അച്ഛനുമമ്മയും വേർപിരിയുമ്പോൾ അവന് ഏഴു വയസ്സാണ്. വേർപിരിഞ്ഞു എന്ന് പറയുമ്പോൾ ഒഫിഷ്യലി ഡിവോഴ്സ്ഡ് ആയത് എന്ന് കരുതരുതേ. അമ്മ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. ഏഴ വയസ്സുകാരനും 14 വയസ്സുള്ള ഏട്ടനും അമ്പരന്നു പോയ അച്ഛനും വീട്ടിൽ തനിച്ചായി. ഏതാണ്ട് രണ്ടുവർഷത്തോളമായിരുന്നു വീട്ടിലെ അസ്വാരസ്യങ്ങൾ തുടങ്ങിയിട്ട്. ഓരോ രാത്രിയിലും കരഞ്ഞു തളർന്നായിരുന്നു അവൻ ഉറങ്ങിയിരുന്നത്. വാക്കു തർക്കങ്ങളിൽ ജയം തന്റെ ഭാഗത്തായിരിക്കണമെന്ന് അച്ഛനും അമ്മയും ഒരുപോലെ വാശി പിടിച്ചു. അത് പലപ്പോഴും കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു. ഏട്ടനും അനിയനും ഭയന്ന് ദൂരെ മാറിനിന്നു. ആദ്യമൊക്കെ ഏട്ടൻ അവനെ ഇറുക്കി കെട്ടിപ്പിടിക്കുമായിരുന്നു. അത്താഴം പോലും കഴിക്കാതെ കെട്ടിപ്പിടിച്ച് തളർന്നുറങ്ങുമായിരുന്നു. ഓരോ സന്ധ്യയിലും തലേന്നത്തെ രംഗങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ, വഴക്കും വക്കാണവും വീട്ടിലെ പതിവുചര്യകൾ ആയപ്പോൾ, ഉള്ളിലെ ഭയപ്പാടിനെ കുട്ടികൾ നിർവികാരതയുടെ പുതപ്പിട്ടു മൂടി. കരുതലോ ചേർത്തുപിടിക്കലോ ആ വീട്ടിൽ അന്യം നിന്നുപോയി. ഒടുവിൽ ഒരു സന്ധ്യയ്ക്ക് അമ്മ വീടുവിട്ടിറങ്ങുകയും ചെയ്തു!!
ഉണ്ണിക്ക് അന്ന് ആശ്വാസമാണ് തോന്നിയത്. കാറും കോളുമൊഴിഞ്ഞ അന്തിമാനം നോക്കി അവൻ ദീർഘമായി നിശ്വസിച്ചു. അമ്മ പോയി എന്നതിൽ അവന് കുണ്ഠിതം തോന്നിയില്ല. തന്നെ ഒന്നു കെട്ടിപ്പിടിച്ചിട്ട്, ഉമ്മ വെച്ചിട്ട്, നാളുകൾ എത്രയായി എന്നുപോലും അവന് നിശ്ചയം ഉണ്ടായിരുന്നില്ല. എന്നാൽ നാളുകൾക്കു ശേഷം അന്ന് രാത്രി അച്ഛൻ അവരെ കെട്ടിപ്പിടിച്ചു കിടന്നു. ‘പേടിക്കേണ്ട, എല്ലാത്തിനും ഒരു പരിഹാരം കാണുന്നുണ്ട്’ എന്ന് ആശ്വസിപ്പിച്ചു. പരിഹാരം…. അത് എന്തായിരിക്കും എന്ന് അവൻ ചോദിച്ചില്ല. എന്തോ അത് ചോദിക്കാൻ അവനോ ഏട്ടനോ തോന്നിയതുമില്ല!
അടുത്ത കുറെ നാളത്തേക്ക് അച്ഛൻ തിരക്കായിരുന്നു. ഒന്നുകിൽ ഫോണിൽ, അല്ലെങ്കിൽ ആരെങ്കിലുമൊക്കെ വന്ന് വിളിച്ചുകൊണ്ടു പോകും. അതിൽ പരിചയമുള്ളവരും ഇല്ലാത്തവരും ഒക്കെ ഉണ്ടായിരുന്നു. മൂന്നുമാസങ്ങൾക്ക് ശേഷമുള്ള ഒരു രാത്രിയിലാണ് അച്ഛൻ ആ പരിഹാരത്തെക്കുറിച്ച് അവരോട് പിന്നീട് സംസാരിക്കുന്നത്.
