ആദ്യമായി ആ കാൽ എൻ്റെ നേർക്ക് ഉയരുന്നത് ആറ് മാസം ഗർഭമുള്ള എൻ്റെ വയറിനെ ലക്ഷ്യമാക്കിയായിരുന്നു. എൻ്റെ അമ്മച്ചീടെ ഭാഷയിൽ പറഞ്ഞാൽ അന്ന് ഞാൻ കഴുത്തിൻ്റെ വളയസ്ഥിക്കുള്ളിൽ ഓരോ കുടം വെള്ളം കൊള്ളുന്നമാതിരി എല്ലിച്ചുന്തി മെച്ചിങ്ങാ പോലെ ഇത്തിരി പുറത്തേക്കുന്തിയ വയറുമായി വിളറി ഉണങ്ങിയ ഒരു രൂപം, ശരീരം മാത്രമല്ല മനസ്സും ബുദ്ധിയുമെല്ലാം ആരോ പിഴിഞ്ഞ് ചാറൂറ്റി കളഞ്ഞപോലെ ദൈന്യത മാത്രം അവശേഷിക്കുന്ന മുഖവും കണ്ണുകളും.
ഇന്ന് പുലർച്ചെ വരെ ഒരേ പായയിൽ എൻ്റെ മേനിയോടൊട്ടി കിടന്നവൻ, മരണം വരെ എൻ്റെ ആത്മാവിൻ്റെ പാതി എന്ന് കഴിഞ്ഞ നിമിഷം വരെ ഞാൻ വിശ്വസിച്ചിരുന്നവൻ ആക്രോശത്തോടെ രാക്ഷസരൂപം പൂണ്ട് എൻ്റെ വയറിന് നേരെ ചവിട്ടാനായി പാഞ്ഞടുക്കുന്നത് എന്തിനെന്ന് എനിക്ക് മനസിലായില്ല. മരവിച്ചാഴ്ന്ന് നിന്ന് പോയ ഒരു നിമിഷം, ഉയർത്തിയ കാൽ എൻ്റെ വയറിൽ പതിയുന്നതിന് ഒരു നിമിഷം മുമ്പേ… ആ കാലിനും എൻ്റെ വയറിനും ഇടയിലേക്ക് വേണ്ടടാ എന്ന ഒരു അലർച്ചയോടെ എൻ്റെ അമ്മായിയമ്മ ചാടി വീണു. അതേ നിമിഷം ആ അമ്മയുടെ മകൻ അടി തെറ്റി മുറ്റത്തേക്ക് മറിഞ്ഞ് വീണു.
” കള്ളും കുടിച്ച് ബോധമില്ലാതെ ചവിട്ടാൻ വരുന്നവൻ്റെ മുമ്പിൽ വയറും തള്ളി പിടിച്ച് നിൽക്കാണ്ട് കേറി പോടി അകത്ത് ” എന്ന് അമ്മായിയമ്മ എൻ്റെ നേരെ തിരിഞ്ഞ് രൗദ്രഭാവത്തിലാറാടുന്നു
വീണിടത്തു നിന്ന് പിടഞ്ഞെണീറ്റ് എൻ്റെ മുഖത്തും തോളിലും മാറി മാറി തല്ലിക്കൊണ്ട് പോയി എനിക്ക് ബീഡി മേടിച്ച് കൊണ്ട് വാടീ എന്ന് അട്ടഹസിക്കുന്ന ഭർത്താവ്
തെറ്റ് ചെയ്യാത്തവൻ പേടിക്കരുത് എന്ന തത്വം അനവസരമായിട്ടാണോ അന്നേരം എൻ്റെ മനസിലേക്കോടി വന്നത്? അറിയില്ല. പക്ഷേ തുരു തുരാ കിട്ടുന്ന അടികൾ തടയാൻ മിനക്കെടാതെ തറഞ്ഞ് നിന്ന എൻ്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നത് ഉറച്ച ശബ്ദത്തിൽ മൂന്നാല് വാക്കുകൾ മാത്രം…
” ഇല്ല, ഞാൻ ബീഡി മേടിക്കാൻ പോകില്ല. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ പോയി മേടിക്കണം.”
കൊലക്കുറ്റത്തിന് ഉത്തരം പറയേണ്ടി വരുമെന്നും പറഞ്ഞ് മകനെ പിടിച്ച് വലിച്ച് കൊണ്ട് പോകുന്ന അമ്മായിയമ്മ എൻ്റെ നേരെ തിരിഞ്ഞ് മുറുമുറുക്കുന്നുണ്ടായിരുന്നു
” തല്ല് മേടിക്കുമ്പോഴും അവളുടെ അഹങ്കാരം കണ്ടില്ലേ ?”
