ആദ്യം പ്രണയിച്ചപ്പോൾ അയാൾ അവളെ ആത്മഹത്യ ചെയ്യാനാണ് പഠിപ്പിച്ചത്. സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചവൻ ആത്മഹത്യയുടെ ഉമ്മറത്തേക്ക് ഇടയ്ക്കിടെ പോകുന്നു എന്ന് പറയുമ്പോൾ കണ്ണുമൂടപ്പെട്ട ഒരുവൾക്ക് ‘കൂടെ ഞാനും’ എന്ന് പറയാനാണല്ലൊ ഒറ്റപ്പെട്ട ലോകം പഠിപ്പിക്കുന്നത്. പിന്നെ സ്ഥിരം അയാളവളെ ആത്മഹത്യയ്ക്ക് ക്ഷണിച്ചു. വരുമെന്ന് കാണുമ്പോൾ അതാസ്വദിച്ചയാളൊരു ചിരി ചിരിച്ചു, അവൾ സ്വയം ആരെന്ന് തിരിച്ചറിഞ്ഞു, “കോമാളി!”
ആദ്യ പ്രണയത്തിന്റെ കള്ള നാണയത്തുട്ടിൽ വീണവളുടെ അന്ത്യം. പിന്നെയൊരിക്കൽ കുഴിമാടത്തിൽ തോണ്ടി അവളുടെ ശവം പുറത്തെടുത്തൊരുവൻ തുരുതുരെ ഉമ്മകൾ കൊണ്ട് മൂടി.
പാശ്ചാത്യ കഥകളിലെ ഉമ്മ വെച്ചുണർത്തിയ പ്രണയകഥ പോലെയൊന്ന് അവിടെ തുടങ്ങി. മതിമറന്നവൾ അവനിൽ ആവേശിക്കാനൊരുങ്ങി. പ്രണയലോലുപതയുടെ അങ്ങേയറ്റം, മുകൾത്തട്ടിൽ വെച്ച് അന്നവൻ പറഞ്ഞു, “ശവം വീട്ടിൽ കയറ്റില്ല, ആരും കൂടെ കൂട്ടില്ല, ദഹിപ്പിക്കലാണ് പതിവ്.”
കുഴിമാടത്തിൽ പുഴുവരിച്ചവൾ ‘ഒടുങ്ങുന്ന കാലം’ കാത്ത് കിടന്നു.
പിന്നെയും വന്നു ഒരാൾ.
സ്നേഹം വായിച്ചെടുക്കാൻ അവളിലവശേഷിപ്പുകൾ ഉണ്ടായിരുന്നില്ല. ഉത്തരങ്ങളുണ്ടായിരുന്നില്ല. ഒരിയ്ക്കലവളെ പുഴുക്കളെ തട്ടിമാറ്റി പുറത്തെടുക്കുമെന്നും ആശ്ളേഷിക്കുമെന്നും പറഞ്ഞയാൾ മുടങ്ങാതെ വരും, നാറ്റം സഹിക്കാതെ ആവുമ്പോൾ മടങ്ങി പോകും.
ചിരിച്ചു കൊണ്ടവൾ പുഴുക്കളെ ഇറുക്കി പുണർന്ന് ചോദിച്ചു, “പ്രണയിയ്ക്കപ്പെടാനുള്ള യോഗ്യത എന്താണ്, മാനദണ്ഡങ്ങൾ ഏതൊക്കെയാണ്, നിന്നെ പ്രണയിച്ചവർ ഇന്നെവിടെയാണ്… നീ എങ്കിലും എന്നെ നിയന്ത്രണങ്ങൾക്കതീതമായി പ്രണയിയ്ക്കുമോ?
ഒരിയ്ക്കൽ മാത്രം!”
-ചഞ്ചൽ അനസൂയ


2 Comments
👌👌❤️
Thank you ♥️