കുട്ടിത്തം നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങളെയാണ് എങ്ങും കാണാനാവുന്നത്. തോന്നുമ്പോൾ തോന്നുന്നതു ചെയ്ത് ആരെയും വകവെയ്ക്കാതെ തോന്നിയതുപോലെ നടക്കുന്ന നമ്മുടെ മക്കൾക്ക് എന്താണു പറ്റിയത്?
വാക്കിലും പ്രവൃത്തിയിലും വയലൻസ് നിറയുകയാണെല്ലായിടത്തും. എന്തിനോടും ഏതിനോടും ദേഷ്യം പ്രകടിപ്പിക്കുന്ന ‘വെർബൽ വയലൻസ് ‘ മുതൽ സഹപാഠിയെ മർദ്ദിച്ചു കൊല്ലുന്ന അക്രമം വരെ, അക്രമങ്ങളെ ന്യായീകരിക്കുന്നതു മുതൽ അക്രമികൾക്കു വീരപരിവേഷം കൽപ്പിക്കുന്നതുവരെ, ചെക്പോസ്റ്റ് കടന്നെത്തുന്ന കഞ്ചാവ് മുതൽ രാജ്യാന്തര ലഹരി കാർട്ടലുകൾ കടൽ കടത്തിക്കൊണ്ടു വരുന്ന രാസലഹരി വരെ…….
ദൈവത്തിൻ്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന നമ്മുടെ കേരളം തന്നെയോ ഇത്?നമ്മുടെയൊക്കെ പ്രതികരണശേഷി നഷ്ടപ്പെട്ടു പോയോ? കണ്ണുകളും കാതുകളും തുറക്കാനേ തോന്നുന്നില്ല.
ജന്മം നൽകിയ അച്ഛനേയും അമ്മയേയും സ്നേഹത്താൽ ചേർത്തു നിർത്തേണ്ട കൂടെപ്പിറപ്പുകളേയും പങ്കാളിയേയും സുഹൃത്തുക്കളേയും ഒക്കെ അരിഞ്ഞു വീഴ്ത്താൻ യാതൊരു മടിയുമില്ലാത്ത എത്രയോ പേരാണ് ചുററും. സഹപാഠികളെ ആക്രമിക്കുകയും പ്രാണനെടുക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ മന:സ്ഥിതി നമ്മെ ഭയപ്പെടുത്തുന്നില്ലേ?
എന്തൊക്കെ കാരണങ്ങളാണ് നമുക്കു നിരത്താനാവുക? നമ്മുടെ മക്കൾക്ക് എന്തുകൊണ്ടാണ് ഇത്രയും അസഹിഷ്ണുത എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
അവർ പിറന്നുവീണതേ ഡിജിറ്റൽ ലോകത്തിലേക്കാണ്,എ ല്ലാം വിരൽത്തുമ്പിലുള്ളൊരു ലോകം. ക്ഷമ, അനുകമ്പ, കരുണ, സഹാനുഭൂതി തുടങ്ങിയ വികാരങ്ങൾ എന്താണെന്നവർക്കറിയില്ല. കാത്തിരിക്കാൻ അവർക്കറിഞ്ഞുകൂടാ. ചെറിയൊരു കാത്തിരിപ്പുപോലും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയാണ്.എന്തും ആഗ്രഹിക്കുമ്പോൾ മുമ്പിലുണ്ടാവണം. ഒന്നും പങ്കുവെയ്ക്കപ്പെടേണ്ട എന്ന അത്യാഗ്രഹമാണ് എങ്ങും.
തെറ്റുകൾ തിരുത്തപ്പെടാനിഷ്ടമില്ലാത്ത, അല്ലെങ്കിൽ തെററുകൾതിരുത്തുന്നവരെ ശത്രുക്കളായിക്കാണുന്ന നമ്മുടെ കുഞ്ഞുങ്ങളെ നമുക്കു രക്ഷപെടുത്തണം. അതെങ്ങനെയെന്നാണ് നാം ചിന്തിക്കേണ്ടത്.
