“ബുധിനി ” സാറാജോസഫ് എഴുതിയ കൃതി. വായനയുടെ ലോകത്തേയ്ക്കു ഒരു മടക്കമുണ്ടെങ്കിൽ വായിക്കാൻ അത്രമേൽ ആഗ്രഹത്തോടെ കുറെ നാളായി മനസ്സിൽ കോറിയിട്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒന്നാമത്തേത്. ഒരു പത്രവാർത്തയാണ് അടിസ്ഥാനമെന്നും യഥാർത്ഥ ബുധിനിയുടെ ജീവിതമല്ല എന്നുമൊക്കെ പറഞ്ഞു വയ്ക്കാമെങ്കിലും ഇത് വികസനങ്ങളുടെ പേരിൽ സ്വന്തം സത്ത ഇല്ലാതാകുന്ന അന്നിന്റേയും ഇന്നിന്റേയും കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ കഥയാണ്.
വികസനവും നിർമ്മാണങ്ങളും രാഷ്ട്ര സാമൂഹിക പുരോഗതിയ്ക്കു ആവശ്യമാണ് പക്ഷെ നൂറ്റാണ്ടുകൾ പിന്നിട്ടു രാജ്യം മുന്നിലേക്ക് കുതിയ്ക്കുമ്പോഴും കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിൽ നാമിന്നും പിന്നിലാണ്. പൂർവികർ ജീവിച്ച മണ്ണിൽ നിന്നും രാജ്യ പുരോഗതിക്കായി കുടിയിറക്കപ്പെടുമ്പോൾ കുറഞ്ഞത് അവനൊരു നല്ല വീടെങ്കിലും അർഹിക്കുന്നുണ്ട്. ആദ്യകാല വികസനങ്ങൾ മുതൽ ഇന്നു വരെ ജനങ്ങളുടെ എതിർപ്പിന്റെ പ്രധാന കാരണം പുനരധിവാസ പ്രശ്നമാണ്.
ഒട്ടുമിക്ക മതങ്ങളും ജാതികളും പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നു. സാന്താൾ വിഭാഗക്കാർ അതിനൊപ്പം മരിച്ചു പോയവരെയും അവരുടെ ജീവിതത്തിനൊപ്പം ചേർത്ത് വച്ചിരുന്നു. മരങ്ങളിൽ, ജലത്തിൽ, കാട്ടിൽ, വീടുകളിൽ അവർ അനുഗ്രഹം ചൊരിയുന്നവരായി നില കൊണ്ടു. പുരുഷകേന്ദ്രീകൃതമായ നാട്ടുഭരണം അവരിൽ നില നിന്നു. അതിലേറെ വിശ്വാസങ്ങളിൽ അവർ അന്ധരായിരുന്നു. വിദ്യാഭ്യാസത്തിന്റെ അഭാവവും മറ്റുള്ളവരുടെ ചൂഷണവും അവരെ അവരുടെ ഗോത്രത്തിൽ ദാമോദർ നദിയുടെ തീരത്തൊതുക്കി.
1959നു ദാമോദർ നദിയിൽ നെഹ്‌റു പാഞ്ചോത്തു അണക്കെട്ട് ഉൽഘാടനം ചെയ്യുമ്പോൾ അദ്ദേഹത്തെ മാലയിട്ടും തിലകമിട്ടും സ്വീകരിക്കാൻ കമ്പനി അവിടുത്തെ തൊഴിലാളി ബുധിനി എന്ന 25വയസുള്ള സാന്താൾ പെൺകൊടിയെ നിയോഗിച്ചു. സ്വന്തം ഗോത്രത്തിൽ അല്ലാത്ത ഒരാളെ വിവാഹം കഴിച്ചു എന്ന് പറഞ്ഞു ഗോത്രം അവളെ പുറത്താക്കി. അവളുടെ പലായനം, അവളോടുള്ള ക്രൂരത… തീപ്പൊള്ളൽ നീറി അഴലും പോലെ മനസ്സിനെ നീറ്റുന്ന രീതിയിൽ കോറിയിടാൻ അക്ഷരങ്ങളിലൂടെ എഴുത്തുകാരിക്ക് കഴിഞ്ഞു. നെഹ്‌റുവോ കമ്പനിയോ എല്ലാമറിഞ്ഞിട്ടും അവളെ രക്ഷിച്ചില്ല. അവളെയെല്ലാരും കൈയൊഴിഞ്ഞു. ആ അണക്കെട്ട് സന്താൾ വംശജരെ പലയിടത്തേയ്ക്ക് പറിച്ചു നട്ടു. ഗ്രാമങ്ങളെ, അവരുടെ സംസ്കാരത്തെ തന്നെ വെള്ളത്തിന്റെ ആഴത്തിലേയ്ക്ക് ഒളിപ്പിച്ചു.
