനിൽ പറയുന്നു.
പശ്ചാത്യസാഹിത്യത്തിൽ കടലും ജീവിതവും ജീവികളും കപ്പലുകളും പ്രമേയമാക്കി നിരവധി അനവധി വ്യത്യസ്തമായ സാഹിത്യകൃതികളുണ്ട്. അതിനോട് ചേർത്ത് നിർത്താൻ കഴിയുന്ന മലയാള സാഹിത്യത്തിലെ കൃതിയായിട്ടും, കടലാഴങ്ങളിലെ അതിനേക്കാളേറെ കടൽ തീര ജീവിതകഥകൾ കോറിയിട്ടിട്ടും എന്തുകൊണ്ടോ ശ്രദ്ധയും അംഗീകാരങ്ങളും വേണ്ട വിധത്തിൽ കിട്ടിയില്ല എന്ന തോന്നൽ അവശേഷിപ്പിക്കുന്നുണ്ട് വായനയുടെ അന്ത്യത്തിൽ. പുള്ളിയൻ വായിക്കപ്പെടേണ്ട കൃതിയാണ് ഓരോ അലയിലും തിരയിലും നിഗൂഢത ഒളിപ്പിക്കുന്ന കടൽ പോലെ ഓരോ താളിലും വിസ്മയങ്ങളുള്ള ചെറിയ കൃതി.

