വീണ്ടുമൊരു വനിതാദിനം കൂടി കടന്നുപോകുന്നു. ലോകമെമ്പാടും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുകയാണ്. ലിംഗ സമത്വം, സ്ത്രീശാക്തീകരണം, സാമൂഹിക നീതി എന്നിവയ്ക്കായി വാദിക്കുന്നതും സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതുമായ ഒരു ആഗോള പ്രസ്ഥാനമായിത്തന്നെ നമുക്ക് ഈ ദിവസത്തെ കണക്കാക്കാം.
ഒരോ വർഷത്തേയും വനിതാദിനത്തിന് ഒരു സവിശേഷ പ്രമേയം അഥവാ തീം ഉണ്ടായിരിക്കും. ഈ വർഷത്തെ തീം “പ്രവർത്തനം ത്വരിതപ്പെടുത്തുക ” എന്നതാണ്. ലിംഗസമത്വത്തിലേക്കുള്ള അടിയന്തിര നടപടികൾക്കു ഊന്നൽ നൽകുന്നതാണ് ഈ പ്രമേയം.
രാഷ്ട്രീയം, ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം.
സ്ത്രീകളുടെ സാമൂഹിക തുല്യത്യയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ ഓർമ്മിപ്പിച്ചും സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുമാണ് ഓരോ വനിതാ ദിനവും കടന്നുപോകുന്നത്.
സ്ത്രീകളെ കൂടുതലായി പൊതുധാരയിലേക്കു നയിക്കാനും, ഇനിയും ലോകത്തിൻ്റെ പല ഭാഗങ്ങളിലും അസമത്വത്തിൻ്റെയും അടിമത്തത്തിൻ്റെയും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന അനേകം സ്ത്രീജന്മങ്ങൾക്കു മോചനം നൽകുവാനും ഈ ദിനം നമ്മെ സഹായിക്കുന്നു.
കാലദേശ ഭാഷകൾക്കതീതമായി എല്ലാ വനിതകൾക്കുമായി ഒരു ദിനം കൊണ്ടാടപ്പെടുന്നു.
കേവലമൊരുദിനം മാത്രമല്ല, എല്ലാ ദിനങ്ങളും വനിതകളുടേതു തന്നെയാണ്. പെണ്ണൊന്നു വായ് തുറന്നാൽ ധിക്കാരിയെന്നു വിളിക്കുന്ന സമൂഹത്തിനു മാറ്റം വരാതെ അവളെത്ര വനിതാദിനം ആഘോഷിച്ചിട്ടും കാര്യമില്ലെന്നു നമുക്കറിയാം.
അവകാശങ്ങളേക്കുറിച്ചും അവകാശ ലംഘനങ്ങളേക്കുറിച്ചും ഉച്ചത്തിൽ പറയാൻ ലോകമെമ്പാടുമുള്ള സ്ത്രീകൾ മുന്നിട്ടു വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
ഒരു വിഭാഗം സ്ത്രീകളെങ്കിലും അനീതികളേയും അസമത്വങ്ങളേയും അക്രമങ്ങളേയും എതിർക്കാൻ ചങ്കൂറ്റത്തോടെ മുന്നോട്ടു വരുന്നുണ്ട് എന്നുള്ളത് പ്രത്യാശ നൽകുന്ന കാര്യം തന്നെയാണ്.
എന്നാൽ അവർക്കു നീതി ലഭിക്കുന്നുണ്ടോ? ഒന്നു ചിന്തിച്ചു നോക്കൂ.
പലപ്പോഴും എതിർക്കുന്നവരേയും ചോദ്യശരങ്ങളെയ്യുന്നവരേയും അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കാറുള്ളത്. പിന്നെങ്ങനെയാണ് നീതി കിട്ടുന്നത്?
1975 ലാണ് ഐക്യരാഷ്ടസഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. അതിനു മുമ്പുള്ള ചരിത്രത്തിലേക്കു ഞാൻ കടക്കുന്നില്ല.