ലഹരിയും ശിഥിലീകരിക്കപ്പെട്ട കുടുംബ സാമൂഹിക ബന്ധങ്ങളും അമിതമായ സോഷ്യൽ മീഡിയ ഉപയോഗവും സിനിമകളും രാഷ്ട്രീയവൈരങ്ങളും ലക്ഷ്യബോധമില്ലായ്മയും ഒക്കെ ഇതിനു കാരണമാണ്. അക്കാദമികമോ സർഗാത്മകമോ ആയ സ്വപ്നങ്ങളില്ലാതെ അലസരായ കുട്ടികൾ അവരുടെ ഊർജ്ജം വിനിയോഗിക്കുന്നത്, ഹിംസയിലൂടെയാണ്.
ലഹരി ഉപയോഗത്തിലൂടെ സമനില തെറ്റി അക്രമം നടത്തുന്നവർ കേരളത്തെ ഒരു ഭ്രാന്താലയമായി മാറ്റിയിരിക്കുന്നു. എത്ര മുറിച്ചു മാറ്റിയാലും ഭയാനകമായ കരുത്തോടെ കൂടുതൽ ആഴത്തിലും വ്യാപ്തിയിലും വേരുപടർത്തുകയാണ് ലഹരി സംഘങ്ങൾ. ഹൃദയഭേദകമായ എത്രയോ കാഴ്ചകൾ ഓരോ ദിവസവും കാണുകയും കേൾക്കുകയും ചെയ്യുന്നു.
ഇഴകീറി പരിശോധിച്ചാൽ ഒരു പാടു കാരണങ്ങൾ കണ്ടെത്താനാവും. അതുകൊണ്ടു മാത്രം എന്തു കാര്യം? പരിഹാര പ്രക്രിയകളാണ് ത്വരിതഗതിയിലാക്കേണ്ടത്.
ഒരാളോ രണ്ടു പേരോ വിചാരിച്ചാൽ സാധിക്കുന്ന ഒന്നല്ല ഇത്. മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അദ്ധ്യാപകരും പൊതുജനങ്ങളും അധികാരികളും ഭരണകൂടവും ഒറ്റക്കെട്ടായി അഹോരാത്രം പ്രയത്നിച്ചാൽ മാത്രമേ ഇതിൽ നിന്നൊരു മോചനം നേടാൻ സാധിക്കൂ. അതിനു ചിലപ്പോൾ വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടി വന്നേക്കാം.
കതിരിന്മേൽ വളം വെക്കുന്നതു പോലെ നിഷ്‌പ്രയോജനകരമായ കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കാതെ, അതീവ ശ്രദ്ധയോടെ ഓരോ പടവുകളും താണ്ടിയാൽ നമുക്കു ലക്ഷ്യപ്രാപ്തിയിലെത്താം.
നഷ്ടപ്പെട്ട ബാല്യവും ഇമ്പമില്ലാത്ത കുടുംബാന്തരീക്ഷവും കഴിവോ പ്രാപ്തിയോ നോക്കാതെ
മക്കളെ ഒന്നാമതെത്തിക്കാനുള്ള മത്സരങ്ങളും പണത്തിനോടുള്ള ആർത്തിയും എല്ലാം കൂടിച്ചേർന്നാണ് നമ്മുടെ കുഞ്ഞുങ്ങളെ ഈ നിലയ്ക്കാക്കിയിരിക്കുന്നത്.
നല്ല വ്യക്തിത്വങ്ങളെ വാർത്തെടുക്കണമെങ്കിൽ തുടക്കം കുടുംബങ്ങളിൽ നിന്നാവണം. പണമോ പദവികളോ ഒന്നും പ്രധാനമല്ല. ജീവിതത്തിൽ മാനുഷികമൂല്യങ്ങൾക്കുള്ള സ്ഥാനം ചെറിയ പ്രായത്തിലേ കുട്ടികളുടെ മനസ്സിൽ വേരൂന്നണം. ഗുണപാഠങ്ങളുള്ള കഥകൾ കേട്ടും അടുത്തുള്ളവരുടെ ദുരിതങ്ങൾകണ്ടും വളർന്നു വന്നവരാണ് നമ്മളൊക്കെ. ഇന്ന് അതൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. എങ്കിലും നമ്മൾ മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്ന ചിലതുണ്ട്.
