വാഴുന്നോൻ പട്ടുമെത്തയിൽ ഉറങ്ങാൻ കിടക്കുമ്പോൾ യുദ്ധം പ്രഖ്യാപിച്ചു. യോദ്ധാക്കൾ മെത്ത വിട്ട് പടക്കളത്തിലേക്ക്… യോദ്ധാക്കളടക്കം ആയിരങ്ങൾ അന്ത്യ നിദ്രയിലാണ്ടു… വാഴുന്നോൻ അപ്പോഴും സുഖ നിദ്രയിലായിരുന്നു
Author: SHEEJITH C K
നിൻ്റെ പേരെന്തെന്നറിയേണ്ട കുഞ്ഞേ നിൻ്റെ ഭാഷയും ദേശവും അറിയേണ്ട നിൻ്റെ കണ്ണിൽ നിന്നുതിരുന്നൊരശ്രുക്കൾ പൊള്ളിക്കുന്നുണ്ടെൻ ഹൃദയവും കരളും ആകാശ മാർഗ്ഗം തീമഴ പെയ്യിച്ച് മനുഷ്യരൂപം പൂണ്ട കാട്ടാള വർഗ്ഗം കൊന്നു തള്ളുന്നു പാവം മനുഷ്യരെ പാപമെന്തെന്നു പോലുമറിയാത്ത പിഞ്ചുമക്കളെ കൊന്നുതള്ളുന്നിതാ നിർത്തു, നിർത്തിടൂ കാട്ടാള വർഗ്ഗമേ ജീവൻ കൊയ്യുന്നൊരായുധ മൽസരം എത്ര കാലമായ് തുടരുന്നു നിങ്ങളീ ഭൂമി വെട്ടിപ്പിടിക്കുന്ന മൽസരം കുന്നുകൂടും ശവങ്ങളും, കണ്ണീരും ചോര വീണു ചുവന്നൊരു ഭൂമിയും അംഗഭംഗംവന്ന ശരീരത്തിനപ്പുറം അറ്റുപോകുന്ന ബന്ധവുമല്ലാതെ എന്തു നേട്ടമീ യുദ്ധത്തിനൊടുവിലായ് ആയുധങ്ങൾ കുന്നു കൂട്ടുന്നവർ വിറ്റു തീർക്കുവാൻ, ലാഭങ്ങൾ കൊയ്യുവാൻ മനുഷ്യജീവൻ്റെ മുകളിൽ വിതയ്ക്കുന്നു വിദ്വേഷത്തിൻ വിഷം ചേർത്ത വിത്തുകൾ കൊയ്തെടുക്കുന്നു മാനവ ജീവിതം ഒപ്പം ജീവനും, ജീവിത മാർഗ്ഗവും കഴുകൻ കണ്ണുമായ് റാഞ്ചിയെടുക്കുന്നു ലോകത്തിൻ്റെ സമാധാന ജീവിതം ഭേദ ചിന്തകൾ എല്ലാം വെടിഞ്ഞിട്ട് ഏറെ ഉച്ചത്തിൽ ഒറ്റ ശബ്ദത്തോടെ യുദ്ധം വേണ്ടെന്ന് പറയുവാനാവണം യുദ്ധവെറിയരെ അകറ്റുവാനാവണം
ഇരുളിൽ നിന്നും വന്ന് ഇരുട്ടിൽ മറയുന്നോന് ഇരുൾ വന്ന് മൂടുമ്പോൾ ഇരുളിനെ പേടിയെന്തേ ? വെളിച്ചത്തിൽ നടന്നെന്നും വെളുക്കെ ചിരിക്കുന്നോന് രാത്രിയിൽ പരക്കുന്ന വെളിച്ചത്തെ പേടിയെന്തേ ? ഇരുളും വെളിച്ചവും തീർക്കുന്ന ചിത്രങ്ങൾ പറയുന്ന സത്യത്തിൻ പൊരുളിനെ പേടിയെന്തേ? ഇരുട്ടി വെളുക്കുമ്പോൾ വില്ലൻ നായകനും നായകൻ വില്ലനുമായി മാറുമ്പോൾ ശങ്കയെന്തേ ? ഇരുളിൻ്റെ ഇടയിലും വെളിച്ചത്തിൽ നിഴലിലും സത്യം മറനീക്കി വരാനായ് മടിയെന്തേ ? ഇരുളും വെളിച്ചവും നിറഞ്ഞ കളങ്ങളിൽ കരുക്കൾ നീക്കി നീക്കി കളിച്ചാൽ മടുക്കില്ലേ? ഇരുളും വെളിച്ചവും ഒരുമിച്ചൊരു നാളിൽ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തരുകില്ലേ?
