കിഴക്ക് വെള്ളകീറുന്നു. ഏതോ അരുതായ്കയുടെ കറുത്ത മേഘങ്ങൾ എന്നിട്ടും സൂര്യനെ മറയ്ക്കുന്നുണ്ട്. നെഞ്ചിൽ കനൽ കൂട്ടിയ തലേന്നത്തെ പകൽ പകർന്ന ചൂട് ഇപ്പോഴും ആറാതെ, കുളിരിനായി കൊതിച്ച് ഭൂമി. വിടരാൻ വെമ്പുന്ന വേനൽപ്പൂക്കൾ അവിടവിടെ ആർത്തിയോടെ കണ്ണുചിമ്മി വർണ്ണക്കൈകൾ വീശുന്നുണ്ട്. മണി ഏകദേശം അഞ്ചര. അമ്പിളി ഉദയസൂര്യനോട് പരിഭവം പറഞ്ഞു തീർന്നിട്ടില്ല. നേരപ്പകർച്ചയുടെ നേരം കടന്നുവേണം അർക്കനാദ്യകിരണം തെളിമയോടെ താഴേക്ക് തൊടുക്കാൻ. പകൽ പുതുദിനത്തിന്റെ കോലാഹലങ്ങളിലേക്ക് കണ്ണുതിരുമ്മി എഴുന്നേറ്റു വരുന്നതേയുള്ളൂ.
പാളത്തിന്റെ ഒത്ത നടുവിൽ അവൾ നിന്നു. ഇടതും വലതും ഓരോ പൊന്നോമന ഉണ്ട്.
കടന്നുപോയ രാത്രി ഉറക്കത്തിന്റേതായിരുന്നില്ല. ഒരു നൂറു സംശയങ്ങൾ ആയിരുന്നു ഇരുവർക്കും… ‘പേടി തോന്നുമോ,ആരുടെയെങ്കിലും കണ്ണിൽപ്പെടുമോ, തൊട്ടടുത്തുവന്നു വണ്ടി ചവിട്ടി നിർത്തിയാലോ, ഒരാളെ മാത്രം ബാക്കിയാക്കി മറ്റവരെയും കൊണ്ട് വണ്ടി പോയാലോ….’
അത്താഴം ഒരു പെസഹാ വിരുന്നായിരുന്നു അവർക്ക്. ഇഷ്ടപ്പെട്ട കഞ്ഞിയും കൂട്ടാനും അമ്മ വാരി കൊടുത്തത് തിടുക്കത്തിലാണ് കഴിച്ചത്- ഒട്ടും ബാക്കി വയ്ക്കാതെ, അവസാനവറ്റുവരെയും. രാത്രി പുലരുന്നതിനു മുൻപേ തങ്ങളുടെ കടന്നുപോകലാണ്! കട്ടിലിൽ കെട്ടിപ്പിടിച്ചിരുന്ന് അവർ പ്രാർത്ഥനകൾ ചൊല്ലി. ഹല്ലേലുയ പാടി. നന്മ നിറഞ്ഞ മറിയത്തോട് മരണനേരത്ത് കൈവിടല്ലേ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു. സ്വർഗ്ഗത്തിലെ തങ്ങളുടെ മുറിയിൽ കൈവിരിച്ച് തങ്ങൾക്കായി കാത്തിരിക്കണമെന്ന് ശട്ടം കെട്ടി. അമ്മയ്ക്കിരുവശവുമായി കിടക്കയിൽ അവർ അമർന്നു. വാൽസല്യം പൂനിലാവായി ആ മുറിയിൽ കണ്ണുചിമ്മാതിരുന്നു.
