നല്ല നട്ടുച്ചനേരം. ഇറക്കമിറങ്ങി വരുന്ന പുകച്ചുരുൾ പോലുള്ള ഇരുചക്ര വാഹനത്തിനു പിന്നിൽ കെട്ടിവച്ച എന്തോ ആണ് ആദ്യം കണ്ണിൽപ്പെട്ടത്. പണ്ടുതൊട്ടേ അസാധാരണത്ത്വമാണ് ആദ്യം കണ്ണിൽ പെടുക. മറ്റൊരു ഇരുചക്ര വാഹനത്തിൽ അപ്പോൾ ഞാനും കയറ്റം കയറുകയായിരുന്നു. പാമ്പും കോണിയും കളിക്കുന്ന കുട്ടികൾ ഏണിപടിയിലൂടെ ഓടി കയറും പോലെ കുത്തനെയുള്ള റോഡ് കയറുവാൻ ഞാൻ ശ്രമിച്ചു. അടുത്ത് എത്തിയപ്പോഴാണ് അത് സെയിൽ ടാക്സിലെ ശ്രീജിത്താണെന്ന് മനസിലായത്. അവനെന്നെ കണ്ടില്ലെന്ന് തോന്നി. തോന്നലല്ല, ശ്രീജിത്തിൻ്റെ മുഖഭാവം കണ്ടാൽ എന്നെയെന്നല്ല, ഈ ലോകത്ത് മറ്റൊന്നും തന്നെ അവനപ്പോൾ കാണുന്നില്ലെന്നുതന്നെയാണ് അനുമാനിക്കുക. സ്വപ്നാടനത്തിലെന്ന പോലെയാണ് അവൻ വാഹനമോടി ക്കുന്നത്. സ്വപ്ന സുഷുപ്തിയിൽ വിരിഞ്ഞൊരു നറുചിരി അവൻ്റെ ചുണ്ടിലും കണ്ണിലും മിന്നി മാറുന്നത് ഒറ്റനോട്ടത്തിൽ തന്നെ ഞാൻ കണ്ടു.
പട്ടണത്തിൽ വച്ച് ഇരുകയ്യിലും തിങ്ങി നിറഞ്ഞ പലവ്യഞ്ജന സാധനങ്ങളുമായി, “വീട്ടിലേക്കല്ലേ..?” എന്ന് ചോദിച്ച് പിന്നിൽ കയറി കൂടിയ രാമകൃഷ്ണേട്ടൻ ശ്രീജിത്തിൻ്റെ ബന്ധുവാണെന്ന് ഞാനോർത്തത് “അത് ശ്രീജിത്തല്ലേ …?” എന്ന ചേട്ടൻ്റെ ചോദ്യം കേട്ടാണ്. “അതെ.. ” എന്ന് ഞാനപ്പോൾ മറുപടിയും നൽകി.
“അവൻ്റെ മൊഖം നീ കണ്ടാ…?” പിന്നിൽ ചേട്ടൻ്റെ ചോദ്യം കാറ്റിൽ തട്ടി ഉലഞ്ഞെങ്കിലും ഞാൻ കേട്ടു.
“അവൻ ഹാപ്പിയാണല്ലോ. എന്തോ ഓർത്ത് ചിരിച്ചോണ്ടാണല്ലോ പോക്ക് …” എൻ്റെ നിഷ്കളങ്കത കേട്ട് ചേട്ടൻ അർത്ഥം വച്ചൊന്നു മൂളി. മൂളുക മാത്രമല്ല നീരസത്തോടെ കാർക്കിച്ച് തുപ്പുകയും ചെയ്തു.
കയറ്റം കഴിഞ്ഞപ്പോൾ വണ്ടി ഞാൻ മരച്ചുവട്ടിലേക്കൊതുക്കി. ചേട്ടനോട് ചിലത് ചോദിച്ചറിയാനുണ്ട്. മരച്ചോട്ടിൽ നല്ല തണലും കാറ്റും. വെയിലും കൊണ്ട് വരുന്നവർ തീർച്ചയായും ഒന്നിവിടെ നിന്നിട്ടേ പോകൂ.
