ഇപ്പോൾ കുറച്ചു ദിവസങ്ങളായി നാം എന്നും വായിക്കുന്ന വാർത്തകളിൽ കൗമാരക്കാരായ കുട്ടികളുടെയും യൗവനത്തിലേയ്ക്ക് കാലൂന്നിയ ചെറുപ്പക്കാരുടെയും അക്രമസ്വാഭാവമാണല്ലോ നിറഞ്ഞു നിൽക്കുന്നത്. ആരാണ് ഇതിനു കാരണം? ഒരു പരിധി വരെ മുതിർന്നവർ തന്നെയാണ്. ഈ സംഭവങ്ങളുടെ തുടക്കം കുറിച്ചത് മൊബൈൽ ഫോൺ പിടിച്ച അധ്യാപകനെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയ വിദ്യാർത്ഥയുടെ വാർത്തയാണ്. അതിൽ ആ വിദ്യാർത്ഥിയെ പിന്താങ്ങുന്ന അനേകം പേർ ഉണ്ടെന്നത് ഒരു അദ്ധ്യാപിക എന്ന നിലയിൽ എനിക്ക് അങ്ങേയറ്റം വേദനാജനകമായി തോന്നി. ഏറ്റവും വെറുക്കപ്പെടേണ്ടവരാണ് അധ്യാപകർ എന്ന രീതിയിലാണ് അതിൽ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
മൊബൈൽ ഫോൺ സ്കൂളിൽ നിരോധിച്ചിട്ടുള്ളത് ഗവണ്മെന്റ് തന്നെയാണ്. ഇനി അത് സ്കൂളിൽ അനുവദിച്ചാൽ എത്ര രക്ഷിതാക്കൾ ആ തീരുമാനത്തെ അനുകൂലിക്കും എന്ന് കൂടി ഒന്ന് ആലോചിച്ചു നോക്കുക. മൊബൈൽ ഫോൺ എന്തെങ്കിലും അത്യാവശ്യത്തിനു കൊണ്ടു വന്നാൽ അത് ക്ലാസ്സ് തീരുന്നത് വരെ ക്ലാസ്സ് ടീച്ചറെ ഏല്പിക്കാനുള്ള സൗകര്യം മിക്കവാറും സ്കൂളുകൾ ചെയ്യാറുണ്ട്. എന്നിട്ടും ആ വിദ്യാർത്ഥി ഫോൺ കയ്യിൽ സൂക്ഷിച്ചത് അവൻ അതിൽ അഡിക്ട് ആയത് കൊണ്ടു തന്നെയല്ലേ? ശരിയാണ് ആ കുട്ടി ചെയ്തത് ഒരു മഹാപരാധം ഒന്നുമല്ല. അപ്പോൾ ആ അധ്യാപകർ ചെയ്യേണ്ട ന്യായമായ കാര്യം മാത്രമാണ് ഫോൺ വാങ്ങി വെയ്ക്കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുക എന്നത്. അതിനു ഇത്രയും രൂക്ഷമായ പ്രതികരണം എന്നത് തനിക്കതിരെ ആരും ഒന്നും ശബ്ദിക്കരുത് എന്ന മനോഭാവം തന്നെയല്ലേ. ആ വീഡിയോ ഷെയർ ചെയ്തത് മാത്രമാണ് ഇവിടെ തെറ്റെന്നു പറയാവുന്നത്. അത് ആര് ചെയ്തെന്നു നിഷ്പ്രയാസം കണ്ട് പിടിക്കാവുന്നതേയുള്ളു. ആ പേരിൽ ആ തെറ്റിനെ ലാഘവത്തോടെ കാണരുത്. പതിനേഴു വയസ്സുള്ള ഒരു വ്യക്തി തീർച്ചയായും ഒരു സ്ഥാപനത്തിലെ നിയമങ്ങളെക്കുറിച്ചു ബോധവാനാകേണ്ടതാണ്.