ഗർഭപാത്രത്തിൽ അവർ വിരുന്നുവന്ന അനുഗൃഹീത നിമിഷങ്ങളെക്കുറിച്ചാണ് അമ്മ അവരോട് ആദ്യം പറഞ്ഞത്. നീലത്തടാകത്തിലെ ഓളത്തെല്ലു പോലെ അമ്മനദിയിൽ അവർ നീന്തിത്തുടിച്ചതും പുറത്തു വരാൻ വെമ്പൽ കൂട്ടി ഇടിച്ചതും മുട്ടിയതും എല്ലാം അവൾ ഓർത്തു പറഞ്ഞു. ഓരോ സ്കാനിങ്ങിലും കൈകുടിച്ച് ചുരുണ്ടുകൂടിക്കിടന്നു കള്ളയുറക്കം കാഴ്ചവെച്ച നിമിഷങ്ങളുടെ കഥകൾപ്പറഞ്ഞ് അവരെ ചിരിപ്പിച്ചു. ഫ്ലാനലിന്റെ പതുപതുപ്പിൽ നേഴ്സുമാർ നീട്ടിയ പഞ്ഞിക്കെട്ടുകളെ ആദ്യമായി ഉമ്മ വച്ചപ്പോൾ നനഞ്ഞു കുതിർന്ന മാറിടത്തെ ഓർത്ത് അവളുടെ സ്തനങ്ങൾ ഒന്നുകൂടി ചുരന്നു. ഇരുന്നതും നടന്നതും ഓടിയതും ആദ്യമായി ‘അമ്മേ’ എന്ന് വിളിച്ചതും എല്ലാം ആ കുഞ്ഞുകാതുകളിൽ ഒരു കഥ പോലെ അവൾ പറഞ്ഞുകൊണ്ടിരുന്നു. പൊക്കിൾകൊടി മുറിച്ചുമാറ്റിയെങ്കിലും ‘ചേച്ചിയും കുഞ്ഞാവയും’ ഇന്നും അവളുടെ ഭാഗം തന്നെയെന്ന് ഒന്നുകൂടി ഇറുക്കിപ്പുണർന്നുകൊണ്ട് അവൾ അവരെ ഓർമിപ്പിച്ചു. തോരാതെ തീരാതെ വീണ്ടും വീണ്ടും അവർ ഉമ്മ വച്ചു. സ്വർഗ്ഗത്തിൽ തങ്ങൾക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്ന കന്യാമാതാവിനെ കനവിൽക്കണ്ട് ആ പൈതങ്ങൾ എപ്പോഴോ ഉറങ്ങി.
അവൾ പക്ഷേ ഉറങ്ങിയില്ല!!
സമയം നാലര വെളുപ്പാകാൻ യുഗങ്ങളുടെ ദൈർഘ്യമെടുത്തെന്നവൾക്ക് തോന്നി. കുട്ടികളെ ശല്യപ്പെടുത്താതെ വേഗം എണീറ്റ് നെറ്റിയിൽ കുരിശു വരച്ച് ‘ഈശോ മറിയം യൗസേപ്പേ കൂട്ടായിരിക്കണേ’ എന്ന് പ്രാർത്ഥിച്ചപ്പോൾ കണ്ണുകൾ സജലങ്ങളായോ? വേണ്ട.. ഇന്നാണ് രക്ഷയുടെ ദിനം.. ആ ഓർമ്മ അവളെ പ്രസന്നവതിയാക്കി. ധൃതിയിൽ കുളിച്ചൊരുങ്ങി. അപ്പോഴേക്കും മണിയഞ്ച്.കുഞ്ഞുങ്ങളെ ഉമ്മവച്ചുണർത്തി. ഉത്സാഹത്തോടെ ഉണർന്ന് അവരും റെഡിയായി.
പെട്ടെന്ന് ഒരു ചിണുക്കം… മൂത്തവളാണ്! അമ്മയുടെ ചങ്കൊന്നാളി. രണ്ടുപേരെയും വാരിയെടുത്ത് ചേർത്തുപിടിച്ചു. ‘അമ്മയെ വിശ്വാസമില്ലേ.. പിന്നെന്തിനാ പേടി??’ നീണ്ട ഒരാശ്ലേഷത്തിൽ ഭയവും സംശയവും ഒക്കെ അവൾ കാറ്റിൽ പറത്തി.
ഏറ്റവും നല്ല ഉടുപ്പിൽ തന്നെ കുഞ്ഞുങ്ങൾ അണിഞ്ഞൊരുങ്ങി. വല്യപ്പനെയും വല്യമ്മയെയും കെട്ടിപ്പിടിച്ച് സ്തുതികൊടുത്തു. മുൻ വാതിൽ പൂട്ടി തിടുക്കത്തിൽ അവർ നടന്നു.