“എന്താണ്…?” ചേട്ടൻ്റെ മുഖത്തെ കള്ളത്തരം മണത്ത് ഞാൻ ചോദിച്ചു.
“എന്ത്..?” ഒന്നുമറിയാത്ത കൊച്ചിനെ പോലെയായി ചേട്ടൻ.
“നേരത്തേ അർത്ഥം വച്ച് മൂളിയതിനെപറ്റിയാണ് ചോദിച്ചത്…?”
“അതാ…”
“ ആ…”
“കാര്യം അവനെൻ്റെ ബന്ധുവൊക്കെ തന്നെയാ. പക്ഷേ, അവൻ്റെ മൊഖത്തെ ഭാവം കണ്ടാ.. ”
“സന്തോഷല്ലേ…”
“ കുന്തം…!സന്തോഷം.. ല്ല! ഉൻമാദം.. !! അവന് പ്രാന്താ.. ”
“ചേട്ടനെന്താണ് പറയുന്നത്..?” എനിക്കൊന്നും മനസിലായില്ല.
“അതാ പറഞ്ഞത് പ്രാന്തെന്ന്.. ! ആക്രി പ്രാന്ത്’.. ! വീട്ടിലെ പാത്രങ്ങളൊക്കെ തല്ലി പൊളിച്ച് ആക്രി കടേല് കൊണ്ട് കൊടുക്കലാ അവൻ്റെ ഇപ്പോഴത്തെ പണി. ആക്രി കൊണ്ട് പോണതാ നമ്മ നേരത്തേ കണ്ടത്.. ”
തലക്കുള്ളിൽ ചീവീട് മൂളും പോലൊരു ശബ്ദം. വെയിലത്ത് കയറ്റമിറങ്ങി ഒരു പുക ചുരുള് വരുന്നു. പൊള്ളുന്ന വെയിലിൽ ആവി കൊണ്ട് ചാഞ്ചാടിയാണ് വരവ്. അടുത്തെത്തിയപ്പോൾ അത് ശ്രീജിത്ത് ടൂവീലറിൽ വന്നതാണെന്നും അവൻ്റെ പുറകിൽ വലിയൊരു ഭാണ്ഡക്കെട്ടും കണ്ടു. മീശ പിരിച്ച് വച്ച് ഒരു കാട്ടാളനെ പോലെയാണ് അവൻ്റെ മുഖമപ്പോൾ. ബനിയനും കൈലി വളച്ചു കുത്തിയുമാണ് വണ്ടിയിൽ ഇരിന്നിരുന്നത്. ഷേവ് ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞു കാണും. മുടിയും ചപ്ര ചിപ്രാന്ന് വളർന്നു നിൽക്കുന്നു. ചുണ്ടിലൊരു മുറി ബീഡിയും കടിച്ചുപിടിച്ചിട്ടുണ്ട്. ഞങ്ങളെ പിന്നിട്ട് അവൻ നേരെ മരണ കിണറിലേക്കാണ് കയറിയത്. മുകളിൽ വട്ടം കൂടി നിന്നവർ കയ്യടിച്ച് അവനെ എതിരേറ്റു. പിന്നീട് അവൻ്റെ മായിക പ്രകടനമാണ്. സിംഹഗർജ്ജനം പോലെ മരണകിണറ് വിറച്ചു. തലങ്ങും വിലങ്ങും മിന്നൽ വേഗത്തിൽ അവൻ പാഞ്ഞു. നീട്ടിപിടിച്ച കൈകളിൽ നോട്ടുകൾ മാടി വിളിച്ചപ്പോൾ അവനവർക്കരികിലേക്ക് ഇരച്ചു ചെന്നു.
രാത്രി മാത്രമല്ല പകൽ നേരങ്ങളിലും ഞാൻ സ്വപ്നങ്ങൾ കാണാറുണ്ട്. നട്ടുച്ച നേരത്തും, ചിലപ്പോൾ വാഹനമോടിക്കുമ്പോഴും സ്വപ്നം കണ്ടെന്നിരിക്കും. ഇതു മൂലം ഒന്നുരണ്ട് തവണ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. മൃഗങ്ങളെ പോലെ ഒരേ റൂട്ടിനിൽ പോകുന്ന ജീവിയല്ലല്ലോ മനുഷ്യർ.