പണ്ടെന്നോ ഏതെങ്കിലും അദ്ധ്യാപകൻ ശിക്ഷിച്ചെന്നോ വിവേചനം കാണിച്ചെന്നോ പറഞ്ഞു അധ്യാപകരുടെ നേരെ വാളെടുക്കുന്ന പുരോഗമനക്കാരും ബാലാവകാശത്തിന്റെ പേര് പറഞ്ഞു മാതാപിതാക്കളെപ്പോലും കുട്ടികളുടെ ശത്രുക്കളാക്കുന്ന നിയമങ്ങളും മാധ്യമങ്ങളും കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമാണ്. എന്നാൽ പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന, കൊല്ലുക പോലും ചെയ്യുന്ന സ്വാധീനമുള്ള കുറ്റവാളികൾക്കെതിരെ ഒരു ചെറുവിരലനക്കാൻ പോലും ഇവർക്ക് സാധിക്കില്ല എന്നതാണ് തമാശ.
സഹപാഠിയെ ആത്മഹത്യയിലേയ്ക്ക് നയിച്ച കൗമാരക്കാരും മാരകായുധം കൊണ്ടു മർദ്ദിച്ചുകൊന്ന കുട്ടികളും എങ്ങനെയാണ് ബാലാവകാശത്തിന്റെ സംരക്ഷണത്തിനു അർഹത നേടുന്നത്. പതിനെട്ടു തികയാത്തവർ എന്തു ചെയ്താലും സംരക്ഷണം കിട്ടുമെന്നുള്ളത് ഇന്ന് എല്ലാ കുട്ടികൾക്കും അറിയാം. തെറ്റ് ചെയ്യാൻ പ്രവണതയുള്ള കുട്ടികളെ ആവശ്യമുള്ള പലരും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർ കുട്ടിക്കുരങ്ങനെ കൊണ്ടു ചുടുചോറ് മാന്തിക്കുന്ന മനോഭാവത്തോടെ കുട്ടികളെ അന്ധമായി എല്ലാ തെറ്റുകളിലും പിന്തുണക്കും.
നമ്മുടെ നാട്ടിൽ സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും കൂടുന്നതിന്റെ കാരണം തക്ക ശിക്ഷ ഇല്ലാത്തതു തന്നെയാണ്. അതു പോലെ നിയമത്തിന്റെ പഴുതുകൾ കൃത്യമായി അറിയാവുന്നത് കുട്ടികൾക്ക് പ്രോത്സാഹനം തന്നെയാണ്.
അല്പദിവസം മുൻപ് പൊതു സ്ഥലത്ത് വെച്ചുള്ള കമിതാക്കളുടെ അതിരു കടന്ന സ്നേഹ(?)പ്രകടനങ്ങൾക്കെതിരെ ഫേസ്ബുക്കിൽ ഒരു സുഹൃത്ത് പോസ്റ്റ് ഇട്ടു. കുറെ പേർ ആ പോസ്റ്റിനെ അനുകൂലിച്ചു കമന്റ് ഇട്ടു. പക്ഷേ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ എന്തു കൗമാരപ്രണയം എന്ന പറഞ്ഞു ശരീരകേന്ദ്രീകൃത പ്രണയത്തെ ന്യായീകരിക്കുന്നവർ ഉണ്ടെന്നുള്ളത് ചിന്തിപ്പിച്ചു. ശരീരത്തോടുള്ള പ്രണയത്തിൽ ഒരു തെറ്റുമില്ല. പക്ഷേ അവനവന്റെ സ്വകാര്യത പൊതു സ്ഥലത്തു വെച്ചു പ്രകടിപ്പിക്കേണ്ടതല്ല എന്ന വിവേകം പോലുമില്ലാത്ത ഒരു തലമുറയാണല്ലോ വളർന്നു വരുന്നത്. ലിബറൽ ആണെന്ന് കാണിക്കാൻ മാത്രം അതിനെ കണ്ണടച്ച് പിന്താങ്ങുന്നവരും. അതിനാരെങ്കിലും പ്രതികരിച്ചാൽ അവർ വസന്തങ്ങളും സദാചാര പോലീസും ആയി. ഇങ്ങനെയുള്ള വിവേകമില്ലാത്ത പ്രവർത്തികളുടെ അനന്തരഫലമായി പല ജീവിതങ്ങളും നശിക്കുന്നുണ്ട് എന്നുള്ളത് കണ്ണടച്ചതു കൊണ്ട് മാത്രം നിഷേധിക്കാനാവാത്ത സത്യമാണ്. സ്വന്തം മക്കൾ ഇങ്ങനെ ചെയ്യുമ്പോൾ ഉത്തരവാദിത്തമുള്ള ഒരു രക്ഷിതാവും സഹിക്കില്ല. സമൂഹത്തിൽ
അരാജകത്വം സൃഷ്ടിക്കേണ്ടത് ഇത്തരത്തിലുള്ള പ്രവർത്തികളെ പിന്തുണയ്ക്കുന്നവരുടെ ആവശ്യമാണ്.