300 മീറ്റർ…. മുള്ളുവേലി കടന്ന് ദിവസങ്ങളായി സർവ്വേ നടത്തി അടയാളപ്പെടുത്തിയിട്ട റെയിൽ ട്രാക്കിന്റെ പോയിന്റിൽ ഒത്ത നടുക്കായി അവൾ നിന്നു.. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ആരും പുറത്തല്ല എന്നുറപ്പുവരുത്തി. ഒരു ഒറ്റത്തൂൺപോലെ അവർ ചേർന്നുനിന്നു. കണ്ണുകൾ അടച്ച്… ഇറുകെപ്പുണർന്ന്…സ്വർഗ്ഗത്തെ മനസ്സിൽക്കണ്ട്…
അമ്മമാതാവ് കയ്യാട്ടി വിളിക്കുന്നു….
ദൂരെ ട്രെയിനിന്റെ കടകടാ ശബ്ദം.. മിന്നൽ വേഗത്തിലാണ് അതടുത്തെത്തിയത്.
പോം പോം പോം പോം… തലങ്ങും വിലങ്ങും ഹോണടിച്ച് ആ മോണിംഗ് മെയിൽ ഉറക്കെ വേവലാതിപ്പെട്ടു.
ഒരു നിമിഷം… ‘അമ്മേ….’ മൂന്നു കണ്ഠങ്ങൾ ഒരുമിച്ചലറി…. ലോക്കോ പൈലറ്റ് കണ്ണുചിമ്മാൻ മറന്നുപോയി.
ആംബുലൻസും ഫയർഫോഴ്സും നിലയ്ക്കാത്ത കൂക്കുവിളികളുമായി പാഞ്ഞെത്തുമ്പോഴേക്കും കഷ്ടപ്പാടിന്റെ പ്രവാസദേശം വിട്ട് പുറപ്പാടുപൂർത്തിയാക്കി അവർ കാനാൻദേശത്തെ പുൽകിയിരുന്നു!
NB: ജീവിക്കുവാനല്ലേ യാചിക്കേണ്ടൂ. മരണം പരമമായ ഒരു സ്വാതന്ത്ര്യലബ്ധിയായി അവൾക്ക് തോന്നിയെങ്കിൽ സമൂഹമാണ് അതിന് ഉത്തരവാദി. കുടുംബങ്ങൾ രാഷ്ട്രത്തിന്റെ സ്വത്താണെന്നും ആവശ്യമായ സന്ദർഭങ്ങളിൽ രാഷ്ട്രം ഇടപെടണമെന്നും ഞാൻ കരുതുന്നു. ഗവൺമെന്റ് ഏജൻസികളും രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളും എല്ലാം അനീതികളെ തിരിച്ചറിയുന്നതിനും ഫലവത്തായി ഇടപെടുന്നതിനും ഉള്ള ആർജ്ജവം കാണിക്കേണ്ടതുണ്ട്. ആ തലത്തിലേക്ക് ആണ് നമ്മുടെ സമൂഹം ഇനി വളരേണ്ടത്.
#സ്ത്രീ ജീവിതം.. കണ്ടതും കേട്ടതും


14 Comments
സിൽവി ചേച്ചി… ഇങ്ങനെ ഒരെഴുത്തു മനസിന്റെ ആവശ്യമായിരുന്നു ഈ വായനയും, അത്രയേറെ ആ വാർത്ത നമ്മെ നടുക്കിക്കാണും.
ഭീകരവാർത്തകൾക്കിടയിലെ അതിദയനീയ വാർത്തയായിരുന്നില്ലേ ഇത് 😀😀😀😀. Thank you സാബീ ❤️
നടുക്കുന്ന വാർത്തക്ക് ഒരു വർഷം പൂർത്തിയായി. ഇനിയും എത്ര സഹോദരിമാർ ഈ അവസ്ഥയിൽ ജീവിക്കുന്നുണ്ടാകും. ദുരന്തം മാത്രം വാർത്തയാകാതെ കുടുംബവും സമൂഹവും അവരെ ചേർത്തു പിടിച്ചിരുന്നെങ്കിൽ !