രാത്രി ഭാര്യയോട് രാമകൃഷ്ണേട്ടനെ കണ്ട കാര്യം പറഞ്ഞു. അവളുടെ കൂസലില്ലായ്മ എന്നെ അമ്പരപ്പിച്ചു. അഞ്ചോ ആറോ വീട് അപ്പുറത്താണ് ശ്രീജിത്തിൻ്റെ വീട്. പറഞ്ഞു വരുമ്പൊ ദീപയുടെ ബന്ധുവായിട്ടും വരും. ശ്രീജിത്തിൻ്റെ സഹോദരിയുടെ വിവാഹം ക്ഷണിക്കാൻ അവൻ്റെ അച്ഛനുമമ്മയും അഞ്ചാറു വർഷം മുൻപ് ദീപയെ കാണാനായി ഇവിടെ വന്നിട്ടുണ്ട്. എന്നിട്ടും ഇവളുടെ ഉള്ള് കാളിയില്ലല്ലോ എന്നോർത്തു.
തിരക്കെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. “നിങ്ങളിപ്പോഴാണോ ശ്രീജിത്തിൻ്റെ കാര്യം അറിഞ്ഞത്..? നിങ്ങളൊരു രാഷ്ട്രീയക്കാര നാണോ മനുഷ്യാ..? ഷെയിം.. ഷെയിം.. ഞാൻ കരുതി നിങ്ങളിതു നേത്തേ അറിഞ്ഞു കാണുമെന്ന്. ”
“അറിഞ്ഞിട്ട് നീയെന്താ പറയാതിരുന്നത്. ഇങ്ങനെയൊക്കെയല്ലേ കാര്യങ്ങൾ അറിയേണ്ടത്!” ഞാനവളെ കുറ്റപ്പെടുത്തി.
നാട്ടിലെ കാര്യങ്ങളറിയാൻ ദീപക്ക് ഒരു വിഷമവുമില്ല. സ്ത്രീശക്തി യൂണിറ്റിൻ്റെ മീറ്റിംഗുകൾ എല്ലാ ഞായറാഴ്ചകളിലും ഓരോ വീടുകളിലുമായുണ്ട്. അടുത്തുള്ള വീടുകളിലെ സ്ത്രീകളൊക്കെ തൊഴിലുറപ്പിലെ തൊഴിലാളികളാണ്. പോരാത്തതിന് അമ്പല കമ്മറ്റിക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലുമുണ്ട്.
“ഓ.. ഞാനതങ്ങ് മറന്നു. അല്ലാ, നിങ്ങൾക്ക് പിരിവിനല്ലാതെ ഇവരുടെ വീടുകളിലേക്കൊ ക്കെ ഇടക്കൊന്ന് ചെന്നൂടെ. ദേ… രണ്ട് വീടപ്പുറത്ത് വാത്യട്ടെ ഷൺമുഖേട്ടൻ കാല് മുറിക്കാനായി കിടക്കുന്നുണ്ട്. ആരേലുമൊ ക്കെ കണ്ട് ആ പാവത്തിന് കുറച്ച് കാശ് സങ്കടിപ്പിച്ച് കൊടുക്ക്. അല്ലാതെ പിരിവെന്നും, സമരമെന്നും പറഞ്ഞ് ആളുകളെ കാണുന്നതൊന്ന് നിറുത്ത്.. !”
“ഷൺമുഖേട്ടനെന്തിനാ കാല് മുറിക്കുന്നത്…?” ഞാൻ ചോദിച്ചു. അതിന് മറുപടിയായി അവൾ ഫോണെടുത്ത് ഒരു ചിത്രം കാണിച്ചു. നീര് വന്ന്, വ്രണം വന്ന്, പഴുപ്പ് വന്ന് കറുത്ത് വീർത്തൊരു കാൽപാദം. ഒന്നേ നോക്കിയുള്ളൂ. ഓക്കാനം വന്നു. ഭക്ഷണം മതിയാക്കി എണീറ്റു. തോർത്തുമായി അവളെൻ്റെ പിന്നിൽ വന്നു.
