തിരുനെല്ലിയിലേക്കുള്ള ബസ്സ് പുറപ്പെടുമ്പോൾ നേരം പുലർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു. രാത്രിയിൽ പെയ്ത മഴയുടെ കുളിരിൽ സുഖനിദ്രയിലാണ് ഈ കുഞ്ഞുപട്ടണം. ബസ്സിലും ആളുകൾ കുറവാണ്. നന്നായി തണുക്കുന്നുണ്ടെങ്കിലും പ്രകൃതിഭംഗി കണ്ടു ആസ്വദിക്കാനായി സൈഡ് സീറ്റിൽ തന്നെയാണ് ഇരുന്നത്.
മുളകളും ചന്ദനമരങ്ങളും കാപ്പിചെടികളും നിറഞ്ഞ വഴിയിലൂടെ ബസ്സ് നിങ്ങുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകമായിരുന്നു മനസ്സു നിറയെ.
തിരുനെല്ലിയിലേക്ക് വരുന്നതു ആദ്യമായിട്ടാണ്. ഓർമ്മ വയ്ക്കുന്നതിന് മുൻപ് മരിച്ചു പോയ അച്ഛനും അമ്മക്കും വേണ്ടി കർമ്മം ചെയ്യണം എന്നു ഒരിക്കലും തോന്നിട്ടില്ല. ആകെ ഉണ്ടായിരുന്ന അച്ഛമ്മ അതു പറഞ്ഞു തന്നിട്ടുമില്ല.
ബസ്സ് ഒരു കുലുക്കത്തോടെ നിന്നപ്പോഴാണ് എല്ലാവരും പുറത്തേക്കു നോക്കിയത്. കുറുകെ കുണുങ്ങി ഓടുന്ന ഒരു മാൻ. ബസ്സ് വീണ്ടും നിങ്ങി തുടങ്ങി. അപ്പോഴേക്കും ചെറുതായി വെയിൽ പരക്കൂന്നുണ്ടെങ്കിലും തണുപ്പിന് കുറവൊന്നും ഉണ്ടായിരുന്നില്ല.
യാത്ര തുടർന്നപ്പോൾ വീണ്ടും ഞാൻ എന്നിൽ തന്നെ മടങ്ങിയെത്തി. “ജനിച്ചു വീണപ്പോഴേ തന്തയെയും തള്ളയേയും ഭൂമിന്നു പറഞ്ഞയച്ചില്ലേ, എവിടെ ഗുണം പിടിക്കാൻ “എന്നു ശപിക്കുമ്പോഴും അച്ഛമ്മ ജീവിക്കുന്നതു എനിക്കു വേണ്ടിമാത്രമായിരുന്നു. എഴുപതാം വയസ്സിലും അന്യവീടുകളിൽ പാത്രം കഴുകാൻ പോയതു എന്റെ വിശപ്പു മാറ്റാൻ വേണ്ടി മാത്രം.
ഒരു ദിവസം അച്ഛമ്മ പണിക്കു പോവുന്ന സുലോചന ചേച്ചിയുടെ വീട്ടിൽ കടയിൽ നിന്നു സാധനങ്ങൾ വാങ്ങികൊടുക്കാൻ ചെന്നപ്പോൾ ആണു കാഞ്ചിയമ്മയെ ആദ്യമായി കണ്ടത്.
“ആരാ സുലു ഈ ചെക്കൻ?” എന്നെ കണ്ട ഉടനെ അവർ അന്വേഷിച്ചു.
“അതു വീട്ടുപണിക്കു വരുന്ന നാണിയമ്മയുടെ മോന്റെ മോനാ ചേച്ചി ”
ഉത്തരം കേട്ടപ്പോൾ കാഞ്ചിയമ്മസഹതാപത്തോടെ പറഞ്ഞു. “ഓ ആ തോണിയപകടത്തിൽ മരിച്ചവരുടെ കുട്ടി ”
പിറ്റേന്ന് എന്നെ കണ്ടപ്പോഴും കുറെ പണികൾ അവർ എന്നെ ഏൽപ്പിച്ചു. ചെടികൾക്ക് വെള്ളം നനക്കുക, ഉണങ്ങാൻ ഇട്ട തുണികൾ എടുത്തു കൊണ്ടുവരിക പൂജാമുറിയിലേക്ക് തുളസിയില നുള്ളിയിടുക, അങ്ങിനെ കുറെ പണികൾ.
“പഠിപ്പിക്കലൊന്നും ഞാൻ കൂട്ടിയാൽ കൂടില്ല. അടുത്ത കൊല്ലം ആ നെയ്ത്ത്‌ശാലയിൽ എന്തെങ്കിലും പണി പഠിക്കാൻ അയക്കണം “എന്നു അച്ഛമ്മ പറഞ്ഞപ്പോൾ ആണു കാഞ്ചിയമ്മ എന്നെ അവരുടെ കൂടെ അയക്കുന്നോ എന്നു ചോദിച്ചത്.