എനിക്കത്ഭുതം തോന്നിയില്ല. അവരുടെ മകൻ എന്നെ കല്യാണം കഴിച്ചതിൻ്റെ പതിനാലാം ദിവസം അനധികൃതമായി മദ്യവില്പന നടത്തിയതിൻ്റെ പേരിൽ ജയിലിൽ പോയതാണ്. കരയാൻ പോലും ആകാതെ തളർന്നിരുന്ന് പോയ എന്നോട് അന്ന് അവര് നെഞ്ചും വിരിച്ച് നിന്ന് പറഞ്ഞു, ‘ജയിലുകൾ ആണുങ്ങൾക്കുള്ളതാണടീ, അല്ലാതെ പശുവിനെയും ആടിനെയും കെട്ടാനുള്ളതല്ല’ എന്ന്.
അങ്ങനെ ഒരമ്മ വളർത്തിയ മകനിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് എന്ന് മനസിലാക്കുവാനുള്ള ബുദ്ധി ഇല്ലാതെ പോയത് എൻ്റെ തെറ്റ്. ഓരോ അടികൾക്ക് ശേഷവും, ഓരോ ചവിട്ടുകൾക്ക് ശേഷവും കുറ്റബോധത്തോടെ എന്നെ കൂടുതൽ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ സ്വപ്നം കണ്ട്, എല്ലാം നാളെ ശരിയാകും എന്ന മൂഢവിശ്വാസത്തോടെ എൻ്റെ ഇരുപത്തിമൂന്ന് വർഷത്തെ കനൽപ്പെയ്ത്തുകൾ നിറഞ്ഞ ജീവിതത്തിൻ്റെ തുടക്കം മാത്രമായിരുന്നു അത്.
പീഡനങ്ങളുടെയും ദാരിദ്ര്യത്തിൻ്റെയും അരക്ഷിതാവസ്ഥയുടെയും ദിനങ്ങളും മാസങ്ങളും വർഷങ്ങളും തുടർച്ചയായി ജീവിതത്തിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യം ഞാൻ പതുക്കെ പതുക്കെ മനസിലാക്കി വന്നു. ഓർമ്മ വച്ച നാൾ മുതൽ, കല്യാണം കഴിച്ച് ചെല്ലുന്ന വീടാണ് പെണ്ണിൻ്റെ സ്വന്തം വീട് എന്ന ധാരണ ആരെല്ലാമോ ചേർന്ന് നിരന്തരം പകർന്ന് തന്നിരുന്നു. എവിടെയോ ഇരിക്കുന്ന ഭാവിയിലെ ഭർത്താവിനും വീട്ടുകാർക്കും വേണ്ടുന്ന കുറ്റമറ്റ ഒരു ഉരുപ്പടി തീർക്കുന്നതിൽ ഓരോ നിമിഷവും കുഞ്ഞുനാൾ മുതൽ എനിക്ക് ചുറ്റുമുള്ളവർ ബദ്ധശ്രദ്ധാലുക്കൾ ആയിരുന്നു.
കുറച്ച് നാൾ മുമ്പ് ചെന പിടിച്ച ഞങ്ങളുടെ അമ്മിണിപ്പശുവിനെ മേടിച്ച് കൊണ്ട്പോയ കൊച്ചൗത ചേട്ടൻ ഏതാനും മാസങ്ങൾ കഴിഞ്ഞ് വന്ന് അപ്പനോട് പരിഭവം പറഞ്ഞത് എനിക്ക് ഓർമ്മ വന്നു
” വല്ലാത്ത ചതിയായി പോയി ചേട്ടാ, ഏഴെട്ട് ലിറ്റർ പാല് കിട്ടുന്ന പശുവാണെന്ന് കരുതിയാ ഞാൻ മേടിച്ച്കൊണ്ട് പോയത്. ഇതിപ്പം എത്ര ഊറ്റി കറന്നിട്ടും അഞ്ചിന് അപ്പുറത്തേക്ക് ഒരു തുള്ളി പോലും ഇല്ല. എൻ്റെ കാശ് പോയി. ചേട്ടൻ എന്തെങ്കിലും നഷ്ടം തന്നേ പറ്റൂ ! “
” അല്ല, കൊച്ചൗതേ കഴിഞ്ഞ പേറിന് അവൾക്ക് നല്ലോണം പാല് ഉണ്ടായിരുന്നതാ, ഇത് രണ്ടാമത്തേതിന് അതിലും കൂടുതൽ കിട്ടേണ്ടതാ, ഇതിപ്പം എന്ത് പറ്റിയാവോ ” എന്ന് തല കുമ്പിട്ട് നിന്ന് പറഞ്ഞതല്ലാതെ നിങ്ങൾ അവൾക്ക് വേണ്ടത്ര പുല്ലും തീറ്റയും കൊടുത്തായിരുന്നോ, നിങ്ങളവളെ വേണ്ടപോലെ നോക്കിയോ എന്നൊന്നും അപ്പൻ ചോദിച്ചില്ല.
ആർക്കോ വിൽക്കാൻ വേണ്ടി വളർത്തപ്പെട്ട അമ്മിണിപ്പശുവും ഭർത്താവിനും വീട്ടുകാർക്കും ഉത്തമ കുടുംബിനിയാകാൻ വേണ്ടി വളർത്തപ്പെട്ട ഞാനും ജനിച്ച് വളർന്ന തൊഴുത്തിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് എനിക്ക് അറിയാമായിരുന്നു.