തോറ്റോൻെറ പാട്ടല്ല തോറ്റം പാട്ട് തോൽക്കാതിരിക്കുവാൻ, തോൽക്കില്ലെന്നോതുവാൻ തുള്ളിയുറഞ്ഞിട്ട് ചോദ്യങ്ങൾ ചോദിക്കാൻ ചെമ്പട്ടണിഞ്ഞിട്ട്, കാലിൽ ചിലമ്പിട്ട്, കയ്യിൽ പടവാളും, കണ്ണിൽ കനലുമായ് , കനലിൽ ചവിട്ടി, തിരുമുടി അണിയുന്ന തെയ്യങ്ങൾ ഉറയുമ്പോൾ കൂടെ ഉണരുന്നു തോറ്റം പാട്ട് കോലത്തുനാട്ടിലെ കോലങ്ങളോടൊപ്പം കാലങ്ങൾ മുന്നേ തുലാമിന്നലോടൊപ്പം ഇടിമുഴക്കത്തോടെ ചെമ്പടത്താളത്തിൽ കൊട്ടിയുണരുന്നു തോറ്റം പാട്ട് ചാത്തനും, പൊട്ടനും, കണ്ടനാർ കേളനും, മാക്കവും, പോതിയും, കതിവന്നൂർ വീരനും, പൂതവും, ഗുളികനും മാപ്പിള തെയ്യവും തുള്ളിയുറയുന്നു വടക്കു ദിക്കിൽ ചോദ്യങ്ങൾ ചോദിച്ചും സാന്ത്വനമേകിയും കോപത്താൽ കണ്ണുകൾ ചെഞ്ചോര നിറമാക്കി ചെമ്പട്ടണിഞ്ഞിട്ട് ചെഞ്ചോര ചുണ്ടുമായ് ചെഞ്ചോര നുണയുന്നു ദൈവത്താറ് പുരളി മലയിലും കുന്നത്തു മലയിലും പറശ്ശിനി കടവിലും വീടായ വീട്ടിലും കള്ളും കുടിച്ചിട്ട് വില്ലും കുലച്ചിട്ട് ചെണ്ടമേളത്തിൻ്റെ താളപ്പെരുക്കത്തിൽ തുള്ളിയുറയുന്നു മുത്തപ്പനും ജാതി- മതത്തിൻെറ കെട്ടുകൾ പൊട്ടിച്ച് മാനവ സ്നേഹത്തിൻ വിത്തു വിതച്ചിട്ട് എരിയുന്ന വയറിലെ തീ കെടുത്താനായി അന്നവും വെള്ളവും…
ചുറ്റും പ്രകാശമാണെങ്കിലും ഇപ്പൊഴും കൂരിരുൾ മൂടിയ കണ്ണുമായ് എന്തു നീ പ്രകാശത്തെ തേടിയലയുന്നു പാരിതിൽ കണ്ണു തുറക്കാതെ എന്തൊരു കഷ്ടമേ ! പണ്ടാരോ ചൊല്ലിയ പോഴത്തവും കേട്ട് എന്തിനു കണ്ണു തുറക്കാതിരിപ്പു നീ പ്രകാശം പരക്കുന്ന വീഥിയിലൊക്കെയും എന്തെന്തു കൌതുകകാഴ്ചകൾ നോക്കു നീ മത വൈര കണ്ണട ദൂരെയെറിയു നീ മാറാല കെട്ടിയ ആരാധനാ മുറി പൂട്ടി നീ ഉമ്മറ കോലായിലെത്തിടൂ നോക്കിടൂ മാനത്തെ വർണ്ണജാലങ്ങളെ കൊട്ടിയടച്ചൊരാ ജാലക വാതിലും മലർക്കെ തുറന്നിടൂ മാറട്ടെ ദുർഗന്ധം കാറ്റും വെളിച്ചവും എങ്ങും പരക്കട്ടെ ഇരുളകന്നെങ്ങും പ്രകാശം പരക്കട്ടെ പ്രകാശമിങ്ങേറെയടുത്തുണ്ട് പക്ഷെ, നീ ഇറുകെയടച്ച നിൻ കണ്ണു തുറക്കുവാൻ നീ തന്നെ, നീ തന്നെ എന്നും ശ്രമിക്കണം കണ്ണും നിൻ ഉള്ളവും പ്രകാശിച്ചിടട്ടേ…
