“അവൾക്ക് എന്താ?
മുകളിൽ ആകാശം, താഴെ ഭൂമി.. നേരം വെളുക്കുമ്പോൾ ബാഗുമെടുത്ത് കുട്ടിയുടെ കൈയും പിടിച്ചു പടിറങ്ങിയാൽ പിന്നെ വൈകിട്ടല്ലേ ഈ വഴിക്ക് വരേണ്ടതുള്ളു…
അതിന്റെ ഇടയ്ക്ക് ഇവിടെ എന്ത് നടന്നാൽ അവൾക്ക് എന്താ?
എന്റെ മോൻ ഉണ്ടെങ്കിൽ ഇതെല്ലാം ഇവിടെ നടക്കുമോ?
ആരോടന്നില്ലാതെയുള്ള അമ്മയുടെ ഈ പിറുപിറുപ്പ് അകത്തുനിൽക്കുന്ന നന്ദിനി കേൾക്കാതെയല്ല. മറുപടി പറഞ്ഞിട്ടും കാര്യമൊന്നുമില്ലയെന്ന് അറിയുന്നതുകൊണ്ട് തന്നെ അവൾ അത് കേൾക്കാത്ത ഭാവത്തിൽ നിന്നു.
അവളുടെ മനസ്സിലുള്ള കാറും കോളും ആർക്കും കേൾക്കേണ്ടതുമില്ല, കാണേണ്ടതുമില്ല.
മനസ്സിന്റെ സങ്കീർണ്ണത നിറഞ്ഞ ഭാവങ്ങളെല്ലാം ഭദ്രമാക്കി ഉള്ളിൽ പൂട്ടിവച്ച് മുഖത്ത് ചിരിയുടെ ഒരു മേലാപ്പാണിഞ്ഞു മാത്രമേ അവളെ എപ്പോഴും ആരും കാണുകയുള്ളൂ…
അവൾ അങ്ങനെയാണ്. ആരോടും പ്രത്യേകിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ലയെന്ന് അവൾക്കറിയാം..
അവളുടെ ഭർത്താവ് രാജീവ് മരിച്ചതിനുശേഷമാണ് അവിടെ അടുത്തുള്ള ഒരു സി ബി എസ് ഇ സ്കൂളിൽ ടീച്ചറായി പോകാൻ തുടങ്ങിയത്.. അവിടുന്ന് കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് അവളുടെ ജീവിതം ആരുടെയും കാലു പിടിക്കാതെ തന്നെ മുന്നോട്ടു കൊണ്ടുപോയി..
ഉള്ളതുകൊണ്ട് സന്തോഷമായി കഴിയുന്നത് കാണാൻ പറ്റാത്ത പലരുമുണ്ടന്ന് നന്ദിനിക്ക് നന്നായി അറിയാം..
ഉള്ള സാരികൾ വെച്ച് വൃത്തിയായി തന്നെയാണ് അവൾ എന്നും സ്കൂളിൽ പോകാറുള്ളത്. മോളെയും അങ്ങനെ തന്നെ കൊണ്ടുപോകും. വിധവയ്ക്ക് ഒരു പുറം ചട്ട ആരൊക്കെയോ കൂടി അലങ്കരിച്ചു തന്നിട്ടുള്ളതിനാൽ നന്ദിനിയുടെ നടപ്പ് ആർക്കും അത്ര ഇഷ്ടമല്ല..
എത്ര കുത്തുവാക്കുകളും മുഖം തിരിക്കലുകളുമുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി അവൾ തന്റെ റൂമിന്റെ വാതിൽ അടച്ച്, രാജീവിന്റെ ഫോട്ടോയുടെ മുന്നിൽ മനസ്സ് തുറക്കും…
“രാജീവ്.. നീയെങ്കിലും എന്നെ മനസ്സിലാക്കുന്നുണ്ടോ? എനിക്കുമുണ്ട് എന്റെതായ ആഗ്രഹങ്ങൾ. നീ എന്റെ കൂടെ ഇല്ലാത്തതിനാൽ എല്ലാം ഞാനും വേണ്ടയെന്ന് വച്ചിരിക്കുകയാണ്..
പലനിറത്തിലുള്ള പൊട്ടും കുപ്പിവളകളും അണിഞ്ഞ് തലയിൽ നിറയെ മുല്ലപ്പൂ ചൂടി നിന്റെ കയ്യും പിടിച്ച് നടക്കാൻ ആഗ്രഹിക്കുന്ന ഞാൻ..
ഇന്നും രാവിലെ കുളി കഴിയുമ്പോൾ നിന്റെ കയ്യാൽ എന്റെ നെറുകയിൽ തൊടുന്ന സിന്ദൂരം..