‘നോക്ക്, അമ്മ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയി. ഞാനൊറ്റയ്ക്ക് നോക്കിയിട്ട് വീട്ടുപണിയും പുറം കാര്യങ്ങളും എല്ലാം കൂടി നടക്കുന്നില്ല. നാളെ മുതൽ നമ്മൾ അനാഥരല്ല. വീട്ടുകാര്യങ്ങളൊക്കെ നോക്കി നടത്താനായി ഞാൻ ഒരാളെ ഇങ്ങു കൊണ്ടുവരാൻ പോകുന്നു. നമുക്ക് അങ്ങനെ ഒരാളെ വേണ്ടേ?’ അച്ഛൻ ചോദിച്ചു.
‘ആരാ അച്ഛാ? ജോലിക്കാരിയാണോ?’ അവനിലെ നിഷ്കളങ്കത ജിജ്ഞാസു ആയി.
‘ ജോലിക്കാരിയോ? അല്ല മോനെ, നിങ്ങൾക്ക് ഒരു അമ്മയെയാണ് ഞാൻ കൊണ്ടുവരുന്നത്.’
‘നമ്മുടെ അമ്മയാണോ അച്ഛാ?’
‘അല്ല, അല്ല. ഇത് വേറൊരമ്മ. കൊച്ചു പേടിക്കേണ്ട കേട്ടോ, ആ അമ്മ കൊച്ചിനെ പൊന്നുപോലെ നോക്കിക്കോളും.’
എന്തോ, അവനത് അത്ര വിശ്വാസമായില്ല. എങ്കിലും തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന രണ്ടു വളക്കൈകളെ സ്വപ്നം കണ്ട് അവനന്നുറങ്ങി.
പിറ്റേന്ന് അച്ഛന്റെ വിവാഹമായിരുന്നു. അവനും ഏട്ടനും അമ്പലത്തിൽ പോയി അച്ഛനോടൊപ്പം പുതിയ അമ്മയെയും കൂട്ടി വീട്ടിൽ തിരികെ എത്തി. അമ്മേ എന്ന് വിളിക്കുന്നതിനേക്കാൾ ചേച്ചി എന്ന് വിളിക്കാനാണ് അവന് തോന്നിയത്. കണ്ടാൽ ഒരു ചേച്ചിയെപ്പോലെയേ തോന്നിയുള്ളൂ. അവർക്കും അമ്മേ വിളി മുൻപ് പരിചയമില്ലാതിരുന്നതിനാൽ ചേച്ചി എന്ന സംബോധനയോടാണ് കൂടുതൽ കമ്പം തോന്നിയത്. അന്നു രാത്രി അവൻ ചേച്ചിയെ കെട്ടിപ്പിടിച്ചാണ് ഉറങ്ങിയത്. ഏട്ടന് പക്ഷേ, എന്തോ അവരോട് അടുക്കാൻ അല്പം പ്രയാസം ഉള്ളതുപോലെ തോന്നി. അതിനാൽത്തന്നെ തനിയെയാണ് ഉറങ്ങുന്നത് എന്ന് അവൻ പ്രഖ്യാപിക്കുകയും ചെയ്തു. ആ തീരുമാനം പിന്നീട് ഒരിക്കലും അവൻ തിരുത്തിയതേയില്ല.
ചേച്ചി എന്നായിരുന്നു വിളിച്ചിരുന്നത് എങ്കിലും ഉണ്ണിക്ക് അവർ അമ്മ തന്നെയായിരുന്നു. അവരോടൊത്തുള്ള ഓരോ നിമിഷവും അവൻ ആസ്വദിച്ചു. അവർ അവനെ ഊട്ടി… ഉറക്കി… കുളിപ്പിച്ചു.. പഠിപ്പിച്ചു; കണ്ണന്റെയും കൂട്ടുകാരുടെയും കഥകൾ പറഞ്ഞുകൊടുത്തു. എല്ലാ രാത്രിയിലും അവൻ കഥ കേട്ടുറങ്ങി. സ്വപ്നത്തിൽ കണ്ണനും കൂട്ടുകാരും എന്നും അവനു കൂട്ടുവന്നു. അവരോടൊപ്പം അവൻ ഊഞ്ഞാലാടി.. വികൃതികൾ കാട്ടി… പള്ളിക്കൂടത്തിന്റെ പടി ചവിട്ടാതെ നാടുമുഴുവൻചുറ്റി നടന്ന് തിമിർത്താഹ്ലാദിച്ചു.
