ഞാൻ ഭക്ഷണമൊക്കെ കഴിച്ചു പുറത്തേക്ക് വരുമ്പോഴേക്കും അച്ഛൻ മക്കളെയും കൂട്ടി പാടത്തേക്കു പോയിരുന്നു. മുന്നാല് മണിക്കൂർ നേരത്തെ യാത്രയെ ഉള്ളുവെങ്കിലും വീട്ടിലേക്കു അധികം അങ്ങിനെ വരാൻ കഴിയാറില്ല.
ശ്രീഏട്ടന്റെ ഓഫീസും മക്കളുടെ പഠിത്തവും പിന്നെ ഞാൻ വീട്ടിൽ നടത്തുന്ന ഒരു ചെറിയ ഡാൻസ്ക്ലാസ്സും ഒക്കെ ആയി എന്നും തിരക്കു തന്നെയാണ്. പാടത്തും പറമ്പിലും എപ്പോഴും പണി നടക്കുന്നത് കൊണ്ടു അച്ഛനും അമ്മയും അങ്ങോട്ട് വരുന്നതും വല്ലപ്പോഴും മാത്രം. ഇപ്പോൾ തന്നെ പെട്ടന്നാണ് വരാൻ ഒരു അവസരം ഒത്തു വന്നത്.
ശ്രീയേട്ടന്റെ കൂടെ ഓഫീസിൽ ഉള്ള ഒരാളുടെഅനിയത്തിയുടെ വിവാഹം. ഇതു വഴിയാണ് പോവേണ്ടത്. മക്കൾക്കു ആണെങ്കിൽ രണ്ടു ദിവസം ക്ലാസ്സും ഇല്ല.
“നീയും കുട്ടികളും കൂടി വന്നോളൂ ചാരു, നിങ്ങളെ വീട്ടിലാക്കിട്ടു ഞാൻ വിവാഹത്തിന്പോവാം. തിരിച്ചു വരുമ്പോൾ നമുക്കു ഒന്നിച്ചു മടങ്ങുകയും ചെയ്യാം.”
ശ്രീയേട്ടൻ പറഞ്ഞപ്പോൾ ഒരു പാടു സന്തോഷം തോന്നി. അതിരാവിലെതന്നെ പുറപ്പെടുകയും ചെയ്തു.
കുറച്ചുമാസങ്ങളുടെ ഇടവേള കൊണ്ടാവും ചുറ്റുംനോക്കുമ്പോൾ എനിക്കെന്തോ ഒരു പുതുമ തോന്നി. പെൺകുട്ടികൾ എപ്പോഴും സ്വന്തം വീട്ടിൽ വിരുന്നുകാരാണല്ലോ എന്നതു കൗതുകത്തോടെ മനസ്സിൽ ഓർക്കുകയും ചെയ്തു.
വെറുതെ പുറത്തേക്കു നോക്കിയിരിക്കുമ്പോഴാണ് അമ്മ പുറത്തേക്കു വന്നു എന്റെ അരികിൽ ഇരുന്നത്.
“നീ ആഹാരമൊന്നും കഴിക്കുന്നില്ലേ? ആകെ കോലം കെട്ടു ”
അമ്മ എന്റെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു. ഉത്തരമൊന്നും പറയാതെ അമ്മയുടെ അരികിലേക്കു ഒന്നുകൂടെ ചേർന്നിരുന്നു. അങ്ങിനെ ഞാനും അമ്മയും പലതും സംസാരിച്ചു.
അപ്പോഴാണ് അമ്മ പറഞ്ഞത് “നീ സുശീലേടത്തിയെ പോയി ഒന്നു കണ്ടില്ലല്ലോ ചാരു, ശ്രീധരേട്ടൻ മരിച്ചപ്പോഴും നിനക്ക് വരാൻ പറ്റിയില്ല. ഇപ്പോ ഒന്നു പോയി കണ്ടിട്ടു വന്നോളൂ.അവരുടെ കാര്യം ഒന്നും പറയാതിരിക്കയാണ് നല്ലത്ശ്രീധരേട്ടൻ മരിച്ചതിൽ പിന്നെ സംസാരം ഒട്ടും ഇല്ല.എല്ലാത്തിനോടും ഒരു ദേഷ്യഭാവമാണ്. ചിലപ്പോൾ മുറി അടച്ചിരുന്നു കരയുന്നത് കാണുമ്പോൾ തോന്നും ആളുകളെ അകറ്റി നിർത്താൻ വേണ്ടി ഇവർ കാണിക്കുന്നതാണോ ഈ ദേഷ്യ ഭാവം എന്ന്. പാവം ഓർമ ഒക്കെ നഷ്ടപ്പെട്ടു കുഞ്ഞു കുട്ടിയെ പോലെ ആയപ്പോഴും സുശീലെടത്തിക്കു ജീവനായിരുന്നു ശ്രീധരേട്ടനെ.”
