ഫോൺ ബല്ലടിക്കുന്നതു കേട്ടിട്ടും അനിൽ കസേരയിൽ നിന്നനങ്ങിയില്ല. പല തവണ ബല്ലടിച്ചു നിന്നപ്പോഴാണ് മോൾ താഴേക്കു വന്നത്.
“അച്ഛാ കുറെ ബല്ലടിച്ചു. അച്ഛൻ കേട്ടില്ലേ?”
ഫോൺ വാങ്ങി അയാൾ തിരികെ വിളിച്ചു. പിന്നെ കണ്ണടച്ച് കസേരയിലേക്കു ചാഞ്ഞു.
”ആരാ ചേട്ടാ?”
അനിൽ തിരിഞ്ഞു നോക്കി. സുധയാണ്. വാടിത്തളർന്ന അവളുടെ മുഖത്തേക്കു നോക്കാനാവാതെ മുഖം തിരിച്ച് പറഞ്ഞു
“വക്കീലാണ്. നാളെയാണ് വിധി പറയുന്നത്. നമ്മൾ ചെല്ലണം എന്നു പറയാൻ വിളിച്ചതാണ്”
ആ രാത്രി ആരും ഒന്നും കഴിച്ചില്ല. മടിയിലേക്കു തല ചായ്ച്ചിരുന്ന മകളുടെ മുടിയിലൂടെ വിരലോടിച്ച് ശൂന്യമായ മനസ്സുമായി അനിലും മകൻ്റെ ഫോട്ടോയിലേക്കു കണ്ണും നട്ട് സുധയും മണിക്കൂറുകൾ തള്ളി നീക്കി.
എത്ര പെയ്തിട്ടും തോരാത്ത പോലെ ആ മൂന്നു ജോടി കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു.
കരഞ്ഞു തളർന്നു മയങ്ങുന്ന സുധയേയും മോളേയും നോക്കി പിടയുന്ന മനസ്സോടെ അനിൽ ഉറങ്ങാതെ കിടന്നു. പിന്നെയെപ്പോഴോ മയക്കത്തിലേക്കു വഴുതിവീണു.
എപ്പോഴോ രണ്ടു കുഞ്ഞിക്കൈകൾ അയാളുടെ കഴുത്തിൽ ചുറ്റിവരിഞ്ഞു.
അച്ഛാ…..
അനിൽ ചാടിയെഴുന്നേറ്റു.
”അച്ഛാ…. അച്ഛാ….. ഇതു നോക്ക്. ഞാൻ വരച്ചതാ”. ഒരു പേപ്പറുമായി അപ്പു ഓടി വന്നു.
”ഇതച്ഛൻ ഇതമ്മ പിന്നെ ഞാനും അനുക്കുട്ടിയും”
” അച്ഛാ ഡ്രോയിംഗ് മത്സരത്തിൽ എനിക്കു മൂന്നു ഫസ്റ്റുണ്ട്.”
ഓഫീസിൽ നിന്നെത്തിയ അനിലിനടുത്തേക്ക് ഓടി വന്ന് അപ്പു തുള്ളിച്ചാടി.
”ഡ്രോയിംഗ് എന്നു പറഞ്ഞു നടന്നോ. നന്നായി പഠിച്ചില്ലെങ്കിൽ എൻ്റെ സ്വഭാവം മാറും കേട്ടോ”
ഉള്ളിലെ സന്തോഷം മറച്ചു വെച്ച് സുധയും എത്തി.
“ചേട്ടന് ഒരു പാടു സമ്മാനം കിട്ടിയതുകൊണ്ട് എല്ലാ കുട്ടികൾക്കും എന്നോടും അസൂയയാ അച്ഛാ”
അനുക്കുട്ടിയുടെ വക.
”എൻ്റെ മോൻ എല്ലായിടത്തും മിടുക്കനാവും” അനിൽ അപ്പുവിനെ കെട്ടിപ്പിടിച്ചു.