ആ സമയത്തു വന്ന ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ മുഖചിത്രം ഇന്നും മനസ്സിലുണ്ട്. വിവിധ മേഖലകളിൽ വെന്നിക്കൊടി പാറിച്ച അനേകം സ്ത്രീരത്നങ്ങളുടെ മുഖങ്ങളും അവരേക്കുറിച്ചുള്ള ലേഖനങ്ങളും ഒരു പന്ത്രണ്ടു വയസ്സുകാരിയിലുണർത്തിയ ആഹ്ലാദത്തിൻ്റെയും അത്ഭുതത്തിൻ്റേയും അലകൾ വളരെ വലുതായിരുന്നു.
പിന്നീട് നാമങ്ങോട്ട് കണ്ടത് മാറ്റത്തിൻ്റെ കാലമായിരുന്നു. നീതിക്കായ്,അവകാശത്തിനായ്,സ്വാതന്ത്ര്യത്തിനായ്, സമത്വത്തിനായ്, സ്ത്രീസുരക്ഷയ്ക്കായ് അവൾ നിരന്തരം പോരാടി. നമ്മുടെ പൂർവ്വികരായ സ്ത്രീകൾ ത്യാഗോജ്വലമായ സമരങ്ങളിലൂടെ വോട്ടവകാശം പോലെ പല കാര്യങ്ങളും നേടിത്തന്നിട്ടുണ്ട്.എന്നാൽ അൻപതു വർഷങ്ങൾക്കു ശേഷവും ആ പോരാട്ടം എവിടെവരെയെത്തി എന്നത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്നുപലരും”സ്ത്രീകൾക്കിപ്പോൾ എന്തിൻ്റെ കുറവാണ്. സ്വാതന്ത്ര്യമില്ലേ? ഒട്ടുമിക്ക കാര്യങ്ങളിലും പുരുഷൻ്റെ ഒപ്പമെത്തിയില്ലേ? “എന്നൊക്കെ ചോദിക്കാറുണ്ട്. ആഴത്തിൽ ചിന്തിക്കുമ്പോഴേ അവയിലെ പൊള്ളത്തരം നമുക്കു പിടി കിട്ടൂ.
ലിംഗ സമത്വം വേണം എന്നു നാം പറയാറുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് ഈ വർഷത്തെ വനിതാദിനം ലക്ഷ്യമിടുന്നതു തന്നെ.എന്താണീ ലിംഗസമത്വം കൊണ്ടുദ്ദേശിക്കുന്നത്?
ശരിയ്ക്കും ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ ലിംഗ വിവേചനം ആരംഭിക്കുകയാണ്. സ്വന്തം വീട്ടിൽ നിന്നുതന്നെയാണതു തുടങ്ങുന്നത്. മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന് എത്ര സമർത്ഥിച്ചാലും അതു പൂർണ്ണമല്ല എന്നു നമുക്കറിയാം.
പെണ്ണായിപ്പിറക്കുമ്പോൾ മുതൽ അവൾക്കായി സമൂഹവും കുടുംബവും ചില വേലിക്കെട്ടുകൾ തീർക്കുന്നു; നിയമങ്ങളുണ്ടാക്കുന്നു. ഒടുവിൽ അവയുടെയെല്ലാം തടവുകാരിയായി മാറുകയാണവൾ.
സ്ത്രീയും പുരുഷനും ഒരുപോലെയുള്ളവരല്ല. ശാരീരികക്ഷമതയിൽ പുരുഷൻ ഒരു പടി മുന്നിലാണെന്നു തന്നെ പറയാം. അവർക്കു രണ്ടു കൂട്ടർക്കുമുള്ള കരുത്തും കഴിവും ഉപയോഗിക്കാനുള്ള അവസരങ്ങൾ തുല്യമാവുകയാണു വേണ്ടത്. ഇത്തരം കാര്യങ്ങൾ കൂടുതലും നിഷേധിക്കപ്പെടുന്നത് സ്ത്രീകൾക്കാണ് എന്നും നമുക്കറിയാം.