മാസങ്ങൾ കടന്നുപോയത് പെട്ടെന്നാണ്. ചേച്ചിയുടെ വയറ്റിൽ കുഞ്ഞാവ വിരുന്നു വന്നിരിക്കുന്നു എന്ന് ആദ്യം അവനോട് പറഞ്ഞത് ഏട്ടനാണ്.
‘കള്ളം…പച്ചക്കള്ളം. ഞാനല്ലേ ചേച്ചീടെ കുഞ്ഞാവ. വെറുതെ എന്നെ കളി കൂട്ടണ്ട’
‘നീ വിശ്വസിക്കണ്ട. രണ്ടുമാസത്തിനുള്ളിൽ കുഞ്ഞാവ ഇങ്ങെത്തും. അപ്പൊ വിശ്വസിച്ചാ മതി.’ ഗോഷ്ടി കാട്ടി ഏട്ടൻ പറഞ്ഞു.
ഉണ്ണിയുടെ മനസ്സ് നൊന്തു. ‘വേറൊരു കുഞ്ഞാവ…. അപ്പോ ചേച്ചിക്ക് ഇനി എന്നെ വേണ്ടായിരിക്കും..’ അവൻ മൗനിയായി. ചേച്ചി അടുത്തുവരുമ്പോഴൊക്കെ അവൻ ഒഴിഞ്ഞുമാറിത്തുടങ്ങി. സെറ്റിയിൽ തനിയെ കിടന്നുറങ്ങി. കൂടെക്കിടക്കാൻ ആരെയും അവൻ അനുവദിച്ചില്ല. സ്കൂൾ വിട്ടു വന്നാൽ ചുമ്മാ പറമ്പിൽ ഇറങ്ങി നടക്കും. വഴിയേ പോകുന്ന വണ്ടികൾ എണ്ണും. ആൾക്കാരെ എണ്ണും. ഇരുട്ടുമ്പോൾ വീട്ടിൽ കയറും. ഹോംവർക്കൊക്കെ ചെയ്താലായി, ഇല്ലെങ്കിൽ ആയി!
ചേച്ചി അങ്കലാപ്പിലായി. അച്ഛനും അവന്റെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. എങ്കിലും അവൻ ആർക്കും പിടികൊടുത്തില്ല. മുറിയിൽ കയറി കതകടച്ചിരുന്നു.
പെട്ടെന്നൊരു ദിവസം ചേച്ചിക്ക് വയറുവേദന വന്നു. ആശുപത്രിയിൽ എത്തും മുൻപേ കുഞ്ഞുണ്ടായി. പിന്നെ ഒന്നൊന്നര മാസം അവർ ഹോസ്പിറ്റലിൽ ആയിരുന്നു. വീട്ടിൽ വന്നതിനുശേഷവും മാസം തികയാതെ ഉണ്ടായ അനിയത്തിക്കുട്ടിയെ ശുശ്രൂഷിക്കാനെ അവർക്ക് നേരം ഉണ്ടായിരുന്നുള്ളൂ.
ഇതിനിടയിൽ പല ദിവസങ്ങളിലും അവന്റെ സ്കൂൾ മുടങ്ങി. അങ്ങനെ വെറുതെ വീട്ടിൽ ഇരിക്കുന്ന നേരത്താണ് മിക്കവാറും ദിവസങ്ങളിൽ സ്കൂളിൽ പോകാതെ കറങ്ങി നടക്കുന്ന ഒരു ഗ്യാങ്ങിനെ അവൻ ശ്രദ്ധിക്കുന്നത്. പത്തിലും പതിനൊന്നിലും ഒക്കെ പഠിക്കുന്ന ചേട്ടൻമാർ വരെയുണ്ട് അക്കൂട്ടത്തിൽ. എന്തൊരു സന്തോഷമാണ് അവർക്ക്! അർമാദിച്ച് ആർത്തു വിളിച്ചാണ് അവരുടെ നടപ്പ്! പതിയെപ്പതിയെ അവരുടെ ശ്രദ്ധയിൽ എങ്ങനെയെങ്കിലും പെടുക എന്നതായി അവന്റെ ലക്ഷ്യം!