”അടുത്ത വർഷം പത്താം ക്ലാസിലാണ്. ഇനി പഠിത്തം മാത്രം മതി”സുധ പറഞ്ഞു.
” ഈ അമ്മയ്ക്ക് പഠിക്ക് പഠിക്ക് എന്നു പറയാനേ നേരമുള്ളു. ഞാൻ നന്നായി പഠിക്കുന്നുണ്ടച്ഛാ”
“ചേട്ടാ സ്ക്കൂളടച്ചാൽ അപ്പുവിനെ കണക്കിനും ഫിസിക്സിനും ട്യൂഷനു വിടണം. അവൻ്റെ കൂട്ടുകാരെല്ലാം പോകാനിരിക്കുകയാ. കുറെ പ്രോബ്ളംസ് ഒക്കെ ചെയ്തു പഠിക്കുമല്ലോ”
സുധ പറഞ്ഞതനുസരിച്ച് ശശിധരൻ സാറിൻ്റെ ട്യൂഷൻ സെൻ്ററിൽ അപ്പുവും പോയിത്തുടങ്ങി. അടുത്ത വീടുകളിലെ മിഥുനും കിരണും ഒപ്പമുണ്ട്. മൂന്നു പേർക്കും സൈക്കിളുമുണ്ട്.
സ്ക്കൂൾ തുറന്നു. ശനിയും ഞായറും ദിവസങ്ങളിൽ ട്യൂഷൻ കഴിഞ്ഞ് ഒരുമണിക്കൂർ ക്രിക്കറ്റുകളിച്ച് അവർ തിരികെയെത്തും.
“പത്താം ക്ലാസിലാണേ അപ്പൂ. ശ്രദ്ധിച്ചു പഠിക്കണേ” അമ്മ എപ്പോഴും അവനെ ഓർമ്മിപ്പിച്ചു.
ഒരു ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞു വന്ന് അപ്പു ഇടത്തെ കൈപ്പത്തി തടവുന്നതു കണ്ടാണ് അനിൽ അടുത്തേക്കു ചെന്നത്.
“എന്താടാ? എവിടെയെങ്കിലും വീണോ?”
” ഒന്നുമില്ലച്ഛാ”
അവൻ വേഗം അകത്തേക്കു നടന്നു.
അനിൽ ബലമായി കൈ പിടിച്ചു നോക്കി. ഇടതുകൈയിലെ വിരലുകൾ ചതഞ്ഞ പോലെ കരിവാളിച്ചിരിക്കുന്നു.
“നീ സത്യം പറയ് അപ്പൂ. സുധേ ഇങ്ങുവന്നേ”
“അച്ഛൻ വഴക്കൊന്നും പറയില്ല. എന്താ പറ്റിയതെന്നു പറഞ്ഞേക്കു മോനേ” സുധയും നിർബ്ബന്ധിച്ചു.
” അച്ഛാ ഞങ്ങൾ സൈക്കിളിൽ വരുമ്പോൾ അമ്പലത്തിൻ്റെ മതിലിലേക്ക് ആരോ മൂത്രമൊഴിക്കുന്നതു കണ്ടു. സൈക്കിൾ നിർത്തിനോക്കിയപ്പോൾ രമേഷ് കൊച്ചച്ഛനാണ്.”
”സുമതി വല്യമ്മയുടെ മോനോ?”
അപ്പു തലയാട്ടി.
“അമ്പലത്തിൻ്റെ മതിലല്ലേ” എന്നു ഞാൻ ചോദിച്ചപ്പോൾ നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞു വന്ന് എൻ്റെ കൈ പിടിച്ച് ഹാൻഡിലിൽ അമർത്തി. എന്തൊരു വേദനയായിരുന്നെന്നോ.
