‘ആരാ’??
ആ ഉമ്മറ കോലായിലെ തൂണും ചാരി നിന്ന പ്രായം ചെന്ന സ്ത്രീ തന്റെ മേലെ പുതച്ച തോർത്ത് മുണ്ട് നേരെയാക്കി കൊണ്ട് പുറത്തേക്ക് നോക്കി ചോദിച്ചു.
ആരാ? എവിടുന്നാ?
അത്.
അത് ഞാൻ കുറച്ചു ദൂരെ നിന്നാ.
“നീ ഏതാ കൂട്ടി ഈ സന്ധ്യ നേരത്ത് എങ്ങനെ ആ കാട് പിടിച്ച ഇടവഴിയിലൂടെ ഇവിടെ എത്തി. ഇഴജന്തുക്കളെ കണ്ണിലൊന്നും പെടാതിരുന്നത് ആയുസ്സിന്റെ ബലവും വീട്ടിലുള്ളോരുടെ പ്രാർത്ഥനയും കൊണ്ടാവാം!
ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആണ് ഉണ്ണി അവൻ നിന്നിടത്തു നിന്നും ചുറ്റുപാടിലേക്കും നോക്കിയത്.
ആയുസ്സിന്റെ ബലം മാത്രമാണ് എന്റൊപ്പം ഉള്ളത് എനിക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ളവരൊക്കെ ഞാൻ കാരണം തന്നെ ആയുസ്സറുത്തവസാനിപ്പിച്ചിക്ക് ഉണ്ണി മനസ്സിൽ സങ്കടത്തോടെ പറഞ്ഞു.
മുറ്റത്തും തൊടിയിലും ആകെ കാടും പുല്ലും നിറഞ്ഞു നിൽക്കുന്നു ഒരാൾക്ക് കഷ്ടിച്ച് നടന്നു വരാനുള്ള വഴി പോലും എവിടെയും തെളിഞ്ഞു കാണുന്നില്ല.
ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു ആ വലിയ തറവാട്. മാറാലയും പൊടിയും നിറഞ്ഞു മനുഷ്യവാസമുണ്ടോന്ന് വരെ മനസിലാകുന്നില്ല!
പണ്ട് പേടിയോടെ അതിലുപരി കളിക്കാനുള്ള ആഗ്രഹത്തോടെ തറവാട്ടിലെ കാര്യക്കാരൻ കാണാതെ വന്നിരുന്ന ആ ഒരു കാലം ഉണ്ണിയുടെ ഓർമ്മയിലേക്ക് ഓടിയെത്തി.
വലിയ വീടും മുറ്റവും പറമ്പിൽ വലിയ ഒരു കുളവും അതിലേക്ക് ഇറങ്ങാൻ വേണ്ടി ഭംഗിയായി ഉണ്ടാക്കി വെച്ച കൽപടവുകളും കുളത്തിലെ ഒരു ഭാഗത്തു വിരിഞ്ഞു നിന്ന നീല നിറത്തിൽ ഉള്ള ആമ്പലും ആകെ സ്വർഗ്ഗം പോലെ ഉള്ളൊരു വീട്.
മുറ്റത്തെ വലിയ മൂവാണ്ടൻ മാവിൽ കെട്ടിയ ഭംഗിയുള്ള ഊഞ്ഞാലും തറവാട്ടിലെ കുട്ടികൾ ഓടി കളിക്കുന്നതും ബാക്കി കുട്ടികൾ ഊഞ്ഞാലാടുന്നതും കൊതിയോടെ നോക്കി നിന്നിരുന്ന തന്റെ കുട്ടിക്കാലം.
താൻ തറവാട്ടിലെ തല മുതിർന്ന ആരുടേയും കണ്ണിൽ പെടാതെ ഈ സന്തോഷങ്ങളൊക്കെ നോക്കി നിൽക്കുമ്പോൾ തന്നോട് ആ തറവാട്ടിൽ ആകെ സ്നേഹം കാണിച്ചു കൂടെ കൂടിയ ലക്ഷ്മിയെയും അവൻ വേദനയോടെ ഓർത്തു.
ആ വീട് തന്നെയാണോ ദൈവമേ ഇതെന്ന് ഉണ്ണി സംശയത്തോടെ നോക്കി.
ആളും ആരവവും എല്ലാം നഷ്ടമായിരിക്കിയുന്നു!
കുട്ടി എന്താ ഈ ആലോചിക്കുന്നത്? നീ ഏതാ കുഞ്ഞേ എനിക്ക് കാഴ്ചക്കു അല്പം പ്രയാസമുണ്ട്. അതോണ്ട് കണ്ണു ശരിക്കും അങ്ങട് പിടിക്കുന്നില്ല.
