പാറിനടക്കുന്ന കുഞ്ഞിത്തുമ്പികളെ പിടിക്കാൻ വാശിപിടിച്ച മകന്, പതുങ്ങി പിറകിലൂടെ അതിന്റെ വാലിൽ പിടുത്തമിട്ട് അച്ഛൻ ഒരു നൂലിൽ കെട്ടി നൂലിന്റെ അറ്റം മകന് കൈമാറുന്നു. അവൻ അതിനെ സ്വന്തമായി കണ്ട് അതിനെക്കൊണ്ട് കല്ലെടുപ്പിക്കുന്നു. തുമ്പിയാകട്ടെ എങ്ങനെയെങ്കിലും ഒന്ന് രക്ഷപെടാൻ കിണഞ്ഞു ശ്രമിക്കുന്നു. പിന്നെ അറിഞ്ഞോ അറിയാതെയോ നൂല് പൊട്ടി അവൾ രക്ഷപ്പെട്ട് പറന്നുയരുന്നു. പല സ്ത്രീകളും ഇങ്ങനെ പറക്കാൻ പിടയ്ക്കുന്നവരാണ്. താലിച്ചരടിൽ തളയ്ക്കപ്പെട്ട്, കല്ലുകളും ചുമടുകളും താങ്ങി ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നവർ.
ചിലർ തങ്ങളുടെ കളഞ്ഞുപോയ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്നു. മറ്റ് ചിലർ അത് മനപ്പൂർവം മറക്കുന്നു. ത്യഗിയെന്ന, സ്ത്രീയിൽ ഉപയോഗിക്കുന്ന കെണി തന്നെയാണ് അതിന് കാരണവും. സ്ത്രീയെ നീ ദുർബലയല്ല ….. മനയ്ക്കുള്ളിൽ നീ മറഞ്ഞിരുന്ന കാലം മാഞ്ഞില്ലാതായി. നിന്റെ ശബ്ദം ഉയർത്തിടാതെ നിന്നെ മറച്ചവർ ഇന്ന് മൺമറഞ്ഞിരിക്കുന്നു. തുറിച്ച് നോട്ടത്തിന്റെ മാറാല തൂത്തെറിയാൻ നിന്റെ കൈകൾക്ക് ശക്തിയുണ്ടെന്ന് മനസ്സിലാക്കുക. കുലീന വേഷം മാറ്റി കണ്ണ് തുറന്ന് കാണൂ ഈ ലോകത്തിന്റെ മാറ്റം.
പെൺകുട്ടികൾക്ക് ഉറക്കെ ചിരിക്കാനും കരയാനും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച്, കേട്ടറിവ് മാത്രമുള്ള ഒരു യുവതലമുറയാണ് ഇന്നുള്ളത്. അതിന് കാരണവും ഒരു പക്ഷേ ചിരിയും കരച്ചിലും ഉള്ളിലൊതുക്കിയ കുറേ പെൺ ഗർഭാശയങ്ങൾ പെണ്ണിന് ജന്മം നൽകിയപ്പോൾ താൻ ഒതുക്കിയ ചിരിയും അവൾക്കൊപ്പം പുറത്തേക്കിടാൻ കൊതിച്ചത് കൊണ്ടാണ്. തനിക്ക് നിഷേധിക്കപ്പെട്ടതെല്ലാം പെണ്മക്കൾക്ക് ലഭിക്കാൻ അടുപ്പിലേക്ക് ഊതിയ നിശ്വാസങ്ങളും, മുഖത്തടിച്ച പൊള്ളലുകളും അവർക്ക് ഊർജം നൽകി. അടുക്കളയിൽ കരിയും ചൂടും കൊള്ളിക്കാതെ മകളെ പഠിക്കാൻ ഉപദേശിച്ചതും അതിനാണ്.മകനൊപ്പം അവൾക്കും തിണ്ണയിൽ കസേരയിട്ടതും അതിന് വേണ്ടി തന്നെയാണ് . കാരണം അടുക്കളയിൽ ഒതുങ്ങിയ സ്ത്രീ തന്നോടൊപ്പം അവസാനിക്കണം എന്ന് അവർ ആഗ്രഹിച്ചു.