ഇത് കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും കാര്യം. അതിന് മുൻപുള്ള ബാല്യമോ? ഒരു വ്യക്തിയുടെ അടിസ്ഥാനസ്വഭാവം പത്തു പന്ത്രണ്ടു വയസ്സിനുള്ളിൽ രൂപീകരിക്കപ്പെടുന്നു. ചെറിയ കുട്ടികളിൽ കാണുന്ന ദേഷ്യവും വാശിയും വളർന്നാണ് വലുതാകുമ്പോൾ സമൂഹവിരുദ്ധപ്രവണതകളായിത്തീരുന്നത്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയിൽ നാഴികക്കല്ലുകൾ ഉള്ളത് പോലെ സ്വഭാവരൂപീകരണത്തിലും ഘട്ടങ്ങളുണ്ട്. ഓരോ പ്രായത്തിലും വേണ്ട ശീലങ്ങൾ ആ പ്രായത്തിൽ തന്നെ പഠിക്കണം. വടിയെടുക്കണം എന്നല്ല, ആവശ്യം വന്നാൽ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യണം. തെറ്റ് ചെയ്ത കുട്ടിയെ ചേർത്ത് പിടിക്കാം. തെറ്റിനെ പിന്താങ്ങിയല്ല, തെറ്റ് തിരുത്തിക്കൊണ്ട്.
കുടുംബത്തിലെ അന്തരീക്ഷം കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മാതാപിതാക്കൾ തന്നെയാണ് ഒരു കുട്ടിയെ ഏറ്റവുമധികം അറിയുന്നത്. കുട്ടികൾ വാശിപിടിയ്ക്കുന്നത് ഒഴിവാക്കാൻ മൊബൈൽ നൽകുന്നവരും വീട്ടിൽ അല്പനേരം പോലും കുട്ടികളുടെ കൂടെ ചെലവാക്കാത്തവരും കുട്ടികളുടെ മൊബൈൽ ഭ്രമത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൂടുതൽ സമയം സ്കൂളിൽ ചെലവഴിക്കുന്നു എന്നൊക്കെ പറഞ്ഞാലും, പല അധ്യാപകർ ആയിരിക്കും ഒരു കുട്ടിയെ പഠിപ്പിക്കുന്നത്. അതും ഒരു അദ്ധ്യാപകൻ കൂടിയാൽ മൂന്നോ നാലോ കൊല്ലം ഒരു കുട്ടിയെ പഠിപ്പിയ്ക്കും. നാൽപതും അൻപതും കുട്ടികളിൽ ഒരാളായി മാത്രം. മാതാപിതാക്കളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ അവർക്കു കുട്ടികളെ തിരുത്താൻ ശ്രമിക്കാൻ പോലും കഴിയൂ. ഒന്ന് വഴക്കു പറഞ്ഞാൽ ആത്മഹത്യയോ അല്ലെങ്കിൽ പീഡനപരാതിയോ പരിഹാരമാക്കുന്ന കുട്ടികളെയും പ്രതിക്കൂട്ടിൽ നിർത്താൻ കാത്തുനിൽക്കുന്ന സമൂഹത്തെയും ഭയക്കുന്ന അധ്യാപകർക്ക് പരിമിതികൾ ഉണ്ട്. ഇനി മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതിനു മുൻപ് ഭൂരിപക്ഷം അധ്യാപകരും രണ്ടാമതൊന്നു ആലോചിക്കും.
