തീരാ വറുതിയുടേയും പ്രാരാബ്ദങ്ങളുടെയും കഥകൾ പറഞ്ഞ് എഴുപത്തിയേഴിലേക്ക് കടക്കുന്ന എന്റെ അമ്മ…
അച്ഛനും അമ്മയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിലെ മൂത്ത മകളായിരുന്നു എന്റെ അമ്മ. ഇന്നലെ നടന്ന കാര്യങ്ങൾ മറന്നു പോകുമെങ്കിലും ബാല്യം മുതൽ കടന്നു വന്ന വഴികളിൽ ഉണ്ടായ നല്ലതും തീയ്യതുമായ കാര്യങ്ങളെല്ലാം മണി മണിയായി മക്കളോടും കൊച്ചു മക്കളോടും ഇടക്കിടക്ക് പറഞ്ഞ് ആനന്ദം കണ്ടെത്തും..
കഷ്ടത നിറഞ്ഞ ബാല്യവും കൗമാരവും കടന്ന് അത്യാവശ്യം വിദ്യാഭ്യാസവും നല്കി യൗവനത്തിൽ മകളെ മറ്റൊരു വീട്ടിലേക്ക് മരുമകളായി പറഞ്ഞു വിട്ടപ്പോൾ എന്റെ അമ്മയുടെ മാതാപിതാക്കൾക്ക് സന്തോഷമായി. ആ കരയിലെ അത്യാവശ്യം സാമ്പത്തികശേഷിയുള്ള ഒരുപാടു കുടുംബങ്ങൾക്ക് അന്ന ദാതാവായ ഒരച്ഛന്റെ ഏഴു മക്കളിൽ രണ്ടാമത്തെയാളായിരുന്നു എന്റെ അച്ഛൻ. ആ കുടുംബത്തിലെ മൂത്ത മരുമകൾ ആയിരുന്നു എന്റെ അമ്മ.. അനിയൻമാർക്കും അനിയത്തിക്കും അമ്മയുടെ സ്ഥാനമായിരുന്നു അവിടെ എന്റെ അമ്മക്ക്..
പാവം എന്റെയമ്മ.. കൂട്ടുകുടുംബത്തിലെ എല്ലാ ജോലിയും ചെയ്യണം. വെളുപ്പാൻ കാലത്ത് മുറ്റമടിക്കണം. അത് നിർബന്ധമാണ്. കോഴി കൂവുമ്പോൾ എഴുന്നേൽക്കുന്ന അച്ഛച്ഛൻ അമ്മ മുറ്റമടിക്കുന്നത് നേക്കി നിൽക്കും.. ഇടക്കെങ്ങാൻ ഒരില ചൂലിൽ തട്ടാതെ കിടന്നാൽ തിണ്ണയിലിരുന്ന് ഗർജ്ജിക്കും…
“പത്മം…ആ ഇല കൂടി അടിച്ചു കളയു…”
സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്… പക്ഷേ കുടുംബത്തോളം വലുപ്പമുള്ള വിളക്ക് ഉമ്മറത്തെത്തിച്ച് തിരിയിട്ട് എണ്ണയൊഴിച്ച് വെക്കുന്നത് വരെ എന്റെ പാവംഅമ്മ. അപ്പോഴേക്കും അകത്തു നിന്നും “നാരായണ.. നാരായണ” ചൊല്ലിക്കൊണ്ട് അച്ഛമ്മ തീപ്പെട്ടിയുമായെത്തും. ബാക്കിയവകാശം അച്ഛമ്മക്കാണ്.
കോഴി കൂവുമ്പോൾ അമ്മ അടുക്കളയിൽ കയറും. ഒരു പറ അരി വെക്കുന്ന പാത്രത്തിൽ ഭക്ഷണം ഉണ്ടാക്കണം. അതിനു തക്ക കറിയും. പിന്നെ സീസണനുസരിച്ച് ചക്കപ്പുഴുക്ക്, കപ്പപ്പുഴുക്ക്, വാട്ടുകപ്പ തികത്തിയത്, അങ്ങനെയങ്ങനെ… പണിയോ പണി… പണികൾ തീർത്ത് ആറ്റിലലൊന്നു മുങ്ങിക്കുളിച്ച് തിരിച്ചു വരുമ്പോഴേക്കും വച്ചിട്ടുപോയ ഭക്ഷണപ്പാത്രം കാലിയായിട്ടുണ്ടാകും.
