ചെറുപ്പത്തിൽ ഞാനൊരു പാവം. സ്കൂളിൽ ഏറ്റവും വിദ്യാസമ്പന്നനായ വിദ്ധ്യാർത്ഥി. അത്കൊണ്ട് തന്നെ ഓരോ ക്ലാസിലെ ടീച്ചർമാരുടേയും കണ്ണിലുണ്ണിയായി ഞാൻ മാറി. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ഓരോ വിഷയത്തിലും. നാലാം കാസിൽ LSS, ഏഴാം ക്ലാസിൽ USS എന്നിവയെല്ലാം എനിക്ക് സ്വന്തം. ഒന്നാമതെത്തി എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റുവാൻ എനിക്ക് കഴിഞ്ഞു. അത് പോലെ തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിലും മികച്ച മാർക്ക് വാങ്ങി വിജയിക്കുവാൻ എനിക്കു കഴിഞ്ഞു.
പിന്നെ ഹയർ സെക്കൻഡറിക്ക് ചേർന്ന് പഠിച്ച ഞാൻ അവിടെ വെച്ച് ഞാൻ ഞാനല്ലാതാവുകയായിരുന്നു. ഇതിന് പ്രധാന കാരണം കൂട്ട് കെട്ടു തന്നെ. സ്ക്കൂളിലെ ഏറ്റവും മോശമായവരുമായിട്ടായിരുന്നു എൻ്റെ കൂട്ട്. അത് കൊണ്ട് തന്നെ പലവിധ ദുശ്ശീലങ്ങളും എന്നെ തേടി എത്തി. പെൺകുട്ടികളുമായുള്ള സഹവാസം, മയക്കുമരുന്നിൻ്റെ ഉപയോഗം തുടങ്ങിയവ. ഇതിൽ ഞാനറിയാതെ എൻ്റെ കൂട്ടുകാർ എന്നെ കുടുക്കുകയായിരുന്നു. അധ്യാപകനും ഞാനും തമ്മിൽ എന്താണ് ബന്ധം എന്നോ, സ്കൂളും അധ്യാപകരും തമ്മിൽ എന്താണെന്നോ പരസ്പരം അറിയുവാനാകാത്ത വിധത്തിൽ തരംതാണു. അത്രക്ക് ഉഴപ്പുകയായിരുന്നു പിന്നീട് അങ്ങോട്ട് ഞാൻ. മയക്ക് മരുന്നിന് അടിമയായ ഞാൻ വേറൊരു ലോകത്തിലൂടെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. ഇതൊന്നും എൻ്റെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. കാരണം ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു. ഈ കാര്യങ്ങളെല്ലാം എൻ്റെ വീട്ടുകാരെ കൂടി അറിയിച്ച് അവരുടെ നെഞ്ചിടിപ്പ് കൂട്ടുവാൻ ഞാൻ തയ്യാറല്ലായിരുന്നു.
അങ്ങനെ എല്ലാ വേദനകളും സ്വന്തം തലയിൽ കെട്ടിവെച്ച് ഒരു വലിയ ഭാരവുമേന്തി നടക്കുകയായിരുന്നു ഞാൻ. എല്ലാം എൻ്റെ മനസ്സിൽ ഒരു മണിച്ചിത്രത്താഴിട്ട് പൂട്ടി. എങ്കിലും നല്ല മാർക്കോടുകൂടി പാസ്സാകുവാൻ എനിക്ക് സാധിച്ചു. പിന്നീട് ഡിഗ്രിക്ക് ചേർന്ന് പഠിച്ച ഞാൻ എൻ്റെ പഴയ വേഷങ്ങളെല്ലാം അഴിച്ചു വെക്കുകയായിരുന്നു. ഇതിന് പ്രചോദനമേകിയതാകട്ടെ കോളേജിലെ ഒരു പോലീസ്, എക്സൈസ് ഓഫീസർമാരുടെ മോട്ടിവേഷൻ ക്ലാസും. ഇതോടെ ഒരു പുതിയ ജീവിതത്തിലേക്ക് ഞാൻ കാലെടുത്തു വെക്കുകയായിരുന്നു. നല്ല കോളേജ് ജീവിതം, കാമ്പസ്, അദ്യാപകർ അങ്ങിനെ എല്ലാം വിഭിന്നമായ ഒരു ജീവിതം. കൂട്ടുകാരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവർ, ആരും മോശക്കാരല്ല. ഓരോരുത്തരും മത്സരബുദ്ധിയോടെ പഠിക്കുന്നവർ. അത് കൊണ്ട് ഒന്നാം വർഷ റിസൽട്ട് വന്നപ്പോൾ കോളേജിലെ ഒന്നാം സ്ഥാനം എനിക്ക് കിട്ടി. ഇവിടെ നിന്നാണ് ഞാൻ വ്യത്യസ്ഥനാവുന്നത്. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കോളേജിലെ കലോത്സസവത്തിലും, സ്പോട്സിലും ഞാൻ മുൻപിൽ തന്നെ.