കുട്ടികൾ ആവശ്യപ്പെടുന്നതെന്തും മുൻപിൻ നോക്കാതെ വാങ്ങി നൽകുന്നവരാണ് മിക്കവരും. അമിതമായ സ്വാതന്ത്ര്യമാണ് മറ്റൊന്ന്. ആവശ്യമായ നിയന്ത്രണങ്ങൾ എല്ലായിടത്തും ഉണ്ടാവണം.ആരോഗ്യകരമല്ലാത്ത മത്സരങ്ങളിൽ മക്കളേക്കാൾ താല്പര്യമുള്ള മാതാപിതാക്കളുണ്ട്. ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ ആരെ പഴിക്കും?
മക്കളെ സ്നേഹിക്കുക. ദിവസവും അവരോടു സംസാരിക്കാൻ സമയം കണ്ടെത്തുക. അവർക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുക. സഹോദരങ്ങൾ തമ്മിൽ നല്ലൊരു ബന്ധമുണ്ടാക്കാൻ ശ്രമിക്കുക. തെറ്റുകൾ ചൂണ്ടിക്കാട്ടി ആവശ്യമെങ്കിൽ ശിക്ഷകൾ നൽകുക. കുട്ടികളുമായി നല്ലൊരു സൗഹൃദമുണ്ടാക്കാനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്.
ഏതാപത്തിലും തന്നെ ചേർത്തു നിർത്താൻ സ്വന്തം അച്ഛനമ്മമാരും കൂടെപ്പിറപ്പുകളും ഉണ്ടെന്നത് അവരുടെ ആത്മവിശ്വാസത്തെ വാനോളമുയർത്തും. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും ഒരു പരീക്ഷയ്ക്കു തോറ്റുപോയാൽ എല്ലാം അവിടെ അവസാനിക്കുന്നില്ലെന്നും വീണ്ടും പരീക്ഷകൾ വരുമെന്നും കുഞ്ഞുങ്ങൾ മനസ്സിലാക്കണം.
ഒരു പ്രായം കഴിഞ്ഞാൽ മക്കളെയൊന്നു കെട്ടിപ്പിടിക്കുന്ന എത്ര പേരുണ്ട്? സാന്ത്വനം… അഭിനന്ദനം… അഭിമാനം… സന്തോഷം… എല്ലാം പ്രകടിപ്പിക്കാൻ വാക്കുകളേക്കാൾ കൂടുതലായി സ്പർശനത്തിനു സാധിക്കും. വല്ലപ്പോഴുമൊക്കെ അവരെയൊന്നു കെട്ടിപ്പിടിക്കൂ. തോളിൽ കൈയിട്ട് ഒരു ചേർത്തു പിടിക്കൂ. എല്ലാ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങൾ മോചിതരാകും.
സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനും മാതാപിതാക്കൾക്കേ കഴിയൂ. സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു കാരണവശാലും മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കരുത്. അത്യാവശ്യങ്ങൾക്ക് അച്ഛനമ്മമാരുടെ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാവണം.
ഇതൊക്കെ വായിക്കുമ്പോൾ “തള്ള വൈബ് ” എന്നു കളിയാക്കിയേക്കാം. സാരമില്ല,ഒരു നല്ല വ്യക്തിയെ രൂപപ്പെടുത്തണമെങ്കിൽ ഇങ്ങനെയുള്ള കഠിന വഴികളിലൂടെയേ സാധിക്കൂ.
ലഹരിയുടെ വലയിലേക്കു കുഞ്ഞുങ്ങൾ എത്തിപ്പെടാതിരിക്കാനുള്ള ആദ്യ കാൽവെയ്പും വീടുകളിൽ നിന്നു തന്നെയാണു തുടങ്ങേണ്ടത്.
