അടുത്തൊരു ജന്മമുണ്ടെങ്കിൽ, സ്ത്രീയാകണോ പുരുഷനാകണോ, എന്ന് തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ, നിങ്ങൾ ഏതു സ്വീകരിക്കും?
പലരും പല മറുപടികളും പറയുമായിരിക്കും. പക്ഷേ ഇനിയെത്ര ജന്മങ്ങളുണ്ടെങ്കിലും എനിക്ക് സ്ത്രീയായിത്തന്നെ ജനിച്ചാൽ മതി. നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ ഏതൊരു കാര്യത്തിനും ഗുണവും ദോഷവുമുണ്ട്. “പെണ്ണായിപ്പിറന്നെന്നാൽ മണ്ണായിത്തീരുവോളം കണ്ണീരു കുടിക്കാനോ?”എന്ന് കവി പാടിയത് ചില സ്ത്രീകൾക്ക് മാത്രമേ ബാധകമാവുന്നുള്ളു. സ്ത്രീകൾ എല്ലാ രംഗത്തും മുന്നേറുന്ന ഇക്കാലത്ത് കണ്ണീരു കുടിക്കണോ അതോ പ്രതികരിക്കണോ എന്ന് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കുറച്ചു പേർക്കെങ്കിലുമുണ്ട്.
കുറച്ചു പേർ എന്നു പറഞ്ഞത് മനഃപൂർവം തന്നെയാണ്. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട അഫ്ഗാനിലെ പെൺകുട്ടികൾ മനസ്സിൽ വരുന്നു. കിരാതന്മാർ അഴിഞ്ഞാടുന്ന ഒരു സാഹചര്യത്തിൽ ഏതൊരു മനുഷ്യനും ദുരിതങ്ങൾ അനുഭവിയ്ക്കുമ്പോൾ സ്ത്രീകൾ കൂടുതൽ കഷ്ടത്തിലാകുന്നു എന്നത് സത്യം തന്നെയാണ്.ആർഷഭാരത ഇതിഹാസങ്ങളായി വാഴ്ത്തപ്പെടുന്ന രാമായണത്തിലും മഹാഭാരതത്തിലും പോലും സ്ത്രീകൾ പല ഉത്തമപുരുഷന്മാരുടെയും ഇച്ഛയ്ക്കനുസരിച്ചു മത്സരസമ്മാനവും, വനത്തിൽ ഉപേക്ഷിച്ചു കളയേണ്ടവളും, പണയ വസ്തുവും അഗ്നിശുദ്ധി നേടേണ്ടവളും അപമാനം ഭയന്നു ഭൂഗർഭത്തിലേക്ക് അന്തർധാനം ചെയ്യേണ്ടവളുമാണ്.
എത്ര ലിംഗസമത്വം പറഞ്ഞാലും പുരുഷൻ എന്ന നിലയിൽ വീടിനകത്തും പുറത്തും ഒരാൾ നിരവധി ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നുണ്ട്. കുറ്റവാളികളായ സ്ത്രീകളും അവർക്ക് ഇരയായി ജീവിതം നശിച്ച, അല്ലെങ്കിൽ നരകതുല്യമായ ജീവിതം ജീവിച്ചു തീർക്കുന്ന പുരുഷന്മാരും ഉണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല. എങ്കിലും ഒരു സാധാരണനിലയിലുള്ള സ്ത്രീയേയും പുരുഷനെയും താരതമ്യം ചെയ്‌താൽ പുരുഷൻ എത്രയോ സൗകര്യങ്ങൾ അനുഭവിക്കുന്നുണ്ടെന്നുള്ളത് തീർച്ചയാണ്.
സഞ്ചാരസ്വാതന്ത്ര്യം മുതൽ പ്രണയത്തിലും തൊഴിലിലുമെല്ലാം ഈ വിവേചനം പ്രകടമാണ്. രാത്രികൾ സ്ത്രീകൾക്കും സ്വന്തം, എന്നൊക്കെ വാദിക്കാമെങ്കിലും, പെൺകുട്ടികളെയല്ല, അവരെ ദുഷിച്ച കണ്ണാൽ നോക്കുന്ന പുരുഷന്മാരെയാണ് പൂട്ടേണ്ടത് എന്നുള്ളത് സത്യമാണെങ്കിലും, സ്വന്തം സുരക്ഷയെപ്പറ്റി ആശങ്കയുള്ള ഏതൊരു സ്ത്രീയും നേരം ഇരുട്ടിയാൽ എത്രയും പെട്ടെന്ന് വീടണയാൻ നോക്കുകയേയുള്ളൂ. അല്ലെങ്കിൽ ഉണ്ണിയാർച്ചയെപ്പോലെ തന്നെ ആക്രമിക്കാൻ വരുന്നവരെ ആയുധം കൊണ്ട് നേരിടാനുള്ള മനോബലവും അഭ്യാസമുറകളും സ്വായത്തമാക്കിയവൾ ആയിരിക്കണം.
