മഴ പെയ്തു തോർന്നിരിക്കുന്നു. പക്ഷെ, മരങ്ങൾ പെയ്തു കൊണ്ടേയിരുന്നു. തനിക്ക് മാത്രം ചൂടാണ്. തീപ്പൊരിയുടെ വേവും.
“പൊള്ളുന്നു മിഥുൻ “അവൾ തേങ്ങി.
തോളിലമർന്നു മിഥുന്റെ കരങ്ങൾ.
“ഗൗരി, പ്ലീസ്. ” മിഥുന്റെ സ്വരത്തിലെ നനവ് അവളെ വേദനിപ്പിച്ചു.
ഒന്നുരണ്ടു മാസമായി മിഥുൻ തിരഞ്ഞു കൊണ്ടിരുന്ന പേരുകൾ?
അടിവയറ്റിൽ വല്ലാത്ത നീറ്റൽ. കത്തട്ടെ. കത്തിയമരട്ടെ.
“ഗൗരീ, ഇനി ഇത്തിരി നേരം കിടക്കു “
അയാൾ ബലമായി അവളുടെ വിരലുകൾ ജനൽ കമ്പി അഴികളിൽ നിന്നും വിടർത്തി.
ചൂടാറ്റിയ കഞ്ഞി പതിയെ കോരി തരുമ്പോൾ അയാൾ വളരെ പതുക്കെ പറഞ്ഞു.
“നാളെ ഒന്ന് ഓഫീസിൽവരെ പോകണം. അവധിയുടെ കാര്യം അന്വേഷിക്കണം. പക്ഷെ. ഇവിടെ ആരുമില്ലാതെ.” അയാൾ നിർത്തി.
“സാരമില്ല. ഞാൻ എങ്ങനെയും മാനേജ് ചെയ്യാം. എത്ര ദിവസം എന്ന് വെച്ചാ. “
പകുതി വഴിയിൽ അവസാനിക്കുന്ന വാചകങ്ങളാണ് ഈയിടെ. ആർക്കും മുഴുമിപ്പിക്കാൻ ആവാത്ത വാചകങ്ങൾ.
“മിഥുൻ, ഇവിടുണ്ടായിരുന്ന തൊട്ടിലെന്തിയെ?”
തീക്കാറ്റേറ്റതുപോലെ മിഥുൻ നടുങ്ങി.
ഒരുമാസമായി ഒരുക്കത്തിലായിരുന്നു, പുതിയ അതിഥിയെ സ്വീകരിക്കാനുള്ള തത്രപ്പാട്. എട്ടാം മാസം കഴിഞ്ഞപ്പോഴാണ് തന്റെ ശ്രദ്ധയിൽ പെട്ടത്, തൊട്ടിൽ കെട്ടാനുള്ള കൊളുത്തില്ല മുറിയിൽ. പ്രസവശുശ്രുഷക്കായി നേരത്തെ തന്നെ എത്തിയ ലളിതച്ചേച്ചി തന്നെ അതിനൊരു പരിഹാരവും കണ്ടു. കമ്പി പണിക്കാരനായ ഭർത്താവിനെ വിളിച്ചു വരുത്തി ഒരു കൊളുത്തിടീച്ചു. ഒരു തൊട്ടിലും റെഡിയാക്കി. ഇടവിട്ടുവരുന്ന കടുത്ത വേദനക്കിടയിൽ ആ തൊട്ടിൽ കയർ കണ്ടിരുന്നു.
പിന്നീട് ഒഴിഞ്ഞ വയറും, ഒഴിഞ്ഞ കൈകളുമായി തിരിച്ചെത്തിയപ്പോൾ ആ തൊട്ടിൽ കയറും എവിടെയോ മറഞ്ഞു.
ഇളം റോസ് നിറത്തിൽ കണ്ണുപൂട്ടി, കൈ ചുരുട്ടി പിടിച്ചു നിത്യ നിദ്രയിൽ ആ സുന്ദരി മോൾ. ആ തണുത്തു മരവിച്ച വിരലിൽ തൊട്ടപ്പോൾ അലറി കരഞ്ഞുപോയി. പത്തുമാസം കണ്ട സ്വപ്നങ്ങൾക്ക് അന്ത്യം.
ആശുപത്രിയിൽ വെച്ചുതന്നെ ലളിത ചേച്ചി വേറൊരു ജോലി തരപ്പെടുത്തി യാത്രയായി.
കണ്ണടച്ചു ഉറക്കമഭിനയിച്ചു കിടക്കുമ്പോൾ അവർ മിഥുനോട് യാത്ര പറയുന്നത് കേട്ടു. ഇനിയെന്തെന്ന് മിഥുന്റെ മറുചോദ്യം.
’പിണങ്ങിയിരുന്നിട്ട് കാര്യമില്ല. ബന്ധുക്കളെ ആരെയെങ്കിലും വിളിക്കൂ ‘
മിഥുന്റെ മറുപടി കേട്ടില്ല. താനുറങ്ങിയിട്ടില്ല എന്ന് മിഥുന് വ്യക്തമായിരിന്നു.