പിന്നീട് ആകെ ഉണ്ടായിരുന്ന വഴി പൊരുതുക, ജീവിതത്തോട് ജീവിക്കാനായി പൊരുതുക, ആരൊക്കെയോ ചേർന്ന് ഏല്പിച്ച വിധിയോട് പൊരുതുക, ഒരു നിമിഷം പോലും മരണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ തലച്ചോറിനോട് പൊരുതുക എന്നതായിരുന്നു.
രണ്ട് പിഞ്ച് കുഞ്ഞുങ്ങളെ മാറോടടുക്കി പിടിക്കുമ്പോൾ ഞാൻ ശക്തിസ്വരൂപിണിയായ അമ്മയായി മാറി. ഞാൻ മരിക്കേണ്ടവൾ അല്ല, മരിക്കുന്നത് വരെ ജീവിക്കേണ്ടവൾ ആണ് എന്ന ചിന്ത എന്നിൽ ഊർജ്ജം നിറച്ചു.
സ്ഥിരമായി ഒരു ജോലിക്ക് കൃത്യതയോടെ പോകുവാൻ എനിക്ക് സാധിക്കില്ലായിരുന്നു. വീട്ടിൽ ഭർത്താവിൻ്റെ കള്ള് കുടിയും താണ്ഡവ നൃത്തങ്ങളും പേക്കൂത്തുകളും തുടർന്നുള്ള പീഡനങ്ങളും ചിലപ്പോൾ തുടർച്ചയായി പല ദിനരാത്രങ്ങൾ തുടരും. അത് എനിക്ക് ഭീതിയുടെയും ഒപ്പം ആത്മരോഷത്തിൻ്റെയും ദിവസങ്ങളാണ്. കുഞ്ഞുങ്ങളുടെ മുമ്പിൽ ധൈര്യമുള്ള ഒരമ്മയും അഭയവും ആയി ഇരിക്കുമ്പോഴും കൊല്ലപ്പെടുവാതിരിക്കുവാൻ ഞാൻ സദാ ഭീതിയോടെ ഉണർന്നിരുന്നു.
അവസാന ചില്ലിത്തുട്ടും ഭർത്താവിൻ്റെ കൈയ്യിൽ നിന്ന് കള്ള് കുടിച്ച് തീരുമ്പോൾ ഇനിയെങ്ങനെ വീട്ടിൽ അരിമേടിക്കും എന്ന് ഞാൻ വിഷമിച്ചില്ല, ഇനി കാശ് കിട്ടുന്നത് വരെ കള്ള് കുടിക്കില്ലല്ലോ, പേടിക്കാതെ കിടന്ന് ഉറങ്ങാമല്ലോ എന്ന ആശ്വാസമാണ് തോന്നിയിരുന്നത്.
ആദ്യമായി കൂലിപ്പണിക്ക് അയല്പക്കത്തെ വലിയമ്മമാരുടെയും വലിയ ചേച്ചിമാരുടെയും കൂടെ പാടത്തേക്കിറങ്ങുമ്പോൾ ആ ചേറ് മണം എനിക്ക് സുഗന്ധമായി അനുഭവപ്പെട്ടു. വൈകുന്നേരം ഒരു കിലോ അരി മേടിച്ച് ചോറ് വച്ച് ചമ്മന്തിയും കൂട്ടി മക്കൾക്കും കൊടുത്ത് കഴിക്കാവല്ലോ എന്ന ചിന്തയിൽ ചേറിൽ പൂണ്ട് പോകുന്ന കാലുകളെ ഞാൻ ഉത്സാഹത്തോടെ വലിച്ചെടുത്തു. പുറകിൽ നിരന്ന് നിന്ന് നട്ട് കയറി വരുന്ന വലിയമ്മമാർക്ക് നടുവാനായി ഞാറ്റ് പാട്ടിൻ്റെ താളത്തിനേക്കാളും വേഗത്തിൽ ഞാൻ ഞാറ്റുമുടിക്കെട്ടുകൾ വീശിയെറിഞ്ഞു. തലയിൽ ചുമന്ന ഞാറ്റ് കൊട്ടയിൽ നിന്നും കുഴഞ്ഞ ചേറ് വെള്ളം മുഖത്തൂടെ ഒഴുകി ചുണ്ടുകളിൽ തട്ടിയപ്പോൾ ചേറ്റു ചുവയിൽ നിന്നും കണ്ണുനീരിൻ്റെ ഉപ്പു രസം എൻ്റെ നാവ് വേർതിരിച്ചെടുത്തു.