നിന്നെ ഞാൻ കാണിച്ചു തരാം എന്നും പറഞ്ഞിട്ടു പോയി”
“അതു കൊള്ളാമല്ലോ ഇതങ്ങനെ വിട്ടാൽ പറ്റില്ല” അപ്പുവിൻ്റെ കൈ കണ്ടിട്ട് സുധയ്ക്കു സഹിച്ചില്ല.
“വേണ്ടച്ഛാ വെറുതെ വഴക്കിനൊന്നും പോകണ്ട”അപ്പു എതിർത്തു
അനിൽ രമേഷിനേക്കുറിച്ചാണ് ചിന്തിച്ചത്. വല്യമ്മയുടെ മോനാണെങ്കിലും സ്വന്തം അനിയനായാണ് അവനെ കണ്ടിരുന്നത്. എപ്പോഴും ചേട്ടാ എന്നു വിളിച്ച് സ്നേഹത്തിൽ കഴിയുന്നവൻ. എന്നിട്ടും……
സുധ നിർബ്ബന്ധിച്ചിട്ടും അനിൽ ആ വിഷയം വിട്ടു കളഞ്ഞു. മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് അപ്പു പറഞ്ഞത് അവനു ദേഷ്യമായിക്കാണും എന്നു പറഞ്ഞ് അയാൾ സുധയെ സമാധാനിപ്പിച്ചു.
പ്രത്യേകതകളൊന്നുമില്ലാതെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
ഒരു ഞായറാഴ്ച കാപ്പി കുടിക്കുന്ന സമയത്ത് അനു അപ്പുവിനെ തോണ്ടി. അവൾ കണ്ണുകൊണ്ട് എന്തോ കാണിച്ചു. അപ്പു അച്ഛനെ നോക്കി. മക്കളുടെ ആംഗ്യഭാഷ കണ്ട് അനിൽ ചിരിച്ചു.
“രണ്ടു പേർക്കും എന്തോ കാര്യം സാധിക്കാനുണ്ടല്ലോ”
“ചേട്ടൻ പറയും” അനു കൈയൊഴിഞ്ഞു.
”അച്ഛാ എത്ര ദിവസമായി നമ്മൾ പുറത്തുപോയിട്ട്. അവൾക്കു പിസ തിന്നണമെന്ന്”
”എനിക്കു മാത്രമല്ല ചേട്ടനു ബീച്ചിലും പോകണം”
”ശരി. സമ്മതിച്ചു. ഇന്ന് നീ ട്യൂഷൻ കഴിഞ്ഞാലുടനെ വരണം. കളിക്കാനൊന്നും പോകണ്ട. ഇന്നുതന്നെ പോകാം.”
രണ്ടുപേരും കൈയടിച്ചു പാസ്സാക്കി.
”ഹോംവർക്കെല്ലാം നേരത്തെ ചെയ്തു വച്ചേക്കണം കേട്ടോ അനു”
”ഓ ഉത്തരവുപോലെ”അനു അമ്മയ്ക്കു മുമ്പിൽ കൈ കൂപ്പി.
”ചേട്ടാ നാലരയ്ക്കു മുമ്പു വരില്ലേ?”
കൈ പൊക്കി അനിയത്തിയോട് ഒകെ പറഞ്ഞ് അവൻ സൈക്കിളിൽ കയറി.
നാലു മണി കഴിഞ്ഞു.
”സുധേ നീയും മോളും ഒരുങ്ങി നിൽക്ക്. അവൻ വരുമ്പോൾ പെട്ടെന്നു പോകാം. നാളെ സ്ക്കൂളുള്ളതല്ലേ”
അനിൽ പുറത്തേക്കു വന്നു. നാലേകാലായി, നാലരയായി, നാലേമുക്കാലായി.
”ചേട്ടനെ കാണുന്നില്ലല്ലോ അച്ഛാ. ഇന്നിനി പോകാൻ പറ്റുമെന്നു തോന്നുന്നില്ല”
അനുവിൻ്റെ മുഖം മങ്ങി.
