”ദേ കുട്ട്യോ, മീനമാസത്തിലെ അശ്വതി അന്നാണ് കുട്ടൻ്റെ പിറന്നാൾ. കോമരങ്ങൾ കാവുതീണ്ടുന്ന സമയത്താ ഞാൻ ചായ്പ്പിൽ എൻ്റെ മോനെ പെറ്റത്ത്…”
മുത്തശ്ശിയുടെ സ്ഥിരം പല്ലവി ദേവിയുടെ അനുഗ്രഹം ഉള്ള കുട്ടിയാ! നല്ല ദേവി ഉപാസകനും
ഇതാണ് എൻ്റെ ചെറിയച്ഛൻ. കുട്ടിക്കാലത്ത് കേട്ട് കേട്ട് നല്ല നിശ്ചയമാ ചെറിയച്ഛൻ്റെ ജൻമദിനം. തൻ്റെ ഓർമ്മകളിൽ തൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ച ആൾ. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഞങ്ങളെ അനാഥരാക്കി വിടാതെ സ്വന്തമാക്കി വളർത്തിയവർ…
മുത്തശ്ശി, ചെറിയച്ഛൻ, അപ്പച്ചി
ജീവിതത്തിൽ ഇവർ ചെലുത്തിയ സ്വാധീനം അത്രയ്ക്കുണ്ട്. ഒരു മനുഷ്യായുസ്സു മുഴുവൻ കാളയെ പ്പോലെ പണിയെടുത്ത് മൂന്ന് കുഞ്ഞുങ്ങളെ വളർത്തിയ കഥ. മുത്തശ്ശി ഒഴികെ എല്ലാവരും ചെറിയച്ഛനെ നിർബന്ധിച്ചു വിവാഹം കഴിക്കാൻ. അന്ന് ചെറിയച്ഛൻ പറഞ്ഞ മറുപടി ഇന്നും കാതിലുണ്ട്.
” മൂന്ന് കുട്ടികൾ ഉള്ള എനിക്ക് ഒരു വിവാഹമോ”
ഞാനും ,അനിയൻമാരും, ചെറിയച്ഛൻ്റെ മക്കളായിരുന്നു. ജൻമം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് പൊന്നു പോലെ വളർത്തി. താഴെ വച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും.
ജീവനും ജീവിതവും ഞങ്ങൾക്കു വേണ്ടി ഉഴിഞ്ഞു വെച്ചു
എന്നിട്ടിപ്പൊഴോ വല്ല മാറ്റവും ഉണ്ടോ? പഴയ പോലെ മൂന്നാളും ഞങ്ങളെ പ്രതീക്ഷിച്ച് കാത്തിരിക്കുന്നു..
ഓണത്തിന് ഓണക്കോടി, വിഷുവിന് കൈനീട്ടം എന്തൊക്കെ തരാമോ അതെല്ലാം തരുന്നു.
ഇടയ്ക്ക് വിളിക്കുമ്പോൾ മുത്തശ്ശി പറയും നന്ദമോളും അന്തുവും അല്ലേ ഇവിടില്ലാതെ ഉള്ളൂ, ശ്രീ ഇവിടെയുണ്ടല്ലോ റിസർച്ചും പഠിത്തവും ഒക്കെ ആയിട്ട്. ഒരു കാര്യത്തിലേ എനിക്ക് ആധിയുള്ളൂ, ഇവൻ ഇനി ഹരികുട്ടനെ പ്പോലെ ഒറ്റാം തടിയാവുമോ ?
എല്ലാ തലമുറയിലും ഒരാൾ ഉണ്ടാകും.
തറവാടിൻ്റെ ‘സുകൃതക്ഷയം ‘ മുത്തശ്ശി പിറു പിറുക്കും
കല്യാണം കഴിക്കാത്ത ഒരു ആണും, പൂക്കാത്ത ഒരു ഇലഞ്ഞി മരവും ഇല്ലിക്കൽ തറവാടിൻ്റെ പ്രത്യേകതയാ…
ചെറുപ്പകാലത്ത് ഒരു പാട് അസുഖങ്ങൾ ഉണ്ടായിരുന്നു. ശ്വാസം മുട്ടൽ കൂടപ്പിറപ്പായിരുന്നു. പത്തു വയസ്സ് വരെ തോളിലിട്ട് ഉറക്കിയിട്ടുണ്ട്. പാവം സ്കൂളിലേക്ക് എടുത്തു കൊണ്ട് പോയിട്ടുണ്ട്. അങ്ങിനെ അങ്ങിനെ എന്തൊക്കെ..
