അന്നാട്ടിലേക്ക് കൊങ്കമ്മാർ (നാടോടികൾ) വന്നത് ആദ്യം എന്നാണെന്ന് ആർക്കും ഓർമായില്ല. ചിലപ്പോൾ കാപ്പാട്ടേ വീട്ടിലെ പപ്പാതിഅമ്മക്ക് ഓർമകാണും. അവരുടെ വീട്ടിലേക്കാണ് ആദ്യത്തെ കൊങ്കൻ വിറക് കീറാനായി വന്നത്. നാലും കൂടുന്ന മുക്കിൽ ഔട്ടോസ്റ്റാൻഡിന്റെ പിറകിലെ ഒഴിഞ്ഞ വളപ്പിൽ അയാളോരു കുഞ്ഞു ചാപ്പ കെട്ടി. രാത്രി ആകുമ്പോ അനന്തേട്ടന്റെ പീട്യകോലായിൽ ഉറങ്ങും.
മഴക്കാലം ആയപ്പം നാട്ടിലേക്ക് പോയ കൊങ്കൻ മഴ മാറിയേരം വന്നത് കൊങ്കന്റെ ഓളേം പിള്ളേരേം കൊണ്ടായിരുന്നു.
കൊങ്കൻ വിറക് കീറാൻ പോകുമ്പോൾ കൊങ്കത്തി അയാൾക്കുള്ള ഭക്ഷണവുമായി കൂടെ ചെല്ലും. ഏത് കാലത്തും അവളുടെ ഒക്കത് ഒരു കുഞ്ഞും വയറ്റിൽ ഒരു കെർപ്പവും ഉണ്ടാകും. കൊങ്കമ്മാരെ മക്കൾ അവിടെ തന്നെ ഉള്ള ബാലവാടിയിൽ പോയി തുടങ്ങി. അവര് അന്നാട്ടിലെ കുട്ടികളെ പോലെ മലയാളം പറഞ്ഞു തുടങ്ങി. ബാലവാടി കഴിഞ്ഞേരം കൊങ്കമ്മാർ മക്കളെ അവിടുത്തെ സർക്കാർ സ്കൂളിൽ ചേർത്തു. നീലയും വെള്ളയും യൂണിഫോം ധരിച്ചുകൊണ്ട് അവര് അന്നാട്ടിലെ കുട്ടികളെ പോലെ വളർന്നു. കൊങ്കന്റെ ചാപ്പക്ക് മുകളിൽ കെട്ടിയ അയയിൽ അവരുടെ യൂണിഫോം വെയിലിൽ ഉണക്ക് ഏറ്റ് കിടന്നു.
ഓരോ മഴക്കാലത്തും നാട്ടിൽ പോകുന്ന കൊങ്കനും കൊങ്കത്തിയും പിള്ളേരും തിരികെ വരുമ്പോൾ ആരെയെങ്കിലുമൊക്കെ കൂടെ കൂട്ടി. അവർ കൊങ്കന്റെ ചാപ്പക്ക് സമീപം വേറെയും ചാപ്പകൾ കെട്ടി താമസിച്ചു. അതോടെ ആ വലിയ ഒഴിഞ്ഞ വളപ്പിലെ ആൾ ഉയരത്തിൽ പടർന്നു പോയ കമ്മ്യൂണിസ്റ്റ് കാടുകൾ മുഴുവൻ കെട്ടുകഥയായി. പകരം വൃത്തിയുള്ള ഒരിടമായി അത് പരിണമിച്ചു.