‘ലക്ഷ്മി. ‘
‘എന്താ കുഞ്ഞു പറഞ്ഞത്, എന്റെ ലക്ഷ്മിയെ അറിയോ കുഞ്ഞിന്!’
ആ അമ്മ ഇരുന്നിടത്തു നിന്ന് പ്രയാസപ്പെട്ടു എഴുന്നേൽക്കാൻ ശ്രമിച്ചു.
അമ്മേ പതിയെ എഴുന്നേറ്റാൽ മതിയെന്നും പറഞ്ഞു ഉണ്ണി ആ പടികൾ കയറി.
“തന്റെ കാലൊന്നു വിറച്ചുവോ?
ഉണ്ണി ആ അമ്മയെ പിടിക്കാൻ വേണ്ടി ഒന്നും നോക്കാതെ ഓടി കയറിയ ആ പടികൾ ഒന്നുകൂടെ നോക്കി
“മുറ്റത്തിന്റെ ഒരു ഓരത്തു പോലും തനിക്ക് നിൽക്കാൻ അവകാശമില്ലായിരുന്നു അന്നൊരിക്കൽ!”
ആ ഞാൻ ആണ് ഇന്ന് ഇവിടെ ഈ ഉമ്മറകോലായിലേക്ക് ഒന്നുമോർക്കാതെ ഓടി കയറിയത്. ഇവിടെത്തെ ഒരു അമ്മയെ തന്റെ കൈ കൊണ്ട് പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത്!
എന്താ കുട്ടി വീണ്ടും എന്താ ഈ ആലോചിക്കുന്നത്?
കുട്ടി എന്റെ ലക്ഷ്മി മോളെ പേര് തന്നെയല്ലേ ഇച്ചിരി നേരം മുന്നേ ആ പറഞ്ഞത്?
‘അതോ എനിക്ക് തോന്നിയത് ആണോ ദൈവമേ. ‘
ഏയ് അല്ല അമ്മേ ഞാൻ ലക്ഷ്മിയെ തന്നെയാ ചോദിച്ചത്.
ഞാൻ ദേ ആ കാണുന്ന വയലിന്റെ അപ്പുറത് ആണ് താമസിച്ചത്. ഇവിടുത്തെ ലക്‌ഷ്മിയെയും ദാസനെയുമൊക്കെ അറിയാമായിരുന്നു.
എന്താ കുട്ടിയുടെ പേര് ഉണ്ണി എന്നാണോ?
ഞെട്ടലോടെ ആ അമ്മ ഉണ്ണിയുടെ മുഖത്തു നോക്കി വിറച്ചും കൊണ്ട് ചോദിച്ചു.
അതെ
ഞാൻ ഉണ്ണി തന്നെ ആണ് ‘ശങ്കരന്റെ മകൻ. ‘
ഇവിടുത്തെ കൃഷിയും മറ്റും നോക്കി നടന്നു ജീവിച്ച ആ ശങ്കരന്റെ മകൻ തന്നെ!
ഉണ്ണി പറഞ്ഞത് കൂടെ കേട്ടതോടെ ആ അമ്മ തന്നെ എഴുന്നേൽപ്പിക്കാൻ വേണ്ടി സഹായിച്ച ഉണ്ണിയുടെ കൈ ചെറുതായി ഒന്ന് തട്ടി മാറ്റി!
കാലമിത്രയൊക്കെ കഴിഞ്ഞിട്ടും എന്നോടുള്ള ഇവിടുത്തു കാരുടെ ദേഷ്യം മാറിയില്ലേ ദൈവമേ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു.
‘കുട്ടി എന്താ എന്നെയിങ്ങനെ നോക്കുന്നത്. ഞാൻ തെറ്റായി വല്ലതും പറഞ്ഞോ. ‘
അത് അമ്മേ ഞാൻ അമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത് അമ്മക്ക് ഇഷ്ട്ടമയില്ലേ. അമ്മ വീഴാൻ പോകുന്നത് കണ്ടപ്പാപ്പോൾ അറിയാതെ പറ്റി പോയതാ മാപ്പാക്കണം.
ഇങ്ങനെ പറഞ്ഞു ഉണ്ണി ഒരൽപ്പം പിറകിലേക്ക് മാറി നിന്നു.
കുട്ടി പൊടിയില്ലാത്ത ഒരു ഭാഗം നോക്കി ഇരിക്ക്. എന്നെ കൊണ്ട് ഒന്നിനും വയ്യാതായി. ആരും തിരിഞ്ഞു നോക്കാനും ഇല്ല. എല്ലാം നശിച്ചു തുടങ്ങി. ആരോട് പറയാനാ.