അങ്ങനെ ഞാൻ സുശീലേടത്തിയുടെ വീട്ടിലേക്ക്പുറപ്പെട്ടു. ഞങ്ങളുടെ വീട്ടിൽ നിന്നു പത്തു മിനിറ്റ് ദുരമേ ഉള്ളു സുശീലേടത്തിയുടെ വീട്ടിലേക്ക്. അമ്മയേക്കാൾ പ്രായമുള്ള അവരെ അമ്മ വിളിക്കുന്നത് കേട്ടാണ് സുശീലേടത്തി എന്നു വിളിച്ചു ശീലിച്ചത്. സ്കൂളിൽ പഠിക്കുന്ന കാലത്തു അവരുടെ വീട്ടിലെ നിത്യ സന്ദർശകയായിരുന്നു ഞാൻ. അവിടെ എന്തു വിശേഷം ഉണ്ടായാലും ഒരു പങ്കു ചാരുന് ഉണ്ടാവും. ശ്രീധരേട്ടനും വലിയ കാര്യം തന്നെ ആയിരുന്നു എന്നെ. എപ്പോൾ കണ്ടാലും “ചാരുകുട്ടി ” എന്നു വിളിച്ചു കുറെ വിശേഷങ്ങൾ പറയാൻ ഉണ്ടാവും.
ഒരു തവണ വന്നപ്പോഴാണ് അമ്മ പറഞ്ഞത്. ശ്രീധരേട്ടന് ഇപ്പോൾ ഓർമ്മകുറഞ്ഞത് പോലെയാണ് ആരെയും മനസ്സിലാവുന്നില്ല. ഡോക്ടർ പറഞ്ഞത് മറവിരോഗത്തിന്റെ തുടക്കം ആവനാ സാധ്യത എന്നാണ്. പക്ഷെ അന്നു തന്നെ ഞങ്ങൾ മടങ്ങിയത് കൊണ്ട് പോയി കാണാൻ സാധിച്ചില്ല. പിന്നെ അടുത്തതവണ ഞാൻ വന്നിട്ടു പോയികാണുമ്പോഴേക്കും പൂർണ്ണമായും രോഗത്തിന്റെ പിടിയിൽ ആയിരുന്നു. എന്നെ കണ്ടപ്പോൾ നാണിച്ചു സുശീലേടത്തിയുടെ പിന്നിൽ ഒളിച്ചതും ചായ കൂടിക്കുമ്പോൾ പഴത്തിനായി കയ്യ് നീട്ടിയതും ശരിക്കും എന്നെ കരയിപ്പിച്ചു.
“ഇപ്പോ പണ്ട് കുട്ടി ആയതിന്റെ ഓർമ്മയിലാ ശ്രീധരേട്ടൻ. അതാ ഈ കളിയൊക്കെ ” കരയുന്ന എന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു സുശീലടത്തി.
നടന്നു നടന്നു ഞാൻ അവരുടെ വീട്ടുപടിക്കലെത്തി. ഗേറ്റ് തുറക്കുമ്പോഴേ കണ്ടു ഉമ്മറത്ത് ഇരുന്നു പത്രം വായിക്കുന്ന സുശീലേടത്തിയെ. മുറ്റത്ത് എന്റെ കാലൊച്ച കേട്ടാവണം അവർ നോക്കിയത്. എന്നിട്ടു കണ്ണട എടുത്തു കൊണ്ട് അവിടുന്നു എഴുന്നേറ്റു.
പിന്നെ ഒന്നു ചിരിക്കുക പോലും ചെയ്യാതെ എന്നോട് ചോദിച്ചു. “ഓ നിയോ”
മോളെ എന്നല്ലാതെ ഇതുവരെ ആ നാവിൽ നിന്ന് ഒരു വിളി ഞാൻ കേട്ടിട്ടില്ല. രാവിലെ എത്തി എന്നു ഞാൻ പറഞ്ഞതു ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ അവർ പുറത്തേക്കു നോക്കിയിരുന്നു.
ഞാൻ പതുക്കെ അവരുടെ അടുത്തേക്ക് ചെന്നു ആ കൈയിൽ പിടിച്ചു. എന്റെ മുഖത്തേക്ക് ഒന്നു നോക്കിയ ശേഷം അവർ ഒരു പൊട്ടിക്കരച്ചിലോടെ എന്നെ ചേർത്തു പിടിച്ചു. ഞാനും ആ കൂടെ ചേർന്ന് നിന്നു. എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം സുശീലേടത്തി കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.
“രണ്ടു മൂന്നുകൊല്ലമായിട്ടു കുട്ടികളെ പോലെ ആയിരുന്നു ശ്രീധരേട്ടൻ. എല്ലാറ്റിനും ഞാൻ വേണം. മരിച്ചു പോയ അമ്മയാണ് ഞാൻ എന്നായിരുന്നു വിചാരം. ഞാൻ അതു തിരുത്താനും പോയില്ല. എന്റെ കണ്ണു തെറ്റിയാൽ പുറത്തേക്കിറങ്ങും. ഞാൻ വാരികൊടുത്താലേ ആഹാരം കഴിക്കു. ഇപ്പോൾ ഒരു ശുന്യതയാണ് മനസ്സിൽ. ഒറ്റപ്പെട്ടു എന്നൊരു തോന്നൽ. മോനും ഭാര്യയും മക്കളും കൂടെ ഉണ്ട്. അവർ തരുന്ന സ്നേഹവും കരുതലും ഒട്ടും കുറവല്ല. എന്നാലും ഒന്നിനും വയ്യ. എങ്കിലും ശ്രീധരേട്ടൻ കൂടെ ഉണ്ടാവുന്നത് ഒരാശ്വാസം തന്നെയായിരുന്നു.
