ചുവന്ന പരവതാനി വിരിച്ച പോലെ മനോഹരമായ വഴിത്താരയിലൂടെ നടക്കുമ്പോൾ കാലുകളുടെ വേഗം കുറഞ്ഞു വന്നു. പൂക്കളാണ്…, നോവിക്കരുത്…
ഏതാണീ പൂക്കൾ..
മുകളിലേക്ക് നോക്കി…
ഒരുപാട് ഉയരമുള്ള മരങ്ങളാണല്ലോ… മുകളിൽ ചുവന്ന പൂക്കളുണ്ടോ…
മുകളിലേക്ക് നോക്കി നടന്നപ്പോൾ കാൽ എന്തിലോ തട്ടി വീണു…
ഞെട്ടി എണീറ്റപ്പോൾ ചുറ്റും ഇരുട്ടാണ്.
ശ്രദ്ധിച്ചു നടന്നാൽ മതിയായിരുന്നു. അതെവിടെ ആയിരുന്നു,.. അടുത്തായി ചുവപ്പും വെള്ളയും പെയിന്റടിച്ച ഒരു ചുവരുണ്ടായിരുന്നു.
ആലോചിച്ചിരിക്കാനുള്ള സമയമില്ല. ഇന്ന് തിരക്കുള്ള ദിവസമാണ്. ഒരുപാട് ജോലിയുണ്ട്. എഴുന്നേറ്റിരുന്നു. Mobile എടുത്തു നോക്കി. കുറച്ചു നാളായി അമ്പലത്തിൽ പോകണമെന്നു വിചാരിക്കുന്നുണ്ട്.. തിരക്കിട്ടല്ല.. സമാധാനത്തോടെ…എല്ലാം വേണം.. കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ പിന്നെ ഫ്രീ ആയല്ലോ…റിട്ടയർ ചെയ്തിട്ട് വേണം..
പതിവില്ലാതെ ആലോചനകളാണല്ലോ ഇന്ന്. രാവിലെ തന്നെ ഒരു സ്വപ്നവും.
എന്നാലും മനോഹരമായൊരു കാഴ്ച തന്നെ ആയിരുന്നു അത്. കുറേക്കാല ത്തിനു ശേഷമാണ് പേടിപ്പിക്കാത്ത ഒരു സ്വപ്നം കാണുന്നത്. ആ ചുവന്ന പൂക്കൾ ഏതാണെന്ന്…?
“ക്ലിക്ക്…”,
ഫ്ലാഷടിച്ചു.. തിരിഞ്ഞു നോക്കിയില്ല, വേറെയാര്…. ആണായിട്ടും പെണ്ണായിട്ടും തനിക് ഒന്നേയുള്ളു അമ്മയ്ക്കും അച്ഛനും ഇടയിൽ ഒരു പാലമായി നിൽക്കുന്നവൻ.
“അച്ഛാ, അമ്മ ദേ രാവിലെ തന്നെ വിദൂരതയിലേക്ക് നോക്കി നിന്ന് ചിരിക്കുന്ന്… അതും ഒറ്റയ്ക്ക്…. സംതിങ് ഫിഷി “.
അപ്പുറത്ത് നിന്ന് എന്താ പറഞ്ഞതെന്ന് കേട്ടില്ല. അതെന്തായാലും അവൻ നോക്കിക്കോളും.
” പ്രവാസികളുടെ ഭാര്യമാരുടെ ഒറ്റപെട ലിനെ കുറിച്ച് എന്താ അച്ഛന്റെ അഭിപ്രായം ”
ഇവനെന്തൊക്കെയാ ഈ ചോദിക്കു ന്നത്. ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ അയാൾക് കഴിയുന്നുണ്ടോ. ഞാൻ അറിയുന്നയാൾക്ക്… ഇല്ല സാധ്യതയില്ല.
താൻ അയാളുടെ ആജ്ഞകൾ ലംഘിച്ചു തുടങ്ങിയപ്പോൾ ആരംഭിച്ച യുദ്ധം സമാധാന ചർച്ചകളിൽ നിൽക്കാതായപ്പോൾ പിരിഞ്ഞു താമസിക്കാൻ തുടങ്ങി എങ്കിലും നിയമപരമായി ഇപ്പോഴും ഭർത്താവ് തന്നെ. ജീവിതത്തിൽ മറ്റൊരാൾ വേണമെന്ന് തോന്നിയാൽ മാത്രം അത് നിയമപരമായാൽ മതി എന്ന് തോന്നി.
” എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂ വിരിഞ്ഞു ” തൊട്ടടുത്തു നിന്നായതു കൊണ്ട് ഞെട്ടി പോയി.
” രാവിലെ തന്നെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്കാൻ നല്ല രസമാണല്ലേ, ”
” ഓ, അത് ഞാനെന്തോ ഓർത്തു നിന്നതാ”
“സത്യം പറ.. അമ്മയ്ക്കെന്തു പറ്റി. ”
” എനിക്കെന്ത് പറ്റാൻ ”
” ദെൻ, വൈ… കിച്ചണിൽ നോ ബ്രേക്ക്ഫാസ്റ്റ്… ”
” അയ്യോ ”
” അത് സാരമില്ല, ഞാനുണ്ടാക്കാം… അമ്മ റെഡി ആയിക്കോ.. നേരത്തെ പോകണ്ടേ ഇന്ന് ”
“ഛേ, ഇന്നത്തെ കാര്യം ആകെ…”
” എന്താ പ്രശ്നം, അമ്മയെന്താ ഇങ്ങനെ ഔട്ട് ഓഫ് മൈൻഡ്. ”
” അങ്ങനെ ചോദിച്ചാ ”
” ചോദിച്ചു…, കേട്ടില്ലേ.. ”
” ഒന്നുമില്ല, ഒരു സ്വപ്നം കണ്ടതാ ”
” പേടിച്ചോ ”
” ഇല്ലെടാ… നല്ലൊരു സ്വപ്നായിരുന്നു ”
” എന്നിട്ട്, അത് മറക്കാൻ പറ്റുന്നില്ലെ ”
” ഇല്ല.. ”
” എന്താ കണ്ടത്, ”
ഞാൻ വിവരിച്ചു പറഞ്ഞു കൊടുത്തു.
അത് കേട്ടതും അവൻ കുറച്ചു നേരം ആലോചിച്ചു നിന്നു. ഞാൻ പോയി കുളിച്ചു വന്നു. മകൻ വാതിലിനു മുൻപിൽ തന്നെ നോക്കി നിൽപ്പുണ്ട്.
“ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയോ”
” ഇല്ല, ഞാൻ അമ്മയുടെ സ്വപ്നത്തെ പറ്റി ആലോചിക്കുകയായിരുന്നു “.
” അപ്പൊ ഇന്ന് രാവിലെ ഉപവാസം..നല്ല ദിവസം ”
” അമ്മ 5 മിനിറ്റ് കൊണ്ട് കുളിച്ചു വന്നല്ലോ, ”
” അതിന് ”
” നാട് മിസ്സ് ചെയ്യാറില്ലേ, കുളത്തിലെ കുളിയും അമ്പലവും ഒക്കെ, മുൻപ് പറയാറുണ്ടല്ലോ”
” എനിക്കിതിനൊക്കെ എവിടെ നേരം, നിനക്ക് പിന്നെ ”
” ആ അത് വേണ്ട…, എന്റെ കാര്യം നിൽക്കട്ടെ, അമ്മയ്ക്കിന്ന് ലീവെടുത്തൂടെ ”
” ഇന്നോ, നീയെന്താ എന്നെ കളിയാക്കാണോ “?
” അല്ല, ഞാനും വരാം… നമുക്ക് അമ്മയുടെ നാട്ടിൽ പോകാം. ”
” ഞാൻ ഒരു ചായ എങ്കിലും കുടിക്കട്ടെ, നീ മാറി നില്ക് “.
