“ ചേച്ചിയമ്മേ, ഇന്നലെ വന്ന കുട്ടി, നികിത ഒരു വക കഴിക്കണില്ല, കരച്ചിലോട് കരച്ചില്. പാവം തോന്നണുണ്ട്. എന്തൊക്കെ പറഞ്ഞു കൊടുത്തിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിയണില്ല. ”
സുഗന്ധി വീണ്ടും എൻറെയരികിൽ വന്നുപറഞ്ഞത് കേട്ടിട്ടാകണം അടുക്കളയിൽ സഹായത്തിന് നിൽക്കുന്ന വൽസലച്ചേച്ചി ശബ്ദമടക്കി മുറുമുറുത്തത്. എങ്കിലും ഞാനത് കേട്ടു.
“ പെമ്പിള്ളേര് മര്യാദയ്ക്ക് നടക്കണം. അച്ഛനേം അമ്മേം അനുസരിക്കാതെ കണ്ടവന്മാര് വന്ന് കണ്ണും കലാശോം കാണിക്കുമ്പോൾ വീട്ടിൽ നിന്നിറങ്ങിപ്പോയാൽ ഇതല്ല, ഇതിലും വലുതു വരും. ഇനി കരഞ്ഞിട്ട് ആര് കാണാനാണ്?”
വൽസലചേച്ചിയോട് പറയാനുള്ള മറുപടി നാവിൻതുമ്പിലെത്തിയെങ്കിലും മനസ്സിനെ ശാസിച്ച് അടക്കി നിർത്തി.. ചേച്ചിക്ക് ഉത്തരം പറഞ്ഞു കൊടുക്കണം, ഇപ്പോഴല്ല; വഴക്കിൻ്റെ രൂപത്തിലുമല്ല. അത് ഉപദേശമാണ്. തെറ്റു തിരുത്തലാണ്. തെറ്റുതിരുത്തലുകൾ മറ്റുള്ളവർ കേൾക്കുന്ന തരത്തിലാകരുത് എന്നത് എൻ്റെ നയമാണ്. മറിച്ച് പ്രശംസയാകുമ്പോൾ മറ്റുള്ളവർ കേൾക്കേ പറയാൻ ശ്രദ്ധിക്കാറുമുണ്ട്. അടുക്കളയിലെ കാര്യങ്ങൾ നോക്കുന്നതിൽ പ്രധാനി ശ്യാമളച്ചേച്ചിയാണ്. പുറം പണിക്കു നിൽക്കുന്ന ഗംഗയും ശ്യാമളചേച്ചിയും കൂടെ നിൽക്കുന്നതുകൊണ്ടാണ് ഞാൻ എന്നെത്തന്നെ നിയന്ത്രിച്ചത്. പക്ഷേ, എല്ലാവരും ഒഴിഞ്ഞനേരം ഞാൻ വൽസല ചേച്ചിയെ എൻ്റെഓഫീസ് റൂമിലേയ്ക്ക് കൂട്ടി.
മേശമേൽ എൻ്റെ നെയിംബോർഡുണ്ട്.
കാർത്തിക,
സൂപ്രണ്ട്
സ്വപ്നക്കൂട്.
അത് ചൂണ്ടിക്കൊണ്ടാണ് ഞാൻ വൽസലച്ചേച്ചിയുടെ അരികിലേയ്ക്ക് കസേര വലിച്ചിട്ടിരുന്നത്.
“ചേച്ചീ, ചേച്ചിക്കറിയുമോ, ഈസ്വപ്നക്കൂട് എന്താണെന്ന്? ഇത് ശരിക്കും നൊമ്പരക്കൂടാണ്, ഒത്തിരി സ്ത്രീകളുടെ അഭയകേന്ദ്രം. ഇവിടത്തെ ജീവിതം ആരും സ്വമേധയാ തെരഞ്ഞെടുത്തതല്ല. വീട്ടുകാരും വിശ്വസിച്ചവരും സ്നേഹിച്ചവരും തളളിപ്പറയുമ്പോൾ തല ചായ്ക്കാനും, കയറിച്ചെല്ലാനും ഒരിടവും ഇല്ലാത്തവരുടേതാണ് ഈ നൊമ്പരക്കൂട്. അവരുടെ നൊമ്പരം മാറ്റിയെടുത്ത് നല്ല ജീവിതം സ്വപ്നം കാണാൻ പ്രേരിപ്പിച്ച് സ്വപ്നക്കൂടൊരുക്കാനുള്ള ചുമതല നമുക്കെല്ലാവർക്കുമുണ്ട്.