ഭർത്താവിന്റെ മുൻപിൽ ഒരു രൂപയ്ക്ക് കെഞ്ചുന്ന തന്റെ അവസ്ഥ മകൾക്ക് വരാതിരിക്കാൻ അങ്ങനെ എത്ര അമ്മമാർ അവൾക്ക് വേണ്ടി വാദിച്ചിരിക്കുന്നു. അല്ലെങ്കിലും പെണ്ണല്ലേ, പഠിപ്പിന്റെ ആവശ്യം ഇല്ല. കെട്ടിച്ചു വിട്ടാൽ ഭർത്താവിന്റെ കീശ നിറയ്ക്കാമെന്നല്ലാതെ ഇതിനെയൊക്കെ പഠിപ്പിച്ചിട്ട് കുടുംബം നന്നാകില്ലല്ലോയെന്ന് പറഞ്ഞ് ആരുടെയെങ്കിലും തലയിൽ വയ്ക്കാൻ വെപ്രാളം കാണിക്കുന്ന മാതാപിതാക്കളുടെ കാലം കഴിഞ്ഞെന്നുള്ള തോന്നൽ വെറുതെയാണ്. മകളുടെ ആരാച്ചാർക്ക് കൂലി ഉണ്ടാക്കാനുള്ള ഓട്ടത്തിൽ ‘സ്‌ത്രീ തന്നെ ധനം’ എന്ന ചൊല്ല് അന്താളിപ്പോടെ നിൽക്കുന്നു.
സ്‌ത്രീ ഒരു വിപണന ചരക്കല്ലെന്ന് മനസ്സിലാ ക്കേണ്ടത് ആദ്യം സ്‌ത്രീ തന്നെയാണ്. ഇപ്പോൾ, കുട്ടികൾക്ക് സംസാരിക്കാനും മനസ്സിലാക്കാനും വിവാഹത്തിന് മുൻപ് സമയം ലഭിക്കുന്നുണ്ട്. പെൺകുട്ടികളെ…. ഒരു വാക്ക്……..വിവാഹം ഉറപ്പിച്ച ശേഷവും, മോതിരം മാറിയെങ്കിലും എന്തെങ്കിലും ഒരു ദു:സൂചന നിങ്ങൾക്ക് ലഭിച്ചാൽ ആരെയും ഭയക്കേണ്ട. ഒരു ‘നോ’ യിൽ നിങ്ങൾ രക്ഷപ്പെടും.രക്ഷിതാക്കളും, ബന്ധുക്കളും, അയൽക്കാരും മുറുമുറുത്തേയ്ക്കാം.പക്ഷേ നിങ്ങളുടെ ഒരേ ഒരു ജീവിതം അത് നിങ്ങൾ ജീവിക്കേണ്ടതാണ്. ഇവരെല്ലാം അടുത്ത ഇരയെ കിട്ടുമ്പോൾ നിങ്ങളെ മറക്കും, ഇനി മറന്നില്ലെങ്കിലും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. നേരെ മറിച്ച് ‘നോ’ പറയാൻ മടിച്ചാൽ ആരും നിങ്ങളെ രക്ഷിക്കാൻ ഉണ്ടാവില്ല. വിവാഹശേഷവും കുഞ്ഞുങ്ങളുടെ പേരിൽ ‘ നോ’ പറയാൻ ഒരിക്കലും ഭയക്കരുത്. പണത്തിനോടുള്ള ആർത്തി ഒരിക്കലെങ്കിലും അവന്റെ കണ്ണുകളിൽ തെളിഞ്ഞാൽ, നാവിലുയർന്നാൽ എങ്ങനെയെങ്കിലും, വാലിൽ കെട്ടിയ നൂലിൽ നിന്ന് രക്ഷപ്പെടാൻ പിടയുന്ന തുമ്പിയെ പോലെ യുദ്ധം ചെയ്ത് രക്ഷപെട്ട് വാനിൽ പറന്ന്,കളഞ്ഞു പോയ നിന്റെ സ്വപ്‌നങ്ങൾ തിരഞ്ഞു കണ്ടെത്തുക. സമത്വത്തെക്കാൾ സ്വാതന്ത്ര്യമാണ് നിനക്ക് വേണ്ടത്.എല്ലാം ഉള്ളിൽ ഒതുക്കി, സഹനത്തിന്റെയും ത്യാഗത്തിന്റെയും രക്തസാക്ഷികളാകാൻ സ്വയം തീരുമാനിക്കരുത്. സോഷ്യൽ മീഡിയ വാഴുന്ന ഇന്ന് നിങ്ങൾ ആരോടെങ്കിലും എല്ലാം തുറന്ന് പറഞ്ഞാൽ തീർച്ചയായും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല.സ്ത്രീ ആദ്യം അവളുടെ ഉള്ളിൽ തന്നെ, മാനസികമായും, സാമൂഹ്യപരമായും ശാക്തീകരിക്കപ്പെടട്ടെ.
വനിതകൾ കൈ കടത്താത്ത മേഖലകളില്ലായെന്നു അഭിമാനത്തോടെ പറയുമ്പോഴും,എത്ര പെൺജന്മങ്ങളാണ് ഗാർഹിക പീഡനത്തിലും, സ്ത്രീധന പ്രശ്നങ്ങളിലും തീരുന്നത്.
പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ ഇന്നും പെൺകുട്ടികൾക്ക് തെറ്റ് പറ്റുന്നത് എന്തുകൊണ്ടാണ്?!. വളരെ ചെറുപ്പത്തിൽ തന്നെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കുമ്പോൾ, തിരിച്ചറിവാകുമ്പോൾ തന്റെ പുരുഷനെ തിരഞ്ഞെടുക്കാൻ കൂടി അവളെ പഠിപ്പിക്കണം.ജീവിതം എപ്പോഴും ഒരു പോലെയാകണമെന്നില്ല. താളപിഴകളുണ്ടാകുമ്പോൾ, മനസ്സ് പതറാതെ, ഉറച്ച് നിൽക്കാനും അവരെ പ്രാപ്ത്തയാക്കണം . അതിനാദ്യം സെൽഫ് റെസ്‌പെക്ട് തന്നെയാണ് വേണ്ടത്. തന്റെ ജീവിതം മറന്ന് മക്കൾക്ക് വേണ്ടി ത്യാഗം ചെയ്താൽ അവരുടെ മുന്നിൽ പോലും നിങ്ങൾക്ക് പിന്നീട് വില കാണില്ല. സമൂഹത്തിന്റെ വലിയ സ്ഥാനങ്ങളിൽ എത്തപ്പെട്ട പെണ്ണേ, പെൺ കരുത്തേ, നീ നിനക്കായ് ജീവിക്കാൻ മറക്കരുത്. സ്ത്രീധനത്തിന്റെ കൂർത്ത പല്ലുകളുടെ ഇടയിലെ, ജീവിതത്തിൽ നിന്ന് ചാടിയിറങ്ങി രക്ഷപെടൂ.അതിന് ആദ്യം സ്വന്തം കാലിൽ നിൽക്കാൻ ഒരു തൊഴിൽ നിങ്ങൾ തീർച്ചയായും പഠിച്ചിരിക്കണം.
പല്ലടയാളങ്ങളും തുപ്പലിന്റെ ഇഴുക്കുമുള്ള ശരീരത്തോടെ തിരികെ വരുന്ന പെണ്മക്കളെ സ്വീകരിക്കാൻ, ഇരുകയ്യുമായി നിൽക്കുന്ന മാതാപിതാക്കളും, സഹോദരങ്ങളും ഉണ്ടെങ്കിൽ പെൺഹത്യകൾ അവസാനിക്കും.
സ്ത്രീ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ എല്ലാ അർത്ഥത്തിലും അത് ശരിയാണോ.? വേട്ടയാടപ്പെട്ട, കൊല്ലപ്പെട്ട, ആത്മഹത്യചെയ്ത പെൺ ആത്മാക്കൾക്ക്
നീതി കിട്ടുന്നുണ്ടോ? ജോലി സ്ഥലങ്ങളിൽ സ്‌ത്രീ മേലുദ്യോഗസ്ഥയായിട്ടും, കീഴ് ജോലിക്കാരികളുടെ മനസ്സ് മടിപ്പിച്ച്, പുരുഷനെ വാഴുത്തിപ്പാടുമ്പോൾ, വല്ലപ്പോഴും ഉണ്ടാക്കുന്ന പൊരിച്ച മീനിന്റെ നല്ല ഭാഗം സഹോദരന് കൊടുത്തിട്ട് തന്റെ പ്ലേറ്റിൽ വീഴുന്ന തല കഷ്ണം നോക്കി പരാതി പറഞ്ഞ പഴയ കാലം മറ്റൊരു തരത്തിൽ കൺമുൻപിൽ വന്ന് നിൽക്കും പോലെ. പക്ഷേ പരാതി പറയാൻ ഇപ്പോഴും പലർക്കും പേടിയാണ്, അമ്മയോടല്ലാതെ………
#വനിതാദിനം
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


6 Comments
നല്ല രചന. അന്തസ്സോടെ ജീവിക്കാൻ പെണ്ണിന് കഴിയണം, പ്രശ്നങ്ങളിൽ കുടുംബവും support ആയി നിൽക്കണം.
നല്ല message 👍👏
Thank you
അതേ. ഇന്നത്തെ കുറച്ചു പെൺകുട്ടികളെങ്കിലും ശരിയായ വഴികൾ തിരഞ്ഞെടുക്കുന്നുണ്ട്. ഒരു പ്രതിസന്ധി വന്നാൽ അവരെ ചേർത്തുപിടിക്കാൻ മാതാപിതാക്കൾ തയ്യാറാവണം. അല്ലാതെ ജീവിതം അവസാനിപ്പിച്ചു കഴിയുമ്പോൾ ചാനൽ ചർച്ചകൾ നടത്തരുത്
നല്ലെഴുത്ത്❤️🌹👌
Thank you
👏🏻👏🏻 വളരെ ചിന്തിപ്പിക്കുകയും സെക്സിസ്റ്റുകളെ ചൊടിപ്പിക്കുകയും ചെയ്യുന്ന വാചകങ്ങൾ.. ആശംസകൾ
Thank you