“പരൽമീനുകളെ പോലെ മനസ്സ് തുടിക്കുമ്പോൾ, അസ്തമയസൂര്യൻ ചന്ദ്രന് വഴിമാറുമ്പോൾ, ആകാശത്തിന്റെ നീലപഴച്ചാറിൽ മുങ്ങാൻ കാത്തുകഴിയുന്ന സൂര്യകാന്തിപൂക്കളോടായ് ഒരു ചോദ്യം. സംഭരിച്ചുവച്ച ഊർജം മുഴുവൻ ഉപയോഗിച്ച് ഒരു നീണ്ട രാത്രി പിന്നിടുമ്പോൾ, എന്റെ സങ്കടകുരുക്കിന്റെ കെട്ടഴിക്കാൻ ഈ രാത്രി നീ എന്റെ അരികിൽ അണയാമോ?”
സൂര്യകാന്തിപൂക്കളോട് മനസ്സുകൊണ്ട് കിന്നാരം പറഞ്ഞ് അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം കണ്ണുകളിൽ എത്താത്തതുകൊണ്ടും, ഉറക്കത്തെ കാത്തിരുന്ന് മടുത്തതുകൊണ്ടും അവൻ തുറന്നിട്ട ജനാലകളിലൂടെ പുറത്തേയ്ക്ക് നോക്കി. ഉറക്കം നടിച്ച് ചില്ലകളുടെ ഇടയിലൂടെയുള്ള നിലാവെളിച്ചത്തിന്റെ നൂലിഴകൾ കൊണ്ട് സ്വപ്‌നങ്ങൾ നെയ്ത് കഴിയുന്ന ഇലകളെ വെറുതെ ഒന്ന് നോക്കി.
ചുരുങ്ങിയ നാളുകളിൽ ഹരിതകം പേറി മഴത്തുള്ളികളെ ഓമനിച്ചും, കുളിർകാറ്റിനോട് കൂട്ടുകൂടിയും ശിഖരത്തിൽ ജീവിതം ഒതുക്കുന്ന പല ആകൃതിയും വലിപ്പവുമുള്ള ഇലകൾ. അമ്മക്കിളി തീറ്റത്തേടിപോകുമ്പോൾ ഇലകൾ കിളികുഞ്ഞുങ്ങളോട് തങ്ങളുടെ കഥകൾ പറയുന്നുണ്ടാവാം .
അവന്റ മനസ്സിൽ ഇന്ന് വഴിയിൽ വച്ച് കണ്ട ആ പഴയ കിളിക്കുഞ്ഞിനെ ഓർമ്മ വന്നു.
കാണാൻ അഴക് കുറവായിരുന്നെങ്കിലും അവളുടെ വെള്ളാരംകണ്ണുകൾ അവനിൽ ഒരിഷ്ടം ഉളവാക്കിയിരുന്നു. ഇടതൂർന്ന കാർകൂന്തൽ
മെടഞ്ഞ് അതിൽ ഓരോ ദിവസവും വ്യത്യസ്ത പൂക്കൾ അണിഞ്ഞു വരുന്ന അവളുടെ നുണക്കുഴി കാണാൻ തന്നെ ഒരു ചേലായിരുന്നു. പക്ഷേ ചിലർ ഇതൊന്നും കാണാതെ അവളുടെ ആ ഇരുണ്ട ത്വക്കിലെ വെളുത്ത പാടുകൾ മാത്രം ശ്രദ്ധിച്ച് അവളെ പരിഹസിച്ചിരുന്നു. ടീച്ചർ സൂത്രവാക്യങ്ങൾ പഠിപ്പിക്കുമ്പോൾ അവന്റ കണ്ണുകൾ അവളിലേയ്ക്ക് ഇടയ്ക്കൊക്കെ പായാറുണ്ടായിരുന്നു. അത് തന്റെ വെളുത്ത പാടിലേയ്ക്കായിരിക്കും എന്ന് കരുതിയായിരിക്കണം അവൾ, അവന് മുഖം കൊടുത്തിരുന്നില്ല.
