വാർത്തകളിലാകെ ലഹരിയും പീഡനവും നിറഞ്ഞു നിൽക്കുന്നു. പ്രതികൾ ഇത്തവണ കുട്ടികളാണ്. മുഖത്ത് കുട്ടിത്തവും ഒപ്പം തന്നെ പകയും നിറഞ്ഞ മുഖങ്ങൾ.
ഇവരെ ഇത്തരത്തിൽ ആക്കിയതിന് മുതിർന്നവർക്ക് ഒഴിഞ്ഞു മാറാനാവില്ല.
കാലഘട്ടത്തെ കോവിഡിനു മുൻപും പിൻപും എന്ന് തിരിക്കേണ്ടിവരും.
മൊബൈൽ എന്നത് പ്രധാനമായും ഒരു ആശയവിനിമയ ഉപാധിയും, പണമിടപാടിന് പുത്തൻ സാങ്കേതിക വിദ്യയും ആയിരുന്നു കോവിഡിനു മുൻപ്. മുതിർന്നവർ മാത്രം കൈകാര്യം ചെയ്തിരുന്നവ.
ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടി കുട്ടികൾക്ക് കൈമാറ്റം ചെയ്തപ്പോൾ വിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കം കുറിച്ചു. സാങ്കേതിക വിദ്യയിൽ മുൻപരായ പുത്തൻ തലമുറ കൈവിരലിൽ തെളിഞ്ഞ അത്ഭുതലോകത്തേക്ക് എടുത്തുചാടി. വിവിധ സൈറ്റുകളിൽ നിന്നും വേണ്ടതും വേണ്ടാത്തതുമായ പല അറിവുകളും നേടി. ആദ്യം ആദ്യം പൊങ്ങച്ചത്തോടെ മക്കളുടെ സാങ്കേതിക മികവിനെ നോക്കിക്കണ്ട മാതാപിതാക്കൾ അപകടം മനസ്സിലാക്കിയത് വൈകിയാണ്. എന്തും അറിയാനും അനുഭവിക്കാനുമുള്ള ത്വര അവരെ പല പല ലഹരിക്കും അടിമകളാക്കി.
അണുകുടുംബത്തിലെ താളം തെറ്റലുകൾ തുടങ്ങിയ കാലഘട്ടവുമായിരുന്നു ഇക്കാലം. പരസ്പരം ക്ഷമിക്കാനും സഹിക്കാനുമൊക്കയുള്ള കഴിവൊക്കെ ഇല്ലാതായി പരസ്പരം പോരാടിക്കുന്ന അച്ഛനമ്മമാരും. വിവാഹമോചനം ഒരു സാധാരണ സംഗതിയായപ്പോൾ ഇടയിൽ പ്പെട്ടുപോയത് ഈ കുരുന്നുകളാണ്. ഈ പോരിനിടയിൽ സ്നേഹം തേടി, കരുതൽ തേടി, സാന്ത്വനം തേടി അവരും പല മേച്ചിൽപുറങ്ങളും തേടിപ്പോയി.
പണ്ടത്തെ ഒറ്റനില വീടൊക്കെപോയി ഇരുനിലകളായപ്പോൾ മുകൾ നിലയിൽ അടച്ചിട്ട മുറികളിൽ മക്കൾ വേറൊരു ലോകം തീർത്തു. ആഹാരത്തിനു മാത്രം താഴെ എത്തുന്ന അവർക്ക് മാതാപിതാക്കളുമായുള്ള ആശയവിനിമയവും കുറഞ്ഞു. വൈകിയെത്തുന്ന മാതാപിതാക്കൾ ജോലിതിരക്കിനിടയിൽ ഇതൊന്നും ശ്രദ്ധിക്കാൻ സമയവും കിട്ടിയില്ല.
കുട്ടികൾ എത്തിച്ചേരുന്ന ഈ അഴുക്കുചലുകൾക്ക് നാം തന്നെയല്ലേ ഉത്തരവാദികൾ?
ഉത്തരവാദിത്വപ്പെട്ട ഭരണകൂടവും നീതിന്യായ വ്യവസ്‌ഥിയും നാമും ചേർന്ന് കൂട്ടായി പ്രവർത്തിച്ചാൽ നമുക്ക് തിരികെ കിട്ടും ഇവരെ.
സ്നേഹവും കരുതലും കൊണ്ടിവരെ തിരുത്താൻ കഴിയട്ടെ. ലഹരി മാഫിയയെ തുരത്താൻ കടുത്ത നിയമ നടപടികൾ വേണം
#എന്റെരചന – മാറേണ്ടത് കുട്ടികൾ മാത്രമോ?


3 Comments
നേര്
സത്യം
അനിത നന്നായി എഴുതി. കാതലായ പ്രശ്നങ്ങൾ തുറന്നു കാട്ടി.പെട്ടെന്ന് കഴിഞ്ഞ പോലെ ഫീൽ ചെയ്തു ❤️