കോളേജ് കാമ്പസ് ജീവിതത്തിനിടയിലാണ് എൻ്റെ ജീവിതത്തിലേക്ക് സുന്ദരിയായ ആ കുട്ടി കടന്നു വരുന്നത് (ഡയാന). അവൾ എൻ്റെ ജീവിതത്തെ തന്നെ മാറ്റി മറച്ചു. അവളുടെ ആ ചുവന്ന കാർകൂന്തലും ചുണ്ടും വെളുത്ത നിറവും മയിൽപീലി പോലെ ഉള്ള മിഴികളും എൻ്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു. അവളെ ഒഴിവാക്കുവാൻ ആകാതെ ഞാൻ അഗാധമായി പ്രണയിച്ചു. പക്ഷേ ഞാൻ ഇതൊന്നും അവളോട് തുറന്ന് പറഞ്ഞിരുന്നില്ല. ഒരിക്കൽ ഞാൻ ഡയാനയോട് എല്ലാം തുറന്ന് പറയുവാൻ തീരുമാനിച്ചു. ഞാൻ ഒരിക്കൽ ഡയാനയേയും കൂട്ടി കാമ്പസിലേക്ക് പോയി. അവിടെ ഇരുന്ന് എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞു. അവൾക്കും അതിന് സമ്മതമായിരുന്നു.
പിന്നെ ഞങ്ങൾ, ലൈബ്രറി, ബീച്ച് എന്നിവിടങ്ങളിൽ സ്ഥിര സന്ദർശകരായി. അവിടെ വെച്ച് അങ്ങിനെ ആർക്കും അറിയാത്ത ഞാൻ എൻ്റെ മനസ്സിലെ വേദനകളും, ജീവിത കഥകളുമെല്ലാം ഞാൻ ഡയാനയുടെ മുൻപിൽ തുറന്ന് പറയുകയായിരുന്നു. അപ്പോൾ തന്നെ എൻ്റെ മനസ്സിന് എന്തോ ഒരു പകുതിഭാരം താഴ്ന്നതു പോലെ തോന്നി. ലൈബ്രറിയിൽ പോയി ഒരു മണിക്കൂർ ചിലവഴിക്കുക സ്ഥിരം പതിവായി. ഇങ്ങിനെ നാളുകൾ, മാസങ്ങൾ, വർഷങ്ങൾ കടന്ന് പോയതറിഞ്ഞില്ല. പരസ്പരം പിരിയാൻ കഴിയാത്ത ഒരു അവസ്ഥയിലായി ഞങ്ങൾ അത്രക്ക് അടുത്തു പോയി.
അവസാന വർഷ പരീക്ഷ എഴുതിയ ഞങ്ങൾ എല്ലാ വിഷയത്തിലും 86% മാർക്കോടുകൂടി പാസ്സായി. ഞങ്ങൾ ഉന്നത വിദ്യാഭ്യാസത്തിന് ചേർന്നു അതും ഒരേ കോളേജിൽ. അപ്പോഴാണ് ഡയാനയുടെ വിവാഹാലോചന ഒരു മുൾമുന പോലെ വന്ന് എൻ്റെ ഹൃദയത്തിൽ തറച്ചത്. വിദേശത്തായിരുന്ന അവളുടെ അച്ഛൻ നാട്ടിൽ വന്നു. അവൾ വിവാഹത്തിന് തയ്യാറല്ലായിരുന്നു. ഓരോരോ കാരണങ്ങൾ പറഞ്ഞ് എല്ലാറ്റിൽ നിന്നും വളരെ വിദഗ്ദമായി അവൾ ഒഴിഞ്ഞു മാറി, എല്ലാം എനിക്ക് വേണ്ടി മാത്രം….!
ഞങ്ങളുടെ വിദ്യാഭ്യാസമെല്ലാം കഴിഞ്ഞു. ഇനിയും ഒഴിഞ്ഞു മാറാൻ കഴിയില്ല എന്ന ഒരു സന്ദേശം അവൾ എനിക്ക് തന്നു. എത്രയും വേഗം വിവാഹം വേണം എന്നായി അവൾ. എന്നാൽ എനിക്ക് അതിനോട് യോജിക്കുവാൻ കഴിഞ്ഞിരുന്നില്ല, കാരണം ഒരു ജോലി ഇല്ല എന്നതു തന്നെ. എങ്കിലും എങ്ങിനെ എങ്കിലും ഒരു ജോലി സമ്പാദിക്കുക എന്നതായി എൻ്റെ മുന്നിലെ കടമ്പ. ഞാൻ എൻ്റെ കോളേജ് സുഹൃത്തായ രാജീവിനെ സമീപിച്ച് വിവരങ്ങളെല്ലാം ധരിപ്പിച്ചു. അതിനായി എറണാകുളം വരെ പോയി.
