അവിചാരിതമായി കയറിവന്ന്, ഓളങ്ങളില്ലാത്ത തടാകംപോലെ ശാന്തമായി ശയിക്കുകയായിരുന്ന എൻ്റെ കുടുംബത്തിൻ്റെ സമാധാനത്തിൽ അസ്വസ്ഥതകളുടെ ചുഴികളുണ്ടാക്കിയ സ്ഥലംമാറ്റത്തോട് സമരസപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു എന്ന് ബോദ്ധ്യപ്പെടുത്തുകയാണ്, മാസം രണ്ടു കഴിഞ്ഞിട്ടും അസ്വസ്ഥമായിരിക്കുന്ന എൻ്റെ മനസ്സ്. നാലുമണിക്കൂർ ട്രെയിൻ യാത്ര, ഒന്നേകാൽ മണിക്കൂർ നീളുന്ന ബസ് യാത്ര – ഇത്രയും വേണ്ടിവരും വീട്ടിൽ നിന്ന് പുതിയ എൻ്റെ താവളത്തിൽ എത്തിപ്പെടാൻ. മെട്രോ സിറ്റിയുടെ സൗകര്യങ്ങളിൽ അഭിരമിച്ചിരുന്ന മനസ്സിന് എന്തുകൊണ്ടോ ഗ്രാമാന്തരീക്ഷത്തിൻ്റെ രീതികളോട് പൊരുത്തപ്പെടാനൊരു വിമുഖത. നൈർമല്യം നിറഞ്ഞ മനസ്സുള്ളവരാണ് ഇവിടത്തുകാർ എന്ന് പലവിധത്തിൽ ബോദ്ധ്യപ്പെടുന്നുണ്ടെങ്കിലും അതിലൊന്നും സന്തോഷം കണ്ടെത്താനാകാത്തത് എൻ്റെ ജീവിതപങ്കാളിയായ ജിതേഷിനേയും ഏകമകൾ കാവ്യയേയും പിരിഞ്ഞിരിക്കുന്നതിൻ്റെ സങ്കടം കൊണ്ടാണെന്ന് എനിക്ക് നന്നായറിയാം.
“ഗോപികാ, നീ വെറുതേ ടെൻഷനടിക്കേണ്ട. എൻ്റെ ചെറുപ്പം മുതലേ എനിക്ക് വീട്ടുജോലികൾ ശീലമാണ്. ഉദ്യോഗസ്ഥയായ അമ്മയ്ക്ക് കിട്ടിയ സ്ഥലം മാറ്റങ്ങളാണ് എന്നെയങ്ങനെ പരുവപ്പെടുത്തിയെടുത്തത്. കാവ്യ പത്തുവയസ്സുള്ള കുട്ടിയാണ്. അവൾക്ക് സ്വന്തം കാര്യം നന്നായിത്തന്നെ നോക്കാനറിയാം. പിന്നെ ഞാനില്ലേ ഇവിടെ, അമ്മയുടേയും അച്ഛൻ്റേയും ഡബിൾ റോൾ കയ്യാളുന്ന ഞാൻ! മോൾക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കുന്നുണ്ട്. ”
എന്നെ സമാധാനിപ്പിക്കാൻ വേണ്ടി ജിതേഷ് അയയ്ക്കുന്ന വോയ്സ് ക്ലിപ്പിലെ പ്രധാന പോയൻ്റുകൾ ഇവയൊക്കെയാണ്. എന്നാലും ചില നേരം എൻ്റെ മനസ്സ് ആർത്തലയ്ക്കും, രണ്ടുപേരുടേയും സാമീപ്യത്തിനു വേണ്ടി. ഓഫീസിൽ നിന്ന് തിരിച്ചെത്തിയാൽ പിന്നെ സമയത്തിന് മന്തുകാലുവച്ചതുപോലെയാണ്, ഒച്ചിഴയുംപോലെ ഇഴഞ്ഞിഴഞ്ഞു നീങ്ങും. എന്നും ഞാൻ രാത്രിയുടെ നിശബ്ദത കൂടുകൂട്ടുംവരെ ടെറസിൽ കഴിച്ചുകൂട്ടും. മേഘങ്ങൾ താണിറങ്ങി ഉമ്മ വയ്ക്കുന്ന വൻമലയുടെ മനോഹാരിതയൊന്നും ആസ്വദിക്കാനാകാതെ നിൽക്കുമ്പോൾ കാവ്യയെൻ്റെ വയറിനുമേലേ കൈ ചുറ്റിപ്പിടിച്ചു മെല്ലേ ചോദിക്കും, ഇത്ര ഭംഗിയുള്ള കാഴ്ച്ചകളുണ്ടായിട്ടായിട്ടാണോ വിരസത മാത്രമാണ് ഇവിടെ കൂട്ടുള്ളതെന്ന് അമ്മ പറഞ്ഞതെന്ന്?
