”ലിംക ബുക്ക് ഓഫ് റക്കോർഡ്സ് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം “
മനോഹരമായി വേഷം ധരിച്ച ഒരു യുവതി മൈക്കുമായി സ്റ്റേജിലേക്കു വന്നു. കല്യാണിയുടെ കൈ പിടിച്ച് പ്രഭ മുൻ നിരയിൽത്തന്നെ ചെന്നിരുന്നു. അരുണും കാർത്തികയും പിറകിലായി വരുന്നതേയുള്ളു.
” 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഞങ്ങൾ നടത്തിയ ഒരു ജനറൽ നോളജ് മത്സരത്തിൻ്റെ വിജയികൾക്ക് മെഡൽ നൽകാനും അവരെ അനുമോദിക്കാനുമാണ് നാമിന്നിവിടെ കൂടിയിരിക്കുന്നത്”.
” ആദ്യമായി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും നേടിയ കൊച്ചു മിടുക്കി കല്യാണി അരുണിനെ വേദിയിലേക്കു ക്ഷണിക്കുന്നു”
അരുണിൻ്റെ കൈ പിടിച്ച് ആ നാലു വയസ്സുകാരി സ്റ്റേജിലേക്കു കയറുന്നതു കണ്ട് പ്രഭയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു.
” ഐ. ടി ഉദ്യോഗസ്ഥരായ അരുണിൻ്റെയും കാർത്തികയുടെയും മകളാണ് എൽ.കെ.ജി.യിൽ പഠിക്കുന്ന കല്യാണി. മോളുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച അരുണിൻ്റെ അമ്മ പ്രഭാവതി മാമിനെയും ഞങ്ങൾ അനുമോദിക്കുന്നു. “
ഹർഷാരവങ്ങൾക്കിടയിലൂടെ സമ്മാനങ്ങളും സ്വർണ്ണ മെഡലുമായി കല്യാണിക്കുട്ടി ഓടി വന്ന് അച്ചമ്മയുടെ മടിയിൽക്കയറി.
കൊച്ചുമകളെ മാറോടണച്ചിരുന്നപ്പോൾ പ്രഭയുടെ മനസ്സ് ഭർത്താവിനൊപ്പമായിരുന്നു.
ഏതോ ലോകത്തിരുന്ന് ഈ വിജയങ്ങൾ കാണുന്നില്ലേ എന്നവൾ നിശബ്ദം ചോദിച്ചു.
കാറിൽ കയറിയപ്പോഴും അവരുടെ മനസ്സ് പഴയ ഓർമ്മകളിലേക്കു മടങ്ങാനുള്ള വെമ്പലിലായിരുന്നു.
നെഞ്ചിലേക്കു ചാഞ്ഞിരുന്നുറങ്ങുന്ന കുഞ്ഞിനെ ചേർത്തുപിടിച്ച് പ്രഭ സീറ്റിലേക്കു ചാരിയിരുന്ന് കണ്ണുകളടച്ചു.
ഇരുപത്തിയഞ്ചു വർഷങ്ങൾ… തീയിൽ ചവിട്ടിയും തീ തിന്നും ചുട്ടുപൊള്ളുന്ന കനൽപ്പാതകളിലൂടെ വിയർത്തൊലിച്ച് ഒരിറ്റു തണൽ തേടി ദൂരെയെങ്ങോ കാണുമെന്നു പ്രതീക്ഷിക്കുന്ന പച്ചത്തുരുത്തു തേടിയുള്ള യാത്ര…
“അമ്മേ വിശക്കുന്നു”
മടിയിൽ തലവെച്ചു കിടക്കുന്ന അഞ്ചു വയസുകാരൻ അവളുടെ കവിളിൽ പതിയെ തടവി.
“എനിക്കു വെള്ളം വേണം അമ്മാ “
തോളിൽ ചാരിക്കിടക്കുന്ന ഏഴു വയസ്സുകാരനാണ്.
നിർജീവമായ കണ്ണുകൾ തുറന്ന് അവൾ ചുറ്റും നോക്കി.