എല്ലാമുള്ള കാലത്തു ചുറ്റോട് ചുറ്റും ആളും ബഹളവുമായിരുന്നു അവരൊക്കെ ഇവിടെ നിന്ന് ഇറങ്ങിയിട്ട് കാലം ഇച്ചിരിയായി.
ഉണ്ണി പതുക്കെ ആ അമ്മക്ക് അരികിൽ തനിക്ക് ഉണ്ടായിരുന്ന പേടിയൊക്കെ മാറ്റി ഇരുന്നു.
അമ്മേ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ ഞാൻ ലക്ഷ്മിയുടെ കല്ലറ ഒന്ന് കാണാൻ വേണ്ടി ആണ് ഇത്രയും ദൂരം വന്നത്. ഇവിടേക്കൊരു തിരിച്ചു വരവ് ഞാൻ വിചാരിച്ചതല്ല അന്ന് എന്റെ 18മത്തെ വയസ്സിൽ ഈ നാട്ടിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ ഓടി പോകുമ്പോൾ.
എല്ലാം ഓരോ വിധി.
തന്റെ ജോലിയുടെ പുതിയ നിയമനം ഈ നാട്ടിലേക്ക് ആണെന്ന് അറിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു പോകാൻ വേണ്ടി തയ്യാറായതാണ് ഞാൻ.
ആയിടെക്ക് എന്റെ ഉറക്കം ഞെട്ടിച്ചു കടന്നു വന്ന ഒരു സ്വപ്നം അത് കാരണമാണ് എന്റെ എന്നെ നഷ്ടമാക്കിയ എന്റെ അച്ഛനെയും അമ്മയെയും വരെ എന്നിൽ നിന്നും പറച്ചെറിഞ്ഞു കളഞ്ഞ ഈ നാട്ടിലേക്ക് ഒന്ന് കൂടെ ഞാൻ തിരിച്ചു വന്നത്!
“കുട്ടിയെന്താ പറഞ്ഞത് ലക്ഷ്മിയുടെ കല്ലറയോ??
‘അതെ അമ്മേ അതെങ്കിലും ഒന്നെവിടെയാണെന്ന് എനിക്ക് പറഞ്ഞു തരാൻ പറ്റോ?’
അവൾക്ക് വേണ്ടി എത്ര പേരായിരുന്നു അന്ന് ചുറ്റുമുള്ളത്. ഇന്നവൾ സമാധാനത്തോടെ ഉറങ്ങുന്ന ആ കല്ലറ വരെ കാട് പിടിച്ചുമൂടിയിരിക്കുന്നു. അതിനെയൊക്കെ ഈശ്വരനിശ്ചയം എന്ന് പറഞ്ഞു തള്ളി കളയാൻ എനിക്ക് പറ്റണില്ല അമ്മേ ചുറ്റിലും ചെങ്കോലും കിരീടവും സ്വയമേന്തിയെന്നഹങ്കരിച്ചു മനുഷ്യത്വമില്ലാത്ത പ്രവർത്തിച്ച ഇവിടത്തെ തലമൂത്തവർ തന്നെ വരുത്തി വെച്ചതാണ് ഇതൊക്കെ. എന്നിട്ടെന്ത് നേടി. ആരാ സമാധാനത്തിൽ ജീവിക്കുന്നത്. ലക്ഷ്മിയെ കൊലക്ക് കൊടുത്തു എനിക്കാകെ ഉണ്ടായിരുന്ന അച്ഛനെയും അമ്മയെയും വേദനിപ്പിച്ചു ജീവനില്ലാതെയാക്കി.
ഉണ്ണിയുടെ ഓരോ വാക്കുകളും ആ അമ്മ ഞെട്ടലോടെയാണ് കേട്ടത്.
മോൻ എന്താ ഈ പറയുന്നത്.
ലക്ഷ്മിയുടെ കല്ലറയോ.
“എന്റെ ലക്ഷ്മി മോൾ മരിച്ചെന്നോ “
‘ആരാ തന്നോട് ഈ അസംബന്ധം പറഞ്ഞു വിശ്വസിപ്പിച്ചത്!
‘അമ്മയുടെ ഈ വാക്കുകൾ കേട്ടതോടെ ഉണ്ണി ഇരുന്നിടത്തു നിന്ന് പെട്ടന്ന് ഞെട്ടിയെണീച്ചു.