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അവളുടെ അസാന്നിദ്ധ്യം ഉള്ളിൽ പകരുന്ന നോവ് കണ്ണുകളിൽ നീർ നിറയ്ക്കും.
വൈകുന്നേരങ്ങളിൽ എനിക്ക് റൂമിൽ ഇരിക്കാൻ തോന്നാറില്ല, സദാ ഫോണിൽ ശബ്ദ സന്ദേശങ്ങളയയ്ക്കുന്ന എൻ്റെ സഹമുറിയത്തിയായ മീനയുടെ പ്രണയസല്ലാപങ്ങൾ അരോചകമായതിനാലാണത്.
പക്ഷേ ഇന്ന് ദിനചര്യകൾ മാറി മറിഞ്ഞു. ഞാൻ പുതിയൊരു താവളം തേടിയത് മീനയുടെ പുതിയ മുഖം കണ്ട് ഞെട്ടിയതുകൊണ്ടാണ്. വിവാഹേതര ബന്ധത്തെ മൂടിപ്പിടിച്ച് രഹസ്യമാക്കി വയ്ക്കാൻ തുനിഞ്ഞവളുടെ മുഖംമൂടി അഴിഞ്ഞുവീണപ്പോൾ വീണ്ടും അതേ മുറിയിൽ അവൾക്കൊപ്പം കഴിയാൻ തീർത്തും താൽപ്പര്യക്കുറവ്. അങ്ങനെ പെട്ടെന്ന് തട്ടിക്കൂട്ടിയെടുത്തതാണ് പുതിയ താവളം. ഗൗരിടീച്ചറുടെ രണ്ടുനിലവീടിൻ്റെ മുറ്റത്തിന്നരികെയുള്ള വയസ്സൻമാവിനു തൊട്ടരികിൽ തലയുയർത്തി നിന്ന ചന്ദനനിറം പൂശിയഔട്ട് ഹൗസ്. ഓഫീസിലെ സഹപ്രവർത്തകനായ ദിനകരനാണ് ഇത് സംഘടിപ്പിച്ചു തന്നത്. ഒപ്പം ഒരഭിപ്രായവും പറഞ്ഞു,
“ഗൗരി ടീച്ചർ ഒട്ടും ഫ്രണ്ട്ലിയല്ല. നാട്ടുകാരോടും സഹവാസമില്ല. ഒന്നു ചിരിക്കുന്നത് കണ്ടിട്ടില്ല. സദാ ഗൗരവം. പക്ഷേ, കുഴപ്പക്കാരിയല്ല കേട്ടോ? പിന്നെയിത് അവരുടെ വീടല്ല; ഔട്ട് ഹൗസാണല്ലോ. ഒന്നിച്ചു താമസിക്കുന്നതിൻ്റെ ബുദ്ധിമുട്ടുണ്ടാകില്ല. “
ദിനകരൻ പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു, ഗൗരി ടീച്ചറുടെ കാര്യമാത്രപ്രസക്തമായ സംഭാഷണം കേട്ടിട്ട്. മുൻവിധികൊണ്ടാകാം ഞങ്ങൾക്കിടയിലെ അപരിചിതത്വത്തിൻ്റെ മഞ്ഞുരുക്കാൻ ഞാൻ തെല്ലും ശ്രമിക്കാതിരുന്നത്.