“ഓ ഇതാണോ കാര്യം, ഇത് നിനക്ക് ഒരു ഫോൺ ചെയ്ത് അറിയിച്ചാൽ പോരെ ഇങ്ങോട്ട് വരണമായിരുന്നോ. അവൻ്റെ അച്ഛന് അവിടെ ഒരു ഫാക്ടറി ഉണ്ടായിരുന്നു.”
അതിൽ എനിക്ക് ഒരു ക്ലാർക്കായി ജോലി കിട്ടി. തൽക്കാലം പിടിച്ചു നിൽക്കാം എന്നായി. ഞാൻ സ്വതന്ത്രനായി.
ഇനി എനിക്ക് ഈ വിവരങ്ങളെല്ലാം തൻ്റെ അച്ഛൻ്റേയും, അമ്മയുടേയും മുൻപിൽ അവതരിപ്പിക്കണം. പക്ഷേ എങ്ങിനെ എന്നായി പിന്നെ? അവിടേയും എൻ്റെ സുഹൃത്ത് രാജീവ് രക്ഷകനായി മാറി, എല്ലാം ഭംഗിയായി നിറവേറ്റി. ആദ്യമെല്ലാം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് അവർ അതിന് സമ്മതിച്ചു.
എൻ്റെ അച്ഛനും, അമ്മയും, രാജീവും കൂടി ഡയാനയുടെ വീട്ടിൽ പോയി വിവാഹാലോചന നടത്തി. പക്ഷേ അതിൻ്റെ ഫലം മറിച്ചായിരുന്നു. കാരണം എൻ്റെ വീട് ചെറിയൊരു വീടായിരുന്നു എന്നത് തന്നെ. അവളുടേതാകട്ടെ വലിയതും. എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില വീടും കാറും. അതോടെ അവർ അത് നിരസിച്ചു. പക്ഷേ എൻ്റെ ഡയാന എനിക്കു വേണ്ടി മാത്രം ജീവിതം മാറ്റി വെച്ചവൾ, എനിക്ക് വേണ്ടി പൊരുതുകയായിരുന്നു. അവളുടെ നിർബന്ധത്തിന് മുൻപിൽ അവർക്ക് മുട്ടുകുത്തേണ്ടി വന്നു.
അങ്ങനെ ഞങ്ങൾ വിവാഹിതരായി. ഈ പൊള്ളുന്ന വേനൽ കാല വെയിലിൽ വിരിഞ്ഞ് നിൽക്കുന്ന കണികൊന്ന പൂ പോലെ ഞങ്ങളുടേയും ജീവിതം തളിർത്തു പുഷ്പിച്ചു.
#എൻ്റെരചന – “ആർക്കും അറിയാത്ത ഞാൻ”
✍️ ദിനേഷ് ബാബു


9 Comments
ഞാൻ നിർദ്ദേശിച്ച വിഷയത്തിൽ എഴുതിയതിന് ഒത്തിരി സ്നേഹവും സന്തോഷവും അറിയിക്കട്ടെ.
ഒരു പ്രതീക്ഷയുടെ സന്ദേശം നൽകുന്ന രചനയാണിത് : വഴിതെറ്റിയവർക്കും തിരിച്ച് പോവാനുള്ള വഴി ഉണ്ടെന്നും, സ്നേഹവും, ദൈവവിശ്വാസവും, ആത്മവിശ്വാസവും അതിലേക്കുള്ള വഴിയാകാമെന്നും കാണിച്ചു തന്ന രചന.
കുട്ടിക്കാലത്തിലെ വിജയങ്ങളിലൂടെയും, വഴിതെറ്റിയ തിന്മയുടെ വഴികളിലൂടെയും, വീണ്ടും ആ ജീവിതത്തിൽ നിന്ന് കരകയറാനുള്ള ആഗ്രഹത്തിലൂടെയും കടന്നെത്തിയ ഒരാളുടെ സത്യസന്ധമായ കഥ. ആശംസകൾ 👍
Thanks 🙏
നന്നായി എഴുതി❤️👌🌹
Thanks 🙏
നല്ല രചന.👍
Thanks 🙏
I am Dinesh Babu, Works at Supplyco. Malappuram Dt. Ponani. Write and Loves Koottakksharangal.
നല്ല എഴുത്ത്
Thanks 🙏