ആരാണ് പ്രതിക്കൂട്ടിൽ ആകുന്നത് മതമോ മനുഷ്യത്വമോ എന്നാണ് ചോദ്യം… മാനുഷിക സംസ്കാരത്തെ തന്നെ പച്ചക്ക് കൊന്നു കൊലവിളിച്ചുകൊണ്ട് സംസ്കാരത്തിന്റെയോ ഇത്രകാലം നേടിയ മാനുഷികമൂല്യങ്ങളുടെയോ പരിഗണന പോലും കൊടുക്കാതെ കാട്ടാളത്തതിനേക്കാൾ മൃഗീയമായി അരും കൊല ചെയ്തിട്ട് പിന്നീട് അതിനെ മതവൽക്കരിക്കുകയും മതത്തിന്റെ മേൽ കെട്ടിവെക്കാനുള്ള ത്വര പ്രകടിപ്പിക്കുകയും ചെയ്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നാം കണ്ടുകൊണ്ടിരിക്കുന്നത്.
ആരുതന്നെ പ്രതിക്കൂട്ടിൽ ആയാലും ആദ്യമേ അവിടെ ജീവൻ വെടിഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ. പഹൽഗാമിൽ എന്നല്ല എവിടെ എപ്പോൾ അക്രമം ഉണ്ടായാലും പ്രോപ്പഗണ്ടകളുടെ ഒരു ഘോഷയാത്ര പ്രത്യേക സമൂഹത്തെ ലക്ഷ്യം വെച്ച് പ്രചരിക്കാറുണ്ട്. വളരെ മുമ്പ് തന്നെ തയ്യാറാക്കിയ ഒരു അജണ്ട. കൃത്യമായി അവർ ഒരു വിഷം പുരട്ടിയ അമ്പ് പോലെ ലക്ഷ്യത്തിലെത്തിക്കാറുണ്ട്.
ആ ലക്ഷ്യമാകട്ടെ കൃത്യവുമാണ്. രാജ്യത്ത് മുസ്ലിം വിരുദ്ധത സൃഷ്ടിക്കുക എന്നത് തന്നെയാണ് അത്.
ഇന്ത്യ സംഘിസത്താൽ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ഇത് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്.. ഇന്ത്യ മഹാരാജ്യത്ത് ഉള്ളിൽ നിന്നോ പുറത്ത് നിന്നോ ആസൂത്രണം ചെയ്യപ്പെട്ട ഒരു ഭീകരാക്രമണം നടക്കുമ്പോൾ അതിൽ മതം ചേർത്തുകൊണ്ട് സൃഷ്ടിക്കുന്ന നുണപ്രചരണങ്ങൾ യഥാർത്ഥ സംഭവത്തിൽ നിന്ന് യഥാർത്ഥ പ്രതികളിൽ നിന്ന്
യഥാർത്ഥ ഉറവിടത്തിൽ നിന്ന്
ആ അന്വേഷണങ്ങളെ വഴിതിരിച്ചുവിടാൻ മാത്രമേ ഉപകരിക്കൂ..
അവിടെ കൊലചെയ്യപ്പെട്ടവരിൽ ഏക മലയാളിയായ രാമചന്ദ്രന്റെ മകൾ പറയുന്നു തീവ്രവാദികൾ മതം ചോദിച്ചിട്ടില്ല എന്ന്. മറ്റാരോടെങ്കിലും മതം ചോദിച്ചതായി ഇതുവരെക്കും കൃത്യമായ സ്ഥിരീകരണമുള്ള അത്തരമൊരു റിപ്പോർട്ട് വന്നിട്ടുമില്ല എങ്കിലും വാട്സാപ്പ് യൂണിവേഴ്സിറ്റികളും ഓൺലൈൻ മാധ്യമങ്ങളും ചില പ്രചര താൽപര്യ പത്രങ്ങളും വളരെ പെട്ടെന്ന് തന്നെ അത്തരമൊരു വാർത്ത പ്രചരിപ്പിക്കാൻ തുടങ്ങി എന്നത് അപകടകരമായ അവസ്ഥയാണ്..
ഒരു തീവ്രവാദിക്കും മതമില്ല അത് ബജ്റങ്ങി ആയാലും അജ്മൽ കസബ് ആയാലും അവരുടെ മതം ഭീകരതയാണ്. പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഊഹോപോഹങ്ങൾ അച്ചടിച്ച് നിരത്തുന്നത് തങ്ങളുടെ സർക്കുലേഷൻ കൂടാൻ വേണ്ടി ആണെങ്കിൽ അത് സമൂഹത്തിൽ ഭിന്നതയും പരസ്പരം വെറുപ്പും വിദ്വേഷവും വളരാൻ മാത്രമേ സഹായകമാകൂ. എന്നാൽ പല ഭീകര പ്രവർത്തനങ്ങൾക്കും മതമെന്നത് ഒരു മറയായി ഭീകരർ ഉപയോഗിക്കുന്നു എന്നത് സത്യമാണ് പക്ഷേ ആരെങ്കിലും ഒരാൾ ചെയ്യുന്ന അല്ലെങ്കിൽ കുറച്ചു ആളുകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് ഒരു സമൂഹത്തെ മൊത്തം തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന രീതി അംഗീകരിക്കാൻ കഴിയുകയില്ല തന്നെ.
