മേടച്ചൂടിന്റെ പാരവശ്യം അലട്ടുന്നുണ്ടെങ്കിലും അത് കണ്ടില്ലെന്നു നടിച്ച് നിരഞ്ജന തന്റെ ചിന്തകളെ തിരിച്ചും മറിച്ചും നോക്കിക്കാണുകയാണ്. ഒരാളോട് ഇഷ്ടം തോന്നിയാൽ അത് തുറന്നു പറയുവാൻ കുറച്ചു സമയം എടുക്കും എന്നത് ലോകസത്യമാണ്. പക്ഷേ, തനിക്കിനി തീർത്തും സമയമില്ല. തന്റെ പ്രിയ അധ്യാപകനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞേ പറ്റൂ. അതിനു മുൻപ് സാധാരണ എല്ലാരും ചെയ്യാനുള്ളത് പോലെ തന്നെ ആത്മസഖിയോട് ഒന്ന് സൂചിപ്പിച്ചേക്കാം എന്ന് കരുതി അവൾ ഹോസ്റ്റലിന്റെ 21 ആം മുറിയിലെത്തി.
റൂമിന്റെ പുറത്ത്, തന്റെ ജോഡിയിൽ നിന്നുമകന്നു അലസമായി കിടന്നിരുന്ന നാനാവിധ ചെരുപ്പുകളെ ശ്രദ്ധിച്ചില്ലെന്നു നടിച്ച് നിരഞ്ജന വാതിലിൽ മുട്ടി. പുതിയ സിനിമകളുടെയോ, സൗന്ദര്യവർദ്ധക വസ്തുക്കളുടെയോ ഗോസിപ്പുകളുടെയോ ലോകത്തായിരുന്ന പെൺപടയിൽ നിന്നൊരുവൾ വാതിൽ തുറന്നു.
നീതു… നീതു ഉണ്ടോ അകത്ത്?
ഉണ്ടെങ്കിൽ?
ഒന്നിങ്ങോട്ട് വരാൻ പറയുമോ?
അപ്പോഴേക്കും നീതു എത്തി. അവളെ മാറ്റിനിർത്തി നിരഞ്ജന കാര്യം പറഞ്ഞു.
നിനക്ക് വട്ടാടി. നിന്നെക്കാൾ പത്തുപതിനഞ്ചു വയസ്സ് മൂത്ത ആളെയാണോ നീ പ്രേമിക്കുന്നത്? പ്രേമിക്കുന്നതോ പോട്ടെ, അയാളോട് അത് പറയാനുള്ള ധൈര്യം നിനക്ക് എവിടുന്ന് കിട്ടി? ഈ കോളേജിൽ ഇത്രയധികം ആണുങ്ങൾ ഉണ്ടായിട്ടും അതിൽ കുറെയെണ്ണം നിന്റെ പിറകെ നടന്നിട്ടും നീ എന്താണിങ്ങനെ? സാർ എന്തുകൊണ്ടാണ് ഇതുവരെ കല്യാണം കഴിക്കാത്തതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
ഇങ്ങിനെ കുറെയധികം ചോദ്യങ്ങൾ നീതു ചോദിച്ചുവെങ്കിലും നിരഞ്ജനക്ക് പറയാൻ ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ… എനിക്കിഷ്ടമാണ്.
നിന്നോട് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞു. ഇനി നിന്റിഷ്ടം. ഒരു കാര്യം കൂടി, സാറിന്റെ മറുപടി എങ്ങിനെ തന്നെ ആയിരുന്നാലും അത് അംഗീകരിക്കാൻ തയ്യാറായി വേണം പോകാൻ.
ഇവളെന്തിനാണിങ്ങനെയൊക്കെ സംസാരിക്കുന്നത്. അല്ലെങ്കിലും സാറിനെ പ്രണയിക്കുന്ന ആദ്യത്തെ പെൺകുട്ടിയൊന്നുമാവില്ല താൻ. ഒരുപക്ഷെ ഈ പറയുന്ന നീതുവിന് പോലും അങ്ങിനൊരു ഇഷ്ടം ഉണ്ടായിരുന്നിരിക്കാം. ആൽബിൻ അവളുടെ ബോയ്ഫ്രണ്ട് ഒക്കെ തന്നെ. ന്നാലും ഒരാൾക്കു ഒരാളെ മാത്രേ പ്രേമിക്കാവൂ എന്നൊന്നും ഇല്ലല്ലോ.