പക്ഷേ ഒരുമാസം കഴിഞ്ഞില്ല, ഗൗരി ടീച്ചറിൻ്റെ മനസ്സു തിരിച്ചറിയാൻ. തെന്നിവീണു കാൽപ്പാദം പിണങ്ങിയപ്പോൾ എനിക്ക് വാക്കറിനെ കൂട്ടുപിടിക്കേണ്ടി വന്നു. അപകടവിവരം ജിതേഷിൽ നിന്നും കാവ്യയിൽ നിന്നും മറച്ചുപിടിച്ചത് അവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ്. ഈ കാലയളവിൽ എന്നുംസമയാസമയങ്ങളിൽ ആഹാരം എൻ്റെ മേശപ്പുറത്തെത്തിയത് ഗൗരി ടീച്ചറിൻ്റെ സ്നേഹത്തിൻ്റെ മേമ്പൊടിയോടു കൂടിയാണ്. എനിക്ക് വേണ്ടി ടീച്ചർ ബുദ്ധിമുട്ടേണ്ട എന്ന് പറഞ്ഞപ്പോൾ
‘എന്തു ബുദ്ധിമുട്ട്? നാലുപേരുടെ ഭക്ഷണത്തിനൊപ്പം ഒരാൾക്കുകൂടി വച്ചുവിളമ്പുന്നതാണോ ബുദ്ധിമുട്ട്? ‘ എന്നായിരുന്നു മറുപടി.
നാലുപേരോ എന്ന എൻ്റെ കണ്ണിലെ ചോദ്യം വായിച്ചതുകൊണ്ടാകാം, ടീച്ചർ രഹസ്യങ്ങളുടെ മൂടി തുറന്നത്. അങ്ങനെ ആടി ഉലയാത്ത ഒറ്റമരം പോലെ നിന്നിരുന്ന ഗൗരി ടീച്ചറുടെ പുതിയരൂപം എൻ്റെ മനസ്സെന്ന തെളിനീർപ്പുഴയിലെ പ്രതിബിംബമായി. അതിൽ ഞാൻ കണ്ടു വിവാഹത്തെക്കുറിച്ച് സുന്ദര സ്വപ്നങ്ങൾ കണ്ടുനടന്ന ഗൗരിയെന്ന ഇരുപത്തിനാലുകാരിയെ. ശിവദാസ് എന്ന ഭർത്താവിൻ്റെ ദുഷ്പ്രവൃത്തികളെ എത്ര ശ്രമിച്ചാലും തിരുത്താനാവില്ല എന്നു തിരിച്ചറിഞ്ഞ പാവം ഗൗരിയെ. അവൾ ആ വീട്ടിൽ അഭയം കണ്ടെത്തിയത് ശിവദാസിൻ്റെ അച്ഛനമ്മമാരുടെ സ്നേഹത്തിലായിരുന്നു. അഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടിയാണ് ജോലി നേടിയെടുത്തത്. പരസ്ത്രീയെ മനസ്സിൽ പേറുന്നവൻ്റെയൊപ്പമുള്ള ജീവിതം വേണ്ടെന്നു പറഞ്ഞിറങ്ങുമ്പോൾ തനിച്ചായിരുന്നു, നാലുവർഷത്തെ ദാമ്പത്യത്തിനും സമ്മാനിക്കാനായിരുന്നില്ല അമ്മയെന്ന മഹനീയമായ പദവി.
പിന്നീട് മറ്റൊരാൾക്കും മനസ്സും ജീവിതവും പങ്കുവച്ചു കൊടുത്തില്ല. പക്ഷേ കഷ്ടപ്പെട്ടുകെട്ടിയൊരുക്കിയ വീടിൻ്റെ വാതിൽ തുറന്നുകൊടുത്തു, മുൻ ഭർത്താവിൻ്റെ ആലംബഹീനരായ അച്ഛനുമമ്മയ്ക്കും. പുതിയ ജീവിത പങ്കാളിക്കൊപ്പം യാത്ര ചെയ്യവേ അപകടത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞ ശിവദാസ് ഭൂമിയിൽ അവശേഷിപ്പിച്ചു പോയ പിൻഗാമി അവർക്കൊപ്പമുണ്ടായിരുന്നു, സിദ്ധാർത്ഥ് എന്ന മകൻ.