ഇരയായ സ്ത്രീ…. അവളുടെ വസ്ത്രം ശരിയല്ല. രാത്രി ഇറങ്ങി നടന്നിട്ടല്ലേ? പിഞ്ചുകുഞ്ഞ് ഇരയായപ്പോൾ…. അവൻ മാനസികരോഗിയായതു കൊണ്ടല്ലേ? ഇരയായവൾ…. പൊരുതി നിന്നു. ഇരയല്ല അവൾ, അതിജീവിത. എങ്കിലും അവളെ കടിച്ചു കുടയാൻ സമൂഹം മത്സരിച്ചു. അവനോ, പണം വാരിയെറിഞ്ഞു, വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്നവകാശപ്പെടുന്ന വാരികയുടെ മുഖച്ചിത്രത്തിൽ ഇരുന്നു പുഞ്ചിരി തൂകി. അവന്റെ കുടുംബസ്നേഹത്തെ പ്രകീർത്തിക്കാനും ആളുണ്ടായി. നീതിയെന്നും പെണ്ണിനു കിട്ടാക്കനി തന്നെ.
ഈ അടുത്ത കാലത്ത് ഏറെ ചർച്ചകൾക്കു വഴിതെളിച്ച ജയജയജയജയഹേ, ടീച്ചർ മുതലായ സിനിമകളെല്ലാം പറയാതെ പറയുന്നതും ഇതുതന്നെയല്ലേ. പെണ്ണിന്റെ ശാരീരികമായ പരിമിതികൾ അവൾക്ക് മറികടക്കാനായാൽ അവളുടെ ശരീരത്തിന് നേരെയുള്ള അക്രമങ്ങളെങ്കിലും കുറയും. തിരിച്ചടിക്കില്ല, എന്നുറപ്പുള്ളത് കൊണ്ടാണല്ലോ പല മുൻകോപക്കാരും തങ്ങളുടെ അരിശം ഭാര്യയേയോ കാമുകിയേയോ തല്ലിത്തീർക്കുന്നത്. പെണ്ണിനെ കയറിപിടിച്ചാൽ അടികൊണ്ടു വശം കെടുമെന്ന് വന്നാൽ പലർക്കും സൗകര്യത്തിന് സ്ത്രീകളെ കാണുമ്പോൾ ഉണ്ടാകുന്ന വികാരം കുറഞ്ഞുകിട്ടും. ശരീരം നോവുന്നതിനേക്കാൾ വലുതല്ലല്ലോ വേറൊരു വികാരവും.
പ്രണയമോ ദാമ്പത്യമോ ഇനി അവിഹിതബന്ധമായാൽപ്പോലും അതിൽ നിന്നും ഇറങ്ങിപ്പോകുന്ന പുരുഷന് കുറച്ചു കാലം കൊണ്ടു തന്നെ സമൂഹത്തിലുള്ള തന്റെ സ്വീകാര്യത തിരിച്ചുപിടിയ്ക്കാം. പെണ്ണിനാകട്ടെ, ഒരുമ്പെട്ടവൾ, പിഴ തുടങ്ങി തീവ്രത കൂടിയ പല പദവികളും ലഭിക്കും.
വിവാഹം കഴിഞ്ഞാലും പുരുഷന്റെ ജീവിതം വലുതായി മാറുന്നില്ല. എന്നാൽ പെൺകുട്ടികൾ ഒരൊറ്റ ദിവസം കൊണ്ട് അതുവരെയുള്ള എല്ലാം മറന്നു പുതിയ സാഹചര്യങ്ങളുമായി ഇഴുകിചേർന്നു പോകണം എന്നല്ലേ നിയമം.ഭർത്താവിന്റെ വീട് സ്വന്തം വീടാണ്… എന്തിന്? സ്വന്തം ഉത്തരവാദിത്വത്തിൽ അവിടുത്തെ പണികൾ എല്ലാം ചെയ്യണം. എന്നാൽ ഒരു അഭിപ്രായം പറയാനോ സ്വന്തം ദിനചര്യകൾ പോലും തീരുമാനിക്കാനോ അവകാശമില്ല.
ജോലിയ്ക്ക് വേണ്ടി പുരുഷൻ ചെയ്യുന്ന അധ്വാനം അവന്റെ മിടുക്കാണ്, എന്നാൽ ഒരു സ്ത്രീ എത്ര വലിയ ഉദ്യോഗസ്ഥയായാലും അവൾ പാചകം ചെയ്യുകയും വീടും വീട്ടുകാരെയും നോക്കുകയും ചെയ്തില്ലെങ്കിൽ അവൾ പലരുടെയും വിമർശനങ്ങൾക്ക് പാത്രമാകും.
കുഞ്ഞിന് ജന്മം നൽകുന്നതോടെ ഒരു സ്ത്രീ അവളുടെ കരിയറും സ്വപ്നങ്ങളുമെല്ലാം ബലി കൊടുത്താലും അത് അവളുടെ കടമ മാത്രം. എന്നാൽ ഒരു പുരുഷൻ ഒറ്റയ്ക്ക് കുഞ്ഞിനെ നോക്കേണ്ടി വരുമ്പോൾ അത് അവന്റെ സ്വന്തം കുഞ്ഞാണെങ്കിൽ പോലും സമൂഹം അവന്റെ ത്യാഗത്തെ പുകഴ്ത്തിപ്പാടുന്നു.