പാടത്ത് പണിയെടുക്കുമ്പോഴെല്ലാം വരമ്പിൻ്റെ അങ്ങേ തലയ്ക്കൽ ഉടമസ്ഥൻ്റെ ഉടുപ്പിൻ്റെ വെള്ളനിറം പ്രത്യക്ഷപ്പെടുമ്പോൾ എന്നെ കിലു കിലാ വിറച്ചു ” ഈ പെണ്ണിന് നേരെ ചൊവ്വേ പണി അറിയില്ലല്ലോ, ആരാ ഇതിനെയൊക്കെ വിളിച്ചേ ” എന്ന് ദേഷ്യപ്പെട്ടു നാളെ മുതൽ നീ വരണ്ട എന്ന് കല്പന വരുമോ എന്ന് ഞാൻ ഭയന്നു.
കതിര് നിരന്ന പാടത്ത് വരിനെല്ല് തിരിച്ചറിയാനാവാതെ വിഷമിച്ച് പരതി നിന്ന എനിക്ക് വെള്ളയുടുപ്പ് വരമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ രുക്കുവമ്മ പറിച്ചെടുത്ത വരിനെല്ലിൽ നിന്നും ഒരു പിടി എൻ്റെ കൈയ്യിലേക്ക് തന്നിട്ട് പറഞ്ഞു ” ഇത് പിടിക്ക്. നീ പറിച്ചതാണന്ന് വിചാരിച്ചോളും “
അരം വന്ന നെല്ലോലകൾ തട്ടി കൈതണ്ടകൾ മുഴുവൻ വരഞ്ഞ് മുറിയുന്നതിനും സുഖമുള്ള നീറ്റലായിരുന്നു. വിശപ്പ് മാറ്റുന്ന നീറ്റലിന് പോലും രുചി അനുഭവപ്പെട്ടു.
കൊയ്ത്ത് പാടത്ത് കൊയ്യാനറിയാത്ത എനിക്ക് കിട്ടിയത് കറ്റക്കെട്ടുകൾ ചുമക്കുക എന്ന പണിയായിരുന്നു. ചുമട് എടുത്ത് ശീലിക്കാത്ത എൻ്റെ തലയിലേക്ക് അന്തിയോളം കറ്റക്കെട്ടുകൾ പിടിച്ച് തന്നുകൊണ്ടിരുന്നു. ഓരോ കെട്ടിൻ്റെയും ഭാരം താങ്ങാനാവാതെ തല ഉറയ്ക്കാത്ത കുട്ടിയുടെ പോലെ എൻ്റെ കഴുത്ത് ആടിക്കൊണ്ടിരുന്നു. അപ്പഴും തലയിലെ കെട്ടിൽനിന്നും മുഖത്തേക്കുതിർന്ന് വീണ് കിടക്കുന്ന പൊന്മണികളുടെ സുഗന്ധം എൻ്റെ മനസ്സ് നിറയ്ക്കുന്നതായിരുന്നു. പട്ടിണി ആവില്ലല്ലോ എന്ന ആശ്വാസത്തിൻ്റെ മനസ്സ് നിറവ്.
ഇതിനിടയിലും എനിക്ക് നേരെ വരുന്ന പീഡനങ്ങളിലും ദുരിതങ്ങളിലും അട്ടഹാസങ്ങളിലും ആക്രോശങ്ങളും കൊലവിളികളിലും പെട്ട് ഇല്ലാതാവാതിരിക്കാൻ മനസ്സ്കൊണ്ട് ഞാൻ കഠിന പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. ഏഴ് മാസം ഗർഭിണിയായിരുന്ന എന്നെ അമ്മായിയമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടത് അവരുടെ മകൻ അരി മേടിക്കാൻ കാശ് കൊടുത്തില്ല എന്ന കുറ്റത്തിനാണ്.
പക്ഷേ ശിക്ഷിക്കപ്പെട്ടത് ഞാനും എൻ്റെ വയറ്റിൽ കിടന്ന കുഞ്ഞുമായിരുന്നു.
പാടത്തെ പണിയുടെ സീസൺ കഴിഞ്ഞാൽ പിന്നെ കുറച്ച് നാളുകൾ ദാരിദ്ര്യം നമ്മളെ അപ്പാടെ വിഴുങ്ങി കളയുന്ന ദിവസങ്ങളാണ്. അപ്പോൾ പത്ത് രൂപ പലിശയ്ക്ക് പണം തരുന്ന വെള്ളിയാഴ്ച അണ്ണാച്ചിയെ നോക്കി പുലർച്ചെ തന്നെ വഴിക്കണ്ണുമായി നോക്കിയിരിക്കും.