രാത്രി ചായക്കട പൂട്ടി സൈക്കിളിൽ രജീനി കാന്തിനെ പ്പോലെ വരുന്ന വരവ് മറക്കാൻ പറ്റില്ല. സൈക്കിൾ പെട്ടിയിൽ തനിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി കൊണ്ടു തരും
ത്രിസന്ധ്യ നേരത്ത് വീട്ടിൽ വിളക്ക് കാട്ടലും നാമജപവും ഉണ്ട്. മുത്തശ്ശി കസേരയിൽ ഇരിക്കും താഴെ ഞങ്ങളും.
ഏകദേശം 6. 30 മണിയോടെ വിളക്ക് കാട്ടും അപ്പോ തുടങ്ങും മുത്തശ്ശി
നന്ദ മോളെ അന്തു കുട്ടാ ഇങ്ങിട്ട് വരൂ
ആര് വരാൻ ? ഏകദേശം 7. 30 ഓടെ ഞങ്ങൾ എത്തും അതിന് കാരണമുണ്ട് ചെറിയച്ഛൻ കട പൂട്ടി വരുന്നത് അപ്പോഴാണ്
നാമം ജപിക്കുന്നുണ്ടെങ്കിലും ശ്രദ്ധ വഴിയിലേക്കായിരിക്കും
സൈക്കിളിൻ്റെ ബെല്ലടി കേൾക്കുന്നുണ്ടോ ?
”ണിം ‘” ണിം” സൈക്കിൾ പടി കടന്നു വരുമ്പോൾ ഞാൻ മാത്രം കണ്ണടയ്ക്കും എന്നിട്ട് ചൊല്ലും
“”രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം”
ചെറിയച്ഛൻ മുത്തശ്ശിയോട് പറയും,
അമ്മേ മോൾ നല്ല പ്രാർത്ഥനയിലാണ് ശല്യപ്പെടുത്തേണ്ട.
എല്ലാവരും മെല്ലെ അടുക്കളിയിലേക്ക് പോകും. പത്തു മിനിറ്റിനകം ചായയും പരിപ്പു വടയുമായി ഉമ്മറത്തെത്തും.
അമ്മേ നന്ദു ന് ഉണ്ടോ ?
ചിരിച്ചു കൊണ്ട് മുത്തശ്ശി പറയും, അവൾ തിന്നണ്ട
ഇതു കേട്ട പാതി കേൾക്കാത്ത പാതി ചാടി എഴുന്നേറ്റ് ചെറിയച്ഛൻ്റെ ചായയും പരിപ്പു വടയും ഞാൻ സ്വന്തമാക്കും ഇതായിരുന്നു പതിവ് ചെറിയച്ഛൻ എനിക്കാരാണ് എന്നു ചോദിച്ചാൽ ഉത്തരമില്ല.
ജൻമം തന്നില്ല എന്നതൊഴിച്ചാൽ ജീവനും ജീവിതവും ഞങ്ങൾക്കു തന്ന ഞങ്ങളുടെ കൺകണ്ട ദൈവം !
ഞങ്ങൾക്ക് ആർക്ക് എങ്കിലും വയ്യാതെ ആയാൽ പിന്നെ ചെറിയച്ഛൻ ഉറങ്ങില്ല ആധിയാണ്. അപ്പോ തന്നെ കണിയാരുടെ അടുത്ത് പോകും, ചരട് ജപിച്ചു കെട്ടും, ധാര കഴിക്കും, ഓതി ഇടും പിന്നെ ഞങ്ങൾ സുഖപ്പെടുമ്പോഴെ കടയിലേക്കു പോലും പോവൂ
നാട്ടുകാർ ഒക്കെ ചെറിയച്ഛനെ പരിഹസിക്കു മായിരുന്നു ഞങ്ങൾക്കു വേണ്ടി ജീവിതം മാറ്റി വെച്ചതിന് സ്വന്തം മക്കൾ പോലും നോക്കാത്ത ഈ കാലത്ത് അന്യൻ്റെ മക്കൾ നോക്കുമോ ?