ഈ വനിതാ ദിനത്തിൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വേദനിപ്പിക്കുന്ന ചിത്രം തന്റെ രണ്ടു പെണ്മക്കളെ ചേർത്ത് പിടിച്ചു മരണത്തിലേക്ക് നടന്നു നീങ്ങിയ ഷൈനിയുടേതാണ്. നഴ്സിംഗ് പഠിച്ച ആ സ്ത്രീ എത്രത്തോളം വേദന അനുഭവിച്ചായിരിക്കും ആ തീരുമാനം എടുത്തത്. അതിജീവനത്തിനുള്ള എല്ലാ വഴികളും അവൾക്ക് മുന്നിൽ വേണ്ടപ്പെട്ടവർ തന്നെ കൊട്ടിയടച്ചു. ഭർത്താവും വീട്ടുകാരും അവളോട് ചെയ്തതിനേക്കാൾ ക്രൂരതയല്ലേ സ്വന്തം വീട്ടുകാർ അവളോട് കാണിച്ചത്. ഒരു കൈത്താങ്ങെങ്കിലും കൊടുത്തിരുന്നെങ്കിൽ ഷൈനിയെപ്പോലുള്ള എത്രയോ ജീവനുകൾ ഇങ്ങനെ അകാലത്തിൽ പൊലിയില്ലായിരുന്നു. സ്ത്രീകളെ ദ്രോഹിക്കുന്നവർ പുരുഷൻമാർ മാത്രമല്ല, അനുതാപം അടുത്തു കൂടി പോയൊട്ടില്ലാത്ത സ്ത്രീകൾ കൂടിയാണെന്നതാണ് സങ്കടകരമായ വസ്തുത.
പുരുഷന്മാരെ അപേക്ഷിച്ചു പല റോളുകളും ഒരുമിച്ചു കൈകാര്യം ചെയ്യാൻ കഴിയുന്നത് സ്ത്രീകൾക്ക് തന്നെയാണ്.ആത്മവിശ്വാസമുള്ള ഒരുവളെ തകർക്കാൻ സമൂഹത്തിന്റെ കഴുകൻകണ്ണുകൾക്ക് കഴിയില്ല. വിദ്യാഭ്യാസം കൊണ്ടു നേടിയെടുത്ത സാമ്പത്തികസ്വാതന്ത്ര്യം ഇന്ന് സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ചു ബോധവതികളാക്കിയിട്ടുണ്ട്. മറ്റൊരു ജീവന്റെ തുടിപ്പിനെ ശരീരത്തിൽ വഹിച്ചു, അതിനു വേണ്ട ജീവാമൃതം പകർന്നു നൽകുന്നതിന്റെ ആനന്ദം സ്ത്രീയ്ക്കു മാത്രം അവകാശപ്പെട്ടതല്ലേ.വിവിധങ്ങളായ വസ്ത്രവൈവിദ്ധ്യങ്ങളും അലങ്കാരങ്ങളുമെല്ലാമണിഞ്ഞു സ്വന്തം തൃപ്തിയ്ക്കായ് അണിഞ്ഞൊരുങ്ങാനുള്ള അവസരവും അവൾക്കില്ലേ. മറ്റുള്ളവരെ തൃപ്തിപ്പെടുത്താതെ തനിയ്ക്കായ് ജീവിയ്ക്കുമെന്ന് തീരുമാനം എടുക്കുന്നിടത്തു നിന്നും തുടങ്ങുന്നു അവളുടെ സന്തോഷങ്ങളിലേയ്ക്കുള്ള യാത്ര.പെണ്മക്കൾ ഒരിക്കലും ഭാരമല്ല, സമൂഹത്തിന്റെ അഭിപ്രായം നോക്കി കുരുതി കൊടുക്കാനുള്ളവരല്ല, തങ്ങളുടെ വിലയേറിയ സ്വത്താണന്നു ഓരോ മാതാപിതാക്കളും തിരിച്ചറിഞ്ഞാൽ താലിച്ചരട്, പലർക്കും കൊലക്കയറാകില്ല. സ്ത്രീപക്ഷവും പുരുഷപക്ഷവുമല്ല, ന്യായമുള്ള മനുഷ്യപക്ഷം ജയിക്കുമെന്ന് ഈ വനിതാദിനത്തിൽ നമുക്ക് പ്രത്യാശിക്കാം.


5 Comments
ന്യായമുള്ള മനുഷ്യപക്ഷം… Punch 👌.
മനോഹരം എന്ന് പോരാ… അതിമനോഹരം ഈ എഴുത്ത്.
പുരാണം, ചരിത്രം, സമകാലിക പ്രശ്നങ്ങൾ എല്ലാം തൊട്ടു കടന്നുപോയ എഴുത്ത് 👌❤.
നല്ല പോലെ എഴുതുന്ന ജോയ്സിന്റെ അഭിപ്രായം വലിയ സന്തോഷം പകരുന്നു. Thanks dear
മനോഹരമായി എഴുതി 👌👌
Thanks dear❤️
❤️❤️❤️