കൊങ്കന്മാരിൽ ചിലർ വിറക് വെട്ടാൻ പോയി. അവരുടെ പെണ്ണുങ്ങൾ ചാപ്പക്ക് പുറത്ത് അടുപ്പ് കൂട്ടി ഭക്ഷണം ഉണ്ടാക്കി. അടുപ്പിൽ നീർദോശയുടെ മാവ് ചൂട് ദോശത്തട്ടിൽ ഒഴിക്കുമ്പോൾ ഉള്ള ശിർർ ശബ്ദം ഉയർന്നു. അവരുടെ മക്കൾ ബാലവാടിയുടെ മുന്നിലെ പഞ്ചായത്ത് പൈപ്പിൽ നിന്ന് വെള്ളം പ്ലാസ്റ്റിക് കുടത്തിൽ ശേഖരിച്ചു കൊണ്ട് വന്നു. ചാപ്പക്ക് വെളിയിൽ നായ്ക്കളുടെ എണ്ണം കൂടി. അവറ്റകളും കൊങ്കരുടെ മക്കളോടൊപ്പം കളിച്ചു…
വിറക് വെട്ട് ഇല്ലാത്ത ദിവസങ്ങളിൽ കൊങ്കമ്മാർ വട്ടത്തോണിയും വലയും എടുത്ത് പള്ളിക്കരപ്പുഴയിൽ മീൻ പിടിക്കാൻ പോയി. വെയിൽ തലയിൽ തീ പിടിപ്പിക്കുമ്പോഴേക്കും പ്ലാസ്റ്റിക്ക് വട്ടിയിൽ പിടിച്ച മീനുകളെയെല്ലാം എടുത്ത് അവര് പള്ളിക്കരയിലോ പെരിയ ബസാറിലോ റോഡരികിൽ വിൽക്കാനായി വെച്ചു. ഉച്ച ആയിട്ടും കറി വെക്കാൻ ഒന്നും കാണാത്ത വീട്ടമ്മമാർ കൊങ്കമ്മാരുടെ മീനിൽ അഭയം പ്രാപിച്ചു. കൊങ്കത്തികൾ തേങ്ങ ജീരകവും ചേർത്ത് അരച്ച്, വാളൻപുളി വെള്ളത്തിൽ ഇട്ട് അവരുടെ പുരുവന്മാർ വിറ്റതിൽ ബാക്കിയാവുന്ന മീനും കൊണ്ട് വരുന്നത് നോക്കി നിന്നു.
മീൻപിടിക്കാൻ പോയതിന്റെ പിറ്റേന്ന് അവരുടെ ചാപ്പയുടെ സമീപം മീൻവലകൾ പന്തൽ പോലെ വിരിഞ്ഞു നിന്നു.
വടക്ക് കുന്താപുരത്ത് നിന്നും ദാരിദ്ര്യം മൂത്ത് കാസ്രോട്ടേക്ക് വന്നവരാണ് കൊങ്കമ്മാർ എന്ന് അന്നാട്ടിൽ എല്ലാവരും അവര് കേൾക്കാതെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. തുളുവിന്റെ കൂടെ അവര് മലയാളം എളുപ്പത്തിൽ പറഞ്ഞു തുടങ്ങി. കേരളത്തിൽ നിന്ന് കുടിയേറിയവരാണ് കുന്താപ്പുരത്തേ ആൾക്കാർ എന്നും അതിനാൽ അന്നാട്ടിൽ ഉള്ളവരുടെ വേര് മലയാളത്തിന്റേത് ആണെന്നും അലിഖിതമായൊരു ചരിത്രം ഉണ്ട്. അതുകൊണ്ടാണ് കൊങ്കമ്മാര് പെട്ടെന്ന് മലയാളം പഠിച്ചത് എന്നും പീട്യക്കോലായിൽ ഇരുന്ന് ചിലർ മറ്റുള്ളവർക്ക് വിജ്ഞാനം പകർന്നു.
നിറം മങ്ങിയ കറ പിടിച്ചത് എങ്കിലും കൊങ്കമ്മാർ അന്നാട്ടുകാരെ പോലെ തന്നെ വസ്ത്രം ധരിച്ചു. എണ്ണ തേക്കാതെ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമുള്ള കുളിയിൽ പാറി നടക്കുന്ന തണാറ് (മുടി) അവര് മുറുക്കി മെടഞ്ഞുകെട്ടി.