നോവ് ഒരു തരി പോലും നഷ്ടപ്പെടാതെ സിൽവി പകർത്തിയിട്ടുണ്ട് എഴുത്തിൽ.
😰
ഓർക്കുമ്പോൾ ഇപ്പോഴും നോവാണ് ജോയ്സ് 😥
നടന്ന സംഭവമാണ് അല്ലെ ? ടച്ചിങ് സ്റ്റോറി.
Heart touching story
Yes Sayara. വായനയ്ക്കുനന്ദി കേട്ടോ
ഈ blog നു കാരണമായ സംഭവം, കണ്ണിനു മുന്നിലൂടെ വാർത്തയായി കടന്നുപോകുന്നു. ആ സ്ത്രീയും കുഞ്ഞുങ്ങളും അനുഭവിച്ച ദുരിതപർവം കുറച്ചു നാൾ മാത്രം വാർത്തയാകും. വർഷങ്ങളായുള്ള മോശം അവസ്ഥകൾ ആണ് അവരെ കടുംകൈ ചെയ്യിച്ചതും. ഇത്തരം അവസ്ഥയിൽ വർഷങ്ങൾ എടുക്കുന്ന തീർപ്പുകൾക്ക് പകരം പെട്ടെന്ന് തീരുമാനങ്ങൾ സർക്കാർ, കുടുംബം, മതം തലങ്ങളിൽ ഉണ്ടായാൽ ഈ ദുരന്തം ഒഴിവായി പോകുമായിരുന്നു.
നല്ല എഴുത്ത്, സ്ത്രീയെ അല്ലെങ്കിൽ അമ്മയെ പഴിക്കുന്നതിനു പകരം സമൂഹം ചിന്തിക്കണം.
തീർച്ചയായും ആത്മഹത്യ പാപമാണ് എന്തിന് അവൾ അത് ചെയ്തു എന്ന ലൈനിൽ നിന്ന് മാറി അത് എങ്ങനെ സമൂഹത്തിന്റെ കുറ്റമായി മാറുന്നു എന്ന രീതിയിൽ നമ്മൾ ചിന്തിച്ചു തുടങ്ങണം. ആ രീതിയിൽ പ്രവർത്തിച്ചു തുടങ്ങണം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോയിസ്.
ചേച്ചി കരയിച്ചു കളഞ്ഞു 🫂
ഇത് എഴുതുന്നതിനു മുൻപ് രണ്ടു ദിവസം എനിക്ക് ഉറങ്ങാൻ പറ്റിയില്ല ഷിജു. എഴുത്ത് ഒരു വിധത്തിൽ ഒരു വെന്റ് ഔട്ട് ആയിരുന്നു. വായനയ്ക്ക് നന്ദി .
അതിദാരുണമായ ആ സംഭവം നടക്കുന്നതിന് മുൻപ് അവർ അനുഭവിച്ച വേദനയും ആത്മസംഘർഷങ്ങളും അതേ തീവ്രതയിൽ പകർത്തിയെഴുതിയ എഴുത്ത്.❣️❣️❣️
ആ അമ്മയെയും മക്കളെയും വായനയിൽ കാണാൻ പറ്റി 👍🏼
ഈ സംഭവം പഴയ വേദനയോടെ തന്നെ മനസ്സിലെത്തി. ഒരു വഴിയും മുന്നിലില്ലെന്നും മനസ്സിലാക്കാനും Support ചെയ്യാനും ഭൂമിയിൽ ഒരു മനുഷ്യക്കുഞ്ഞു പോലും ഇല്ലെന്നും തോന്നിയിട്ടാണല്ലോ തങ്ങളുടെ ആത്മാവിൻ്റെ ഭാഗമായ കുഞ്ഞുങ്ങളെയും എടുത്ത് അമ്മമാർ മരണത്തിലേക്ക് നടക്കുന്നത്. സമൂഹത്തിൻ്റെ, ഭരണകൂടങ്ങളുടെ, പരാജയം തന്നെയാണിത്. നല്ലെഴുത്ത് സിൽവി.