പണം തന്നാൽ നീ എങ്ങനെ തിരിച്ചടയ്ക്കും എന്ന അണ്ണാച്ചിയുടെ ചോദ്യത്തിന് മുന്നിൽ നിറകണ്ണുകളുമായി നിൽക്കും. നിൻ്റെ കരച്ചിലൊന്നും കാണണ്ട, അടവ് തെറ്റിക്കരുത് എന്ന താക്കീതോടെ അണ്ണാച്ചി പൈസ തന്നിട്ട് പോകുന്ന അന്ന് തൊട്ട് ഓരോ വെള്ളിയാഴ്ചയും എനിക്ക് ഒരു ദുർവെള്ളിയായി മാറും. കാശില്ലാത്ത വെള്ളിയാഴ്ചകളിൽ അണ്ണാച്ചിയെ പേടിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയി പറമ്പിലും കാട്ടിലും പോയി ഒളിച്ചിരിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും നിന്ദ്യമായ അവസ്ഥയായിരുന്നു. എനിക്ക് ഈ അവസ്ഥ വന്നല്ലോ എന്നതായിരുന്നില്ല, അണ്ണാച്ചിക്ക് ഈ ആഴ്ച് കാശ് കൊടുക്കാൻ സാധിക്കാതെ ഞാൻ വാക്ക് തെറ്റിച്ചല്ലോ എന്നതായിരുന്നു എന്നെ സ്വയം നിന്ദിപ്പിച്ചത്. ആ അവസ്ഥയിലും ചെറുപ്പത്തിലേ ശീലിച്ച സ്വഭാവ മൂല്യങ്ങൾ ഞാൻ മുറുകെ പിടിച്ചിരുന്നു.
ഇങ്ങനെ ജീവിതത്തോട് നിരന്തരം പോരാടുമ്പോഴും ഒരിക്കൽ പോലും കണ്ണുനീരിൻ്റെ ഉപ്പുരസം ഇല്ലാത്ത ചോറ് ഉണ്ണുവാൻ എനിക്ക് സാധിച്ചിട്ടില്ല. മിക്കവാറും എൻ്റെ എല്ലാ രാത്രികളും ഉറക്കമില്ലാത്തതും ഭീതി നിറഞ്ഞതുമായിരുന്നു. പല രാത്രികളിലും ജീവൻ ഭയന്ന് വീട്ടിൽ നിന്ന് ഇറങ്ങിയോടി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് നേരം വെളുപ്പിച്ചു. എൻ്റെ വീട്ടിൽ നിന്ന് കരച്ചിലും ബഹളവും തുടങ്ങുമ്പോൾ തന്നെ അയല്പക്കത്തെ ചില അടുക്കള വാതിലുകൾ എനിക്കും മക്കൾക്കുമായി അവിടുത്തെ അമ്മമാർ തുറന്നിടും. എല്ലാ ദിവസവും അവർ അവരുടെ അത്താഴ കലത്തിൽ രണ്ട് പിടി ചോറ് എൻ്റെ കുഞ്ഞുങ്ങൾക്കായി കരുതി വയ്ക്കുമായിരുന്നു.
കുഞ്ഞുങ്ങളേയും മാറോടടുക്കി പിടിച്ച് പാതിരാവിൽ വീട്ടിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ എന്നെ തല്ലി ചതയ്ക്കാൻ കിട്ടാത്ത ദേഷ്യത്തിൽ കയ്യിൽ കിട്ടുന്നതെന്തും തല്ലി ഉടച്ചും തുണികൾ എല്ലാം വാരി കൂട്ടി കത്തിച്ചും ഭർത്താവ് സംഹാരതാണ്ഡവമാടി. പത്ത് പതിനഞ്ച് വയസ്സുള്ള കുട്ടികൾ തൊട്ട് 90 കഴിഞ്ഞ അപ്പൂപ്പൻമാർ വരെ ആ നാട്ടിലുള്ള ആണുങ്ങളുടെയെല്ലാം പേര് പറഞ്ഞ് അവരെല്ലാം എൻ്റെ ജാരൻമാരാണെന്ന് അട്ടഹസിക്കുന്നത് കേൾക്കുമ്പോൾ എൻ്റെ ദേഹത്ത് നിന്ന് തൊലി ഉരിഞ്ഞെടുക്കപ്പെടുന്ന അവസ്ഥയാണ് അനുഭവിച്ചത്.
മദ്യപാനം ഒരു രോഗമാണെന്നും അതിന് ചികിത്സയാണ് വേണ്ടതെന്നും ഭർത്താവിനെ ചികിത്സിക്കേണ്ട ഉത്തരവാദിത്വം ഭാര്യയ്ക്ക് ഉണ്ടെന്നും വിശ്വസിക്കുന്ന ഞാൻ പലിശയ്ക്ക് കടം മേടിച്ച പൈസയുമായി പലവട്ടം ഭർത്താവിനെയും കൂട്ടി ഡീ അഡിക്ഷൻസെൻ്ററിലെത്തി. ചികിത്സയ്ക്ക് ശേഷം ഒരു ചെറിയ ഇടവേള മദ്യപിക്കാതിരിക്കുന്ന ആൾ അതിന് ശേഷം പൂർവ്വാധികമായി മദ്യപാനം തുടർന്നു. അവന് ആഗ്രഹമില്ലാത്തിടത്തോളം കാലം അവനെ രക്ഷിക്കാൻ ആർക്കുമാകില്ല, താനെങ്കിലും രക്ഷപ്പെടാൻ നോക്ക് എന്ന് ചികിത്സിച്ച ഡോക്ടർ തന്നെ എന്നെ ഉപദേശിച്ചു.