പ്ലസ് ടു നല്ല മാർക്കിൽ പാസായിട്ട് പഠിക്കാൻ പോകാതെ വെറുതെ യിരിക്കുന്നവനാ. ഇനി എന്റെ ജോലി കൂടെ കളയണം. വെറുതെയിരിക്കുന്നു എന്ന് പറഞ്ഞാൽ അവൻ സമ്മതിക്കില്ല. അങ്ങനെ പറയാനും പറ്റില്ല. 3 വർഷത്തേക്ക് ബ്രേക്ക് എന്നാ പറഞ്ഞിരിക്കുന്നത് അത് കഴിഞ്ഞിട്ട് പഠിക്കണോ എന്ന് ആലോചിക്കാം എന്ന്. ഇപ്പോഴും എന്തൊക്കെയോ ചെയ്യുന്നുണ്ട്. പാർട്ട് ടൈം ജോലികൾ, എന്തൊക്കെയോ കോഴ്സുകൾ ഇടയ്ക്ക് പഠിക്കാനാണ് ജോലിക്കാണ് എന്നും പറഞ്ഞ് യാത്രകൾ പോകും, ആദ്യമൊക്കെ താൻ എതിർത്തു നോക്കി. ഞാനെന്തായാലും പോകും വേണമെങ്കിൽ അമ്മയും കൂടെ വരാൻ പറഞ്ഞു. അന്ന് മാത്രമല്ല എന്നും എവിടെ പോകുമ്പോഴും അമ്മ വരുന്നോ എന്ന ചോദ്യമുണ്ട്, പോകാറില്ല. എവിടെ പോയാലും ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചു വരും. എന്നും രണ്ടു തവണ വിളിക്കും. ഒരു കാര്യത്തിലും അവനെ നിർബന്ധി ക്കാനോ കുറ്റപ്പെടുത്താനോ തനിക്കു കഴിയാറില്ല. ഇന്നും അങ്ങനെ തന്നെ.
ചായ കുടിക്കുമ്പോൾ മകൻ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ശ്രദ്ധിച്ചു. സഹികെട്ടു ചോദിച്ചു…
” എന്താടാ ”
” അമ്മ മുൻപ് എനിക്കൊരു കഥ പറഞ്ഞു തന്നിട്ടില്ലേ, ഒരു പിശുക്കൻ പാമ്പിൻ കുഞ്ഞിനെ രക്ഷിക്കുന്ന കഥ. ഒടുവിൽ ഇഷ്ടവരം ചോദിക്കാൻ പറയുമ്പോൾ എനിക്ക് എന്നെത്തന്നെ വേണമെന്ന് പറയുന്നത്. നീലപ്പെട്ടിയിലെ താക്കോൽ വച്ച് മനസ് തുറക്കുന്നത് ”
” അതിന് ”
” അമ്മ, പോകാനിറങ്ങുമ്പോൾ എന്താ പ്രാർത്ഥിക്കുക? ”
” ആപത്തൊന്നും വരുത്തല്ലെന്ന് ”
” എന്നാലിന്നു ആ പിശുക്കൻ പ്രാർത്ഥിച്ച പോലെ എനിക്കെന്നെ തന്നെ വേണമെന്ന് പ്രാർത്ഥിക്ക് ”
” ഒന്നുപോടാ ”
” ഒന്ന് പ്രാർത്ഥിക്ക് ”
” ദൈവമേ, എന്റെ മകൻ പറഞ്ഞ പോലെ എനിക്കെന്നെ തന്നെ നൽകണേ ” മതിയോ…?
” ആ, അമ്മ പൊയ്ക്കോ.. ”
ലിഫ്റ്റ് കേടായിരിക്കുന്നു.
സ്റ്റെപ്സ് ഒരുപാടുണ്ടല്ലോ….. രണ്ടു നില കഴിഞ്ഞപ്പോഴേക്കും കിതച്ചു. തനിക്കു പ്രായമായി തുടങ്ങിയിരിക്കുന്നു. മുൻപ ത്തെ പോലെയല്ല. വ്യായാമമില്ലാത്തത് കൊണ്ടുമാവാം. താഴെ വന്നപ്പോൾ വല്ലാത്ത ക്ഷീണം. ഡ്രൈവ് ചെയ്യാൻ വയ്യ. ബസുണ്ടോ എന്ന് നോക്കാം. അ വിടുത്തെ വെയിലിൽ കുറച്ചു നേരം നിന്നപ്പോഴേക്കും തളർന്നു. ഭക്ഷണം കഴിക്കാതിരുന്നത് അബദ്ധമായി. ദാഹിക്കുന്നുമുണ്ട്. മറ്റൊരു ബസ് സ്റ്റോപ്പിൽ നിർത്തി, കയറാനും ഇറങ്ങാനും ആരുമില്ല. സീറ്റൊക്കെ കാലിയാണ്. ഇതിൽ കയറി എങ്ങോട്ടെങ്കിലും അങ്ങ് പോയാലോ, പാട്ടൊക്കെ വച്ചിട്ടുണ്ട്… നല്ല പരിചയമുള്ളൊരു പാട്ട്.