അധികമാരോടും അധരംകൊണ്ട് സംസാരിക്കാതെ, എന്നാൽ മനസ്സിൽ അവർക്കായ് ആയിരം നാവുകൾ ചലിപ്പിക്കുന്ന ഒരു കിളികുഞ്ഞായിരുന്നു അവൾ. അവന്റെ ആ ഇഷ്ടം മനസ്സിൽ സൂക്ഷിച്ചതല്ലാതെ, അതൊരു ജീവിതത്തിലേയ്ക്ക് നീങ്ങാനുള്ള തീരുമാനമൊന്നും അവനില്ലായിരുന്നു. വ്യത്യസ്തയായ ഒരു പക്ഷിയോട് തോന്നിയ ഒരു കൗതുകം. മാത്രമല്ല ഇരുണ്ട നിറത്തിലുള്ള ത്വക്കിൽ വെളുത്ത പാടുകളുള്ള ഒരു പെൺകുട്ടിക്ക് ജനിക്കുന്ന കുട്ടികൾക്കും ഇതെല്ലാം ഉണ്ടാകുമെന്ന വിശ്വാസം വിവാഹമെന്ന ചിന്തയിൽ നിന്നും അവനെ പിന്തിരിപ്പിച്ചു. തന്റെ ഭാര്യ അതീവ സുന്ദരിയായിരിക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അവളോട് വല്ലാത്തൊരു ഇഷ്ടം മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് കുറേ കാലം നടന്നു.
വർഷങ്ങൾക്ക് ശേഷം വീണ്ടും ആ പഴയ കിളിക്കുഞ്ഞിനെ കണ്ടതിൽപിന്നെ, മനസ്സിന്റെ അടിതട്ടിൽ ഊറികിടന്ന ആ പഴയ കൗതുകം ആരോ ഇളക്കി കലങ്ങി മറിഞ്ഞിരിക്കുന്നു. ഇടതൂർന്ന മുടിയും വെള്ളാരംകണ്ണുകളും നുണക്കുഴിയും എല്ലാം അങ്ങനെതന്നെ. പക്ഷേ ആ ഇരുണ്ട മുഖത്തെ വെളുത്തപാടുകൾക്ക് കനം കുറഞ്ഞിരിക്കുന്നു. ഒറ്റനോട്ടത്തിൽ അത് തിരിച്ചറിയാൻ സാധിക്കില്ല. കൂടെയൊരു വെളുത്ത മെലിഞ്ഞ ഒരു സുന്ദരനായ ചെറുപ്പക്കാരനും ഒരു സുന്ദരിയായ മകളും. എല്ലാവരും പരിഹസിച്ച് തഴഞ്ഞ അവൾക്ക് സുന്ദരമായ ഒരു ജീവിതം തന്നെ ലഭിച്ചിരിക്കുന്നു. അവൻ ജനാലകൾ അടച്ച് അതിലൂടെ ചിന്തകളൊന്നും കടന്നുവരാതെ ഉറങ്ങാൻ ശ്രമിച്ചു.
അടുത്ത ദിവസവും അവൻ ആ കിളി കുഞ്ഞിനെ കാണാനിടയായി. അവനെ കണ്ടതും അവൾ അവനോട് വന്ന് സംസാരിച്ചു തുടങ്ങി. അവൻ എന്ത് പറയണമെന്ന് അറിയാതെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ അതിൽ പണ്ട് താൻ കണ്ട അപകർഷതാബോധം മാഞ്ഞു പോയിരുന്നു, പകരം സമാധാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തിളക്കം നിറഞ്ഞു തുളുമ്പി നിന്നിരുന്നു. താൻ മനസ്സിൽ ഒളിപ്പിച്ച ഇഷ്ടം അന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ, എന്ന് അറിയാതെ അവൻ ആഗ്രഹിച്ചു.
