കടൽത്തീരത്തുള്ള ആ നഗരത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു. ഇരുപത് വർഷങ്ങൾക്കു മുൻപാണ് ഇവിടം വിട്ടത്. അന്നത്തെ അപേക്ഷിച്ച് കുറെ കെട്ടിടങ്ങൾ കൂടി ഉയർന്നു വന്നിട്ടുണ്ടെന്നേയുള്ളു. എങ്കിലും ആ പൗരാണിക നഗരം ഏറെക്കുറെ അതിന്റെ പഴയ മാതൃകയിലുള്ള കെട്ടിടങ്ങളും അങ്ങിങ്ങായി ഓടുന്ന പഴഞ്ചൻ കുതിരവണ്ടികളുമെല്ലാമായി മാറ്റമില്ലാതെ നിലകൊള്ളുന്നുണ്ട്.
റെയിൽവേ സ്റ്റേഷനിൽ നിന്നും ഹോട്ടലിലേയ്ക്ക് രണ്ടു കിലോമീറ്ററോളമുണ്ട്. ഓട്ടോയിലിരുന്ന് അയാൾ കൗതുകത്തോടെ പുറത്തേയ്ക്ക് നോക്കി. പിന്നോട്ടോടി മറയുന്ന കാഴ്ചകൾക്കൊപ്പം അയാളുടെ മനസ്സും വർഷങ്ങൾക്ക് പുറകിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ചെലവഴിച്ച നഗരമാണിത്. യൗവ്വനാരംഭത്തിൽ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആർത്തുല്ലസിച്ചു നടന്നിരുന്ന വീഥികൾ. നാട്ടിൽ നിന്നും കാതങ്ങൾക്കകലെ അതു വരെ കാണാത്ത കാഴ്ചകൾ കണ്ട്, ആകാശത്തോളം ഉയരത്തിൽ സങ്കല്പസൗധങ്ങൾ മനസ്സിൽ തീർത്തിരുന്നത് ഈ നഗരത്തിലെ ജീവിതകാലത്താണ്.
കോളേജിലെ പഠിപ്പ് കഴിഞ്ഞു നാട്ടിൽ ചെറിയ ജോലികൾ ചെയ്തു കഴിഞ്ഞിരുന്ന ദിവസങ്ങളിൽ ഒരു സർക്കാർ ജോലിയായിരുന്നു ഏറ്റവും വലിയ സ്വപ്നം. രാവു പകലാക്കിയുള്ള പരിശ്രമത്തിന് അവസാനം ഫലമുണ്ടായി. കേന്ദ്ര ഗവണ്മെന്റ് സർവീസിൽ തന്നെ ഉദ്യോഗം ലഭിച്ചു. ആദ്യത്തെ പോസ്റ്റിങ്ങ് വളരെ ദൂരെ, രാജ്യത്തിന്റെ വടക്കേയറ്റത്തുള്ള ഈ നഗരത്തിലാണെന്നറിഞ്ഞപ്പോൾ അച്ഛനുമമ്മയും എതിർക്കുകയാണ് ചെയ്തത്. മൊബൈൽ ഫോണും ഇന്റർനെറ്റുമൊന്നുമില്ലാത്ത ആ കാലത്ത് ദൂരങ്ങൾ എല്ലാവരെയും ഭയപ്പെടുത്തിയിരുന്നു. എങ്കിലും വീട്ടിലെ സാമ്പത്തികാവസ്ഥ കയ്യിൽ വന്ന നല്ല ജോലിയെ ഉപേക്ഷിക്കാൻ പറ്റുന്ന വിധത്തിലുള്ളതല്ലായിരുന്നു. അതുകൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു.
പക്ഷേ ഇവിടെ വന്നപ്പോൾ ഉള്ളിലെ ആശങ്കകളെല്ലാം വെറുതെയായിരുന്നെന്നു തെളിഞ്ഞു. നല്ല സ്ഥലവും സഹപ്രവർത്തകരും. സേതുവും വിജയനുമായിരുന്നു കൂട്ടത്തിലുള്ള മലയാളികൾ. സമപ്രായക്കാരായതു കൊണ്ട് വളരെ വേഗം അവരുമായി കൂട്ടായി. ഒഴിവു ദിവസങ്ങളിൽ എല്ലാവരും ചേർന്ന് കറങ്ങാനിറങ്ങും. കോളേജ് കാലത്തിലെന്ന പോലെ ആർത്തുല്ലസിച്ചു നടന്ന ദിനങ്ങൾ.
ഒരു കുലുക്കത്തോടെ ഓട്ടോ നിന്നപ്പോഴാണ് താമസിക്കേണ്ട ഹോട്ടലിന്റെ മുന്നിൽ എത്തിയെന്നു അയാൾ മനസ്സിലാക്കുന്നത്. വേഗം പണം കൊടുത്ത് അവിടെയിറങ്ങി.
റൂമിൽ കയറി കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം അയാളുടെ ചിന്ത വിജയനെക്കുറിച്ച് തന്നെയായിരുന്നു. എന്തിനായിരിക്കും അവൻ തന്നെ കാണണമെന്ന് പറഞ്ഞത്. സീതയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു വന്നു. മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചിരുന്ന മുഖങ്ങളിൽ ഒന്ന്. ഓഫീസിൽ പുതുതായി വന്നുചേർന്ന ഗുജറാത്തി പെൺകുട്ടിയായിരുന്നു സീത. ഇളക്കക്കാരിയായ അവൾ എല്ലാവരുമായും വലിയ കൂട്ടായിരുന്നു. അവൾ താമസിക്കുന്ന ഹോസ്റ്റൽ പോകുന്ന വഴിയ്ക്കായിരുന്നത് കൊണ്ട് പല ദിവസവും അവളെ കൊണ്ട് വിടാറുണ്ട്.