വീടുകളിൽ….. ബന്ധങ്ങളിൽ… സ്നേഹം നിറയുമ്പോൾ ലഹരിയോടുള്ള സ്നേഹം ഉണ്ടാവുകയില്ല. സ്നേഹിക്കപ്പെടാത്ത കുഞ്ഞുങ്ങൾ എന്നും അസംതൃപ്തരായിരിക്കും. അങ്ങനെ അസംതൃപ്തി നിറയുന്ന മനസ്സുകൾ സുഖമന്വേഷിച്ചെത്തുന്ന താഴ്‌വരയാണ് ലഹരിയുടെ ലോകമെന്നു നമ്മൾ തിരിച്ചറിയണം. ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാതെ നൈമിഷികമായ സുഖങ്ങൾ തേടിപ്പോകുന്ന ക്രൂരജന്മങ്ങളായി നമ്മുടെ കുഞ്ഞുങ്ങൾ മാറാതിരിക്കണമെങ്കിൽ നാം ഉണർവ്വോടെ കണ്ണു ചിമ്മാതെ കാക്കണം.
ഒരു കാരണവശാലും മുറിയടച്ചിരിക്കാൻ മക്കളെ അനുവദിക്കരുത്. കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയാൽ എപ്പോൾ സ്ക്കൂളിലെത്തുന്നു,സ്ക്കൂൾ വിട്ടാൽ എപ്പോൾ വീട്ടിലെത്തുന്നു എന്നൊക്കെ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമായൊരു കാര്യമാണ്. ഈ പോക്കിലും വരവിലുമാണ് അവർ ലഹരിയുടെ കെണിയിൽ ചെന്നു വീഴുന്നത്. കൃത്യമായ ഇടവേളകളിൽ സ്ക്കൂളിലെത്തി വിവരങ്ങൾ അന്വേഷിക്കേണ്ടത് ഉത്തരവാദിത്തമുള്ള മാതാപിതാക്കളുടെ കടമയാണ്.
മക്കളുടെ പെരുമാറ്റത്തിലുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും കണ്ടുപിടിക്കാനും തിരുത്താനും മാതാപിതാക്കൾക്കു കഴിയണം. കുട്ടികളുടെ സ്വഭാവ വ്യതിയാനങ്ങൾ ആദ്യം തിരിച്ചറിയാൻ പറ്റുന്നത് അമ്മമാർക്കാണ്. അവരുടെ ഭക്ഷണ ശീലങ്ങൾ, ഉറക്കം, വികാരപ്രകടനങ്ങൾ എന്നിവയിലുണ്ടാകുന്ന നേരിയ വ്യത്യാസം പോലും അമ്മയ്ക്കറിയാൻ പറ്റും. കുഞ്ഞുങ്ങളുമായി നല്ലൊരടുപ്പം വളർത്തിയെടുത്താൽ അതു തീർച്ചയായും സാധിക്കുകയും ചെയ്യും. ഇത്തരം സ്വഭാവ വ്യതിയാനങ്ങളെക്കുറിച്ച് അമ്മമാരെ ബോധവൽക്കരിക്കുന്നതും നന്നായിരിക്കും.
ഇനി ഒരു പക്ഷേ മക്കൾ ലഹരിക്കെണിയിൽ പെട്ടുപോയെന്നിരിക്കട്ടെ. തല്ലലും കൊല്ലലുമൊന്നുമല്ല വേണ്ടത്. എത്രയും പെട്ടെന്ന് ഒരു കൗൺസിലിംഗിനു വിധേയനാക്കുക.വേണ്ട ചികിത്സകൾ നൽകി അവനെ/അവളെ ജീവിതത്തിലേക്കു തിരികെയെത്തിക്കുക.