എന്തു കേട്ടാലും ഒന്നും പറയാതെ നടന്നു നീങ്ങും
എന്നോട് എനിക്ക് ഈ ലോകത്ത് ആരോടാണ് ‘ കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ കണ്ണടച്ച് പറയും എൻ്റെ “ചെറിയച്ചനോട്”
അത് അങ്ങിനെയാ ധരനേക്കാളും, മക്കളേക്കാളും, ഒക്കെ എനിക്കിഷ്ടം ചെറിയച്ഛനെയും, മുത്തശ്ശിയേയും, എൻ്റെ കൂടപ്പിറപ്പുകളേയും ആണ്.
ചെറിയച്ഛനെ ഒരു നിമിഷം പോലും ഓർക്കാതിരിക്കാൻ ആവില്ല അത്രയ്ക്കുണ്ട് ആത്മ ബന്ധം. ഭ്രാന്തു പിടിച്ച് ചങ്ങലയിൽ കിടന്ന് നരകിച്ചു തീരേണ്ട എന്നെ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിച്ചത് ആ മനുഷ്യനാണ് പറഞ്ഞാലും പറഞ്ഞാലും തീരില്ല !!
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം രാത്രി ഉറക്കമിളച്ച് പഠിക്കുന്ന ശീലം ഉണ്ടായിരുന്നു. പുറത്ത് വരാന്തയിൽ ഇരുന്നാണ് പഠിക്കാറ് മുത്തശ്ശി അടുത്ത് ഉണ്ടാകും ഓണ പരീക്ഷയുടെ അവസാന ദിവസം രാത്രി കണക്കു ചെയ്തു കൊണ്ടിരുന്ന ഞാൻ പെട്ടെന്ന് ഇടതുവശത്തേക്കു നോക്കിയപ്പോൾ മുത്തശ്ശി ഇല്ല മനസ്സിലേക്ക് എന്തോ ഒരു ഭയം വന്നു. ഭയത്തോടെ വലത്തേക്ക് നോക്കി കൂറ്റാ കൂറ്റിരുട്ട് എന്തോ ശക്തമായി മുഖത്ത് തട്ടി ധൈര്യം സംഭരിച്ച് അലറാൻ നോക്കി പറ്റുന്നില്ല കുതറാൻ നോക്കിയതും ബോധമില്ലാതെ വീണു പോയി ബോധം വന്നപ്പോൾ ആശുപത്രി കിടക്കയിൽ പരീക്ഷക്കു പോകണ്ട എന്നു മാത്രം പറഞ്ഞു
വെളിച്ചത്തെ കാണുമ്പോൾ ഭയം, പേടി ആരോടും മിണ്ടാൻ ഇഷ്ടമല്ല. മുറിയിൽ ഒറ്റയ്ക്ക് അടച്ചിരിക്കും
അങ്ങിനെ …..എന്റെയും ചെറിയച്ഛൻ്റെയും ഡ്രസ്സുകൾ കുത്തി നിറച്ച് എന്നെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങി
അമ്മാവൻ ചെറിയച്ഛനോട് പറഞ്ഞത് ഇങ്ങനെയാണ് ചികിത്സിച്ചിട്ട് യാതൊരു കാര്യമില്ല അമ്മയുടെ കുടുംബത്തിൽ ഭ്രാന്തന്മാർ ഉണ്ടല്ലോ പാരമ്പര്യമായി കിട്ടിയത് മാറ്റാൻ പറ്റില്ല അന്നാണ് ജീവിതത്തിൽ ആദ്യമായി ചെറിയച്ഛൻ ദേഷ്യപ്പെട്ട് കണ്ടത്
കണ്ണു ചുവന്ന് ചുണ്ടുകൾ വിറച്ച് കോമരത്തെ പോലെ അമ്മാവന്റെ കഴുത്തിന് പിടിച്ച് ചെറിയച്ഛൻ അലറി
”ഇല്ലടോ നായിൻ്റെ മോനെ” എൻ്റെ മോൾക്ക് ഭ്രാന്തില്ല ഭ്രാന്തുണ്ടേൽ ഞാനത് മാറ്റിയെടുക്കും അമ്മയാണേ സത്യം നോക്കിക്കോ താൻ