വീട്ടിൽ തിരിച്ചെത്തിയ അവൻ തന്റെ ചാരുകസേരയിൽ നീണ്ടുനിവർന്ന് കിടന്നു.
പിന്നീട് മേശപ്പുറത്തിരുന്ന ആ വെളുത്ത എൻവലപ്പ് തുറന്ന് വീണ്ടും വീണ്ടും വായിച്ച് അതുറപ്പിച്ചു. വിവാഹമോചനത്തിന്റെ കോടതി ഉത്തരവാണ്.
സുന്ദരിയായ ഒരു ഭാര്യയെ കിട്ടിയപ്പോൾ ജീവിതം ഇനി സ്വർഗ്ഗതുല്യമായിരിക്കുമെന്ന്
കരുതിയ അവന് അപ്രതീക്ഷിതമായ് അതൊരു സങ്കടകടലാകുകയായിരുന്നു. അവൻ കൂട്ടിലടച്ച പഞ്ചവർണ്ണക്കിളി, അവനില്ലാത്തപ്പോൾ മറ്റ് പല കൂടുകൾ തേടി പറന്ന് നടന്നത് അവന് താങ്ങാൻ കഴിയില്ലായിരുന്നു. ഭാര്യയുടെ വെളുത്ത മേനിയുടെ
ഉൾത്തടങ്ങളിലുള്ള കറുത്ത പാടുകൾ അവന് കാണാൻ സാധിച്ചില്ല. അവളുടെ ഹൃദയവാൽവുകളിൽ കറപുരണ്ട് അതിൽ മനസ്സാക്ഷിയെന്ന സത്ത് നശിച്ചുപോയിരുന്നു. ചികിത്സിച്ചോ, ശാസ്ത്രക്രിയ ചെയ്തോ നീക്കം ചെയ്യാൻ കഴിയാത്ത പാടുകളും കറകളും ആണ് അതെല്ലാം. കണ്ണിന് കുളിർമ നൽകുന്ന അവളുടെ ശരീര ഭംഗിയിൽ ആകൃഷ്ടനായ അവന് തിരിച്ചറിവ് ലഭിച്ചപ്പോൾ വൈകിപ്പോയിരുന്നു. കൗൺസിലിംഗ് സമയത്ത് അവർ ഒരു കൂടിച്ചേരലിന് കുറേ ശ്രമിച്ചു. ഒരു കടലാസ്സ് എടുത്ത് ഇരുവരെയും കാണിച്ച് കൗൺസിലർ തുടങ്ങി.
“കടലാസ്സിന്റെ ഒരു വശത്തിന് ഒരിക്കലും മറുവശം പൂർണ്ണമായ് കാണാൻ സാധിക്കില്ല.
ഏതെങ്കിലും ഒരു വശം മടങ്ങിയാൽ അവരിരുവർക്കും പരസ്പരം ഭാഗികമായ്, കാണാൻ സാധിക്കും. മടങ്ങിയാൽ മാത്രം… എങ്കിൽ കൂടി പൂർണ്ണമായും കാണാൻ സാധിക്കില്ല. പരസ്പരം കാണാതെ, അറിയാതെ ഒരുപാട് സത്യങ്ങൾ ഇരുവശത്തും വിരിയുന്ന കരവേല കൊണ്ട് അവർ ലോകത്തെ അറിയിക്കുന്നു.
കീറലുകളിൽ മറുപുറമായ് കൊഴിയുന്നു… കത്തിയമരുമ്പോഴും, ഇണപിരിയാതെ അവർ പുകമറയിൽ അപ്രത്യക്ഷമാകുന്നു.