നാത്തൂന്മാരൊക്കെ അവിടെയുമിവിടെയുമായി ഇരിപ്പുണ്ട്. ഏട്ടൻ്റെ തലയ്ക്കൽ കത്തുന്ന നിലവിളക്കിലെ തിരി നീട്ടുകയാണ് അനിയത്തി ചന്ദ്രി.
കുഞ്ഞമ്മായിയെ എങ്ങും കാണുന്നില്ല.
അവൾ മക്കളെപ്പിടിച്ചു കൊണ്ട് പതിയെ എഴുന്നേറ്റു. ചോദ്യഭാവത്തിൽ നോക്കുന്ന വല്യേച്ചിയെ അവഗണിച്ച് അവർ അകത്തേക്കു നടന്നു.
ഇന്നത്തെ ദിവസം ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. തൊണ്ട വരളുന്നു. അതു സാരമില്ല .മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന ജീവിതപ്പാതയിൽ ഇനിയെത്ര തൊണ്ടവരളാനിരിക്കുന്നു.
പക്ഷേ എട്ടും പൊട്ടും തിരിയാത്ത ഈ കുഞ്ഞുങ്ങളോ?
“അച്ഛനിന്നലെക്കൊണ്ടു വന്ന പൊതിയിലെന്തായിരുന്നമ്മാ?” അച്ചുവാണ്.
“ചപ്പാത്തിയും ചിക്കനുമായിരുന്നോ?”
കിച്ചുവിൻ്റെ ചോദ്യം.
ആ പൊതിയൊന്നു തുറക്കാനോ അച്ഛൻ അവസാനമായി വാങ്ങിക്കൊടുത്ത ആഹാരം കഴിക്കാനോ അവർക്കായില്ലല്ലോ ദൈവമേ. ഇതെന്തൊരു പരീക്ഷണം?
അവളുടെ മനസ്സുനീറിപ്പുകഞ്ഞു.
“അമ്മയതു ഫ്രിഡ്ജിൽ വെച്ചു കാണും അച്ചൂ” ചേട്ടൻ അനിയനെ ആശ്വസിപ്പിച്ചു.
അവളൊന്നും മിണ്ടിയില്ല.
അടുക്കളയിലേക്കു കയറി. വെള്ളം തിളപ്പിച്ചു വെച്ചിരുന്ന പാത്രം കമിഴ്ത്തിവെച്ചിരിക്കുന്നു. അവൾ ചുറ്റും നോക്കി. എല്ലാ പാത്രങ്ങളും അങ്ങനെ തന്നെ. ഫ്രിഡ്ജു തുറന്നു. അവിടെയും ഒന്നുമില്ല.
അവൾ രണ്ടു ഗ്ലാസെടുത്ത് പൈപ്പിൽ നിന്നും വെള്ളമെടുത്ത് മക്കൾക്കു കൊടുത്തു.
അലമാരയിൽ നിന്നും ബിസ്ക്കറ്റു ടിന്നെടുത്തു തുറന്നു.
“പ്രഭേ”
അവൾ ഞെട്ടിത്തിരിഞ്ഞു. കുഞ്ഞമ്മായിയാണ്.
” കർമ്മം ചെയ്യുന്നതിനു മുമ്പ് എന്താ നീ ചെയ്യുന്നത്?ഇവരല്ലേ കർമ്മം ചെയ്യേണ്ടത്? തന്നിഷ്ടത്തിനു ഇപ്പോഴും ഒരു കുറവുമില്ലല്ലോ”
കുഞ്ഞുങ്ങൾ രണ്ടും പേടിച്ചരണ്ടു നിൽക്കുന്നതുകണ്ട് അവൾക്കു നിയന്ത്രിക്കാനായില്ല.
മക്കളെ കെട്ടിപ്പിടിച്ചവൾ തേങ്ങിക്കരഞ്ഞു.
തങ്ങൾക്കിനി ആരും ആശ്രയമില്ലെന്ന സത്യം അവളെ വീർപ്പുമുട്ടിച്ചു.