” മണ്ണിന്റെ ഗന്ധം കൂടി കലർന്നു
താളങ്ങളായി നെഞ്ചോടു ചേർന്നു
ആ പാദം… ”
ബാക്കി കേട്ടില്ല…
ഇത് തന്റെ പ്ലേ ലിസ്റ്റിൽ ഉണ്ടോ…
അതിന് താനിപ്പോ പാട്ട് കേൾക്കാറുണ്ടോ
പ്ലേ ലിസ്റ്റിൽ നോക്കിയിട്ട് ഒന്നും മനസ്സിലായില്ല… അതിന്റെ ആദ്യത്തെ വരിയെന്താ…
ഒന്ന് പാടി നോക്കാം… മനസ്സിൽ രണ്ടു തവണ പാടി… കിട്ടുന്നില്ലല്ലോ… അപ്പോഴേക്കും അടുത്ത ബസ് വന്നു. അതിന്റെ ബഹളം കാരണം പാട്ട് ഓർമ വരുന്നില്ല. അത് പോയിട്ടേ പറ്റുള്ളൂ. ബസ് പോയി. അപ്പോഴേക്കും മൊബൈൽ റിങ് ചെയ്തു. കൂടെ ജോലി ചെയ്യുന്ന കുട്ടിയാ.. ഇപ്പൊ എടുക്കണ്ട… നേരം വൈകി.. ഈ ബസ് എന്താ വരാത്തത്.
അടുത്ത് നിൽക്കുന്ന ആളോട് ചോദിച്ചു,
” അങ്ങോട്ടുള്ള ബസ് അല്ലേ ഇപ്പൊ പോയത്, തിരക്ക് കണ്ടിട്ട് കയറാതെ നിന്നതാ അല്ലേ… ”
” ഇന്നത്തെ ദിവസം ആകെ പോക്കാണല്ലോ ”
” വീണ്ടും കോൾ വന്നു ”
ഹലോ… പറഞ്ഞപ്പോഴേക്കും, അപ്പുറത്ത് നിന്ന് സാറിന്റെ ശകാരം. പെട്ടെന്ന് തോന്നിയൊരു കള്ളം പറഞ്ഞു. തലവേദന കാരണം, ഡ്രൈവ് ചെയ്യാതെ ബസിൽ കയറി. പെട്ടെന്ന് ശർദ്ദിച്ചു. അത് കൊണ്ടു വഴിയിൽ ഇറങ്ങി നിൽക്കുകയാ എന്നൊക്കെ. ആരെയെങ്കിലും ഒരു വണ്ടിയുമെടുത്തു ഇങ്ങോട്ട് വിടാമോ, ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് ജോലിക്കെത്താം എന്ന് പറഞ്ഞു.
” വേണ്ട, താൻ ഇന്ന് ലീവെടുത്തോ. വീട്ടിൽ പോയി റെസ്റ്റെടുക്ക്”
” അല്ല, സർ… ഞാൻ ”
“വേണ്ട, സാരമില്ല ”
അങ്ങനെ രക്ഷപെട്ടു. താനിതെന്തൊ ക്കെയാണ് ചെയ്യുന്നത്. പാട്ടും പാടി നിന്ന് ബസ് മിസ്സാക്കുക, കള്ളം പറഞ്ഞു ലീവെടുക്കുക. എന്നാലും താൻ ജോലിക്ക് എത്തിയില്ലെങ്കിലും ഒരു പ്രശ്നവുമില്ലേ..? എത്ര പെട്ടെന്നാണ് ലീവ് കിട്ടിയത്.