ആവണി മാസം പിറന്നു, ഉള്ളിൽ ഓണ നിലാവ് തെളിഞ്ഞു പൂവിളി ഉയരുകയായി, എങ്ങും പൂമണം പൊങ്ങിപ്പരന്നു ഒരു നവ വധു പോലെ എൻെറ കൈരളി പൂ ചൂടി നിന്നു മാനവർ ഒരുപോലെ വാണ നാളുകൾ ഓർമ്മയിൽ വന്നു മാവേലി നാടിൻെറ നന്മ, കാതിൽ ഓണപ്പാട്ടായ് നിറഞ്ഞു മാനവസ്നേഹം വിടർത്തും ഓണം മലയാള മണ്ണിലണഞ്ഞു അത്തം കൺ തുറന്നപ്പോൾ, എങ്ങും തുമ്പപ്പൂ ചുണ്ടിൽ വിരിഞ്ഞു പൂവേ പൊലി പൂവേ പാടി നമ്മൾ പൂക്കളിറുത്തു നടന്നു പൂമ്പാറ്റ പോലെയലഞ്ഞു, നമ്മൾ പൂക്കളം മുറ്റത്ത് തീർത്തു ഊഞ്ഞാലിലാടിക്കളിച്ചൂ, കുട്ടികൾ ഓണക്കളിയിൽ മുഴുകി പുളിയില കരമുണ്ടു ചുറ്റി, മങ്കമാർ കൈകൊട്ടി കളിയാടി എങ്ങും വള്ളം കളിപ്പാട്ടുയർന്നൂ, ചുണ്ടൻ വള്ളങ്ങൾ തുഴയാൻ നിരന്നൂ തിരുവോണം തിരുമുറ്റത്തെത്തും മുമ്പേ ഉത്രാടപ്പാച്ചിൽ തുടങ്ങി സദ്യയും കോടിയും വേണം, പിന്നെ ചേലൊത്ത പൂക്കളം വേണം പൊന്നിൻ കിരീടവും ചൂടി, കയ്യിൽ ഓലക്കുടയും എടുത്ത് മാവേലി മന്നൻ വരുമ്പോൾ എങ്ങും ആർപ്പു വിളികളുയർന്നൂ കുടുംബങ്ങൾ…
ചിങ്ങമാസത്തിലെ തിരുവോണ നാളിനായ് കാത്തിരിപ്പാണെൻെറ മലനാട് നല്ലൊരു നാളിൻെറ ഓർമ്മയുമായെൻെറ മാവേലി അണയുന്ന തിരുനാള് വർണ്ണപ്പട്ടുടയാട ചുറ്റി നീ ഒരുങ്ങുന്നു കൈരളീ, കൈകൊട്ടി കളിക്കായി അത്തം മുതൽ പത്ത് ദിവസങ്ങൾ പൂക്കളാൽ ഒരുക്കുന്നു മലയാള തിരുമുറ്റം മലയാള മണ്ണിൻെറ മനമാകെ ഉണരുന്നൂ തുമ്പപ്പൂ ചിരിതൂകി പൊന്നോണം പൊന്നിൻ കതിർക്കുല കൊയ്യുവാൻ പോരു നീ പച്ചപ്പനന്തത്തേ മടിയാതെ പൂവിളി ഉയരുന്നു പൂക്കൂട നിറയുന്നു പൂക്കളം തീർക്കുവാൻ ഓടിവായോ ഉഞ്ഞാലു കെട്ടണം, ഊഴമിട്ടാടണം ആടിക്കളിച്ചിടാം പൂക്കളെ പോൽ ഉത്രാടപ്പാച്ചിലും കഴിഞ്ഞിങ്ങു വന്നിട്ട് കൈകൊട്ടി കളിയങ്ങു തുടങ്ങേണം ഉത്രാട പൂനിലാ രാത്രിയും കഴിഞ്ഞെന്നാൽ വരവേൽക്കാം മാവേലി വരവായി പൂക്കളം തീർക്കണം ആർപ്പു വിളിക്കണം ആരവമുയരട്ടേ മലനാട്ടിൽ പൊന്നോണ പാട്ടുകൾ ഈണത്തിൽ ചൊല്ലു നീ മലയാള നാടിൻെറ കളിതത്തേ സദ്യയുമൊരുക്കണം നാക്കില മുറിക്കണം ഇലയിട്ടിട്ടുണ്ണുവാൻ വന്നാട്ടേ മധുരമാം പായസം ഉണ്ണുമ്പോൾ നിറയട്ടേ മലയാള മനമാകെ തിരുവോണം ✍️ ഷീജിത്ത്- പിണറായി