“ഞാൻ അവിടെ ഒറ്റക്കാണ്. മക്കള് രണ്ടുപേരും ദുരെ സ്ഥലത്തു അല്ലേ? ചെക്കന് തിന്നാനും ഉടുക്കാനും കൊടുക്കും എന്നല്ലാതെ പൈസ ഒന്നും പ്രതീക്ഷിക്കണ്ട.”
കാഞ്ചിയമ്മയുടെ അറുത്തുമുറിച്ചുള്ള സംസാരം അച്ഛമ്മക്ക് വിഷമമൊന്നും ഉണ്ടാക്കിയില്ല.
“അതൊന്നും വിചാരിച്ചല്ല കാഞ്ചിയമ്മേ. എന്റെ കണ്ണടയാൻ ഇനി കാലം അധികമില്ല. ഇവനു അന്നം മുട്ടരുത് എന്നേ ഉള്ളു.”
എനിക്കു ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല കാഞ്ചിയമ്മയുടെ കൂടെ പോവാൻ. അച്ഛമ്മ ഇടക്ക് കാണാൻ വരും എന്ന ഉറപ്പിലാണ് ഞാൻ പോവാൻ തയാറായത്.
രണ്ടു ബസ്സ് കയറിയാണ് ഞങ്ങൾ കാഞ്ചിയമ്മയുടെ സ്ഥലത്തു എത്തിയത്. രണ്ടു നിലയുള്ള ഓടിട്ട പഴയ വീടായിരുന്നു അവരുടേത്. അവിടെ കോഴികളും പശുക്കളും ഉണ്ടായിരുന്നു. അടുത്തൊക്കെ വീടുകൾ ഉണ്ടെങ്കിലും ആരുമായും കാഞ്ചിയമ്മക്ക് ബന്ധം ഉണ്ടായിരുന്നില്ല. പിശുക്കി എന്നായിരുന്നു എല്ലാവരും കാഞ്ചിയമ്മ കേൾക്കാതെ അവരെ വിളിച്ചിരുന്നത്.
എനിക്കു അവിടെ ഭക്ഷണത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിലും പണികൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാൽ ഉമ്മറത്തു കത്തിച്ചു വച്ച നിലവിളക്കിന്റെ മുന്നിൽ ഇരുന്നു നാമം ചൊല്ലിക്കഴിഞ്ഞാൽ കാഞ്ചിയമ്മ കുറെ കാര്യങ്ങൾ പറയും. ചിലപ്പോൾ അതു ഈശ്വരന്മാരുടെ കഥകളാവും. ഇടക്ക് പേടിപ്പെടുത്തുന്ന പ്രേതകഥയാവും. പിന്നെ അപൂർവ്വം ചിലപ്പോൾ കാഞ്ചിയമ്മയുടെ ജീവിതത്തിലെ സംഭവങ്ങളും പറയാറുണ്ട്.
കാഞ്ചിയമ്മയുടെ ഭർത്താവ് ഒരു ചെറിയ പണക്കാരൻ തന്നെ ആയിരുന്നു. രണ്ടു മൂന്നു പറമ്പും രണ്ടു കടകളും അത്യാവശ്യം ബാങ്കിൽ കാശും ഒക്കെ ഉണ്ടായിരുന്നു. പെട്ടന്നു അദ്ദേഹം മരിച്ചപ്പോൾ ബന്ധുക്കളും കൂട്ടുകാരും ഒക്കെ സഹായിക്കാൻ എന്നപോലെ അടുത്തുകൂടി. അതു വരെ ഭർത്താവിന്റെ തണലിൽ കഴിഞ്ഞ അവർക്കു ഒരു കാര്യത്തിനെ കുറിച്ചും അറിവ് ഉണ്ടായിരുന്നില്ല. അങ്ങിനെ സ്വത്തും പണവും ഒക്കെ പലരുടെയും കയ്യിൽ ആയി. ഒരു പാടു കഷ്ടപെട്ടാണ് രണ്ടു പെൺമക്കളുടെയും കല്യാണം നടത്തിയത്.
“ഇപ്പോൾ എല്ലാരും പറയും കാഞ്ചിയമ്മ പിശുക്കിയാ അറുത്ത കൈക്കൂ ഉപ്പു തേക്കാത്തവളാ എന്നൊക്കെ. അതൊന്നും ഞാൻ കാര്യാക്കുന്നില്ല. എന്റെ ജീവിതത്തിൽ നിന്നു തന്നെ ഞാൻ പാഠം പഠിച്ചു. ഇനി ഞാൻ ഇങ്ങിനെ തന്നെയായിരിക്കും.” അതായിരുന്നു അവരുടെ വാക്ക്.