അധ്യാപകനെ ഭീഷണിപ്പെടുത്തിയ കുട്ടിയെ അനുകൂലിച്ചവർക്കുള്ള കാലത്തിന്റെ മറുപടിയാണ് സ്വന്തം കൂട്ടുകാരെയും ബന്ധുക്കളെയും കൊലയ്ക്ക് കൊടുത്ത കുട്ടികളുടെ വാർത്തകൾ. മക്കളുടെ തെറ്റുകൾ അവരോടുള്ള സ്നേഹം കൊണ്ടു ന്യായീകരിക്കുന്ന മാതാപിതാക്കൾ അവരെ നാശത്തിലേയ്ക്കാണ് നയിക്കുന്നതെന്ന് ഓർക്കണം. ഒരു പ്രായം വരെ മാത്രമേ സ്വന്തം തെറ്റുകൾക്ക് സമൂഹത്തെയും അധ്യാപകരെയും കുറ്റം പറയാനാകൂ. അത് കഴിഞ്ഞാൽ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം തനിയെ ഏറ്റെടുക്കേണ്ടി വരും. അപ്പോഴാണ് ദാരുണമായ ആത്മഹത്യകളും കൊലപാതകങ്ങളും നടക്കുക. മകൻ ക്രൂരമായി ആക്രമിച്ചിട്ടും അവന്റെ തെറ്റ് മൂടി വെയ്ക്കാൻ ശ്രമിച്ച അമ്മയുടെ മാതൃ സ്നേഹത്തെ പ്രകീർത്തിക്കുന്നവരെ നമ്മൾ ഈയിടെ കണ്ടു. സത്യത്തിൽ സ്വാർത്ഥതയുടെ പ്രതീകമായ ആ സ്ത്രീ തന്നെയല്ലേ ഒരു പരിധി വരെ മകനെ ഇത്രയും ക്രൂരനാക്കിയത്? പുത്രസ്നേഹം കൊണ്ട് അന്ധനായ പുരാണത്തിലെ ധൃതരാഷ്ട്ര മഹാരാജാവിന് തന്റെ നൂറു മക്കളുടെയും ജീവനറ്റ ശരീരങ്ങൾ കാണേണ്ടി വന്നു എന്നുള്ളത് കഥയാണെങ്കിലും അത് മാതാപിതാക്കൾക്ക് ഒരു പാഠമാവട്ടെ. മക്കളുടെ തെറ്റുകൾ പിന്തുണയ്ക്കുന്ന മാതാപിതാക്കൾ ചിലപ്പോൾ കരയേണ്ടി വരും.
മയക്കുമരുന്നു മാഫിയ നമ്മുടെ യുവതലമുറയെ വിടാതെ പിന്തുടരുകയാണെന്ന് നമുക്കറിയാം. നാം കാണുന്നില്ലെങ്കിലും അവരുടെ കാണാക്കൈകൾ നമ്മുടെ കുട്ടികൾക്ക് ചുറ്റുമുണ്ട്. സാധാരണക്കാരായ കുട്ടികൾ ഇങ്ങനെയൊരു പ്രശ്നത്തിൽ അകപ്പെട്ടാൽ അവരുടെ ഭാവിയും ജീവിതവുമെല്ലാം നശിക്കാനാണ് സാധ്യത. അതുകൊണ്ട് നമ്മുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും നൽകുമ്പോഴും, അവർ അതെല്ലാം എങ്ങനെ ഉപയോഗിക്കുന്നു എന്ന് നാം തീർച്ചയായും അറിഞ്ഞിരിക്കണം. വീട്ടിലെ സാഹചര്യങ്ങളും പണത്തിന്റെ മൂല്യവും അറിഞ്ഞു തന്നെ വേണം മക്കൾ വളരാൻ. ഇഷ്ടം പോലെ പണവും സ്വാതന്ത്ര്യവും നൽകിയല്ല മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്.” നോ “,എന്ന വാക്ക് കേൾക്കാനും അതു അംഗീകരിക്കാനും അവർക്ക് കഴിയട്ടെ.