തുല്യത എന്നു പറയുമ്പോൾ ജീവിതത്തിൻ്റെ സമസ്ത തലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം തുല്യമായ രീതിയിൽ ഉറപ്പാക്കുക എന്നല്ലേ അർത്ഥം.
സ്ത്രീകളുടെ പങ്കാളിത്തത്തേക്കുറിച്ചു ചിന്തിക്കുമ്പോൾ ഒരു കാര്യം ഓർമ്മിക്കാതിരിക്കരുത്. പല രംഗങ്ങളിലും സ്ത്രീകൾ ബോധപൂർവ്വമായ ഒഴിവാക്കപ്പെടലുകൾക്കു വിധേയമാകുന്നുണ്ട്. പണ്ടത്തെ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ അവസ്ഥ വളരെ വളരെ പുരോഗമിച്ചിട്ടുണ്ട്.
അതു മാത്രം മതിയോ? അതിൽ നിന്നും നാം ബഹുദൂരം മുന്നോട്ടു സഞ്ചരിക്കേണ്ടിയിരിക്കുന്നു.
ശക്തമായ സ്ത്രീ സംരക്ഷണ നിയമങ്ങളുള്ള ഒരു രാജ്യമാണ് ഭാരതം. എന്നാൽ എല്ലായിടങ്ങളിലും തുല്യ പങ്കാളിത്തം ഉറപ്പാക്കപ്പെടുന്നുണ്ടെന്ന് നമുക്ക് അവകാശപ്പെടാനാവുമോ?
പ്രധാനമായും മൂന്നുതലങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് കൃത്യമായി എടുത്തു കാണിക്കാൻ പറ്റും. പൊതുവിടങ്ങൾ ,രാഷ്ട്രീയ മേഖല, കുടുംബം എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
രാഷ്ട്രീയ മേഖല തന്നെ ഒന്നു നോക്കൂ. ബോധപൂർവമായ ഒഴിവാക്കൽ ഏറ്റവും കൂടുതൽ നടക്കുന്നിടമാണത്. പ്രതികരിക്കുകയോ എതിർക്കുകയോ ചെയ്യുന്നവർ പുറത്ത് എന്ന നയമായിരിക്കാം സ്ത്രീകളെ നാവടക്കാൻ പ്രേരിപ്പിക്കുന്നത്.
വനിതാ സംവരണ ബിൽ ലോകസഭ പാസാക്കിയതായി അറിയാമല്ലോ. ലോകസഭയിലും അസംബ്ലിയിലും മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടുന്ന ശക്തമായൊരു നീക്കമാണത്. ഒരു സ്ത്രീ എന്ന നിലയിൽ നമുക്കെല്ലാം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം. പക്ഷേ ആ ബില്ലിലെ ഒരു കണ്ടീഷൻ നമ്മെ നിരാശയിലാഴ്ത്തി. 2029 നു ശേഷം മാത്രമേ ബിൽ പ്രാബല്യത്തിൽ വരൂ. അന്നത്തെക്കാര്യം ആർക്കറിയാം?
നേതൃത്വപാടവം, കാര്യനിർവഹണ ശേഷി എന്നിവയെല്ലാം കൂടുതലുള്ളത് സ്ത്രീകൾക്കാണെന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അവർ അവഗണിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് എന്തുത്തരമാണ് നൽകാൻ കഴിയുക?
അവഗണനയുടെ പാരമ്യം അനുഭവിക്കുന്ന ഇടമാണ് കുടുംബം. “നീ ചെയ്താലേ ശരിയാവൂ, നീ വെച്ചാലേ രുചിയുള്ളു ,നീയാണു വീടിൻ്റെ വിളക്ക് ” തുടങ്ങിയ ഡയലോഗുകളിലൂടെ സ്ത്രീയെ കുലസ്ത്രീപദവിയിലേക്കുയർത്തുന്ന ഒരു രീതിയായിരുന്നു കണ്ടു വന്നിരുന്നത്.