വീട്ടിൽ അവനെ അനുനയിപ്പിക്കാനും ചേർത്തു പിടിക്കാനും ചെറിയ ചെറിയ ശ്രമങ്ങൾ ഒക്കെ നടക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും ഫലം കാണുന്നുണ്ടായിരുന്നില്ല. പ്രാരാബ്ധങ്ങൾ കൂടി വന്നിരുന്നതിനാൽ അവനെ ശ്രദ്ധിക്കാൻ അച്ഛനൊട്ടു സമയവും ഉണ്ടായിരുന്നില്ല! അതിനോടകം ഏതോ പെൺകുട്ടിയുമായി ഇഷ്ടത്തിലായ ജേഷ്ഠൻ അവനെ അപ്പാടെ മറന്ന മട്ടായി. ഒറ്റപ്പെടലിന്റെ തുരുത്തിൽ ഉണ്ണി ഒന്നുകൂടെ ഏകാകിയായി! വാനം പറക്കുന്ന കിളിക്കൂട്ടങ്ങളെ നോക്കിയിരിക്കുമ്പോൾ അവൻ വൃന്ദാവനത്തിലെ കണ്ണനെയും കൂട്ടരേയും കുറിച്ച് ഓർത്തു. വീടിനു മുന്നിലൂടെ പോകുന്ന കുട്ടിഗ്യാങ് ആ വൃന്ദാവനവാസികൾ തന്നെയല്ലേ എന്ന് അതിശയപ്പെട്ടു.
പത്തു വയസ്സാകുമ്പോഴേക്കും അവൻ ആ ഗ്യാങ്ങിലൊരാളായി എണ്ണപ്പെട്ടു തുടങ്ങി. വീട്ടിലെ അനുനയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തന്റെ സ്നേഹം തട്ടിയെടുത്ത അനിയത്തിക്കുട്ടി അവന്റെ ശത്രുവായി. അവളെ താലോലിക്കുന്നവരെ എല്ലാം അവൻ വെറുത്തു. അധ്യാപകർക്ക് അവനെക്കുറിച്ച് പറയാൻ നല്ലതൊന്നും ഇല്ലെന്നായി.
ക്ലാസിലെ റിബൽ… തലപൊങ്ങും മുൻപേ തള്ള ഇട്ടിട്ടു പോയവൻ!! അവന്റെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആരും മെനക്കെട്ടില്ല. ആർക്കും സമയം ഉണ്ടായിരുന്നില്ല! സൈക്കോളജിസ്റ്റിന്റെ പോസ്റ്റ് ആവട്ടെ നികത്താതെ അനാഥമായി കിടക്കുകയും ആയിരുന്നു.
വർഷങ്ങൾ വേഗത്തിലോടി. ഇന്നവൻ ആ ഗ്യാങ്ങിന്റെ ലീഡറാണ്. എങ്ങനെയൊക്കെയോ പ്ലസ് ടു പാസായി ദൂരെ ഒരിടത്ത് കനത്ത ഡോണേഷൻ കൊടുത്ത് വീട്ടുകാർ അവനെ പ്രൊഫഷണൽ കോഴ്സിന് ചേർത്തു. മൂന്നാം മാസം ആൾ തിരികെ വീട്ടിലെത്തി! മറ്റൊരു വിധത്തിൽ പറഞ്ഞാൽ കോളേജ്കാർ പുറത്താക്കും മുൻപ് അവൻ തന്നെ ഇങ്ങുപോന്നു. അവൻ ആഗ്രഹിച്ച ഹൈ കിട്ടാൻ അവിടെ മാർഗ്ഗങ്ങളില്ലായിരുന്നു!!!
ഇന്ന് അവന് പ്രായം 19. ഇതിനോടകം മയക്കുമരുന്ന് കേസിൽ പിടിയിലായത് മൂന്നു തവണ! മോഷണക്കേസുകൾ വേറെയും. ഏതു പാതിരാവിലും തോന്നുന്ന സമയത്ത് ബൈക്കും എടുത്ത് അവൻ വീട്ടിൽ നിന്നിറങ്ങും; എപ്പോഴെങ്കിലുമൊക്കെ തിരിച്ചുവരും. ചെറുതും വലുതുമായ അപകടങ്ങൾ ഒട്ടേറെ. ഇടയിൽ മരണത്തെ മുഖാമുഖം കണ്ടു മൂന്നുമാസം ആശുപത്രിയിലും കിടന്നു! എത്രയായാലും വീട്ടുകാർക്ക് അവനെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ. പോലീസ് സ്റ്റേഷനും വക്കീലാഫീസും കോടതിയും ആശുപത്രിയും ഒക്കെ ഇന്ന് അവർക്ക് ബന്ധുവീടുകൾ ആയിരിക്കുന്നു. കയ്പ്പ് മാത്രം പകരുന്ന, എന്നാൽ അറുത്തുമാറ്റാൻ പറ്റാത്ത ബന്ധുത്വങ്ങൾ!!!