ഒരു ദിവസം അവൾ ആത്മഹത്യ ചെയ്തു. എല്ലാവരിലും വലിയ ഞെട്ടൽ ഉണ്ടാക്കിയ സംഭവമായിരുന്നു അത്. അവിവാഹിതയായ അവൾ ഗർഭിണിയായിരുന്നു. എല്ലാവരുടെയും കണ്ണുകൾ തന്റെ നേരെ തിരിയുന്നതറിഞ്ഞു. അങ്ങനെയൊരു ബന്ധവും തങ്ങൾക്കിടയിൽ ഇല്ലെന്നു വേറെയാർക്കുമറിയില്ലല്ലോ. പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല. നാട്ടിൽ പോസ്റ്റോഫീസിൽ ജോലി അപ്പോഴേക്കും കിട്ടിയത് അനുഗ്രഹമായി. അവിടെനിന്നും പോരുമ്പോൾ എല്ലാവരും ഒരു കുറ്റവാളിയെപ്പോലെയാണ് നോക്കിയിരുന്നത്. പിന്നീടൊരിക്കലും അവിടെയുള്ള ആരുമായും ഒരു ബന്ധവും പുലർത്തിയില്ല.
ഫോണിലൂടെ വിജയൻ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ ആദ്യം പോകേണ്ടന്നാണ് വിചാരിച്ചത്. പിന്നെയും വിളിച്ചു യാചിച്ചപ്പോൾ ഹോസ്പിറ്റലിൽ കിടക്കുന്നയാളുടെ അവസാനത്തെ ആഗ്രഹമല്ലേ എന്ന് കരുതി പുറപ്പെട്ടതാണ്.
വിജയൻ വളരെ അവശനായിരുന്നു. കൂടെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടി മാത്രമുണ്ട്. നാൽപ്പത്തിയഞ്ചു വയസ്സിൽ അവൻ മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു അസ്ഥിക്കോലം മാത്രമായിരിക്കുന്നു.
അയാളുടെ കൈപ്പിടിച്ചു വളരെ പതറിയ സ്വരത്തിൽ വിജയൻ പറഞ്ഞു.
“ഇത്രയും കാലം കഴിഞ്ഞു പറയുന്നതിൽ അർത്ഥമില്ല. എങ്കിലും നിന്നോട് കുറ്റസമ്മതം നടത്താതെ എന്റെ ജീവൻ ഈ ശരീരം വിട്ടു പോകില്ല. സീതയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞു ചതിച്ചത് ഞാനാണ്. ഞങ്ങൾ തമ്മിലുള്ള ബന്ധം അതീവരഹസ്യമായിരുന്നു. എന്റെ വിവാഹം ഉറപ്പിച്ച വിവരമറിഞ്ഞാണ് അവൾ ആത്മഹത്യ ചെയ്തത്. എല്ലാവരും നിന്നെ കുറ്റവാളിയായിക്കരുതിയപ്പോൾ എനിക്ക് പ്രധാനം വലിയ കുടുംബത്തിൽ നിന്നുറപ്പിച്ച എന്റെ വിവാഹവും ഭാവിയുമായിരുന്നു. അന്ന് ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ അന്നത്തെ മൗനത്തിനും ചെയ്ത തെറ്റിനും എനിക്ക് ശിക്ഷ കിട്ടി. എന്റെ ഭാര്യ വിവാഹം കഴിഞ്ഞു അധികം താമസിയാതെ എന്നെ ഉപേക്ഷിച്ചുപോയി. ഇപ്പോൾ ഞാൻ രോഗിയായി ജീവിതത്തിൽ ഒറ്റപ്പെട്ടു. നീ എന്നോട് ക്ഷമിയ്ക്കില്ലേ?”
വിജയൻ പറഞ്ഞു നിർത്തിയപ്പോൾ അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞു. “അന്ന് നീ മൗനത്തിലൊതുക്കിയ രഹസ്യം ഇന്ന് നീ ഇടർച്ചയോടെ എന്നോട് ഏറ്റു പറഞ്ഞു. ജീവിതം സൃഷ്ടിക്കുന്ന സ്വരഭേദങ്ങൾ. തെറ്റുകാരനല്ല എന്നുറപ്പുള്ളത് കൊണ്ട് ഞാൻ അതെല്ലാം എന്നേ മറന്നു. സീതയുടെ ആത്മാവും നിനക്കു മാപ്പു തരട്ടെ.”
അവിടെ നിന്നും പുറത്തിറങ്ങി നടക്കുമ്പോൾ ജീവിതരാഗത്തിന്റെ സ്വരഭേദങ്ങളെക്കുറിച്ച് അയാൾ അത്ഭുതത്തോടെ ചിന്തിച്ചു. എല്ലാം സ്വരങ്ങളും വിധിയെന്ന സംവിധായകൻ കൃത്യമായി ചിട്ടപ്പെടുത്തിവെച്ചിട്ടുണ്ട്. അയാളോർത്തു.
#എന്റെ രചന… യാത്ര


1 Comment
👌👌👌