നാട്ടിലെ പെൺകുട്ടികളുടെ എണ്ണ കാണാത്ത തണാറിനെ ‘കൊങ്കറേ തല പോൽത്തത്’ എന്നൊരു ചൊല്ലിനാൽ കളിയാക്കി. വടക്കേ നാട്ടിൽ മാത്രം കണ്ടുവരുന്ന മൂക്കുത്തി എന്ന ആഭരണത്തെ പിന്നീട് കൊങ്കത്തികളെയും തദ്ദേശവാസിനികളെയും മനസിലാക്കുന്നതിനുള്ള ഉപാധിയായി മാറിതുടങ്ങി. മൂക്കുത്തി കുത്തിയ സ്വദേശിനികളെ ‘കൊങ്കത്തീന്റെ മാതിരി മൂക്ക്മ്മ കുത്തീറ്റ് നടക്ക്ന്ന് സൂള മോള്’ എന്ന് കലമ്പിത്തുടങ്ങി
കൊങ്കമ്മാർ വൈകുന്നേരം പണിയും കഴിഞ്ഞ് അനന്തേട്ടന്റെ പീട്യേന്ന് സാധനം മേടിച്ചിട്ട് ചാപ്പയിലേക്ക് പോകും. അവര് വാങ്ങിക്കുന്ന സാധനങ്ങൾ ഒരു പണിയും ഇല്ലാത്തവരും പണി കഴിഞ്ഞ് വിശ്യം പറയാൻ പീട്യക്കോലായിൽ വന്നിരിക്കുന്ന ആണുങ്ങളോ സാകൂതം നിരീക്ഷിച്ചു.
‘കൊങ്കരും നമ്മള് മേണിക്ക്ന്ന സാധനം തന്നെ വാങ്ങല്, അപ്പ്യേം നമ്മളെ പോൽത്തെ തന്നെ തിന്നല്മ്മാ’ എന്ന് അവര് കേൾക്കാണ്ട് പറഞ്ഞു.
അവര് ആർക്കും ഉപദ്രവം ചെയ്തില്ല. അതിഥി ദേവോ ഭവ: എന്ന് കരുതുന്ന, ശത്രുക്കൾ വീട്ടിൽ കേറി വന്നാൽ കുടിക്കാനും കഴിക്കാനും വല്ലതും കൊടുക്കണം എന്ന് വിശ്വസിക്കുന്ന നാട്ടുകാരും അവർക്ക് ഉപദ്രവം ഒന്നും ചെയ്തില്ല. അവരുടെ പെണ്ണുങ്ങളുടെ ഉടലളവുകൾ അവിടുത്തെ ആണുങ്ങളിൽ കാമം ജനിപ്പിച്ചില്ല. തലയിൽ പ്ലാസ്റ്റിക് കുടവും ചുമന്ന് റോഡിലൂടെ പോകുമ്പോൾ പുറത്തേക്ക് വന്ന വയറും ബ്ലൗസിന് വെളിയിലേക്ക് എത്തി നോക്കിയ മുലകളും സുരക്ഷിതമായി ആണിന്റെ നോട്ടം എത്താതെ അങ്ങനെ കഴിഞ്ഞു. ഓല കൊണ്ട് ഉണ്ടാക്കിയ മറപ്പുരയിൽ ഇരുട്ടുന്നതിന് മുൻപേ കൊങ്കത്തികൾ ധൈര്യത്തോടെ കുളിക്കാൻ കേറി.
അങ്ങനെ ഇരിക്കെ ഒരു ദിവസം പെട്ടെന്ന് കൊങ്കമ്മാരുടെ ചാപ്പ ഇരുന്നിടത്ത് നിന്ന് രണ്ട് ചാപ്പ അപ്രത്യക്ഷമായി. പീട്യേലേക്ക് സാധനം മേടിക്കാൻ വന്ന ഗണേഷനോട് പീട്യേലെ ബെഞ്ചിന്റെ മുകളിൽ ഇരുന്ന് ചന്തിക്ക് തഴമ്പ് വന്ന നാരാൺട്ടൻ കാര്യം ചോദിച്ചു. ഗണേശൻ ഒന്നും പറയാതെ ഉടുത്ത കോട്ടൻ ലുങ്കി മാടിക്കെട്ടിയത് ഒന്ന് അഴിച്ച് മുറുക്കി കെട്ടി സാധനവും കയ്യിൽ പിടിച്ചു നടന്നു പോയി.