ലഹരിയിൽ നിന്നു സംരക്ഷിച്ച് കുട്ടികളെ സർഗാത്മകതയിലേക്കും നന്മയിലേക്കും നയിക്കാൻ ശക്തിയുള്ള ഏറ്റവും വലിയൊരു സംഘമാണ് അദ്ധ്യാപകർ. എന്നാൽ വിദ്യാർത്ഥികളെ തിരുത്താനും ശാസിക്കാനുമുള്ള ധാർമ്മിക ഉത്തരവാദിത്തം നിറവേറ്റുന്നതിൻ്റെ പേരിൽ മർദ്ദനമോ പരിഹാസമോ നിയമനടപടികളോ നേരിടേണ്ടി വരുന്ന നിരവധി അദ്ധ്യാപകരുണ്ട്. ഇത് മുഴുവൻ അദ്ധ്യാപകരുടെയും ആത്മവിശ്വാസം തകർക്കുന്നതാണ്. ജുവനൈൽ ജസ്റ്റിസ് നിയമം വന്നതോടെ അദ്ധ്യാപകർക്കുണ്ടായിരുന്ന എല്ലാ പിന്തുണയും ഇല്ലാതായി.
ഞാനൊക്കെ പഠിപ്പിക്കുന്ന കാലത്ത് മൊബൈലോ ലഹരിവസ്തുക്കളോ ഉണ്ടെങ്കിൽ കണ്ടെത്താനായി ഇടയ്ക്കിടെ കുട്ടികളുടെ ബാഗുകൾ പരിശോധിച്ചിരുന്നു .സംസ്ഥാന ബാലാവകാശകമ്മീഷൻ്റെ ഉത്തരവുപ്രകാരം ഇപ്പോൾ അതും പറ്റാതായി.
പുതുതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നു രക്ഷിക്കാൻ നാം നമ്മുടെ അദ്ധ്യാപകർക്ക് ഉറച്ച പിന്തുണ നൽകിയേ തീരൂ. കുട്ടികളുടെ തെറ്റുകൾ കണ്ടുപിടിച്ച് വീട്ടിലറിയിക്കുമ്പോൾ അദ്ധ്യാപകർക്കെതിരെ പോക്സോ കേസുൾപ്പെടെ ഏതാരോപണവും ഉന്നയിക്കാൻ തയ്യാറാവുന്ന മാതാപിതാക്കളുണ്ടെന്ന് പത്രങ്ങളിൽ നിന്നും നാമറിഞ്ഞിട്ടുണ്ട്.
അദ്ധ്യാപകർക്ക് അവരുടെവടി തിരികെക്കൊടുക്കൂ. ശിക്ഷയില്ലാത്ത ശിക്ഷണ രീതികൾ വ്യർത്ഥമാണെന്നു നാമെന്തേ തിരിച്ചറിയാത്തത്?കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടാത്തൊരാൾ വേദനയറിയുന്നില്ല അയാൾക്ക് മറ്റൊരാളുടെ വേദന ഉൾക്കൊള്ളാനും കഴിയില്ല. പണ്ട് അദ്ധ്യാപകരെ എന്തു സ്നേഹവും ബഹുമാനവുമായിരുന്നു , ഒപ്പം പേടിയും. ആ കാലം തിരിച്ചുവരട്ടെ. നമ്മുടെ കുഞ്ഞുങ്ങൾ രക്ഷപെടും.
മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ ശീലമാക്കാനും നിലനിർത്താനും വേണ്ട നടപടികൾ സ്കൂളുകളിൽ ചെയ്യാൻ കഴിയണം. വെറും ബോധവൽക്കരണത്തേക്കാൾ അനുഭവപാഠങ്ങളാണ്‌ഗുണം ചെയ്യുന്നത്. പഠന പ്രക്രിയകൾക്കിടയിൽത്തന്നെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ സേവനങ്ങളിൽ വ്യാപൃതരാവാൻ കുട്ടികൾക്കു കഴിയും. ഓരോ കുട്ടിയുടേയും കഴിവും അഭിരുചിയും മനസ്സിലാക്കി അവരിലെ ശേഷി വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾ വിപുലമാക്കിയാൽ അവരിലുള്ള ഊർജ്ജത്തെ നന്മയുടെ വഴിയിലൂടെ തിരിച്ചുവിടാൻ സാധിക്കും. ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് സ്ക്കൗട്ട് ആൻ്റ് ഗൈഡ്, എൻ.സി.സി., നാഷണൽ സർവീസ് പ്രോഗ്രാം തുടങ്ങിയവയൊക്കെ ഊന്നൽ കൊടുക്കുന്നത്.
