ഞായറാഴ്ചയായതിനാൽ നേരം വൈകിയാണ് ഉണർന്നത്. ചായ കുടിയൊക്കെ കഴിഞ്ഞാണ് ഫോൺ നോക്കിയത്. മാതൃദിന ആശംസകൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫോണിൽ. അപ്പോഴാണ് ഇന്ന് മെയ് 11 മാതൃദിനമാണല്ലോ എന്ന് ഓർത്തത്. ചായകുടി കഴിഞ്ഞ ഉടനെ ഫോണിൽ കുത്തുന്നത് കണ്ട് അമ്മയുടെ വഴക്കും തുടങ്ങിയിരുന്നു. എന്തൊക്കെയോ കാര്യങ്ങൾ എന്നെക്കൊണ്ട് ചെയ്യിക്കാൻ എൻെറ ലീവിനായി കാത്തിരിക്കുകയായിരുന്നു അമ്മ. അമ്മയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഭാര്യയും വഴക്ക് ഏറ്റെടുത്തിട്ടുണ്ട്.
അപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രശാന്തിൻെറ മെസ്സേജ് കണ്ടത്. അവൻെറ അമ്മയുടെ രണ്ടാം ചരമ വാർഷികമാണ് ഇന്ന്. അവരുടെ ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഓർമ്മകൾ സ്കൂൾ കാലത്തേക്ക് എന്നെ കൊണ്ടുപോയി.
മൂന്നുവർഷം ഒരുമിച്ച് അടുത്തടുത്തിരുന്ന് പഠിച്ചവരാണ് ഞാനും പ്രശാന്തും. അപ്പോഴൊക്കെ പല പ്രാവശ്യം അവൻെറ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഏക മകനാണവൻ. അവൻെറ ചെറുപ്പത്തിൽ തന്നെ അവൻെറ അച്ഛൻ മരിച്ചു പോയിരുന്നു. പട്ടാളക്കാരനായിരുന്നു അച്ഛൻ. ഒരപകടത്തിലാണ് അദ്ദേഹം മരിച്ചതെന്ന് അവൻ പറഞ്ഞ ഓർമ്മയുണ്ട്. പിന്നെ എല്ലാം അവന് അവൻെറ അമ്മയാണ്. ഒരു വാൽസല്യ നിധിയായ അമ്മ. വളരെ വൃത്തിയായി വസ്ത്രം ധരിച്ച് നെറ്റിയിൽ ഒരു ചന്ദന കുറി വരച്ച് ഒരു ചെറു ചിരിയോടെയുള്ള അവരുടെ മുഖം മറക്കാൻ കഴിയില്ല. അവിടെ പോയപ്പോഴൊക്കെ എന്തെങ്കിലു കഴിപ്പിക്കാതെ എന്നെ വിടില്ല. ഏറ്റവും ഒടുവിൽ പ്രശാന്തിൻെറ മകൻെറ പിറന്നാളിനാണ് അമ്മയുടെ കയ്യിൽ നിന്നും പായസം വാങ്ങി കുടിച്ചത്. പോരുമ്പോൾ ഒരു പാത്രത്തിൽ പായസം വളരെ നിർബന്ധിച്ച് എൻെറ കയ്യിൽ പിടിപ്പിക്കുകയായിരുന്നു.
ഏറ്റവും ഒടുവിൽ അവരെ വെള്ള പുതപ്പിച്ച് കിടത്തിയതും, അവരുടെ നെറ്റിയിൽ എന്നും അണിയാറുള്ള ചന്ദനക്കുറി അണിയിച്ചു കൊടുത്തതും അപ്പോൾ അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉള്ളതായും എനിക്ക് തോന്നിയിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ എനിക്ക് തോന്നി. അവനെ ഒന്ന് വിളിക്കണം. കുറേ നാളായി വിളിച്ചിട്ട്. ഒരുമിച്ച് പഠിച്ചവരിൽ ഇപ്പോഴും ആ പഴയ ബന്ധം നിലനിർത്തുന്ന അപൂർവ്വം പേരിൽ ഒരാളാണ് പ്രാശാന്ത്. ഞങ്ങൾ പഠിച്ച സ്കൂളിൽ പ്ലസ് ടു അദ്യാപകനാണ് ഇന്നവൻ. ഭാര്യയും ടീച്ചറാണ് എക മകൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഹാർട്ട് അറ്റാക്ക് വന്ന് പെട്ടെന്നായിരുന്നു അവൻെറ അമ്മയുടെ മരണം. ആ ആഘാതം അവൻെറ കുടുംബത്തെ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു.