രക്ഷപ്പെടണം എന്ന അതിയായ മോഹം എനിക്കുമുണ്ടായി. ഡിവോഴ്സിന് പെറ്റീഷൻ കൊടുത്തു. കോടതി നടപടികൾ ആരംഭിച്ചു. രക്ഷപ്പെടൽ സമീപമെത്തിയെന്ന് കരുതിയ സമയം. കൗൺസിലിങ്ങിൻ്റെ ദിവസം കുടുംബകോടതിയുടെ വരാന്തയിൽ നിന്ന് പൊട്ടിക്കരഞ്ഞ ആ മനുഷ്യൻ്റെ കണ്ണുനീരിന് മുമ്പിൽ ഞാൻ വെറും പെണ്ണായി മാറി. അത്രയും വർഷങ്ങൾ ഞാൻ അനുഭവിച്ച എല്ലാ യാതനകളും ഒരു നിമിഷം കൊണ്ട് മറന്നുപോയി, എന്നിൽ നിന്ന് കരുണ ഒഴുകി. ഞങ്ങൾ ഒന്നിച്ച് ജീവിക്കുവാൻ തീരുമാനിച്ചു എന്ന് കോടതിയെ അറിയിച്ച് ആ മനുഷ്യൻ്റെ കൈ പിടിച്ച് ഇറങ്ങി പോരുമ്പോൾ, തന്നെ അറഞ്ചം പുറഞ്ചം വാക്കത്തിക്ക് വെട്ടി കൊല്ലാകൊല ചെയ്ത മുരുകനെതിരെ പരാതിയില്ല എന്ന് ഭാര്യ ചിന്ന കോടതിയിൽ പറഞ്ഞതിൻ്റെ പിന്നിലെ പെണ്ണ് മനസ്സിൻ്റെ പൊരുൾ എന്തെന്ന് എനിക്ക് നന്നായി മനസിലായി.
പക്ഷേ കഥ അവിടെ ശുഭപര്യവസാനമല്ലായിരുന്നു. രണ്ടാം ഭാഗത്തിൻ്റെ തുടക്കം മാത്രമായിരുന്നു.
എല്ലാം ആദ്യത്തെ കഴിഞ്ഞു വഷളായി ആവർത്തിച്ച് കൊണ്ടിരുന്നു. ഇതിനിടയിൽ പല പല വാടക വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടി വന്നു. പട്ടിണി കിടക്കുവാതിരിക്കുവാനും കുഞ്ഞുങ്ങളെ വളർത്തുവാനും പഠിപ്പിക്കുവാനുമായി വീട്ടുജോലിക്കാരിയുടെ വേഷം മുതൽ മാന്യമായ എല്ലാ വേഷങ്ങളും ധരിച്ചു. ശരീരത്തിനേൽക്കുന്ന അടിയുടെ വേദനയേക്കാൾ എന്നെ എന്നും വേദനിപ്പിച്ചിട്ടുള്ളത് കേട്ടാൽ അറയ്ക്കുന്ന തെറിവിളികളും അസഭ്യവർഷങ്ങളുമായിരുന്നു. അത് എന്നിലെ അഭിമാനത്തെ, സ്ത്രീത്വത്തെ ഒക്കെ അവഹേളിക്കുന്നതായിരുന്നു. അസഭ്യവാക്കുകൾ കേൾക്കുന്നത് എൻ്റെ ദേഹത്ത് ഒരു പെരുമ്പാമ്പ് കിടന്ന് പുളയ്ക്കുന്നത് പോലെ അറപ്പാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്.
എൻ്റെ അപ്പൻ മരിച്ചപ്പോൾ ഞാൻ എൻ്റെ ഭർത്താവിനോട് ഉറച്ച സ്വരത്തിൽ ഒരേ ഒരു കാര്യം പറഞ്ഞു, ഇനി എൻ്റെ അമ്മയ്ക്ക് ഞാൻ മാത്രേ ഉള്ളൂ. അമ്മയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വരികയാണ്’. നിങ്ങളിൽ ഒരാളെ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നാൽ അത് ഒരിക്കലും എൻ്റെ അമ്മയെ ആയിരിക്കില്ല, ഭർത്താവിനെ ആയിരിക്കും എന്ന്.
ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം അത് ഞാൻ സന്തോഷത്തോടെ തന്നെ ചെയ്തു. കാരണം ഞാൻ വെറുതേ പരാജയപ്പെട്ടതല്ല, ഇരുപത്തിരണ്ട് വർഷം പരിശ്രമിച്ചും സഹിച്ചും പരാജയപ്പെട്ടവളാണ്. ആ പരാജയം സന്തോഷത്തോടെ സ്വീകരിച്ച് അമ്മയേയും മക്കളേയും കൂട്ടി ആ നാട്ടിൽ നിന്നേ പോന്നു. ഇപ്പഴും ജോലി ചെയ്ത് ജീവിക്കുന്നു.