അവിടുന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ചാപ്പയുടെ എണ്ണം കുറഞ്ഞു വന്നു. ഇതിന്റെ പിന്നിലെ രഹസ്യം അറിയാഞ്ഞിട്ട് നാട്ടുകാർക്ക് ഇരിക്കപ്പൊറുതി ഇല്ലാണ്ട് ആയി. അവർ വെള്ളം എടുക്കാൻ പോകുന്ന കൊങ്കത്തികളോട് ചോദിച്ചു. ബാലവാടിയിൽ കുഞ്ഞുങ്ങളെ വിളിക്കാൻ പോകുന്ന അല്പം മുതിർന്ന കൊങ്കത്തിക്കുഞ്ഞുങ്ങളോട് ചോദിച്ചു. വിറക് വെട്ടാൻ പോകുന്ന കൊങ്കമ്മാരോടും മീൻ വില്പനക്ക് ഇരുന്ന കൊങ്കരോടും ചോദിച്ചു. ഉത്തരം കിട്ടിയില്ല.
അനന്തേട്ടന്റെ പീട്യക്കോലായിൽ രാത്രിയിൽ കിടന്നുറങ്ങുന്ന കൊങ്കമ്മാരുടെ എണ്ണവും കുറഞ്ഞു. ചാപ്പയുടെ എണ്ണം കുറഞ്ഞതോടെ നാലും കൂടിയ മുക്ക് ഏറെക്കുറെ നിശബ്ദമായി.
ഒരു ദിവസം നേരം വെളുത്തു പണിക്ക് പോകാനായി നാലും കൂടിയ മുക്കിലെത്തിയ നാട്ടുകാർ കണ്ടത് ചാപ്പ ഇരുന്നിടത്ത് വലിയ മൈതാനം ആയിരുന്നു. അവിടെ ബാക്കി ഉണ്ടായിരുന്ന കൊങ്കമ്മാർ മുഴുവൻ പോയി. വർഷകാലം തുടങ്ങുമ്പോൾ കുന്താപുരത്തേക്ക് പോകുന്ന കൊങ്കമ്മാര് ചാപ്പ അവിടെ തന്നെ വെച്ചിട്ടാണ് പോവുക പതിവ്. സ്ക്കൂളിൽ പഠിക്കുന്ന കുട്ടികൾ ഉള്ളവർ അന്നാട്ടിൽ തന്നെ നില്ക്കും.
“ഇതെന്താപ്പാ ഇങ്ങനെ?”
എല്ലാവരും താടിക്ക് കയ്യും വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഉത്തരമേ ഇല്ലാത്ത സമസ്യ പോലെ കൊങ്കരുടെ ഒഴിഞ്ഞു പോക്ക് ആ നാടിനെ വിഷമത്തിലാക്കി.
കൊങ്കര് പോയതോടെ അനന്തേട്ടന്റെ പീട്യേലേ കച്ചവടം അല്പം നന്നായി കുറഞ്ഞു. ഓട്ടോസ്റ്റാന്റിലെ ഓട്ടോറിക്ഷകൾക്ക് ഓട്ടം കുറഞ്ഞു. സ്കൂളിൽ പോകുന്ന കുട്ടികളിൽ ചിലർക്കു സുഹൃത്തുക്കൾ ഇല്ലാണ്ടായി. നവോദയ സ്കൂളിന്റെ മൈതാനത്തെ ഫുട്ബോൾ കളികളിൽ അംഗങ്ങൾ കുറഞ്ഞു. പഞ്ചായത്ത് പൈപ്പ് അനാഥമായി. ബാലവാടിയിൽ പിള്ളേർ ഇല്ലാഞ്ഞിട്ട് ടീച്ചറും ആയയും കഞ്ഞി വെക്കണോ ബാലവാടി പൂട്ടണോ എന്നറിയാതെ മുഖാമുഖം നോക്കി ഇരുന്നു.
കാസ്രോട്ടേക്കുള്ള പതിനൊന്നരയുടെ ബസ് പോയതിന്റെ പിറകെ അനന്തേട്ടന്റെ പീട്യയുടെ മുന്നിൽ പോലീസ് ജീപ്പ് വന്നു നിൽക്കുന്നത് കണ്ടിട്ടാണ് ആൾക്കാർ അവിടേക്ക് ഓടിക്കൂടിയത്. കള്ളുഷാപ്പിലെയും പൊടിപ്പിക്കുന്ന മില്ലിലെയുമടക്കം ആൾക്കാർ പീട്യേൽ എത്തി.