“ട്യൂഷൻ കഴിഞ്ഞു കാണില്ലേ?നീ അമ്മയോട് ഒന്നു വിളിച്ചു ചോദിക്കാൻ പറയ്”
സുധ സാറിനെ വിളിച്ചപ്പോൾ നാലു മണിക്കു തന്നെ എല്ലാവരും പോയല്ലോ എന്ന ഉത്തരമാണു കിട്ടിയത്.
“നീയാ സ്ക്കൂട്ടറിൻ്റെ കീയിങ്ങെടുത്തേ. ഞാനൊന്നു പോയി നോക്കട്ടെ.”
അനിൽ മുറ്റത്തേക്കിറങ്ങി.
രണ്ടു പേർ ഗേറ്റു കടന്നുവരുന്നതു കണ്ട് അനിൽ തിരിഞ്ഞു നോക്കി. അനിയൻ അജിതും അളിയൻ സനലുമാണ്.
”സുധേ ആരാ വന്നതെന്നു കണ്ടോ. നിങ്ങൾ ഒരു ചായ കുടിച്ചിരിക്ക്. ഞാൻ ഇതാ വരുന്നു”
അയാൾ സ്ക്കൂട്ടറിൽ കയറി.
”ചേട്ടനെവിടെപ്പോകുന്നു?”
”അപ്പു ഇതുവരെ വന്നില്ല. ഒന്നു നോക്കിയിട്ടു വരാം”
അജിത് അടുത്തേക്കു വന്നു. അനിലിൻ്റെ തോളിൽ കൈ വെച്ചു.
”ചേട്ടൻ വാ ഞാനൊരു കാര്യം പറയട്ടെ.”
മൂന്നു പേരും അകത്തേക്കു കയറി.
”ചേട്ടാ അപ്പു വരുന്ന വഴി ഒരു ആക്സിഡൻ്റുണ്ടായി”
”എന്താക്സിഡൻ്റ്?”
തൻ്റെ ശബ്ദം വിറയ്ക്കുന്നതോടൊപ്പം ഹൃദയമിടിപ്പ് കൂടുന്നതായും അയാൾക്കു തോന്നി.
“സ്പീഡിൽ വന്ന ഒരു കാർ തട്ടിയതാണ്. അപ്പോഴാണ് നമ്മുടെ കൃഷ്ണേട്ടനും രാധാകൃഷ്ണനും ആ വഴി വന്നത്. ആശുപത്രിയിലാക്കിയിട്ട് എന്നെ വിളിച്ചു.”
“നീ ആശുപത്രിയിൽ നിന്നാണോ വരുന്നത്? എന്നാൽ നമുക്കു വേഗം അങ്ങോട്ടു പോകാം. ഞാൻ കാറെടുക്കാം. സുധേ ….”
“ചേട്ടൻ ഇങ്ങോട്ടിരിക്ക്. കുറച്ചു കഴിയട്ടെ”
അജിതിൻ്റെ തൊണ്ടയിടറി. സനലും അടുത്തേക്കു വന്നു. അനിൽ കസേരയിലേക്കു വീണു.
അകത്തു നിന്നുയർന്ന തേങ്ങിക്കരച്ചിൽ അയാളുടെ ചെവിയിലേക്കെത്തിയില്ല. ലോകമാകെ സ്തംഭിച്ചു പോയ പോലെ. എരിയുന്ന കണ്ണുകൾ അടയ്ക്കാനാവാതെ അയാൾ കസേരയിലേക്കു ചാഞ്ഞു കിടന്നു.
സനൽ പതിഞ്ഞ ശബ്ദത്തിൽ ഫോൺ വിളിക്കുന്നു.
”നീ ഗീതയേയും പിള്ളാരേയും കൂട്ടിവേഗം ഇങ്ങോട്ടു പോര്. സതിക്കുഞ്ഞമ്മയെ വിളിച്ചു പറഞ്ഞോ? ശരി”
ആരൊക്കെയോ കയറി വരുന്നു. വന്നവർ നിശ്ശബ്ദരായി അങ്ങുമിങ്ങും നിന്നു. സ്ത്രീകൾ അകത്തേക്കു കയറിപ്പോയി. അകത്തെ മുറിയിൽ നിന്നും സുധയുടെ തേങ്ങൽ നേർത്ത സ്വരത്തിൽ കേൾക്കുന്നുണ്ട്.
