ജമ്മു കശ്മീരിലെ പഹൽ ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരേയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ പൊതു ജനങ്ങളുടെ മേൽ നിറയൊഴിക്കുന്നത് ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്. ശക്തമായ തിരിച്ചടി കൊണ്ട് ഭീകരവാദികൾക്ക് ശക്തമായ താക്കീത് നൽകാൻ ഇന്ത്യക്ക് കഴിയേണ്ടതുണ്ട്..
അതെ സമയം ഈ അക്രമത്തിന്റെ ഉത്തരവാദിത്തം ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ ഒരു മറയായി പ്രവർത്തിക്കുന്ന ഈ വിഭാഗം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമാണ് രൂപീകൃതമായത്. 2023 ൽ ഇന്ത്യൻ ഭരണകൂടം ഈ സംഘടനയെ തീവ്രവാദ പട്ടികയിൽ ഉൾപെടുത്തുകയും ഇവരുടെ പ്രവർത്തനങ്ങളെ ഇന്ത്യയിൽ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
കശ്മീർ എന്നത് എന്നും ഒരു പ്രശ്ന മേഖലയാണെന്നു വരുത്തി തീർക്കലാണ് തീവ്രവാദികളുടെ ലക്ഷ്യം എന്നതാണ് മാധ്യമക്കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കുന്നത്. വിനോദസഞ്ചാരികൾ കൂടുതലായി വരുന്നത് കാശ്മീരിന്റെ സ്ഥിതി സമാധാനപരമാണെന്ന് സർക്കാർ അവകാശ വാദത്തെ ഇല്ലായ്മ ചെയ്യലാണ് ഉദ്ദേശം.
സ്വാതന്ത്ര്യാനന്തരം മുതൽ കാശ്മീർ എന്നത് ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ ഒരു തർക്ക വിഷയമാണ്. 2019ൽ ഇന്ത്യ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും നിരവധി നേതാക്കളെയും മറ്റും തടങ്കലിൽ വയ്ക്കുകയും ചെയ്തത് പ്രാദേശികമായി ഒരുപാട് പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
എന്നാൽ ഈ തീവ്രവാദി അക്രമങ്ങളെ ഏതെങ്കിലും മതത്തിന്റെ ചുമലിൽ കെട്ടിവെക്കുന്നത് തികച്ചും അബദ്ധവും വർഗീയ ധ്രുവീകരണത്തിന് കളം വയ്ക്കുന്ന മറ്റൊരു പ്രസ്താവനയും ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഏതൊരു സംഭവത്തെയും രാഷ്ട്രീയ മുതലെടുപ്പിന്റെ വളക്കൂറായി മാറ്റുന്നത് സാംസ്കാരികവും വിദ്യാഭ്യാസപരവുമായി മുന്നിൽ നിൽക്കുന്ന ഒരു ജനത ഒരിക്കലും സമ്മതിച്ചു തരികയില്ല തന്നെ.
ഇവിടെ പോരാട്ടം ഇന്ത്യയും തീവ്രവാദികളും തമ്മിലാണ് ഈ ഒരു തീവ്രവാദികൾക്കും മതമില്ല ഒരു മതവും തീവ്രവാദത്തെ അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
തീവ്രവാദികൾ മതത്തെ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു എന്നത് ഒരു വസ്തുതയാണ് പക്ഷേ ഏതെങ്കിലും ഒരു പ്രത്യേക മതത്തെ മാത്രം തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
തീവ്രവാദത്തിന്റെ കാരണങ്ങൾ പലതാകാം. രാഷ്ട്രീയപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികപരമായ പ്രശ്നങ്ങൾ, മാനസികമായ വൈകല്യങ്ങൾ എന്നിവയെല്ലാം തീവ്രവാദത്തിലേക്ക് നയിച്ചേക്കാം. ഈ കാരണങ്ങളെ മതവുമായി കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമാണ് എന്നാണ് പറഞ്ഞു വെക്കുന്നത്.
ഒരുവിധത്തിലുള്ള അക്രമണത്തിനും ന്യായീകരണങ്ങൾ ഇല്ല. നിരപരാധികളുടെ മേലുള്ള എല്ലാ കടന്നു കയറ്റവും അക്രമങ്ങളും അങ്ങേയറ്റം അപലപിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ ശത്രുക്കൾക്ക് ശക്തമായ തിരിച്ചടിയോടെ തക്കതായ താക്കീത് നൽകാൻ ഇന്ത്യക്ക് കഴിയേണ്ടതുണ്ട്.
പൗരാവകാശങ്ങളുടെ ലംഘനവും ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റവും അവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതും എല്ലാം തീവ്രവാദ പിന്തുണക്ക് കൂടുതൽ ആക്കം കൂട്ടുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെയും കൂടുതൽ തൊഴിലിടങ്ങളെയും വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെയും അഡ്രസ്സ് ചെയ്യാൻ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്. ഒരു ഭരണകൂടം എന്നത് ഏതെങ്കിലും മതത്തിന്റെ വക്താക്കളോ അതിന്റെ പ്രചാരകരോ ആയി തീരരുത്..
നമ്മുടെ നിയമവും സൈന്യവും ശക്തമാണ് യാതൊരു വിട്ടുവീഴ്ചകളും ഇല്ലാതെ ശക്തമായ പോരാട്ടം തന്നെ തീവ്രവാദികൾക്ക് എതിരെ കാഴ്ചവെക്കേണ്ടതുണ്ട്.
സമൂഹം ഒറ്റ കെട്ടായി ഈ തീവ്രവാദികൾക്കെതിരെ നില കൊള്ളേണ്ടതുണ്ട്.
ഇന്ത്യൻ സർക്കാർ ഈ ആക്രമണത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണം 2019 ലെ പുൽവാമ ആക്രമണം ഇന്നലെ പഹൽ ഗാമും.. ഇനിയൊരു പേര് കൂടി ഈ പട്ടികയിൽ ഇടം പിടിക്കാതിരിക്കട്ടെ.. ശക്തമായ സൈനിക നടപടിയും സുശക്തമായ രാഷ്ട്രവും നമുക്ക് പ്രതീക്ഷിക്കാം…
ഈ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ….
ഫൈസി മന്ദലംകുന്ന്
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