ഹലോ,
എന്തെടാ രാവിലെത്തന്നെ ഒരു വിളി, ഇന്ന് തിരക്കൊന്നുമില്ലേ?
കുറേ നാളായി വിളിക്കാത്തതിൻെറ പരിഭവം അവൻെറ ചോദ്യത്തിലുണ്ട്
ഒന്നുമില്ലെടാ – രാവിലെ നിൻെറ മെസ്സേജ് കണ്ട് വിളിച്ചതാ- അമ്മ പോയിട്ട് രണ്ടു വർഷമായല്ലേ?
അതെ. നീ ഇന്ന് ഫ്രീയാണോ? പറ്റുമെങ്കിൽ ഒരു പതിനൊന്ന് മണിയ്ക്ക് ഇങ്ങോട്ട് വാ – നമുക്ക് ഒരിടം വരെ പോകണം
ഇല്ല- ഇന്ന് വേറെ പരിപാടികളൊന്നുമില്ല. എവിടെ പോകാനാ?
അതൊക്കെ വന്നിട്ട് പറയാം – നിനക്ക് ഇഷ്ടപ്പെടുന്ന സ്ഥലം തന്നെയാ – ഒരു അഞ്ച് മണിയാവുമ്പോഴേക്കും തിരിച്ചെത്താം.
ശരി. ഞാനെത്താം.
പതിനൊന്ന് മണിക്ക് തന്നെ ഞാൻ അവൻെറ വീട്ടിലെത്തി. അപ്പോൾ അവനും മകളും പോകാൻ റെഡിയായിരുന്നു. അവൻെറ ഭാര്യ ഒരുങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ –
എടീ നീ ഇനിയും റെഡിയായില്ലേ? വേഗം ഇറങ്ങാൻ നോക്ക് – പ്രശാന്ത് തിരക്കുകൂട്ടി
ഞാനിതാ വരുന്നു ഒരഞ്ചുമിനിട്ട്
എടാ എങ്ങോട്ടാ നമ്മൾ പോകുന്നത്?
ഇന്ന് അമ്മ പോയ ദിവസമല്ലേ. നാട്ടുകാരെ വിളിച്ച് വിരുന്നൊരുക്കലൊന്നും അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. എനിക്കും അതൊന്നും ഇഷ്ടമല്ല. മരിച്ച് നാൽപതിനും അങ്ങിനെ ഒരു ചടങ്ങും നടത്തിയിട്ടില്ല. എൻെറ ഒരു സുഹൃത്ത് പറഞ്ഞ് കണ്ണൂരുള്ള ഒരു അനാഥാലയത്തിൽ ഒരു ദിവസത്തെ ഭക്ഷണം കൊടുത്തു. മക്കൾ ഉപേക്ഷിച്ച കുറേ അമ്മമാരും അനാഥരായ കുറച്ച് പെൺകുട്ടികളുമാണ് അവിടെയുള്ളത്. കഴിഞ്ഞ വർഷവും അവിടെ തന്നെയാണ് ഞങ്ങൾ പോയത്. മോളുടെ പിറന്നാളും ഞങ്ങളുടെ വിവാഹ വാർഷികവും എല്ലാം ഇപ്പോൾ അവിടെയാണ് ആഘോഷിക്കാറ്. നമ്മൾ ചെല്ലുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ഒരു സന്തോഷമുണ്ടല്ലോ അത് കാണുന്നതാണ് ഞങ്ങളുടെ സന്തോഷം.
വാ പോകാം ഇനി ലേറ്റായിട്ട് എന്നെ പറയേണ്ട – സിന്ദു സാരിയുടെ ഞൊറി ശരിയാക്കി കൊണ്ട് പുറത്തേക്കുവന്നു.