‘കുളിപ്പിക്കാനെടുക്കുകയല്ലേ ?”
ആരോ ചോദിക്കുന്നു.
കണ്ണുകളിറുക്കിയടച്ച് അവളാ തറയിൽ കമിഴ്ന്നു കിടന്നു.
” പിള്ളേരെ വിളിക്ക് . ആ പുതിയ തോർത്തെവിടെ “
വല്യേട്ടൻ അടുക്കളയിലേക്കുവന്നു.
“പ്രഭേ…. മക്കളോടു വരാൻ പറയ്. ചന്ദ്രീ നീയവരെ ഒന്നു കുളിപ്പിച്ചു മുമ്പിലേക്കു കൊണ്ടുവന്നേക്ക് “
” അമ്മ കുളിപ്പിച്ചാൽ മതി ” വാശി പിടിക്കുന്ന അച്ചുവിൻ്റെ കൈ പിടിച്ച് ഒരു ചേട്ടൻ്റെ ഭാരിച്ച ഉത്തരവാദിത്തത്തോടെ കിച്ചു ചന്ദ്രിയോടൊപ്പം പോകുന്നതു നോക്കി പ്രഭ ഭിത്തിയിലേക്കു ചാരിയിരുന്നു.
” എല്ലാം കഴിഞ്ഞല്ലോ.ഇനി പ്രഭ പോയി കുളിക്ക് ” ആരോ പറഞ്ഞു. കുളിമുറിയിൽക്കയറി അവൾ തേങ്ങിക്കരഞ്ഞു. ഷവറിലെ ജലധാരയോടൊപ്പം തോരാമഴപോലെ ആ കണ്ണീരും ഒഴുകിയിറങ്ങി. ഒരിയ്ക്കലും തോരാനിടയില്ലാത്ത ഒരു പേമാരിയാവും കാത്തിരിക്കുക എന്നവളോർത്തു.
“നീ വാ .കുറച്ചു കഞ്ഞി കുടിക്ക്.” ഉഷച്ചേച്ചിയാണ്. കിച്ചു കോരിക്കൊടുക്കുന്ന കഞ്ഞി ഒരു വഴക്കുമില്ലാതെ കുടിക്കുകയാണ് അച്ചുക്കുട്ടൻ. ഒരു ദിവസം കൊണ്ട് എൻ്റെ മക്കൾ എത്ര വലിയ കുട്ടികളായി മാറിയിരിക്കുന്നു.
അവൾക്ക് തേങ്ങലടക്കാനായില്ല. കണ്ണുനീർത്തുള്ളികൾ കഞ്ഞിയിലേക്കിറ്റിറ്റുവീണപ്പോൾ ഉഷച്ചേച്ചി അടുത്തു വന്നിരുന്നു.
“നീ അവരെ നോക്ക്. എട്ടും പൊട്ടും തിരിയാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഭാവി നിൻ്റെ കൈയിലാണ്. സഹിക്കാതെ നിവൃത്തിയില്ല കുട്ടീ. “
ബാഗുമായി കൊച്ചേച്ചിയും ചേട്ടനും ഇറങ്ങിക്കഴിഞ്ഞു.
”അവൾ ഡോക്ടറല്ലേ.പോകാതെ പറ്റില്ല. ഉഷയ്ക്കും പത്മയ്ക്കും സ്ക്കൂളടച്ചിരിക്കുകയല്ലേ.” വല്യേട്ടനാണ്.
“പ്രഭയുടെ ആങ്ങളമാരാരും വന്നില്ലേ?” ആരോ പതിയെ ചോദിച്ചു.
”അവരൊക്കെ വലിയ ബിസിനസുകാരല്ലേ. യാത്രയിലാണെന്നോ മറ്റോ ചന്ദ്രി പറയുന്നതു കേട്ടു.” വല്യേച്ചിയാണ്.