“ശ്രീജിത്തിനെന്തോ മാനസിക പ്രശ്നമുണ്ട്. തൊഴിലുറപ്പിലെ ചേച്ചിമാരാ പറഞ്ഞത്. പോരാത്തതിന് അമ്പലക്കമ്മറ്റീലെ ഗ്രൂപ്പിലും വന്നു. എന്തൊരു നല്ല ചെറുക്കനാ. അച്ചാച്ഛൻ്റെ വെല്ലിശ്ശൻ്റെ മോളുടെ കുട്ട്യാ അവൻ്റമ്മ. നിങ്ങളൊന്നു പോയി കാണണം. ”
ഞായറാഴ്ച ആയതുകൊണ്ട് ശ്രീജിത്തിനെ മുൻവശത്തെ പറമ്പിൽ കണ്ടു. ജാതി നനക്കുന്നു. അവനൊരു തികഞ്ഞ അദ്ധ്വാനിയാണ്. പറമ്പ് മുഴുവൻ ജാതിയും നേന്ത്രവാഴയുമാണ്. പറമ്പായപറമ്പൊക്കെ കിളച്ച് മറിച്ച് ഒരു പുൽനാമ്പു പോലും കാണാനില്ലാത്ത വിധമാക്കിയിട്ടുണ്ട്. സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് അവൻ തിരിഞ്ഞ് നോക്കി.
“ഇതാര് നേതാവോ…?” അവനെന്നെ അങ്ങനെയാണ് വിളിക്കാറ്. ഇവര് തരുന്ന പരിഗണനപോലും സ്വന്തം പാർട്ടിക്കാര് തരുന്നില്ലെന്നപ്പോഴോർത്തു. എന്നും രാവിലെ അലക്കിതേച്ച മുണ്ടും ഷർട്ടും കാണുമ്പൊ അറിയാതൊരു വിഷമം ഉള്ളിൽ നിറയും. ഊരിമാറ്റാനൊക്കില്ലല്ലോ. ഇട്ടുപോയില്ലേ. സ്ഥിരമായി മുണ്ടുടു ക്കുന്നവർ പാൻ്റിടാൻ മടിക്കുന്നതുപോലെ.
“നിനക്കെന്താ പറ്റീത്..?” അറിയാവുന്നതു പോലെ ഞാൻ ചോദിച്ചു.
“വന്നല്ലോ രാഷ്ട്രീയക്കാരൻ്റെ ചോദ്യം. ”
എന്നെയവൻ അങ്ങനെയാണ് നേരിട്ടത്. “കേട്ടോ നേതാവേ… നിങ്ങളുടേയും ഞങ്ങളുടേയും, പോലീസു കാരുടേയുമൊക്കെ ചോദ്യങ്ങൾക്ക് ചില പൊതുസ്വഭാവമുണ്ട്. ഒരു മണമാണത്. അധികാരത്തിൻ്റെ കൂറഗന്ധം.. !” സകല എസ്റ്റാബ്ലിഷ്മെൻ്റിനോടുമുള്ള സാധാരണ ആളുകളുടെ പ്രതികരണം എന്ന നിലക്കല്ല അവൻ പറയുന്നതെന്നറിയാം. കാരണം ശ്രീജിത്തൊരു സർക്കാർ ജീവനക്കാരനാണ്.
“ആളുകളെന്തൊക്കെയാ പറഞ്ഞു നടക്കുന്നത്. നിന്നെ നേരിലൊന്നു കാണാമെന്ന് വിചാരിച്ചു. ” ഞാനെൻ്റെ നിഷ്കളങ്കത വീണ്ടുമിറക്കി. രാമകൃഷ്ണേട്ട നെ പോലെ അവൻ കാർക്കിച്ച് തുപ്പിയില്ല.
“അതേതായാലും നന്നായി. ചേട്ടൻ വാ.. ” അവനെന്നെ അകത്തേക്ക് ക്ഷണിച്ചു. “ദീപേച്ചിക്ക് സുഖല്ലേ സത്യേട്ടാ…” ശ്രീജിത്തിൻ്റെ ഭാര്യ രേഖ എന്നെ കണ്ടപ്പോൾ വിശേഷങ്ങളാരാഞ്ഞു.