ഓ മേക്കപ്പാക്കെ കഴിഞ്ഞോ – എന്നാൽ വേഗം വണ്ടിയിൽ കയറ്- വാടാ പോകാം
ഞങ്ങൾ കണ്ണൂരിലേക്ക് യാത്രയായി
യാത്രയിലുടനീളം ഞങ്ങൾ അവൻെറ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ടു.
സ്നേഹതീരം എന്ന ബോർഡെഴുതിയ ഗേറ്റിൻെറ മുന്നിൽ വണ്ടി നിർത്തി. ഒരു കുഞ്ഞ് ഓടി വന്ന് ഗേറ്റു തുറന്നു. ഒരു ചെറു ചിരിയോടെ അവൾ ഞങ്ങളെ സ്വാഗതം ചെയ്തു. കാറ് അകത്തേക്ക് എടുത്തപ്പോൾ ഗേറ്റ് പൂട്ടി അവൾ കാറിൻെറ പിൻസീറ്റിൽ കയറി സ്ഥാനം പിടിച്ചു. അവളുടെ പെരുമാറ്റത്തിൽ നിന്നും അവൾക്ക് പ്രശാന്തിൻെറ കുടുംബവുമായി നല്ല അടുപ്പമുണ്ടെന്ന് മനസ്സിലായി. ഏകദേശം അവൻെറ മകളുടെ പ്രായം തന്നെയായിരിക്കും അവൾക്കുമെന്ന് ഞാനൂഹിച്ചു.
വിശാലമായ പറമ്പും നല്ല വൃത്തിയുള്ള കെട്ടിടങ്ങളും. പറമ്പു നിറയെ പലതരം മരങ്ങളും ചെടികളും ഒക്കെയായി മനസ്സിന് കുളിർമ്മ നൽകുന്ന ഒരു കാഴ്ച സമ്മാനിച്ചു. അവിടമൊക്കെ വെറുതെ ഒന്ന് ചുറ്റി നടക്കണമെന്ന് ഞാൻ മോഹിച്ചു.
ഞങ്ങൾ നേരെ ഓഫീസിലേക്കാണ് ചെന്നത്. അവിടെ ഒരു അറുപത് വയസ്സ് തോന്നുന്ന സുന്ദരിയായ ഒരു സ്ത്രീ ഞങ്ങളെ സ്വാഗതം ചെയ്തു.
പ്രശാന്ത് സാറേ, ആരാ കൂടെ ഒരു പുതിയ ആള്?
ഇതെൻെറ സുഹൃത്താണ്. ഇവന് അമ്മമാരെ വലിയ ഇഷ്ടമാണ്
വാ എല്ലാവരും ഇരിക്ക്
വെള്ള കോട്ടൺ സാരിയിൽ അവരെ ഒരു ദേവതയെ പോലെ എനിക്ക് തോന്നി.
ഇത് വൽസല ചേച്ചി – ഇവരുടെ ഭർത്താവ് ശേഖരേട്ടനാണ് ഈ സ്ഥാപനം തുടങ്ങിയത്. അദ്ദേഹം പട്ടാളത്തിൽ കേണലായിരുന്നു. ശേഖരേട്ടൻെറ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചുപോയിരുന്നു. വീതമായി കിട്ടിയ തറവാടും മൂന്നേക്കറോളം വരുന്ന പറമ്പുമാണ് ഇത്. റിട്ടയർ ആയശേഷമാണ് സ്നേഹതീരം തുടങ്ങിയത്. അഞ്ച് വർഷം മുമ്പ് അദ്ദേഹം ഒരസുഖം വന്ന് മരണപ്പെട്ടു. അദ്ദേഹം കുടുംബസമേതം ഇവിടെത്തന്നെയാണ് താമസിച്ചിരുന്നത്. ഇപ്പോൾ ഇവരും ഇവരുടെ മകനും ചേർന്ന് ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകുന്നു. ചുമരിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിലേക്ക് ചൂണ്ടിക്കൊണ്ട് പ്രശാന്ത് പറഞ്ഞു.