മഴ ആകാശത്ത് കറക്കുമ്പോൾ, നമ്മൾ ബൈക്കിൽ ഒരു കറങ്ങലുണ്ട്.. പിന്നെ മഴ നനഞ്ഞു കുതിർന്നാണ് തിരിച്ചു കയറുക…
റീൽസ്,നമ്മുടെ ഫോട്ടോസ് പല രൂപത്തിലും ഭാവത്തിലും… നമ്മുടെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ എല്ലാം എനിക്ക് നഷ്ട്ടപെട്ടു.
ഉത്സവങ്ങളുണ്ടാകുമ്പോൾ, മോളെയും തോളത്തിരുത്തി എല്ലാവരോടും കൊച്ചു വർത്താനം പറഞ്ഞ് പോകുന്ന നമ്മുടെ യാത്ര..
കൊച്ചു കുട്ടികളെപ്പോലെ ഉത്സവപ്പറമ്പിലെ ഓരോന്നിനെയും അത്ഭുതത്തോടെ നോക്കിക്കാണുന്ന, എന്നെ കളിയാക്കുന്ന നിന്നെ എനിക്ക് നഷ്ടമായി.
എന്നിലെ സ്ത്രീയെയും നീ കരുതിയിരുന്നില്ലെ? എന്റെ ആഗ്രഹങ്ങൾക്കൊപ്പം മാത്രമല്ല നിന്റെ ജീവിതം നിന്റെ ഇഷ്ടങ്ങളും ഒപ്പം നടക്കണം എന്ന് ആഗ്രഹിച്ചിരുന്നു…
അതുകൊണ്ട് തന്നെയാണല്ലോ, കല്യാണത്തിനോടെ പഠിപ്പ് മാറ്റിവെച്ച എന്നെ ഉന്തിത്തള്ളി പഠിക്കാൻ വിട്ടതും ജോലിക്ക് അപേക്ഷിക്കാൻ പറഞ്ഞതും. അതുകൊണ്ട് എനിക്ക് ഇന്ന് എന്റെ സ്വന്തം കാര്യം നിൽക്കാൻ പറ്റുന്നുണ്ട്.
എന്നെ മനസ്സിലാക്കാൻ ഇന്നീ ഭൂമിയിൽ ആരുമില്ല എന്നുള്ളതാണ് സത്യം..
എല്ലാവരും ഓരോ ഒഴിവു ദിവസങ്ങളിലും ബീച്ചുകളിലും സിനിമ തിയേറ്ററുകളിലും രാത്രിയിലെ ഭക്ഷണവും പുറത്തുനിന്ന് കഴിച്ച് പിറ്റേദിവസം സ്കൂളിൽ വന്ന് കഥ പറയുന്നത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു നീറ്റലാണ്..
നീ എന്റെ കൂടെ ഉണ്ടെങ്കിലെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു പോകും…
എന്നിലെ എന്നെ തിരിച്ചറിയാൻ നിനക്ക് മാത്രമേ കഴിയൂ..


13 Comments
നന്നായെഴുതി👍🌹
നന്നായിട്ടുണ്ട് കഥ, ഇനിയും എഴുതുക, ഒരുപാട് ഒരുപാട്, ദൈവം അനുഗ്രഹിക്കട്ടെ
നന്നായിട്ടുണ്ട് brajit👍💕
ഒരായിരം സ്വപ്നങ്ങൾ , അതു കഴിഞ്ഞ് കുറച്ച് യാഥാർത്ഥ്യങ്ങൾ, പിന്നെ നീണ്ട വേവലാതികൾ………..ജീവിതം തീരണമല്ലോ???
ഒരു കടങ്കഥയാണ് ജീവിതം…Tnq
അപൂർണമായോ. കുറച്ചു കൂടി ആവാമായിരുന്നു. എഴുത്തു തീവ്രം
😃എഴുതാൻ കുറച്ച് മടിയുള്ള കൂട്ടത്തിലാ…next time നോക്കാം…Tnq 💕
അവസാനം ഇല്ലാത്തപോലെയായി. നന്നായി എഴുതി. ഒരു അവസാനം കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
ഇനിയെഴുമ്പോൾ ശ്രദ്ധിക്കാം.Tnq ❤
ഭർത്താവിന്റെ വിയോഗശേഷം ഒരു സാധാരണ ഇന്ത്യൻ സ്ത്രീ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ, സാമൂഹ്യ വിമർശനങ്ങൾ, അസഹിഷ്ണുതകൾ എല്ലാം ഹൃദയസ്പർശിയായ ഭാഷയിൽ എഴുതി. എത്ര പുരോഗമനം വന്നാലും ഒരു വിധവയോട് പൊതുസമൂഹത്തോടുള്ള പെരുമാറ്റത്തിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല.
വായിച്ചു വന്നപ്പോൾ പെട്ടെന്ന് തീർന്നത് പോലെ തോന്നി.
സ്നേഹം dear എഴുത്തിന് 💜
❤Tnq
നല്ല രചന👍
ഒറ്റപ്പെടുന്നവരുടെ വ്യഥകൾ.😰
Tnq ❤