വികസനം വന്നു പുരോഗതി ഉണ്ടായി. പക്ഷെ ഒരു തെറ്റും ചെയ്യാത്ത ബുധിനിയ്ക്കു ഒരിക്കലും നീതി കിട്ടിയില്ല. ഒടുവിൽ കാലങ്ങൾക്കിപ്പുറം രാജീവ് ഗാന്ധി ഇടപെട്ടു ജോലിയും പെൻഷനും ശരിയാക്കി. എങ്കിലും അവളുടെ ഗ്രാമവും വംശവും അവളെ പുറത്താക്കി. ശരീരവും മനസ്സും ഒരുപോലെ പൊള്ളിയ ഓർമ്മകളുടെ ഏടുകൾ ഉണ്ടായിട്ടും കാലങ്ങൾ കഴിഞ്ഞിട്ടും അവളെ കുറിച്ചു സംസാരിക്കാൻ പോലും അവളുടെ വംശജർ ഒരുക്കമല്ല. ഒരിക്കലും അവൾക്കു അവളുടെ അസ്തിത്വത്തിലേയ്ക്ക് ഒരു മടക്കമുണ്ടായില്ല. ജീവനെ പോറ്റാൻ പ്രകൃതി നൽകിയ അനുഗ്രഹം പോലും നിസ്സഹായതയിൽ ഏറ്റവും വലിയ ശാപമായി മാറുന്ന പലായനത്തിന്റെ കഥ. ഇന്നലെ വരെ ഉറങ്ങിയ മണ്ണിന്റെ അടിയിൽ കൽക്കരി ഉണ്ടെന്ന കണ്ടെത്തലിൽ പൊടുന്നനെ ചവിട്ടി നിൽക്കുന്ന മണ്ണ് അന്യമായമാവരുടെ വേദന. തെറ്റാണു എന്നറിഞ്ഞു കൊണ്ടു തന്നെ ചൂടും പൊടിയും നിറഞ്ഞ കൽക്കരി മോഷ്ടിക്കാൻ കുഞ്ഞുങ്ങളെ കൊണ്ടു പോകേണ്ടി വരുന്ന മാതാപിതാക്കളുടെ നിവർത്തികേടിന്റെ നേർചിത്രങ്ങൾ. ബുധിനി ഒരുവളുടെ കഥയല്ല, വികസനത്തിന്റെ പേരിൽ പുരോഗതികളുടെ പേരിൽ ഒരു ചരിത്രത്തിലുമില്ലാതെ ഒറ്റപെട്ടു പോയ സമ്മതിദാന അവകാശം പോലുമില്ലാതെ രേഖകളിലും കനേഷുമാരി കണക്കിലും ഇല്ലാതെ പോയ ഒരു കൂട്ടം അല്ല, ഒരായിരം മനുഷ്യരുടെ കഥ. ഒരു തുള്ളി കണ്ണീരിന്റെ അകമ്പടിയില്ലാതെ മനസ്സ് നീറ്റാതെ വായിക്കാൻ കഴിയാത്ത കഥ……
(വായന ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും വായിച്ചില്ലെങ്കിൽ നഷ്ടബോധം തോന്നുന്ന ഒരു രചനയാണ് വായിക്കാൻ ശ്രമിക്കുക ).
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ


3 Comments
മനോഹരം. ഉള്ളറിഞ്ഞ വായന..
ഈ പുസ്തകം വായിച്ചിരുന്നു. 👌
വികസനത്തിന്റെ മറുപുറം പറഞ്ഞ നോവൽ വളരെ ഇഷ്ടമായി. നല്ലൊരു review 👏👌
വായനയ്ക്കും അഭിപ്രായത്തിനും നന്ദി 🙏🏼