തലയും കുനിച്ചു പിടിച്ചു അനന്തേട്ടൻ ജീപ്പിൽ കേറിപ്പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒഴിഞ്ഞ വളപ്പിൽ ഒരു ചാപ്പ പ്രത്യക്ഷപ്പെട്ടു. ഒരുപാട് ദിവസങ്ങൾ എടുക്കാതെ പഴയപോലെ തന്നെ ചാപ്പകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു. നാലും കൂടുന്ന മുക്ക് പഴയത് പോലെ ആയി; അനന്തേട്ടന്റെ കട ഒഴികെ.
അനന്തേട്ടനെ പോലീസ് കൊണ്ടുപോയതിനെ പറ്റി നാട്ടിൽ കഥകൾ പലരും പ്രചരിച്ചു. ഉത്ഭവം കണ്ടുപിടിക്കുക പ്രയാസം ആണെന്ന രീതിയിൽ നിരവധി സാങ്കല്പികകഥകളും. അനന്തേട്ടന്റെ ഉറ്റ സുഹൃത്തുക്കൾ പീട്യക്കോലായിലെ ബെഞ്ച് ഉപേക്ഷിച്ചു. പീട്യയുടെ ഉടമസ്ഥവകാശം അളിയൻ ഏറ്റെടുത്തു. പീട്യയിലെ പറ്റുകാർ ഓരോരുത്തരായി അല്പം മാറി പപ്പന്റെ പീട്യേലേക്ക് പോയി. പീട്യയിലെ സാധനങ്ങൾ കുറഞ്ഞു വന്നു. കോലായിൽ അടിച്ചു വാരാത്തതനാൽ മണ്ണും ഉണക്ക ചപ്പുകളും കൂടി വന്നു.
‘എന്നാലും അപ്പ്യ എന്തിനാപ്പാ അനന്തേട്ടനെ കൊണ്ടോയിനി’. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കിടയിലും ആൾക്കാരുടെ മനോവിഷമങ്ങൾക്കിടയിലും കാരാപ്പാടത്തേ പ്രശാന്ത് മാത്രം എല്ലാം അറിയുന്നവനെ പോലെ നടന്നു. അനന്തേട്ടന്റെ ഓളെ മുഖത്ത് കണ്ട വിഷമത്തെക്കാൾ വിഷമം പ്രശാന്തിന്റെ മുഖത്ത് ഉണ്ടായി.
‘അനന്തേട്ടനെ പോലീസ് കൊണ്ടു പോയ ദിവസം പ്രശാന്താട്ടൻ ഒറ്റ പശ കണ്ണടച്ചിറ്റാ, ബീഡിയും ബെലിച്ചു മിറ്റത്തന്നെ ഇരിന്നു നേരം കൂട്ടി’ എന്ന് പ്രശാന്തിന്റെ ഓള് പാൽ വാങ്ങാൻ പോയ പെണ്ണുങ്ങളോടും കാലീന്റെ കാടി എടുക്കാൻ വന്ന പെണ്ണുങ്ങളോടുമെല്ലാം പറഞ്ഞു.
“അപ്യ അങ്ങനെ അല്ലെപ്പാ. മോന്തിയാമ്പം പ്രശാന്തന് അനന്തേട്ടന്റെ പീട്യേ പോയ് ഇരിക്കണം. അയലോദി മങ്ങലം വന്നാ പോലും അപ്യ ഒന്നിച്ചേ പോകൂ. അവനൊന്റെ ഒളുമാരേക്കാട്ടിം അവരിക്ക് അങ്ങോട്ടും ഇങ്ങോട്ടും കാര്യം ഇണ്ടാകും. ചങ്ങായിമാരല്ലേപ്പാ.”
കേട്ട കേട്ട പെണ്ണുങ്ങളെല്ലാം അവരുടെ സൗഹൃദത്തെ പറ്റി അസൂയയോടെ പുകഴ്ത്തി.