ചിലപ്പോൾ തോന്നും വെള്ള ഷർട്ടും മുണ്ടും ഒക്കെ ഇട്ടു ‘ഞാൻ പോയിട്ട് വരാം സുശീലേ’ എന്നുപറഞ്ഞു അദ്ദേഹം പുറത്തേക്കു ഇറങ്ങുന്നുണ്ടെന്ന് . ചിലപ്പോൾ ‘അമ്മേ വിശക്കുന്നു’ എന്നും പറഞ്ഞു സാരി തുമ്പു പിടിച്ചു വലിക്കുന്നുണ്ട് എന്ന്.”
സുശീലേടത്തി വിങ്ങി കരഞ്ഞപ്പോൾ ഒന്നു ആശ്വസിപ്പിക്കാൻ പോലുമാവാതെ നിറഞ്ഞു ഒഴുകുന്ന കണ്ണുകളുമായി ഞാൻ നിന്നു.
“എല്ലാവരും കുറ്റപെടുത്തും, ശ്രീധരേട്ടൻ ഇപ്പോൾ പോയതു ഭാഗ്യമല്ലേ. ആളുകളുടെ ഇടയിൽ ഒരു കോമാളി ആയി ഇനിയും ആ മനുഷ്യൻ ജീവിക്കുന്നത് കാണാൻ ആണോ നിങ്ങളുടെ ആഗ്രഹം എന്നൊക്കെ. ഓർമ്മ നഷ്ടപെട്ടിട്ടാണെങ്കിലും ആ സാന്നിധ്യം മതിയായിരുന്നു കുട്ടി, എനിക്കു ജീവിക്കാൻ. ഞാനിപ്പോൾ ആരോടും അടുപ്പം കാണിക്കാറില്ല. ഓരോത്തരുടെയും ആശ്വാസവാക്കുകൾ എന്റെ ദുഃഖം ഇരട്ടിപ്പി ച്ചിട്ടെ ഉള്ളു. ഞാൻ ഇപ്പോൾ കാണിക്കുന്ന ഈ വെറുപ്പ് എല്ലാവരിൽ നിന്നും അകന്നു നിൽക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ എന്റെ ശ്രീധരേട്ടനെ ദൈവം തിരിച്ചു വിളിച്ചതിനു മറ്റുള്ളവരോട് ദേഷ്യപ്പെട്ടിട്ടു എന്തു പ്രയോജനം. “
കണ്ണുകൾ തുടച്ചു കൊണ്ട് അവർ അകത്തേക്കു പോവാൻ തുടങ്ങിയപ്പോൾ ഞാൻ അവരോടു പറഞ്ഞു.
“വിഷമിക്കരുത് എന്നു പറയുന്നതിൽ ഒരർത്ഥവും ഇല്ല എന്നറിയാം. എന്നാൽ സുശീലേടത്തി അതു തന്നെ ഓർത്തു ഇരിക്കരുത്. നമ്മൾ ഓരോരുത്തരും ഒരിക്കൽ പോവേണ്ടവരല്ലേ. അടുത്ത തവണ ഞാനും ശ്രീയേട്ടനും മക്കളെയും കൂട്ടി സുശീലടത്തിയെ കാണാൻ വരും.”
ഞാൻ അതു പറഞ്ഞപ്പോൾ അവരൊന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു.
“അപ്പോൾ സുശീലേടത്തി ഉണ്ടാവോ എന്നു ആർക്കറിയാം കുട്ടി. ശ്രീധരേട്ടന് സുശീലടത്തി ഇല്ലാതെ അധികനാളൊന്നും പറ്റില്ല. എന്നെ വിളിക്കാൻ വേഗം ഇങ്ങു ഓടിവരും. അപ്പോഴും ആ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല.”
#എന്റെരചന – മുഖം മുടികൾ


7 Comments
😞😞😞😞
ആശ്വാസവാക്കുകൾ പോലും ചില സമയങ്ങളിൽ വേദന കൂട്ടും.. വാസ്തവം.! അതിൽ നിന്നും ഒരു രക്ഷാകവചം ആയി സ്വയം മെനഞ്ഞ ഒരു മുഖംമൂടി..😍നന്നായി എഴുതി ജലജ 🤝👍🏻
നന്നായെഴുതി👍❤️
👌👌
നല്ല കഥ
നല്ല കഥ 👌
ഉള്ളിലെ നൊമ്പരങ്ങൾ മറയ്ക്കാനൊരു മുഖം മൂടി
നല്ല കഥ❤️👌🌹