ഈ ബസ് സ്റ്റോപ്പിൽ ഇങ്ങനെ ഇരുന്നിട്ട് എന്തിനാ, ഏതായാലും തിരിച്ചു പോകേണ്ട. വേറെ എവിടെയെങ്കിലും
പോകാനുണ്ടോ..? ഓർത്തു നോക്കി. ചേച്ചിയെ കാണുവാൻ പോകാം എന്ന് വിചാരിച്ചു ബസിൽ കയറി. വെള്ളം കയ്യിലുള്ളത് നന്നായി അല്ലെങ്കിൽ ദാഹിച്ചു വലയും ഈ വേനലിൽ..
” ഈ വേനലിൽ….”
അടുത്ത വരിയെന്താ…
വേനലിൻ….. ൻ.. മറന്നു… അല്ല… മറവി
” വേനലിൻ മറവിയിലാർദ്രമായി ”
പിന്നെ..? അങ്ങനെയാണല്ലോ ആ പാട്ടിന്റെ വരികൾ.
ശരിക് ഓർമയില്ല. ഇതെവിടെ വെച്ചാണ് കേട്ടത്, അല്ല കേട്ടിരുന്നത്.
ആദ്യത്തെ വരി എന്തായിരുന്നു.
മൊബൈൽ റിങ് ചെയ്തു… എടുക്കും മുൻപേ കട്ടായി. മകനാണ്. അവന്റെ മെസേജ് വന്നു കിടപ്പുണ്ട്.
‘ ചെറിയമ്മയ്ക് സുഖമില്ലന്ന്… അമ്മ വരുന്നുണ്ടോ.? ഞാനവിടെ കാണും.’
മകന്റെ പ്രിയപ്പെട്ട ഇടമാണ്, അച്ഛന്റെ തറവാട്. പതിവായി വെക്കേഷൻ ചിലവഴിച്ചിരുന്ന സ്ഥലം. വീട് മാത്രമല്ല അവിടെയുള്ളവരെല്ലാം. താൻ മാത്രം, അല്ല രണ്ടുപേരും പരസ്പരം ഉള്ള ദേഷ്യം ഇരു വീട്ടുകാരോടും കാണിച്ചിരുന്നു. ഇപ്പോൾ പ്രശ്നങ്ങളെല്ലാം തീർന്നിട്ടും, ചെറിയൊരു സൗഹൃദം നിലനിർത്തിപോ ന്നിട്ടും മറ്റുള്ളവരെയൊന്നും പരിഗണി ച്ചിരുന്നില്ല.
ഒരുമിച്ചു ജീവിച്ച ആ ചുരുങ്ങിയ സമയത്തിൽ വിവാഹചടങ്ങിന് ശേഷം, ഒരു വിഷുക്കാലത്തു മാത്രമാണ് താൻ ആ തറവാട്ടിൽ പോയിട്ടുള്ളത്. പിന്നെ യെല്ലാം ഇവിടെത്തന്നെ. കഷ്ടിച്ച് 2 മണിക്കൂർ യാത്രയെ ഉള്ളു. അനുജന്റെ ഭാര്യയ്ക്ക് അസുഖമാണെന്നറിയാം, ഇതുവരെ കാണാൻ പോയിട്ടില്ല. ഭർത്താവിന്റെ, മകന്റെ പ്രിയപ്പെട്ടവരാണ്. ഇന്നത്തെ ദിവസം മറ്റെല്ലാം മുടങ്ങിയത് ഇതിന് വേണ്ടിയാണെങ്കിലോ.
തനിതെന്തൊക്കെയാണ് ചിന്തിക്കുന്നത്. ചേച്ചിയുടെ കൂടെ കുറച്ചു ടൈം സ്പെൻഡ് ചെയ്യാമെന്ന് വിചാരിച്ചിട്ട്, ഇപ്പോൾ..?
പോകാം… മകൻ തന്നെ പ്രതീക്ഷിക്കും. മറ്റുള്ളവർ… അറിയില്ല.
ബസിൽ നിന്നിറങ്ങി.പെട്ടെന്ന് തന്നെ അങ്ങോട്ടുള്ള വണ്ടി കിട്ടി. ഇത്രയും സമയം ഇല്ലാത്ത ഒരു അസ്വസ്ഥത.
വേണ്ടായിരുന്നു.