ശ്രീജിത്ത് അടുത്ത് പണിത വീടാണ്. ഹാളിനൊക്കെ നല്ല വലിപ്പമുണ്ട്. ഇൻ്റീരിയർ വർക്കും കേമം. ഹൗസ് വാമിങ്ങിന് ദീപയാണ് വന്നത്. സോഫായിലമർന്നപ്പോൾ എങ്ങോട്ടോ പറന്നു പൊങ്ങും പോലെ.
ശ്രീജിത്ത് കൈകഴുകി വന്നു. “സത്യേട്ടാ.. ആളുകൾക്കിപ്പോൾ ഞാനാണ് താരം. എന്നെ തിരഞ്ഞ് നടക്കലാണ് അവരുടെ ഇപ്പോഴത്തെ ജോലി. ”
“അതെയതെ.. നീയിപ്പോൾ വളരെ പ്രശസ്തനായി. അതിരിക്കട്ടെ, എന്താ ഈ കേൾക്കുന്നതൊക്കെ.. ” എൻ്റെ ആകാംക്ഷ അധികനേരം ഒളിച്ചു വച്ചില്ല.
“ചേട്ടനെന്താ…” രേഖ ഇടയിൽ കയറി. “ആളുകളുടെ നാവ് നമുക്ക് പിടിച്ചുകെട്ടാൻ പറ്റോ… ആദ്യമാദ്യം ഞാനും ചേട്ടനുമൊക്കെ അവരോട് തർക്കിച്ചു. പിന്നെ ഞങ്ങളത് വിട്ടു. ”
“കാര്യമെന്താന്നുവച്ചാൽ, ” ശ്രീജിത്ത് അവനെക്കുറിച്ച് തന്നെ പറഞ്ഞു തുടങ്ങി. “ഇവൾക്ക് ആക്രി സാധനങ്ങൾ സ്വരുകൂട്ടി വക്കുന്ന സ്വഭാവം പണ്ടേ ഉണ്ട്. ചിലർ ലോട്ടറി ടിക്കറ്റ് എടുക്കുന്നത് പോലെ. കണ്ടിട്ടില്ലേ അടിക്കാൻ പോകുന്ന നമ്പറുകൾ ചിലർ പറയുന്നത്.. കേട്ടാൽ നമുക്ക് വിശ്വാസം തോന്നും. അതുപോലെ ഇവൾക്കും ചില ധാരണകളൊക്കെയുണ്ട്. ഉദാഹരണത്തിന് പഴയ അലുമിനിയ കലങ്ങളുടെ വലിപ്പമനുസരിച്ച് അതിനെന്ത് കിട്ടുമെന്ന് ഇവൾക്കറിയാം. അതിനോട് വലിയ ക്രെയിസാണവൾക്ക്. ആദ്യമൊന്നും ഞാനത് ശ്രദ്ധിക്കാറില്ലായിരുന്നു. നമ്മളീ ഫോണിൻ്റേയൊക്കെ പുറകിലല്ലേ. ഒരു ദിവസം ആക്രി വിറ്റ് കാശെണ്ണിയിരി ക്കുമ്പോൾ ഇവളുടെ മുഖം ഞാൻ ശ്രദ്ധിച്ചു. എന്തൊരു സന്തോഷമാണാ മുഖത്ത്. ഇത്ര സന്തോഷം തരാൻ മാത്രം നിനക്കെത്ര കാശാണ് കിട്ടിയതെന്ന് ചോദിച്ചു. എത്ര കാശാണ് കിട്ടിയതെന്ന് ഇവൾ പറഞ്ഞില്ല. പക്ഷേ, ഇവൾ മറ്റൊരു തിയറി എന്നെ പഠിപ്പിച്ചു. നാം വലിച്ചെറിയുന്നതിൻ്റെയെല്ലാം മൂല്യമൊന്ന് അളന്ന് നോക്കാൻ ഇവൾ പറഞ്ഞു. എനിക്ക് മനസിലായില്ല. ഞാനാലോചിച്ചു. നാമെന്തെല്ലാമാണ് വലിച്ചെറിയുന്നത്..? പറയാമോ..?”