രാത്രി മക്കളെ കെട്ടിപ്പിടിച്ചു നീറുന്ന നെഞ്ചുമായി ഉറങ്ങാതെ കിടക്കുമ്പോൾ പ്രഭയുടെ മനസ്സുനിറയെ മുന്നിലുള്ള കനൽവഴികളായിരുന്നു. അതെല്ലാം എങ്ങനെ താണ്ടിക്കടക്കും? മക്കളെ എങ്ങനെ കര പറ്റിയ്ക്കും ? അവൾക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.
വരാൻ പോകുന്ന വേനലിൻ്റെ തീച്ചൂടിൽ നിന്നു നിൻ്റെ മക്കളെ സംരക്ഷിക്കാൻ….. ഒരു ചെറിയ തണലെങ്കിലും അവർക്കേകാൻ നീയല്ലാതെ മറ്റാരുമില്ലെന്നു മറക്കരുതേ എന്ന് അവളുടെ മനസ്സു കേണു.
രണ്ടു ദിവസം കഴിഞ്ഞ് വൈകുന്നേരം എല്ലാവരും ഒത്തുകൂടിയിരുന്നപ്പോൾ ചർച്ചാവിഷയം അവളും മക്കളുമായിരുന്നു.
” ഇനിയെന്താ പ്രഭേ നിൻ്റെ പ്ലാൻ” ചോദിച്ചത് വല്യേച്ചിയാണ്. മറുപടി പറഞ്ഞത് ചന്ദ്രിയും.
“ചേച്ചി പിള്ളേരെ ആ സ്കൂളിൽ നിന്നു മാറ്റി ഇവിടെയടുത്തുള്ള ഗവണ്മെൻ്റു സ്ക്കൂളിലാക്കട്ടെ. അപ്പോൾത്തന്നെ കുറെയൊക്കെ സമാധാനമാകും “
“ശരിയാ… അവിടുത്തെ ഫീസും ഡൊണേഷനും യൂണിഫോമും എല്ലാം കൂടി വലിയ ചിലവായിരിക്കും”
അമ്മായി അതിനെ പിന്തുണച്ചു.
“കുഞ്ഞുങ്ങൾ എവിടെ പഠിക്കണമെന്ന് അവൾ തീരുമാനിക്കട്ടെ. നിങ്ങളൊക്കെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നതെന്തിനാ?” ഉഷച്ചേച്ചിയുടെ എതിർപ്പിൽ പിന്നെയാരും ആ വിഷയം എടുത്തതേയില്ല
ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. താനും ഈ പിഞ്ചു കുഞ്ഞുങ്ങളും ഒരു ഭാരമായിത്തീരുമോ എന്ന ഭയം കൊണ്ടാവാം ആരുമൊന്നും പറഞ്ഞില്ല , ചോദിച്ചതുമില്ല.
ഒടുവിൽ ഉഷച്ചേച്ചിയും ചേട്ടനുമാണ് പോകാനിറങ്ങിയത്. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് അവർ പറഞ്ഞ വാക്കുകൾ ഒരു മഞ്ഞുമഴപോലെ അവളുടെ മനസ്സിൽ പെയ്തിറങ്ങി.
“പ്രഭേ… അവനെൻ്റെ അനിയനായിരുന്നെങ്കിലും എനിക്കു മകനേപ്പോലെയായിരുന്നുവെന്ന് നിനക്കറിയാമല്ലോ. എന്തു കാര്യമുണ്ടെങ്കിലും എന്നെ അറിയിക്കണം. എന്നും വരാനൊന്നും പറ്റിയില്ലെങ്കിലും ഞങ്ങളെന്നും നിനക്കും മക്കൾക്കും ഒപ്പമുണ്ട്. സമാധാനമായിരിക്ക് . ആരുമില്ലാത്തവർക്കു ദൈവമുണ്ടു കുട്ടീ. “
ചേട്ടൻ്റെ പോക്കറ്റിൽ നിന്നും ഒരു കവറെടുത്തു കൈയിൽത്തന്ന് അവർ യാത്ര പറഞ്ഞു.