അയാൾക്ക് ഒന്നുറക്കെ കരയണമെന്നു തോന്നി.
” എം. എൽ. എ വരുന്നു”
ആരോ പറഞ്ഞു.
അയാൾ അനിലിനെ ഒന്നു നോക്കിയിട്ട് അജിതിൻ്റെയരികിലേക്കു പോയി.
“ഞാൻ വിളിച്ചു പറഞ്ഞു. പക്ഷേ പോസ്റ്റുമോർട്ടം നടത്തുന്നതു തന്നെയാണ് നല്ലത്. മന:പൂർവ്വം തട്ടിയതാണോ, എന്തൊക്കെ മുറിവുകളുണ്ട് എന്നെല്ലാം അറിയണ്ടേ. ഒരു കേസൊക്കെ വന്നാൽ അതു കൊണ്ട് ഒരു പാടു ഗുണമുണ്ട്.”
“രാവിലെ ആദ്യത്തെ കേസായിത്തന്നെ എടുക്കും. ഒരു എട്ടരയോടെ നമുക്കു ബോഡി കിട്ടാൻ വേണ്ട എല്ലാ ഏർപ്പാടുകളും ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ രാവിലെ വരാം” എല്ലാം പറഞ്ഞ് എം. എൽ. എ പോയി.
അനിൽ ആ കസേരയിൽ നിന്നനങ്ങിയതേയില്ല. നിർവ്വികാരനായി അയാൾ പുറത്തേക്കു കണ്ണുംനട്ടിരുന്നു. പലരും വന്നു കൊണ്ടിരിക്കുന്നു. ചിലരൊക്കെ തിരികെപ്പോകുന്നു. ഒന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ അയാൾ അവിടെത്തന്നെയിരുന്നു.
രാവിലെ ഗീത ഒരു ചായയുമായി അടുത്തെത്തി.
“ചേട്ടാ ഇതങ്ങു കുടിക്ക്.”
സഹോദരിയുടെ കൈയിൽ നിന്നയാൾ ചായഗ്ലാസ് വാങ്ങി. ഊതിയൂതിക്കുടിക്കാൻ തുടങ്ങി.
“അതൊന്നു തണുപ്പിച്ചു കൊടുക്കൂ ഗീതേ”ആരോ പറഞ്ഞു.
”ചേട്ടന് നല്ല ചൂടു വേണം”
അനിൽ അവളെ നോക്കി.
”അച്ഛനിങ്ങനെ തീവിഴുങ്ങിപ്പക്ഷിയാകല്ലേ. അന്നനാളം വാടിപ്പോകും. ഇളം ചൂടിലേ കുടിക്കാവൂ എന്ന് ബയോളജി ടീച്ചർ പറഞ്ഞിട്ടുണ്ട്”
കണ്ണുനീർത്തുള്ളികൾ ചായയിലേക്കിറ്റിറ്റു വീണു.
അടുത്ത ദിവസം അജിത് അനിലിൻ്റടുത്തേക്കുവന്നു.
“ചേട്ടാ നമുക്ക് പോലീസ് സ്റ്റേഷനിലൊന്നു പോകണം. ഞാൻ അന്നുതന്നെ ഒരു പരാതി കൊടുത്തിരുന്നു. ചേട്ടൻ തന്നെ കൊടുത്താലേ ശരിയാവൂ. വക്കീലിനേയും കാണണം. നമ്മുടെ രവീന്ദ്രൻ വക്കീലിനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. സനലും വരും”
അവർ പോലിസ് സ്റ്റേഷനിലെത്തി എസ്. ഐയെ കണ്ടു.