തന്നെയും കൂട്ടി ചെറിയച്ഛൻ നേരെ പോയത് കൂട്ടുകാരനും ഡോക്ടറുമായ പത്മനാഭൻ സാറിന്റെ അടുത്തേക്ക് ആയിരുന്നു ഒറ്റ പാലത്തെ സുകൃത ത്തിലേക്ക് ചികിൽസി ക്കുമ്പോൾ സാറിനും പ്രതീക്ഷ ഇല്ലായിരുന്നു ഒത്തിരി ചികിൽസകൾ, കിഴികൾ, ധാരകൾ, ധ്യാനം രണ്ടു മാസം എൻ്റെ അടുത്ത് നിന്ന് മാറാതെ ചെറിയച്ഛനും അങ്ങിനെ പൂർണ്ണമായി ഞാൻ സുഖപ്പെട്ടു എന്നെയും കൂട്ടി ജേതാവായി തറവാട്ടിൽ തിരിച്ചെത്തി. പിന്നെ പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ വിജയം തുടർന്നുള്ള കോളേജ് വിദ്യഭ്യാസം ചെറിയച്ഛൻ്റെ ആഗ്രഹപ്രകാരം ധരനുമായുള്ള വിവാഹം. അതിൽ താളപ്പിഴകൾ വന്നപ്പോഴാണ് ചെറിയച്ഛ്ന് അതിലേറെ വിഷമമായത്. എപ്പോഴോ ഒരിക്കൽ മുത്തശ്ശിയും ചെറിയച്ഛനും കൂടെ തന്നോട് ചോദിച്ചിരുന്നു വല്ല ഇഷ്ടങ്ങളും കുട്ടിക്ക് ഉണ്ടോ ? എന്ന് അതിന് തൻ്റെ മറുപടി ഇങ്ങനെ യായിരുന്നു നിങ്ങൾക്കു വേണ്ടി മാറ്റി വെയ്ക്കാൻ പറ്റാത്ത ഒരിഷ്ടവും തനിക്ക് ഇല്ല എന്ന് പക്ഷെ അന്ന് തൻ്റെ കണ്ണുകൾ നിറഞ്ഞത് ചെറിയച്ഛൻ കണ്ടുവോ ? ആവോ ?
ജീവിതത്തിൻ്റെ ശക്തമായ ഒഴുക്കിൽ ധരനുമായി ഒരുമിച്ച് നീങ്ങി മനസ്സു കൊണ്ട് ഒരു പാട് ദൂരത്തായിരുന്നു എങ്കിലും മറ്റുള്ളവരുടെ മുൻപിൽ മാതൃക ദമ്പതികൾ ആയിരുന്നു ഞങ്ങൾ ഇന്നും, എന്നും, ഇപ്പോഴും അഭിനയിച്ച് തകർക്കുന്നു ഒരു സംശയം ബാക്കി ആരായിരിക്കും ദേശീയ അവാർഡ് ജേതാവ് !!
മക്കളൊക്കെ തനിച്ച് പറക്കാറായി. പല സഥലങ്ങളിൽ ചേക്കേറി താനും ധരനും മാത്രം അതു ഒരു പാട് നാൾ കൊണ്ട് നടക്കാൻ ആവില്ല അതുകൊണ്ടാണ് ബോധക്ഷയം വന്നത്
നന്ദയ്ക്ക് വയ്യാതെ ആയി എന്നു പറഞ്ഞപ്പോഴെ മൂത്ത സഹോദരൻ യുറോപ്പിൽ നിന്ന് പറന്നിറങ്ങി അവനോട് വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു മതിയായി മസ്കറ്റ് ജീവിതം നാട്ടിലേക്ക് പോകണം മുത്തശ്ശിക്ക് 102 വയസ്സ്, ചെറിയച്ചന് 85, ഒടുവിൽ സമ്മതിച്ചു ധരനും എതിർത്തില്ല ശല്യം ഒഴിഞ്ഞ ഭാവമായിരുന്നു
അന്തുവും ഞാനും വരുന്നത് തറവാട്ടിൽ ആർക്കും അറിയില്ലായിരുന്നു ഏയർപോർട്ടിൽ നിന്ന് ടാക്സി വിളിച്ചാണ് വീട്ടിലേക്ക് പോയത്
വീട് അടുക്കുന്തോറും ഹൃദയം ഇങ്ങനെ പട പട ശ്വാസഗതി കൂടുന്നു ആരൊക്കെ ഉണ്ടാവും എന്തായിരിക്കും ഭാവം?