ഒരിക്കൽ സുലോചനചേച്ചി കാഞ്ചിയമ്മയെ കാണാൻ വന്നപ്പോഴാണ് അച്ഛമ്മ മരിച്ച വിവരം പറഞ്ഞത്.
വർഷങ്ങൾ ഇങ്ങിനെ പോയിക്കോണ്ടിരുന്നു. ഞാൻ കാഞ്ചിയമ്മയുടെ ഒരു അകന്ന ബന്ധു ആയ സാവിത്രിഅമ്മയുടെ മകൾ ഭാമയെ വിവാഹം കഴിച്ചു. ഞങ്ങൾ രണ്ടുപേരും കൂടി ടൗണിൽ ഒരു ഹോട്ടലും തുടങ്ങി. ഒരു പത്തു സെന്റ് സ്ഥലം വാങ്ങി വീട് വെക്കാൻ നിർബന്ധിച്ചതു കാഞ്ചിയമ്മ തന്നെയായിരുന്നു.
“നാളെ എന്റെ മക്കൾ വന്നു നിന്നെ ഇവിടുന്നു ഇറക്കി വിട്ടാൽ നീ എന്തു ചെയ്യും?” എന്നു അവർ ചോദിച്ചപ്പോൾ എനിക്കു ഉത്തരമില്ലായിരുന്നു.
പുറത്തു കാണുന്നത് പൊയ്മുഖം ആണെന്നും കാഞ്ചിയമ്മയുടെ ഉള്ളു നിറയെ സ്നേഹമാണെന്നും എനിക്കു അറിയാമായിരുന്നു. അതു കൊണ്ടായിരിക്കാം നാമം ചൊല്ലിക്കഴിഞ്ഞ ഒരു സന്ധ്യയിൽ കാഞ്ചിയമ്മ എന്നോട് അങ്ങിനെ പറഞ്ഞത്.
“ഞാൻ മരിച്ചു കഴിഞ്ഞാൽ നീ തിരുനെല്ലിയിൽ പോയി എനിക്കു വേണ്ടി കർമ്മങ്ങൾ ചെയ്യണം. എന്റെ മക്കൾ എല്ലാം ഭംഗിയായി ചെയ്യും. എന്നാലും നീ കൂടെ ചെയ്യണം എന്നു ഒരു ആഗ്രഹം ഉണ്ടെനിക്ക്.”
ഞാൻ അതിശയത്തിൽ ഒന്നു നോക്കുക മാത്രമാണ് ചെയ്തത്.
ഇപ്പോൾ കാഞ്ചിയമ്മ പോയിട്ടു വർഷം ഒന്നു കഴിഞ്ഞിരിക്കുന്നു. മക്കൾ എല്ലാ കർമ്മങ്ങളും നടത്തിയിട്ടുണ്ട്. എന്നാലും ഞാൻ കൊടുത്ത വാക്ക് പാലിക്കണമല്ലോ.
ബസ്സ് അവിടെ എത്തുമ്പോൾ എട്ടര കഴിഞ്ഞിട്ടുണ്ടാവും. ബലികർമ്മത്തിനുള്ള ശീട്ട് എടുത്തശേഷം കല്ലൊതുക്കുകൾ കയറി പാപനാശിനിയിലേക്ക് നടന്നു. മുങ്ങി കയറി അരിയും എള്ളും പുവും കൈയിലേക്ക് എടുത്തപ്പോൾ ആർക്കാണ് ബലി എന്നുള്ള കർമ്മിയുടെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെയാണ് ‘അമ്മക്ക്’ എന്ന് ഉത്തരം പറഞ്ഞതു. ബലി തർപ്പണത്തിന് ശേഷം ഒന്നു കൂടി മുങ്ങി നിവരുമ്പോൾ കൈകുമ്പിളിൽ എടുത്ത ജലത്തിൽ ഞാൻ കണ്ടതു കാഞ്ചിയമ്മയുടെ വാത്സല്യം നിറഞ്ഞ മുഖമായിരുന്നു.
#എന്റെരചന – സ്നേഹത്തിന്റെ ഭാഷ
.


5 Comments
❤️❤️👌
ചിലരുടെ സ്നേഹം അങ്ങിനെയാണ്….. ആ തഴുകൽ മനസ്സിലാക്കാൻ ഒരുപാട് അടുക്കണം…….. സുന്ദരമായ രചന👍❤️
നല്ല കഥ. സ്നേഹം മനസ്സിൽ ഒളിപ്പിച്ച കാഞ്ചിയമ്മ. 😍👌
Jalaja Narayanan
നല്ല കഥ…. സ്നേഹത്തിന്റെ ഭാഷയ്ക്കു വാക്കുകൾ നിർബന്ധമില്ലല്ലോ…
നല്ല കഥ❤️👌🌹