വീട്ടുജോലികളും മറ്റ് ഉത്തരവാദിത്തങ്ങളും തലയിലേറ്റി ശരീരവും മനസ്സും കുഴയുമ്പോൾ എവിടെ നിന്നെങ്കിലും സഹായത്തിനൊരു കൈ നീണ്ടു വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ച നിമിഷങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലില്ലേ? ഇപ്പോഴും ഉണ്ടാവും.
വിദ്യാഭ്യാസപരമായി വളരെയേറെ മുന്നോട്ടു പോയവരാണ് നമ്മുടെ സ്ത്രീകൾ. എന്നാൽ ഉയർന്ന പദവികൾ വഹിക്കുകയും ആറക്ക ശമ്പളം വാങ്ങുകയും ചെയ്തിട്ടും സാമ്പത്തികസ്വാതന്ത്ര്യമില്ലാത്ത വളരെയേറെ സ്ത്രീകൾ നമുക്കു ചുറ്റുമുണ്ട്. ചെലവാക്കുന്ന ഓരോ പൈസയ്ക്കും കണക്കു പറയേണ്ടി വരുന്ന അവരെ നാം കാണാതെ പോകരുത്. ആ പണം സ്വന്തം കഴിവും അധ്വാനവും കൊണ്ടവർ നേടിയതാണെന്നു കൂടി ഓർമ്മിക്കണം.
ഒരു വരുമാനവുമില്ലാത്തവരുടെ സ്ഥിതി ഏറെ കഷ്ടംതന്നെ. 100 രൂപയ്ക്കു വേണ്ടി ഭർത്താവിൻ്റെയോ മക്കളുടെയോ മുന്നിൽ കെഞ്ചേണ്ടി വരുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്.
ന്യായമായ വേതനമോ ആനുകൂല്യങ്ങളോ ലഭിക്കാതെ പലരുടെയും പരിഹാസങ്ങൾക്കു നടുവിൽ അവകാശ സമരം നടത്തുന്ന സ്ത്രീകളെ നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഇതിനൊക്കെയാണു മാറ്റം വരേണ്ടത്. ചെറുതെങ്കിലും സ്വന്തമായൊരു വരുമാനമുണ്ടാക്കാൻ ഓരോ സ്ത്രീയും മുന്നിട്ടിറങ്ങണം. ആഗ്രഹങ്ങൾക്കൊത്തു പ്രവർത്തിച്ചാൽ സാധിക്കാത്തതായി എന്താണുള്ളത്?
സംസ്ക്കാരസമ്പന്നമെന്ന് നാം അഭിമാനിക്കുന്ന നമ്മുടെ രാജ്യത്ത് അമ്മയുടെ ഉദരത്തിൽ മുളപൊട്ടുന്നതു മുതൽ ജീവിതത്തിലുടനീളം സ്ത്രീകൾ സമൂഹത്തിലും കുടുംബങ്ങളിലും പൂർണ്ണമായി സുരക്ഷിതരാണോ?
നമുക്കു ചുറ്റിലും ഒന്നു നോക്കൂ. സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഉയരത്തിലേക്കു പറക്കുമ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നു.
ഇന്ത്യയിൽ ഓരോ ഇരുപതു മിനിറ്റിലും ഒരു സ്ത്രീ ലൈംഗികഅതിക്രമത്തിനിരയാവുന്നു എന്നാണ് കണക്കുകൾ പറയുന്നത്.
“എനിക്കു വേണ്ടത് അവകാശങ്ങളല്ല, സുരക്ഷയാണ് ” എന്നൊരു സ്ത്രീ പറയുമ്പോൾ എന്തു മറുപടിയാണ് നമുക്കു കൊടുക്കുവാനുള്ളത്?
സ്ത്രീസുരക്ഷയുടെ കാര്യത്തിൽ “വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ” എന്നു പറയുമ്പോലെ നാമിന്നും തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്.