” ഈ പരാതി കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. തട്ടിയ വണ്ടിയേതാണെന്നു പോലുമറിയില്ല. വെറുതെ ഞങ്ങൾക്കു ജോലിയുണ്ടാക്കാൻ ഓരോരുത്തർ വന്നോളും”
എസ്. ഐ തൻ്റെ സ്വഭാവം പുറത്തെടുത്തു.
“പരാതി അന്വേഷിച്ചാലല്ലേ ഏതു വണ്ടിയാണെന്ന് അറിയാൻ പറ്റൂ. തൊട്ടപ്പുറത്തെ ജംഗ്ഷനിൽ സി. സി. ടി. വി. ഉണ്ടല്ലോ.”
അനിലും വിട്ടു കൊടുത്തില്ല.
“15 വയസ്സുള്ള മകൻ മരിച്ച ഒരച്ഛനാണിത്. ആ കുടുംബത്തിനു നീതി കിട്ടണ്ടേ. സാറിങ്ങനെ പറഞ്ഞാലോ”
“നിങ്ങളെന്നെ പഠിപ്പിക്കാൻ വരികയാണോ? ചെറുക്കൻ സൈക്കിളിൽ ശ്രദ്ധിക്കാതെ വന്നതാവും. നീതിക്കു വന്നിരിക്കുന്നു”. എസ്. ഐ കയർത്തു.
അജിത് അവരേയും വിളിച്ച് പുറത്തിറങ്ങി. എം. എൽഎയെ വിളിച്ചു. സി. ഐയെ കണ്ട് കാര്യങ്ങൾ പറഞ്ഞ് തിരികെപ്പോന്നു.
രണ്ടു ദിവസം കഴിഞ്ഞ് പുതിയൊരു വാർത്തയുമായാണ് അജിത് വന്നത്.
“ചേട്ടാ ഞാൻ പോലീസ് സ്റ്റേഷനിൽ പോയിരുന്നു. മോനെ ഇടിച്ചിട്ട കാർ നമ്മുടെ രമേശിൻ്റെയാണ്. സി. സി. ടി. വി. യിൽ നിന്നറിഞ്ഞതാണ്. അവനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. ഞാൻ വൈകിട്ട് പോയി അവനെയൊന്നു കാണട്ടെ”
അനിലിന് ഹൃദയം നിന്നു പോയതു പോലെ തോന്നി.
രമേശ്…..
അവൻ മന:പൂർവ്വം ചെയ്തതാണോ? അയാളാകെ അസ്വസ്ഥനായി.
രാത്രി അജിത് വീണ്ടും വന്നു.
”ചേട്ടാ രമേശിൻ്റെ വീട്ടിൽ പോയിട്ട് അവനവിടെയില്ലെന്നാണ് നിഷ പറഞ്ഞത്. അവൻ്റെ കാറും ബൈക്കും അവിടെത്തന്നെയുണ്ട്. വല്യമ്മ രതിയുടെ വീട്ടിലാണത്രേ. എല്ലാം കള്ളമാണെന്നാണ് എനിക്കു തോന്നിയത്. എന്തായാലും നാളെ രാവിലെ ഞാൻ സ്റ്റേഷനിലൊന്നു പോവാം. അവൻ എന്തു പറഞ്ഞെന്നറിയണമല്ലോ”
അപ്പോഴാണ് അനിൽ ആ പഴയ സംഭവത്തേക്കുറിച്ചു പറഞ്ഞത്. അജിത് ശരിക്കും ഞെട്ടിപ്പോയി.
പിറ്റേന്ന് സ്റ്റേഷനിൽ നിന്നു കിട്ടിയ വാർത്തകളും അജിതിൽ സംശയമുളവാക്കി.