വൽസലച്ചേച്ചി നികിതയെക്കുറിച്ചു പറഞ്ഞ കമൻ്റ് ഞാൻ കേട്ടു. കൗമാരകാലം കടന്നിട്ടില്ലാത്ത പതിനെട്ടുകാരിയെ പറഞ്ഞു മയക്കാനും വശത്താക്കാനും കഴിവുള്ള, ഇന്നത്തെക്കാലത്തെ ചതിയന്മാരുടെ പ്രതിനിധിയാണ് അവളെ ഈ അവസ്ഥയിലെത്തിച്ച പയ്യൻ. അവനൊപ്പം ഇറങ്ങിത്തിരിച്ചപ്പോൾ ഇത്തരം ഒരവസ്ഥ അവൾ ചിന്തിച്ചിട്ടു കൂടിയുണ്ടാകില്ല. ഊഴമിട്ട് അവളെ നശിപ്പിക്കാനെത്തിയ നരാധമന്മാരുടെ പേരുകളും എണ്ണവും കേട്ട് എന്നെപ്പോലെ ചേച്ചിയും വിഷമിച്ചിട്ടുണ്ടാകും. പക്ഷേ സ്വന്തം മകളെ തള്ളിപ്പറഞ്ഞ അവളുടെ മാതാപിതാക്കളുടെ തീരുമാനമാണ് എന്നെ കൂടുതൽ നടുക്കിയത്. അവളെ കൂടുതൽ നിരാശയിലേയ്ക്ക്, ആത്മഹത്യയിലേയ്ക്ക് തള്ളിവിടാതെ കൂടെച്ചേർത്തുനിർത്തേണ്ടത് നാമ ല്ലാതെ മറ്റാരാണ്?
ഇവിടെ സ്വപ്നക്കൂട് എന്ന അഭയകേന്ദ്രത്തിന്, എൻ്റെ സ്വപ്നത്തിന് അടിത്തറ പാകാൻ പ്രേരിപ്പിച്ച എൻ്റെ ജീവിതത്തെക്കുറിച്ച് വത്സല ച്ചേച്ചിക്കറിയേണ്ടേ? എല്ലാവരും ചേച്ചിയമ്മ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ഈ കാർത്തികയ്ക്കും പറയാനുണ്ടൊരു ഇരുണ്ട ഭൂതകാലം.
അമ്മയോട് വഴക്കടിച്ച് ഒരു വാശിക്കു രാത്രി വീട്ടിൽ നിന്നിറങ്ങിയ കാർത്തികയെന്ന പതിനേഴുകാരിയുടെ ജീവിതം കശക്കിയെറിയാൻ ഇരുളിൻ്റെ മറപറ്റിയെത്തിയെത്തിയ ഒത്തിരിപ്പേരുണ്ടായിരുന്നു. മൃതപ്രായയായി റെയിൽവേ ട്രാക്കിനരികിൽ ഉപേക്ഷിക്കപ്പെട്ട അവൾക്ക് ആ രാത്രിയോടെ നഷ്ടപ്പെട്ടത് ഭാവിജീവിതം മാത്രമല്ല;അച്ഛനമ്മമാരുടെ സ്നേഹം കൂടിയായിരുന്നു. തനിക്കു നേരേ നീട്ടിയ കരങ്ങൾ കരുണയുടേതാണെന്ന വിശ്വാസം നഷ്ടപ്പെട്ടത് രാത്രികളിൽ ചാരിയ വാതിൽ തള്ളിത്തുറന്ന് മുറിയിലെത്തിയ പകൽ മാന്യന്മാരെ കണ്ട നേരത്താണ്. ഏറെ പണിപ്പെട്ടു, അഴുക്കുചാലിൽ നിന്ന് കരകയറാൻ. അങ്ങനെ ഞാൻ നേടിയെടുത്ത ഒറ്റമുറി വീടായിരുന്നു ആദ്യത്തെ അഭയ കേന്ദ്രം; അതാകട്ടെ, ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തിയെടുത്ത പെൺകുട്ടിക്ക് തല ചായ്ക്കാനിടം കൊടുത്തതാണ്. പിന്നെയും ഏറെപ്പേരെത്തി, ഇപ്പോഴിവിടെ ഇരുപത്തിയാറു പേരുണ്ട്. അവർക്കായി പണിതൊരുക്കിയതാണ് സ്വപ്നക്കൂട്. ഓരോരുത്തർക്കും പറയാനുണ്ട് നൊമ്പരക്കഥകൾ. മറക്കാനാഗ്രഹിച്ചിട്ടും നടക്കാതെ, വീണ്ടും വീണ്ടും കുത്തിനോവിക്കുന്ന ഓർമ്മകളുടെ നീറ്റലിൽ പിടയുന്നവരാണെല്ലാവരും തന്നെ. പ്രണയത്തിലും, ചതിയിലുമകപ്പെട്ടു മയങ്ങിയ കൗമാരവും യൗവ്വനവും മിക്കവരുടേയും കഥകളിലുണ്ടാകും.