പണ്ടൊന്നും സ്ത്രീകൾക്ക് തൊഴിലിടങ്ങളിലോ യാത്രകളിലോ പൊതുസ്ഥലങ്ങളിലോ ഒന്നും ഇത്രയേറെ അതിക്രമങ്ങൾ നേരിടേണ്ടിവരുമായിരുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിരുന്നേക്കാം. പിന്നെ ഇന്നത്തേപ്പോലെ മാധ്യമങ്ങൾ സുലഭമല്ലാതിരുന്നതു കൊണ്ട് ഉണ്ടായതു പലതും നാമറിയാഞ്ഞതുമാവാം.
പക്ഷേ ഇന്നോ? പണ്ടത്തെ സൗഹൃദാന്തരീക്ഷം ഒരിടത്തും കാണാനില്ല. ഗാർഹികപീഡനം വേറൊരു വശത്ത് നിലനിൽക്കുന്നു. സ്വർണ്ണത്തിൻ്റെയും പണത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ നടക്കുന്ന നീചപ്രവൃത്തികളെ എന്തിൻ്റെ പേരിലാണ് ന്യായീകരിക്കാൻ കഴിയുക? ആരും ചേർത്തുപിടിക്കാനില്ലാതെ
ജീവൻ വെടിയുന്ന നമ്മുടെ പെൺമക്കളോട് എന്തുപറഞ്ഞാണ് ക്ഷമ ചോദിക്കേണ്ടത്?
സ്ത്രീയ്ക്കു സ്വാതന്ത്ര്യം വേണമെന്നുള്ള വാദം എത്രയോ കാലമായി നാം കേൾക്കുന്നു. ആരിൽ നിന്നുള്ള സ്വാതന്ത്ര്യം, എന്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നതു വ്യക്തമല്ലെന്നു മാത്രം. ആരാണു സ്ത്രീയ്ക്കു സ്വാതന്ത്ര്യം നിശ്ചയിക്കുന്നത്? കാലാകാലങ്ങളായി നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന വ്യവസ്ഥിതിയാണോ?
നാം നമ്മെക്കുറിച്ചു ചിന്തിക്കണം. നാം ആരുടെയും അടിമകളല്ല ,ആരാലും അടിച്ചമർത്തപ്പെടേണ്ടവരല്ല,ആരുടെയും മുന്നിൽ തലകുനിക്കേണ്ടവരല്ല, ആരാലും ആക്രമിക്കപ്പെടേണ്ടവരോ ആരുടെയെങ്കിലും കാരുണ്യത്തിൽ ജീവിക്കേണ്ടവരോ അല്ല. ഏതാക്രമണത്തേയും — അതു മാനസികമോ ശാരീരികമോ ആകട്ടെ–ചെറുത്തു നിൽക്കാനുള്ള ഒരു ആർജ്ജവം നാം സ്വയം ഉണ്ടാക്കിയെടുക്കണം.
പുതുതലമുറ വളരെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
ഒരു പക്ഷേ ഇതു വായിക്കുന്ന മിക്കവർക്കും മോശം അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവില്ല. എന്നാൽ ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും നല്ല സാമ്പത്തികഭദ്രതയുമുള്ള എത്രയോ സ്ത്രീകൾ പലതരത്തിലുള്ള പീഡനങ്ങൾക്കിരയാകുന്നുണ്ട്.
നമ്മുടെ സ്ത്രീകൾ, കുഞ്ഞുങ്ങൾ, പെൺമക്കൾ — അവർ സുരക്ഷിതരാണോ?
ഇതിൻ്റെയൊക്കെമറ്റൊരു വശം കൂടി പരിശോധിക്കാതിരിക്കാനാവുന്നില്ല
ഉപഭോഗ സംസ്ക്കാരത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ വീണ് മയക്കുമരുന്നുകളുടേയും സാമൂഹിക മാധ്യമങ്ങളുടെയും മായാവലയത്തിൽ ചില സ്ത്രീകൾ പണത്തിൻ്റെയും പ്രശസ്തിയുടേയും ആഡംബരത്തിൻ്റെയും പിന്നാലെ പരക്കം പാഞ്ഞ് സ്വന്തം വ്യക്തിത്വത്തെ മോശമാക്കുന്നതും നമ്മെ പേടിപ്പെടുത്തുന്നു. ഇതൊക്കെ ആഘോഷമാക്കുന്ന വികലസംസ്ക്കാരത്തിലേക്കു നാം കൂപ്പുകുത്തിയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
നാം ഇരുത്തി ചിന്തിച്ച് എവിടെയാണു പിഴവുകൾ എന്നു കണ്ടെത്തി സ്വയം തിരുത്തേണ്ടിയിരിക്കുന്നു.