ആരാണിവിടെ പ്രതിസ്ഥാനത്ത്?? സ്നേഹ സംരക്ഷണങ്ങളുടെ നിരാസങ്ങൾ തീർത്ത ചുഴിയിൽ അശരണനായി മുങ്ങിയും പൊങ്ങിയും നീരേത് നിലമേത് എന്നറിയാതെ വട്ടം കറങ്ങുന്ന ഉണ്ണിയോ? അതോ കുടുംബജീവിതത്തെക്കുറിച്ചും കുട്ടികളെ ചേർത്തുപിടിച്ചു വളർത്തുന്നതിനെക്കുറിച്ചും യാതൊരു ഉൾക്കാഴ്ചയും ഇല്ലാതെ സ്വാർത്ഥജീവിതം നയിച്ച മാതാപിതാക്കളോ? അതുമല്ല, കുട്ടികൾ മനസ്സമാധാനത്തിൽ വളരുന്നു എന്ന് ഉറപ്പുവരുത്താൻ പരാജയപ്പെട്ടുപോകുന്ന സാമൂഹിക സുരക്ഷാ സംവിധാനങ്ങളോ???
ഉയർന്ന ജിഡിപി ഒരു രാഷ്ട്രത്തെ സമ്പന്നമാക്കിയേക്കാം. എന്നാൽ ഉയർന്ന സാമൂഹ്യ സുരക്ഷ ഉറപ്പാക്കാത്തിടത്തോളം അത് നാടിനെ നശിപ്പിക്കാനേ ഉതകൂ.കുടുംബങ്ങളിൽ കടന്നുചെന്ന് അവിടുത്തെ ഹെൽത്ത് ആൻഡ് വെൽബിയിങ് വിലയിരുത്തി ആരോഗ്യ സംവിധാനങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും കൃത്യമായ റിപ്പോർട്ടിങ്ങും ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട്. കാലികമായി പറയട്ടെ, ഇക്കാര്യത്തിൽ ഇൻസ്ട്രുമെന്റൽ ആയി പ്രവർത്തിക്കുന്ന ആശാവർക്കർമാരെ അവരർഹിക്കുന്ന പരിഗണനയോടും ആദരവോടും കൂടെ സർക്കാർ ചേർത്തു പിടിക്കേണ്ടതുണ്ട്. സ്കൂളടിസ്ഥാനത്തിലോ പഞ്ചായത്ത് അടിസ്ഥാനത്തിലോ മാതാപിതാക്കൾക്കായി കുട്ടികളുടെ സൈക്കോളജിയെക്കുറിച്ചും അവരുടെ മാനസികാരോഗ്യത്തിൽ ഓരോ വീടും സ്വീകരിക്കേണ്ട കരുതലിനെക്കുറിച്ചും ഒക്കെ ബോധവൽക്കരണ ക്ലാസുകൾ കൊടുക്കണം. വാണിംഗ് സിഗ്നൽസ് തിരിച്ചറിയാനുള്ള പ്രാപ്തി ഓരോ മാതാവും പിതാവും ആർജിക്കുന്നു എന്നുറപ്പുവരുത്താൻ പാകത്തിൽ നമ്മുടെ ഗ്രാസ് റൂട്ട് സംവിധാനങ്ങൾ കാര്യക്ഷമം ആകണം.
മദ്യവും മയക്കുമരുന്നും ലഹരിയാകുന്നതിന് സാധ്യത കൊടുക്കാതെ ആർട്സും സ്പോർട്സും വേണ്ടിവന്നാൽ ക്യാമ്പസ് രാഷ്ട്രീയവും ലഹരിയാവാനുള്ള സാധ്യത നമ്മുടെ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കുന്നതിലൂടെ നാം ഉണ്ടാക്കിയെടുക്കണം. അവൻ /അവൾ സദാസമയവും മൊബൈലിൽ ആണ് എന്ന് പരിതപിക്കുന്നതിന് പകരം അവരുടെ എനർജിയെയും ഉത്സാഹത്തെയും ഉത്തേജിപ്പിക്കാനും തിരിച്ചുവിടാനും പറ്റിയ സോഷ്യൽ ഹബ്ബുകൾ നമുക്കുണ്ടാവണം.