പുറത്താരോ ചുമയ്ക്കുന്നതു കേട്ട് അവൾ വരാന്തയിലേക്കു വന്നു. രാഘവൻ ചേട്ടനാണ്.
“കുഞ്ഞേ… കഴിഞ്ഞാഴ്ച മുതൽ റബ്ബർ വെട്ടാൻ തുടങ്ങി. ഇപ്പോൾ വേണ്ടെന്ന് സാറിൻ്റെ ചേട്ടൻ പറഞ്ഞു. പക്ഷേ കുഞ്ഞിനു ജീവിക്കണ്ടേ? വെട്ടിത്തുടങ്ങാൻ ഉഷക്കുഞ്ഞാണു പറഞ്ഞത്. “
രാഘവൻ ചേട്ടൻ റബ്ബർ വെട്ടു കഴിയുമ്പോൾ ഒഴിഞ്ഞ സ്ഥലത്തൊക്കെ ഏത്തവാഴയും കപ്പയും നട്ടു; അവൾ അടുക്കള മുറ്റത്ത് പച്ചക്കറികളും.
മക്കളെ അതേ സ്ക്കൂളിൽത്തന്നെ പഠിപ്പിച്ചു. യാതൊരു വാശിയും നിർബ്ബന്ധവുമില്ലാതെ അവർ വളർന്നു. എങ്കിലും ഇടയ്ക്കൊക്കെ ടൗണിലെ ഹോട്ടലിൽ നിന്നു പൊറോട്ടയും ചിക്കനും വാങ്ങിക്കൊടുക്കുമ്പോൾ അച്ചു പറയും,
“അമ്മാ ഇതിന് അച്ഛൻ വാങ്ങിത്തരുന്നതിൻ്റെ രുചിയില്ലല്ലോ ” എന്ന്.
“എടാ ഇതിൽ അച്ഛൻ്റെ സ്നേഹമില്ലാത്തതു കൊണ്ടല്ലേ” എന്നു കിച്ചുവും.
ഒന്നും മിണ്ടാതെ കണ്ണുനിറച്ചിരിക്കുന്ന അമ്മയേക്കാണുമ്പോൾ അവർ രുചി അഭിനയിക്കും.
റബ്ബർ ഷീറ്റും ഏത്തക്കുലകളും പച്ചക്കറികളും കൊണ്ട് ജീവിതം എങ്ങനെയൊക്കെയോ മുന്നോട്ടു പോയി.
പ്ലസ്ടു കഴിഞ്ഞപ്പോൾ കിച്ചുവിന് എഞ്ചിനീയറിംഗിന് അഡ്മിഷൻ കിട്ടി. ഫീസടച്ചു ചേരണം. റബ്ബർഷീറ്റു വിറ്റിട്ടും പണം തികയാഞ്ഞപ്പോഴാണ് അവൾ കൊച്ചേച്ചിയെ വിളിച്ചത്.
“അയ്യോ പ്രഭേ… ഞങ്ങൾ കുറച്ചു ബുദ്ധിമുട്ടിലാണ്. കഴിഞ്ഞാഴ്ചയാണ് പുതിയ കാറെടുത്തത്. പിന്നെ ലക്ഷ്മിയ്ക്ക് വീടു വെച്ചു കൊണ്ടിരിക്കുകയാണ്. നീ വേറെ എവിടുന്നെങ്കിലും സഘടിപ്പിക്കാൻ നോക്ക് “
ആ വാക്കുകൾ മുള്ളുകളായി അവളെ കുത്തിനോവിച്ചു.
“നമുക്കതു വേണ്ടമ്മേ. ഞാൻ ഡിഗ്രിയ്ക്കു ചേർന്നോളാം” കിച്ചുവിൻ്റെ വാക്കുകൾ അവളുടെ സങ്കടം ആളിക്കത്തിച്ചതേയുള്ളു.
അടുത്ത ദിവസം ഉഷച്ചേച്ചി വിളിച്ചപ്പോഴാണ് അവളുടെ മനസ്സിലെ കനൽകെട്ടത്.