സ്ത്രീ തൻ്റെ ഉള്ളിലെ ശക്തിയെ തിരിച്ചറിഞ്ഞ് ,തൻ്റെ കഴിവിൽ അഭിമാനിച്ച് ,തെറ്റും ശരിയും ഔചിത്യപൂർവ്വം തിരിച്ചറിഞ്ഞ് ,ചുറ്റുമുള്ള ചതിക്കുഴികൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ ഒരു ശക്തിയ്ക്കും അവളെ പരാജയപ്പെടുത്താനാവില്ല.
ഈ തിരിച്ചറിവിൽ നിലനിന്ന് ,മുന്നിൽ വരുന്ന പ്രതിസന്ധികൾ വിവേകത്തോടെ മറി കടന്ന് ജീവിതത്തിൽ മുന്നേറുവാൻ ഓരോ സ്ത്രീയ്ക്കും സ്വയം കഴിയണം.
പുരുഷൻ്റെ പിന്നിൽ നടക്കേണ്ടവളോ മുന്നിൽ നടക്കേണ്ടവളോ അല്ല, മറിച്ച് അവൻ്റെ ഒപ്പം നിൽക്കേണ്ടവളാണു സ്ത്രീ. എങ്കിൽ മാത്രമേ സമത്വസുന്ദരമായ നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ നമുക്കു സാധിക്കൂ.
സ്ത്രീകൾക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾക്കു മേൽ സ്ത്രീകൾ സ്വയം ആർജ്ജിച്ചെടുത്ത കരളുറപ്പിൻ്റെ വിജയമാണ് വനിതാ ദിനം എന്ന ആശയത്തിലേക്കു വഴി തെളിച്ചത്.
എത്ര വനിതാ ദിനങ്ങൾ ആഘോഷങ്ങളോടെ കടന്നുപോയിട്ടും കാര്യമില്ല. എല്ലാരംഗങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതുപോലെ സ്ത്രീയോടുള്ള സമൂഹത്തിൻ്റെ ചിന്താഗതിയിലും കാഴ്ചപ്പാടിലും നീതിപൂർവ്വമായ മാറ്റങ്ങൾ വരുത്തുകയും വേണം.
നിയമത്തേയും ശിക്ഷയേയും മാത്രം ഭയന്നല്ലാതെ, ആത്മാർത്ഥമായി സ്ത്രീകളെ സ്നേഹിക്കാനും ബഹുമാനിക്കാനും തയ്യാറാകുന്ന ഒരു മനുഷ്യസമൂഹം സൃഷ്ടിക്കപ്പെടണം.
നമ്മുടെ സമൂഹത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാർമ്മിക മൂല്യങ്ങളെ തിരിച്ചു പിടിച്ച്, അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള സ്ത്രീയുടെ കഴിവിനെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണു വേണ്ടത്.
ഈ പറഞ്ഞതിലൊക്കെ എന്തു പുതുമ ? ഇതൊക്കെ ഞങ്ങൾക്കറിയാവുന്നതാണ് എന്ന് പലരും ചിന്തിക്കുന്നുണ്ടാവും……
അതേ…… ഇതെല്ലാം കാലാകാലങ്ങളായി പലരും പറയുന്ന കാര്യങ്ങൾ തന്നെയാണ്. എത്ര പറഞ്ഞിട്ടും എഴുതിയിട്ടും ഇതിനൊന്നും മാറ്റം വരാത്തതെന്തേ എന്നാണ് നാം ചിന്തിക്കേണ്ടത്.