ഉയർന്ന ധിഷണാശക്തിയുള്ള ഇന്നത്തെ തലമുറയ്ക്കായി മുതിർന്ന തലമുറയാണ് ഇന്ന് പരുവപ്പെടേണ്ടത്. ചിറകുവിടർത്തി പറക്കുവാൻ ഉള്ള വിഹായസ്സ് സമൂഹമാണ് ഒരുക്കി കൊടുക്കേണ്ടത്. നല്ല ഭാവി നമുക്ക് സ്വന്തമാക്കാൻ വേറെ വഴിയൊന്നും ഇല്ലതന്നെ.


14 Comments
സാഹചര്യങ്ങൾ തന്നെയാണ് കുട്ടികളെ വഴി തെറ്റിക്കുന്നത്. അതു തിരിച്ചറിയേണ്ടത് മാതാപിതാക്കളും അധ്യാപകരുടങ്ങുന്ന ഈ സമൂഹം തന്നെയാണ്.. മാറുന്ന കാലത്തെയറിഞ്ഞു നമ്മളും മാറണം. തിരിച്ചറിവുകളുണ്ടാവണം…
അതെ നിഷീ. നമ്മളാണ് മാറേണ്ടത്
നല്ലെഴുത്ത് dear ♥️♥️👌👌
സിൽവി ചേച്ചി… അവനെ എങ്ങനെ കുറ്റപെടുത്തും ലെ.. ഹൃദയം തൊടുന്ന കുറിപ്പ്. താങ്ക്സ് ഡിയർ ഇത്രയും കുറിച്ചതിനു. ഏറെ വായിക്കപ്പെടട്ടെ, ചർച്ച ചെയ്യട്ടെ
സാമൂഹ്യസുരക്ഷാബോധത്തെക്കുറിച്ച് ലേഖനമെഴുതാനായി ഒരു കഥ മെനയുക. അതിന്റെ വാലറ്റത്ത് കാര്യം പറയുക കൂടെ ലേശം വർത്തമാന രാഷ്ട്രീയം ചേർക്കുക.
ഒരു ബിരിയാണി ചെമ്പിന്റെ ധം പൊട്ടിച്ചത് പോലെ തോന്നി.
പക്ഷേ!
ഇത് മാത്രമല്ലല്ലോ കുട്ടികളുടെ പ്രശ്നത്തിനു കാരണം!
ആണോ?
പറയാൻ തുടങ്ങിയാൽ ഒത്തിരിയല്ലേ sir
Thank you നന്ദേച്ചീ
ഭാവി തലമുറയെ വിഴുങ്ങികൊണ്ടിരിക്കുന്ന വിപത്തിനെ എങ്ങനെ നേരിടാം എന്ന് അക്കമിട്ടു നിർത്തിയ നിർദ്ദേശങ്ങൾ ഈ എഴുത്തിനെ മൂല്യമുള്ളതാക്കുന്നു.
👍👏😍
Thank you joyce❤️
കുട്ടികള്‍ തെറ്റിലേക്ക് വഴുതുമ്പോള്‍ അവരുടെ രാഷ്ട്രീയം തിരയുന്ന നേതാക്കളുടേയും സമൂഹത്തിന്റേയും കണ്ണ് തുറക്കുവാനുള്ള വരികളാണ് സെല്‍വി മനോഹരമായ ഭാഷയീല്‍ എഴുതിയിരിക്കുന്നത്.വളരേ നന്നായിരിക്കുന്നു.
Thank you Gireesh
നല്ലെഴുത്ത് സിൽവി❤️👌
ഇന്ന് നല്ലതേ കേൾക്കാവു എന്നു പ്രാർത്ഥിച്ചാണ് ഓരോ ദിവസവും ഉണരുന്നത്. പക്ഷേ ……
കെട്ട വാർത്തകളുടെ കെട്ടകാലം ആണ് ടീച്ചറേ ഇത്. ഇതും കടന്നുപോകും👍
മനോഹരമായി എഴുതി സിൽവി 😍