പഹൽ ഗാമിലെ ഈ അക്രമണത്തിന് ശേഷം ഉണ്ടായ ദുഷ്ട ലാക്കോടെയുള്ള ഈ പ്രചരണങ്ങൾക്ക് ശേഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉണ്ടായ പല ഭീകരവാദ അക്രമങ്ങളും ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് മാധ്യമങ്ങൾ മറച്ചുപിടിച്ചപ്പോൾ മതത്തിന്റെ പേരിലുള്ള യഥാർത്ഥ ഭീകരത അവിടെ മറഞ്ഞു കിടന്നു.ഹരിയാനയിലും ഉത്തർപ്രദേശിലുമെല്ലാം ഈ പേര് പറഞ്ഞു മുസ്ലിം സഹോദരങ്ങളുടെ കടകളും വീടുകളും തീ വെച്ച് നശിപ്പിക്കുക പോലും ഉണ്ടായി. പല സംഘടനകളും കൊലവിളികൾ മുഴക്കി കഴിഞ്ഞു. അതിനിടയിൽ പാക്കിസ്ഥാൻ പതാകയുമായി കർണാടകയിൽ 6 ബജറങ് പ്രവർത്തകർ അറസ്റ്റിലായി പക്ഷേ ഇതിനെയൊന്നും ഭീകരാക്രമണമായി കാണാത്ത ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ ആണെന്ന് മാത്രം പറഞ്ഞു ഒതുക്കുന്ന അപകടകരമായ മൗനമായി ഇത്തരം ആക്രമണങ്ങൾക്ക് സമ്മതമോ പ്രോത്സാഹനമോ കൊടുക്കുന്ന ഇത്തരം സ്പോൺസർഡ് തീവ്രവാദങ്ങളെ ആദ്യം അടിച്ചമർത്തേണ്ടതുണ്ട് .
ഈ അടുത്ത കാലത്തായി മുസ്ലിം സമൂഹത്തെ മാത്രം ലക്ഷ്യം വെച്ചു എത്രയെത്ര നിയമങ്ങളാണ് ചർച്ചകൾ പോലും ഇല്ലാതെ പാസ്സാക്കിയെടുക്കുന്നത്…
ഏതൊരു നിയമം എടുത്താലും അതിൽ മുസ്ലിമിന് ഒരു പ്രത്യേക നിയമം കോടതികൾ പോലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ അടി യാളുകളായി മാറി കഴിഞ്ഞിരിക്കുന്നു എന്നത് എത്ര ഭീതിജനകമാണ്…
ഈ സംഭവത്തിൽ എന്തിൽ നിന്നൊക്കെയോ ശ്രദ്ധ തിരിക്കാനുള്ള ഒരു ത്വര പല വായനകളിൽ നിന്ന് നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.കൃത്യമായ തെളിവുകൾ അക്കാര്യത്തിൽ പുറത്തു വരേണ്ടതുണ്ട്. എത്ര കാലം കഴിഞ്ഞാലും മൂടിവെക്കപ്പെട്ട സത്യങ്ങളും തുറന്നു പറച്ചിലുകളും പുറത്തു വരികതന്നെ ചെയ്യും
ഇനി മതം ചോദിച്ചാണ് അക്രമമെന്നുണ്ടെങ്കിൽ തന്നെ അതിന്റെ പിന്നിലുള്ള അജണ്ട വിവരവും വിദ്യാഭ്യാസവും ഉള്ള ഇന്ത്യൻ ജനത തിരിച്ചറിയേണ്ടതുണ്ട്.
നമ്മുടെ ഏകത്വത്തെ ഐക്യത്തെ തകർക്കുക എന്നത് തന്നെയാണ് അത് ലക്ഷ്യം വെക്കുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാൻ ഒരു കാരണം കൊണ്ടും നാം അനുവദിക്കരുത്.
ആഭ്യന്തര കലഹങ്ങൾ വഴി ഇന്ത്യയുടെ പുരോഗതി തടയുക കാശ്മീർ എന്നും ഒരു പ്രശ്നമ മേഖലയായി നിലനിർത്തുക അരുണാചൽ പ്രദേഷും ലഡാക്കിന്റെ കിഴക്കൻ പീഠഭൂമിയും ചൈന തങ്ങളുടെതെന്ന് അവകാശപ്പെടുമ്പോൾ ഭീകരവാദത്തിന് പ്രോത്സാഹിപ്പിക്കുന്നു എന്ന് പാക്കിസ്ഥാൻ തന്നെ അവകാശപ്പെടുന്ന അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾ തങ്ങളുടെ ഒപ്പം നിന്നില്ലെങ്കിലും ചൈന കൂടെ ഉണ്ടാകുമെന്ന് പാകിസ്ഥാന് ഉറപ്പുണ്ട്. ഇന്നലെ തന്നെ ആയുധ കൈമാറ്റങ്ങൾ കഴിഞ്ഞു എന്ന വാർത്തയും പുറത്തുവന്നിട്ടുമുണ്ട്.
എന്തായാലും ഇത്തരം നുണ പ്രചരണങ്ങൾ നമ്മുടെ ഐക്യത്തെയും മതസൗഹാർദ്ദത്തെയും തകർക്കുമെന്ന് കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല അതുകൊണ്ടുതന്നെ ഈ നുണ പ്രചാരണങ്ങളെ തിരിച്ചറിയാനും അർഹിച്ച അവഗണന കൊണ്ട് അതിനെ തള്ളിക്കളയാനും ഉത്തരവാദിത്വമുള്ള ഇന്ത്യൻ പൗരർ എന്ന നിലയിൽ നമുക്ക് കഴിയേണ്ടതുണ്ട്. ദേശസ്നേഹം എന്നത് വിശ്വാസത്തിൽ അധിഷ്ഠിതമാണ്. സ്വന്തം ദേശത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യാത്ത ഒരു വിശ്വാസവും പൂർണമാവുകയുമില്ല.
നമ്മുടെ ഐക്യവും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
ഫൈസി മന്ദലംകുന്ന് ✍️
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