ഞാനൊന്ന് പരുങ്ങി. ഒരുത്തൻ്റെ വിശേഷങ്ങളറിയാൻ ചെന്നിട്ട് അവനെന്നെ ചോദ്യമുനയിൽ നിറുത്തുകയാണല്ലോ.
“പണം…! ഉപയോഗിച്ചവയെല്ലാം നാം പണം കൊടുത്തു തന്നെയല്ലേ വാങ്ങിയത്. അതുകൊണ്ട് എന്ത് വാങ്ങുമ്പോഴും ഒന്നോർക്കണം ഇത് നമുക്ക് അത്യന്താപേക്ഷിതമാണോ എന്ന്. ഞാനിവളുടെ മുഖത്തെ ഭാവത്തെക്കുറിച്ച് പറഞ്ഞല്ലോ. പിന്നീടതെൻ്റെ മുഖത്തും പടരാൻ തുടങ്ങി. എന്നു പറഞ്ഞാൽ ഇവളുടെ ക്രെയിസ് എനിക്കും കിട്ടിയെന്ന് ചുരുക്കം. ”
എൻ്റെ മുഖത്ത് ചെറുതായൊരു ചിരി തെളിഞ്ഞു. രാമകൃഷ്ണേട്ടനെ ഞാനന്നേരമോർത്തു. അയാളെ കുറ്റം പറയാനൊക്കില്ല.
“സത്യം പറയാലോ ചേട്ടാ. എൻ്റെ ക്രെയിസ് ബൈക്ക് റൈഡിങ്ങാണ്. കോയമ്പത്തുരും സേലത്തേക്കൊക്കെ ഓരോ ആവശ്യങ്ങൾ ക്കായി ഞാൻ ടൂവീലറിൽ പോയിട്ടുണ്ട്. ഈ വീടിൻ്റെ ഇലക്ടിക്കൽ പ്ലംബിംഗ് സാമഗ്രിക ളെല്ലാം ഞാൻ കോയമ്പത്തൂര്ന്നാ വാങ്ങിയത്. ടൂവീലറിലാ പോയത്. അവിടെ നിന്നും പാർസലയച്ചു. ഇനി ഒരാഗ്രഹം കൂടി ബാക്കിയുണ്ട്. പറ്റിയേച്ചാ മരണകിണറില് ഒന്ന് മൂളിക്കണം…!”
ഞാൻ ഞെട്ടി. അമ്പരക്കുകമാത്രമല്ല, അത്ഭുത സ്തബ്ദനായി അല്പനേരമൊ ന്നിരുന്നു പോവുകയും ചെയ്തു. അവനെന്നെ തോളിൽ തട്ടി ഉണർത്തി.
“ചേട്ടനെൻ്റെ കഥ കേട്ട് ബോറടിച്ചോ..?”
“ഏയ്… ഇല്ല. ഞാൻ എന്തൊക്കെയോ…”
ശ്രീജിത്ത് തുടർന്നു. “എൻ്റെ ക്രെയി സൊക്കെ ഞൊടിയിട കൊണ്ടാ മാറിയത്. എല്ലാ മാസവും ഒന്നാന്തി ശമ്പളമെണ്ണി മേടിക്കുന്നതിനേക്കാൾ ക്രെയിസ് എനിക്ക് ആക്രിവിറ്റ കാശ് എണ്ണി മേടിക്കുമ്പോഴായി. ആക്രിക്കാരനോട് വിലപേശി തൂക്കം തികക്കാൻ പുതിയ പാത്രങ്ങൾ വരെ തല്ലി പൊളിച്ച് കൊടുക്കും വരെയെത്തി കാര്യങ്ങൾ. എന്താണെന്നറിയില്ല. ഞാനതാ സ്വദിച്ചിരുന്നു. പുതിയ വീട് പണിതത് കൊണ്ട് ധാരാളം ഇരുമ്പും അലുമിനിയം സാമഗ്രികള് വാർക്ക പുറത്തുണ്ടായിരുന്നു. നിങ്ങൾ പറഞ്ഞു വരുന്ന മാനസികാവസ്ഥ കുറച്ചു നാളെനിക്കുണ്ടായി എന്നുള്ളത് നേരാണ്. പക്ഷേ…!!” ശ്രീജിത്ത് പെട്ടന്ന് നിറുത്തി. അവനിരുന്ന കസേരക്ക് പുറകിൽ എല്ലാം കേട്ടു നിന്നിരുന്ന രേഖയുടെ പതിഞ്ഞ ഏങ്ങല് കേട്ടാണ് ഞാനവളെ നോക്കിയത്. ചുമരിലേക്ക് ചാരിനിന്ന് അവളേന്തി കരയുകയാണ്.