വാ നമുക്കങ്ങോട്ടേക്ക് പോകാം എല്ലാവരും നിങ്ങളെ കാത്തിരിക്കയാ- വൽസല ചേച്ചി പറഞ്ഞു. ഭർത്താവിനെക്കുറിച്ചുള്ള ഓർമ്മകൾ അവരുടെ മുഖത്ത് വിഷാദം പരത്തിയിരുന്നു. അത് മറച്ചുവെച്ചുകൊണ്ട് അവർ ചിരിക്കാൻ ശ്രമിച്ചു.
ഞങ്ങൾ നടന്ന് ഒരു ഹാളിലെത്തി. അവിടെ കുറെ സ്ത്രീകളും കുട്ടികളും ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം പ്രശാന്തിനേയും കുടുംബത്തേയും അവർ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന്. പ്രശാന്തും ഭാര്യയും ഓരോരുത്തരുടെ അടുത്തും പോയി വിശേഷങ്ങൾ തിരക്കുന്നുണ്ടായിരുന്നു. മകൾ അവിടെയുള്ള കുട്ടികളോടൊപ്പം കൂടി കളിക്കുവാൻ തുടങ്ങി. ഞാൻ വൽസലചേച്ചിയുടെ കൂടെ ഓഫീസിലേക്ക് നടന്നു. അനാഥാലയത്തിൽ എത്തിപ്പെട്ട കുറേപേരെ കുറിച്ച് ഞാൻ ചേച്ചിയിൽ നിന്നും കേട്ടറിഞ്ഞു. വീണ്ടും ഞാൻ ഹാളിലെത്തി അമ്മമാരോടൊപ്പം ചേർന്നു.
ഭക്ഷണം റെഡിയായിട്ടുണ്ട്. എല്ലാവരും വന്നേ
വൽസല ചേച്ചി വന്നു വിളിച്ചപ്പോൾ നമ്മളെല്ലാവരും അടുത്തുളള ഡൈനിങ്ങ് ഹാളിലേക്ക് നടന്നു. എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു. ഞങ്ങളും അവരുടെ കൂടെ ഭക്ഷണം കഴിച്ചു. വിഭവ സമുദ്ധമായ സദ്യയും കൂടെ പാൽ പായസവും.
ഭക്ഷണമൊക്കെ കഴിഞ്ഞ് പറമ്പിലൂടെ ചുറ്റിക്കറങ്ങി. അവിടെയുള്ള അമ്മമാർ നട്ടു നനച്ചുണ്ടാക്കിയ പലതരം വിളകൾ, പച്ചക്കറികൾ, ചെടികൾ. മറ്റൊരു ഭാഗത്ത് പശുത്തൊഴുത്തും കോഴിക്കൂടും – അവിടേക്ക് വേണ്ട പഴം, പച്ചക്കറി, പാല്, മുട്ട എല്ലാം അവിടെത്തന്നെ ലഭിക്കുമെന്ന് പ്രശാന്ത് പറഞ്ഞു.
അങ്ങിനെ ഒരു മൂന്നരയോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. മോൾക്ക് അവിടെ നിന്നും പോരാൻ വലിയ മടിയായിരുന്നു. അവിടെയുള്ള എല്ലാവർക്കും ഞങ്ങൾ പിരിയുന്നതിൽ വിഷമമുണ്ട് – മനമില്ലാ മനസ്സോടെയാണ് ഞങ്ങൾ അവിടെ നിന്നും മടങ്ങിയത്.
അവിടെയുള്ള ഓരോ അന്തേവാസിക്കും പറയാൻ ഓരോ കദന കഥകൾ ഉണ്ടായിരുന്നു. മക്കൾ അവരോട് കാട്ടിയ നന്ദികേടിൻെറ കഥകൾ – അച്ഛനും അമ്മയും നഷ്ടപ്പെട്ട മക്കളുടെ കഥകൾ – അച്ഛനും അമ്മയും അവരുടെ സുഖങ്ങൾ തേടി രണ്ടു വഴിക്ക് പിരിഞ്ഞപ്പോൾ അനാഥമായി പോയ കുഞ്ഞുമക്കളടെ നിസ്സഹായതയുടെ കഥകൾ. നമ്മൾക്ക് കഥകളായി തോന്നുമെങ്കിലും അതവരുടെ ജീവിതമായിരുന്നു.