താനാരേയും ഇടിച്ചുതെറിപ്പിച്ചില്ലെന്നും അത് വേറെയേതെങ്കിലും കാറായിക്കൂടേ എന്നുമാണ് രമേശ് പറഞ്ഞിരിക്കുന്നത്. ഇടിച്ച കാറ് വന്ന വഴിയേ തിരിച്ചു പോയതാണെങ്കിലോ എന്നും രമേശ് പറഞ്ഞുവെന്നു കേട്ടപ്പോൾ അജിതിൻ്റെ സംശയം ബലപ്പെട്ടു.
അയാൾ അനിലിനെ വിളിച്ച് വിവരങ്ങളെല്ലാം പങ്കു വെച്ചു.
”ചേട്ടാ ഞാനും സനലും കൂടി ആ ഏരിയായിൽ സി. സി. ടി. വി യുള്ള വീടുകളൊക്കെ ഒന്നു നോക്കട്ടെ. എന്തെങ്കിലും വിഷ്യൽസ് കിട്ടിയാലോ”
രാത്രി അജിതും സനലും ഒരു പെൻഡ്രൈവുമായാണ് അനിലിൻ്റെ വീട്ടിലെത്തിയത്. ആക്സിഡൻ്റു നടന്നതിനടുത്തുള്ള ഒരു വീട്ടിലെ സി. സി. ടി. വി വിഷ്യൽസായിരുന്നു അതിലുണ്ടായിരുന്നത്.
ആ വീടിൻ്റെ ഗേറ്റിനടുത്ത് രണ്ടു വശത്തേക്കുമുള്ള സി. സി. ടി. വിയിലെ വിഷ്യൽസ് കണ്ട് അനിലിനു തലകറങ്ങുന്ന പോലെ തോന്നി.
അപകടത്തിന് അരമണിക്കൂർ മുമ്പേ രമേഷിൻ്റെ കാർ തെറ്റായ വശത്ത് പാർക്കു ചെയ്തിരിക്കുന്നു. അപ്പുവും കൂട്ടുകാരും സൈക്കിൾ നിർത്തിയപ്പോൾ ആ കാർ പാഞ്ഞു വന്ന് അവനെ ഇടിച്ചിട്ട് ദേഹത്തു കൂടി കയറിപ്പോകുന്നത് വ്യക്തമായി അതിലുണ്ടായിരുന്നു. വശത്തേക്കു ചാടിയതുകൊണ്ടാണ് മറ്റു രണ്ടുപേരും രക്ഷപ്പെട്ടത്.
രാവിലെ തന്നെ അവർ സ്റ്റേഷനിലെത്തി വിവരങ്ങളറിയിച്ചു.
പക്ഷേ പോലീസ് തിരക്കിയെത്തിയപ്പോഴേക്കും രമേശും കുടുംബവും സ്ഥലം വിട്ടിരുന്നു.
പിന്നീട് അന്വേഷണം ശരിയായ വഴിയിലേക്കു വന്നു. ഒരു മാസത്തിനകം രമേശിനെ തൂത്തുക്കുടിയിലുള്ള ഒരു റിസോർട്ടിൽ നിന്ന് അറസ്റ്റു ചെയ്തു.
ജാമ്യം കിട്ടാതെ അയാൾ റിമാൻഡിലായി. വിചാരണ ആരംഭിച്ചു. കോടതി വളരെ അനുഭാവപൂർവ്വമാണ് കേസ്പരിഗണിച്ചത്. സി. സി. ടി. വി ദൃശ്യങ്ങളും അപ്പുവിനോടൊപ്പമുണ്ടായിരുന്ന മിഥുനും കിരണും നൽകിയ മൊഴികളും രമേശിന് വൈരാഗ്യം തോന്നാനുണ്ടായ കാരണങ്ങളുമെല്ലാം കോടതി ഇഴകീറി പരിശോധിച്ചു.
വിചാരണ അവസാനിപ്പിച്ച കോടതി രമേശിനെ കുറ്റക്കാരനായി കണ്ടെത്തി. കേസ് വിധി പറയാനായി നാളത്തേക്കു വെച്ചിരിക്കുകയാണ്.