“പലരും ചോദിച്ചു, ജീവിതം നശിപ്പിച്ച ശിവദാസിൻ്റെ അച്ഛനും അമ്മയ്ക്കും മകനും വേണ്ടി ജീവിതം തുലയ്ക്കുന്നതെന്തിനെന്ന്? സിദ്ധാർത്ഥിനുവേണ്ടി എത്ര കഷ്ടപ്പെട്ടാലും അമ്മയാണെന്ന് അവൻ അംഗീകരിക്കുമോ എന്ന്? ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടയെന്ന് ജീവിതമാണെന്നെ പഠിപ്പിച്ചത്. തിരിച്ചു കിട്ടുന്നതിനെപ്പറ്റി പ്രതീക്ഷകൾ വച്ചുപുലർത്താത്തവർക്ക് എന്ത് നഷ്ടബോധം? ഞാനിനിയും ജീവിക്കും എൻ്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്നു കരുതുന്നവർക്കുവേണ്ടി. ”
ഗൗരി ടീച്ചർ പറഞ്ഞു നിർത്തുമ്പോൾ ഞാൻ ടീച്ചറിൻ്റെ കണ്ണിൽ നോക്കി, നഷ്ടപ്പെട്ടുപോയ ജീവിതത്തിനെക്കുറിച്ചുള്ള നിരാശ നിഴൽ വീഴ്ത്താത്ത മിഴികളിൽ പക്ഷേ നിശ്ചയദാർഢ്യത്തിൻ്റെ തിരിനാളമുണ്ട്. വെയിലേറെ കൊണ്ടിട്ടും തണലൊരുക്കാൻ മടിക്കാത്ത സ്നേഹ വൃക്ഷത്തിന്, ഗൗരി ടീച്ചറിന് അൺഫ്റെൻഡ്ലി എന്ന പട്ടം ചാർത്തിക്കൊടുത്തതാരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു, അപ്പോൾ എൻ്റെ മനസ്സ്.
ഡോക്ടർ വീനസ്
#വെയിൽ കായുന്ന ഒറ്റ മരങ്ങൾ


22 Comments
ഗൌരിടീച്ചറിനെ ഒരുപാടിഷ്ടമായി. ഗൌരവത്തിൻെറ മുഖംമൂടിയണിയുന്ന പലർക്കും സ്നേഹവും കാരുണ്യവും നിറഞ്ഞ മുഖമായിരിക്കും- കഥ ഇഷ്ടപ്പെട്ടു.
NANNAYITTUND
നല്ല കഥ..എവിടെയോ പരിചയമുള്ള തുപോലെ ഗൗരി ടീച്ചർ…
മനോഹരം ❤️👍
❤️🌹💯
മനോഹരം. അനുഭവത്തിന്റെ തീച്ചൂളയിൽ പാകമായ ജീവിതം. അറിയാക്കഥകളിൽ അണിയുന്ന മുഖംമൂടികൾ..
സൂപ്പർ
Wow 👌👌👌👌
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ ഒരു പങ്ക് രക്തബന്ധമില്ലാത്ത, മറ്റു ള്ളവർക്ക് വച്ച് നീട്ടി നഷ്ടബോധമില്ലാതെ ജീവിക്കുന്നവൾ.
എല്ലാരുമുണ്ടയിട്ടും ആരും ഇല്ലാത്തവൾ.. ഒറ്റമരമാണ്..
നല്ലെഴുത്ത് ഡോക്ടർ
നന്നായിട്ടുണ്ട്!
❤️
നന്ദി, സ്നേഹം
നല്ല രചന. ചിലർ മുഖമൂടി അണിയുന്നതിനു പിന്നിലും വലിയ കഥകൾ ഉണ്ടായിരിക്കുമല്ലെ. നല്ല ഭാഷ, വായനക്ക് ഒഴുക്കു നൽകി.
👏👍❤
താങ്ക് യൂ
താങ്ക് യൂ
👍👍👍
താങ്ക് യൂ
നല്ല കഥ ❤️❤️
താങ്ക് യൂ
നല്ല കഥ
താങ്ക് യൂ
മനോഹരം ❤️
നല്ല കഥ❤️👌🌹
താങ്ക് യൂ