ലഹരിക്കെതിരായ ഒറ്റയാൾപ്പോരാട്ടങ്ങൾ ഒട്ടും ഫലപ്രദമല്ല. സമൂഹം ഒറ്റക്കെട്ടായി ഈ സാമൂഹ്യ വിപത്തിനെതിരെ നിരന്തരം പോരാടിയേ മതിയാവൂ. കമ്യൂണിറ്റി പോലീസിംഗ് സംവിധാനം ,സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ജനകീയ ജാഗ്രതാ സമിതികൾ, പി.ടി.എ, ഔവർ റസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി, സ്റ്റുഡൻ്റ് പോലീസ് കെഡറ്റ്, റസിഡൻ്റ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ, വൈസ് മെൻസ് ,റോട്ടറി, ലയൺസ് തുടങ്ങിയ സാമൂഹ്യ സംഘടനകൾ എന്നിവയ്ക്കെല്ലാം ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.
യുവതലമുറയുടെ ചിന്തകൾ വികാരങ്ങളിലധിഷ്ഠിതമാണ്.സിനിമകളിലെ വയലൻസ് രംഗങ്ങൾ കാണുമ്പോൾ കുട്ടികളിൽ ഹിംസയോടുള്ള അഭിനിവേശം കൂടുകയാണു ചെയ്യുന്നത്. തൻ്റെ പൗരുഷം പൂർണ്ണമാകാൻ അക്രമ ശക്തി പുറത്തെടുക്കണമെന്ന തോന്നലിലാണവർ. വയലൻസിനു പ്രാധാന്യം നൽകുന്ന സിനിമകൾ നിരുത്സാഹപ്പെടുത്തുക.അക്രമികൾക്ക് അമാനുഷിക പരിവേഷം നൽകുന്ന സിനിമകൾ കടുത്ത സെൻസറിംഗിലൂടെ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കാവൂ.
അന്വേഷണങ്ങളെല്ലാം ലഹരിയിലും കുടുംബ ബന്ധങ്ങളിലും കേന്ദ്രീകരിക്കപ്പെടുമ്പോൾ സാഹചര്യങ്ങൾ എന്ന വലിയ അപകടത്തെ നാം കാണാതെ പോകരുത്. നമ്മുടെ യുവാക്കളും കുട്ടികളും ഇടപഴകുന്ന ഇടങ്ങളും വ്യക്തികളും എത്രത്തോളം അവരുടെ വളർച്ചയ്ക്കും സ്വഭാവ രൂപീകരണത്തിനും ഉതകുന്നവയാണെന്ന് ഉറപ്പുവരുത്തേണ്ടത് പൊതുവായ ഉത്തരവാദിത്തമാണ്. അവർക്കുള്ള കരുതലും മേൽനോട്ടവും ചെറുപ്രായത്തിൽത്തന്നെ തുടങ്ങേണ്ടതിൻ്റെ പ്രാധാന്യത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
18 വയസ്സിൽ താഴെയുള്ളവർക്ക് കുട്ടികൾ എന്ന പരിഗണനയുണ്ട് .എന്നാൽ ഹീനമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് പ്രായത്തിൻ്റെ പരിരക്ഷ നൽകേണ്ടതുണ്ടോ എന്ന കാര്യം നിയമ- നീതി സംവിധാനങ്ങളും സമൂഹവും പുനരാലോചിച്ചേ മതിയാവൂ.
കുട്ടികൾ എന്തു കുറ്റം ചെയ്താലും ഒന്നും സംഭവിക്കില്ല എന്ന ധാരണ തെറ്റാണെന്ന് അവരെ ധരിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 2015 ലെ ബാലനീതിനിയമമനുസരിച്ച് ചില സാഹചര്യങ്ങളിൽ ജാമ്യം വരെ നിഷേധിക്കാം. ഈ നിയമങ്ങളൊക്കെ കൃത്യമായി നടപ്പാക്കിയാൽ കുട്ടികളും രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടും. അതിനാൽ ഇത്തരം നിയമലംഘനം സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളേക്കുറിച്ച് കുട്ടികളെ ശരിയായ രീതിയിൽ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്.