നാം ചെയ്യേണ്ടത് ഒന്നു മാത്രം………
ഒരേ വഴിയിൽക്കൂടി നടക്കാതിരിക്കുക. വഴിമാറിച്ചിന്തിക്കുക. ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരിക.
ഇന്നത്തെ കുട്ടികൾ സമത്വത്തിൽ വിശ്വസിക്കുന്നവരാണെന്ന് എനിക്കു തോന്നുന്നു. മറ്റുള്ളവർ എന്തു ചിന്തിക്കും എന്തു പറയും എന്നൊന്നും നോക്കാതെ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് പുതിയ തലമുറ.നമുക്കും അങ്ങനെയായിക്കൂടേ?
കാണാപ്പണികൾ ചെയ്ത് ദിനരാത്രങ്ങൾ കഴിഞ്ഞു പോകുന്നതു പോലും അറിയാത്ത,കാണാമറയത്തു നിന്ന് തലമുറകളെ ഉയരാനനുവദിക്കുന്ന, കാണാക്കിനാക്കളുമായിക്കഴിയുന്ന അനേകം സ്ത്രീകൾ നമുക്കു ചുറ്റുമുണ്ട്. നമ്മുടെ ജീവിതത്തിലെ അദൃശ്യമായ ആ സ്ത്രീശക്തിയെ കാണുവാനായി നാമെപ്പോഴെങ്കിലും ശ്രമിക്കാറുണ്ടോ?
ഓരോ പെൺകുട്ടിയുടെയും, ഓരോ സ്ത്രീയുടെയും സ്വതസിദ്ധമായ കരുത്ത് തിരിച്ചറിഞ്ഞു കൊണ്ട് അവർക്ക് അവരായിത്തന്നെ വളരുവാനുള്ള ഒരു സമൂഹത്തെയാണ് നാം വാർത്തെടുക്കേണ്ടത്.
പെണ്ണായതു കൊണ്ട് നീ അങ്ങനെ ചെയ്യണം എന്ന് ഒരിക്കലും നമ്മുടെ പെൺമക്കളെ പഠിപ്പിക്കാതിരിക്കുക.ഉൾക്കരുത്തും ആർജ്ജവവും കൈമുതലാക്കിക്കൊണ്ട് വിജയക്കൊടികൾ പാറിക്കാൻ നമുക്കും അവരോടൊപ്പം ചേർന്നുനിൽക്കാം.
സ്ത്രീയായി ജനിച്ചതിൽ അഭിമാനിക്കൂ… ഉള്ളിലേക്കൊന്നു തിരിഞ്ഞു നോക്കൂ… മാറ്റങ്ങൾ അപ്രാപ്യമല്ല… ഈ ലോകം നമ്മുടേതാണ്.
എല്ലാ പ്രിയ കൂട്ടുകാർക്കും വനിതാദിനാശംസകൾ❤️🌹
#എൻ്റെ രചന#കൂട്ടക്ഷരങ്ങൾ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


4 Comments
നല്ല ലേഖനം. സ്ത്രീജീവിതത്തിന്റെ വിവിധ തലങ്ങൾ സ്പർശ്ശിച്ച്കൊണ്ട് കടന്നുപോയി. മുന്നോട്ടു പോകുമ്പോൾ കരുതേണ്ട കാര്യങ്ങളും എടുത്തു പറഞ്ഞ എഴുത്ത്.
Super!👌
👍❤
സന്തോഷം സ്നേഹം നന്ദി ജോയ്സ്❤️❤️❤️
നന്നായി എഴുതി..
ഇപ്പഴും വലിയൊരു ശതമാനം സ്ത്രീകൾക്കും ഇതൊന്നും അറിയില്ല എന്നുള്ളതാണ് ഏറ്റവും സങ്കടം.
അതേ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ പ്രശ്നങ്ങളാണു കാണുന്നത്. ഒരു വിഭാഗം സ്ത്രീകൾക്ക് ഒരിയ്ക്കലും മോചനമില്ലേ എന്നു തോന്നും.
നന്ദി, സ്നേഹം❤️❤️