വീടിനു മുൻപിൽ കാർ നിറുത്തി ഞങ്ങൾ തറവാട്ടിലേക്ക് നടന്നു ചാരുകസേരയിൽ ചെറിയച്ഛൻ ഇരിപ്പുണ്ട് കാർ വന്നതൊന്നും അറി ഞ്ഞിട്ടില്ല കുറച്ചു നീങ്ങി മരകസേരയിൽ മുത്തശ്ശി ഞങ്ങൾ തൊട്ടടുത്ത് എത്തി പെട്ടെന്ന് ചെറിയച്ഛൻ തല ഉയർത്തി നോക്കി വീണ്ടും കണ്ണടയുടെ മുകളിലൂടെ ഒന്ന് നോക്കി കണ്ണട ഊരി നോക്കി
അമ്മേ.. … ഒരു അലർച്ചയായിരുന്നു
ദേ ഒന്നു നോക്ക് എൻ്റെ മക്കൾ എൻ്റെ പിറന്നാൾ ആയിട്ട് വന്നതു കണ്ടില്ലേ
മുത്തശ്ശി മെല്ലെ മുന്നിലേക്ക് നടന്നു സത്യമാണോ
സത്യമാണ് മുത്തശ്ശി
ചെറിയച്ഛൻ ഓടി തൻ്റെ അടുത്തേക്ക് വന്നു അമ്മേ എൻ്റെ മോൾ കണ്ണട വച്ചിരിക്കുന്നു ദേ അമ്മേ മോളുടെ മുടി വെളുത്തിരിക്കുന്നു
എൻ്റെ ദേവി എൻ്റെ കുട്ടിക്ക് എന്താ പറ്റിയത്
എനിക്കൊന്നും പറ്റിയില്ല ചെറിയച്ഛാ വയസ്സായി അത്രതന്നെ
അമ്മേ കൊച്ചു പറയുന്നത് കേട്ടോ വയസ്സായി എന്നു
കുട്ടികൾക്ക് വയസ്സാവുമോ ?
അല്ല മുത്തശ്ശി പിറന്നാളായിട്ട് എന്താ സ്പെഷൽ ?
ഒന്നുല്ല കുട്ട്യോ
അമ്മേ ഞാൻ ഇന്നു പറഞ്ഞേ ഉള്ളൂ എൻ്റെ ദേവിയോട് മക്കളെ കാണാൻ തോന്നുന്നു എന്ന് ദേ അപ്പോഴെ എത്തി
ഞങ്ങൾക്കു വേണ്ടി ഒരുപാട് വെയിലേറ്റില്ലേ ഇനി ഞാൻ തണൽഏകാം പോടി കാന്താരി
അങ്ങ് അകലെ പകലോൻ എരിഞ്ഞടങ്ങുന്നു ആകാശം ചെമ്പട്ട് പുതച്ചപോലെ ആൽ മരത്തിൽ പക്ഷികൾ കലപില കൂട്ടുന്നു മുത്തശ്ശിയും ചെറിയച്ഛനും പ്രായം കുറഞ്ഞു വോ പഴയ പ്രായത്തിലേക്ക് രണ്ടു പേരും പോയ പോലെ…


4 Comments
മനോഹരം, സ്വന്തം മക്കളെക്കാൾ സ്നേഹിക്കാൻ അവർക്കു വേണ്ടി ജീവിതം വേണ്ടെന്ന് വെച്ചയാൾ, മനസ്സിൽ തൊട്ടെഴുതി. 😍
പിറന്നാൾ സമ്മാനം 👌
നന്നായി എഴുതി❤️🌹👌
അങ്ങനെയും un conditionally സ്നേഹിക്കുന്ന ചില മനുഷ്യരുണ്ട്!
ജീവിതത്തിലെ ഓരോ പടവും വ്യക്തമായി എഴുതി. ഒറ്റ മര ത്തണലിൽ ജീവിതം പൂക്കുന്നവരുടെ കഥ.
നന്നായിട്ടുണ്ട്..
സിജി ❤️
മനോഹരം. ചേർത്തുനിർത്തലിന്റെ തണൽ…