ക്ഷീണിതമായ കാമ്പസുകളിൽ അലസജീവിതം നയിക്കുന്ന നമ്മുടെ യുവതലമുറയെ സർഗാത്മകതയിലേക്കു തിരിച്ചു വിടാൻ വേണ്ട പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. കുട്ടികളുടെ അലസ സമീപനം ഇല്ലാതാക്കാൻ മികച്ച അക്കാദമിക നിലവാരം ഉറപ്പാക്കുകയും വേണം.
അതുപോലെ ലഹരിയിൽ നിന്നും അക്രമങ്ങളിൽ നിന്നും വഴിമാറാൻ നല്ലൊരു മാർഗ്ഗമാണ് സ്പോർട്ട്സ്. കുട്ടികളുടെ ഊർജ്ജം കാര്യക്ഷമമായി വിനിയോഗിക്കാൻ പറ്റുന്ന കായിക വിനോദങ്ങൾ തിരികെക്കൊണ്ടുവരണം.
ലഹരി ഉന്മൂലനമെന്നത് സർക്കാരിൻ്റെ പ്രധാന ഉത്തരവാദിത്തമായി മാറണം. നിരോധിത ലഹരികൾ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തി കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കേണ്ടതിനാണ് ഭരണകൂടം പ്രാഥമിക പരിഗണന നൽകേണ്ടത്.
ലഹരിക്കെതിരെ പോരാടുകയെന്നാൽ അതിശക്തമായ മാഫിയയ്ക്ക് എതിരെയുള്ള യുദ്ധമാണെന്ന് മറക്കാതിരിക്കുക. ലഹരിയെത്തുന്ന വഴികളിലേക്ക് ശക്തമായ അന്വേഷണം വ്യാപിപ്പിച്ച് വിട്ടു വീഴ്ചയില്ലാത്ത ശിക്ഷാ നടപടികളുണ്ടായില്ലെങ്കിൽ കേരളത്തിൻ്റെ യുവ തലമുറയുടെ സർവ്വനാശം കാണേണ്ടിവരുമെന്ന ആശങ്ക ഊണിലും ഉറക്കത്തിലും നമ്മെ വേട്ടയാടുന്നുണ്ട്.
കൗമാരത്തേയും യുവത്വത്തേയും ലഹരിയുടേയും അക്രമത്തിൻ്റേയും നീരാളിക്കൈകളിൽ നിന്നു മോചിപ്പിക്കാൻ നാമൊരുക്കുന്ന സുരക്ഷാ വലയത്തിനു കഴിയണം.
പോലീസും എക്സൈസും സംയുക്തമായി ടാസ്ക്ക് ഫോഴ്സുകൾ രൂപീകരിച്ച് നിരന്തരമായി റെയ്ഡുകളും അറസ്റ്റും നടത്തണം.
ക്രിമിനലുകളെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ ജയിലിലടയ്ക്കാൻ നമ്മുടെ നിയമങ്ങൾക്കു കഴിയണം. ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാനടപടികളാണുണ്ടാകേണ്ടത്. രാഷ്ട്രീയ സ്വാധീനത്താൽ പെട്ടെന്നു പുറത്തിറങ്ങാമെന്ന ചിന്തയ്ക്ക് ഇടം കൊടുക്കരുത്.