ചൂടിന്റെ കാഠിന്യം കൊണ്ടോ പ്രണയപാരവശ്യം കൊണ്ടോ നിരഞ്ജനയ്ക്ക് അന്ന് രാത്രി ഉറങ്ങുവാൻ സാധിച്ചില്ല. എങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താനെന്നോണം രാവിലെ ഉണർന്ന് ഈശ്വരനെ നമിച്ചു. ഇന്നു തന്നെ തന്റെ ഇഷ്ടം തുറന്നുപറയണം എന്ന ദൃഡനിശ്ചയത്തോടെ മൊബൈൽ കയ്യിലെടുത്തു പ്രിയ അധ്യാപകനെ വിളിച്ചു. എന്നാൽ അപ്പോൾ എവിടെനിന്ന് എന്നറിയാതെ തന്നിലേക്ക് വന്ന ഡൗട്ട് ചോദിച്ചു മനസിലാക്കി ഫോൺ വച്ചു.
രാവിലെ എണീറ്റു സംഭരിച്ച ധൈര്യമൊക്കെ എവിടേക്കോ വഴി മാറിപ്പോയി. അപ്പോഴേക്കും നീതു റൂമിന്റെ വാതിൽക്കൽ എത്തിയിരുന്നു.
പറഞ്ഞോ?
ഇല്ല. പറയുമ്പോ അറിയിക്കാം.
ആ മറുപടിയിൽ നീതു അതൃപ്തിയോടെ തൃപ്തയായി മടങ്ങി.
ഇന്ന് എന്തായാലും കോളേജിൽ വച്ചു നേരിട്ട് കാണുമ്പോൾ പറയണം എന്ന വിചാരത്തോടെ കോളേജിലേക്ക് പുറപ്പെട്ടു. സ്റ്റാഫ് റൂമിലേക്ക് കയറുമ്പോൾ തന്നെ വലതു വശത്തായി സാർ ഇരിപ്പുണ്ട്. വിദ്യാർത്ഥികളെ കാണുമ്പോൾ തന്നെ മുഖത്തു വിരിയാറുള്ള ആ ചെറുപുഞ്ചിരി നൽകികൊണ്ട് അദ്ദേഹം നിരഞ്ജനയെ സ്വീകരിച്ചു. അവിടെ മറ്റ് അധ്യാപകർ ആരും എത്തിയിട്ടില്ല. രാവിലെ ചോദിച്ച ഡൗട്ടിന്റെ ബാക്കിയെന്നോണം അവൾ എന്തൊക്കെയോ സംസാരിച്ചു. സമയമെടുത്തു കാത്ത് വച്ച ധൈര്യം യാത്ര പറയാതെ എങ്ങോട്ടോ പോയപ്പോ, പറയാൻ വന്നതൊക്കെ അപ്പാടെ വിഴുങ്ങി അവൾ തിരിച്ചു നടന്നു.
നാലാമത്തെ അവർ, ലഞ്ച് ബ്രേക്ക് നു തൊട്ടു മുൻപ് സാർ ക്ലാസ്സിൽ വന്നു. കേരളത്തിൽ ഡിഗ്രി തുടങ്ങിയ നാള് മുതൽ ഇന്നു വരെ മാറി മാറി വന്ന സിലബസ് പരിഷ്കരണങ്ങളിൽ ഒന്നും മാറ്റപ്പെടാതെ ഇപ്പോഴും നിലനിന്നു പോകുന്ന ഭാഗമാണ് നള- ദമയന്തി പ്രണയം. സംസ്‌കൃതപദങ്ങളുടെ അതിപ്രസരം ഉള്ള ഈ ഭാഗം ഇനിയെങ്കിലും മാറ്റിക്കൂടെ എന്ന ചിന്ത സാറിന്റെ വിശദീകരണത്തിൽ നിന്ന് വ്യക്തമായിരുന്നു.