തറവാട്ടിൽ ചെന്നു കയറുമ്പോൾ ആരുമില്ല. വാതിൽ തുറന്നു കിടക്കുകയാണ്. അകത്തു നിന്ന് ആരുടെയൊക്കെയോ ശബ്ദം, ചിരി. അടുക്കളയിൽ നിന്നാണ്. ചക്കയുടെ മണമാണ് ആകെ. അങ്ങോട്ട് ചെന്നു. മകന്റെയൊപ്പം അവന്റെ അച്ഛാച്ചനും ചെറിയച്ഛനും ചെറിയമ്മയും ഉണ്ട്. മേശയ്ക്കു ചുറ്റും ഇരിക്കുകയാണ് എല്ലാവരും. തന്നെ ആരും കണ്ടിട്ടില്ല.
” ആ, നീ എന്താ ഇവിടെ നിൽക്കുന്നത് ”
പുറകിൽ നിന്നുള്ള ശബ്ദം,തിരിഞ്ഞു നോക്കി. ഇന്ന് മകനുമായി ഫോൺ ചെയ്തത് അപ്പോൾ നാട്ടിൽ നിന്നായി രുന്നോ. അവൻ ഒന്നും പറഞ്ഞില്ല.
” ഞാനിപ്പോ വന്നുള്ളൂ ”
” ഞാൻ രണ്ടു ദിവസമായി വന്നിട്ട് ”
” എന്താ അവിടെ,.? രണ്ടുപേരും കൂടെ അടുത്ത ഒളിച്ചോട്ടം പ്ലാൻ ചെയ്യുകയാണോ.? ” മകൻ വിളിച്ചു ചോദിച്ചു.
ഞങ്ങൾ അകത്തേക്കു നടന്നു.
” ചേച്ചി, ഇവൻ വെറുതെ പേടിപ്പിച്ചതാ… എനിക്ക് വലിയ പ്രശ്നമൊന്നുമില്ല ” എന്നാലും ചേച്ചി വന്നല്ലോ. പക്ഷെ ഇതിന് വേണ്ടി ചേച്ചി ലീവെടുക്കേ ണ്ടായിരുന്നു. വൈകിട്ട് വന്നാൽ മതിയായിരുന്നു. അനുജന്റെ ഭാര്യ പറഞ്ഞു.
” അതിപ്പോ നന്നായില്ലേ, ഉച്ചക്ക് അമ്പലത്തിൽ പോകാം… ” മകൻ പറഞ്ഞു.
“അവിടെന്താ… .”
” ഉത്സവം നടക്കല്ലേ, പ്രതിഷ്ഠ ദിനം… 4 ദിവസത്തെ പരിപാടിയാ., ” അച്ഛൻ തന്നെ നോക്കിയാണ് പറഞ്ഞത്. ” പിന്നെ” അച്ഛൻ നിർത്തി.
ഞാൻ അച്ഛനെ നോക്കി… ” ഇന്ന് നിങ്ങളുടെ വിവാഹ വാർഷികം അല്ലേ. ”
താൻ അത് മറന്നു പോയിരിക്കുന്നു. രാവിലെ മുതൽ സ്വപ്നവും പാട്ടും ഒക്കെ ഓർത്തു നടന്നിട്ട്… അതിനിപ്പോ എന്താ. അവസാനിപ്പിച്ച ഒരു വിവാഹ ബന്ധം.. അതിന്റെ വാർഷികം ഓർത്തിട്ടെന്തിനാ.
” അച്ഛാച്ചന് ഓർമ്മയുണ്ടോ ”
” ഹേയ്, നിന്റെ അച്ഛൻ പറഞ്ഞതാ ”
അനിയത്തി തന്ന ചായ വാങ്ങി അകത്തേക്ക് നടന്നു.