ഫ്രീസ് ചെയ്തതുപോലെ ശ്രീജിത്ത് മരവിച്ചിരുന്നു. അല്പനേരങ്ങൾക്കു ശേഷം അവൻ പറഞ്ഞു:
“ശെൽവേട്ടന് ക്യാൻസറാണെന്ന് വളരെ വൈകിയാണ് ഞാനറിഞ്ഞത്. ശെൽവേട്ടനെ അറിയില്ലേ..?” ശ്രീജിത്തിനെ വലയം ചെയ്ത തണുപ്പ് എന്നെയും പൊതിഞ്ഞിരുന്നു. അതിലിരുന്ന് പറഞ്ഞതുകൊണ്ടാകാം ശബ്ദം അടഞ്ഞു പോയത്.
“അറിയാം. ആക്രി നടത്തുന്ന ആളല്ലേ…”
“അതെ. ആറ് മാസം മുൻപ് ഞാൻ ചെല്ലുമ്പോൾ ആൾക്ക് നല്ല ക്ഷീണമാ യിരുന്നു. തുടർച്ചയായി കീമോ ചെയ്തതു കൊണ്ടാകാം ആളാകെ തളർന്നു പോയത്. കട്ടിലിൽ നിന്ന് എണീൽക്കുവാൻ പോലുമാകാതെ … പാവം. അതുവരെ ആക്രി സാധനങ്ങൾ വിൽക്കുമ്പോൾ കിട്ടിയിരുന്ന സംതൃപ്തിയൊക്കെ അതോടെ തീർന്നു. ഞാൻ പിന്നീട് ആളിൽ നിന്നും പണം വാങ്ങുന്നത് നിറുത്തി. ഇവൾക്കറിയാം, ഇവളെന്നെ കുറേ ചീത്ത പറഞ്ഞിട്ടുണ്ട്. പുതിയ പാത്രങ്ങൾ പോലും തല്ലിപ്പൊളിച്ച് കൊണ്ടു കൊടുക്കുന്നത് കണ്ടിട്ട്. ആളന്ന് പറഞ്ഞിരുന്നു. അയൽപക്കത്തൊരുത്തൻ കളക്ടർക്ക് പരാതികൊടുത്തിട്ടുണ്ടെന്ന്. പത്തമ്പത് വർഷമായി അയാളിവിടെ ഈ പണി ചെയ്യാൻ തുടങ്ങീട്ട്. ഇപ്പോഴാണ് ഒരു പരാതി. ഒരു മോളെ കൂടി കെട്ടിക്കാനുണ്ട് പാവത്തിന്. അതിനിടേല് രോഗവും. ഇതൊക്കെ അറിഞ്ഞിരുന്നിട്ടും ആളുകള് ആ പാവത്തിനെ ദ്രോഹിക്കാനല്ലേ ശ്രമിക്കുന്നത്…. ”
കുറച്ചു നേരം ശ്രീജിത്ത് നിശബ്ദനായി. മനസിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി തോന്നി. പിന്നെ പതിഞ്ഞ ശബ്ദത്തിൽ തുടർന്നു.