എങ്കിൽ…….. പൂർണ്ണമായ് പരസ്പരം കാണാനും മനസ്സിലാക്കാനും സാധിക്കുന്ന മനുഷ്യർക്ക് അഴുകി, ദ്രവിച്ചു പോകുംവരെ ഒരുമിച്ച് ജീവിതത്തിന്റെ പുസ്തകതാളിൽ ഇണപിരിയാതെ ജീവിച്ചുകൂടെ? അത് കേട്ടതും അവൻ മറുപടി പറഞ്ഞു.
” പുസ്തകത്തെ ജീവിതമായ് ഉപമിച്ചാൽ ഒരു കടലാസ്സിന്റെ മറുപുറമാകാൻ തങ്ങൾക്ക് ഇനി കഴിയില്ല. ആ പുസ്തകത്താളിലെ വ്യത്യസ്ഥരായ രണ്ട് താളുകളാണ് ഞങ്ങളിപ്പോൾ. ആ താളുകളിൽ ഏതെങ്കിലും ഒന്ന് ചെറുതോ, വലുതോ ആണെങ്കിൽ ഏറ്റക്കുറച്ചിലുള്ള ആ താൾ അടർത്തി മാറ്റുന്നതാണ് ആ പുസ്തകത്തിന്റെ മനോഹാരിതയ്ക്ക് ഉചിതം. ഒരേ പോലെ ചിന്തിക്കുന്നതും ഏറ്റക്കുറച്ചിൽ ഇല്ലാത്തതുമായ മറ്റു താളുകളോടൊപ്പം ആ പുസ്തകം ബൈൻഡ് ചെയ്യപ്പെടുന്നതല്ലേ നല്ലത്.”
വേർപിരിയാൻ തന്നെ ഉറച്ച തീരുമാനമെടുത്തപ്പോൾ മകൾ അച്ഛന്റെ കൂടെ ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. മകളുടെ മുഖത്തേയ്ക്ക് അവൻ സൂക്ഷിച്ചു നോക്കിയപ്പോൾ യാതൊരു സൗന്ദര്യഭംഗങ്ങളുമില്ലാത്ത സുന്ദരികുട്ടിയുടെ മനസ്സിൽ കറുത്ത പാടുകൾ ഇല്ലാതെ തന്നെ അവളെ വളർത്താൻ അവൻ തീരുമാനിച്ചു.
അടുത്ത ദിവസം അവൻ മകളെയും കൊണ്ട് അടുത്തുള്ള ബീച്ചിൽ പോയി. പാഞ്ഞെത്തുന്ന തിരകൾ തീരത്തെ കൊതിപ്പിച്ച് കടലിലേയ്ക്ക് മടങ്ങുന്നു. മടക്കയാത്രകൾ കണ്ട് മനം മടുത്ത തീരത്തിലെ മണൽത്തരികളിലൂടെ മകൾ ഓടികളിച്ചു. കടൽകാറ്റേറ്റ് മകളുടെ മുഖം ക്ഷീണിച്ചതുകൊണ്ട് തിരികെ പോകാനൊരുങ്ങുമ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കുറേ പാവകൾ അവന്റെ ശ്രദ്ധയിൽ പെട്ടു. രണ്ട് തരത്തിലുള്ള പാവകൾ,ഒരു കറുത്ത വസ്ത്രം അണിഞ്ഞ പാവയും സ്വർണ്ണനിറത്തിലുള്ള മറ്റൊരു പാവയും. കണ്ടാൽ ആരെയും ആകർഷിക്കുന്ന ആ സ്വർണ്ണനിറത്തിലുള്ള പാവ വേണമെന്ന് മകൾ ആവശ്യപ്പെട്ടു . അവന് ആ കറുത്ത പാവയെ വളരെ ഇഷ്ടമായെങ്കിലും, അത് മകളോട് പറയാൻ അവൻ മടിച്ചു. അവൾ ആ സ്വർണ്ണ നിറത്തിലുള്ള പാവയെ മുറുകെ പിടിച്ചിരിക്കുന്നതിനാൽ അവൻ അതിനെ തന്നെ മകൾക്ക് വാങ്ങി നൽകി. ആ കറുത്ത ഉടുപ്പ് അണിഞ്ഞ് നിൽക്കുന്ന പാവയെ മറ്റൊരാൾ വാങ്ങിയത് കണ്ട് അവൻ നോക്കിയപ്പോൾ അത് കടയിൽ വച്ച് താൻ പരിചയപ്പെട്ട വെള്ളാരംകണ്ണുകളുടെ ഉടമയായ ആ സുന്ദരനായിരുന്നു.