ശാന്തടീച്ചർ- ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രിൻസിപ്പാളായി റിട്ടയർ ചെയ്തവർ. ഭർത്താവ് കോളജ് പ്രൊഫസറായിരുന്നു. ഒരു ആക്സിഡണ്ടിൽ പെട്ട് മരിച്ചുപോയി. അവർക്ക് ഒരേയൊരു മകൾ. ടീച്ചർ പഠിപ്പിച്ച് അവളെ ഒരു ഡോക്ടറാക്കി. കൂടെ പഠിച്ച സീനിയറായ ചെറുപ്പക്കാരനുമായി ഇഷ്ടത്തിലാവുകയും അവൻ ഉപരിപഠനത്തിന് ശേഷം അമേരിക്കയിൽ നല്ലൊരു ഹോസ്പിറ്റലിൽ ചേരുകയും ചെയ്തു. ടീച്ചർ അവരുടെ വിവാഹം ആർഭാടപൂർവ്വം തന്നെ നടത്തിക്കൊടുക്കുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം അവളെയും അവൻ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവളും അവിടെ ഉപരിപഠനം നടത്തുകയും മറ്റൊരു ഹോസ്പിറ്റലിൽ ജോലിക്ക് കയറുകയും ചെയ്തു. കുറച്ചുനാൾ ടീച്ചറും അവരുടെ കൂടെപ്പോയി നിന്നെങ്കിലും തിരിച്ചു പോന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തെപ്പോലെയാണ് അവിടെ ജീവിച്ചതെന്നാണ് തിരിച്ചു വന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞത്. ടീച്ചർക്ക് ഒരു പേരക്കുട്ടിയുണ്ട്- അവളും അവിടുത്തെ സ്കൂളിൽ പഠിക്കുന്നു. അവരുടെ തിരിച്ചുവരവ് ടീച്ചർ ഒട്ടും പ്രതീക്ഷിക്കുന്നില്ല. കൊച്ചുമോൾ എല്ലാദിവസവും വീഡിയോകോൾ ചെയ്യും എന്ന് പറഞ്ഞ് കണ്ണുതുടച്ചപ്പോൾ എൻെറ കണ്ണും നിറഞ്ഞുപോയിരുന്നു. പണവും സമ്പാദ്യവും ജോലിക്കാരും എല്ലാമുണ്ടെങ്കിലും ഒറ്റപ്പെട്ടു പോയി എന്ന തോന്നലുണ്ടായപ്പോൾ ഒരു സുഹൃത്തുവഴിയാണ് സ്നേഹതീരത്തെക്കുറിച്ച് അറിഞ്ഞതും ഒരുദിവസം വന്നുകണ്ടതും പിറ്റേ ആഴ്ച തന്നെ ഇവിടേക്ക് മാറി. നല്ല അന്തരീക്ഷം, പിന്നെ തന്നെപ്പോലെയുള്ള കുറേ പേരും, സമയം പോകുന്നതറിയില്ല. അസുഖം വന്നാൽ ശുശ്രൂഷിക്കാൻ ആളുകൾ ഇതിൽ കൂടുതൽ വയസ്സാം കാലത്ത് വേറെന്താണ് വേണ്ടതെന്നാണ് ടീച്ചർ ചോദിച്ചത്. മകൾക്ക് ടീച്ചറുടെ സമ്പാദ്യമൊന്നും ആവശ്യമില്ല. അതുകൊണ്ട് മുഴുവന സമ്പാദ്യവും ടീച്ചറിൻെറ കാലശേഷം സ്നേഹതീരത്തിൻെറ പേരിൽ എഴുതിവച്ചിരിക്കുകയാണ്.
അവിടെ കണ്ട അമ്മമാരിൽ ഭൂരിപക്ഷവും വിദ്യാഭ്യാസവും, സമ്പത്തും എല്ലാമുള്ള ജോലിയിൽ വലിയ പൊസിഷനിൽ നിന്നും റിട്ടയർ ചെയ്തവരായിരുന്നു. അവരുടെ മക്കൾ മിക്കവരും വിദേശത്തും കേരളത്തിന് വെളിയിലും സ്ഥിരതാമസമാക്കിയ നല്ല തൊഴിലും സാമ്പത്തിക ശേഷിയും ഉള്ളവരും ആയിരുന്നു. എല്ലാ അമ്മാരും മക്കൾ വലിയ നിലയിൽ എത്തുന്നതും സ്വപ്നം കണ്ട് അതിനു വേണ്ടി പരിശ്രമിച്ചവരും ആയിരുന്നു. മക്കളെ അമിതമായി സ്നേഹിച്ചവർ. മക്കളെ കുറിച്ച് ഇപ്പോഴും ഒരു വാക്കുപോലും കുറ്റമായി പറയാത്തവർ. പക്ഷെ അവരിന്ന് ഉള്ളത് അനാഥാലയത്തിലാണ്.