“പ്രഭേ നിൻ്റെ അക്കൗണ്ടിലേക്കു കുറച്ചു രൂപയയച്ചിട്ടുണ്ട്. കിച്ചുവിൻ്റെ ഫീസൊക്കെ അടയ്ക്കണ്ടേ “
രണ്ടുവർഷം കഴിഞ്ഞപ്പോൾ അച്ചുവും എഞ്ചിനീയറിംഗിനു ചേർന്നു.
“അവനു വേണ്ടി ലോണെടുക്കാം. ആരോടും ചോദിക്കാൻ നിൽക്കണ്ടമ്മാ”കിച്ചു നേരത്തെ തന്നെ അവളെ ഓർമ്മിപ്പിച്ചിരുന്നു.
കിച്ചുവിന് ജോലി കിട്ടിക്കഴിഞ്ഞപ്പോൾ കല്യാണാലോചനകളുമായി ബന്ധുക്കൾ അടുത്തു തുടങ്ങി. ഒരു കല്യാണ വീട്ടിൽ വെച്ചാണ് വല്യേച്ചി അടുത്തേക്കു വന്നത്.
“പ്രഭേ…. നമ്മുടെ രമേശൻ്റെ മോളെ കിച്ചുവിനൊന്നാലോചിക്കാം. അവർക്കുതാല്പര്യമാണ്. നൂറു പവനും കാറും കുറെ എസ്റ്റേററുമൊക്കെ കിട്ടും”വല്യേച്ചിയുടെ ഭർത്താവിൻ്റെ അനുജനാണ് രമേശ്.
“ചേച്ചീ അവന് സാധാരണ കുടുംബത്തിലെ ഒരു കുട്ടി മതിയെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. “
“അഹങ്കാരത്തിന് ഇപ്പോഴും ഒരു കുറവുമില്ല” പിറുപിറുത്തു കൊണ്ടവർ തിരിഞ്ഞു നടന്നു.
“അവളൊറ്റയ്ക്കാണ് അവരെ പഠിപ്പിച്ച് ഈ നിലയിലെത്തിച്ചത്. നിങ്ങളുടെ ആരുടെയും സഹായമുണ്ടായില്ലല്ലോ. അപ്പോൾ അവൾ കുറച്ച് അഹങ്കരിച്ചോട്ടെ“, ഉഷച്ചേച്ചി രംഗത്തുവന്നതോടെ അവർ പിൻ തിരിഞ്ഞു.
മക്കൾ രണ്ടും വിവാഹിതരായി. കിച്ചുവും ഗീതുവും മോനും അമേരിയ്ക്കയിലേക്കു പോയി. താൻ അച്ചുവിനോടൊപ്പം തിരുവനന്തപുരത്തേക്കും.
കടന്നുവന്ന വഴികൾ എത്ര കഠിനമായിരുന്നുവെന്ന് അവളോർത്തു. പക്ഷേ അതിനിടയിൽ നിഴലായെങ്കിലും വന്ന് തണലേകിയ കുറെപ്പേരെ എങ്ങനെ മറക്കും?
പനിപിടിച്ചു വിറയ്ക്കുന്ന കുഞ്ഞുങ്ങളുമായി ആശുപത്രിയിലേക്കോടുമ്പോൾ ഓട്ടോക്കാശുപോലും വാങ്ങാതെ എല്ലായ്പ്പോഴും എത്തിയിരുന്ന ജോസേട്ടൻ, സ്വന്തം പോലെ എല്ലാക്കാര്യങ്ങളിലും സഹായമായി നിന്ന രാഘവേട്ടൻ, മനസ്സിൽ ചിന്തിക്കുമ്പോഴേ സഹായവുമായെത്തിയിരുന്ന ഉഷച്ചേച്ചി .