ഊണിനു ശേഷമുള്ള വിശ്രമവേളയിൽ, സി ബ്ലോക്കിൽ നിന്നും എ ബ്ലോക്കിലേക്ക് ഓടിയെത്തി നീതു. ദൂരെ നിന്നുള്ള നിരഞ്ജനയുടെ നോട്ടത്തിൽ തന്നെ എല്ലാം വ്യക്തമായതിനാൽ അവൾ തിരിച്ചുപോയി.
ഇങ്ങിനെ കുറെയധികം ദിവസങ്ങൾ കടന്നുപോയി. നീതു ആ കാര്യമേ മറന്നു. നിരഞ്ജന അയാളെ കൂടുതൽ പ്രണയിച്ചുകൊണ്ടിരുന്നു. പ്രണയത്തിനു അതിന്റേതായ സമയം കൊടുക്കണമല്ലോ. ഒടുവിൽ ഒരു ദിവസം വാട്ട്സപ്പ് മെസ്സേജിന്റെ രൂപത്തിൽ അവൾ അത് വെളിപ്പെടുത്തി. രണ്ട് മണിക്കൂർ ഇടവേളക്ക് ശേഷമാണ് മറുപടി വന്നത്. ആ രണ്ട് മണിക്കൂർ നിരഞ്ജന ശ്വാസം അടക്കിപിടിച്ചു ഇരിക്കുകയായിരുന്നു. ഇങ്ങനെയൊന്നും ചിന്തിക്കരുത് എന്ന് പറയുന്നില്ല. കുട്ടിയുടെ പ്രായത്തിന്റെ പ്രശ്നമാണ്. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കൂ. ഇങ്ങിനെയുള്ള ചിന്തകൾ ഉപേക്ഷിക്കണം.
സാർ എന്നെ വിവാഹം കഴിച്ചാൽ… എനിക്ക് സാറിനെ അത്രയ്ക്ക് ഇഷ്ടമാണ്.
എനിക്ക് താല്പര്യം ഇല്ല.
അതെന്തുകൊണ്ടാണ് എന്നെ ഇഷ്ടമില്ലാത്തത്?
മെസ്സേജ് അയച്ചതിനു ശേഷമാണ് നിരഞ്ജന ആ കാര്യം ആലോചിച്ചത്. ഇഷ്ടമായത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ വ്യക്തമായ കാരണങ്ങൾ പറയാനുണ്ടാകും. എന്നാൽ ഒരാളെ ഇഷ്ടമല്ല എന്നതിന് കാരണം എന്ത് തന്നെ ആയിരുന്നാലും സത്യസന്ധമായി അത് വെളിപ്പെടുത്തണം എന്നില്ല. വീണ്ടും ഏകദേശം ഒന്നര മണിക്കൂർ അവൾക്ക് കാത്തിരിക്കേണ്ടി വന്നു, ഒരു മറുപടിയ്ക്കായ്.
ഞാൻ കമ്മിറ്റെഡ് ആണ്. വീടുപണി പൂർത്തിയായാൽ ഉടൻ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
അതുവരെ ഉണ്ടായിരുന്നു പ്രതീക്ഷയുടെ നേരിയ വെട്ടം മങ്ങിതുടങ്ങുന്നത് നിരഞ്ജന തിരിച്ചറിഞ്ഞു. കമ്മിറ്റെഡ് എന്ന പദത്തിന്റെ അർത്ഥതലങ്ങളിൽ മുങ്ങിത്താഴുന്നത് പോലെ തോന്നി അവൾക്ക്. എത്രനേരം അങ്ങിനെ ആലോചനയുടെ ലോകത്ത് കിടന്നു എന്നറിയില്ല. യാഥാർഥ്യത്തിലേക്കുള്ള തിരിച്ചുവരവിൽ, വഴി മദ്ധ്യേ, കണ്ണുനീർ വീണു നനഞ്ഞ തലയിണയെ കണ്ടു.
അന്ന് വൈകുന്നേരം നീതുവിനോട് നടന്നതൊക്കെ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ഇത്രയ്ക്ക് മനസാക്ഷി ഇല്ലാത്ത ഒരുവളോട് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.