ചലച്ചിത്രങ്ങളും സമൂഹമാധ്യമങ്ങളും ഒരു പരിധി വരെ കുട്ടികളെ വഴിതെറ്റയ്ക്കുന്നുണ്ട്. ജീവിതത്തിലെ പല സന്ദർഭങ്ങളും വായിച്ച കഥകളുമായും കണ്ട ചലച്ചിത്രരംഗങ്ങളു മായും മുതിർന്നവർ പോലും താരതമ്യം ചെയ്യും. അപ്പോൾ ദൃശ്യങ്ങളുടെ വർണ്ണപ്പൊലിമ വാരിവിതറുന്ന മാസ് ഡയലോഗുകളും മദ്യപാനവും അക്രമവും നോർമലൈസ് ചെയ്യുന്ന ചലച്ചിത്രങ്ങളും വിരൽത്തുമ്പിൽ
അശ്ലീലവും അക്രമരംഗങ്ങളും എത്തിക്കുന്ന മൊബൈൽ ഫോണും പക്വതയില്ലാത്ത കൗമാരക്കാരെ എത്ര കണ്ട് ഭ്രമിപ്പിയ്ക്കും എന്നാലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായമോ? കുറച്ചു വർഷം മുൻപ് വരെ അൻപതു ശതമാനത്തിനു താഴെ നിന്നിരുന്ന പത്താം ക്ലാസ്സ് വിജയം ഇപ്പോൾ തൊണ്ണൂറ്റി ഒൻപതു ശതമാനം ആയി. പത്തു കടക്കുന്നവരിൽ നിന്ന് പിന്നെയും നാല്പതു ശതമാനം ആണ് പ്രീഡിഗ്രി ജയിച്ചിരുന്നത്.പഠനഭാരം കുറച്ചു കുട്ടികളെ എല്ലാം ലാഘവത്തോടെ കാണുന്നവരാക്കി. പത്താം ക്ലാസ്സ് വരെ എല്ലാവരെയും ജയിപ്പിച്ചപ്പോൾ പലരുടെയും ലക്ഷ്യം കൂണ് പോലെ മുളച്ചു പൊന്തിയ
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സീറ്റുകൾ നിറയ്ക്കുകയായിരുന്നു. പക്ഷേ അതോടെ കുട്ടികൾക്ക് പഠനം ഒരു ഭാരമേ അല്ലാതായി. അർഹതയില്ലാതെ ജയിച്ചു ഉന്നത പഠനത്തിന് ചേർന്നപ്പോൾ പഠിക്കുന്ന വിഷയങ്ങളിൽ അടിസ്ഥാനവിവരം പോലും ഇല്ലാത്തതു കൊണ്ട് പഠനത്തിൽ താല്പര്യം കുറഞ്ഞു. കഴിഞ്ഞ തലമുറയിൽ പഠനത്തിൽ പിന്നോക്കമായ വിദ്യാർത്ഥികൾ
പഠനം നിർത്തി അവർക്കു താല്പര്യവും കഴിവുമുള്ള മേഖലകളിലേയ്ക്ക് തിരിഞ്ഞു ജീവിതത്തിൽ മൂന്നേറി. ഇന്നോ വാരിക്കോരി നൽകപ്പെടുന്ന മാർക്കിന്റെ പാപഭാരവും ചുമന്നു താങ്ങാനാവാത്ത പാഠഭാഗങ്ങളുടെ ക്ലാസുകൾ കേൾക്കുന്നു. അറിയാത്ത ഭാഷയിലുള്ള പ്രസംഗം കേൾക്കുന്നത് പോലെ അസഹ്യമാകുന്നു പഠനം. അങ്ങനെ മുഷിഞ്ഞിരിക്കുന്ന വിദ്യാർത്ഥികളെ വലവീശിപ്പിടിയ്ക്കാൻ
മയക്കുമരുന്നു മാഫിയയും മാംസക്കച്ച വടക്കാരും ധാരാളം.
ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. ലോകത്തുള്ള എല്ലാ രസങ്ങളും കുട്ടികൾ അറിഞ്ഞു വേണം വളരാൻ എന്ന്. അത് വളരെ തെറ്റായ ഒരു സമീപനമായാണ് തോന്നിയിട്ടുള്ളത്. ആദ്യത്തെ തവണ മദ്യപിക്കുമ്പോഴോ, മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴോ, ആദ്യത്തെ പുകയെടുക്കുമ്പോഴോ ഒരുപക്ഷേ അതിനോടുള്ള ആസക്തിയുടെ വിത്തുകൾ മനസ്സിൽ പാകിയിടുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ചിലർക്ക് അതിൽ നിന്നും പുറത്തുവരാൻ കഴിയില്ല. അതുകൊണ്ട് ആ ആദ്യാനുഭവം ഉണ്ടാകാതിരിക്കാനുള്ള കരുതലെടുക്കുകയാണ് കുട്ടികളും രക്ഷിതാക്കളും ചെയ്യേണ്ടത്.പ്രത്യേകിച്ചും, മദ്യപാനത്തെക്കാളും പുകവലിയെക്കാളും ഒരു തവണത്തെ ഉപയോഗം കൊണ്ട് തന്നെ തലച്ചോറിൽ അതിനോടുള്ള അടിമത്തം സൃഷ്ടിക്കാൻ കഴിവുള്ളവയാണ് മയക്കുമരുന്നുകൾ.അതു കയ്യിൽ വരാനുള്ള സാഹചര്യങ്ങളെയും പ്രേരിപ്പിക്കുന്ന കൂട്ടുകാരെയും ഒഴിവാക്കുക തന്നെ വേണം. അതിനു കുട്ടികൾക്ക് കഴിയണമെങ്കിൽ മാതാപിതാക്കളും അധ്യാപകരും അവർക്ക് ചുറ്റും സ്നേഹവും കരുതലും കൊണ്ടൊരു കവചം തീർക്കണം.
നമുക്ക് ചെറുപ്പം മുതൽ നമ്മുടെ മക്കളെ കുറച്ചൊക്കെ നിയന്ത്രിക്കാം. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല. അവരെയും അവരുടെ ബന്ധങ്ങളെയും അറിയാം. വഴിതെറ്റിപ്പോകാതിരിക്കാൻ അവർക്ക് വഴിവിളക്കാകാം.ബാലാവകാശം, വ്യക്തി സ്വാതന്ത്ര്യം എന്നിവയോടൊപ്പം ചുമതലകൾ കൂടിയുണ്ടെന്നു കുട്ടികൾ മനസ്സിലാക്കി വളരട്ടെ.ജയം മാത്രമല്ല പരാജയവും അവർ അഭിമുഖീ കരിക്കട്ടെ. പരിശ്രമത്തിന്റെ മാനസിക സമ്മർദ്ദം അതിജീവിക്കാൻ പഠിക്കട്ടെ. അവർക്കൊരു താങ്ങു കൊടുത്താൽ മതി. അല്ലാതെ വിഷമങ്ങളിൽ നിന്നും പൊതിഞ്ഞു പിടിയ്ക്കേണ്ട.കുട്ടികളെ മാറ്റിയെടുക്കാം, ഒപ്പം നമുക്കും മാറാം. “Be the change you wish to see in the world.”
#എന്റെ രചന ..മാറേണ്ടത് കുട്ടികൾ മാത്രമോ?


4 Comments
നല്ല രചന.👌👏
സത്യം
നന്നായി എഴുതി. ചെറു പ്രായത്തിലെ തിരുത്തിയില്ലേൽ പിന്നീട് ഒരു തിരുത്തിനു പോലും അവസരം ഉണ്ടായെന്നു വരില്ല
Thanks ❤️