ഇപ്പോൾ എൻ്റെ പകലുകളും രാത്രികളും സമാധാനം നിറഞ്ഞതാണ്. എനിക്ക് ഇപ്പോൾ കൊച്ച് കൊച്ച് കാര്യങ്ങളിൽ സന്തോഷിക്കുവാനും ഉറക്കെ പൊട്ടിച്ചിരിക്കുവാനും സാധിക്കുന്നുണ്ട്. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആരോടും തുറന്ന് പറയുവാനുള്ള ധൈര്യമുണ്ട്. എനിക്കിപ്പോൾ ആത്മാഭിമാനം നഷ്ടപ്പെട്ട് എവിടെയും കരഞ്ഞ്കൊണ്ട് നിൽക്കേണ്ടി വരുന്നില്ല.
എനിക്ക് ഏറ്റവും എളുപ്പം സാധിക്കുമായിരുന്ന ആത്മഹത്യ എന്ന സാധ്യതയെക്കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കാതെ ജ്വലിച്ച് നിന്ന് പോരാടി, ആത്മാഭിമാനത്തോടെ ജീവിച്ച, ജീവിക്കുന്ന എന്നെക്കുറിച്ചല്ലാതെ ഈ വനിതാദിനത്തിൽ എനിക്ക് വേറെ ആരെക്കുറിച്ച് ഇത്രയും ശക്തമായി എഴുതുവാൻ സാധിക്കും ?
ഇന്നിവിടെ എൻ്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുള്ളതിൽ നിന്ന് ഒരു ചെറിയ ഏട് ഇവിടെ പകർന്നത് വളരെ അഭിമാനത്തോട് കൂടി തന്നെയാണ്. ജീവിതത്തോട് യുദ്ധം ചെയ്യുന്ന എല്ലാ വനിതകൾക്കുമായി നമുക്കൊരു കരുത്തുറ്റ പുഞ്ചിരി നൽകാം ! കാരണം അവരെല്ലാം ധീര വനിതകൾ തന്നെയാണ്.
നിലനില്പിനായുള്ള യുദ്ധമാണ് ഏറ്റവും ശക്തിയേറിയ യുദ്ധം. അത് ഒരു രാഷ്ട്രത്തിൻ്റെ ആയാലും ഒരു വ്യക്തിയുടെ ആയാലും അങ്ങനെ തന്നെയാണ് !
അനുഭവത്തിൽ നിന്ന് എല്ലാ പെൺമക്കളോടും എനിക്ക് പറയാനുള്ളത്, നിങ്ങൾ സ്വയം തീരുമാനം എടുക്കുവാനും സ്വയം ജീവിക്കുവാനും പ്രാപ്തരുള്ളവരായി വളർന്ന് വരണം. ആർക്ക് വേണ്ടിയും എന്തിന് വേണ്ടിയും ഇരുപത്തിരണ്ട് വർഷങ്ങൾ എന്നല്ല, ഒരു വർഷം പോലും തീറെഴുതി കൊടുക്കരുത്. കാരണം നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ജീവിക്കുവാനുള്ളതാണ്, അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ഹോമിക്കുവാനുള്ളതല്ല.
എല്ലാ പെൺമക്കളും മനക്കരുത്തും നല്ല കഴിവും വിവേകവുമുള്ളവരായി വളർന്ന് വരട്ടെ. എല്ലാവർക്കും ആശംസകൾ !
#വനിതാദിന രചനാമത്സരം 2025 #


44 Comments
വായിക്കാൻ വൈകിപ്പോയി- ഒന്നും പറയിനില്ല- നമിച്ചു
മുന്നോട്ട് പോട്ടെ ഇനിയും നന്നായിത്തന്നെ 🙏🏻🥰
Vimithaaaa…..❤️❤️❤️❤️
തളരാതെ തകരാതെ പിടിച്ചു നിന്നതിനു big salute🫂🫂🫂
Seena ❤️❤️❤️🥰
ആദരവ് തോന്നുന്നു കനൽവഴികൾ താണ്ടി വിജയം കണ്ടതിന് ❤️👌
🥰🥰❤️ Sreeja🤝
ജീവിതത്തിൽ തോൽക്കാത്ത അമ്മ 🥰😘പ്രൌഡ് ഓഫ് യൂ 💕അമ്മ
Achuuu…🥰🥰🥰🥰
ചെറുത്തു നിന്നും പൊരുതിയും നേടിയ ജീവിതം… എല്ലാവർക്കും ഒരു മാതൃക തന്നെയാണ്… ❤️ജീവിതത്തിൽ ഐശ്വര്യം ഉണ്ടാവട്ടേ 👍🏻💕
❤️❤️ Sajna 🤝
നന്ദിയും സ്നേഹവും Rathi ❤️❤️🥰🥰
ജീവിതം പൊരുതി നേടുന്ന പെണ്ണുങ്ങളെ കാണാൻ എന്തൊരു ഭംഗിയാണ്!! അഗ്നിയുടെ സൗന്ദര്യമാണവർക്ക്. തൊട്ടാൽ പൊള്ളുന്ന കനൽ ചുവപ്പിൽ അവരങ്ങനെ ജ്വലിച്ചു നിൽക്കും. സ്നേഹപൂർവ്വം ഒന്നു കെട്ടിപ്പിടിക്കുന്നു ഷൈബി ♥️🫂.