അമ്മേ ഒന്നുകൂടെ പറഞ്ഞേ അമ്മ ഇപ്പോൾ പറഞ്ഞത് എന്താ.
മോനെ നിന്നെയാരാ ഈ കളവ് പറഞ്ഞു വിശ്വസിപ്പിച്ചത്.
കുട്ടി ഒന്നകത്തേക്ക് വരോ.
ഉണ്ണി എന്തോ ഒരു അജ്ഞാത ശക്തിയിൽ ആ അമ്മക്ക് പിറകേ ആ അകത്തേക്ക് കടന്നു. വാതിൽ പോളയിൽ കെട്ടിയ വലിയ മാറാല അവന്റെ മുഖത്തേക്ക് പറ്റിചേർന്നതൊന്നും അവൻ കണ്ടതും അറിഞ്ഞതുമില്ല!
എങ്ങെനെയോ ഓടി പിടിച്ചു ആ അമ്മ ക്ക് മുന്നേ അവൻ എങ്ങോട്ടെന്നില്ലാതെ ഓടി.
കുട്ടി കാല് വല്ലതിലും തട്ടി വീഴും ധെ അങ്ങോട്ട് അല്ല പോകേണ്ടത് ഇവിടെ ഈ കുഞ്ഞു മുറിയില. അല്പമെങ്കിലും വെളിച്ചവും കാറ്റും ഈ തറവാട്ടിൽ ഈ മുറിയെ തേടിയെ എത്താറുള്ളു. അതുകൊണ്ട് ഇവിടെയാണ് എന്റെ ലക്ഷ്മി മോളെ ഞാൻ പാർപ്പിച്ചിരിക്കുന്നത്!
“അപ്പോൾ എന്റെ ലക്ഷ്മി ?
അവൾ മരിച്ചില്ലേ. “
ദേ നീ നോക്കിയേ അവൾക്ക് ഇച്ചിരിയെങ്കിലും ജീവനുണ്ടോന്ന്.
ഉണ്ണി അമ്മ കാണിച്ചു കൊടുത്ത ആ മുറിക്കകത്തേക്ക് ഓടി കയറി.
കാറ്റ് കൊണ്ട് അടഞ്ഞു കിടക്കുന്ന ആ ജാലകപോള പതുക്കെ കൈ കൊണ്ട് തുറന്നു. അസ്തമയ സൂര്യന്റെ ചുവന്ന വെളിച്ചതിൽ അവൻ ലക്ഷ്മിയെ കണ്ടു.
അലക്കി തേഞ്ഞു നിറം മങ്ങിയ വെള്ള സാരി കണ്ണുകളിലെ ജീവനൊക്കെ എന്നെ നഷ്ടമായിപോയിരിക്കുന്നു. പാറി പറക്കുന്ന മുടിയെ പറ്റാവുന്ന പോലെ ആ അമ്മ ഒതുക്കി നിർത്തിയിട്ടുണ്ട്. മെലിഞ്ഞൊട്ടിയിരിക്കുന്ന ശരീരം. ഉണ്ണിയുടെ കണ്ണുകൾ പെട്ടന്ന് ആണ് ലക്ഷ്മിയുടെ കാലിലെ ആ ചങ്ങലയിലേക്ക് എത്തിയത്.
ദൈവമേ അപ്പോൾ എന്റെ ലക്ഷ്മി.
ജീവനോടെ ഉള്ള എന്റെ ലക്ഷ്മിയെ ആണോ ആരൊക്കെയോ ചേർന്ന് മരിച്ചെന്നു വിശ്വസിപ്പിച്ചത്.
ഉണ്ണി ആ അമ്മയെ പിടിച്ചു കരഞ്ഞു.
എന്തിനാ അമ്മേ ഞങ്ങളോട് എല്ലാരും ഇങ്ങനെ ക്രൂരത കാണിച്ചത്. ഞങ്ങൾക്ക് ഇവിടെത്തെ സ്വത്തും പണവും ഒന്നും വേണ്ടായിരുന്നല്ലോ. എനിക്ക് എന്റെ ലക്ഷ്മിയെ മാത്രം തന്നാൽ മതിയായിരുന്നല്ലോ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നില്ലേ. ആർക്കാ ഈ ലോകത്തു ഇത്രയും ക്രൂരത കാണിക്കാൻ പറ്റ.
മോനെ നിന്നേ ഒരു സ്വപ്‌നത്തിലൂടെ വീണ്ടും ഇവിടെ എത്തിച്ചത് ഈശ്വരനൊരാൾ ആണ്. ഈശ്വരനിശ്ചയമാകും ഇതൊക്കെ. വെറും ഒരു ശ്വാസം മാത്രം ബാക്കി നിർത്തി എന്റെ ലക്ഷ്മിയെ ദൈവം ഇത്രയും നാൾ ജീവിപ്പിച്ചത് ഈ ഒരു നിമിഷത്തിന് വേണ്ടി ആകും മോനെ.