വെന്തുനീറുന്ന മനസ്സിനെ തണുപ്പിക്കാൻ, കനൽക്കാറ്റേറ്റു തളർന്ന ശരീരത്തെ പഴയ പടിയാക്കാൻ ഇതെല്ലാം മതിയായിരുന്നു തനിക്കെന്നാലോചിച്ചപ്പോൾ പ്രഭയുടെ മനസ്സിൽ സന്തോഷവും അഭിമാനവും നിറഞ്ഞു.
തൻ്റെ ഒറ്റയാൾപ്പോരാട്ടം ലക്ഷ്യത്തിലെത്തിയിരിക്കുന്നു. താൻ സ്വപ്നം കണ്ട സ്നേഹത്തുരുത്തിലെത്തിക്കഴിഞ്ഞു. അതിനായി ഇതുവരെ അനുഭവിച്ചതൊക്കെ മറക്കണം. ഇന്നിൽ ജീവിക്കണം. നഷ്ടപ്പെട്ടതൊക്കെ പോകട്ടെ. നേടിയതൊക്കെയാണ് വിജയം.
“അമ്മേ…. അമ്മേ…. എന്തൊരുറക്കമാണ്. നമ്മൾ വീട്ടിലെത്തി. “
പ്രഭ കണ്ണു തുറന്നു. കാർത്തിക മോളെ എടുത്തു. കാറിൽ നിന്നിറങ്ങി മക്കളോടൊപ്പം വീട്ടിലേക്കു കയറുമ്പോൾ കടന്നുവന്ന വഴിത്താരകളെല്ലാം അവൾ മറക്കാൻ ശ്രമിച്ചു. തൻ്റെ ചില്ലകളിൽ കൂടുകൂട്ടിയ കുഞ്ഞിക്കിളികളാണിനി തൻ്റെ ലോകം എന്നവൾ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ
..


18 Comments
നല്ല രചന ആശംസകൾ സുമ
നന്ദി, സ്നേഹം ജലജ❤️❤️
ജീവിതം ഇനി മുന്നോട്ട് പോകാൻ അസാധ്യം എന്ന് ചിന്തിച്ച് ജീവൻ അവസാനിപ്പിക്കുന്നവർക്കൊക്കെയും ഒരു കണ്ണാടി ആണീ എഴുത്ത്!
ആരുമില്ലാത്തവർക്ക് ദൈവം ആരുടെയെങ്കിലും രൂപത്തിൽ വരുമെന്നും.
ഉഷ ചേച്ചിയെ പോലെ ഒരാൾ എല്ലാവരുടെ ലൈഫിലും വേണം.. പിന്നെ മനസാന്നിധ്യവും..
നന്നായി മനസ്സിൽ തട്ടിയ എഴുത്ത്!
എന്തോ.. ഓർക്കുമ്പോൾ ഒരു വിങ്ങൽ..
ഒരു ജീവിതം ഫുൾ സ്വയം ജീവിക്കാതെ മക്കൾക്ക് മാത്രം നൽകിയല്ലോ ന്ന്..
❤️❤️❤️❤️ നന്നായി എഴുതി
സന്തോഷം, നന്ദി സ്നേഹം അഞ്ജൂ❤️❤️❤️❤️
നല്ല രചന ❤️
Thank u dear ❤️❤️
നല്ല രചന.👌
ഇഷ്ടപ്പെട്ടു. 😍
Thank u dear ❤️❤️
മനോഹരം . മായാത്ത ഓർമ്മകളായി കനൽവഴികൾ. നന്നായി എഴുതി..
Thank u dear ❤️❤️
❤️ Heart touching 👍 👌
നന്ദി, സ്നേഹം❤️❤️
സുപ്പർ കഥ 🥰🥰🥰
Thank u dear ❤️❤️
അസ്സലായി എഴുതി ട്ടോ
ഇഷ്ട്ടം ❤️
ഒരു പാടു സന്തോഷം ഈ പ്രോത്സാഹനമാണ് ഏറ്റവും വലിയ സമ്മാനവും പ്രചോദനവും
നന്ദി, സ്നേഹം നന്ദ❤️❤️
നല്ല കഥ😍
Thank u dear ❤️❤️