“കഴിഞ്ഞ ദിവസം ഞാൻ ചെല്ലുമ്പോൾ ശെൽവേട്ടൻ പോകാൻ തയ്യാറെടുത്ത് നിൽക്കുകയാണ്. സ്ഥലം കൊടുത്തു വെന്ന് പറഞ്ഞു. ഒരു ടെമ്പോയിൽ കയറ്റാവുന്ന വീട്ടു സാമഗ്രികളേയുള്ളൂ. ആക്രി കിടന്നിരുന്ന സ്ഥലമെല്ലാം ശൂന്യം. ചേച്ചിയും മോളും ടെമ്പോക്കകത്ത് കയറി കഴിഞ്ഞിരുന്നു. എന്നെ കണ്ട് ശെൽവേട്ടൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. ”
“ഇയാളോട് യാത്ര പറയാൻ കഴിഞ്ഞത് ഭാഗ്യായി. ഒന്നുരണ്ട് പേരോട് പറഞ്ഞു വച്ചിരുന്നു. കാണുമ്പോൾ പറയണമെന്ന്. വെലയൊന്നും നോക്കീല്ല. ആദ്യം വന്ന കച്ചവടക്കാരന് തന്നെ പറമ്പ് കൊടുത്തു. നഷ്ടത്തിലാണെന്നറിയാം. പഞ്ചായത്തീന്നും, ആരോഗ്യ വകുപ്പീന്നും ഉദ്യോഗസ്ഥര് വന്നിരുന്നു. കുറേ കാര്യങ്ങള് അവര് പറഞ്ഞു. ഒട്ടും ശബ്ദമുണ്ടാക്കരുത്. കത്തിക്കരുത്. എന്നൊക്കെ. മരുന്ന് വാങ്ങാൻ മാത്രേ ഇപ്പൊ കച്ചവടം എടുക്കാറുള്ളൂ. നാട്ടിലേക്ക് തന്നെ പോകാമെന്ന് വിചാരിച്ചു. തിരുനെല്ലിക്ക്. അനിയമ്മാര് രണ്ട് പേരും അവിടെയുണ്ട്. അനിയൻ്റെ മോൻ വന്നിട്ടുണ്ട്. അവൻ്റെ വണ്ടിയാണിത്. ഇനി അധികം കാലമൊന്നുമില്ലല്ലോ. അപ്പൊ അവരോടൊന്നിച്ച് കൂടാമെന്ന് വിചാരിച്ചു. ” ടെമ്പോയിലിരുന്ന് കൊണ്ട് ചേച്ചി മാരി ശെൽവം എന്നെ കൈവീശി കാണിച്ചു.
ശെൽവേട്ടൻ എന്നെ കെട്ടിപ്പിടിച്ചു. ആളുടെ കണ്ണുകൾ നിറഞ്ഞു. ചുമലിലിട്ടതോർത്തു കൊണ്ട് കണ്ണീരൊപ്പി. പിന്നെ തിരിച്ച് നടന്നു. തമിഴ്നാട്ടിൽ നിന്നും വന്ന ടെമ്പോ ഒന്നുകൂടി മുരണ്ട് കറുത്ത പുക പുറകിലേക്ക് ചീറ്റിച്ചു. ആരോ എടുത്തെറിഞ്ഞ അവസാനത്തെ ആക്രി പോലെ ശെൽവേട്ടനും അതിലേക്ക് എറിയപ്പെടുന്നതുപോലെ തോന്നി.
ശ്രീജിത്തിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മാരിശെൽവത്തെ പോലെ രേഖയും കരയുന്നുണ്ടായിരുന്നു. ഒറ്റപ്പെടലിൻ്റെ വേദനയും, പുകച്ചിലും, വിഷമവുമൊക്കെ അറിയണമെങ്കിൽ നമ്മളും ആ വഴികളിലൂടെ ഒന്നു കടന്നുപോകണം.
ഗേറ്റ് കടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ശ്രീജിത്ത് വരാന്തയിൽ നിന്ന് കൈവീശി കാണിച്ചു. ലോകത്തുള്ള സകലമനുഷ്യരോടും എനിക്കപ്പോൾ വെറുപ്പ് തോന്നി.
വിലാസം.
ബിജു
മേലു പുരത്ത് വീട്
വെള്ളാംകലൂർ പി. ഒ.
തൃശൂർ
ഹാഷ്മിനഗർ
പിൻ: 680662
ഫോൺ : 9497248510
ഇമെയിൽ: bijumelupurath1973@gmail. com


5 Comments
Excellent writing 👍
Thanks
👍👍👍
നല്ല രചന👍
മികവുറ്റ ആഖ്യാനശൈലി.
Thanks