” അമ്മ വരുന്നില്ലേ, ഞങ്ങൾ ഇറങ്ങാ ”
” ഞാൻ പതുക്കെ വരാം ”
അവരെല്ലാം പോയി….ഒറ്റയ്ക്കിവിടെ ഇരിക്കാൻ തോന്നുന്നില്ല. ഇറങ്ങാം. അമ്പലത്തിൽ പോകണം എന്ന് മനസിലാഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറെയായി. അനുജനും ഭാര്യക്കും കുട്ടികളില്ല, എന്നാൽ അവർ അങ്ങോട്ടുമിങ്ങോട്ടും വളരെ സ്നേഹിച്ചാണ് ജീവിക്കുന്നത്. അമ്മയുടെ മരണം ഈ വർദ്ധക്യത്തിലും അച്ഛനെ ബാധിക്കാതെ അവർ ശ്രദ്ധിക്കുന്നുണ്ട് എന്ന് കാണുമ്പോൾ അറിയാം. തന്റെ മകന് പോലും ഇവിടെ യാണിഷ്ടം, അമ്മയുടെയോ അച്ഛന്റെ യോ കൂടെ നില്കുന്നതിനേക്കാൾ. അവന്റെയച്ഛൻ ഒറ്റയ്ക്കായത് താൻ കാരണം ആണെന്ന് അവരൊക്കെ വിചാരിക്കുന്നുണ്ടാവുമോ.?
ഏതാനും മാസങ്ങൾ മാത്രമുള്ള പ്രണയം, ഒരു വർഷം നില നിന്ന വിവാഹ ജീവിതം. താൻ അമ്മയായതും ഭർത്താവ് പ്രവാസിയായതും ഒരേ സമയത്തായിരുന്നു, അതെല്ലാം അകൽച്ച കൂട്ടി. കൂട്ടിയിണക്കാൻ ആരുമില്ലായിരുന്നു. എടുത്തു ചാട്ടത്തിന്റെ ഫലമെന്ന് എല്ലാവരും കുറ്റപ്പെടുത്തി. പറഞ്ഞു തീർക്കാൻ രണ്ടുപേരും ശ്രമിച്ചുമില്ല. ഇത്രയും വർഷങ്ങൾക്കു ശേഷം ഇനിയിപ്പോ.
വീടിന്റെ പിന്നിലെ പറമ്പിലൂടെ നടന്നു ഗേറ്റ് എത്തി. ഇവിടുന്ന് കുറച്ചേയുള്ളു അമ്പലത്തിലേക്ക് എന്ന് തോന്നുന്നു. ചാരിയിട്ട ഗേറ്റ് തുറന്നുനോക്കിയപ്പോൾ അത്ഭുതപെട്ടുപോയി. രാവിലെ കണ്ട സ്വപ്നം.
വലിയൊരു നടപ്പാതയാണ്, ചുവന്ന പൂക്കൾ നിറഞ്ഞു കിടക്കുന്നു. ഇരുവശത്തും കൂറ്റൻ മരങ്ങൾ, മുകളിലേക്ക് നോക്കി. ചുവന്ന കുലകൾ പോലെ കാണുന്നുണ്ട് പൂക്കൾ.
” എന്താ നോക്കുന്നത് ”
“പോയില്ലേ ഇതുവരെ”
” അവരൊക്കെ പോയി, ഞാൻ ഒരുമിച്ചു പോകാമെന്നു കരുതി കാത്തു നിന്നതാ ഇവിടെ”
” നമുക്ക് പോകാം ”
” ഇത് വാകയല്ലേ, ഞാനിന്ന് സ്വപ്നം കണ്ടു ഇങ്ങനെ ഒരു വഴിയിൽ കൂടി നടക്കുന്നത് ”
” അത് സ്വപ്നമല്ല, നമ്മൾ ഈ വഴി വന്നിട്ടുണ്ടല്ലോ ഓർമ്മയില്ലേ ”
” ഉണ്ടെന്ന് തോന്നുന്നു ”
” നിനക്ക് എല്ലാം മറക്കാനും, പെട്ടെന്ന് മാറാനും എല്ലാം വേഗം കഴിയും. ”
” ഇത് പറയാനാണോ കാത്തു നിന്നത് ”
” അല്ല, ”
“പിന്നെ ”
” ഞാൻ അവിടുന്ന് നിർത്തി വന്നതാ ”
” ജോലി ”
” ജോലി ചെയ്തു മതിയായി, അത് മാത്രമല്ലല്ലോ ജീവിതം ”
” അച്ഛന്റെ സ്വഭാവം മകന് കിട്ടാറുണ്ട്, ഇതിപ്പോ തിരിച്ചാണല്ലോ ”
” അവൻ ഇപ്പോൾ നിങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും ഷിഫ്റ്റ് ചെയ്യാൻ പോകുകയാണ് ”
ഞാൻ നടത്തം നിർത്തി.