നാട് ഒഴിഞ്ഞിട്ട് രണ്ടാമതും വന്ന് ചാപ്പ കെട്ടി താമസിക്കുന്ന കൊങ്കമ്മാരിൽ ചിലർ ലൈൻവാടക വീടുകളിലേക്ക് താമസം മാറി. ചർക്കാപ്പാറ പോസ്റ്റ് ഓഫിസിന്റെ മതിലിനു മുകളിലും എതിർവശത്തെ പാറപ്പുറത്തും മീൻവലകൾ നട്ടുച്ച വെയിൽ കായാൻ തുടങ്ങി. പാറയുടെ ഇട്ടക്ക് (അരികിലായി) പച്ചക്കറി പന്തലുകൾ പൊങ്ങി.
മൂന്നാലു മാസം കഴിഞ്ഞപ്പോൾ ആണ് അനന്തെട്ടൻ കാഞ്ഞങ്ങാട് നിന്നുള്ള ബസിൽ പെരിയ ബസാറിൽ വന്നിറങ്ങിയത്. മെലിഞ്ഞെങ്കിലും അനന്തേട്ടന്റെ മുഖം വെളുത്ത് ചുവന്നു. വെളുത്ത മുണ്ടും ഷർട്ടും അയാൾക്കൊരു വല്ലാത്ത ഭംഗി പ്രദാനം ചെയ്തു. വരവ് അറിഞ്ഞിട്ടാണോ എന്തോ കാരപ്പാ ടത്തെ പ്രശാന്ത് ബസ് സ്റ്റോപ്പിൽ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയാൾ ഇടയ്ക്കിടെ ജയിലിൽ അനന്തേട്ടനെ കാണാൻ പോകുന്നത് കൊണ്ട് വരവ് അറിഞ്ഞു കാണണം.
“ജയിൽ എങ്ങനെ ഉണ്ട്ടാ അനന്താ?”
“ഇന്നെ എന്ത്തിനാടാ പോലീസ് പിടിപിടിച്ചെ?”
“നീയങ്ങു സുമ്ലൻ ആയല്ലാ”
ആൾക്കാരുടെ ചോദ്യങ്ങൾക്ക് ഒക്കെയും അനന്തേട്ടൻ ചിരിച്ചു.
പ്രശാന്തിന്റെ മുഖത്ത് നിഗൂഢമായ ചിരി വിരിഞ്ഞു.
“ആളുണ്ടോ?” അനന്തേട്ടൻ പതുക്കെ ചോദിച്ചു.
“ചാപ്പ എല്ലാം വിട്ടിട്ട് ഇപ്പൊ വാടകക്കാ. അന്ത്രുച്ചാന്റെ ക്വാട്ടേഴ്‌സിൽ”
മുഖം നേരെ പിടിച് പീട്യന്റെ പിറകിൽ ഉള്ള ഭാര്യവീട്ടിലേക്ക് അനന്തേട്ടൻ നടന്നു. അളിയൻ നടത്തുന്ന സ്വന്തം കടയിലേക്ക് ഒന്ന് എത്തി നോക്കി. വലത് വശത്ത് ചാപ്പകൾ ഇരുന്ന സ്ഥലം വരണ്ട് പാറപ്പുല്ല് ഉണങ്ങി മഞ്ഞിച്ചു നില്കുന്നു. പാർട്ടിയുടെ കൊടിമരത്തിനു മുകളിൽ പതാക കാറ്റിൽ ആടുന്നു.
പ്രശാന്തൻ വീട്ടിലേക്ക് നടന്നു.
പിറ്റേന്ന് രാവിലെ പ്രശാന്തന്റെ ഓള് പാല് വാങ്ങാൻ തൂക്കുംപാത്രം പിടിച്ചു അങ്ങേതിലെ മൂത്തമ്മേന്റെ വീട്ടിലേക്ക് നടക്കുമ്പോൾ ആണ് പ്രശാന്തന്റെ പണിശാലയിൽ തൂങ്ങിയാടുന്ന അനന്തേട്ടന്റെ കാലു കാണുന്നത്. കണ്ണ് മിഴിച്ചു പോയ പ്രശാന്തന്റെ ഓള് ഇടത്തൊണ്ട പൊട്ടി ചോര ഒലിക്കും വണ്ണം അലറി.