🥰🥰🥰 നന്ദി , സ്നേഹം lekha ❤️
അഭിമാനം സന്തോഷം ആകാശത്തോളം
ഒന്നു ചേർത്തുപിടിച്ചോട്ടേ ഞാൻ ഷൈബി നിന്നെ
Jaiseee❤️❤️❤️
കരഞ്ഞില്ല. പകരം അഭിമാനം തോന്നി. എങ്ങനെ സ്വന്തം ജീവിതം കെട്ടിപ്പടുക്കണമെന്ന് അറിഞ്ഞ സ്ത്രീയുടെ കഴിവ് ഞാൻ കണ്ടു. ഭാര്യ, അമ്മ, മകൾ ഇവരുടെയെല്ലാം കടമകൾ തദവസരങ്ങളിൽ വേണ്ടതുപോലെ ചെയ്ത സ്ത്രീ; എനിക്കിഷ്ടം ❤❤
🥰🥰🥰 യശോദ ശ്രീധരൻ❤️❤️
ഷൈബി. ഒരായിരം ഉമ്മകൾ. എന്നാ എഴുത്താ കൊച്ചേ..ജീവിതം!
😚😍❤️ Amal🤝
പറയാൻ വാക്കുകളില്ല. ദുരിതം മാത്രമുണ്ടായിരുന്ന ജീവിതത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ സ്ത്രീ. 👍
നല്ല ഭാഷ.👌
നിങ്ങളോട് ആദരം തോന്നുന്നു.👏❤
🥰🥰🥰 സ്നേഹവും സന്തോഷവും Joyce❤️❤️
ഷൈബി മുത്തേ…
തോറ്റു തോറ്റു ജയിച്ചത് സമാധാന ത്തോടെയുള്ള ഒരു ജീവിതത്തിന് വേണ്ടിയാണെന്ന് അഭിമാനിക്കാം…🫂❤️😍😘
അഞ്ജുമോളേ……❤️❤️❤️❤️
🥹🥹
🥰🥰🥰❤️❤️❤️ സബീറാ
ഷൈബീ 🫂🫂🫂🫂🫂🫂
😍😍 സിൽവി ചേച്ചി❤️❤️
കണ്ണുകൾ നനയിച്ച എഴുത്ത്
😍😍😍 സ്നേഹം രമ്യാ❤️❤️
Hugs hugs hugs
മിടുക്കി, proud of you dear ❤️
❤️❤️ താങ്ക്യു സുനന്ദേച്ചീ
എൻ്റെ കുഞ്ഞേ..
വായിച്ചു കഴിഞ്ഞപ്പോ അറിയാതെ വിളിച്ചുേ പോയതാടീ… വരികൾക്കിടയിലൂടെ പപ്പോഴായി വായിച്ചെടുത്തിരുന്നെങ്കിലും… ഇത് വല്ലാതെ പൊള്ളിച്ചു🥺🥺
😍😍😍😍❤️❤️❤️❤️❤️ പ്രീപാ
കരയിച്ചല്ലോ…
🥰🥰 ❤️❤️❤️ പവിത്രാ
👍
😍😍 Greeshma❤️
എൻ്റെ കുഞ്ഞേ..
വായിച്ചു കഴിഞ്ഞപ്പോ അറിയാതെ വിളിച്ചുേ പോയതാടീ… വരികൾക്കിടയിലൂടെ പപ്പോഴായി വായിച്ചെടുത്തിരുന്നെങ്കിലും… ഇത് വല്ലാതെ പൊള്ളിച്ചു🥺🥺
അഭിമാനം സന്തോഷം ആകാശത്തോളം
ഒന്നു ചേർത്തുപിടിച്ചോട്ടേ ഞാൻ ഷൈബി നിന്നെ
ഷൈബിയെ ഞാനിന്നാണ് ആദ്യമായി വായിക്കുന്നത്. ഒന്നും പറയാനില്ല കുഞ്ഞേ.അടിമുടി ആത്മാഭിമാനവും പോരാട്ട വീര്യവും തിരിച്ചറിവുമുള്ളൊരു സ്ത്രീയെ കണ്ടു ഈ എഴുത്തിൽ . സന്തോഷം. അഭിമാനം.👌👏👏❤️❤️
സൂപ്പർ👌❤️🌹
😍😍 താങ്ക്യൂ സുമാ ❤️❤️
അഭിമാനം അതിലപ്പുറം സന്തോഷം തോന്നുന്നു, കനലൂതി കെടുത്തി വെളിച്ചം കണ്ടെത്തിയതിൽ ♥️👍👌 More power to you dear🫂♥️