” അച്ഛൻ തന്നെ അമ്മയോട് പറയണം എന്ന് പറഞ്ഞു ”
” അച്ഛനും അമ്മയും ഒരുമിച്ചു ജീവിക്കണം എന്നും പറഞ്ഞു കാണുമല്ലോ അവൻ ” എന്റെ ശബ്ദം ഉയർന്നു തുടങ്ങി.
” അത് പിന്നെ പറയാതിരിയ്ക്കോ ”
” എനിക്ക്…, പക്ഷേ ”
” ഞാൻ ആ ഫ്ലോറിൽ തന്നെ വേറെ ഒരു ഫ്ലാറ്റിന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്.
കുട്ടികൾക്ക് പറയുന്ന എല്ലാ കാര്യങ്ങളും നമുക്ക് ഉൾകൊള്ളാൻ സാധിക്കില്ലല്ലോ.”
” ചിലപ്പോൾ കുറച്ചു സമയം കൊടുത്താൽ പറ്റുമായിരിക്കും ”
അതിനു മറുപടി ഒന്നും കിട്ടിയില്ല.
” മുൻപ് നമ്മൾ ഇതിലെ നടന്നിട്ടുണ്ടെന്ന് പറഞ്ഞില്ലേ, ”
” ഇതുപോലെ ഒരു വിഷുക്കാലത്തു, വെക്കേഷന്.. ”
” അന്ന് നമ്മൾ എന്താ സംസാരിച്ചിട്ടുണ്ടാവുക ”
” അന്ന് സംസാരിച്ചില്ല, ഞാനൊരു പാട്ട് പാടിയിരുന്നു. ”
” ഏതായിരുന്നു”
” മെയ് മാസമേ, നിൻ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ ”


7 Comments
കൊള്ളാം. നല്ലെഴുത്ത് ❤️
🙏
“എനിക്കെന്നെ തന്നെ വേണമെന്ന് പ്രാർത്ഥിക്ക്” എന്ന് പറയാൻ ഒരു മകനുണ്ടാകുന്നതും ഭാഗ്യമാണ്. എത്ര മനോഹരമായാണ് സംഭാഷണങ്ങൾ കോർത്തിണക്കി ഒരു കഥ പറഞ്ഞു വെച്ചിരിക്കുന്നത്! കഥയിൽ പറഞ്ഞതുപോലെ സ്വപ്നം യാഥാർത്ഥ്യമായി മാറുന്ന ചില സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട് നമ്മുടെ ജീവിതത്തിൽ. കൈപ്പിടിയിൽ ഒതുങ്ങി നിൽക്കാതെ അലഞ്ഞുനടക്കുന്ന മനസ്സിന്റെയും, ബന്ധങ്ങളിലെ തീരാത്ത ആശയക്കുഴപ്പങ്ങളുടെയും പ്രതിഫലനങ്ങൾ കാണാം കഥയിലുടനീളം. എന്നാൽ വായനയ്ക്കൊടുവിൽ ചെറിയൊരു പ്രതീക്ഷ ബാക്കി വെക്കുന്നുണ്ട് – പ്രണയത്തിന്റെ ചുവന്ന പരവതാനിയിലൂടെ, ഗതകാല സ്മരണകളുടെ കരം ഗ്രഹിച്ച് ചുണ്ടിലൊരു മൂളിപ്പാട്ടുമായി അവർ വീണ്ടും ഒന്നിച്ച് നടക്കുമെന്ന്!
എഴുത്തിന് ഒത്തിരി നന്ദി, സ്നേഹം dear 🩷❤️ ആശംസകൾ
Thanks joyce
നല്ല കഥ👌❤️
ആ മകനായി
അവർ വീണ്ടും ഒന്നാകട്ടെ❤️
Suma jayamohan
🙏…
നല്ല കഥ. അവർ വീണ്ടും ഒന്നു ചേരുമെന്നു വായനകാർക്ക് ഊഹിക്കാം അല്ലെ? അതു അനുവാചകർക്ക് വിട്ടുകൊടുത്തിരിക്കുകയാണോ?
ഇഷ്ടപ്പെട്ടു. 👏❤