വത്സലച്ചേച്ചിക്കും പറയാനില്ലേ വലിയൊരു നൊമ്പരത്തിൻ്റെ കഥ ; ഏകമകൾ ലക്ഷ്മി പെറ്റമ്മയുടെ സ്നേഹത്തിനെ തള്ളിപ്പറഞ്ഞു കാമുകനോടൊപ്പം ഇറങ്ങിപ്പോയ കഥ. അതുകൊണ്ടാകും നികിതയുടെ കഥ കേട്ടപ്പോൾ ചേച്ചി രോഷം കൊണ്ടത്. വത്സലച്ചേച്ചിയെ തേടി ഒരു നാൾ അവൾ തിരിച്ചെത്തിയേക്കും;നല്ല ജീവിതം നയിക്കാൻ കഴിഞ്ഞതിൻ്റെ സത് വാർത്തകളുമായി.
പക്ഷേ, അങ്ങനെയൊരു പ്രതീക്ഷല്ലാത്തവർക്കും കൂടിയുള്ളതല്ലേ ഈ ഭൂമി. അവരെ ചേർ ത്തു പിടിക്കേണ്ടത് നമ്മളല്ലേ? എംപതി എന്നൊരു വാക്കുണ്ട്, മറ്റുള്ളവരുടെ സങ്കടം നമ്മുടേതു തന്നെയാണെന്ന് കരുതി അലിവോടെ ചേർത്തു പിടിക്കലാണിത്. ഇത് ഒരു സ്ഥാപനമല്ല മറിച്ച് അവർ ഓരോരുത്തരുടേയും വീടാണെന്നും ഇവിടെയുള്ളവർ അമ്മയും ചേച്ചിയും അനിയത്തിയുമാണെന്ന് അവരെ ഓർമ്മിപ്പിക്കാനും വിശ്വസിപ്പിക്കാനും അത് അത്യാവശ്യമാണ്. എങ്കിലല്ലേ അവരുടെ നീറ്റലൊടുങ്ങൂ, അവർക്ക് ജീവിക്കാൻ പ്രേരണയാകൂ. ”
ഞാൻ പറഞ്ഞുനിർത്തുമ്പോൾ ചേച്ചി വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു; അത് തിരിച്ചറിവിൻ്റെ കരച്ചിൽ തന്നെയായിരിക്കും, ഈ സ്വപ്നക്കൂട്ടിൽ ജീവിക്കുന്നവർക്ക് പരസ്പരം നൊമ്പരം ഒപ്പിയെടുക്കാനും, നീറ്റലാറ്റാനുമല്ലേ കഴിയൂ. അതിനുവേണ്ടി മനസ്സിനെ മയപ്പെടുത്തിയെടുക്കാൻ ഈ കണ്ണീരിനു കഴിയുമെന്ന് എനിക്കുറപ്പുണ്ട്.
ഡോക്ടർ വീനസ്
#എന്റെരചന – നീറ്റൽ


5 Comments
നല്ല കഥ
നന്നായി എഴുതി.
Nice
നല്ല കഥ 👌👌👌
നല്ല കഥ❤️👌🌹