ആ അമ്മ നിർവികാരമായി അവനോട് പറയുന്ന കാര്യങ്ങളൊന്നും അവൻ കേട്ടതില്ല. ലക്ഷ്മിയുടെ അടുത്തേക്ക് അവളോടൊപ്പം ചേർന്ന് ആ തറയിൽ ഇരുന്നു അവളുടേ മുഖം തന്റെ ഇരു കൈകളുടെയും ഉള്ളിലേക്ക് എടുത്തു അവൻ പതുക്കെ അവളെ വിളിച്ചു ലച്ചു നിനക്ക് അറിയോ നിന്റെ പഴയ ആ ഉണ്ണിയേട്ടനെ ആ ഉണ്ണിയേട്ടൻ ആണ് ഇപ്പോൾ നിന്റെ അടുത്തേക്ക് വന്നത്. എന്റെ ശ്വാസമാണ് പെണ്ണെ നിന്റെ കണ്ണുകളിൽ ചൂട് പകരുന്നത്. ലച്ചു ഒന്നെന്നെ നോക്ക് മോളെ.
ഉണ്ണി അവളെ പൊതിഞ്ഞു പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി. ഉണ്ണിയുടെ പ്രവർത്തനം കാരണം ലക്ഷ്മിയുടെ കണ്ണുകളിൽ ചെറിയൊരു നീർത്തിളക്കമുണ്ടാക്കി.
അതെ ഉണ്ണിയുടെ ലച്ചു മരിച്ചിട്ടില്ല
അവരെ വീണ്ടും ദൈവം കൂട്ടിയിണക്കി കൊടുത്തു.
“പണത്തിനും തറവാട് മഹിമക്കും അപ്പുറമാണ് സ്നേഹബന്ധമെന്ന് ദൈവം കാലങ്ങൾക്കിപ്പുറം അവരിലൂടെ ലോകത്തിനു മുന്നിൽ തെളിയിച്ചു കൊടുത്തു 💫


6 Comments
നന്നായെഴുതി👍❤️
നല്ല ആഖ്യാന രീതി. ഉപേക്ഷിക്കപ്പെട്ട പഴയ തറവാടിന്റെ വിവരണങ്ങൾ നന്നായിരുന്നു.
താങ്ക്സ് 🥰🥰🥰🥰🥰ഒത്തിരി സന്തോഷം ഇവിടെ എനിക്ക് കുറെ രചനകൾ പോസ്റ്റ് ചെയ്തിട്ടും ആദ്യമായി കിട്ടിയ കമന്റ് ആണ് ഇതു ഒത്തിരി സന്തോഷം 🥰🥰🥰
നല്ല കഥ . നന്നായി എഴുതി❤️🌹👌❤️
സ്നേഹ ബന്ധങ്ങൾ മാനുഷിക കണക്കു കൂട്ടലുകൾക്കും, പ്രശസ്തിക്കും ജാതീയ ചിന്തകൾക്കും മേലെയാണെന്നു അവ അനശ്വരമാണെന്നും ഉണ്ണിയുടെ ജീവിതം തെളിയിച്ചപ്പോൾ ലക്ഷ്മിയുടെ അവസ്ഥയിൽ കണ്ണുനീർ പൊഴിക്കാത്ത വായനക്കാർ ഇവിടെ ചുരുക്കം .. പഴമയുടെ ഓർമയിൽ നല്ല ഒരു വായന അനുഭവം നേടിത്തന്നതിനു നന്ദി … ചെറിയൊരു തിരുത്തു ” ഇഴജന്തുക്കളെ കണ്ണിലൊന്നും പെടാതിരുന്നത് ” മാറ്റി “ഇഴജന്തുക്കളുടെ കണ്ണിലൊന്നും പെടാതിരുന്നത് ” എന്നാക്കണെ
എഴുതി സൂക്ഷിച്ചു വെക്കുന്നതിൽ മോശമില്ല എന്ന് തോന്നുന്ന രചനകൾ ഇവിടെ കൊണ്ട് വന്നു പോസ്സ് ചെയ്തു ഇങ്ങനെ ഒരു കമന്റൊക്കെ കണ്ടപ്പോൾ സന്തോഷം ആയി ഈ ഒരു അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം തിരുത്തു ഞാൻ ചെയ്യാം. ..🥰🥰🥰