ഒരു സിനിമപോലെ ഓരോ കാര്യങ്ങളും അനിലിൻ്റെ മനസ്സിൽ തെളിഞ്ഞു വന്നു.
വിചാരണക്കിടയിൽ പല തവണ രമേഷിൻ്റെ അളിയൻ വല്യമ്മയേയും കൂട്ടി അനിലിൻ്റെ വീട്ടിലെത്തി.
”എത്ര പണം വേണമെങ്കിലും തരാം. കേസൊന്നു പിൻവലിക്കൂ”
അവർ വീണ്ടും വീണ്ടും നിർബ്ബന്ധിച്ചു.
”ഒന്നും വേണ്ട. എൻ്റെ കുഞ്ഞിനെ തിരികെത്തന്നാൽ മതി”
അനിലിൻ്റെ വാക്കുകൾക്കു മുന്നിൽ അവർക്കു ശബ്ദമില്ലാതായി.
രാവിലെ സുധ എഴുന്നേറ്റു വന്നപ്പോഴും അനിൽ കസേരയിൽത്തന്നെയിരിപ്പാണ്. അയാളുടെ വീർത്ത കൺപോളകളും മുഖവും കണ്ടപ്പോൾ ഇന്നലെ ഉറങ്ങിയിട്ടേയില്ലെന്ന് അവൾക്കു മനസ്സിലായി.
മൂന്നു പേരും അജിതിനോടൊപ്പം കോടതിയിലെത്തി. വിധിന്യായവുമായി ജഡ്ജി ചേംബറിലെത്തി. നിർവ്വികാരനായി പ്രതിക്കൂട്ടിൽ നിന്ന രമേശിനെക്കണ്ട് അനിൽ ഒന്നു മുന്നോട്ടാഞ്ഞു. അജിത് ചേട്ടൻ്റെ കൈയിൽ മുറുകെപ്പിടിച്ചു.
“പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ള അനുരാഗ് എന്ന കുട്ടിയെ ഏറ്റവും നിഷ്ഠുരമായ രീതിയിൽ കൊല ചെയ്ത രമേശ് ഒരു ദയയും അർഹിക്കുന്നില്ല. തൻ്റെ ജ്യേഷ്ഠൻ്റെ മകനായിരുന്നിട്ടും മുൻകൂട്ടി തീരുമാനിച്ച് അവനെ കൊല ചെയ്ത രമേശിന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും ഈ കോടതി വിധിക്കുന്നു”
ജഡ്ജിയുടെ വിധി തൊഴുകൈകളോടെയാണ് അവർ കേട്ടത്. തങ്ങളുടെ മകനു നീതി ലഭിക്കാൻ വേണ്ടി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞ് ആ കുടുംബം കോടതിയുടെ പുറത്തേക്കിറങ്ങി. അവർക്കു പിന്നിൽ നീതിദേവത പുഞ്ചിരിയോടെ നില കൊണ്ടു.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


12 Comments
ഓർമയുണ്ട് ആ സംഭവം, സുമയത് ഭംഗിയായി എഴുതി.
ഒരുപാടു വിഷമം തോന്നിയ സംഭവമായിരുന്നു.
👌
❤️❤️❤️
👌👌❤️ എത്ര ദുരിതം അനുഭവിച്ചാലും നീതി ലഭിയ്ക്കുമെന്ന പ്രതീക്ഷയാണല്ലോ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ..
നന്നായി എഴുതി ❤️
❤️❤️❤️
നീതി നടപ്പാവുന്നതിൽ, ആ കുടുംബമനുഭവിച്ച നോവ് കുറയില്ല എങ്കിലും കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെട്ടു എന്ന ചാരിതാത്‌ഥ്യമുണ്ട്.
നല്ല കഥ.👍👏
❤️❤️❤️
വളരെ നല്ല വായനാനുഭവം. 👌
❤️❤️❤️
👌👌
❤️❤️❤️