സുന്ദരൻ തന്റെ കൂടെ നിന്ന മകളുടെ കൈകളിലേയ്ക്ക് ആ കറുത്ത പാവയെ നൽകിയപ്പോൾ ആ കൊച്ചുകുട്ടി അത് നിലത്ത് വച്ച് അതിന്റെ കീ അമർത്തുകയും ആ പാവ പാട്ട് പാടി നൃത്തം ചെയ്യുകയും ചെയ്തു. തന്റെ മകളുടെ പാവ ശ്രദ്ധിച്ച് നോക്കിയപ്പോൾ അത് പാട്ടുപാടുകയോ നൃത്തം ചെയ്യുകയോ ചെയ്യുകയില്ലായെന്ന് അവന് മനസ്സിലായ്.
തനിക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലായ അവൻ സ്വർണ്ണനിറത്തിലുള്ള പാവയെ തിരികെ നൽകി കറുത്ത പാവയെ മേടിക്കാൻ ശ്രമിച്ചെങ്കിലും മകൾ അതിന് തയ്യാറായില്ല. കാരണം ഇതിനകം കണ്ണിന് കുളിർമ നൽകാൻ മാത്രം കഴിവുള്ള ആ സ്വർണ്ണനിറത്തിലുള്ള പാവയെ അവൾ അത്രയ്ക്കും ഇഷ്ടപ്പെട്ടിരുന്നു. സുന്ദരൻ മകളുടെ പാവയുമായ് നടന്നകന്നപ്പോൾ സ്വർണ്ണപാവയെ മുറുകെ പിടിച്ച് നിൽക്കുന്ന മകളെ അവൻ നിസ്സഹായതയോടെ നോക്കി നിന്നു. കറുത്ത പാവയെ കുറിച്ച് പറയാൻ പോലും അനുവദിക്കാതെ അവൾ തന്റെ കൈയ്യിലെ സുന്ദരിയായ പാവയെ നെഞ്ചോട് ചേർത്തു.
#എന്റെരചന #പറയാതെ പോയത്.


11 Comments
നല്ലൊരു മെസ്സേജ് ഉണ്ട് ഈ കഥയിൽ 👍🏻❤️
ബാഹ്യസൗന്ദര്യത്തിനും അപ്പുറത്താണ് നല്ലൊരു ഹൃദയം എന്ന് പറഞ്ഞ കഥ.
👏
നല്ല കഥ
സൗന്ദര്യവും ഇഷ്ടവും നമ്മുടെ മനസ്സിലാണ്. നിറമോ ബാഹ്യരൂപമോ അതിനു ബാധകമേയല്ല
അഭിനന്ദനങ്ങൾ❤️🌹👌
Thank you
Thanks 😊
Thank you
Thank you
നല്ലെഴുത്ത് 👌👌
Thank you
ഈ വിഷയത്തിന് എഴുതിയതിനു ആദ്യം നന്ദി അറിയിക്കുന്നു.
മനോഹരമായ ഭാഷ.. ഓരോ വർണ്ണനയും മനസ്സിൽ തങ്ങി നിൽക്കുന്നു.
കഥ പറയാൻ ഉപയോഗിച്ച ശൈലി അതിലും കേമം, ഒപ്പം നല്ലൊരു സന്ദേശവും ഈ കഥ നൽകുന്നുണ്ട്.
അഭിനന്ദനങ്ങൾ ❤️
Thank you