തലേന്ന് രാത്രി ഏറെ വൈകി അനന്തേട്ടന്റെ മെസ്സേജുകൾ പ്രശാന്തന്റെ ഫോണിൽ വന്നുകൊണ്ടിരുന്നത് ഓള് അറിഞ്ഞിരുന്നു. ഇരുട്ടിൽ മൊബൈൽ വെളിച്ചത്തിൽ ഇളംചിരിയിൽ പ്രശാന്തൻ തിളങ്ങി. മദ്യത്തിന്റെ മണം വിയർപ്പിൽ ചേർന്ന കൂടിച്ചേരലിനു അവസാനം “ഇളം തടി ആണ് മജ, ബൊഡ്ഡിച്ചി പോലെ ആയ നീ തീരെ പോരാ” എന്ന് കേട്ടപ്പോൾ വായിലേക്ക് തികട്ടി വന്ന ഓക്കാനം ഓള് കയ്ച്ച് ഇറക്കി.
പ്രശാന്തന്റെ ഓള് കൊങ്കത്തി പെണ്ണിനെ ഓർത്തു. പാറിയ തണാരും കാണാൻ നല്ല പാങ്ങുള്ള കണ്ണുകളുമായി മാങ്ങ പെറുക്കാൻ വളപ്പിൽ വരുന്നത്. പതിമൂന്ന് വയസോളമേ വരു. പ്രശാന്തൻ ആ കുഞ്ഞീനോട് എപ്പഴും മിണ്ടും.
പ്രശാന്തന്റെ അനിയത്തീന്റെ ഓള് വീട്ടില് നിക്കൂല്ല. അനിയൻ ഗൾഫിൽ ആണ്. ഒരിക്കല് ഓള് അടിച്ചു വാരുമ്പം പ്രശാന്തൻ എത്തി നോക്കീന്ന് പറഞ്ഞു വീട്ടില് നല്ല പുകിൽ ആയിരുന്നു. ആണുങ്ങൾ ആയാൽ പെണ്ണുങ്ങള് മണങ്ങിയാൽ മൊല നോക്കും നടക്കുമ്പം ചന്തി നോക്കും എന്ന് പറഞ്ഞു അമ്മായിച്ചി അമ്മ അന്ന് കലമ്പി.
പോക്സോ ആണ്.
“എന്നാലും ആ കള്ളനായീന്റെ മോന്റെ മോൻ എന്തിനപ്പാ എന്റെ മോന്റെ പണിശാലയിൽ തന്നെ പണ്ടാരം കയ്ച്ചത്, നരകം കയ്ക്കാനായിട്ട്, അന്നം മൊടക്കി”
അമ്മ നെഞ്ചത്തടിച്ചു കൊണ്ട് കേറി വന്നു.
നാട്ടുകാർ ഓടിക്കൂടി.
പോലീസ് വന്നു.
ശവം കൊണ്ടോയി.
നാട്ടുകാർ വീണ്ടും കുറെ ചോദ്യങ്ങളുമായി അന്തിച്ചു നിൽപ് തുടങ്ങി. പുതിയ കൊറേ കഥകൾ മെനഞ്ഞു.
പ്രശാന്തനെ പലതവണ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അമ്മ നെഞ്ചത്തടി തുടർന്നു.
“ന്റെ മോന് എന്തായാലെന്താ ഓക്ക്. ഒരൊറ്റ തുള്ളി കണ്ണീർ പെണ്ണായ ഓളെ കണ്ണ്ന്ന് വന്നിന നോക്ക്യേ ” നെഞ്ചത്തടിക്ക് ഇടയിലും അമ്മായിച്ചി അമ്മ പ്രശാന്തന്റെ ഓളെ നോക്കി പ്രാകി.
പ്രശാന്തന്റെ ഓളെ ചിന്തയിൽ മുഴുവൻ ചർക്കാപ്പാറയിലെ അന്ത്രുച്ചാന്റെ വാടക കോർട്ടേഴ്സിൽ പേടിച്ചരണ്ട് ജീവിക്കുന്ന ആ പതിമൂന്ന് വയസുകാരി മാത്രം ആയിരുന്നു. ഇനി അവൾ എങ്ങനെ ലോകത്തെ നോക്കിക്കാണും..
അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്ന സ്വന്തം കുഞ്ഞിന്റെ നീണ്ടു കിടന്ന മുടിയിലൂടെ ഓള് വിരലോടിച്ചു.
******* ****** *******
നാട്ടുകാർക്ക് കുറച്ച് നാളേക്ക് പറഞ്ഞു നടക്കാൻ ഒരു സംഭവം കൂടി കിട്ടി. കൊങ്കമ്മാർ പതുക്കെ പഴയ മൈതാനത്തേക്ക് തിരികെ വന്നു. നാട്ടുകാർ കൊങ്കരുടെ പിറകെ കാരണങ്ങൾ ഉണ്ടാക്കി സംസാരിക്കാൻ നോക്കി. കുറച്ച് നാളുകൾക്ക് ശേഷം കാരപ്പാട്ടെ പ്രശാന്തനെ കാണാതായി. അനന്തേട്ടന്റെ മരണം തൊട്ട് ചിരിക്കാതിരുന്ന പ്രശാന്തന്റെ ഓള് ചിരിച്ചു തുടങ്ങി. ഓള് നെറ്റിയിൽ സിന്ദൂരം വെക്കുന്നത് നിർത്തി. ഓള് കൊങ്കത്തിപ്പെണ്ണിനെ റോട്ടിൽ കണ്ടാൽ നിന്ന് സംസാരിക്കാൻ തുടങ്ങി. നാട്ടുകാർ പുതിയ പുതിയ കഥകളുമായി നാട്ടിൽ അങ്ങിങായി ജീവിച്ചു.
#പറയാതെ പോയത്


13 Comments
നല്ല രസമുണ്ട് വായിക്കാൻ… 👌🏻👌🏻👌🏻👌🏻അഭിനന്ദനങ്ങൾ വിമിത 😍😍🤝🤝
വിമീ …….. വായിച്ചു വായിച്ച് …….എങ്ങോ എത്തി. നല്ലെഴുത്ത് 👌❤️അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളിതാ❤️💐💐💐💐❤️
അടിപൊളി കഥ ❣️👍
നല്ല അവതരണം
അഭിനന്ദനങ്ങൾ 😍
നല്ല രചന ….. വ്യത്യസ്തമായ അവതരണം…… അഭിനന്ദനങ്ങൾ💐👍
വിമീ …….. വായിച്ചു വായിച്ച് …….എങ്ങോ എത്തി. നല്ലെഴുത്ത് 👌❤️അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളിതാ❤️💐💐💐💐❤️
വിമീ , ഇപ്പോഴാണ് വായിക്കാനൊത്തത് .. അപാര കൈവഴക്കവും ഭാഷാ ശൈലിയും .. വള്ളോലിക്കഥ വായിക്കുന്ന പോലെ നാടിൻ്റെ കഥ വായിച്ചു പോയി ..
ഗംഭീരം ❤️❤️❤️
വരെ വളരെ നന്നായിട്ടുണ്ട് 💐
വിമീ …….. വായിച്ചു വായിച്ച് …….എങ്ങോ എത്തി. നല്ലെഴുത്ത് 👌❤️അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളിതാ❤️💐💐💐💐❤️
അസ്സലായി എഴുതി വിമി.
ഭാഷയും ശൈലിയും മനോഹരം 👌👌
നല്ല രചന. ഒരു ദേശത്തിന്റെ ജീവിതത്തിന് ശ്വാസം ഊതിക്കൊടുത്ത മനോഹരമായ എഴുത്ത്. ദേശവും മനുഷ്യരും വരത്തരും തെളിയമുള്ള ചിത്രങ്ങളായി മനസ്സിൽ കയറി.
👌👏👍❤
മനോഹരം ❤️
നല്ല രസമുണ്ട് വായിക്കാൻ… 👌🏻👌🏻👌🏻👌🏻അഭിനന്ദനങ്ങൾ വിമിത 😍😍🤝🤝
നോവുകൾ. അറിയാക്കഥയുടെ പൊരുളുകൾ. നന്നായി എഴുതി..