വർഷങ്ങൾ നീണ്ടു നിന്ന പ്രണയം. പ്രതിഷേധത്തിന്റെ അലകൾ ഉയർത്തി മിഥുന്റെ അമ്മ, ഭാരതിടീച്ചർ. പ്രതാപവും സാമ്പത്തികവും എല്ലാം തികഞ്ഞ കുടുംബം. അകാലത്തിൽ പൊലിഞ്ഞ അച്ഛന്റെ നേർമുറി മകൻ. അമ്മക്ക് പ്രതീക്ഷകൾ ഏറെ. ജാതി കൊണ്ടും, സാമ്പത്തികം കൊണ്ടും താഴ്ന്ന ബന്ധം. ഒരു പൈങ്കിളി സിനിമ കഥ പോലെ. എടുത്തു പറയത്തക്ക ബന്ധുബലമില്ലാത്തതിനാൽ തന്റെ ഇഷ്ടത്തിന് എതിർപ്പുയർത്താൻ വീട്ടിൽ ആരുമുണ്ടായില്ല. ആകെയുള്ള പാതിസഹോദരന് ഉത്തരവാദിത്വം ഏറ്റെടുക്കാൻ താല്പര്യവും ഇല്ലായിരുന്നു.
തുളസി മാല ചാർത്തി കൃഷ്ണന്റെ മുൻപിൽ നിൽക്കുമ്പോൾ അടുത്ത് മന്ത്രണം പോലെ മിഥുൻ ഉരുവിട്ടിരുന്നു.
‘അമ്മ വിളിക്കും. എന്റെ അമ്മയല്ലേ. എനിക്കറിയില്ലേ‘
പക്ഷെ, അതൊരിക്കലും ഉണ്ടായില്ല. കാലവർഷങ്ങൾ നാലഞ്ചു പെയ്തൊഴിഞ്ഞു. പക്ഷെ ഭാരതി ടീച്ചർക്ക് എന്നും കനത്ത മഴ മേഘങ്ങൾ മാത്രമേ ഉണ്ടായുള്ളൂ. ഓരോ വിഷുവും ഓണവും പിറന്നാളുമൊക്കെ മിഥുന് പ്രതീക്ഷകളായിരുന്നു. ഒരു ഫോൺ വിളിയെങ്കിലും… ഉണ്ടായില്ല. ഫോണിന്റെ അങ്ങേതലക്കൽ മണിശബ്ദം വെറുതെ മുഴങ്ങി നിന്നു.
ഒന്നുകാണാൻ വഴിയരികിൽ കാത്തുനിന്ന മകനെ നിവർത്തിയ കുടയുടെ തണലിൽ കണ്ടില്ലെന്ന് നടിച്ചു. അച്ഛനാവാൻ പോകുന്ന വാർത്തയുടെ ആഹ്ലാദത്തിൽ വിളിച്ചപ്പോഴും പ്രതികരണമുണ്ടായില്ല. കുഞ്ഞിനെ കൊണ്ട് വന്നു മനം മയക്കാൻ നോക്കേണ്ട എന്ന് ദൂതൻ മുഖേന താക്കീത് കിട്ടുകയും ചെയ്തു
‘എന്നെ അമ്മയ്ക്ക് ഉൾകൊള്ളാൻ ആവില്ല, മിഥുൻ ‘ അവൾ ആ സത്യം മനസ്സിലാക്കിയിരുന്നു
അതിശക്തമായ ഒരിടി. അകമ്പടിയായി മഴയും. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. മണ്ണിൽ ഉറങ്ങുന്ന പോന്നോമനക്ക് തണുക്കില്ലേ എന്ന് തേങ്ങി.
രാത്രി പരസ്പരം തലയണയായി കൈത്തലങ്ങൾ കൂട്ടിവെച്ചു അവർ ഉറങ്ങാൻ കിടന്നു.
രാവിലെ ഉണരുമ്പോൾ മിഥുൻ ഒരേയിരുപ്പാണ്. പുറത്താരോ ബെല്ലടിച്ചു. സഹതാപ വാക്കുകൾക്ക് മറുപടി വയ്യെന്നോർത്ത് അവൾ ഉറക്കം നടിച്ചു. കുറച്ചുനേരം നിശ്ശബ്ദത. ആരോ നടന്നുവരുന്ന ശബ്ദം. തലമുടിയിലൂടെ ഒഴുകുന്ന സ്നേഹത്തിന്റെ വിരലുകൾ. അവൾ കണ്ണ് തുറന്നു. ഭാരതി ടീച്ചർ.
അവൾ ഞെട്ടിയെഴുന്നേറ്റു.
അവർ വിലക്കി ‘അരുത് മോളെ. ’ഇപ്പൊ നല്ല റസ്റ്റ് വേണം.”
അവൾ എങ്ങിപ്പോയി. ”ഇല്ല കുട്ടി, ആ മോളെ നമുക്ക് വിധിച്ചിട്ടില്ല എന്ന് കരുതു. ഇത് ഒരവസാനം അല്ലല്ലോ? അമ്മയുണ്ട് കൂടെ- നിങ്ങൾക് ഒപ്പം. “
അവൾ ആ മാറിൽ ചേർന്നു. ആ അമ്മ മാറിന്റെ ചൂടിൽ.


3 Comments
ഹൃദയസ്പർശ്ശിയായ രചന
ഹൃദയത്തിൽ സ്പർശിക്കുന്ന കഥ. ❤️👌🌹
അമ്മ എങ്ങനെ എത്ര കാലം പിണങ്ങിയിരിക്കും?
❤️❤️
നല്ല രചന👌