ഞാൻ അന്നേ നിന്നോട് പറഞ്ഞതല്ലേ അയാൾ അവിവാഹിതൻ ആയി തുടരുന്നുണ്ടെങ്കിൽ അതിനൊരു കാരണം കാണുമെന്നു. നീ ഇത്രേം നാൾ ഇത് മനസ്സിൽ കൊണ്ട് നടക്കേണ്ടായിരുന്നു. പക്ഷേ…
ആ ‘ പക്ഷേ’ യിൽ നിരഞ്ജന പ്രതീക്ഷ വച്ചു.
പക്ഷെ എന്താന്നു പറയെടി.
നാളിതുവരെ ഞാൻ വായിച്ച സാഹിത്യത്തിലും സിനിമയിലും കണ്ടിട്ടുള്ളത് വച്ചു നോക്കുമ്പോൾ, ഒരാളെ ഒഴിവാക്കാൻ പൊതുവെ പറയുന്ന ന്യായീകരണമാണ് കമ്മിറ്റെഡ്. അയാൾക്ക് അങ്ങിനൊരു പ്രണയിനി ഉണ്ടെങ്കിൽ അവൾ എവിടെ?
അവളുടെ സംശയം ന്യായമാണെങ്കിലും അയാൾ എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തത് നിരഞ്ജനക്ക് ഇഷ്ടപ്പെട്ടില്ല.
അങ്ങിനെ ഒരുവൾ ഉണ്ടെങ്കിൽ അവൾ എവിടെയാണ്. കൂടെ പഠിച്ചതോ, പഠിപ്പിച്ചതോ? അതോ തന്റെ കൂട്ടുകാരികളിൽ ആരെങ്കിലുമൊ? ഇനി ഏതെങ്കിലും നാട്ടിൻപുറത്തുകാരിയോ? എത്ര പ്രായം വരും? അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടിയ ആ സ്ത്രീരൂപം എങ്ങിനെ? ഇനി സ്റ്റാഫ് റൂമിൽ… ആരതി മിസ്സ്, നിമിത മിസ്സ്, രേണു മിസ്സ്…
ഇങ്ങിനെ ഒരായിരം ചിന്തകളുടെ അകമ്പടിയോടെ നിരഞ്ജന മെസ്സ് ഹാളിലേക്ക് നടന്നു. പാവിലോവിന്റെ സിദ്ധാന്തം ശരിവെക്കും പോലെ, ബെല്ലടിച്ചപ്പോൾ. വറുത്ത മീനിന്റെ ഗന്ധം അവിടെയാകെ പരന്നിരുന്നു. കഷ്ണങ്ങൾ വിട പറഞ്ഞ സാമ്പാറും വളിച്ചു തുടങ്ങിയ തോരനും ഒപ്പം തല പോയ മീനുകൾ ഗമക്കങ്ങനെ ഇരിക്കുന്നു. അതിലൊന്നിനെ പ്ളേറ്റിലാക്കി, ഒരു തവി ചോറെടുത്ത അവൾ തിരിച്ചു നടന്നു. അമ്മ ഉണ്ടാക്കി തന്നുവിട്ട നാരങ്ങ അച്ചാറും കൂട്ടി യാന്ത്രികമായി ചോറുരുളകൾ അന്നനാളത്തിലൂടെ കടന്നുപോയി.
ഹാളിൽ നിന്ന് ഇറങ്ങുമ്പോ രേണു മിസ്സിനെ കണ്ടു.
ന്താ കുട്ട്യേ, വല്ലാണ്ടിരിക്കുണൂ? വയ്യേ?
രേണുമിസ്സ് കാണുമ്പോഴൊക്കെ ഇങ്ങിനെ എന്തേലും ചോദിക്കും. വിദ്യാർത്ഥികൾക്ക് വല്യ ഇഷ്ടമാണ്. എന്നാൽ, കുട്ടി എന്ന് വിളിക്കുന്നത് നിരഞ്ജന ക്ക് ഇഷ്ടമല്ല. ഞാൻ കുട്ടിയല്ല. 21 വയസുള്ള യുവതിയാണ് എന്ന് പറയണമെന്ന് പല തവണ വിചാരിച്ചിട്ടുണ്ട്.
ഒന്നുമില്ല മിസ്സ്. പിന്നെ മിസ്സ് ഒരു കാര്യം…
ന്തേ? എന്നെ കുട്ടി ന്നു വിളിക്കേണ്ട. പേര് വിളിച്ചാൽ മതി.