ആറു മാസത്തിനിടെ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ സഹായിക്കുന്ന കിറ്റുകൾ ഇന്നു ലഭ്യമാണ്. വാർഷിക പരീക്ഷകളോ മറ്റു ടെസ്റ്റുകളോ എഴുതണമെങ്കിൽ, ജോലി ലഭിക്കണമെങ്കിൽ, വിദേശത്തേക്കു പോകണമെങ്കിൽ ഒക്കെ ലഹരി ഉപയോഗിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് വേണമെന്നു നിഷ്ക്കർഷിച്ചാൽ കേരളത്തിലെ ലഹരി ഉപയോഗം നല്ല രീതിയിൽ കുറയ്ക്കാനാവും എന്നൊരഭിപ്രായം വായിക്കാനിടയായി. അത് നല്ലൊരു കാൽവെപ്പായിരിക്കും എന്നു തോന്നുന്നു.
കർശനമായ നിയമങ്ങൾക്കും ശിക്ഷകൾക്കും മാത്രമേ നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ സാധിക്കൂ എന്നതാണു സത്യം.
രാജ്യത്തിൻ്റെ സമ്പത്തായ നമ്മുടെ കുഞ്ഞുങ്ങൾ ഇങ്ങനെ നാശത്തിൻ്റെ പടുകുഴിയിലേക്കു വീഴുന്നത് കുടുംബത്തിനും സമൂഹത്തിനും തീരാനഷ്ടമാണു വരുത്തിവെയ്ക്കുന്നതെന്ന ബോധം നമ്മുടെയെല്ലാം മനസ്സിലുണ്ടാകണം.
കേരളം ഇന്നു നേരിടുന്ന ഈ കടുത്ത ആപൽഘട്ടം നാമൊന്നാകെച്ചേർന്നാണു നേരിടേണ്ടത്. ആരാൻ്റെയും മക്കളല്ലേ എങ്ങനെയുമാവട്ടെ എന്ന ചിന്ത പാടേ മായിച്ചു കളയണം.അതോടൊപ്പം തന്നെ ഒരു മാസംകൊണ്ടോ ഒരു വർഷം കൊണ്ടോ ഇത്ര വലിയൊരു ലക്ഷ്യം നേടാനാവില്ലെന്നും പ്രതിസന്ധികൾ ഒരു പാടുള്ളൊരു യാത്രയാണിതെന്നുമുള്ള യാഥാർത്ഥ്യത്തെ നാം ഉൾക്കൊള്ളുകയും വേണം.
മാറേണ്ടത് കുട്ടികൾ മാത്രമല്ല, നാമോരുരുത്തരും മാറ്റത്തിനു വിധേയമായേ പറ്റൂ എന്ന സത്യം മനസ്സിലാക്കി ഒരേ മനസ്സോടെ നമുക്കു മുന്നോട്ടു നീങ്ങാം. നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ വിജയം നമ്മോടൊപ്പമെന്ന് നമുക്കു പ്രത്യാശിക്കാം. അതിനായി പ്രാർത്ഥിക്കാം.
“മക്കളേ… ഞങ്ങളുണ്ട് നിങ്ങളോടൊപ്പം “എന്ന് നിശ്ചയദാർഢ്യത്തോടെ പറയാം. കഠിന പ്രയത്നത്തിലൂടെ അവരെ വീണ്ടെടുക്കാം.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


6 Comments
നല്ല നിർദ്ദേശങ്ങൾ സർവ്വതലസ്പർശിയായി എഴുതി. അഭിനന്ദനങ്ങൾ ടീച്ചറേ 👌👌
Thank you Silvi❤️🌹
ആരോട് പറയാൻ, its out of control now.
അതേ ദിവസവും വരുന്ന വാർത്തകൾ ശരിക്കും ഞെട്ടിക്കുന്നവ തന്നെ.
അതേ. നമ്മുടെ മക്കൾക്കായി എന്തു ചെയ്താലും കൂടുതലല്ല.
നന്ദി, സ്നേഹം സാബിറ 🙏❤️
നന്നായി എഴുതി. ഏറെ കുറെ എല്ലാ ഭാഗങ്ങളും വന്നു.നമുക്ക് കൈകോർത്തു പിടിക്കാം. നമ്മുടെ തന്നെ നല്ല ഭാവിക്കായി. കുട്ടികളുടെ കൈ കൊണ്ട് തന്നെ മാതാപിതാക്കളുടെ കാലവും തുടങ്ങി.