ഈ കഷ്ടപ്പാടിനിടയിലും അമ്മ ഞങ്ങളെ ഓരോരുത്തരെയായി ഉദരത്തിൽ ചുമന്ന് ജന്മം തന്നു. ഗർഭാവസ്ഥയിൽ പോലും വീട്ടിൽ വളർത്തുന്ന പശു, ആട്,
കോഴി തുടങ്ങിയ ജീവികളെയെല്ലാം പരിചരിക്കണം, പുല്ലരിയണം, പശുവിനെ കറക്കണം, ചാണകം വാരണം, ഗോമൂത്രം വെള്ളം ചേർത്ത് ചീരക്ക് നനക്കണം..
കിണർ അശുദ്ധമാകുമെന്ന് പറഞ്ഞ് വെള്ളം കോരാൻ വരുന്ന അയല്ക്കാർക്കെല്ലാം അമ്മയെക്കൊണ്ട് വെള്ളം കോരിക്കും.
ഒടുവിൽ എന്റെ അച്ഛൻ ഇടപെട്ട് ആ വെള്ളം കോരൽ നിർത്തിച്ചു. ഉദയം മുതൽ അസ്തമയം വരെ പണിയെടുത്ത് ഒന്ന് നടുവ് നിവർത്താൻ കിടന്നാൽ ഉറങ്ങിപ്പോകുന്നതറിയാത്ത അമ്മ..
മദ്യപാന ശീലമുള്ള അച്ഛനെയും വികൃതികളായ ഞങ്ങൾ മൂന്ന് മക്കളെയും സഹിച്ചു സഹിച്ച് ജീവിച്ച അമ്മക്ക് ഒരിക്കൽ പോലും അച്ഛന്റെ വീട്ടുകാരോടോ, അച്ഛനോടോ, ഞങ്ങളോടോ, ഒരു ദേഷ്യവും ഉണ്ടായിട്ടില്ല. ഉണ്ടെങ്കിലും പ്രകടിപ്പിച്ചിട്ടില്ല.
എത്ര വിഷമിപ്പിച്ചാലും വേദനിപ്പിച്ചാലും പിന്നെയും നമുക്ക് സ്വാതന്ത്ര്യത്തോടെ അമ്മേ എന്ന് വിളിച്ച്, ഏതു പാതിരാത്രിയിലും കയറിച്ചെല്ലാൻ അമ്മയുള്ള കാലത്തേ നമുക്ക് സാധിക്കൂ.
അച്ഛൻ വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച് നാലുമാസക്കാലം ആശുപത്രിക്കിടക്കയിൽ കിടന്നപ്പോഴും ഊണും ഉറക്കവുമല്ലാതെ അരികത്തിരുന്ന് പരിചരിചരിച്ച അമ്മ.. മരണം അച്ഛനെ ഞങ്ങളിൽ നിന്നും വേർപെടുത്തിയെങ്കിലും ഇന്നും ഞങ്ങളോടൊപ്പം ഉണ്ടെന്നാണ് വിശ്വാസം..
“അമ്മ” സർവ്വംസഹയാണ്…. കാണപ്പെട്ടെ ദൈവമാണ്. ഇന്ന് ഓഫീസ് വിട്ട് വീട്ടിലെത്തിയാൽ മുറ്റത്തു നിന്ന് “അമ്മേ.. അമ്മോ”.. എന്ന് ഉറക്കെ വിളിക്കുമ്പോൾ കതക് തുറക്കാൻ വൈകിയാൽ നെഞ്ചിലൊരു പെടപ്പാണ്… അമ്മേയെന്ന വിളിക്ക് മറുവിളി കിട്ടാത്ത കാലം ആണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശം… ജീവിച്ചിരിക്കുമ്പോൾ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക.
ഈ മാതൃദിനത്തിലും എന്റെ അമ്മ എന്റെ കൂടെയുള്ളതാണ് എന്റെ പുണ്യം. അമ്മക്ക് തുല്യം അമ്മ മാത്രം…
എല്ലാ അമ്മമാർക്കും അമ്മദിനാശംസകളോടെ…❤️🌹❤️
ബിന്ദു എസ് നായർ
#കൂട്ടക്ഷരങ്ങൾ
#മാതൃദിനം
#അമ്മക്ക് വേണ്ടിയീ ഞാനും