എടാ, നീ ഏത് ലോകത്തിലാ? നമ്മൾ വീടെത്തി-
പ്രശാന്ത് വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.
ഞാനാ അമ്മമാരെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒരുപാട് സ്വപ്നങ്ങളും സൌഭാഗ്യങ്ങളുമായി ജീവിച്ചവർ. മക്കൾക്കുവേണ്ടി എല്ലാം ത്യജിച്ച് യാതൊരു പരാതിയുമില്ലാതെ ഒരനാഥാലയത്തിൻെറ ഒരു ഒഴിഞ്ഞ മുറിയിലേക്ക് ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടവർ.
ഇനിയുള്ള കാലം എല്ലാവരുടേയും ജീവിതം ഇങ്ങനെയൊക്കെത്തന്നെയായിരിക്കും. മക്കൾ അവരുടെ ജീവിതം തേടി പോകുമ്പോൾ അവരെ അവരുടെ പാട്ടിന് വിട്ട് ഇതുപോലെ ഏതെങ്കിലും അനാഥാലയത്തിൽ അഭയം തേടേണ്ടി വരില്ലെന്ന് ആർക്കും പറയാൻ പറ്റില്ല.
പ്രശാന്ത് ചിരിച്ചുകൊണ്ട് തോളിൽ തട്ടി
പ്രശാന്തിനോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് മടങ്ങി.
അപ്പോഴും ഒരു സിനിമയിലെന്നപോലെ എൻെറ മനസ്സിലൂടെ കുറേ അമ്മമാരുടെ ജീവതങ്ങൾ തെളിഞ്ഞു മാഞ്ഞുകൊണ്ടിരുന്നു.


11 Comments
നല്ല കഥ……. നന്നായി അവതരിപ്പിച്ചു….. ഇനിയും എഴുതണം👍❤️
ഉറപ്പായും എഴുതും- വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം- നന്ദി 🙏❤️
നന്നായി എഴുതി 👏.
നല്ല മനസ്സുള്ള കുറെ മനുഷ്യരും ഉപാധികളില്ലാതെ മക്കളെ സ്നേഹിച്ച അമ്മമാരെയും കഥയിൽ കണ്ടു.
👍❤
നിങ്ങളുടെയൊന്നും എഴുത്തിൻെറ ഏഴയലത്തു വരില്ലെന്നറിയാം- എങ്കിലും വായിച്ച് അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി. അഭിപ്രായങ്ങൾ അറിയുമ്പോഴാണ് ഇനിയും എഴുതണമെന്ന് തോന്നുന്നത്- 🙏❤️
നന്നായി എഴുതി
പ്രോത്സാഹനത്തിന് നന്ദി- 🙏❤️
നന്നായി എഴുതി 👍👍
ആദ്യത്തെ കഥയെന്ന് തോന്നുന്നെയില്ല 👍👍
നല്ല വാക്കിന് നന്ദി 🙏❤️
നല്ല കഥ .നന്നായി എഴുതി 👌🌹
വീണ്ടും വീണ്ടും എഴുതൂ❤️
പ്രോത്സാഹനത്തിന് നന്ദി ♥️🙏 ആരും ന്നും പ്രതികരിക്കാത്തതു കണ്ടപ്പോൾ എഴുതാൻ മടിച്ചിരുന്നു- ഇനി ശ്രമിക്കുന്നതാണ്.
ഒരു നാടകവും, കുറച്ചു കവിതകളും എഴുതിയതല്ലാതെ കഥയുടെ ലോകത്ത് ആദ്യമാണ്- മിന്നിച്ചേക്കണേ…….😊