ആയിക്കോട്ടെ.
മിസ്സ് അത് ലാഘവത്തോടെ എടുത്തെങ്കിലും എന്ത് തോന്നിക്കാണും എന്നോർത്തു നിരഞ്ജന വീണ്ടും ചിന്താപ്രശ്നത്തിലായി.
മിസ്സ്, ഒരു കാര്യം കൂടി…
പറഞ്ഞോളൂ.
നമുക്ക് ടെറസിൽ പോയാലോ.
ആവാലോ.
മിസ്സ്, ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം.
ദോഷം ചെയ്യില്ലെങ്കിൽ പറയാം.
ഇല്ല.
ന്നാൽ ചോദിച്ചോളൂ.
മിസ്സ് ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?
ഉണ്ട്.
ആരെ?
അത് വ്യക്തിപരം. നിരഞ്ജന അറിയേണ്ടതില്ല.
എനിക്ക് ഒന്ന് അറിഞ്ഞാൽ മതി. ഈ കോളേജിൽ ഉള്ള ആരെങ്കിലും ആണോ?
അതും ഇയാൾ അറിയേണ്ടതില്ല.
സാധാരണ സൗഹൃദപരമായി സംസാരിക്കുന്ന മിസിന് എന്താണിത്ര ഗൗരവം. മിസ്സ് തന്നെയാവും ആ പ്രണയിനി. ഒരു പക്ഷെ സാർ സൂചിപ്പിച്ചിട്ടുണ്ടാവും. ഇനി ഒന്നും അറിയേണ്ടതില്ല. ചോദിക്കേണ്ടതില്ല…
സോറി മിസ്സ്. അത്ര മാത്രം പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങി.
അല്ലാ, ന്താ ഇപ്പോ ഇങ്ങിനൊക്കെ ചോദിക്കാൻ? നിരഞ്ജന നിരാശപ്പെടേണ്ട. ഞാൻ ഇഷ്ടപെടുന്ന ആൾ ഇവിടില്ല. നിരഞ്ജന ഇഷ്ടപ്പെടുന്ന ആൾ ആരായാലും അയാളുടെ പ്രണയിനി ഞാനല്ല.
ഇതെന്താ മനസ് വായിക്കും യന്ത്രമോ? ഇനി നീതു വല്ലതും പറഞ്ഞോ?
മിസ്സേ ഞാൻ…
അത് മുഴുമിപ്പിക്കാൻ അനുവദിക്കാതെ രേണു മിസ്സ് ഇടക്ക് കയറി…
നമ്മൾക്കു ഇഷ്ടങ്ങൾ ഉണ്ടാവണം. ന്നാൽ ഏറ്റവും ഇഷ്ടം നമ്മളോട് ആവണം. മറ്റൊരാൾടെ ഇഷ്ടത്തിന് വേണ്ടി നമ്മളെ നമ്മൾ മറക്കരുത്…
മിസ്സ് എന്താണ് രാത്രിക്ക് ഫിലോസഫി പറയുന്നത്. ഞാൻ എപ്പോഴാണ് എന്നെ മറന്നത്. ഞാൻ എന്നെ കരുതുന്നത് കൊണ്ടല്ലേ ഇഷ്ടത്തിന് പിന്നാലെ പോയത്. രേണു മിസിന് കഥ അറിയാത്തതുകൊണ്ട് പൊതു ഉപദേശം തന്നതാവും.
നിരഞ്ജന ഒരു കാര്യം… നമ്മുടെ മീ സ്പേസിൽ മറ്റൊരാൾക്ക് സ്ഥാനം കൊടുക്കരുത്. അങ്ങിനെ സംഭവിച്ചാൽ നമ്മൾ നമ്മളെ മറന്നു ന്നാ…
രേണു മിസ്സ് ഇത്രയുമൊക്കെ ഉപദേശിക്കാൻ ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ. അല്ലേലും എന്റെ ഇഷ്ടത്തെ എന്റെ മീ സ്പേസിൽ നിന്നും മാറ്റി വെക്കേണ്ടതുണ്ടോ??
ഞാൻ എന്നെ മറക്കില്ല. അദ്ദേഹത്തെയും.


2 Comments
👍
തുടരും?