കള്ള കർക്കിടകം പോയ് വീണ്ടും ചിങ്ങം വന്നു പിറക്കുമ്പോൾ മലയാളത്തിൻ മണ്ണിലും മനസ്സിലും വർണ്ണ പൂവുകൾ വിടരുകയായ് പൂവും ചൂടി അണിഞ്ഞൊരുങ്ങാൻ കൈരളി വീണ്ടും ഉണരുകയായ് സമത്വ സുന്ദര ലോകത്തിൻെറ സ്വപ്നം വീണ്ടും ഉണരുകയായ് ചിങ്ങം ഒന്ന് മലയാളികളുടെ പുതുവർഷത്തിൻ വരവല്ലോ പൊന്നിൻ കതിരുകൾ ചൊല്ലുന്നൂ പൊന്നോണത്തിൻ വരവായീ ഓണപ്പാട്ടും പൂവിളിയും, ഓണക്കളിയും പൂക്കളവും, വള്ളം കളിയും ഓണസദ്യയും ഓണത്തപ്പനും അണയുകയായ് കള്ളവും ചതിയും ഇല്ലാത്തൊരുനാൾ ഓണപ്പാട്ടിൽ നിറയുകയായ് മലയാളത്തിൻ മണ്ണിൽ ഒരുനാൾ വിടർന്നിടട്ടേ ആ സ്വപ്നം
മലയാള ഭാഷയ്ക്ക് നാട്ടുമൊഴിയുടെ ചന്തങ്ങൾ ചാർത്തിയ സുൽത്താനെ ഓർക്കുമ്പോൾ തെളിയുന്നുണ്ടൊരുപാടു വർത്താനങ്ങൾ പാത്തുമ്മാൻറാടോടി വന്നിട്ടെന്നോർമ്മയെ ബേപ്പൂരിലേക്കങ്ങ് കൊണ്ടുപോയി ഒരുപാട് വർത്താനം ചൊല്ലിക്കൊണ്ടാ മാവിൻ ചോട്ടിലിരിപ്പുണ്ട് ബല്യ സുൽത്താൻ ഒരു നറു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ച്, നാട്ടുവർത്താനങ്ങൾ നാട്ടിലെ ഭാഷയിൽ കഥകളായ് നെയ്യുന്ന, വിശ്വവിഖ്യാതമാം മൂക്കിന്നുടമയാം മലയാള ഭാഷതൻ ബല്യ സുൽത്താൻ ✍️ ഷീജിത്ത് സി. കെ. – പിണറായി
അവൻ വലിയ ധൈര്യശാലിയായിരുന്നു. ദൈവത്തിലും പിശാചിലും ഒന്നും അവന് വിശ്വാസമില്ലായിരുന്നു. കൂട്ടുകാരോടവൻ അവൻെറ ധൈര്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. ഇരുട്ടായാൽ കൂട്ടുകാർക്കെല്ലാം പുറത്തിറങ്ങാൻ പേടിയായിരുന്നു. എന്നാൽ അവൻ യാതൊരു പേടിയുമില്ലാതെ രാത്രി ഒറ്റയ്ക്ക് പീടികയിൽ പോകുമായിരുന്നു. രാത്രിയിൽ പുറത്തിറങ്ങാൻ പേടിയുള്ള കൂട്ടുകാരെ ഇതുപറഞ്ഞ് കളിയാക്കുമായിരുന്നു. കളിയാക്കൽ സഹിക്കവയ്യാതെ കൂട്ടുകാരെല്ലാം കൂടി അവൻെറ ധൈര്യം ഒന്ന് പരീക്ഷിക്കണം എന്ന് തീരുമാനിച്ചു. അങ്ങനെ എല്ലാവരും കൂടി അവനോടൊരു പന്തയം വെച്ചു. വിജയിച്ചാൽ സ്കൂളിനടുത്തുള്ള കൂൾബാറിൽ നിന്ന് ഫലൂദ വാങ്ങിക്കൊടുക്കും. അടുത്ത ശനിയാഴ്ച രാത്രി പന്ത്രണ്ടുമണിക്ക് ശേഷം ആ നാട്ടിലെ ശ്മശാനത്തിലെ അവൻെറ മുത്തച്ഛൻെറ കല്ലറയ്ക്ക് മുകളിൽ ഒരു ആണിതറയ്ക്കണം, അതായിരുന്നു പന്തയം. അവൻ ഒന്നും ആലോചിക്കാതെ അതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആ ദിവസം വന്നെത്തി. നാട്ടിലെ കാവിൽ അന്ന് ഉൽസവമായിരുന്നു. അതിനാൽ കൂട്ടുകാരെല്ലാം ഉൽസവത്തിന് പോകാൻ വീട്ടിൽ അനുവാദം വാങ്ങിച്ച് അന്ന് രാത്രി കാവിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി. അതിൽ ഒരു കൂട്ടുകാരൻ ഒരു…
